Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനീസ് ആപ്പിൽ കറങ്ങി വീണ് ഇന്ത്യൻ യുവത്വം; വീണ്ടും ഒരു യുവാവിന്റെ ജീവൻ കൂടി അപഹരിച്ച് ടിക് ടോക്; വീഡിയോ ചിത്രീകരണത്തിനിടെ ഡൽഹിയിൽ 19കാരൻ വെടിയേറ്റ് മരിച്ചു; യുവാവിന്റെ മരണം വിഡിയോക്ക് പോസ് ചെയ്യവേ സുഹൃത്തിന്റെ കയ്യിൽ നിന്ന് വെടിപൊട്ടി; കൗമാരക്കാരുടെ കൗതുകങ്ങളെ വിറ്റ് കാശാക്കുന്ന കമ്പനി കുട്ടികളുടെ അശ്ലീല വീഡിയോകളും വലിയ രീതിയിൽ പ്രചരിപ്പിക്കുന്നു; അപകടങ്ങൾ വിളിച്ച് വരുത്തുന്ന ആപ്പ് നിരോധിക്കണമെന്ന് ആവശ്യം ശക്തമാവുന്നു

ചൈനീസ് ആപ്പിൽ കറങ്ങി വീണ് ഇന്ത്യൻ യുവത്വം; വീണ്ടും ഒരു യുവാവിന്റെ ജീവൻ കൂടി അപഹരിച്ച് ടിക് ടോക്; വീഡിയോ ചിത്രീകരണത്തിനിടെ ഡൽഹിയിൽ 19കാരൻ വെടിയേറ്റ് മരിച്ചു; യുവാവിന്റെ മരണം വിഡിയോക്ക് പോസ് ചെയ്യവേ സുഹൃത്തിന്റെ കയ്യിൽ നിന്ന് വെടിപൊട്ടി; കൗമാരക്കാരുടെ കൗതുകങ്ങളെ വിറ്റ് കാശാക്കുന്ന കമ്പനി കുട്ടികളുടെ അശ്ലീല വീഡിയോകളും വലിയ രീതിയിൽ പ്രചരിപ്പിക്കുന്നു; അപകടങ്ങൾ വിളിച്ച് വരുത്തുന്ന ആപ്പ് നിരോധിക്കണമെന്ന് ആവശ്യം ശക്തമാവുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ടിക്-ടോക് വിഡിയോ ചിത്രീകരണത്തിനിടെ ഡൽഹിയിൽ 19കാരൻ വെടിയേറ്റ് മരിച്ചു. തോക്കുമായി വിഡിയോക്ക് പോസ് ചെയ്യവേ സുഹൃത്തിന്റെ കയ്യിൽ നിന്ന് വെടിപൊട്ടി സൽമാൻ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സൽമാൻ സുഹൃത്തുക്കളായ സുഹൈൽ, ആമിർ എന്നിവർക്കൊപ്പം കാറിൽ ഇന്ത്യാ ഗേറ്റിൽ പോയതായിരുന്നു. തിരിച്ചുവരുമ്പോൾ മുൻ സീറ്റിലിരുന്ന സുഹൈൽ ഡ്രൈവറായ സൽമാന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ടിക്-ടോക് വിഡിയോ ചിത്രീകരണമായിരുന്നു ലക്ഷ്യം.

എന്നാൽ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടുകയും ഉണ്ട സൽമാന്റെ വലത് കവിൾ തുളച്ച് കയറുകയുമായിരുന്നു. മധ്യ ഡൽഹിയിലെ രഞ്ജിത് സിങ് ഫ്‌ളൈഓവറിനടുത്ത് വച്ചാണ് ദാരുണമായ സംഭവം.പരിഭ്രാന്തരായ ഇരുവരും ഉടൻ തന്നെ വണ്ടിയുമെടുത്ത് സുഹൈലിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയും രക്തത്തിൽ കുളിച്ച വസ്ത്രം മാറിയതിന് ശേഷം ബന്ധുവിന്റെ കൂടെ എൽ.എൻ.ജെ.പി ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ നിന്നും സൽമാന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സൽമാനെ ആശുപത്രിയിൽ എത്തിച്ചയുടൻ സുഹൈലും ബന്ധുവും സ്ഥലം വിട്ടിരുന്നു. ഇതറിഞ്ഞ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. സുഹൈൽ, ആമിർ, ബന്ധുവായ ശരീഫ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബരഖാമ്പ പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിനും ആയുധം കൈവശം വെച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആയുധം ഒളിപ്പിച്ചതിനാണ് ആമിറിനെതിരെ കേസെടുത്തത്. രക്തക്കറ പറ്റിയ വസ്ത്രം ഒളിപ്പിച്ചതിന് ഷരീഫിനെതിരെയും കേസെടുത്തു. സുഹൈലിൻേറത് മനഃപൂർവ്വമായ നരഹത്യയാണോ എന്ന പൊലീസ് അന്വേഷിച്ച് വരികയാണ്.

അതേസമയം കേരളത്തിൽ നില്ല് നില്ല് നീയെന്റെ നീലക്കുയിലേ' എന്ന ജാസി ഗിഫ്റ്റിന്റെ പാട്ടിന് ചുവടു വെച്ച് സ്‌കൂൾയൂണിഫോമിട്ട കുട്ടികൾ ഓടുന്ന വണ്ടികൾക്കു മുന്നിലേക്ക് എടുത്തു ചാടുന്ന വീഡിയോകൾ ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്‌സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കറങ്ങാൻ തുടങ്ങിയപ്പോഴാണ് 'മുതിർന്നവർ' പലരും ടിക്ടോക് എന്നൊരു ആപ്ലിക്കേഷനുണ്ടെന്ന വസ്തുത മനസ്സിലാക്കുന്നത്. കുട്ടികൾക്കു കൗമാരപ്രായക്കാർക്കുമിടയിൽ എന്തൊക്കെയോ നടക്കുന്നുവെന്നല്ലാതെ അന്നുവരെ ടിക്ടോക്കിനെ ആരും ഗൗരവമായെടുത്തിരുന്നില്ല. കുട്ടികൾ എന്തോ അപകടമുള്ള കളി കളിക്കുന്നുവെന്നും അവരെ നിയന്ത്രിക്കേണ്ടതുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രചാരണം വന്നു. സംഗതി ഏതാണ്ട് കൈവിട്ടു പോകുന്നത് കണ്ടപ്പോൾ അധികാരികളും ഇടപെട്ടു.

നീലക്കുയിലിനെ നിർത്തുന്ന കളി അവസാനിച്ചെങ്കിലും ടിക്ടോക്കിന്റെ എല്ലാ കളികളും അവസാനിച്ചിട്ടില്ല. ഇപ്പോഴും കൗമാരപ്രായക്കാർ തങ്ങളുടെ സാഹസികത പ്രകടിപ്പിക്കാനും മറ്റുമായി ടിക്ടോക് ഉപയോഗിച്ചു വരുന്നു. ഉപയോഗിക്കുന്നത് കുട്ടികളാണെങ്കിലും ടിക്ടോക് ഒരു വെറും കുട്ടിക്കളിയല്ല. വൻ വരുമാനമുള്ള ഒരു വലിയ ബിസിനസ്സാണിത്. മാത്രമല്ല കുട്ടികളുടെ അശ്ലീല വീഡിയോകൾ വലിയ തോതിൽ പ്രചരിപ്പിക്കുന്നുണ്ടെന്ന ആരോപണവും ടിക് ടോക്കിനെതിരെയുണ്ട്. ഇതിൽ വലിയ പിഴയും ആപ്പ് അടയ്‌ക്കേണ്ടി വന്നിട്ടുണ്ട്.

എന്താണ് ടിക്ടോക്?

ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മീഡിയ ആപ്ലിക്കേഷനാണ് ടിക്ടോക്. 2016 സെപ്റ്റംബറിലാണ് ഈ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നത്. വിദേശ മാർക്കറ്റുകളിലേക്ക് എത്തിത്തുടങ്ങിയത് 2017 മുതലും. 2018ൽ യുഎസ്സിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷൻ എന്ന ബഹുമതി ഈ ആപ്ലിക്കേഷന് ലഭിക്കുകയുണ്ടായി. 15 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ഈ ആപ്ലിക്കേഷനിൽ നിർമ്മിച്ച് ഷെയർ ചെയ്യാൻ കഴിയും. ആഗോളതലത്തിൽ 500 ദശലക്ഷം ഡൗൺലോഡ് ഈ ആപ്ലിക്കേഷനുണ്ട്.

മ്യൂസിക്കലിയുമായുള്ള ലയനം

2017ൽ മ്യൂസിക്കലി ആപ്ലിക്കേഷൻ ടിക്ടോക്കുമായി ലയിച്ചതോടെ കമ്പനിയുടെ പ്ലാറ്റ്‌ഫോം വളരെ വിശാലമായിത്തീർന്നു. ജനപ്രിയമായ വിപണനതന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവർ എല്ലായിടത്തും വളർന്നത്. പ്രാദേശിക ഭാഷകളിലേക്ക് അതിവേഗത്തിൽ ഇറങ്ങിച്ചെല്ലാൻ ഇവർക്ക് സാധിച്ചു. അമേരിക്കയിൽ ശക്തമായ സാന്നിധ്യം മ്യൂസിക്കലിക്ക് ഉണ്ടായിരുന്നതിനാൽ വലിയ വളർച്ച കൈവരിക്കാൻ ടിക്ടോക്കിനെ ഈ ലയനം സഹായിച്ചു.

കൗമാരപ്രായക്കാർക്കിടയിൽ പ്രിയം

പ്രധാനമായും കൗമാരപ്രായക്കാരാണ് ടിക്ടോക് ഉപയോഗിക്കുന്നത്. യുഎസ് അടക്കമുള്ള വിപണികളിൽ കൗമാരപ്രായക്കാർക്കിടയിൽ ഈ ആപ്ലിക്കേഷൻ വലിയ പ്രിയം നേടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പലതും 'പ്രായപൂർത്തി'യായതും സാധാരണമായ തമാശകൾക്ക് അവയിൽ ഇടമില്ലാതെ പോകുകയും ചെയ്തതാണ് ടിക്ടോക് പോലുള്ള ആപ്ലിക്കേഷനുകളുടെ സാധ്യത. ടിക്ടോക്കിൽ കളിക്കുന്ന കളികൾ ഫേസ്‌ബുക്കിലോ ട്വിറ്ററിലോ ചിന്തിക്കാൻ പോലും സാധിക്കില്ല. അവയെല്ലാം 'മുതിർന്നവരുടെ കളി'കളിൽ കുടുങ്ങിക്കഴിഞ്ഞു.

ഗൗരവപ്പെട്ടത് മാത്രം അംഗീകരിക്കുന്ന ഒരു ഓഡിയൻസാണ് അവിടെ ഇപ്പോഴുള്ളത്. സോഷ്യൽ മീഡിയയിലേക്ക് 'തമാശക്കളികൾ' തിരിച്ചു കൊണ്ടുവന്ന ആപ്ലിക്കേഷനാണ് ടിക്ടോക് എന്നാണ് ദി ന്യൂയോർക്ക് ടൈംസ് വിലയിരുത്തിയത്. ഓർക്കൂട്ടിന്റെ കാലത്തും ഫേസ്‌ബുക്കിന്റെ തുടക്കകാലത്തുമെല്ലാം ഉണ്ടായിരുന്ന തമാശക്കളികൾ ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ നിന്നും മാറിപ്പോയിരുന്നു. ഈ ഒഴിവിടത്തിലേക്കാണ് ടിക്ടോക് കയറിയിരുന്നത്.

എല്ലാമുണ്ട്...!

വീഡിയോ രൂപത്തിലാണ് ടിക് ടോക്കിലെ എല്ലാ കണ്ടന്റും. തമാശകൾക്കൊപ്പം ഗൗരവപ്പെട്ട സന്ദേശങ്ങളും ഈ ആപ്ലിക്കേഷനിലൂടെ പുറത്തുവരാറുണ്ട്. പ്രളയകാലത്തും ശബരിമല സ്ത്രീപ്രവേശന പ്രശ്‌നം പുകഞ്ഞ സന്ദർഭത്തിലുമെല്ലാം അഭിപ്രായപ്രകടനങ്ങളുടെ വേദിയായി ടിക് ടോക്ക് മാറി. ലിപ് സിങ്കിങ്, നൃത്തങ്ങൾ, ഡബ്‌സ്മാഷ്, ചെറിയ സ്‌കിറ്റുകൾ, രസകരമായ ചെറിയ സ്‌കിറ്റുകൾ തുടങ്ങിയവയെല്ലാം ഈ ആപ്ലിക്കേഷനിലുണ്ട്. ഫോളോവർമാർ, ഹാഷ്ടാഗുകൾ, കമന്റുകൾ, ലൈക്കുകൾ തുടങ്ങി മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിൽ കാണുന്ന പ്രത്യേകതകളെല്ലാം ഇതിലുമുണ്ട്. ലൈവ് സ്ട്രീമിങ്ങും അനുവദിക്കുന്നുണ്ട്.

മാർക്കറ്റിങ് രീതികൾ

ജനപ്രിയമായ മാർഗങ്ങൾ തെരഞ്ഞെടുത്താണ് ടിക്ടോക് തങ്ങളുടെ മാർക്കറ്റിങ് നടത്തിയതെന്നു കാണാം. ടിക്ടോക് ചലഞ്ചുകൾ ഇത്തരമൊരു മാർക്കറ്റിങ് രീതിയാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. കേരളത്തിൽ ഇടക്കാലത്ത് പടർന്നു പിടിച്ച 'നില്ല് നില്ല് നീയെന്റെ നീലക്കിളിയേ'ചലഞ്ച് ടിക്ടോക്കിനെ കൂടുതൽ പരിചിതമാക്കിത്തീർത്തു. അപകടകരമായ ഇത്തരം ചലഞ്ചുകളുടെ പേരിലാണ് ഇപ്പോഴും ടിക്ടോക് അറിയപ്പെടുന്നത്. കൗമാരക്കാരുടെ കൗതുകങ്ങളെ കമ്പനി വിറ്റ് കാശാക്കുന്നുവെന്ന ആരോപണം ശക്തമാണ്.

എന്താണ് ടിക്ടോക്കിന്റെ വരുമാന മാർഗം

'വിർച്വൽ ഗിഫ്റ്റു'കളുടെ വിൽപന വഴി കമ്പനി പണമുണ്ടാക്കുന്നുണ്ട്. ഫാഷൻ കണ്ടന്റുകൾ കൗമാരക്കാർക്കിടയിൽ എത്തിക്കാനായി ചില വസ്ത്രനിർമ്മാണ ബ്രാൻഡുകളുമായി ടിക്ടോക് പ്രചാരണപരിപാടികൾ നടത്തുന്നുണ്ട്. ഇതുവഴിയും വരുമാനമുണ്ടാക്കുന്നു. നിലവിൽ ടിക്ടോക്കിൽ പരസ്യങ്ങളില്ലെങ്കിലും അവരുടെ പ്രൈവസി പോളിസിയിൽ പരസ്യങ്ങളിടാനുള്ള വകുപ്പ് ചേർത്തിട്ടുണ്ട്.ടിക്ടോക്എത്ര വരുമാനമുണ്ടാക്കുന്നുണ്ട് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. 2017ൽ 3.5 ദശലക്ഷം ഡോളർ വരുമാനമുണ്ടാക്കിയെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ 42 ശതമാനം യുഎസ്സിൽ നിന്നായിരുന്നു. ചൈനയിൽ നിന്നാണ് 39 ശതമാനം വരുമാനം വന്നത്.

ആപ്പ് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

യുവതീയുവാക്കൾ 'അശ്ലീല വീഡിയോകൾ' ടിക്ടോക്കിൽ പോസ്റ്റ് ചെയ്യുന്നതായിരുന്നു തമിഴ്‌നാട് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എം മണികണ്ഠന്റെ ആശങ്ക. ഈ പ്രശ്‌നം ഉന്നയിച്ച് ആപ്പിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഫെബ്രുവരി 12ന് മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിനാണ് ഇതിനുള്ള അധികാരം. നാഗപട്ടിനം എംഎൽഎ എം തമീനുൻ അൻസാരിയാണ് നിരോധനത്തിന് ആദ്യം ആവശ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.ടിക് ടോക് വീഡിയോ ആപ്പ് നിരോധിക്കണമെന്ന് ഹൈക്കോടതി. അശ്ലീലത പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയാണ് ആപ് നിരോധിക്കാൻ ഉത്തരവിറക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 മറ്റ് പരാതികൾ

ടിക്ടോക്കിലൂടെ ആളുകളെ അപഹസിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമെല്ലാം പരാതികൾക്ക് കാരണമാകുന്നുണ്ട്. തമിഴ്‌നാട്ടിൽ 104 ഹെൽപ്ലൈനിൽ പ്രവർത്തിക്കുന്ന ഒരു കൗൺസിലർക്ക് ഒരു മാസത്തിൽ നാൽപ്പതോളം കേസുകൾ ടിക്ടോക്കുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ടി വരുന്നുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ടിക്ടോക് ട്രോൾ സഹിക്കാനാകാതെ ആത്മഹത്യാ ശ്രമങ്ങൾ വരെയുണ്ടായിട്ടുണ്ട് ഇന്ത്യയിൽ പലയിടങ്ങളിലും. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് താരതമ്യേന പുതിയതായ ഈ പ്ലാറ്റ്‌ഫോമിൽ സാമൂഹ്യവിമർശനങ്ങളും നിയന്ത്രണങ്ങളും കുറവാണ്. ഉപയോക്താക്കളാണെങ്കിൽ അധികവും കൗമാരക്കാരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP