Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശബരിമലയുടെ പേരു പറഞ്ഞു വോട്ടുപിടിച്ച സുരേഷ് ഗോപിക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ടി വി അനുപമ ബിജെപിക്കാരുടെ ശത്രുവായി; ടി വി അനുപമയെ അനുപമ ക്ലിൻസൺ ജോസഫ് ആക്കി സംഘപരിവാർ വർഗീയ പ്രചരണം; ഫേസ്‌ബുക്ക് പേജിൽ കയറി സ്വാമി ശരണം വിളിച്ചും തെറിവിളിച്ചും അണികളുടെ പ്രതികാരദാഹം; വരണാധികാരിയെ വ്യക്തിപരമായി അവഹേളിക്കുന്നത് തെറ്റായ കാര്യം; നടപടി എടുക്കുന്നത് ആലോചിക്കുമെന്ന് വ്യക്തമാക്കി ടീക്കാറാം മീണ; തന്റെ ജോലിചെയ്യുക മാത്രമാണ് ചെയ്തതെന്ന് തൃശ്ശൂർ ജില്ലാ കലക്ടർ

ശബരിമലയുടെ പേരു പറഞ്ഞു വോട്ടുപിടിച്ച സുരേഷ് ഗോപിക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ടി വി അനുപമ ബിജെപിക്കാരുടെ ശത്രുവായി; ടി വി അനുപമയെ അനുപമ ക്ലിൻസൺ ജോസഫ് ആക്കി സംഘപരിവാർ വർഗീയ പ്രചരണം; ഫേസ്‌ബുക്ക് പേജിൽ കയറി സ്വാമി ശരണം വിളിച്ചും തെറിവിളിച്ചും അണികളുടെ പ്രതികാരദാഹം; വരണാധികാരിയെ വ്യക്തിപരമായി അവഹേളിക്കുന്നത് തെറ്റായ കാര്യം; നടപടി എടുക്കുന്നത് ആലോചിക്കുമെന്ന് വ്യക്തമാക്കി ടീക്കാറാം മീണ; തന്റെ ജോലിചെയ്യുക മാത്രമാണ് ചെയ്തതെന്ന് തൃശ്ശൂർ ജില്ലാ കലക്ടർ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പു ചട്ടലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ച തൃശ്ശൂർ ജില്ലാ കലക്ടർ ടി വി അനുപമയ്‌ക്കെതിരെ സൈബർ ആക്രമണം. ശബരിമലയുടെ പേരു പറഞ്ഞ് വോട്ടുപിടിച്ച സുരേഷ് ഗോപിയുടെ നടപടിക്ക് എതിരെയാണ് ടി വി അനുപമ നടപടി സ്വീകരിച്ചത്. ഇതോടെ ബിജെപിക്കാരുടെ ശത്രുവായി അനുപമ മാറുകയായിരുന്നു. സൈബർ ലോകത്ത് കലക്ടറെ വ്യക്തിപരമായി അവഹേളിക്കുന്ന പ്രചരണമാണ് ഇതോടെ സൈബർ സംഘപരിവാറുകാർ ചെയ്തത്.

വർഗീയ ആരോപണം ഉന്നയിച്ചു കൊണ്ടാണ് ബിജെപി അണികൾ വനിതാ ഉദ്യോഗസ്ഥക്കെതിരെ രംഗത്തെത്തിയത്. തൃശ്ശൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിനാണ് ജില്ലാ വരണാധികാരിയുടെ ചുമതലയുള്ള ജില്ലാ കളക്ടർ ടിവി അനുപമ സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തത്. ഇതിനെ തുടർന്നാണ് ടിവി അനുപമയുടെ ഭർത്താവിന്റെ പേരും ചേർത്ത് സംഘപരിവാർ അനുകൂലികൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ വർഗീയ പ്രചരണം ആരംഭിച്ചത്. നിരവധി സംഘപരിവാർ ഹാൻഡിലുകളാണ് ടി അനുപമയെ അനുപമ ക്ലിൻസൺ ജോസഫ് എന്ന് പേര് മാറ്റി പോസ്റ്റ് ഇടുന്നത്.

ഇതുകൂടാതെ അനുപമയുടെ ഫേസ്‌ബുക്ക് പേജിൽ കയറിയും സൈബർ ആക്രമണം തുടങ്ങി. 'സ്വാമി ശരണം' എന്നുള്ള കമന്റുകളാണ് കളക്ടറുടെ പേജിലെ എല്ലാ പോസ്റ്റുകളിലും നിറയുന്നത്. സുരേഷ് ഗോപിക്ക് ഐക്യദാർഢ്യ പ്രഖ്യാപിക്കുന്നതും കളക്ടറെ ആക്ഷേപിക്കുന്നതുമായ കമന്റുകളും നിരവധിയുണ്ട്. അയ്യപ്പന്റെയും ശബരിമലയുടെയും പേരിൽ വോട്ട് തേടിയെന്ന് കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്. സംഭവത്തിൽ 48 മണിക്കൂറിനകം സുരേഷ് ഗോപി വിശദീകരണം നൽകണമെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് കള്ക്ടർക്കെതിരെ വിമർശനങ്ങളുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരന്നു.

എന്നാൽ വിഷയത്തിൽ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നും കളക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ പ്രതികരിച്ചിരുന്നു. സുരഷേ് ഗോപിക്ക് നേട്ടീസ് അയച്ചതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ടി.വി അനുപമയെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ നിരന്തരം ഉയർന്നിരുന്നു. ടി.വി അനുപമയുടെ യഥാർഥ പേര് അനുപമ ക്ലിൻസൺ ജോസഫ് എന്നാണെന്നും അതിനാലാണ് ഇത്തരത്തിലുള്ള നടപടിയെന്നും ചിലർ കണ്ടെത്തുന്നുണ്ട്. ഇത്തരത്തിലുള്ള ആക്രമണങ്ങളാണ് സത്യസന്ധയായ ഉദ്യോഗസ്ഥക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അതേ സമയം സംഭവത്തിൽ ബിജെപി ഉന്നയിക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ടിവി അനുപമ പറഞ്ഞു. സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലി നിർവഹണത്തിന്റെ ഭാഗം മാത്രമാണെന്നും അനുപമ പറഞ്ഞു. സുരേഷ് ഗോപി പെരുമാറ്റച്ചട്ടംം ലംഘിച്ചുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ പറഞ്ഞു. സുരേഷ് ഗോപിയ്‌ക്കെതിരെ ജില്ലാ കളക്ടർ ടിവി അനുപമ നോട്ടീസ് അയച്ചത് ചട്ടലംഘനം ബോധ്യപ്പെട്ടതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അനുപമയെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലുള്ള പ്രചരണങ്ങൾക്കെതിരെ നടപടി എടുക്കുന്നത് ആലോചിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

അതേസമയം ബിജെപി വിമർശനത്തോട് പ്രതികരിക്കാനില്ലെന്ന് തൃശൂർ കലക്ടർ ടി.വി അനുപമ അറിയിച്ചു. തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ടി.വി. അനുപമ പറഞ്ഞു. തൃശൂർ ജില്ലാ കലക്ടർ ടി.വി.അനുപമ പിണറായിയുടെ ദാസ്യപ്പണി നടത്തുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു, ഇതിന് പിന്നാലെയാണ് മറുപടിയുമായി അനുപമ രംഗത്ത് എത്തിത്. വനിതാമതിലിൽ പങ്കെടുത്ത കലക്ടറാണ് അനുപമ, പ്രസംഗം കലക്ടർ മനസ്സിലാക്കിയിട്ടില്ലന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. അതേസമയം സുരേഷ് ഗോപി അയ്യപ്പന്റെ പേരിൽ വോട്ടുചോദിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. അയ്യപ്പന്റെ പേരിൽ വോട്ടുചോദിച്ചിട്ടുണ്ടെങ്കിൽ തെറ്റാണ്. ശബരിമല വിഷയം ഇനിയും ഉന്നയിക്കും. നോട്ടിസിന് സുരേഷ്‌ഗോപി മറുപടി നൽകുമെന്നും ശ്രീധരൻ പിള്ള കോഴിക്കോട് പറഞ്ഞു.

എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നു, അയ്യപ്പന്റെ അർഥം പരിശോധിക്കണം. നോട്ടീസിന് ഉടൻ പാർട്ടി മറുപടി നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇഷ്ടദേവന്റെ പേര് പറയാൻ പാടില്ലെന്നതിനെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP