Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണൂരിലെ എൽഡിഎഫ് സീറ്റിങ്ങ് സീറ്റ് കെ.സുധാകരൻ തിരിച്ചു പിടിക്കും; വടകരയിൽ നേരിയ മുൻതൂക്കത്തോടെ കെ മുരളീധരന്റെ ഫോട്ടോഫിനിഷ്; കാസർകോട് സിപിഎം നിലനിർത്തുന്നതും കോഴിക്കോട് സിപിഎം പിടിച്ചെടുക്കുന്നതും വെറും രണ്ട് ശതമാനത്തിന്റെ നേരിയ ഭൂരിപക്ഷത്തിൽ; വയനാട്ടിൽ മൃഗീയ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി തന്നെ; ആദ്യഘട്ട മറുനാടൻ അഭിപ്രായ സർവേയിൽ നാലു എൽഡിഎഫും ഒന്നു യുഡിഎഫിനുമാണ് വിധിയെഴുതിയവർ രണ്ടാം ഘട്ടത്തിൽ മൂന്ന് സീറ്റ് യുഡിഎഫിനും രണ്ട് എൽഡിഎഫിനും നൽകുന്നത് ഇങ്ങനെ

കണ്ണൂരിലെ എൽഡിഎഫ് സീറ്റിങ്ങ് സീറ്റ് കെ.സുധാകരൻ തിരിച്ചു പിടിക്കും; വടകരയിൽ നേരിയ മുൻതൂക്കത്തോടെ കെ മുരളീധരന്റെ ഫോട്ടോഫിനിഷ്; കാസർകോട് സിപിഎം നിലനിർത്തുന്നതും കോഴിക്കോട് സിപിഎം പിടിച്ചെടുക്കുന്നതും വെറും രണ്ട് ശതമാനത്തിന്റെ നേരിയ ഭൂരിപക്ഷത്തിൽ; വയനാട്ടിൽ മൃഗീയ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി തന്നെ; ആദ്യഘട്ട മറുനാടൻ അഭിപ്രായ സർവേയിൽ നാലു എൽഡിഎഫും ഒന്നു യുഡിഎഫിനുമാണ് വിധിയെഴുതിയവർ രണ്ടാം ഘട്ടത്തിൽ മൂന്ന് സീറ്റ് യുഡിഎഫിനും രണ്ട് എൽഡിഎഫിനും നൽകുന്നത് ഇങ്ങനെ

Marunadan malayali Election Survey Result - 2019

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് - 2019 സർവേയുടെ രണ്ടാംഘട്ട ഫലം പുറത്തുവിടുകയാണ്. ആദ്യഘട്ട സർവേയിൽ നിന്നും തീർത്തും വ്യത്യസ്തമായ ചിത്രമാണ് രണ്ടാംഘട്ട സർവേയിൽ ഉള്ളത്. സർവേയിലും ഉത്തര മലബാറിലെ അഞ്ചുമണ്ഡലങ്ങളിലെ ഫലം പുറത്തുവിടുമ്പോൾ മൂന്ന് സീറ്റുകളുമായി യുഡിഎഫ് മുന്നിൽ. വയനാട്, കണ്ണൂർ, വടകര സീറ്റുകളിൽ ഐക്യമുന്നണി മുന്നിട്ടു നിൽക്കുമ്പോൾ, കാസർകോട്, കോഴിക്കോട് മണ്ഡലങ്ങളിലാണ് ഇടതുമുന്നണി മുന്നിട്ടു നിൽക്കുന്നത്. ഇതിൽ വടകരയിൽ ശരിക്കും ഫോട്ടോഫിനിഷാണ്. വെറും ഒരു ശതമാനം വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മുന്നിട്ട് നിൽക്കുന്നത്.

മലബാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു എന്നു തന്നെ വ്യക്തമാക്കുന്നതാണ് മറുനാടൻ സർവേയുടെ രണ്ടാംഘട്ട സർവേയിലും വ്യക്തമാകുന്നത്. അതായത് വടകരയുടെ അന്തിമഫലം ഇനിയുള്ള പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ആയിരിക്കുമെന്ന് വ്യക്തമാണ്. അതുപോലെ തന്നെ കാസർകോട്ടും കോഴിക്കോട്ടും വെറും രണ്ടു ശതമാനം വോട്ടിന്റെ മൂൻതൂക്കം മാത്രമാണ് എൽഡിഎഫിന് ഉള്ളത്. ചുരുക്കത്തിൽ കാസർകോട്, കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ അന്തിമചിത്രം തെളിയുമ്പോഴും എങ്ങോട്ടും മാറാമെന്ന നിലയാണ് ഉള്ളത്. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാതോടെ മലബാർ മേഖലയിൽ മൊത്തമായി ഐക്യമുന്നണിക്ക് അനുകൂലമായി തരംഗം രൂപപ്പെടുന്നുണ്ടെന്ന് സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടി വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെയാണ് ആദ്യഘട്ട മറുനാടൻ സർവേയിൽ സിപിഎം നേടിയ മേൽകൈയെ ഇപ്പോൾ യുഡിഎഫ് മലർത്തിയടിക്കുന്നതും.

മറുനാടൻ മലയാളിയുടെ ഒന്നാംഘട്ട സർവേയിൽ ഉത്തര മലബാറിലെ അഞ്ചിൽ നാല് സീറ്റുകളും എൽഡിഎഫിന് ആയിരുന്നു. ഒരു മാസം മുമ്പ് ആ സർവേ നടത്തുന്ന സമയത്ത് സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നില്ല. ഇപ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥി ആയതിനെ തുടർന്നുള്ള ആവേശവും, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിലനിൽക്കുന്ന ശക്തമായ മോദി വിരുദ്ധതയുമാണ് യുഡിഎഫിന് ഗുണം ചെയ്തത്. മാത്രമല്ല കേരളത്തിലും കേന്ദ്രത്തിലും ഒരുപോലെ പ്രതിപക്ഷത്തായതിന്റെ ഇരട്ടഭരണ വിരുദ്ധ വികാരത്തിന്റെ ആനുകൂല്യവും യുഡിഎഫിന് കിട്ടുന്നുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. എന്നാൽ ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കത്തക്ക ഒരു മുഖ്യ വിഷയമായി മലബാറിലെ വോട്ടർമാർ കരുതുന്നില്ല. കാസർകോട് മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് ഇരുപത് ശതമാനം എന്ന താരതമ്യേന ശക്തമായ നിലയിലേക്ക് വോട്ടു ഉയർത്താൻ കഴിയുന്നത്.

ഈ മാസം 1 മുതൽ 5 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി മറുനാടൻ-സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ പ്രതിനിധികൾ നേരിട്ട് സഞ്ചരിച്ചാണ് സർവേ നടത്തിയത്. നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് ജനങ്ങളെ നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിക്കുന്നുണ്ട്. രാഹുൽ തരംഗം വീശിയടിക്കുന്നുണ്ടോ, മോദി ഫാക്ടർ അസ്തമിച്ചോ, ശബരിമല സമരം കേരളത്തിൽ ആർക്ക് ഗുണം ചെയ്യും, ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ എങ്ങോട്ട് ചായും, പിണറായി വിജയന്റെ വ്യക്തിപ്രഭാവം ഇടതുമുന്നണിയെ തുണക്കുമോ, കേന്ദ്ര സർക്കാറിനെപ്പോലെ സംസ്ഥാന സർക്കാറിനെതിരെയും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടോ, അഴിമതി വർഗീയത നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയവ സാധാരണക്കാരന്റെ വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ, തുടങ്ങിയ ജനവികാരം രൂപപ്പെടുന്ന വിവിധ വിഷയങ്ങൾ ഏതെന്നും സർവേ പരിശോധിക്കുന്നുണ്ട്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ മലയാളിയുടെ ടീമും അവലംബിച്ചത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽപെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിക്കുന്നത്. ഇതിനുപുറമെ മറുനാടൻ ടീം വീടുകളിലെത്തിയും നേരിട്ട് സാമ്പിൾ എടുത്തിട്ടുണ്ട്. സാധാരണ ദേശീയ മാധ്യമങ്ങളും പ്രമുഖരായ തെരഞ്ഞെുടുപ്പ് സർവേ ടീമുകളുമൊക്കെ വെറും അഞ്ഞൂറും, എഴുനൂറും സാമ്പിളുകൾ വെച്ച് മാത്രമാണ് കേരളത്തെ അളക്കുന്നത്. ആ രീതിയിൽ നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ സർവേയാണ്, പതിനായിരത്തിൽ അധികം പേർ നേരിട്ട് പങ്കെടുത്ത മറുനാടൻ സർവേ.

കാസർകോട് എൽഡിഎഫിന് നേരിയ മുൻതൂക്കം മാത്രം

എൽഡിഎഫ്- 39 ശതമാനം

യുഡിഎഫ്- 37

എൻഡിഎ- 20

മറ്റുള്ളവർ നോട്ട - 4

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന കാസർകോട്ട് സർവേ പ്രകാരം തീപാറുന്ന പോരാട്ടത്തിന്റെ സൂചനകളാണ് ലഭിക്കുന്നത്. തങ്ങളുടെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ ഇടതുമുന്നണി മുന്നിലെത്തിയിരിക്കുന്നത് വെറും 2 ശതമാനം വോട്ടുകൾക്ക് മാത്രമാണ്. മറുനാടന്റെ ഒന്നാംഘട്ട സർവേയിൽനിന്ന് ഒരു ശതമാനം വോട്ടുകൾ ഇപ്പോൾ എൽഡിഎഫിന് കുറവാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി രാജ്‌മോഹൻ ഉണ്ണിത്താൻ വന്നതോടെ പോരാട്ടം പാരമ്യതയിൽ എത്തിയ മണ്ഡലമാണിത്. പെരിയ ഇരട്ടക്കൊലയും രാജ്‌മോഹന്റെ ചുറുചുറുക്കുമെല്ലാം യുഡിഎഫിന് ഇവിടെ ഗുണം ചെയ്യുന്നുണ്ട്. അതേസമയം രാഹുൽഗാന്ധിയുടെ വരവ് അടക്കമുള്ള കാര്യങ്ങൾ ഉണ്ടായിട്ടും ഇടതുമുന്നണി പിടിച്ചു നിൽക്കുന്നത്, സ്ഥാനാർത്ഥി സതീഷ് ചന്ദ്രന് ജനകീയ പ്രതിച്ഛായയും നാട്ടുകാരൻ എന്ന ആനുകൂല്യത്തിലുമാണ്. ഒപ്പം കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിലെ പരമ്പരാഗത വോട്ടർമാരും സിപിഎമ്മിന്റെ സംഘടനാ ശക്തിയും അവർക്ക് മുതൽക്കൂട്ടാണ്.

1989 മുതൽ തുടർച്ചയായി ഇടതുമുന്നണി ജയിക്കുന്ന മണ്ഡലമാണ് കാസർകോട്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ടി സിദ്ദീഖ് മൽസരിച്ച കഴിഞ്ഞ തവണ മാത്രമാണ് സിപിഎമ്മിന്റെ ഭൂരിപക്ഷം ആശങ്കാജനകമായി കുറഞ്ഞത്. വെറും 6921 വോട്ടിനാണ് ഇടതുസ്ഥാനാർത്ഥി പി കരുണാകരൻ കടന്നുകൂടിയത്. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ കിട്ടിയ 84000ത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഈ രീതിയിൽ കുറഞ്ഞത് ഇടതുകേന്ദ്രങ്ങളിൽ ആശങ്ക ഉയർത്തിയിരുന്നു.

കന്നഡ മേഖലിയിൽ കാര്യമായി സ്വാധീനമുള്ള രവീശ തന്ത്രിയെയാണ് ബിജെപി രംഗത്തിറിക്കിയിരുന്നത്. കഴിഞ്ഞ തവണ ബിജെപിയുടെ കെ സുര്രേന്ദൻ ഇവിടെ 1,72,826 വോട്ടുകൾ നേടിയിരുന്നു. സർവേ പ്രകാരം 20 ശതമാനം വോട്ടുകൾ നേടുന്ന ബിജെപിക്കും വോട്ടുവർധന പ്രതീക്ഷിക്കാം. കാസർഗോട്ട് ഒന്നാംഘട്ട സർവേയിൽ എൽഡിഎഫിന് 40 ശതമാനം വോട്ടുകളും യുഡിഎഫിന് 37 ശതമാനം വോട്ടും എൽഡിഎക്ക് 18 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. എന്നാൽ രണ്ടാംഘട്ട സർവേയിൽ എൽഡിഎഫിന്റെ വോട്ട് ഒരു ശതമാനം കുറയുകയാണ് ചെയ്തത്. 38 ശതമാനമാണ് നിലവിലെ എൽഡിഎഫിന്റെ വോട്ടു വിഹിതം. എന്നാൽ യുഡിഎഫിന്റെ വോട്ടുകളിൽ മാറ്റമുണ്ടായിട്ടില്ല. എൻഡിഎയുടെ വോട്ടിൽ രണ്ടു ശതമാനം വർധനവാണ് രണ്ടാം ഘട്ടത്തിൽ ഉണ്ടായിരിക്കുന്നത്. 18 ശതമാനത്തിൽ നിന്ന് അത് ഇപ്പോൾ ഇരുപതിൽ എത്തിനിൽക്കയാണ്.

കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ, എന്നീ അഞ്ചു നിയമസഭാ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്ല്യാശ്ശേരി എന്നീ മണ്ഡലങ്ങളും ഉൾക്കൊള്ളുന്ന കാസർകോട് ലോക്സഭാ സീറ്റിൽ, മഞ്ചേശ്വരവും കാസർകോടും ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫിന്റെ കൈയിലാണ്. പക്ഷേ മഞ്ചേശ്വരത്തും കാസർകോടും ബിജെപിക്ക് പിറകിൽ മൂന്നാം സ്ഥാനത്താണ് എൽഡിഎഫ് പോകാറ് എന്നതും അവർ നേരിടുന്ന വെല്ലുവിളിയാണ്. കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽനിന്നും കാസർകോട്ടെ തൃക്കരിപ്പൂരിൽനിന്നും കിട്ടും വൻ ലീഡാണ് ഇടതുമുന്നണിയെ എക്കാലവും തുണച്ചിട്ടുള്ളത്.

കണ്ണൂർ തിരിച്ചുപിടിക്കാൻ സുധാകരൻ

യുഡിഎഫ്- 45

എൽഡിഎഫ്- 39

എൻഡിഎ- 11

മറ്റുള്ളവർ നോട്ട- 5

കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് സർവേയിൽ തെളിയുന്നത്. ആറുശതമാനം വോട്ടുവ്യത്യാസമാണ് ഇവിടെ മുന്നണികൾ തമ്മിലുള്ളത്. രാഹുൽ ഗാന്ധി പ്രഭാവത്തിൽ, യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ ഇത്തവണ സിറ്റിങ്ങ് എം പി പി.കെ ശ്രീമതിയെ പിന്തള്ളുമെന്നാണ് സർവേ സൂചനകൾ നൽകുന്നത്. മുസ്ലിം ന്യൂനപക്ഷ കേന്ദ്രങ്ങളിൽ കൂട്ടത്തോടെ കോൺഗ്രസിന് അനുകൂലമായ ധ്രുവീകരണം ഉണ്ടായിട്ടുണ്ടെന്ന് സർവേയുടെ അനുബന്ധ ചോദ്യങ്ങൾ വ്യക്തമാക്കുന്നു. മറുനാടൻ മലയാളിയുടെ ഒന്നാംഘട്ട സർവേയിൽ ഇവിടെ എൽഡിഎഫിനായിരുന്നു മൂൻതൂക്കം. രാഹുൽ ഗാന്ധിയുടെ വരവ് മാത്രമല്ല പെരിയ കൊലപാതകം അടക്കമുള്ള അക്രമരാഷ്ട്രീയം ചർച്ചയായതും യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ട്.

കണ്ണൂരിൽ മറുനാടൻ ഒന്നാംഘട്ട സർവ്വേയിൽ ഇടതുമുന്നണിക്ക് 42 ശതമാനം, യുഡിഎഫിന് 40, എൻഡിഎക്ക് 10 എന്നിങ്ങനെയാണ് വോട്ടു വിഹിതം കണ്ടത്. എന്നാൽ രണ്ടാംഘട്ട സർവേയിൽ യുഡിഎഫിന്റെ വോട്ട് അഞ്ചു ശതമാനമാണ് ഉയർന്നത്. ഇപ്പോൾ നാൽപ്പത്തിയഞ്ച് ശതമാനമാണ് ഐക്യമുന്നണിയുടെ വോട്ടു വിഹിതം. എൽഡിഎഫിന്റെ വോട്ട് മൂന്നു ശതമാനം കുറഞ്ഞ് 39 ശതമാനത്തിൽ എത്തിനിൽക്കുന്നു. എൻഡിഎയുടെ വോട്ടുവിഹിതത്തിൽ മാറ്റം ഉണ്ടായിട്ടില്ല.

കഴിഞ്ഞ തവണ വാശിയേറിയ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ തവണ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്ത സീറ്റാണിത്. ലീഡ് നില മാറിയും മറിഞ്ഞുമുള്ള ഫോട്ടോ ഫിനിഷിനൊടുവിലാണ് സിപിഎം സ്ഥാനാർത്ഥി പി.കെ ശ്രീമതി ടീച്ചർ, വെറും 6566 വോട്ടുകൾക്കാണ് കോൺഗ്രസിലെ കെ.സുധാകരനെ തോൽപ്പിച്ചത്. 2009ൽ സുധാകരൻ 43000ത്തോളം വോട്ടുകൾക്ക് ജയിച്ച മണ്ഡലമായിരുന്നു ഇത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, മട്ടന്നൂർ, ധർമ്മടം, പേരാവൂർ എന്നീ നിയമസഭാ മണ്ഡലങ്ങളുൾ ഉൾക്കൊള്ളുന്നതാണ് കണ്ണൂർ ലോകസഭാ നിയോജകമണ്ഡലം. ഇതിൽ ഇരിക്കൂർ, പേരാവൂർ, അഴീക്കോട് എന്നിവ ഒഴികെയുള്ള അഞ്ച് മണ്ഡലങ്ങളും എൽഡിഎഫിനൊപ്പമാണ്. പക്ഷേ തളിപ്പറമ്പ്, മട്ടന്നൂർ, ധർമ്മടം എന്നിടത്തെ ലീഡാണ് ഇടതിനെ തുണക്കാറുള്ളത്. 84 മുതൽ 98വരെയുള്ള അഞ്ചു തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിനുവേണ്ടി തുടർച്ചയായി ജയിച്ച ഈ മണ്ഡലം 99 ൽ എ.പി അബ്ദുല്ലക്കുട്ടിയെ ഇറക്കിയാണ് എൽഡിഎഫ് തിരിച്ചുപിടിച്ചത്. സി.കെ പത്മനാഭനെപ്പോലുള്ള ഒരു കരുത്തനെ സ്ഥാനാർത്ഥിയാക്കിയിട്ടും സർവേ പ്രകാരം ബിജെപിക്ക് വോട്ടിൽ വൻ വർധന കാണുന്നില്ല. മോദി തരംഗം അസ്തമിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതു നൽകുന്നത്.

വടകരയിൽ ഫോട്ടോ ഫിനിഷ്; മുരളീധരന് നേരിയ മേൽക്കൈ

യുഡിഎഫ്- 43

എൽഡിഎഫ്- 42

എൻഡിഎ- 10

മറ്റുള്ളവർ നോട്ട-5

പി ജയരാജനെപ്പോലൊരു കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കി ഇടതുമുന്നണിയും, കെ മുരളീധരനെപ്പോലൊരു പരിചയ സമ്പന്നനെ ഇറക്കി ഐക്യമുന്നണിയും അങ്കം വെട്ടുന്ന കടത്തനാടൻ മണ്ണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനംപോലെ ഫോട്ടോ ഫിനീഷിലേക്ക്. മറുനാടൻ സർവേ അനുസരിച്ച് വെറും ഒരു ശതമാനം വോട്ടിനാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മുന്നിട്ടു നിൽക്കുന്നത്. അതുകൊണ്ടു തന്നെ വടകരയിലെ അന്തിമ ഫലം എങ്ങനെയും മാറാമെന്ന് വ്യക്തം. മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിൽ ഇവിടെ എൽഡിഎഫിന് വ്യക്തമായ മേൽക്കെ ഉണ്ടായിരുന്നു. രണ്ടാംഘട്ടത്തിലെ യുഡിഎഫിന്റെ വളർച്ച വ്യക്തമായ രാഹുൽ തരംഗത്തിന്റെ സൂചനകളാണ് നൽകുന്നത്.

വടകരയിൽ മറുനാടന്റെ ഒന്നാംഘട്ട സർവേയിൽ യുഡിഎഫിന് എൽഡിഎഫിന് 38 ശതമാനം, യുഡിഎഫിന് 36, എൻഡിഎക്ക് 12 എന്നിങ്ങനെയാണ് വോട്ടു വിഹിതം ലഭിച്ചത്. എന്നാൽ രണ്ടാംഘട്ട സർവേയിൽ യുഡിഎഫ് വോട്ടുകളിൽ വൻ കുതിച്ചുചാട്ടമാണ് കാണുന്നത്. 7 ശതമാനം വർധിച്ച് അത് 43 ശതമാനമായി. എൽഡിഎഫിന്റെ വോട്ടുകൾ നാലുശതാമാനം വർധിച്ച് 42ൽ ആണ്. എന്നാൽ ഒന്നാംഘട്ട സർവേയെ അപേക്ഷിച്ച് എൻഡിഎയുടെ വോട്ട് കുറയുകയാണ്. 12 ശതമാനത്തിലുള്ള അവരുടെ വോട്ട് വിഹിതം ഇപ്പോൾ 10 ശതമാനത്തിലേക്ക് താണിട്ടുണ്ട്.

ഒരുകാലത്ത് ഇടതുമുന്നണിയുടെ പ്രസ്റ്റീജ് സീറ്റായിരന്നു വടകര. 1984 മുതൽ 2004വരെ തുടർച്ചയായി ഇടതുമുന്നണി ജയിച്ചുകൊണ്ടിരുന്ന മണ്ഡലം. തുടർന്ന് 2009ലാണ് ഈ മണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിനുവേണ്ടി തിരിച്ചുപിടിക്കുന്നത്. തുടർന്ന് ടിപി വധത്തിനുശേഷം നടന്ന 2014ലെ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളി ജയിച്ചു. സിപിഎം നേതാവ് എൻ എം ഷംസീറിനെ വെറും 3306 വോട്ടിന് തോൽപ്പിച്ചാണ് മുല്ലപ്പള്ളി മണ്ഡലം നിലനിർത്തിയത്. കഴിഞ്ഞതവണ ഇവിടെ പതിനേഴായിരത്തോളം വോട്ടുകൾ പിടിച്ച ടിപി ചന്ദ്രശേഖരന്റെ ആർഎംപി ഇത്തവണ യുഡിഎഫിനെ പിന്തുണക്കയാണ്.

കഴിഞ്ഞതവണ യുഡിഎഫിനൊപ്പമായ ജനതാദൾ യു ഇത്തവണ എൽഡിഎഫിലേക്ക് വന്നത് സിപിഎമ്മിനും പ്രതീക്ഷ നൽകുന്നുണ്ട്. ജയരാജന്റെ ജനകീയത വോട്ടാകുമെന്ന പ്രതീക്ഷ എൽഡിഎഫിനുള്ളപ്പോൾ, അക്രമരാഷ്ട്രീയം ചർച്ചയാക്കിയാണ് യുഡിഎഫ് മുന്നേറുന്നത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ലോക്സഭാ മണ്ഡലം. ഇതിൽ കുറ്റ്യാടി ഒഴികെയുള്ള മുഴുവൻ നിയമസഭാ മണ്ഡലങ്ങളും നിലവിൽ എൽഡിഎഫിന്റെ കൈയിലാണ്. തലശ്ശേരി, പ്രേരാമ്പ്ര, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ലീഡാണ് എൽഡിഎഫ് പ്രതീക്ഷക്ക് ആധാരം. പക്ഷേ ഈ മണ്ഡലങ്ങളിൽ മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമാണ്. ശക്തമായ മോദി വിരുദ്ധതയിലും രാഹുൽ തരംഗത്തിലും പെട്ട് ഈ വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകുമെന്ന സൂചന സർവേ നൽകുന്നുണ്ട്. പി ജയരാജന്റെ വ്യക്തിപ്രഭാവം വോട്ടാകുന്നതോടെ അന്തിമ ഘട്ടത്തിൽ ഫലം മാറുമെന്നാണ് എൽഡിഎഫ് കരുതുന്നത്.

കോഴിക്കോട്: ഒളിക്യാമറയിൽ കുടുങ്ങി യുഡിഎഫ്

എൽഡിഎഫ്- 42

യുഡിഎഫ് - 40

എൻഡിഎ- 14

മറ്റുള്ളവർന നോട്ട-4

കോഴിക്കോട്ട് സിറ്റിങ്ങ് എം പിയും യുഡിഎഫ് സ്ഥനാർഥിയുമായ എം കെ രാഘവനും, നോർത്ത് എംഎൽഎ കൂടിയായ ഇടത് സ്ഥാനാർത്ഥി എ പ്രദീപ്കുമാറും തമ്മിലുള്ള പോരാട്ടത്തിൽ ഒരു പണത്തൂക്കം മുന്നിൽ ഇടതു സ്ഥാനാർത്ഥി തന്നെ. പക്ഷേ മറുനാടൻ ഒന്നാംഘട്ട സർവേയിൽ എൽഡിഎഫിനുള്ള മൂന്നുശതമാനത്തിന്റെ ലീഡ് രണ്ടു ശതമാനമായി കുറയുകയാണ് ഉണ്ടായത്. എന്നാൽ രാഹുൽ തരംഗത്തിന് അനുസരിച്ച് യുഡിഎഫിന് കിട്ടേണ്ട ഒരു വോട്ട് സ്വിങ്ങ് സർവേയിൽ കോഴിക്കോട്ട് പ്രകടമല്ല. ഒരു ദേശീയ ചാനലിന്റെ സ്റ്റിങ്ങ് ഓപ്പറേഷനിൽ എം കെ രാഘവൻ കുടുങ്ങിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾ വോട്ടർമാരെ സ്വാധീനിച്ചുണ്ടെന്ന് വ്യക്തമാണ്. ഈ ആരോപണം എങ്ങോട്ട് തിരിയും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കോഴിക്കോട് മണ്ഡലത്തിലെ ജയപരാജയങ്ങൾ.

മറുനാടന്റെ ഒന്നാംഘട്ട സർവേയിൽ, കോഴിക്കോട്ട് എൽഡിഎഫ്- 41, യുഡിഎഫ്് - 39 , എൻഡിഎ- 14 എന്ന നിലയിലായിരുന്നു വോട്ടു വിഹിതം. എന്നാൽ രണ്ടാംഘട്ടത്തിൽ എൽഡിഎഫിന്റെ വോട്ടുവിഹിതം ഒരു ശതമാനം വർധിച്ച് 42 ശതമാനമായി. യുഡിഎഫിനും ഒരു ശതമാനത്തിന്റെ വർധനയുണ്ടായി 40 ൽ എത്തിയിട്ടുണ്ടെങ്കിലും ഇടതിനെ മറികടക്കാൻ ആയിട്ടില്ല. എൻഡിഎ കാര്യമായ വോട്ടുകളിൽ മാറ്റമില്ല.

2009ലെ മണ്ഡല പുനർനിർണ്ണയത്തിനുശേഷം ഇടതുപക്ഷം എറ്റവും പ്രതീക്ഷ പുലർത്തിയ സീറ്റായിരുന്നു കോഴിക്കോട് പാർലിമെന്റ് മണ്ഡലം. തങ്ങളുടെ ഉറച്ച മണ്ഡലങ്ങളായ ബേപ്പൂരും കുന്ദമംഗലവും മഞ്ചേരി ലോക്സഭാ മണ്ഡലത്തിനിന്ന് മാറി കോഴിക്കോട്ടേക്ക് വന്നതോടെ രാഷ്ട്രീയമായി ഈ മണ്ഡലം ഇടതുപക്ഷത്തിന് മേൽക്കെയുള്ളതായി മാറി. കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, എലത്തുർ, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പുർ, കുന്ദമംഗലം എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ എം.കെ മുനീറിന്റെ കോഴിക്കോട് സൗത്ത് മാത്രമാണ് ഇപ്പോൾ യുഡിഎഫിന്റെ കൈയിലുള്ളത്. പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പ വരുമ്പോൾ മണ്ഡലം വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഇത്തവണയും കടുത്ത രാഷ്ട്രീയ മൽസരത്തിന്റെ സൂചനകളാണ് കോഴിക്കോട് നിന്ന് ലഭിക്കുന്നത്. വെറും രണ്ട് ശതമാനം വോട്ടിന് യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ ഇപ്പോൾ എൽഡിഎഫ് മുന്നിലാണ്. സ്ഥാനാർത്ഥി എം.കെ രാഘവന്റെ വ്യക്തിപ്രഭാവം തങ്ങൾക്ക് തുണയാകുമെന്ന് യുഡിഎഫ് കരുതുന്നു. 2009ൽ അറുനൂറിൽപരം വോട്ടിന് കഷ്ടിച്ച ജയിച്ച എം.കെ രാഘവൻ 2014ൽ തന്റെ ലീഡ് പതിനാറായിരത്തിലേറെ വോട്ടാക്കി ഉയർത്തുകയായിരുന്നു.

കോഴിക്കോട് സൗത്ത്, കൊടുവള്ളി എന്നിവടങ്ങളിൽ കിട്ടുന്ന വൻ ലീഡിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ ബേപ്പൂർ, എലത്തൂർ,ബാലുശ്ശേരി എന്നീ മണ്ഡലങ്ങളിലെ ഭൂരിപക്ഷം തങ്ങളെ തുണക്കുമെന്നാണ് എൽഡിഎഫ് കരുതുന്നത്. കണ്ണൂർ മണ്ഡലത്തിലെന്ന പോലെ കോഴിക്കോട്ടും ബിജെപിയുടെ വോട്ടിൽ കാര്യമായ വർധന കാണുന്നില്ല. ശബരിമല സമരത്തെ തുടർന്നുണ്ടായ കേസുകളിൽപെട്ട് ബിജെപി സ്ഥാനാർത്ഥി പ്രകാശ് ബാബു റിമാൻഡിൽ ആണെങ്കിലും അണികൾ പ്രചാരണം ശക്തമാക്കുന്നുണ്ട്.

വയനാട്: രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും

യുഡിഎഫ്- 56

എൽഡിഎഫ്- 34

എൻഡിഎ- 6

മറ്റുള്ളവർ നോട്ട -4

വയനാട്ടിൽ തർക്കം യുഡിഎഎഫ് സ്ഥാനാർത്ഥിയായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമാണ്. സർവേയിൽ 56 ശതമാനം വോട്ടിന്റെ വലിയ പിന്തുണയാണ് രാഹുൽ ഗാന്ധി നേടിയത്. എൽഡിഎഫ് വെറും 34 ശതമാനം വോട്ടിൽ ഒതുങ്ങും. മുന്നണികൾ തമ്മിലെ 22 ശതമാനം എന്ന വലിയ വോട്ടുവ്യത്യാസം രണ്ടുലക്ഷത്തിന് മുകളിലുള്ള വോട്ടിന് രാഹുൽ ജയിക്കുമെന്നതിന്റെ സൂചകമാണ്. കേരളം പോലെ ഒരു സ്ഥലത്ത ഇത്ര വലിയ വോട്ടു വ്യത്യാസം ഒരു മുന്നണിക്ക് കിട്ടുക എന്നതും അപൂർവമാണ്. മാത്രമല്ല വ്യക്തമായ തരംഗത്തിന്റെയും സൂചനയാണത്. രാഹുൽ തരംഗത്തിൽ ബിജെപിക്കും വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് നടന്ന മറുനാടൻ സർവേയിൽ യുഡിഎഫിന് വെറും 48 ശതമാനം വോട്ടാണ് കിട്ടിയിരുന്നത്. മറ്റുള്ളവർക്കും നോട്ടയ്ക്കുമായി ഒന്നാംഘട്ട സർവേയിൽ കിട്ടിയ പത്തു ശതമാനം വോട്ട് ഇത്തവണ നാലു ശതമാനമായാണ് കുറഞ്ഞത്. അതായത് ഇനിയും തീരുമാനമെടുക്കാത്തവരായ ഒരു വിഭാഗത്തെയും, ചാഞ്ചാടുന്ന നിഷ്പക്ഷ വോട്ടർമാരെയും മൊത്തമായി രാഹുൽ ഗാന്ധി കൊണ്ടുപോകുന്നുവെന്ന് ചുരുക്കം. ഒന്നാംഘട്ട സർവേ വെച്ചുനോക്കുമ്പോൾ രണ്ടു ശതമാനം വോട്ടിന്റെ കുറവുണ്ടെങ്കിലും, തങ്ങൾ പൂർണമായും ഒലിച്ചുപോകുന്നില്ല എന്നതിൽ ഇടതിനും ആശ്വസിക്കാം.

വയനാട്ടിൽ മറുനാടൻ നടത്തിയ ഒന്നും രണ്ടും സർവേകൾ തമ്മിൽ വൻ മാറ്റമാണ് ഉണ്ടായത്. ഒന്നാംഘട്ടത്തിൽ യുഡിഎഫ് 48 ശതമാനം വോട്ടുകളും എൽഡിഎഫിന് 36 ശതമാനും എൻഡിഎക്ക് 6 ശതമാനും വോട്ടുകളാണ് കിട്ടിയത്. അതുപോലെ ആദ്യഘട്ടത്തിൽ മറ്റുള്ളവർക്കും നോട്ടക്കുമായി കിട്ടിയത് പത്തുശതമാനത്തോളം വോട്ടുകൾ ആയിരുന്നു. എന്നാൽ രാഹുൽ ഗാന്ധി വന്നശേഷം യുഡിഎഫ് വോട്ടുകൾ 56 ശതമാനത്തിലേക്ക് കുതിച്ച് ഉയരുകയാണ്. ഇടതുവോട്ടുകൾ രണ്ടു ശതമാനം കുറഞ്ഞ് 43ൽ എത്തിയിരിക്കയാണ്. മറ്റുള്ളവരും നോട്ടയും ചേർന്നുള്ള പത്തുശതമാനം വെറും 4ലേക്ക് മാറി. അതായത് രാഹുലിന്റെ വരവ് നിക്ഷ്പക്ഷരെയും ചാഞ്ചാടുന്ന വോട്ടുകളെയും സ്വാധീനിച്ചുവെന്ന് വ്യക്തം.

വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേർച്ചന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. ഇതിൽ വണ്ടൂർ, ഏറനാട്, ബത്തേരി എന്നീ മൂന്നു മണ്ഡലങ്ങൾ മാത്രമാണ് നിലവിൽ യുഡിഎഫിന് ഉള്ളത്. പക്ഷേ കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി,നിലമ്പൂർ എന്നിവയൊക്കെ ചാഞ്ചാടുന്ന മണ്ഡലങ്ങളാണ്. ഏറനാട്, വണ്ടൂർ, ബത്തേരി എന്നിവ യുഡിഎഫിന്റെ ഉറച്ച കോട്ടകളും. കാർഷിക വിലത്തകർച്ചയും സാമ്പത്തിക മാന്ദ്യവും വല്ലാതെ ബാധിച്ച വയനാട്ടിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ ഒരുപോലെ ജനരോഷം ഉണ്ടാകുന്നതായി സർവേ വിലയിരുത്തുന്നുണ്ട്. ഈ ഇരട്ട ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യവും രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ലോക്സഭാ മണ്ഡലത്തിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇവിടെ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസ് ജയിച്ചു കയറിയത്. അതിനുമുമ്പത്തെ തെരഞ്ഞെടുപ്പിൽ ഷാനവാസിനുതന്നെ കിട്ടി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് ഒലിച്ചുപോയത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഈ വർഷം കോഴിക്കോട് ഡിസിസി പ്രസിഡൻന്റ് ടി സിദ്ദീഖിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം നടക്കവേയാണ് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രിയുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP