Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അക്കു അക്‌ബറിന്റെ സിനിമാ ഷൂട്ടിംഗിനിടയിൽ ഞാനൊരു സൂത്രം ചെയ്യാം; മീശമാധവനിൽ തിരക്കഥയിൽ ഇല്ലാത്ത സീൻ ദിലീപേട്ടൻ അഭിനയിച്ചില്ലേ? അതുപോലെ പുതിയ സിനിമയിൽ ഞാൻ ഒരു നമ്പർ ഇറക്കി എല്ലാവരേയും ഞെട്ടിക്കും? അരഞ്ഞാണ കഥയിൽ സസ്‌പെൻസ് നിർത്തി 'അതൊന്നും ഇപ്പോൾ പറയില്ല, മഞ്ജുചേച്ചിയും ഞെട്ടും' എന്നുമാത്രം പറഞ്ഞ് കാവ്യ; ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - പല്ലിശ്ശേരി പരമ്പര നിർണായക ഘട്ടത്തിൽ

അക്കു അക്‌ബറിന്റെ സിനിമാ ഷൂട്ടിംഗിനിടയിൽ ഞാനൊരു സൂത്രം ചെയ്യാം; മീശമാധവനിൽ തിരക്കഥയിൽ ഇല്ലാത്ത സീൻ ദിലീപേട്ടൻ അഭിനയിച്ചില്ലേ? അതുപോലെ പുതിയ സിനിമയിൽ ഞാൻ ഒരു നമ്പർ ഇറക്കി എല്ലാവരേയും ഞെട്ടിക്കും? അരഞ്ഞാണ കഥയിൽ സസ്‌പെൻസ് നിർത്തി 'അതൊന്നും ഇപ്പോൾ പറയില്ല, മഞ്ജുചേച്ചിയും ഞെട്ടും' എന്നുമാത്രം പറഞ്ഞ് കാവ്യ; ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - പല്ലിശ്ശേരി പരമ്പര നിർണായക ഘട്ടത്തിൽ

പല്ലിശ്ശേരി

ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 16

പരമ്പര വായിക്കും മുമ്പ് പല്ലിശ്ശേരി പറയുന്നത് കേൾക്കൂ...

സോഷ്യൽ മീഡിയയിൽ തൊണ്ണൂറു ശതമാനവും കള്ളനാണയങ്ങളാണെന്നു പറഞ്ഞത് മറ്റു പലരുമാണ്. അതിൽ കുറച്ചൊക്കെ ശരിയുമുണ്ടെന്ന് ഒരു മാധ്യമ പ്രവർത്തകനായ എനിക്കും ബോധ്യമായി. അതിന്റെ വിശദ വിവരങ്ങളിലേയ്ക്ക് തല്ക്കാലം കടക്കുന്നില്ല. കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടവർ അത് കണ്ടുപിടിക്കട്ടെ.

ഇവിടുത്തെ എന്റെ പ്രശ്നം ദിലീപും ദിലീപിന്റെ ചില ആളുകളുമാണ്. സത്യം എഴുതിയതിന്റെ പേരിൽ ഇപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു, പല രീതിയിൽ. കൂടുതലും ഭീഷണിയാണ്. പിന്നെ സോഷ്യൽ മീഡിയയിൽ കൂടിയുള്ള ആക്രമണവും. ഇതൊക്കെ ചെയ്യുന്നത് എന്നെ പിൻതിരിപ്പിക്കാനാണെന്ന് തോന്നുന്നു. എങ്കിൽ അവർക്ക് തെറ്റി. ഞാൻ എനിക്ക് ശരിയെന്ന് തോന്നിയ വഴികളും അനുഭവങ്ങളുമാണ് രേഖപ്പെടുത്തുന്നത്. അത് ചിലർക്ക് ഇഷ്ടമാകുന്നില്ല, അതിന്റെ പേരിൽ എന്റെ വായ അടയ്ക്കാനും പല രീതിയിൽ ഇല്ലാതാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. 'ഞാൻ കൊല്ലപ്പെടും' എന്ന വിശ്വാസം പലർക്കുമുണ്ട്. അത് ദിലീപിന്റെ നിർദ്ദേശ പ്രകാരമായിരിക്കുമെന്ന് സൂചന നൽകിയിവരുമുണ്ട്.

അവരിൽപലരും എന്നെ സ്നേഹിക്കുന്നവരാണ്. ഞാൻ ശക്തനായിരിക്കും. എന്റെ മരണശേഷവും ഞാനെഴുതിയ പരമ്പരകളും പുസ്തകങ്ങളും വന്നുകൊണ്ടിരിക്കും. അതിന് വേണ്ടി വർഷങ്ങളായി എന്നോടൊപ്പം നിൽക്കുന്ന വിശ്വസ്തരായവരെ ചുമലതപ്പടുത്തിക്കഴിഞ്ഞു.

നീചമായ പ്രവർത്തികൾ ചെയ്തെന്ന് പൊലീസ് കണ്ടത്തിയ സെലിബ്രറ്റിയാണ് പ്രതിസ്ഥാനത്തുള്ളത്. അയാളെ പ്രതിസ്ഥാനത്ത് നിർത്തിയത് ഞാനല്ല, മറ്റു മാധ്യമപ്രവർത്തകരുമല്ല. ഒരു സംഭവം നടന്നപ്പോൾ അതിനുപിന്നിലെ കറുത്ത കരങ്ങളെ കണ്ടെത്തിയത് സംസ്ഥാന ഗവർമെന്റാണ്. 85 ദിവസം ഒരു പ്രതിയെ ജയിലിൽ താമസിപ്പിച്ചത് ഞാനാണോ? എന്നിട്ടും പണം കൊണ്ടും ഗുണ്ടകളെക്കൊണ്ടും അഴിഞ്ഞാടുകയാണ് ഈ പ്രതി. ഇപ്പോഴും കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

കേസന്വേഷിച്ചതും കുറ്റപത്രം തയ്യാറാക്കിയതും വിചാരണ തുടരുന്നതും എന്റെ നിർദ്ദേശപ്രകാരമായിരുന്നില്ല. വാർത്തകൾ കിട്ടിയതിനനുസരിച്ച് ഞാൻ എഴുതി. ദിലീപിന് ചില എഴുത്തുകാരേയും സ്ഥാപനങ്ങളെയും വിലയ്ക്ക് വാങ്ങാൻ കഴിഞ്ഞിട്ടുണ്ടാവാം. അതയാളുടെ സാമർത്ഥ്യം. എന്നെ അതിനുകിട്ടില്ല.

ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് സുപ്രീം കോടതി വരെ പോയതെന്തിനാണ്? ഹൈക്കോടതി തന്നെ പല പ്രാവശ്യം ഈ പ്രതിയെക്കുറിച്ച് സൂചിപ്പിച്ചതാണല്ലോ?

എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണക്കാരൻ ദിലീപും വേണ്ടപ്പെട്ട അയാളുടെ ഗുണ്ടകളും ആയിരിക്കും. അതിൽ നിന്നും അവർക്ക് രക്ഷപെടാൻ കഴിയില്ല. ഇത്രയും എഴുതിയത് ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് പരമ്പര എഴുതുന്നതിന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്ന ഭീഷണിയെക്കുറിച്ചും മറ്റ് ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങളെ വിലക്കുവാങ്ങി എന്നെ താറടിച്ച് കാണിക്കുന്ന കാര്യവും സൂചിപ്പിക്കാനാണ്.

ഇനി പരമ്പരയിലേയ്ക്ക് തിരികെ വരാം...

ഇരട്ട വിജയവുമായി ദിലീപും കാവ്യയും

കാവ്യാമാധവനെ സിനിമാരംഗത്തേയ്ക്കും അതുവഴി ജീവിതത്തിലേയ്ക്കും തിരികെ കൊണ്ടുവരാനായി ദിലീപ് നിർമ്മിച്ച 'പാപ്പി അപ്പച്ചാ' സിനിമാവൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. എന്തായാലും ദിലീപിന്റെ മറ്റ് മിക്ക സിനിമകൾക്കും ഗ്യാരണ്ടിയുള്ളതുപോലെ പുതിയ സിനിമയും വിജയമായി മാറും. അതിലാർക്കും സംശയമുണ്ടായിരുന്നില്ല.

പാപ്പി അപ്പച്ചാ ഷൂട്ടിംഗിനിടയിൽ നടന്നിരുന്ന വിശേഷങ്ങൾ അതതു ദിവസം ഞാനറിയുന്നുണ്ടായിരുന്നു. ചില പ്രത്യേക കാര്യങ്ങൾ മഞ്ജുവാര്യരെ അറിയിക്കാനും ലൊക്കേഷനിൽ ചാരന്മാർ ഉണ്ടായിരുന്നു. അവരെ കണ്ടുപിടിക്കാൻ ദിലീപിനോ ദിലീപിന്റെ ചാരന്മാർക്കോ കഴിഞ്ഞിരുന്നില്ല.

കാര്യങ്ങൾ കൈവിട്ടുപോകുകയാണോ എന്നു സംശയം മഞ്ജുവിനും മഞ്ജുവിനെ സ്നേഹിക്കുന്നവർക്കും ഉണ്ടായിരുന്നു. പക്ഷേ, പൊട്ടിത്തെറിക്കാനോ ദിലീപിനെ കുറ്റപ്പെടുത്താനോ ഉള്ള തെളിവുകളൊന്നും കിട്ടിയിരുന്നില്ല.

പാപ്പി അപ്പച്ചാ പെട്ടെന്നു നിർമ്മിക്കാൻ ഉണ്ടായ കാരണം ജോഷി സിനിമയുടെ ചിത്രീകരണം നീളുമെന്ന് മനസിലായതുകൊണ്ടാണ്. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ജോഷി സിനിമ മോഹൻലാൽ അടക്കമുള്ള വലിയ നായക നടന്മാരുടെ സിനിമയാണ്. അതിൽ ദിലീപും കാവ്യയും ഒരുമിച്ചഭിനയിക്കുമെന്ന് തീരുമാനമെടുത്തു. എന്നാൽ ജോഷി ചിത്രത്തിലൂടെ കാവ്യയുടെ രണ്ടാം വരവിന് ശക്തി ലഭിക്കാൻ സാധ്യത കുറവാണെന്നു മനസിലാക്കിയപ്പോഴാണ് പാപ്പി അപ്പച്ചാ നിർമ്മിച്ച് ആ വർഷം തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുന്നത്.

ഷൂട്ടിങ് തൊടുപുഴയിൽ ആരംഭിച്ചപ്പോൾ തന്നെ മറ്റൊരു സിനിമയിലേയ്ക്കും കാവ്യ കരാർ ചെയ്യപ്പെട്ടു. കമലിന്റെ 'ഗദ്ദാമ'. ആ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ നല്ലനടിക്കുള്ള അവാർഡ് ലഭിക്കാൻ സാധ്യതണ്ടെന്നു തോന്നി. അവാർഡ് കിട്ടിയില്ലെങ്കിൽ പോലും ആ സിനിമയിലെ അഭിനയം പ്രേക്ഷകരുടെ ഹൃദയം പിടിച്ചുലയ്ക്കുന്ന രീതിയിലായിരിക്കും. അങ്ങിനെ ആ വർഷം എന്തുകൊണ്ടും നല്ലതാകാൻ സാധ്യതയുണ്ടെന്ന് ദിലീപിന് തോന്നി.

വിശ്രമമില്ലാത്ത നാളുകലായിരുന്നു കാവ്യക്കും ദിലീപിനും. 'പാപ്പിഅപ്പച്ചാ' ഷൂട്ടിങ് പൂർത്തിയായപ്പോൾ കാവ്യയ്ക്കും മനസിലായി, ഒരിക്കലും വേർപിരിയാൽ പറ്റില്ലെന്ന്. ദിലീപ് അകന്നു പോയാൽ പോലും കാവ്യയ്ക്ക് അതിന് കഴിയുമായിരുന്നില്ല. എന്നാൽ കാവ്യയുടെ മനസു വായിച്ചിട്ടെന്നവണ്ണം ദിലീപും വ്യക്തമായ സൂചന നൽകി. ഒരു ശക്തിക്കും നമ്മളെ വേർപിരിക്കാൻ കഴിയില്ല. പിന്നീട് അവരുടെ ജീവിതം 'ലിവിങ് ടുഗെദർ' സ്‌റ്റൈലിലായിരുന്നു.

അതിനിടയിലാണ് കാവ്യ 'ഗദ്ദാമ'യിൽ അഭിനയിച്ചത്. ഷൂട്ടിങ് കഴിയാറായപ്പോൾ കാവ്യക്കു മനസിലായി, അവാർഡ് നിർണയത്തിൽ തിരിമറികൾ നടന്നില്ലെങ്കിൽ നല്ല നടിക്കുള്ള അവാർഡ് തനിക്കു ലഭിക്കും. ഇക്കാര്യം ദിലീപിനോടു സൂചിപ്പിക്കുകയും ചെയ്തു.

'നീ നല്ല പെണ്ണാണ്, ജീവിതത്തിലും തൊഴിൽ രംഗത്തും നിനക്ക് ഉയർച്ച മാത്രമെ ഉണ്ടാകൂ'. ദിലീപിന്റെ വാക്കുകൾ വലിയ ബഹുമതിയായി കാവ്യ സ്വീകരിച്ചു.

'പാപ്പിഅപ്പച്ചാ' റിലീസ് ചെയ്തു. പ്രതീക്ഷിച്ചതിനേക്കാൾ വൻവിജയമായിരുന്നു ആ സിനിമ നൽകിയത്. ഒരേ സമയം ദിലീപിനും ഇരട്ടി സന്തോഷമായിരുന്നു. കാവ്യയ്ക്ക് വേണ്ടി നിർമ്മിച്ച സിനിമ ലക്ഷ്യം കണ്ടതും, ആ സിനിമയിലൂടെ വലിയ സാമ്പത്തിക ലാഭം നേടിയതും കാവ്യയുടെ നന്മയാണെന്നു ദിലീപിന് മനസിലായി.

ആ സിനിമയുടെ വൻ വിജയത്തോടെ കാവ്യ സിനിമയിൽ സജീവമായി. ദിലീപിന്റെ സിനിമകളിലും അയാൾ നിർദ്ദേശിക്കുന്ന സിനിമകളിലും മാത്രമെ താൻ അഭിനയിക്കൂ എന്ന് അവർ തീരുമാനിച്ചു. ദിലീപിന് ഇഷ്ടമില്ലാത്ത ഒരു കാര്യവും തന്റെ ജീവിതത്തിൽ ഇനി ഉണ്ടാകില്ല, പലവുരി ഉരുവിട്ടു മനസിനെ ഉറപ്പിക്കുകയായിരുന്നു കാവ്യ.

ദിലീപിന്റേയും കാവ്യയുടേയും സിനിമകളുടെ വിജയം മഞ്ജുവിന്റെ ഉറക്കം കെടുത്തി എന്നാണറിയാൻ കഴിഞ്ഞത്. അതേസമയം വീട്ടിൽ ദിലീപ് നല്ലൊരു ഭർത്താവും അച്ഛനുമാകാൻ ശ്രമിച്ചു. തന്റെ സ്നേഹം മുഴുവനും വെറും പ്രകടനം മാത്രമാണെന്ന തോന്നൽ മഞ്ജുവിൽ ശക്തമായി. അതനുസരിച്ച് മഞ്ജുവും അഭിനയിക്കുകയായിരുന്നു.

ദിലീപിന്റെ അഭിനയവും മനസും വായിച്ച മഞ്ജു വല്ലാതായി. കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെ ജീവിക്കുന്ന തനിക്ക് എല്ലാം കൈവിട്ടു പോകുകയാണോ എന്നു സംശയിച്ചു. തളരാൻ പാടില്ലെന്നും എന്തും സഹിക്കാനുള്ള കരുത്ത് സംഭരിക്കണമെന്നും ഉറപ്പിച്ചു. 'പാപ്പി അപ്പച്ചാ' വിജയത്തിനിടയിലാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ഏറ്റവും നല്ല നടിയായി കാവ്യാമാധവൻ തെരഞ്ഞെടുക്കപ്പെട്ടു. ഇരട്ട മധുരത്തിന്റെ രുചിയായിരുന്നു അവാർഡ് പ്രഖ്യാപന ദിവസം കാവ്യയ്ക്കും ദിലീപിനും. അങ്ങിനെ കാവ്യയുടെ തിരിച്ചുവരവ് അതിഗംഭീരമായി. ആ വർഷം 'ഗദ്ദാമ' റിലീസ് ചെയ്യണമെന്ന് വിചാരിച്ചെങ്കിലും അടുത്തവർഷം റിലീസ് ചെയ്യാനായിരുന്നു തീരുമാനം.

ദിലീപ് തന്റെ ചില സിനിമകളിൽ കാവ്യയെ നായികയാക്കുകയും തനിക്കുവേണ്ടപ്പെട്ട ചിലരുടെ സിനിമകളിൽ കാവ്യയ്ക്ക് റോളുകൾ സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഇനിയുള്ള ഓരോ ദിവസവും സൂക്ഷിക്കണമെന്നു ദിലീപിന് തോന്നി. കാവ്യ കൂടുതൽ കൂടുതൽ അടുക്കുന്നതും ഒരു ഭാര്യയുടെ അധികാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതും ദിലീപിന് മനസിലായി.

പൂച്ച കണ്ണടച്ച് പാലു കുടിക്കുന്നതു പോലെയായിരുന്നു ഇരുവരുടേയും പ്രണയ ജീവിതം. അതാരും കാണുന്നില്ലെന്ന് വിചാരിച്ചു. എന്നാൽ കള്ളന് കഞ്ഞിവെച്ച പലരും സിനിമയിൽ ഉണ്ടായിരുന്നതുകൊണ്ട് അവരുടെ രഹസ്യങ്ങൾ പരസ്യമായി.

ദിലീപിന്റെ കാര്യത്തിൽ കാവ്യ കൂടുതൽ പൊസസീവ് ആവുകയായിരുന്നു. കാവ്യ അഭിനയിക്കാത്ത സിനിമകളിൽ പുതിയ നായിക നടിമാരും ദിലീപും തമ്മിലുള്ള ചില രംഗങ്ങൾ കാവ്യക്ക് വേദന സമ്മാനിച്ചു. നായകനും നായികയും തമ്മിൽ ഇഴുകി ചേർന്നുള്ള അഭിനയമാണ് കാവ്യയെ വിഷമിപ്പിച്ചത്. കള്ളകൃഷ്ണനാണ് ദിലീപെന്ന് അറിയാവുന്നതു കൊണ്ടായിരുന്നു കൂടുതൽ ടെൻഷൻ. അതുകൊണ്ട് ബുദ്ധിപൂർവ്വം, തമാശയെന്നോണം കാവ്യ പറയുമായിരുന്നു.

'ദിലീപേട്ടന്റെ കൂടെയുള്ള അവളുടെ അഭിനയം കണ്ടു, ഫെവിക്കോൾ ഒട്ടിച്ചതുപോലെയല്ലേ അവളുമാരുടെ കെട്ടിപ്പിടുത്തം. സത്യം പറയാല്ലോ ദിലീപേട്ടാ, എനിക്കവളെ പിടിച്ചുമാറ്റി രണ്ടു പൊട്ടിക്കാൻ തോന്നി'.

ദിലീപ് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.

'എന്താ ദിലീപേട്ടാ ഞാൻ പറഞ്ഞത് കേട്ടില്ലേ?'

'അഭിനയിക്കുമ്പോൾ ഒറിജിനാലിറ്റി ഉണ്ടാകേണ്ടേ? നീയും ഇങ്ങനെയൊക്കെയല്ലേ ചെയ്യാറ്? പലപ്പോഴും നിന്റെ പിടുത്തം എന്നെ ശ്വാസം മുട്ടിച്ചിട്ടുണ്ട്.'

'എന്നെപ്പോലെയാണോ മറ്റു നായികമാർ?' പരിഭവത്തോടെ കാവ്യയുടെ ചോദ്യം.

'എന്ന് ഞാൻ പറഞ്ഞോ? നീ എന്റെ സഹപ്രവർത്തക മാത്രമല്ലല്ലോ? എന്റെ സ്വന്തമല്ലേ?'

കാവ്യയ്ക്ക് സന്തോഷം.

'ഞാനിനി എന്നോടൊപ്പം അഭിനയിക്കുന്ന നടികളോട് പറയാം, എന്നെ തൊട്ടഭിനയിക്കുന്നതും കെട്ടിപ്പിടിക്കുന്നതും എന്റെ കാവ്യമോൾക്ക് ഇഷ്ടമല്ലെന്ന്. അതുകൊണ്ട് അങ്ങനെ വല്ല ആഗ്രഹവുമുണ്ടെങ്കിൽ അത് ക്യാമറയ്ക്ക് മുന്നിൽ വേണ്ട, പിന്നിൽ മതി'.

കാവ്യ ദേഷ്യം അഭിനയിച്ചു.

പെട്ടെന്ന് ഇക്കിളി ഇട്ടുകൊണ്ട് ദിലീപ് പറഞ്ഞു. 'ആവശ്യമില്ലാത്തത് ഓർക്കരുത്. എനിക്കു രണ്ട് ഭാര്യമാർ മാത്രമെയുണ്ടാകു. മഞ്ജുവും നീയും. വേറെ ഒന്നും ഓർക്കരുത്'.

'എനിക്കറിയാം എന്റെ ദിലീപേട്ടനെ, പക്ഷേ....'

അക്കു അക്‌ബറിന്റെ സിനിമാ ഷൂട്ടിംഗിനിടയിൽ ഞാനൊരു സൂത്രം ചെയ്യാം, മീശമാധവനിൽ തിരക്കഥയിൽ ഇല്ലാത്ത സീൻ ദിലീപേട്ടൻ അഭിനയിച്ചില്ലെ? അതുപോലെ പുതിയ സിനിമയിൽ ഞാൻ ഒരു നമ്പർ ഇറക്കി എല്ലാവരേയും ഞെട്ടിക്കും.

'എങ്ങിനെ ഞെട്ടിക്കും?'

'അതൊന്നും ഇപ്പോൾ പറയില്ല, മഞ്ജുചേച്ചിയും ഞെട്ടും'

കാവ്യ ചിരിച്ചു.

എങ്ങിനെയാണ് കാവ്യ മഞ്ജുവിനെ ഞെട്ടിക്കാൻ പോകുന്നത്?

(തുടരും......)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP