Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആറ്റിങ്ങലിൽ കള്ളവോട്ട് ചെയ്യാൻ നാളെ ഒരുമ്പെട്ടിറങ്ങിയാൽ കുടുങ്ങിയത് തന്നെ! ഇരട്ട വോട്ടർ ഐഡി കാർഡ് കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റം; ഒരാൾ രണ്ടിടത്ത് വോട്ട് ചെയ്‌തെന്ന് തെളിഞ്ഞാൽ അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യും; കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക പാർട്ടികളെങ്കിലും പിടിക്കപ്പെട്ടാൽ കുടുങ്ങുക വോട്ടർ മാത്രം; ആറ്റിങ്ങലിലെ 1,12,322 ഇരട്ട വോട്ടിന്റെ ചതിക്കുഴി കണ്ടെത്താൻ കണ്ണും കാതും തുറന്ന് കോൺഗ്രസും ബിജെപിയും

ആറ്റിങ്ങലിൽ കള്ളവോട്ട് ചെയ്യാൻ നാളെ ഒരുമ്പെട്ടിറങ്ങിയാൽ കുടുങ്ങിയത് തന്നെ! ഇരട്ട വോട്ടർ ഐഡി കാർഡ് കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റം; ഒരാൾ രണ്ടിടത്ത് വോട്ട് ചെയ്‌തെന്ന് തെളിഞ്ഞാൽ അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യും; കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക പാർട്ടികളെങ്കിലും പിടിക്കപ്പെട്ടാൽ കുടുങ്ങുക വോട്ടർ മാത്രം; ആറ്റിങ്ങലിലെ 1,12,322 ഇരട്ട വോട്ടിന്റെ ചതിക്കുഴി കണ്ടെത്താൻ കണ്ണും കാതും തുറന്ന് കോൺഗ്രസും ബിജെപിയും

എം മനോജ് കുമാർ

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 1,12,322 വോട്ടുകൾ കള്ളവോട്ടിന്റെ നിഴലിലായതോടെ ഇക്കാര്യത്തിൽ കർശന നടപടിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിയായ ജില്ലാ കളക്ടറും ഒരുങ്ങുന്നത്. കള്ളവോട്ടിന് ശ്രമിച്ചാൽ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കാനാണ് തീരുമാനം. കള്ളവോട്ടിന് ശ്രമിക്കുന്നത് രണ്ടുവർഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. വോട്ട് ചെയ്യാനെത്തുന്നവരെക്കുറിച്ച് സംശയം തോന്നിയാൽ പോളിങ് ഏജന്റുമാർ തർക്കമുന്നയിക്കുകയും കള്ളവോട്ട് വ്യക്തമായാൽ അവരെ പ്രിസൈഡിങ് ഓഫീസർമാർ പൊലീസിന് കൈമാറുകയും ചെയ്യും. ആറ്റിങ്ങലിൽ കള്ളവോട്ടിന്റെ പ്രശ്‌നം വന്നാൽ ശക്തമായ നടപടികൾക്ക് തന്നെയാണ് അരങ്ങ് ഒരുങ്ങുന്നത്.

ആറ്റിങ്ങലിലെ വോട്ടർപട്ടിക വിവാദമായി മാറിയതോടെയാണ് ശക്തമായ നടപടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്. ആറ്റിങ്ങലിലെ പല വോട്ടർമാർക്കും ഇരട്ട വോട്ടർ ഐഡി കാർഡും ഇരട്ട വോട്ടുമാണുള്ളത്. നിലവിലെ വോട്ടിനു പുറമെ മറ്റൊരു ബൂത്തിൽക്കൂടി വോട്ട് ചേർക്കാൻ വ്യാജ രേഖകൾ കൂടി പലരും ചമച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് കർശന നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. അണ്ടൂർക്കോണം വോട്ടറായ അഷ്‌റഫിന് ബൂത്ത് നമ്പർ 14-ൽ സീരിയൽ 532-ൽ വോട്ടുണ്ട്. ഇതേ അഷ്‌റഫിന് നേതാജിപുരത്ത് 22 സീരിയൽ നമ്പറിൽ 30 ആം നമ്പർ ബൂത്തിൽ വേറെ വോട്ടുണ്ട്. രണ്ടു ഐഡികാർഡ് നമ്പർ ആണ് അഷ്റഫിന്റെ പേരിലുള്ളത്. നേതാജിപുരത്ത് wrs0439448 എന്ന ഐഡി നമ്പറിൽ വോട്ട് ഉള്ളപ്പോൾ അണ്ടൂർക്കോണത്ത് wrs0112821 എന്ന ഐഡികാർഡ് ആണ് ഉള്ളത്. രണ്ടുപേരും ഒരേ വോട്ടറാണ്. പിതാവിന്റെ പേര് തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ രീതിയിലാണ് വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആറ്റിങ്ങൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾക്ക് ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ മറുനാടനോട് വ്യക്തമാക്കി. ഒരു വോട്ടർക്ക് ഒരു വോട്ടു മാത്രമേ അനുവദിക്കൂ. അതിലധികം വോട്ടു ചെയ്യാൻ ശ്രമിച്ചാൽ പ്രത്യേകിച്ചും ആറ്റിങ്ങലിൽ അതിനു മുതിർന്നാൽ അവരെ കാത്തിരിക്കുന്നത് ഇരുമ്പഴികൾ തന്നെ. മിക്ക വോട്ടർമാരുടെയും പേരുകൾ ആവർത്തിക്കുന്നുണ്ട്. അത് കരുതി വോട്ടു ചെയ്യാൻ ശ്രമിച്ചാൽ പിടിവീഴുക തന്നെ ചെയ്യും. ഇതിനുള്ള നിർദ്ദേശം തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ക്രിമിനൽ നടപടികൾ ആവും കള്ളവോട്ട് ചെയ്യുന്നവരെ കാത്തിരിക്കുന്നത്-ടീക്കാറാം മീണ പറയുന്നു.

അതേസമയം ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിച്ചെന്ന് കളക്ടർ കെ.വാസുകിയും വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിലേറെ തവണ വോട്ടു ചെയ്യുന്നത് തടയാനുള്ള നടപടികൾ സ്വീകരിച്ചതായും കളക്ടർ വ്യക്തമാക്കി. മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ നടപടി. ചിലയിടത്ത് ചില വോട്ടർമാർക്ക് ഒന്നിലധികം വോട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരട്ട വോട്ടർമാരുടെ പട്ടിക ശേഖരിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകിയെന്നും കളക്ടർ അറിയിച്ചു. മറ്റുള്ളവരുടെ വോട്ടു ചെയ്യാൻ ശ്രമിച്ചാലും ആൾമാറാട്ടം പ്രകാരം ജാമ്യമില്ലാത്ത വകുപ്പുകൾ അനുസരിച്ച് കേസ് വരും. ആൾമാറാട്ടത്തിനു വ്യാജരേഖ ചമച്ച കേസും കള്ളവോട്ട് ചെയ്ത് പിടിയിലായവരെ കാത്തിരിക്കുന്നു. കള്ളവോട്ടിന്റെ കാര്യത്തിൽ വരുന്ന നിയമനടപടികൾ അറിയാത്ത സാധാരണക്കാരാവും കൂടുതൽ കള്ളവോട്ട് ചെയ്യാനെത്തുക. പിടിവീണാൽ അകത്താവുകയും ചെയ്യും. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമുള്ള കേസ് ആവും നേരിടേണ്ടിയും വരുക.

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാൻ സാധ്യത നിലനിൽക്കുന്നതായാണ് വോട്ടർപട്ടികയിൽ ക്രമക്കേടിന്റെ പേരിൽ വിലയിരുത്തപ്പെടുന്നത്. വോട്ടർ പട്ടികയിൽ കടന്നുകൂടിയ കള്ളവോട്ടുകൾ വഴിയാണ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടേക്കുക. ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം കള്ളവോട്ടുകൾ എന്ന കോൺഗ്രസ് പരാതി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടേക്കും എന്ന സൂചന തന്നെയാണ് നൽകുന്നത്. വോട്ടേഴ്‌സ് ലിസ്റ്റ്, സ്ഥാനാർത്ഥിയുടെ പേര്, അച്ഛന്റെ പേര്, ബൂത്ത് നമ്പർ, ക്രമനമ്പർ എന്നിവ സഹിതമുള്ള പരാതിയും ആരോപണവും ആയതിനാൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ പരാതി ഗൗരവതരമായി നിലനിൽക്കുന്നു.

ഹാട്രിക് ജയസാധ്യത തേടി ഇക്കുറി ആറ്റിങ്ങലിൽ ജനവിധി തേടുന്ന ഇടതുമുന്നണിയുടെ എ.സമ്പത്ത് കഴിഞ്ഞ തവണ ആറ്റിങ്ങലിൽ നേടിയ ഭൂരിപക്ഷം 63378 വോട്ടുകൾ ആണ്. ഭൂരിപക്ഷത്തേക്കാളും ഏറെ കള്ളവോട്ടുകളാണ് ഇത്തവണ വോട്ടേഴ്‌സ് ലിസ്റ്റിൽ കടന്നുകൂടിയിരിക്കുന്നത്. കോൺഗ്രസിന്റെ ബിന്ദു കൃഷ്ണയോടായിരുന്നു കഴിഞ്ഞ തവണ സമ്പത്തിന്റെ വിജയം. 2014ലെ തെരഞ്ഞെടുപ്പിൽ എ സമ്പത്ത് 3,92,478 വോട്ടുകൾ നേടിയപ്പോൾ ബിന്ദു കൃഷ്ണ 3,23,100 വോട്ടുകൾ മാത്രമാണ് നേടിയത്. ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് പറയുമ്പോൾ കഴിഞ്ഞ തവണത്തെ സമ്പത്തിന്റെ ഭൂരിപക്ഷവും വിജയവും കള്ളവോട്ടിന്റെ സാധ്യതകളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നാളെ കേരളം ബൂത്തിലേക്ക് നീങ്ങവേ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ സംഘർഷ സാധ്യതയും നിലനിൽക്കുകയാണ്. ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ 10 ശതമാനം വോട്ടുകൾ കള്ളവോട്ടുകൾ ആണെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. 112322 വോട്ടുകൾ കള്ളവോട്ട് എന്നാണ് കോൺഗ്രസ് കണ്ടെത്തിയിരിക്കുന്നത്. ഈ കള്ളവോട്ടുകളുടെ ലിസ്റ്റ് ആറ്റിങ്ങൽ മണ്ഡലത്തിലെ എല്ലാ പോളിങ് സ്റ്റേഷനുകളിളെയും ഏജന്റുമാർക്ക് കോൺഗ്രസ് കൈമാറിയിട്ടുണ്ട്. ഈ വോട്ടർമാർ വോട്ടു ചെയ്യാൻ എത്തിയാൽ കോൺഗ്രസ് ഏജന്റുമാർ അത് ചലഞ്ച് ചെയ്യും. സ്വാഭാവികമായും സിപിഎം എതിർക്കും. അതുകൊണ്ട് തന്നെ കേരളത്തിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലും ഇല്ലാത്ത സംഘർഷ സാധ്യത ആറ്റിങ്ങലിൽ നിലനിൽക്കുകയാണ്.

ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് ചൂണ്ടിക്കാട്ടി വോട്ടേഴ്‌സ് ലിസ്റ്റും ബൂത്തും ക്രമനമ്പറും അച്ഛന്റെ പേരുൾപ്പെടെയുള്ള രേഖകളുമായി ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അടൂർ പ്രകാശ് പരാതി നൽകിയിട്ടുണ്ട്. ചീഫ് ഇലക്ടറൽ ഓഫീസർക്കും, വരണാധികാരിയായ ജില്ലാ കലക്ടർക്കുമാണ് അടൂർ പ്രകാശ് പരാതി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അടൂർ പ്രകാശിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിയായ ജില്ലാ കളക്ടർക്കും തലവേദനയായിരിക്കുകയാണ്. ഈ അന്തിമ ഘട്ടത്തിൽ ഈ കാര്യത്തിൽ വലുതായൊന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയും ജില്ലാ കളക്ടറുടെ ഓഫീസും. മറുനാടൻ മലയാളിക്ക് ടീക്കാറാം മീണ നൽകിയ പ്രതികരണവും ജില്ലാ കളക്ടർ വാസുകിയുടെ ഓഫീസ് നൽകിയ വിശദീകരണവും ആറ്റിങ്ങലിലെ ഈ നിസ്സഹായാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു.

അടൂർ പ്രകാശിന്റെ പരാതി നിസ്സാരവത്ക്കരിക്കാൻ ജില്ലാ കളക്ടർ വാസുകിയുടെ ഓഫീസ് മറുനാടന് മുന്നിൽ ശ്രമിച്ചപ്പോൾ സംഗതിയുടെ ഗൗരവം മനസിലാക്കിയ ടിക്കാറാം മീണ ഇത് സംബന്ധിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയതായി മറുനാടനോട് പറഞ്ഞു. ഇരട്ട വോട്ടുകൾ ചെയ്യാൻ വോട്ടർമാർ ആരും ശ്രമിക്കരുത്. പിടിവീണാൽ കാരാഗൃഹവാസം വോട്ടർമാരെ കാത്തിരിക്കുന്നു-ടീക്കാറാം മീണ മറുനാടനോട് പറഞ്ഞു. അടൂർ പ്രകാശ് പറയുന്ന രീതിയിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ കള്ളവോട്ടുകൾ ആയി നിലനിൽക്കുന്നില്ല എന്നാണ് ഈ പരാതിയിൽ കളക്ടർ കണ്ടെത്തിയത്- വാസുകിയുടെ ഓഫീസ് മറുനാടനോട് പറഞ്ഞു. പക്ഷെ മറുനാടന് ലഭിച്ച രേഖകൾ പ്രകാരം ഒരു ലക്ഷത്തിലധികം വോട്ടുകൾ ആറ്റിങ്ങലിൽ കള്ളവോട്ടുകൾ ആയി നിലനിൽക്കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരുത്തരവാദപരമായ സമീപനമാണ് അന്തിമ വോട്ടർ പട്ടികയിൽ ഇത്രയധികം കള്ളവോട്ടുകൾ ഇടം പിടിക്കാൻ കാരണം. മണ്ഡലത്തിലെ എല്ലാ ബുത്തുകളിലും രണ്ടും, മൂന്നും വോട്ടുകൾ ഉള്ളവർക്ക് എല്ലാ വോട്ടുകളും പോൾ ചെയ്യപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. ഇത് സംഘർഷ സാധ്യത കൂട്ടുകയും ചെയ്യുന്നു. ആൾമാറാട്ടം ഒരു ക്രിമിനൽ കുറ്റമാണ്.ഈ കുറ്റകൃത്യം നടക്കാൻ പോകുന്ന വിവരം, നടപടി എടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥനെ അറിയിച്ചും കഴിഞ്ഞിട്ടുണ്ട്. ഇനി കുറ്റകൃത്യം തടയാനുള്ള ബാധ്യത വിവരം ലഭിച്ച ഉദ്യോഗസ്ഥനാണ്. ഇത്തരത്തിൽ ഉദ്യോഗസ്ഥന് കള്ളവോട്ട് തടയാൻ കഴിഞ്ഞില്ലെങ്കിൽ ഇദ്യോഗസ്ഥനും ആൾമാറാട്ട കേസിൽ കൂട്ടുപ്രതിയാവും. അതുകൊണ്ട് തന്നെ ആറ്റിങ്ങലിലെ പ്രിസൈഡിങ് ഓഫീസർമാരും ഭീതിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP