Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോക്കെടുത്താൽ ഇനി മരണമാണെന്നും ഉടൻ കീഴടങ്ങണമെന്നും യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്നും പ്രഖ്യാപിച്ചത് വെറുതെയല്ല; ഷോപ്പിയാനിൽ ഇന്നും രണ്ട് ഭീകരെ കൊന്ന് ഇന്ത്യൻ സുരക്ഷാ സേന; മൂന്നാമന് വേണ്ടി മേഖല വളഞ്ഞ് സൈനിക നീക്കം; ജെയ്‌ഷെ ഉന്മൂലനത്തിൽ കാശ്മീരിനുള്ളിലും പോരാട്ടം തുടർന്ന് ഇന്ത്യ; കൊല്ലപ്പട്ടത് പുൽവാമയിലെ ഭീകരാക്രണത്തിന് സഹായം ചെയ്തവരെന്ന് സൂചന

തോക്കെടുത്താൽ ഇനി മരണമാണെന്നും ഉടൻ കീഴടങ്ങണമെന്നും യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്നും പ്രഖ്യാപിച്ചത് വെറുതെയല്ല; ഷോപ്പിയാനിൽ ഇന്നും രണ്ട് ഭീകരെ കൊന്ന് ഇന്ത്യൻ സുരക്ഷാ സേന; മൂന്നാമന് വേണ്ടി മേഖല വളഞ്ഞ് സൈനിക നീക്കം; ജെയ്‌ഷെ ഉന്മൂലനത്തിൽ കാശ്മീരിനുള്ളിലും പോരാട്ടം തുടർന്ന് ഇന്ത്യ; കൊല്ലപ്പട്ടത് പുൽവാമയിലെ ഭീകരാക്രണത്തിന് സഹായം ചെയ്തവരെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം ഷെല്ലാക്രമണവും നടത്തുന്നുണ്ട്. ഇതിനിടെയാണ് ഷോപ്പിയാനിലെ ആക്രമണം നടന്നത്. ഷോപ്പിയാനിലെ മേമന്ദറിൽ പരിശോധനക്കിടയിലാണ് തീവ്രവാദികൾ സുരക്ഷാ സേനക്കു നേരെ ആക്രമണം നടത്തിയത്. സേന തിരിച്ചടിച്ചു. പുലർച്ചെ രണ്ട്് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദി സംഘത്തിൽ മൂന്നു പേരുള്ളതായി സുരക്ഷാ സേന വ്യക്തമാക്കി. രണ്ട് പേരുടെ മരണമാണ് ഉറപ്പാക്കിയത്. മൂന്നാമനായുള്ള തെരച്ചിൽ തുടരുകയാണ്.

തീവ്രവാദികൾ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യവിവരത്തേത്തുടർന്നാണ് സുരക്ഷാ സേന ഈ മേഖലയിൽ പരിശോധന തുടങ്ങിയത്. ഇതിനിടെയാണ് ഭീകർ വെടിവയ്‌പ്പ് നടത്തിയത്. ഇതോടെ പ്രദേശം ഇന്ത്യൻ സേന വളഞ്ഞു. പുൽവാമയിലെ ഭീകരാക്രമണത്തിന് ശേഷം കാശ്മീരിലെ ഭീകരരെ കണ്ടെത്താൻ തദ്ദേശിയരുടെ സഹായത്തോടെ ഇന്ത്യൻ സുരക്ഷാ സേന ശ്രമം തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് മൂന്ന് ഭീകരരുടെ ഒളിത്താവളം ഇന്ത്യ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും സമാന രീതിയിൽ ഭീകരരെ ഇന്ത്യ വകവരുത്തിയിരുന്നു. ഇന്ന് കൊല്ലപ്പെട്ടവർക്ക് പുൽവാമയിലെ ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചനകൾ. കൃത്യമായ വിവരം കിട്ടിയതന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.

ഷോപ്പിയാനിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. തോക്കെടുത്താൽ ഇനി മരണമാണെന്നും ഉടൻ കീഴടങ്ങണമെന്നും യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്നും താഴ്‌വരയിലെ ഭീകരരോട് സൈന്യം വ്യക്തമാക്കിയിരുന്നു. ചിനാർ കോർ മേധാവിയായ കെജെഎസ് ധില്ലനാണ് രാഷ്ട്രത്തിന് വേണ്ടി പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ഇത്തരമൊരു അന്ത്യശാസനം നൽകിയത്. അതിന് പിന്നാലെ കാശ്മീരിലെ എല്ലാ ഭീകരരുടേയും ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. ഇതോടൊപ്പം ഒളിത്താവളങ്ങൾ എന്ന് സംശയിക്കുന്ന സ്ഥലങ്ങളിലെല്ലാം പരിശോധനകളും കർശനമാക്കി. മക്കളെ തീവ്രവാദത്തിലേക്ക് ഇറക്കിവിടുന്ന അമ്മമാരോടും ഇനി അങ്ങനെ വിട്ടാൽ ദുഃഖിക്കേണ്ടിവരുമെന്ന് ധില്ലൻ മുന്നറിയിപ്പ് നൽകിയിരുന്നു.

പുൽവാമ ആക്രമണത്തിന്റെ ആസൂത്രകനും ജയ്ഷെ തലവൻ മസൂർ അസദിന്റെ വലംകൈയുമായ കമ്രാൻ എന്ന അബ്ദുൾ റഷീദ് ഖാസിയെ കൊലചെയ്തതോടെ തന്നെ കശ്മീരിലെ ജയ്ഷെയുടെ തലയരിഞ്ഞുവെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഇനി ശേഷിക്കുന്ന വേരുകൾ കൂടെ ഇല്ലാതാക്കി താഴ്‌വരയെ ശുദ്ധീകരിക്കുന്നതിനാണ് സൈന്യത്തിന്റെ ശ്രമം. ഇതിനുള്ള പോരാട്ടമാണ് ഇന്ന് ഷോപ്പിയാനിലും നടന്നത്. ഇതിനായി ശക്തമായ നടപടികളാണ് സൈന്യം തുടങ്ങിയിരിക്കുന്നതെന്ന് റി്പ്പോർട്ടുകളിൽ പറയുന്നു. ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയെ പൂർണമായും ഇല്ലാതാക്കാനും അതിലേക്കുള്ള റിക്രൂട്ട്മെന്റുകൾ മുഴുവനായും തടയാനുമാണ് പദ്ധതി. ഇതിനായി ഒരു പക്ഷെ യുദ്ധത്തിനു പോലും മടിക്കില്ലെന്ന് സൈന്യം മുന്നറിയിപ്പും നൽകി. പാക്കിസ്ഥാനിൽ നിന്ന് ട്രെയിനിങ് നടത്തി എത്തുന്നവർക്ക് സംരക്ഷണം നൽകുന്നവർക്ക് എതിരെയും ശക്തമായ നടപടി ഉണ്ടാവും.

ജയ്ഷെ ഉന്മൂലനത്തിന്റെ ആദ്യപടിയായി ദക്ഷിണ കശ്മീരിൽ ഒളിവിൽ കഴിയുന്ന ജയ്‌ഷെ ഭീകരരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിക്കഴിഞ്ഞു. ഇവരെ തിരഞ്ഞുപിടിച്ച് വധിക്കാനാണ് കരസേന ഒരുങ്ങുന്നത്. ഭീകരരുടെ നീക്കങ്ങൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. ഇതിനായി പ്രദേശവാസികൾക്കിടയിൽ ചാരന്മാരെ നിയോഗിച്ചുകഴിഞ്ഞു. ഇനിയൊരു പുൽവാമ കാശ്മീരിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് അതിവേഗം തിരിച്ചടി നൽകാനാണ് സൈന്യത്തിന്റെ തീരുമാനം. ബിഎസ്എഫും സി ആർ പി എഫും ചിനാർ കോറും ഒരുമിച്ചാണ് ഓപ്പറേഷൻസ് നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ 'ഓപ്പറേഷൻ ക്ളീൻ കാശ്മീർ' പുരോഗമിക്കുമ്പോൾ അതോടൊപ്പം പുതുതായി ഭീകരവാദം പൊട്ടിമുളയ്ക്കില്ലെന്നും ഉറപ്പാക്കും.

കാശ്മീരിൽ ഉണ്ടെന്ന് കരുതുന്ന നാല്പതോളം പേരെ കണ്ടെത്തി ഇല്ലാതാക്കുകയാണ് സൈന്യത്തിന്റെ ആദ്യ ദൗത്യം. ജെയ്‌ഷെ മുഹമ്മദ് അതിന്റെ നേതൃനിരയുടെ വിവരങ്ങൾ പുറത്തുവിടാറില്ല. പല ഓപ്പറേഷൻസും കഴിഞ്ഞാകും അതാരാണ് ചെയ്തതെന്നും മറ്റും അവകാശവാദം ഉന്നയിക്കുക. എന്നാലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെർച്ച് മുന്നോട്ടു പോകുകയാണ്. ഇതിനിടെയാണ് ഷോപ്പിയാനിലെ ഭീകര സാന്നിധ്യം സേന തിരിച്ചറിഞ്ഞതും. പ്രദേശത്തെ ഫോണുകളെല്ലാം നിരീക്ഷണത്തിലാണ്. അതേസമയം, ഭീകരരിൽ ചിലർ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചും ജെയ്ഷെ ആസ്ഥാനവുമായും ഐഎസ്ഐയുമായും ബന്ധപ്പെടുന്നു എന്ന സംശയം ശക്തമാണ്. ഇക്കാര്യവും പരിശോധിക്കുന്നുണ്ട്.

ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീർ അതിർത്തിയിൽ ഗ്രാമീണരെ മറയാക്കി പാക്കിസ്ഥാൻ മിസൈൽ, മോർടാർ ആക്രമണം നടത്തുകയാണ്. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകൾക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റു. ഇതിനൊപ്പമാണ് ഷോപ്പിയാനിലെ ഏറ്റുമുട്ടലും. ബാലാകോട്ട് അക്രമണത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് ആറുമണിക്കാണ് പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത്.

ഇതിന് ശേഷം നിയന്ത്രണ രേഖയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ വെടി നിർത്തൽ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യൻ സൈനികർക്കെതിരെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP