Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂവർണ്ണക്കൊടികളും ലീഗിന്റെ പതാകയും ഇടകലർന്ന് ഉയർന്നുപാറി; പാതകൾ നിറഞ്ഞ് ജനം ഒഴുകിയെത്തിയപ്പോൾ ആവേശോജ്വല സ്വീകരണം സ്ഥാനാർത്ഥിക്ക് നൽകി കുറ്റ്യാടിയിലെ ജനതതി; ഏറ്റവും ഒടുവിലാണ് പ്രഖ്യാപനം വന്നതെങ്കിലും ലീഗ്-കോൺഗ്രസ് അണികൾ വീറുംവാശിയും കാട്ടി കൂടെയിറങ്ങുമ്പോൾ ആത്മവിശ്വാസത്തോടെ അഭിവാദ്യം ചെയ്ത് കെ മുരളീധരൻ; കേരളം ഉറ്റുനോക്കുന്ന വടകരയിലെ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം കനക്കുമ്പോൾ പി ജയരാജന് എതിരെ വിജയപ്രതീക്ഷയിൽ കോൺഗ്രസ്

മൂവർണ്ണക്കൊടികളും ലീഗിന്റെ പതാകയും ഇടകലർന്ന് ഉയർന്നുപാറി; പാതകൾ നിറഞ്ഞ് ജനം ഒഴുകിയെത്തിയപ്പോൾ ആവേശോജ്വല സ്വീകരണം സ്ഥാനാർത്ഥിക്ക് നൽകി കുറ്റ്യാടിയിലെ ജനതതി; ഏറ്റവും ഒടുവിലാണ് പ്രഖ്യാപനം വന്നതെങ്കിലും ലീഗ്-കോൺഗ്രസ് അണികൾ വീറുംവാശിയും കാട്ടി കൂടെയിറങ്ങുമ്പോൾ ആത്മവിശ്വാസത്തോടെ അഭിവാദ്യം ചെയ്ത് കെ മുരളീധരൻ; കേരളം ഉറ്റുനോക്കുന്ന വടകരയിലെ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം കനക്കുമ്പോൾ പി ജയരാജന് എതിരെ വിജയപ്രതീക്ഷയിൽ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിൽ ഏറ്റവും ഒടുവിലായാണ് കോൺഗ്രസ് വടകരയിൽ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെങ്കിലും രാഹുൽഗാന്ധി കൂടെ തൊട്ടടുത്ത മണ്ഡലമായ വയനാട്ടിൽ മത്സരിക്കാൻ എത്തുന്നതിന്റെ ആവേശത്തിൽ അണികൾ. ഇതോടെ ചെറു പട്ടണങ്ങളിലും കവലകളിലും പോലും യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരന് വേണ്ടി പ്രചരണത്തിന് നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടുന്നത്.

ഇന്ന് മണ്ഡലത്തിലെ ചെറുപട്ടണമായ കുറ്റ്യാടിയിലാണ് മുരളീധരന് സ്വീകരണം നൽകിയപ്പോൾ ജനം ആവേശത്തോടെ പങ്കെടുത്തത്. മൂവർണ്ണക്കൊടികളും ലീഗിന്റെ പതാകയും ഉയർത്തി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനത്തിന്റെ നടുവിലൂടെയാണ് മുരളിയും മറ്റ് നേതാക്കളും കയറിയ അലങ്കരിച്ച വാഹനം നീങ്ങിയത്. കൈകൾ വീശിക്കാട്ടി ഇരുവശത്തും നിന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് വളരെ പണിപ്പെട്ട് ജനങ്ങൾക്ക് നടുവിലൂടെ സ്വീകരണ വാഹനം നീങ്ങിയത്.

അക്ഷരാർത്ഥത്തിൽ റോഡുകൾ നിറഞ്ഞുകവിഞ്ഞതോടെ വലിയ ആവേശത്തിൽ മുരളിക്ക് മുദ്രാവാക്യം വിളികൾ ഉയർന്നു. കേരളത്തിൽ തന്നെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന വടകര മണ്ഡലത്തിൽ പി ജയരാജനെ മുരളീധരൻ നേരിടുമ്പോൾ ശക്തമായ മത്സരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഓരോ പരിപാടിയിലും വർധിക്കുന്ന ജന പങ്കാളിത്തം.

ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞദിവസം വന്നതോടെ നേരത്തേ തന്നെ തുടങ്ങിയ പ്രവർത്തനം കോൺഗ്രസ്-ലീഗ് പ്രവർത്തകർ ഊർജിതമാക്കി. ആർഎംപിയുടെ പിന്തുണയും മുരളി ഉറപ്പാക്കിക്കഴിഞ്ഞു. പ്രത്യേകിച്ചും ഇപ്പോഴും ടിപി വധക്കേസ് വലിയ ചർച്ചയായിരിക്കുന്ന മണ്ഡലത്തിൽ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് ജനവിധി തേടുന്നത്. മണ്ഡലത്തിലെ ചെറുകവലകളിൽ പോലും വലിയ ജനക്കൂട്ടമാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ എത്തുന്നത്. സമീപ പ്രദേശങ്ങളിൽ നിന്നുപോലും നൂറുകണക്കിന് പേർ കുറ്റ്യാടിയിലേക്ക് ഒഴുകിയെത്തി.

തുടക്കം മുതലേ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. പി ജയരാജന്റെ സ്ഥാനാർത്ഥിത്വം നേരത്തെ തന്നെ സിപിഎം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവസാന നിമിഷമാണ് ഇവിടെ മുരളീധരന്റെ പേര് തികച്ചും അപ്രതീക്ഷിതമായി ഉയർന്നുവന്നത്. എന്നാലും കഴിഞ്ഞദിവസം രാഹുലിന്റെ പേര് വയനാട് പ്രഖ്യാപിച്ചതിന് ശേഷമാണ് മുരളീധരൻ തന്നെയാണ് സ്ഥാനാർത്ഥിയെന്ന ഔദ്യോഗിക പ്രഖ്യാപനം കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നത്.

ഇതിന് ഏറെ മുമ്പുതന്നെ പ്രചരണ പരിപാടികൾ മുന്നോട്ടുപോയെങ്കിലും ആവേശത്തോടെ കഴിഞ്ഞ രണ്ടുദിവസമായി ജനം ഒഴുകിയെത്തുകയാണ് യുഡിഎഫ് പ്രചരണ പരിപാടികളിലേക്ക്. കുറ്റ്യാടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജന മഹാസാഗരം തന്നെയാണ് മുരളിയെ സ്വീകരിക്കാൻ ഒഴുകിയെത്തിയത് എന്നത് നേതാക്കളുടേയും ആത്മവിശ്വാസം കൂട്ടി. തങ്ങൾ തേടിയതുപോലെ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെയാണ് കിട്ടിയതെന്ന തരത്തിലാണ് ജനങ്ങളും പിന്തുണ അറിയിക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.

ഇതോടെ മുരളിയും വലിയ വിജയപ്രതീക്ഷയിലാണ്. വരും ദിവസങ്ങളിൽ ഗംഭീര സ്വീകരണങ്ങളും പ്രചരണ യോഗങ്ങളും മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒരുക്കിയിട്ടുണ്ട് യുഡിഎഫ്. കെ കരുണാകരൻ എന്ന നേതാവിന്റെ മകൻ എന്ന നിലയിലും മണ്ഡലത്തിൽ നേരത്തെ തന്നെ സുപരിചിതനാണ് മുരളി. ഇതും വലിയ ഗുണംചെയ്യുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP