Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാവിലേ തന്നെ കുർബാനയ്‌ക്കെത്തി ഓർത്തഡോക്‌സ് പക്ഷം; അകത്ത് കയറാൻ വിടാതെ തടുത്തുനിന്ന് യാക്കോബായ വിശ്വാസികൾ; ഗെയ്റ്റുകളെല്ലാം താഴിട്ട് പൂട്ടി അകത്തുള്ളവരെ പുറത്തേക്ക് വിടാതെ ഓർത്തഡോക്‌സ് ഉപരോധവും; പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ വീണ്ടും വലിയ സംഘർഷാവസ്ഥ; വിശ്വാസികൾക്ക് അകത്ത് കയറാമെന്നും തങ്ങളെ ഓർത്തഡോക്‌സുകാർ ബന്ദികൾ ആക്കിയതാണെന്നും യാക്കോബായക്കാർ; തങ്ങളുടെ പള്ളി താഴിട്ടുപൂട്ടാൻ അവകാശമുണ്ടെന്ന് പൊലീസിനോട് വാദിച്ച് ഓർത്തഡോക്‌സ് വികാരിയും സംഘവും

രാവിലേ തന്നെ കുർബാനയ്‌ക്കെത്തി ഓർത്തഡോക്‌സ് പക്ഷം; അകത്ത് കയറാൻ വിടാതെ തടുത്തുനിന്ന് യാക്കോബായ വിശ്വാസികൾ; ഗെയ്റ്റുകളെല്ലാം താഴിട്ട് പൂട്ടി അകത്തുള്ളവരെ പുറത്തേക്ക് വിടാതെ ഓർത്തഡോക്‌സ് ഉപരോധവും; പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ വീണ്ടും വലിയ സംഘർഷാവസ്ഥ; വിശ്വാസികൾക്ക് അകത്ത് കയറാമെന്നും തങ്ങളെ ഓർത്തഡോക്‌സുകാർ ബന്ദികൾ ആക്കിയതാണെന്നും യാക്കോബായക്കാർ; തങ്ങളുടെ പള്ളി താഴിട്ടുപൂട്ടാൻ അവകാശമുണ്ടെന്ന് പൊലീസിനോട് വാദിച്ച് ഓർത്തഡോക്‌സ് വികാരിയും സംഘവും

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ബഥേൽ സൂലോക്കോ പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം. ഓർത്തഡോക്സ് പക്ഷം പള്ളിയുടെ ഗെയിറ്റ് താഴിട്ട് പൂട്ടി. പള്ളിക്കകത്ത് തങ്ങൾ തടങ്കലിൽ എന്ന് യാക്കോബായ പക്ഷം. അനിഷ്ട സംഭവങ്ങൾക്ക് സാധ്യത. പൊലീസ് ജാഗ്രതയിൽ.

ഇന്ന് രാവിലെ കുർബ്ബാനയ്ക്കെത്തിയ ഓർത്തഡോക്സ് പക്ഷത്തെ യാക്കോബായ വിഭാഗം പള്ളിയിൽ പ്രവേശിപ്പിച്ചില്ല. ഗെയിറ്റ് പൂട്ടിയിരുന്നതിനാൽ ഒർത്തഡോക്സ് പക്ഷത്തെ വികാരി യൽദോ കുര്യക്കോസ് അടക്കമുള്ളവർക്ക് പള്ളിയിൽ പ്രവേശിക്കാനായില്ല. തുടർന്ന് ഇവർ ഗെയിറ്റിന് പുറത്ത് നിലയുറപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പള്ളിയുടെ പ്രധാന ഗെയിറ്റുകൾ എല്ലാം ഓർത്തഡോക്സ് പക്ഷത്തെ വികാരിയുടെ നേതൃത്വത്തിൽ പുറത്തുനിന്നും പൂട്ടുകയും ചെയ്തു. അകത്തുള്ള വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ചത് അനധികൃതമായിട്ടാണെന്നും ഇവരെ ഇറക്കി വിടണമെന്നും ഓർത്തഡോക്സ് പക്ഷം പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

വിശ്വാസികൾക്ക് പള്ളിയിൽ പ്രവേശിക്കാമെന്നും പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നുമാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്.ഫലത്തിൽ തങ്ങളെ പള്ളിക്കുള്ളിൽ ബന്ദികളാക്കിയിരിക്കുകയാണെന്നും പള്ളിയിൽ നിന്ന് തങ്ങൾക്ക് പുറത്തിറങ്ങുന്നതിന് മാർഗ്ഗമില്ലന്നും ഇക്കൂട്ടർ വെളിപ്പെടുത്തുന്നു. പള്ളി തങ്ങളുടേതാണെന്നും പൊലീസിനെ അറിയിച്ചാണ് പള്ളിഗെയിറ്റുകൾ പൂട്ടിയിട്ടുള്ളതെന്നും ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ മറുനാടനോട് പ്രതികരിച്ചു.

ഇന്നത്തെ ഓർത്തഡോക്സ് പക്ഷത്തിന്റെ അപ്രതീക്ഷിത നീക്കം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നാണ് പൊലീസും വിലയിരുത്തുന്നത്. പള്ളിയും പരിസരവും കനത്ത പൊലീസ് കാവലിലാണ്. ഇരുവിഭാഗങ്ങളും പ്രകോപനപരമായ നിലപാടുകൾ സ്വീകരിച്ചതോടെ രൂപപ്പെട്ടിട്ടുള്ള സംഘർഷാവസ്ഥ അക്രമസംഭവങ്ങളിലേക്ക് വഴിമാറുമോ എന്ന ആശങ്കയും വ്യാപകമാണ്. ഇന്നലെ രാവിലെയും ഓർത്തഡോക്സ് പക്ഷത്തിന് കുർബ്ബാന അർപ്പിക്കാൻ യാക്കോബായ പക്ഷം അവസരം നൽകിയിരുന്നില്ല. ഗെയിറ്റ് പൂട്ടി ഇവരുടെ പ്രവേശനം വിലക്കൂകയായിരുന്നു. ഏറെ നേരം പാതവക്കിൽ നിന്ന ശേഷം ഇവർ തിരിച്ചുപോകുകയായിരുന്നു.

എതാനും ദിവസം മുമ്പും സമാന സംഭവം ഇവിടെ ഉണ്ടായി. ഓർത്തഡോക്സ് പക്ഷത്തിന് കുർബ്ബാന അർപ്പിക്കാൻ അവസരം ലഭിച്ചതോടെയാണ് ഗേറ്റിന് അപ്പുറവും ഇപ്പുറവുമായി തയ്യാറാക്കിയിരുന്ന പന്തലുകളിൽ നിന്നും ഇരുകൂട്ടരും പിന്മാറിയത്. ഈ പള്ളിയുമായി ബന്ധപ്പെട്ട കേസിൽ പെരുമ്പാവൂർ മുൻസിഫ് കോടതി ഓർത്തഡോക്സ് പക്ഷത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ യാക്കോബായ പക്ഷം എതിർവിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ല എന്ന നിലപാടെടുത്ത് രംഗത്തുവരികയായിരുന്നു.

പള്ളി തങ്ങളുടെ കൈവശമാണെന്നും മുൻസിഫ് കോടതി വിധി വന്ന സാഹചര്യത്തിൽ മുൻ കോടതി വിധികൾ ബാധകമല്ലന്നും അതിനാൽ എതിർവിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്നുമായിരുന്നു യാക്കോബായ പക്ഷത്തിന്റെ നിലപാട്. വർഷങ്ങളായി രാവിലെ 6 മുതൽ 8.45 വരെയുള്ള സമയത്ത് ഓർത്തഡോക്സ് വിഭാഗം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇവിടെ കുർബ്ബാന അർപ്പിക്കാൻ എത്തിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഓർത്തഡോക്സ് പക്ഷം കുർബ്ബാന അർപ്പിക്കാൻ എത്തിയപ്പോൾ ഗെയിറ്റ് പൂട്ടിയ നിലയിലായിരുന്നു സമീപം യാക്കോബായ വിശ്വാസകൾ പ്രാർത്ഥനഗീതങ്ങൾ ആലപി്ക്കുന്നുമുണ്ടായിരുന്നു.

രാവിലെ 9 മണിവരെ ഈ നിലതുടർന്നു. പിന്നീട് പൊലീസ് ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും വീട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതിനിടയിൽ പ്രാർത്ഥന സംഘത്തിനായി ഗെയിറ്റിനോട് ചേർന്ന് യാക്കോബായ പക്ഷം വെയിലേൽക്കാതിരിക്കാൻ പന്തൽ തീർത്തു. 12 മണിയോടടുത്ത് പള്ളിഗെയിറ്റിന് അഭിമുഖമായി പാതയോരത്ത് ഓർത്തഡോക്സ് വിഭാഗവും പന്തൽ ഒരുക്കി.വികാരി യൽദോ കുര്യക്കോസും വിശ്വാസികളും പന്തലിൽ നിവലയുറപ്പിച്ചു.

ഇതിനിടയിൽ യാക്കോബായ പക്ഷത്തെ ബസേലിയോസ് തോമസ്സ് പ്രഥമൻ ബാവ പള്ളിയിലെത്തി. ഈയവസരത്തിൽ പുറമേ നിന്നുള്ളവരെ പള്ളിയിൽ പ്രവേശിപ്പിച്ചതിനെതിരെ ഓർത്തഡോക്സ് പക്ഷം രംഗത്തെത്തി. ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമൊക്കെ നടന്നു. പൊലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം കൂടുതൽ അന്ന് അക്രമ സംഭവങ്ങൾ ഒഴിവാകുകയായിരുന്നു.

ഉച്ചകഴിഞ്ഞ് 3-30-തോടടുത്ത് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പസ്സ് മെത്രപ്പൊലീത്ത ഓർത്തഡോക്സ് വിഭാഗത്തിന്റെ പന്തലിൽ എത്തി വികാരിക്കും വിശ്വാസികൾക്കൊപ്പവും നിലയുറപ്പിച്ചു. ഇതോടെ ഓർത്തഡോക്സ് പക്ഷത്തും ഉണർവ്വായി. സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായതോടെ പൊലീസ് ഇരുവിഭാഗത്തെയും അനുനയിപ്പിക്കുന്നതിന് എസ്‌പി തലത്തിലും ഡിവൈ എസ്‌പി തലത്തിലുമെല്ലാം ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ പ്രയോജന മുണ്ടായില്ല.

രാത്രി വൈകിയാണ് ഇന്ന് കുർബ്ബാനയ്ക്ക് അവസരമുണ്ടാക്കി തന്നാൽ തൽക്കാലം പിന്മാറാമെന്നുള്ള നിലപാടിലേക്ക് ഓർത്തഡോക്സ് പക്ഷം പൊലീസിനെ അറിയിച്ചത്. ഇതുപ്രകാരം പൊലീസ് എതിർപക്ഷവുമായി ആലോചിച്ച് ഇന്ന് പുലർച്ചെ ആറിനുള്ള കുർബ്ബാനയ്ക്ക് അവസരമൊരുക്കുകയായിരുന്നു. എന്നാൽ ഈ പിന്മാറ്റം താൽകാലികം മാത്രമാണ് എന്നും മുൻസിഫ് കോടതി ഉത്തരവിന്റെ പകർപ്പ് കിട്ടുന്ന മുറയ്ക്ക് തങ്ങൾ വീണ്ടും പള്ളിയിൽ പ്രവേശിക്കാനെത്തുമെന്നും ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കി. പള്ളിപരിസരത്ത് ഇപ്പോഴും ശക്തമായ പൊലീസ് കാവൽ തുടരുകയാണ്. അല്പസമയത്തിനുള്ളിൽ ഓർത്തഡോക്സ് പക്ഷത്തെയും യാക്കോബായ പക്ഷത്തെയും വൈദീകരും മെത്രപ്പൊലീത്തമാരും മറ്റും പള്ളിയിലേയ്ക്ക് എത്തുമെന്നാണ് അറിയുന്നത്.

കോതമംഗലം മാർത്തോമ ചെറിയപള്ളി വിഷയത്തിൽ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ നിന്നും ഓർത്തഡോക്സ് വിഭാഗത്തിന് ലഭിച്ചതിന് സമാനവിധിയാണ് സുലൂക്കോ പള്ളി വിഷയത്തിൽ പെരുമ്പാവൂർ കോടതിയിൽ നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. 2017-ലാണ് 1934-ലെ ഭരണഘടന പ്രകാരം പള്ളി ഭരണം തങ്ങൾക്ക് ലഭിക്കണമെന്നും നിലവിൽ യാക്കോബായ പക്ഷം നടത്തിവരുന്ന പ്രാർത്ഥന ചടങ്ങുകൾ വിലക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷത്തെ വികാരി യൽദോ കുര്യക്കോസ് പെരുമ്പാവൂർ കോടതിയിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP