Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണേ...കരളേ...ഉണ്ണിത്താനെ; മണ്ഡലത്തിലെത്തിയ രാജ്‌മോഹൻ ഉണ്ണിത്താന് ആവേശകരമായ സ്വീകരണം നൽകി പ്രവർത്തകർ; ട്രെയിൻ പ്ലാറ്റ്‌ഫോമിലെത്തി കാല് നിലത്ത് വയ്ക്കും മുൻപ് സ്ഥാനാർത്ഥിയെ തോളിലേറ്റി യുവാക്കൾ; സ്‌റ്റേഷന് പുറത്തെത്തിക്കാൻ കഷ്ടപ്പെട്ട് സുരക്ഷ ഉദ്യോഗസ്ഥർ; തലശ്ശേരിയിൽ കോടിയേരിയെ വിറപ്പിച്ച ഉണ്ണിത്താൻ കാസർഗോഡിനെ ഇളക്കി മറിച്ച് മാസ് എൻട്രി നടത്തിയത് ഇങ്ങനെ

കണ്ണേ...കരളേ...ഉണ്ണിത്താനെ; മണ്ഡലത്തിലെത്തിയ രാജ്‌മോഹൻ ഉണ്ണിത്താന് ആവേശകരമായ സ്വീകരണം നൽകി പ്രവർത്തകർ; ട്രെയിൻ പ്ലാറ്റ്‌ഫോമിലെത്തി കാല് നിലത്ത് വയ്ക്കും മുൻപ് സ്ഥാനാർത്ഥിയെ തോളിലേറ്റി യുവാക്കൾ; സ്‌റ്റേഷന് പുറത്തെത്തിക്കാൻ കഷ്ടപ്പെട്ട് സുരക്ഷ ഉദ്യോഗസ്ഥർ; തലശ്ശേരിയിൽ കോടിയേരിയെ വിറപ്പിച്ച ഉണ്ണിത്താൻ കാസർഗോഡിനെ ഇളക്കി മറിച്ച് മാസ് എൻട്രി നടത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ നിർണയിച്ച് പ്രഖ്യാപനം വന്നപ്പോൾ അപ്രതീക്ഷിതമായിരുന്നു കാസർഗോഡ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി കോൺഗ്രസിലെ തീപ്പൊരി പ്രാസംഗികൻ രാജ്‌മോഹൻ ഉണ്ണിത്താൻ എത്തിയത്. ഇടത് കോട്ടയായ കാസർഗോഡ് മണ്ഡലത്തിൽ ജനകീയനായ സതീഷ് ചന്ദ്രനെ തന്നെ ഇടത്പക്ഷം അവതരിപ്പിച്ചതോടെ കോൺഗ്രസ് നില പരുങ്ങലിലായിരുന്നു. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ മുതലുള്ള കോൺഗ്രസ് പ്രവർത്തകരുടെ ആവേശം തന്നെയാണ് ഇന്ന് ഉണ്ണിത്താൻ മണ്ഡലത്തിൽ എത്തിയപ്പോഴും കണ്ടത്. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉണ്ണിത്താനെ വലിയ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ട്രെയിനിൽ നിന്നും പുറത്തിറങ്ങിയ ഉണ്ണിത്താനെ കാല് നിലത്ത് തൊടും മുൻപ് പ്രവർത്തകർ തോളിലേറ്റി

ഉണ്ണിത്താൻ എത്തുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ കാസർഗോഡ് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ ആർപ്പ് വിളിച്ചും കണ്ണേ കരളേ ഉണ്ണിത്താനേ എന്ന മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പൊലീസും റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥരും വളരെ കഷ്ടപ്പെട്ടാണ് ഉണണിത്താനെ പുറത്ത് എത്തിച്ചത്. തോളിലേറ്റി ആർപ്പ് വിളച്ച് സ്‌നേഹപ്രകടനം നടത്തുന്ന പ്രവർത്തകരെ കൈവീശിക്കാണിച്ചും അഭിവാദ്യം ചെയ്തുമാണ് ഉണ്ണിത്താൻ പ്രവർത്തകരുടെ സ്‌നേഹത്തിന് മറുപടി നൽകിയത്.

പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷ് ശരത്‌ലാൽ എന്നിവരുടെ കൊലപാതകത്തിന്റെ അലയൊലികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സിപിഎം അക്രമ രാഷ്ട്രീയത്തിന് എതിരെ ഉണ്ണിത്താന്റെ തീപ്പൊരി പ്രസംഗം കൂടിയാകുമ്പോൾ കാസർഗോഡ് വലിയ ചലനമുണ്ടാകുമെന്നും വിജയം അപ്രാപ്യമല്ലെന്നും യുഡിഎഫ് ക്യാമ്പ് കണക്ക് കൂട്ടുന്നു. ഇവിടങ്ങളിൽ ഉൾപ്പടെ ഉണ്ണിത്താൻ എത്തും. പെരിയയിൽ നിന്ന് തന്നെയാകും കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണം ആരംഭിക്കുന്നതും.

ഉണ്ണിത്താനെ സ്ഥാനാർത്ഥിയാക്കിയതിൽ കാസർഗോട്ടെ കോൺഗ്രസ്സിലും യു.ഡി.എഫിലും അതിരു കവിഞ്ഞ ആവേശത്തിരയിളക്കമാണ്. ചാനലുകളിൽ എതിരാളികളെ നിലം പരിശാക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോട്ട് ചരിത്രം മാറ്റിയെഴുതുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് അണികൾ. മഞ്ചേശ്വരത്ത് കാരനായ കെപിസിസി. എക്‌സിക്യൂട്ടീവ് അംഗം സുബ്ബയ്യറെയുടെ പേരായിരുന്നു കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ ആദ്യമുയർന്നു വന്നത്. എന്നാൽ സുബ്ബയ്യറെയുടെ സ്വാധീനം മഞ്ചേശ്വരം, കാസർഗോഡ് നിയമസഭാ മണ്ഡലങ്ങളിൽ മാത്രമേ ലഭ്യമാവൂ എന്ന തിരിച്ചറിവിലാണ് പ്രമുഖനായ രാജ്‌മോഹനെ മണ്ഡലത്തിൽ ഇറക്കുമതി ചെയ്തത്.

അടുത്തിടെ നാടിനെ നടുക്കിയ പെരിയ ഇരട്ട കൊലപാതകം വിഷയമാക്കി അക്രമ രാഷ്ട്രീയത്തിനെതിരെ ജനവിധി തേടാൻ ഇത്രയും ശക്തനായ ഒരു സ്ഥാനാർത്ഥി വേണമെന്ന് കെപിസിസി. തന്നെ തീരുമാനമെടുക്കുകയായിരുന്നു. അതിന് സർവ്വതാ യോഗ്യൻ രാജ്‌മോഹൻ ഉണ്ണിത്താനെന്ന വാഗ്മിയെ തന്നെയാണ് കാസർഗോഡിന് ലഭിച്ചത്. എതിരാളികളെ വാക്കുകൊണ്ടും നോക്കുകൊണ്ടും നിലം പരിശാക്കുന്ന പ്രവർത്തന ശൈലി ഇനി കാസർഗോട്ടെ അംങ്കത്തിന് മാറ്റുകൂട്ടും. പതിവിലുപരി നാടിളക്കിയുള്ള പ്രചാരണത്തിനാണ് ഇനി കാസർഗോഡ് വേദിയാവുക. കാസർഗോട്ടെ ന്യൂജൻ യുവാക്കളെ വാക്ചാതുര്യം കൊണ്ട് വശംവദരാക്കാനാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ശ്രമിക്കുക. ദക്ഷിണ കേരളീയനെങ്കിലും വടക്കേ മലബാറിൽ സിപിഎം. കോട്ടയായ തലശ്ശേരിയിൽ പോരാടിയ ചരിത്രവും രാജ്‌മോഹനുണ്ട്.

2006 ൽ സിപിഎം. ലെ കോടിയേരി ബാലകൃഷ്ണനോട് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മലബാറിലെ രാഷ്ട്രീയ ശൈലി നല്ലവണ്ണം ഗ്രഹിച്ച ആളായിരുന്നു ഉണ്ണിത്താൻ. സിറ്റിങ് എം. പി.യായ പി. കരുണാകരൻ മത്സര രംഗത്ത് നിന്ന് മാറുകയും പകരം എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി. സതീഷ് ചന്ദ്രനെ മത്സര രംഗത്ത് ഇറക്കുകയും ചെയ്തു കഴിഞ്ഞു. എന്നാൽ ഓരോ തവണയും സിപിഎം. വിജയം ആവർത്തിച്ചെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞ് വരുന്നതാണ് ഈ മണ്ഡലത്തിൽ കാണുന്നത്.

2004 ൽ 1,08,256 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.കരുണാകരൻ വിജയക്കൊടി നാട്ടിയത്. എന്നാൽ രണ്ടാം തവണ 2009 ൽ മത്സരിച്ചപ്പോൾ കരുണാകരന്റെ ഭൂരിപക്ഷം 64, 427 ആയി കുറയുകയായിരുന്നു. കഴിഞ്ഞ തവണ കരുണാകരന്റെ ഭൂരിപക്ഷം 6,921 ലേക്ക് ഇടിയുകയായിരുന്നു. സിപിഎം. ന്റെ ഈ പഴയ കോട്ട തകർന്നതിന് സമമായിരുന്നു 2014 ലെ വിജയം. എന്നാൽ ഈ മണ്ഡലം വീണ്ടും ഭൂരിപക്ഷം വർദ്ധിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സതീഷ് ചന്ദ്രനെ പോലുള്ള ജനപ്രിയ സ്ഥാനാർത്ഥിയെ സിപിഎം. ഇറക്കിയിട്ടുള്ളത്.

കഴിഞ്ഞ തവണ കോൺഗ്രസ്സിലെ ടി.സിദ്ദിഖായിരുന്നു കരുണാകരനെ നേരിട്ടത്. അതുകൊണ്ടു തന്നെ യു.ഡി.എഫിനെ സംബന്ധിച്ച് ആത്മവിശ്വാസം ഇത്തവണ വർദ്ധിച്ചിരിക്കയാണ്. പ്രധാനമായും പെരിയ ഇരട്ട കൊലപാതകവും അതിൽ സിപിഎം.നുള്ള പങ്കുമായിരിക്കും ഈ മണ്ഡലത്തിലെ ചർച്ചാ വിഷയം. സർവ്വായുധങ്ങളും ഉപയോഗിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ പടക്കളത്തിലിറങ്ങുമ്പോൾ യു.ഡി.എഫ് അണികൾക്കും ആത്മവിശ്വാസം പതിൻ മടങ്ങ് വർദ്ധിച്ചിരിക്കയാണ്.

സമീപകാല കാസർഗോഡിന്റെ ചരിത്രത്തിൽ ഇത്രയും ശക്തനായ ഒരു സ്ഥാനാർത്ഥിയെ യു.ഡി.എഫിന് ആദ്യമായാണ് ലഭിച്ചതെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഏതായാലും കാസർഗോട്ടെ മത്സരം പൊടിപാറുമെന്ന സൂചനയാണ് ലഭിക്കുന്നത്. കടന്നപ്പള്ളി രാമചന്ദ്രനും ഐ രാമറെയും കാസർഗോട്ടെ ചരിത്രം തിരുത്തിയതു പോലെ ഇത്തവണ ഈ മണ്ഡലം യു.ഡി.എഫിന് അടിയറവു പറയുക തന്നെ ചെയ്യുമെന്ന് സ്ഥാനാർത്ഥിയായ ഉണ്ണിത്താൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP