Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിൽ ആദ്യമായി വനിതാ ജുമുഅ നടത്തി ശ്രദ്ധേയയായ വ്യക്തിത്വം; ഇസ്ലാമിക മത മൗലികവാദികളുടെ വധഭീഷണി പോലും വകവെക്കാതെ സ്ത്രീയുടെ അവകാശങ്ങൾക്കായി പോരടിച്ച വനിത; ഖുർആൻ സുന്നത് സൊസൈറ്റിയുടെ മുൻ പ്രവർത്തക കൂടിയായ ജാമിത ടീച്ചർ ഇസ്ലാം ഉപേക്ഷിച്ചത് എന്തുകൊണ്ടാണ്? 'ഞാൻ എന്തുകൊണ്ട് യുക്തിവാദിയായി':വിശദീകരിക്കാൻ ജാമിത ടീച്ചർ നാളെ തിരുവനന്തപുരത്ത്

ഇന്ത്യയിൽ ആദ്യമായി വനിതാ ജുമുഅ നടത്തി ശ്രദ്ധേയയായ വ്യക്തിത്വം; ഇസ്ലാമിക മത മൗലികവാദികളുടെ വധഭീഷണി പോലും വകവെക്കാതെ സ്ത്രീയുടെ അവകാശങ്ങൾക്കായി പോരടിച്ച വനിത; ഖുർആൻ സുന്നത് സൊസൈറ്റിയുടെ മുൻ പ്രവർത്തക കൂടിയായ ജാമിത ടീച്ചർ ഇസ്ലാം ഉപേക്ഷിച്ചത് എന്തുകൊണ്ടാണ്? 'ഞാൻ എന്തുകൊണ്ട് യുക്തിവാദിയായി':വിശദീകരിക്കാൻ ജാമിത ടീച്ചർ നാളെ തിരുവനന്തപുരത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി വനിതാ ജുമുഅ നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ വനിതയാണ് ജാമിത ടീച്ചർ. ഖുർആൻ സുന്നത് സൊസൈറ്റിയുടെ മുൻ പ്രവർത്തക കൂടിയായ അവർ, ഇസ്ലാമിക മത മൗലികവാദികളുടെ വധഭീഷണി പോലും വകവെക്കാതെയാണ് സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം പോരടിച്ചിരുന്നത്. ഈയിടെ താൻ ഇസ്ലാം ഉപേക്ഷിച്ചതായി പോസ്റ്റിട്ടതിന്റെ പേരിലും ജാമിത ടീച്ചർ സൈബർ ഇടങ്ങളിൽ വല്ലാതെ ആക്രമിക്കപ്പെട്ടിരുന്നു. അവരുടെ വീടിനുനേരെയും കല്ലേറുണ്ടായി. ഈ സാഹചര്യത്തിൽ താൻ എന്തുകൊണ്ട് ഇസ്ലാം ഉപേക്ഷിച്ചു എന്ന് പരസ്യമായി വ്യക്തമാക്കുകയാണ് ജാമിത ടീച്ചർ. ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 20ന് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ' ഞാൻ എന്തുകൊണ്ട് യുകതിവാദിയായി' എന്ന വിഷയത്തിൽ ജാമിത ടീച്ചർ സംസാരിക്കും.

നേരത്തെ ഇസ്ലാമിലെ സാമൂഹിക പരിഷ്‌ക്കർത്താവ് എന്ന നിലയിലായിരുന്നു ജാമിത ടീച്ചർ അറിയപ്പെട്ടിരുന്നത്. ഖുർആൻ അല്ലാതെ മറ്റൊന്നും അംഗീകരിക്കരുതെന്ന് നിലപാടുള്ള, ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുർആൻ സുന്നത് സൊസൈറ്റിയിലൂടെയായിരുന്ന ടീച്ചറുടെ പ്രവർത്തനം തുടങ്ങിയത്. ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചതോടെയാണ് അവർ പുരോഹിത വർഗത്തിന്റെയും, ഇസ്ലാമിക മൗലികവാദികളുടെയും കണ്ണിലെ കരടായത്.

വിവാദങ്ങൾ ഒട്ടും തളർത്താത്ത വ്യക്തിത്വമാണ് ജാമിത ടീച്ചറുടെത്. ഇന്ത്യയിൽ ആദ്യമായി വനിതാ ജുമ നടത്തി ശ്രദ്ധേയയായ ആ സമയത്ത് പലതവണ വധ ഭീഷണി നേരിട്ടിരുന്നു. ആയിരത്തോളം വധഭീഷണികളാണ് ഇക്കാലത്ത് വർക്കുനേരെ ഉണ്ടായത്. ജാമിത ടീച്ചറുടെ വീടിന് നേരെ മുൻപും രണ്ടുതവണ ആക്രമണമുണ്ടായിട്ടുണ്ട്. മതപൗരോഹിത്യത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരിൽ വർഷങ്ങൾക്ക് മുൻപ് സ്വന്തം നാടായ തിരുവനന്തപുരത്തു നിന്ന് അവർ ആട്ടിയോടിക്കപ്പെടുകയായിരുന്നു. ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഒരുങ്ങിയതോടെയാണ് അവർ കോഴിക്കോട്ടെത്തിയത്.

ഇസ്ലാം ഉപേക്ഷിക്കയാണെന്ന് പ്രഖ്യാപിച്ചപ്പോഴും അരുടെ കൊയിലാണ്ടിയിലെ വീടിനുനേരെ കല്ലേറുണ്ടായി. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. ഇതിന്റെ ചിത്രങ്ങളും അവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ സുഹൃത്തിനോടൊപ്പം ജാമിത ടീച്ചർ നിൽക്കുന്ന ഫോട്ടോയും എടുത്ത് ഹിന്ദുവായ യുക്തിവാദിയെ വിവാഹം കഴിച്ചുവെന്നും ഇവർ പ്രചാരണം നടത്തുന്നുണ്ട്. കഴിഞ്ഞ മാസമാണ് ഇസ്ലാം ഉപേക്ഷിച്ചതായുള്ള പരോക്ഷമായ പ്രഖ്യാപനം ജാമിത ടീച്ചർ നടത്തിയത്. താൻ നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ഖുർആൻ ദൈവികമല്ലെന്ന കണ്ടെത്തിയെന്നും, ശപിക്കുകയും പ്രത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ദൈവത്തെ തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അവർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ മൂൻ പ്രസംഗങ്ങളിലെല്ലാം ഇസ്ലാമിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരടിക്കുമ്പോഴും ഖുർആനിന്റെ ദൈവികതയെയോ, അള്ളാഹുവിന്റെ അസ്തിത്വത്തെയോ അവർ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നില്ല. ഖുർആനും ഇസ്ലാമും സ്ത്രീകൾക്ക് അനുവദിച്ചുതുരുന്ന അവകാശങ്ങൾ പുരുഷാധിപത്യത്തിൽ അടിസ്ഥാനപ്പെടുത്തിയ പൗരോഹിത്യം അംഗീകരിച്ചു തരുന്നില്ല എന്ന നിലപാടാണ് അവർ എടുത്തിരുന്നത്. ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുടെ പ്രവർത്തക കൂടിയായിരുന്ന ജാമിദ ടീച്ചർ, ഖുർആൻ ഒഴികെയുള്ള ഹദീസുകൾ അടക്കമുള്ളവയൊന്നും അംഗീകരിക്കരുതെന്ന പക്ഷക്കാരിയായിരുന്നു. പക്ഷേ മതത്തെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോഴാണ് ഈ നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം മതമൗലിക വാദികളും ചില ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും ഈ പ്രശ്നത്തിന്റെ പേരിൽ ജാമിദ ടീച്ചർക്കെതിരെ വാളെടുത്തിരിക്കയാണ്. റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലടക്കം വലിയ ചർച്ചകളാണ് ജാമിദ ടീച്ചറുടെ മനം മാറ്റത്തിന്റെ പേരിൽ നടന്നത്. ജാമിദ ടീച്ചർ ആദ്യമേ തന്നെ നാസ്തികയായിരുന്നെന്നും അത് പുറത്തെടുക്കാതെ മത പരിഷ്‌ക്കരണവാദിയായി നിൽക്കയാണെന്നും അവർ രോഷം കൊള്ളുന്നത്. ഇൻബോക്സിലും മറ്റുമായി തെറിവിളികളുടെ പൂരമാണ് തനിക്ക് അനുഭവിക്കേണ്ടി വരുന്നതെന്ന് തുടർന്ന് ഇട്ടപോസ്റ്റുകളിൽ ടീച്ചർ വ്യക്തമാക്കിയിരുന്നു.

മതം ഉപേക്ഷിച്ചുകൊണ്ടുള്ള ജാമിത ടീച്ചറിന്റെ ഫേസ്‌ബുക്ക് പോസ്ററിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു:

എന്റെ നിലപാടുകൾ എനിക്കാരെയും എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടുന്ന നിർബന്ധമില്ല. അത് വ്യക്തമാണ്. കൃത്യമാണ്. അങ്ങേയറ്റം സുതാര്യമാണ്: എനിക്ക് രാഷ്ട്രിയമുണ്ട് :എന്നാൽ ഞാനൊരു രാഷ്ട്രിയ പാർട്ടിയുടെയും ചട്ടുകമല്ല.ഞാൻ കല്പിതകഥയിലെ സ്വർഗ്ഗക്കാരിയായ വിജയിയാണ്. എന്നാൽ ഞാൻ വാദിക്കുന്നത് മുഴുവൻ മനുഷ്യന്റെയും സമത്വത്തിന് വേണ്ടിയാണ്. ഞാൻ ഒരു സ്ത്രീയാണ് .ഞാൻ നിലകൊള്ളുന്നത് സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയും അക്രമിക്കപ്പെടുന്നവരുടെ നീതിക്കുവേണ്ടിയാണ്. ഞാൻ ജന്മം കൊണ്ട് മുസ് ലിമാണ്. കർമ്മം കൊണ്ടും വിവേചനബുദ്ധികൊണ്ടും മനുഷ്യനാണ്. ഞാൻ പഠിച്ചതും അറിഞ്ഞതും എന്റെ മത പ്രമാണങ്ങളെ കുറിച്ചാണ്.ഏറ്റവും വിമർശിക്കുന്നതും വ്യക്തമായ അറിവുള്ള വിഷയങ്ങളെ കുറിച്ച് മാത്രമാണ് '. അറിഞ്ഞ ഞാൻ അനുഭവിച്ച മതത്തിലെ വിവേചനങ്ങൾ, അനീതികൾ, അവഗണനകൾ...... അതൊക്കെ എന്നെ എന്റെ മതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ പ്രേരിപ്പിച്ചു.
ആദ്യം ഖുർആനും ഹദീസും പഠിച്ചു, പഠിപ്പിച്ചു.

പിന്നീട് ചില ഹദീസുകൾ ഖുർആനിന് എതിരാണെന്ന് മനസിലാക്കി. അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി. പ്രത്യേകിച്ച് 6 ഹദീസ് ഗ്രന്ഥങ്ങളും 6 ഹദീസ് പണ്ഡിതന്മാരെയും കുറിച്ചുള്ള ചരിത്രങ്ങളും. ഹദീസ് പ്രമാണമല്ല എന്ന് ഖുർആനിലുടെ കണ്ടെത്തി.
ശേഷം ഖുർആനിനെ കുറിച്ച് കൂടുതൽ ആഴത്തിൽ മനസിലാക്കാൻ ശ്രമം നടത്തി. അത് ദൈവികമല്ലെന്ന കണ്ടെത്തലിലാണ് ഞാനെത്തിച്ചേർന്നത് ശപിക്കുന്ന ദൈവം,ഇല്ലാത്ത ദൈവങ്ങളെ ആരാധിച്ചാൽ തീയിലിച്ച് കത്തിക്കുന്ന ദൈവം, അരൂപിയെങ്കിലും സിംഹാസനത്തിലിരിക്കുന്ന ദൈവം, കോപിക്കുന്ന ദൈവം, പ്രത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ,പറയുന്നത് വിശ്വസിപ്പിക്കാൻ അത്തിപ്പഴം കൊണ്ട് സത്യം ചെയ്യുന്ന ദൈവം, നബിക്ക് വേണ്ടി നമസ്‌കരിക്കുന്ന ദൈവം,നബിക്ക് കാരുണ്യം ദൈവത്തിന്റെത് പോരെന്ന് മനസിലാക്കി മലക്കുകളെയും വിശ്വാസികളെയും കൊണ്ട് പ്രാർത്ഥിപ്പിക്കുന്ന ദൈവം............

അങ്ങനെ ധാരാളം........തെമ്മാടിത്തരം കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ എന്റെ ചുണ്ടുവിരൽ ഉയർന്നെന്നിരിക്കും ഉയിര് പോയാലും :ഇതാണ് ഞാൻ. യോജിപ്പില്ലാത്തവർക്ക് സൗഹൃദം വിടാം.:കാരണം എനിക്ക് ഞാനാകാനേ കഴിയൂ.എന്റെ പ്രകൃതവും അതാണ്: നൂറുവർഷമുള്ള അടിമ ജീവിതം എനിക്കു വേണ്ടാ.മരിച്ച ശേഷം ഉറപ്പില്ലാത്ത മുത്തും പവിഴവുമുള്ള കൊട്ടാരവും മന്തി ബിരിയാണിയും വേണ്ട. ഇപ്പോൾ കിട്ടുമെന്നു റപ്പുള്ള കഞ്ഞിയും ചമ്മന്തിയും മതി.ഒരു ദിവസമെങ്കിലും മനുഷ്യനായി ജീവിക്കണമെന്നേയുള്ളൂ.........

സൗഹൃദ ചർച്ചകൾക്ക് തയ്യാറാണ്.

സമയം നിശ്ചയിക്കുക. രണ്ട് പക്ഷത്തുമല്ലാത്ത മീഡിയേറ്ററും.

ജാമിദ ടീച്ചർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP