Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞമ്മക്ക് രാഹുലിനെ വല്യഇഷ്ടാണ്..ഞങ്ങടെ കൂരയ്ക്ക് മുകളിലൂടെയാണ് ഹെലികോപ്ടർ പറന്നുപോയത്; എന്നാലും പഷ്ണി തീർക്കാൻ അദ്ദേഹം എത്തുമോ? ആനയും പുലിയും ഇറങ്ങുന്ന സ്ഥലത്ത് അടച്ചുറപ്പുള്ള ഒരു വീട് പോലുമില്ല; രാത്രി പുലി ഇറങ്ങി നായയെ കൊന്നു കടിച്ചു കൊല്ലുന്നത് ഇവിടെ പതിവ്; വോട്ടുചെയ്യേണ്ടെന്നുറച്ച് കാടിന്റെ മക്കൾ; വയനാട്ടിലെ ആദിവാസി ജനതയുടെ കഷ്ടപ്പാടുകൾ നിഴലിച്ച മറുനാടൻ സർവേ

ഞമ്മക്ക് രാഹുലിനെ വല്യഇഷ്ടാണ്..ഞങ്ങടെ കൂരയ്ക്ക് മുകളിലൂടെയാണ് ഹെലികോപ്ടർ പറന്നുപോയത്; എന്നാലും പഷ്ണി തീർക്കാൻ അദ്ദേഹം എത്തുമോ? ആനയും പുലിയും ഇറങ്ങുന്ന സ്ഥലത്ത് അടച്ചുറപ്പുള്ള ഒരു വീട് പോലുമില്ല; രാത്രി പുലി ഇറങ്ങി നായയെ കൊന്നു കടിച്ചു കൊല്ലുന്നത് ഇവിടെ പതിവ്; വോട്ടുചെയ്യേണ്ടെന്നുറച്ച് കാടിന്റെ മക്കൾ; വയനാട്ടിലെ ആദിവാസി ജനതയുടെ കഷ്ടപ്പാടുകൾ നിഴലിച്ച മറുനാടൻ സർവേ

എം.എസ് ശംഭു

വയനാട്: കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നല്ലൊരു വിഭാഗവും ഉൾക്കൊള്ളുന്ന ജില്ലയാണ് വയനാട്. പച്ചപ്പിൽ കന്യകയായി നൽക്കുന്ന വായനാട്ടിലേക്ക് എത്തിയാൽ നഗരത്തിലെ കാഴ്ചകൾ മാത്രമല്ല. ഗ്രാമക്കാഴ്ചകളും കാണാതെ മടങ്ങരുത്. താമരശ്ശേരി ചുരമിറങ്ങി എത്തിയാൽ ആദിവാസി ഗോത്രവിഭാഗങ്ങളുടെ നീണ്ട ചേരികൾ വയനാട്ടിൽ കാണാൻ കഴിയും. നഗരത്തിൽ നിന്ന് കണ്ണെത്തപ്പെടാത്ത കാടിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിയെത്തണം ഈ ജനതയുടെ യഥാർത്ഥ ജീവിതങ്ങളെ തൊട്ടറിയുവാൻ. പണിയർ, അടിയർ, കാട്ടുനായ്ക്കർ, കുറിച്യർ, മുള്ളക്കുറുമർ, ഊരാളിക്കുറുമർ തുടങ്ങി നിരവധി ഗോത്രവിഭാഗങ്ങളാണ് ഇവിടെ അതീജീവിക്കുന്നത്. ഇവരുടെ സംസ്‌കാരങ്ങളും ഭാഷയും ജീവിതരീതികളും ഏറെ വ്യത്യസ്തമായവ തന്നെയാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആദിവാസികൾക്കായി പ്രത്യേക പാക്കേജുകൾ നടപ്പിലാക്കുന്നുണ്ടെങ്കിലും വയനാട്ടിലെ ആദിവാസി ജനതയുടെ ജീവിതം അട്ടപ്പാടിയിലേതിനേക്കാൾ കഷ്ടമാണെന്ന് ഇവരുടെജീവിതം സാക്ഷ്യപ്പെടുത്തുന്നു. മറുനാടൻ മലയാളി നടത്തിയ തിരഞ്ഞെടുപ്പ് സർവേയുടെ ഭാഗമായി വയനാട്ടിലെ ചൂരൽമലയിലെത്തിയ മറുനാടൻ സംഘത്തിന് കാണാൻ സാധിച്ചത് കരളലിയിക്കുന്ന കാഴ്ചകൾ തന്നെ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ ആദിവാസി വിഭാഗങ്ങളുടെ വോട്ടുകളിലാണ് എല്ലാ മുന്നണികളുടേയും കണ്ണ്. പ്രദേശത്തെ പ്രധാന രാഷ്ട്രീയ കക്ഷികൾ വോട്ടു ചെയ്യാൻ കൃത്യമായി ചിഹ്നം ചൂണ്ടിക്കാണിക്കും ഇവർ അതുപോലെ അനുസരിക്കുകയും ചെയ്യും. ഇതുതന്നെയാണ് കേരളത്തിൽ ബാലറ്റ് ബോക്സിലുടെ തിരഞ്ഞെടുപ്പ് നടന്ന കാലം മുതൽ ഇവിടെ ആവർത്തിച്ച് പോരുന്നത്.

സംസ്ഥാന സർക്കാരുകൾ ഇവർക്കായി നൽകിയ ചുരുക്കം ചില പാക്കേജുകൾ ഒഴിച്ചാൽ ഇവർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയ പദ്ധതികളൊക്കെ വിശദമായി പഠിക്കേണ്ടി തന്നെ വന്നേക്കാം. അത്രയ്ക്കുണ്ട് ഈ ജനതയ്ക്ക് പറയാൻ. മറുനാടൻ സർവേ വയനാട്ടിലെ ചൂരൽമലയിലാണ് ആദ്യം സന്ദർശിച്ചത്. പണിയ വിഭാഗത്തിന്റെ 20 ലധികം കുടുംബങ്ങൾ അധിവസിക്കുന്ന ആദിവാസി സമൂഹമാണ് ഇവിടെയുള്ളത്. സ്വന്തമായി ഒരുസെന്റ് വസ്തു എന്ന് അവകാശപ്പെടാൻ ഒന്നും തന്നെ ഈ ജനതയ്ക്കില്ല. സർക്കാർ നൽകിയ വസ്തുവിൽ യഥേഷ്ടം കൃഷി ചെയ്യാം. അത്തരത്തിൽ ഏലവും കുരുമുളകും ധാന്യ വിളകളും ഇവർ കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തുകയാണ്. ട്രൈബൽ വികസ പദ്ധതികളിൽ ഉൾപ്പെടുത്തി ചിലർക്ക് വീട് ലഭിച്ചിട്ടുണ്ട്. എന്നാൽ പകുതിയിലേറെ പേർക്കും ഈ ആനുകൂല്യങ്ങൾ എത്തിയിട്ടില്ല. വോട്ടു ചോദിച്ച് വരുന്നവരോട് ഇവർക്ക് പറയാനുള്ള പരിഭവങ്ങളും ഇതൊക്കെ തന്നെയാണ്..

ആനയും പുലിയും ഇറങ്ങുന്ന സ്ഥലത്ത് അടച്ചുറപ്പുള്ള ഒരു വീട് പോലും ഞങ്ങൾക്ക് സ്വന്തം എന്ന് അവകാശപ്പെടാനില്ല.. രാത്രി കാലമായാൽ പുലി ഇറങ്ങി നായയെ കൊന്നു കടിച്ചു കൊല്ലുന്നത് ഇവിടുത്തെ പതിവാണ്. അടച്ചുറപ്പില്ലാത്ത വീടുകളിൽ എന്ത് സംരക്ഷണത്തിൽ ഞങ്ങൾ കിടന്ന് ഉറങ്ങണമെന്നും ഈ ജനത ചോദിക്കുന്നു.

മലവെള്ളമാണ് ഇവർക്ക് കുടിവെള്ളമായി എത്തിക്കുന്നത്. പൈപ്പ് ലൈൻ വഴി മലവെള്ളം എത്തുന്നത് തന്നെ കെ.എസ്.ഇ.ബിക്ക് കനിവ് തോന്നിയാൽ മാത്രം. വയനാട്ടിലെ പൊള്ളുന്ന ചൂടിൽ സ്‌കൂളിലേക്ക് കുട്ടികൾ പോകുന്നത് കാടും മലയും താണ്ടിയാണ്. കൊല്ലപരീക്ഷാ കാലമായതോടെ നഗരത്തിലെ സ്‌കൂളിലേക്ക് എത്തപ്പെട്ട് പരീക്ഷ എഴുതണമെങ്കിൽ തന്നെ കിലോമീറ്ററുകൾ താണ്ടേണ്ട കടമ്പയാണ്. നടന്നു പോകാൻ കഴിയുന്ന രീതിയിൽ റോഡ്. ആശുപത്രി സൗകര്യം എന്നിവയൊക്കെ ഇവരുടെ സ്വപ്നങ്ങളിൽ ചിലത് മാത്രം. മണ്ണിടിച്ചിലുണ്ടായാലോ മലവെള്ള പാച്ചിലുണ്ടായാലോ പിന്നെ പുറം ലോകം കാണാൻ കാത്തിരിക്കേണ്ടത് ദിവസങ്ങൾ മാത്രമാണെന്നാണ് ഇവരുടെ പരിഭവം.

പണിയവിഭാഗം തിങ്ങിപ്പാർക്കുന്നത് കൃഷിയിടമായ പാഡിയോട് ചേർന്നാണ്. ആദിവാസി വിഭാഗത്തിലെ കൗമാരക്കാർ ഉണ്ടെങ്കിൽ തന്നെ ഇവർ പത്താം ക്ലാസ് പോലും പൂർത്തിയാക്കിയിട്ടില്ല. ഒൻപതാം തരം കഴിയുന്നതോടെ പലരും പഠനം നിർത്തും. പിന്നീട് കൂലിപ്പണിക്ക്. ആദിവാസി വിഭാഗത്തിൽ നിന്ന് ഐ.എ.എസിൽ റാങ്ക് നേടിയ പെൺകുട്ടിവരെയുള്ള നമ്മുടെ നാട്ടിൽ ഈ വിഭാഗത്തെ തഴയുന്നത് നിർത്തണം എന്നാണ് ഇവരുടെ ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് പൂർണ ധാരണ ഇവർക്കുണ്ട്. കമ്യൂണിസ്റ്റുകാരും കോൺക്രസുകാരും വോട്ടു ചേദിക്കാൻ മലകയറി വരുമെന്ന് ഇവർ പറയുന്നു. ബിജെപി ഇവരുടെ ചിത്രത്തിലെ ഇല്ല.

വോട്ടുചോദിക്കാൻ വരുമ്പോൾ പല വാഗ്ദാനങ്ങളാണ് ഇവർ നൽകാറുള്ളത്. പക്ഷേ പിന്നീട് പ്രവർത്തിയിൽ ഇവയൊന്നും കാണാറില്ല. രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുന്നത് അറിഞ്ഞോ എന്ന് ചോദ്യം ഉന്നയിച്ചപ്പോൾ തന്നെ ആദ്യ മറുപടി ഞങ്ങടെ കൂരയ്ക്ക് മുകളിലൂടെയാണ് ഹെലികോപ്റ്റർ പറന്നു പോയതെന്നായിരുന്നു ആദിവാസി യുവതിയായ ഗീതയുടെ മറുപടി. കണ്ണിന് കാഴ്ച നഷ്ടപ്പെട്ടെങ്കിലും ഉള്ളുരുകി 80 വയസുകാരി പാറ്റ പലപരിഭവങ്ങളും ഞങ്ങളോട് പറഞ്ഞു. വേനൽകടുത്തതോടെ ജോലിക്ക് പോകാൻ കഴിയുന്നില്ല. റേഷൻ 35 കിലോ അരി ലഭിക്കുന്നത് കഞ്ഞികുടിച്ച് കുടുംബം പുലർത്താൻ കഴിയുന്നു. ഗോതമ്പും റേഷൻ വഴി സൗജന്യമായി ലഭിക്കുന്നത് ഒഴിച്ചാൽ മണ്ണെണ്ണക്ക് വരെ കാശ് കൊടുക്കണം.

ആദിവാസി ജനതയുടെ കഷ്ടപ്പാട് ഇങ്ങനെയൊക്കെയാണ് മക്കളെ എന്നു പറഞ്ഞ് ആ വയോധിക സംസാരം അവിടെ നിർത്തി. ആടും, പട്ടിയും, കുട്ടികളും അടങ്ങുന്ന വലിയ കുടുംബം തന്നെയാണ് കുഞ്ഞു കൂരയിൽ തിങ്ങി പാർക്കുന്നത്. രാഹുൽ ഗാന്ധി വയനാട് പത്രിക സമർപ്പിച്ചപ്പോൾ ചെറിയ ചിരിയിൽ അയാൾ ഗുണം ചെയ്യുമെന്ന് കരുതുന്നെന്ന് മറുപടി നൽകി. രാഷ്ട്രീയത്തെ കുറിച്ച് ഉറച്ച കാഴ്ചപ്പാടുള്ള മറ്റൊരു മധ്യവയസ്‌കൻ തന്റെ പ്രശ്നങ്ങൾ പരിഹരിക്കാതെ വോട്ടു ചെയ്യില്ലെന്ന് കട്ടായം പറഞ്ഞു. രാഹുൽ നല്ലവനാണ് ജയിച്ചാൽ വയനാട്ടിൽ നിന്ന് പ്രധാനമന്ത്രിയെ ലഭിക്കുന്നതിൽ സന്തോഷമുള്ളു. പക്ഷേ ആരൊക്കെ വന്നാലും ഞങ്ങളുടെ ഗതി ഇതുതന്നെയെന്നെന്നാണ് അദ്ദെഹം പറയുന്നത്. മലയിറങ്ങുമ്പോൾ ഞങ്ങൾക്ക് മുന്നിൽ ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും നിവർന്നു നിൽക്കുന്നുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യുന്ന വയനാട്ടിലെ ആദിവാസി സമൂഹത്തിനോട് ഇനിയെങ്കിലും രാഷ്ട്രീയപാർട്ടികൾ നീതി പുലർത്തണെ എന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ മലയിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP