Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

12 വർഷം ഊണും ഉറക്കവുമില്ലാതെ പണിയെടുത്ത് ഔട്ട്സ്റ്റാൻഡിങ് എന്ന് മമ്മൂട്ടി വരെ മാർക്കിട്ട തിരക്കഥ ഒരുക്കിയിട്ടും പുകച്ചുപുറത്തുചാടിച്ചു; സംവിധായകന് പരിചയക്കുറവെന്നും വൻനഷ്ടമെന്നും നിർമ്മാതാവ് വേണു കുന്നപ്പിള്ളി; മാമാങ്കത്തിൽ നിന്ന് സജീവ് പിള്ള ഔട്ട്; എം. പത്മകുമാർ ചിത്രം ഏറ്റെടുക്കുമെന്നും നിർമ്മാതാവ്; പുതിയ നീക്കം സജീവ് പിള്ളയ്ക്ക് നേരേ വധഭീഷണി വന്നതിന് പിന്നാലെ; സംഭവം മലയാളി സിനിമയ്ക്ക് തന്നെ അപമാനകരമെന്ന് റസൂൽ പൂക്കുട്ടി

12 വർഷം ഊണും ഉറക്കവുമില്ലാതെ പണിയെടുത്ത് ഔട്ട്സ്റ്റാൻഡിങ് എന്ന് മമ്മൂട്ടി വരെ മാർക്കിട്ട തിരക്കഥ ഒരുക്കിയിട്ടും പുകച്ചുപുറത്തുചാടിച്ചു; സംവിധായകന് പരിചയക്കുറവെന്നും വൻനഷ്ടമെന്നും നിർമ്മാതാവ് വേണു കുന്നപ്പിള്ളി; മാമാങ്കത്തിൽ നിന്ന് സജീവ് പിള്ള ഔട്ട്; എം. പത്മകുമാർ ചിത്രം ഏറ്റെടുക്കുമെന്നും നിർമ്മാതാവ്; പുതിയ നീക്കം സജീവ് പിള്ളയ്ക്ക് നേരേ വധഭീഷണി വന്നതിന് പിന്നാലെ; സംഭവം മലയാളി സിനിമയ്ക്ക് തന്നെ അപമാനകരമെന്ന് റസൂൽ പൂക്കുട്ടി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മാമാങ്കം സിനിമയുടെ സംവിധായക ചുമതലയിൽ നിന്ന് സജീവ് പിള്ളയെ പൂർണമായി ഒഴിവാക്കി. നിർമ്മാതാവ് വേണു കുന്നപ്പിള്ളി വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സംവിധായകന്റെ പരിചയക്കുറവിൽ വൻ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചതെന്നും മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകൻ എം.പത്മകുമാർ മാമാങ്കം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമ്മാതാവുമായുള്ള തർക്കം ഒത്തുതീർപ്പിലെത്താതെ വന്നതോടെയാണ്, സജീവ് പിള്ള ഇപ്പോൾ പൂർണമായി മാമാങ്കത്തിന് പുറത്തായത്. ചിത്രവുമായി ബന്ധപ്പെട്ട വിവാദം മലയാള സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. 12 വർഷത്തെ ഗവേഷണത്തിന്റെ ഫലമായാണ്് സജീവ് പിള്ള ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. മുഖ്യനടൻ മമ്മൂട്ടി അടക്കമുള്ളവർ ഔട്ട്സ്റ്റാൻഡിങ് എന്നാണ് തിരക്കഥയെ വിശേഷിപ്പിച്ചത്. എന്നാൽ ചിത്രത്തിന്റെ ആദ്യ രണ്ടുഷെഡ്യൂളുകൾ പൂർത്തിയായപ്പോൾ നിർമ്മാതാവും സജീവും തമ്മിൽ സ്വരച്ചേർച്ചയില്ലാതായി. സംവിധായകപ്പണി സജീവിന് അറിയില്ലെന്നായി നിർമ്മാതാവ് വേണു. ഇതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.

സിനിമയുടെ മൂന്നാം ഷെഡ്യൂൾ ചിത്രീകരണം സജീവ് ഇല്ലാതെ പുനരാരംഭിച്ചു. സംവിധായകൻ എം. പത്മകുമാറിനാണ് ഇപ്പോൾ മേൽനോട്ടം. അതിനിടെ സജീവിന് നേരേ ചില ഭീഷണികളും ഉയർന്നിട്ടുണ്ട്. നിർമ്മാതാവ് വേണു കുന്നപള്ളി, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലിം എംപ്ലോയീസ് ഫേഡറേഷൻ ഓഫ് കേരള എന്നിവരുമായുള്ള കൂടിക്കാഴ്ച ഒത്തുതീർപ്പാകാതെ വന്നതിനെ തുടർന്നാണ് ഭീഷണി ഉയർന്നത്. ജനുവരി 18 നായിരുന്നു സംഭവം. സജീവിന്റെ തിരുവനന്തപുരം വിതുരയിലെ താമസസ്ഥലത്തിന് അടുത്തുള്ള പോസ്റ്റ് ഓഫീസിൽ വാനിൽ എത്തിയ ഒരുസംഘം മേൽവിലാസം അന്വേഷിച്ചു. സജീവിന് അങ്കമാലിയിൽ ഒരു വസ്തുതർക്കകേസുണ്ടെന്നും അതിന്റെ പേരിലാണ് വിലാസം അന്വേഷിക്കുന്നതെന്നുമാണ് പോസ്റ്റ് ഓഫീസിൽ ധരിപ്പിച്ചത്. ഒരുപോസ്റ്റ് മാൻ സംഘത്തെ സജീവിന്റെ വീട് കാണിച്ചുകൊടുത്തു. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ സജീവ് വീട്ടിലില്ലെന്നും ഫോൺ നമ്പർ വേണമെന്നും പറഞ്ഞ് സംഘം പോസ്റ്റ്മാനെ വീണ്ടും വിളിച്ചു. പന്തികേട് തോന്നിയ പോസ്റ്റ്മാൻ സജീവിനെ വിവരം വിളിച്ചുപറയുകയായിരുന്നു.

ഈ സംഘവുമായി ബന്ധപ്പെടാൻ സജീവ് ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തനിക്ക് അങ്കമാലിയിലോ എറണാകുളത്തോ സ്ഥലമില്ലെന്നും അതുകൊണ്ട് തന്നെ സംഘത്തിന്റെ വരവ് സംശയകരമാണെന്നും സജീവ് പറയുന്നു. നിർമ്മാതാവുമായി നടന്ന യോഗത്തിൽ തന്നെ മലയാള സിനിമയിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും എറണാകുളം ജില്ലയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും ഒരാൾ ഭീഷണി മുഴക്കിയതായി സജീവ് പറയുന്നു. ഇതേ തുടർന്ന് സജീവിന്റെ അച്ഛൻ അയ്യപ്പൻ പിള്ള ഭീഷണിയുമായി ബന്ധപ്പെട്ട് വിതുര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഘത്തിന്റെ ഫോൺ നമ്പറുകൾ ട്രേസ് ചെയ്യാനും ശ്രമം തുടരുന്നു.

സിനിമയുടെ നിർമ്മാണ ടീമുമായി ബന്ധപ്പെട്ടയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സംഘം വന്ന വാനെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വാഹനം സമീപത്തെ കടകളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തന്നെ ടാർജറ്റ് ചെയ്യാനും വിരട്ടാനുമുള്ള തന്ത്രമാണിതെന്ന് അദ്ദേഹം സംശയിക്കുന്നു. ഭീഷണി സംബന്ധിച്ച് മുഖ്യമന്ത്രിക്കും സജീവ് പരാതി നൽകിയിട്ടുണ്ട്. അതേസമയം സിനിമയിൽ നിന്ന് സജീവിനെ പുറത്താക്കിയതിന്റെ കാരണങ്ങൾ വിശദീകരിച്ച് നിർമ്മാതാവ് വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. സജീവ് ഉന്നയിച്ച വാദങ്ങൾക്ക മറുവാദമാണ് ഇവർ ഉയർത്തുന്നത്. തങ്ങൾ ഇത് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സജീവ് തങ്ങളെ നിർബന്ധിതരാക്കുകയായിരുന്നുവെന്നും അവർ ന്യായീകരിക്കുന്നു. സംവിധായകനെന്ന നിലയിൽ സജീവിന് കാര്യക്ഷമത പോരെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മാറ്റി നിർത്തുന്നതെന്നാണ് വാദം. എം.പത്മകുമാറിനെ സഹായത്തിനായി വിളിച്ചുവരുത്തിയെങ്കിലും താൻ തന്നെ സിനിമ സംവിധാനം ചെയ്യുമെന്ന നിലപാടിൽ സജീവ് ഉറച്ചുനിന്നതോടെ ഒത്തുതീർപ്പ് സംഭാഷണം പൊളിയുകയായിരുന്നു.

അതേസമയം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പൂർണമായി നിർമ്മാതാവിനെ പിന്താങ്ങുകയാണ്. സജീവ് ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ തങ്ങൾ കണ്ടുവെന്നും അവ നിരാശാജനകമാണെന്നുമാണ് അസോസിയേഷൻ അംഗമായ ജി.സുരേഷ് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സിനിമയുടെ എഡിറ്റർ ശ്രീകർ പ്രസാദും ഇക്കാര്യം ശരിവച്ചുവെന്ന് സുരേഷ് പറഞ്ഞു. 13.5 കോടി മുതൽമുടക്കിയ ചിത്രം ഉപേക്ഷിക്കാൻ നിർമ്മാതാവ് വേണു തയ്യാറല്ല. ആവശ്യം വന്നാൽ, സംവിധായകനെ നിർമ്മാതാവിന് നീക്കാമെന്ന് കരാറുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറയുന്നു. അസോസിയേഷനും, ഫെഫ്കയും നടത്തിയ അനുരഞ്ജന ചർച്ചയിൽ സജീവിനെ പുറത്താക്കണമെന്ന നിലപാടിലായിരുന്നു വേണു. എന്നാൽ, സജീവിനെ നിലനിർത്തിക്കൊണ്ടുതന്നെ എം.പത്മകുമാറിനെ വച്ച് ചിത്രം പൂർത്തിയാക്കാമെന്നുമായിരുന്നു അനുരഞ്ജന നിർദ്ദേശം. എന്നാൽ, താൻ സ്വന്തമായി ചിത്രം ചെയ്യുമെന്ന നിലപാടിൽ സജീവ് ഉറച്ചുനിന്നതോടെ ചർച്ച പൊളിഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ് കണ്ണൂരിലെ കണ്ണോത്ത് പുനരാരംഭിച്ചിട്ടുണ്ട്. പത്മകുമാർ ചിത്രത്തിന്റെ സംവിധാന ചുമതല ഏറ്റെടുത്തു. തന്നെ ചിത്രത്തിൽ നിന്ന് പൂർണമായി ഒഴിവാക്കിയതായി കാട്ടി വാർത്താക്കുറിപ്പ് ഇറക്കിയതോടെ, മറുപടി തയ്യാറാക്കുന്ന തിരക്കിലാണ് സജീവ് പിള്ള. നിർമ്മാതാക്കൾ ഉന്നയിച്ച ഓരോ വിഷയത്തിനും താൻ മറുപടി നൽകുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. പത്മകുമാറിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ലെന്നും സജീവ് പറഞ്ഞു.

അതേസമയം, മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി രംഗത്തെത്തി. സംവിധായകന്റെ പരിചയക്കുറവിൽ വൻ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചതെന്നും മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്നും വേണു കുന്നപ്പിള്ളി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മാമാങ്കം സിനിമയുടെ പേരിൽ സജീവ് എന്തെങ്കിലും വിധത്തിലുമുള്ള പണമിടപാടുകൾ നടത്തിയാൽ അതിനു കാവ്യാ ഫിലിം കമ്പനി ഉത്തരവാദികളല്ലെന്നും മലയാളത്തിലെ ഏറ്റവും പരിയസമ്പന്നരായ സംവിധായകരിലൊരാളായ എം.പത്മകുമാർ മാമാങ്കം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര നിലവാരത്തിലുള്ള ഒരു ചിത്രം മലയാളികൾക്കായി സമർപ്പിക്കാനാവും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വെച്ചു.

മാമാങ്കം നിർമ്മാതാവ് വേണു കുന്നപ്പള്ളിയുടെ വിശദീകരണക്കുറിപ്പ് :

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഞങ്ങളുടെ മാമാങ്കം സിനിമയെ സംബന്ധിച്ച് ചില മാധ്യമങ്ങളിൽ കൂടി നടക്കുന്ന അസത്യപ്രചരണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈനറായ വിവേക് രാമദേവൻ വഴിയാണ് 2017 ജനുവരിയിൽ സിനിമയുടെ ആദ്യഘട്ട ചർച്ചകൾക്കായി സജീവ് പിള്ള എന്നെ സമീപിക്കുന്നത്. വിവേകിന്റെ വാക്കുകളിൽ നിന്നും അദ്ദേഹത്തിന്റെ സുഹൃത്താണ് സജീവ് എന്നും സജീവിന്റെ കഥയെക്കുറിച്ചും അറിയുന്നത്.

ഇത്തരമൊരു കഥ പറയേണ്ട പശ്ചാത്തലം നൂറ്റാണ്ടുകൾക്ക് പിന്നിലായതുകൊണ്ടും നിർമ്മാണത്തിന് വലിയ മുടക്കുമുതൽ ആവശ്യം വരുമെന്ന് അറിയാവുന്നതുകൊണ്ടും ഒരു തുടക്കക്കാരനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യിക്കാൻ ആദ്യം മനസ്സ് വന്നില്ലെങ്കിലും, താൻ പല മുൻനിര സംവിധായകരുടെയും അസോസിയേറ്റ് ആയും ചെറിയ ചില സിനിമകൾ സ്വതന്ത്രമായും എടുത്തിട്ടുണ്ടെന്ന സജീവ് പിള്ളയുടെ വാക്കുകളെ വിശ്വസിച്ചു കൊണ്ടും ആത്മ വിശ്വാസത്തെ അംഗീകരിച്ചു കൊണ്ടുമാണ് ചില വ്യവസ്ഥകളോടെ സിനിമ ആരംഭിക്കാൻ തയ്യാറായത്.

കഥയുമായി ബന്ധപ്പെട്ട പല ചർച്ചകൾക്കിടയിലും സജീവ് മുൻപ് ചെയ്ത സിനിമകൾ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് അദ്ദേഹം ബോധപൂർവം നീട്ടിക്കൊണ്ടു പോകുകയാണ് ഉണ്ടായത്.

അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വിശ്വാസത്തിൽ എടുത്തുകൊണ്ട് പരസ്പരമുള്ള ചർച്ചകൾക്ക് ശേഷം ഒരു എഗ്രിമെന്റ് ഉണ്ടാക്കുകയും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെന്നു പറഞ്ഞ രണ്ട് തിരുത്തലുകൾക്ക് ശേഷം 13/9/17 ൽ ഇരു കക്ഷികളും മൂന്ന് സാക്ഷികൾ മുമ്പാകെ മുദ്രപത്രത്തിൽ ഈ എഗ്രിമെന്റ് ഒപ്പിട്ടു കൈമാറുകയുണ്ടായി.

എഗ്രിമെന്റ് പ്രകാരം മൂന്ന് ലക്ഷം (300000/-) രൂപ സ്‌ക്രിപ്റ്റിന്റെ പ്രതിഫലമായും ഇരുപത് ലക്ഷം രൂപ സംവിധാനത്തിനുള്ള പ്രതിഫലവുമായാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ സ്‌ക്രിപ്റ്റിന്റെ മൂന്ന് ലക്ഷം (300000/-) രൂപ അടക്കം വരുന്ന ഇരുപത്തിമൂന്ന് ലക്ഷത്തിൽ ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപത്തയ്യായിരം (2175000/-)രൂപയും ഇതുവരെ കൊടുത്തിട്ടുള്ളതാണ്.

എഗ്രിമെന്റിലെ മൂന്നാം പേജിലെ 'D' clause പ്രകാരം മൂന്ന് ലക്ഷം പ്രതിഫലം വാങ്ങി സ്‌ക്രിപ്റ്റും അതിനോട് ബന്ധപ്പെട്ടുള്ള എല്ലാ അവകാശങ്ങളും, കഥ, തിരക്കഥ, സംഭാഷണം, കൺസപ്റ്റ്, എല്ലാ വിധത്തിലുമുള്ള പകർപ്പവകാശവും സംവിധായകൻ നിർമ്മാതാവിന് കൊടുത്തിട്ടുള്ളതാണ്.

സംവിധായകന്റെ പരിചയക്കുറവ് ആദ്യ ഷെഡ്യൂൾ ഷൂട്ട് തുടങ്ങുന്നതിനു മുൻപുള്ള ദിവസങ്ങളിൽ ബോധ്യം വന്നതിനാൽ പത്തു ദിവസം മാത്രമുള്ള ഒരു ടെസ്റ്റ് ഷെഡ്യൂൾ ആയാണ് ഒരു നിശ്ചിത ബജറ്റിൽ ആദ്യ ഷെഡ്യൂൾ മംഗലാപുരത്ത് പ്ലാൻ ചെയ്തത്.

എന്നാൽ പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ചെലവാകുകയും സിനിമയുടെ ക്വാളിറ്റി ഒരു തരത്തിലും ഉപയോഗിക്കാൻ പറ്റുന്നവണ്ണം ആയിരുന്നില്ല. എഡിറ്റിന് ശേഷമാണ് ക്വാളിറ്റിയെ കുറിച്ച് ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചത്. എന്നാൽ ഷൂട്ടിന്റെ ഇടയിൽ തന്നെ സാങ്കേതിക പ്രവർത്തകർക്കിടയിലും അഭിനേതാക്കൾക്കിടയിലും സംവിധായകന്റെ പരിചയക്കുറവ് ചർച്ചയായിരുന്നു. ഏതാണ്ട് നാല് സിനിമയ്ക്കുള്ള ഫുട്ടേജ് ആണ് വളരെ ചെറിയ ഷെഡ്യൂളിൽ ആത്മ വിശ്വാസക്കുറവ് കാരണം ഈ സംവിധായകൻ എടുത്ത് കൂട്ടിയത്.

ഇതിനെ തുടർന്ന് സംവിധായകൻ സജീവ് പിള്ള തന്റെ കുറവുകൾ ഏറ്റുപറയുകയും പരിചയസമ്പത്തുള്ള രണ്ട് അസോസിയേറ്റ് ഡഡറക്ടർമാരെ ആവശ്യപ്പെടുകയും ചെയ്തു. തെറ്റ് തിരുത്തി മുന്നോട്ടു പോകാമെന്നുള്ള സജീവിന്റെ ഉറപ്പിലാണ് ആവശ്യപ്പെട്ട പരിചയ സമ്പന്നരായ രണ്ട് അസോസിയേറ്റ്‌സിനെ ഉൾപ്പെടുത്തി രണ്ടാം ഷെഡ്യൂൾ ഷൂട്ട് ആരംഭിച്ചത്.

45 ദിവസം പ്ലാൻ ചെയ്ത സെക്കൻഡ് ഷെഡ്യൂൾ ആരംഭിച്ചതിനു ശേഷം മുൻ തീരുമാനങ്ങൾക്ക് വിരുദ്ധമായി പുതിയ രണ്ട് അസോസിയേറ്റ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തുവാനോ മുതിർന്ന അഭിനേതാവിന്റെ നിർദേശങ്ങൾ പോലും ചെവിക്കൊള്ളാതെ കർക്കശ സ്വഭാവം കാണിക്കുകയും ആദ്യ ഷെഡ്യൂൾ പോലെ തന്നെ സിനിമയിൽ ഒരിക്കലും ഉപയോഗിക്കാൻ സാധിക്കാത്ത സീനുകൾ ആണെന്ന് ബോധ്യപ്പെട്ടതിനാൽ ഇരുപത്തിയേഴാം ദിവസം ഷൂട്ടിങ് നിർത്തിവെച്ചു.

സിനിമയുടെ ബഡ്ജറ്റ് നിജപ്പെടുത്തിയിരിക്കുന്നത് എഗ്രിമെന്റ് clause: 1-1.2. കൊടുത്തിട്ടുള്ളതാണ്. എന്നാൽ സിനിമയുടെ ആകെ ചെയ്ത 37 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ ബജറ്റ് തുകയുടെ എഴുപത് ശതമാനത്തോളം ചെലവാകുകയും ഡാൻസ് ആൻഡ് ഫൈറ്റ് മാസറ്റേർസ് ചെയ്ത രണ്ട് ഡാൻസുകളും ഒരു ഫൈറ്റും അല്ലാതെ മറ്റൊരു ഭാഗവും ഈ സിനിമക്ക് ഉപയോഗിക്കാൻ സാധിക്കില്ല. ഇക്കാര്യം മലയാള സിനിമയിലെ പല പ്രമുഖ സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും കണ്ട് ബോധ്യപ്പെട്ടതാണ്.

ഈ സിനിമ മുന്നോട്ടു കൊണ്ടുപോകാനായി മുതിർന്ന അഭിനേതാവിന്റെ മധ്യസ്ഥതയിൽ പ്രധാനപ്പെട്ട എല്ലാവരും ചേർന്ന് ഒരു മീറ്റിങ് നടത്തുകയും ഒരു ക്രിയേറ്റീവ് ഡയറക്ടറെ വച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചു പിരിയുകയും ഡയറക്ടർ ഏകപക്ഷീയമായി ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയുകയും ഉണ്ടായി. ഇതിനു ശേഷം ഒന്നും സംഭവിച്ചതായി ഭാവിക്കാതെ എന്നാൽ പിന്നീട് കോടതിയിൽ ഉപയോഗിക്കാനാണെന്ന് വ്യക്തമാകുന്ന വിധത്തിൽ ജൂലൈ 13, ഒക്ടോബർ 7 എന്നീ ദിവസങ്ങളിൽ ഞാൻ ഭംഗിയായി ഷൂട്ട് ചെയ്‌തെന്നും ഇനിയെന്നാണ് അടുത്ത ഷൂട്ടിങ് എന്നെല്ലാം ചോദിച്ചു കൊണ്ട് ഡയറക്ടർ ഇമെയിൽ സന്ദേശം അയച്ചു. ഇതിൽ നിന്ന് ഇദ്ദേഹവുമായി മുന്നോട്ടു പോകാൻ സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതിനാൽ 13/9/2017 ലെ എഗ്രിമെന്റിലെ clause 7-2.5 അനുസരിച്ച് 10/10/2018 ൽ ടെർമിനേഷൻ നോട്ടീസ് അയച്ചിട്ടുള്ളതുമാകുന്നു.

എങ്കിലും 12/11/2018 ൽ ഫിലിം ചേംബറും ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേർന്നൊരു മീറ്റിങ് സംഘടിപ്പിക്കുകയും അതിൽ ഡയറക്ടറും പ്രൊഡ്യൂസറും കൂടാതെ പത്ത് യൂണിയൻ പ്രതിനിധികളും ഉണ്ടായിരുന്നു. പ്രസ്തുത മീറ്റിങ്ങിൽ വിഷയം എങ്ങനെ തീർപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന അസോസിയേഷനുകളുടെ ചോദ്യത്തിന് ഞാൻ ചില ഓപ്ഷൻസ് പറയുകയുണ്ടായി.

സജീവ് പിള്ള മറ്റേതെങ്കിലുമൊരു നിർമ്മാതാവുമായി വന്നാൽ ചെലവായ തുകയ്ക്ക് പകരമായി (ഓഡിറ്റ് ചെയ്ത കണക്ക് പ്രകാരം) മുഴുവൻ അവകാശങ്ങളും ഇതുവരെ ഷൂട്ട് ചെയ്ത ഫുട്ടേജും കൊടുക്കാൻ തയാറാണ് എന്നതായിരുന്നു.

ഈ സംവിധായകനെ വച്ചു കൂടുതൽ നഷ്ടം വരുത്താൻ ഇനിയും കഴിയാത്തതിനാൽ സിനിമ ഇവിടെ വച്ചു നിർത്താൻ നിർബന്ധിതനാവുകയാണ്. 13/7/17 ൽ ഒപ്പ് വച്ച എഗ്രിമെന്റ് പ്രകാരം സംവിധായകനെ മാറ്റി പകരം മറ്റൊരാളെ നിയോഗിക്കാനുള്ള അധികാരം നിർമ്മാതാവിന് ഉണ്ടായിരിക്കും

എന്നാൽ മറ്റൊരു നിർമ്മാതാവിനെ കൊണ്ടുവരാൻ തനിക്കാവില്ലെന്ന് സജീവ് പിള്ള തുറന്നു സമ്മതിക്കുകയും, ഇത്രയധികം ചെലവ് ചെയ്ത ശേഷം സിനിമ നിർത്തി പോകേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും, എന്നാൽ സംവിധായകനെ മാറ്റുന്നത് ചില പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും ആയതിനാൽ മറ്റൊരു സീനിയർ സംവിധായകനെ കൊണ്ടുവന്ന് സിനിമ പൂർത്തിയാക്കണം എന്നും അസോസിയേഷൻസ് അഭിപ്രായപ്പെട്ടു.

അങ്ങനെ എല്ലാവരും ചേർന്ന് എടുത്ത തീരുമാന പ്രകാരം ഒരു സീനിയർ സംവിധായകനെ വച്ച് സിനിമയുടെ ഷൂട്ടിങ്ങും അനുബന്ധ ജോലികളും മുഴുമിപ്പിക്കാൻ തീരുമാനിച്ചു. പുതിയ സംവിധായകനെ തീരുമാനിക്കാനുള്ള അവകാശം പ്രൊഡ്യൂസറെ ഏൽപ്പിക്കുകയും അസോസിയേഷൻ ഭാരവാഹികളും പ്രൊഡ്യൂസറും ഡയറക്ടറും മീറ്റിങ് മിനിറ്റ്‌സിൽ ഒപ്പിട്ടിട്ടുള്ളതാണ്.

ഇതേ തുടർന്ന് നിർമ്മാതാക്കളുടെ അസോസിയേഷനും ഫെഫ്ക്കയും ഈ ചിത്രം പൂർത്തിയാക്കാൻ സീനിയർ സംവിധായകനായ എം പത്മകുമാരിന്റെ പേര് പരാമർശിക്കുകയും, പത്മകുമാറുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ തനിക്ക് ഇത്തരം പ്രശ്‌നങ്ങൾ നില നിൽക്കുന്നതിനാൽ ഈ ചിത്രം ചെയ്യാൻ താല്പര്യക്കുറവുണ്ടെന്നും തന്നെ ഒഴിവാക്കി തരണമെന്നും പത്മകുമാർ ഫെഫ്ക്കയോടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനനോടും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ രണ്ട് അസോസിയേഷനുകളുടെയും ശക്തമായ ആവശ്യ പ്രകാരമാണ് എം പത്മകുമാർ ഈ പ്രോജക്റ്റ് ഏറ്റെടുത്തിട്ടുള്ളത്.

ഏറ്റെടുക്കുന്നതിനു മുൻപ് മുൻ സംവിധായകൻ സജീവ് പിള്ളയുമായി അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം പത്മകുമാർ സംസാരിക്കുകയും സജീവ് പിള്ള സഹകരിക്കാമെന്ന് പറയുകയും ചെയ്തതിനെ തുടർന്നാണ് എം. പത്മകുമാർ ഈ സിനിമ ചെയ്യാൻ സമ്മതം അറിയിച്ചത്. തുടർന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എം. പത്മകുമാറിനെ വച്ച് സിനിമ പൂർത്തിയാക്കുവാനും കാര്യങ്ങൾ സുഗമമായി നടത്താനായി അസോസിയേഷന്റെ ഭാഗത്ത് നിന്നും ശ്രീ. രാധാകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഈ ഉറപ്പിനെ തുടർന്ന് നാലിടത്തായി സെറ്റ് വർക്കുകൾ വീണ്ടും ആരംഭിക്കുകയും മുന്നൂറളം തൊഴിലാളികൾ പ്രത്യക്ഷത്തിലും അറുന്നൂറോളം പേർ പരോക്ഷമായും പണിയെടുത്തു കൊണ്ട് മൂന്ന് കോടിയോളം ഇപ്പോൾ തന്നെ ചെലവാക്കി മൂന്നാം ഷെഡ്യൂൾ സെറ്റ് വർക്ക് അവസാന ഘട്ടത്തിലെത്തുകയും, ജനുവരി 25ന് ഷൂട്ട് പ്ലാൻ ചെയ്ത് മുന്നോട്ടു പോകുമ്പോഴാണ് ജനുവരി 16 ന് സജീവ് പിള്ളയുടെ വക്കീൽ നോട്ടീസ് എനിക്ക് കിട്ടുന്നത്.

വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പരാമർശിച്ചു കൊണ്ട് ഭീഷണി സ്വരത്തിലായിരുന്നു ഈ നോട്ടീസ്. ഇതുവരെയായി നിർമ്മാതാവ് സംവിധായകന് തുക ഒന്നും തന്നെ കൊടുത്തിട്ടില്ലെന്നും മറ്റുമുള്ള പച്ച കള്ളങ്ങളായിരുന്നു ഈ നോട്ടീസിൽ. 25 ന് നിശ്ചയിച്ച ഷൂട്ടിങ് മുടക്കുവാനായി അദ്ദേഹമയച്ച വക്കീൽ നോട്ടീസിന്റെ മറുപടി കൈപ്പറ്റാതിരിക്കാൻ സാധ്യത ഉള്ളതിനാൽ അദ്ദേഹത്തിന്റെ വിലാസം ഉറപ്പു വരുത്തിയതിനു ശേഷമാണ് മറുപടി അയച്ചത്.

സജീവ് കമ്പനിക്ക് വരുത്തി വെച്ച ഭീകര നഷ്ടങ്ങൾക്കും കമ്പനിയുടെ സൽപ്പേര് ഇല്ലാതാക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര ശ്രമങ്ങൾക്കും എഗ്രിമെന്റ് വ്യവസ്ഥകൾക്ക് വിരുദ്ധമായി മീഡിയക്ക് മുന്നിൽ സിനിമയെ കളങ്കപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുത്തു കൊണ്ട് നിയമപരമായി തന്നെ നഷ്ട പരിഹാരം ഈടാക്കുന്നതിനായി വേണ്ടി വരുന്ന നിയമ നടപടികളിലേക്കും കമ്പനി കടക്കുകയാണ്. മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്ന് ഇതിനാൽ അറിയിക്കുന്നു. മാമാങ്കം സിനിമയുടെ പേരിൽ സജീവ് എന്തെങ്കിലും വിധത്തിലുമുള്ള പണമിടപാടുകൾ നടത്തിയാൽ അതിനു കാവ്യാ ഫിലിം കമ്പനി ഉത്തരവാദികളല്ല.

എം. പത്മകുമാർ എന്ന മികച്ച സംവിധായകന്റെ ക്രാഫ്റ്റിങ് മികവിനൊപ്പം ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധർ കൂടി ചേരുമ്പോൾ മലയാളത്തിൽ നിന്ന് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ചലച്ചിത്രം ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.ഏവരുടെയും സഹായ സഹകരണങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി.

വേണു കുന്നപ്പിള്ളി

പ്രൊഡ്യൂസർ

അതേസമയം, മാമാങ്കത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നതെന്ന് റസൂൽ പൂക്കുട്ടി പ്രതികരിച്ചു. ചിത്രത്തെ കുറിച്ച് പുറത്തു വരുന്ന വാർത്തകൾ മലയാള സിനിമയ്ക്ക് തന്നെ അപമാനകരമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 2018ല് താൻ വായിച്ച തിരക്കഥകളിൽ ഏറ്റവും മികച്ച ഒന്നാണ് മാമാങ്കത്തിന്റേത്. മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്ന എല്ലാം ആ തിരക്കഥയിലുണ്ടായിരുന്നു. വളരെ കഷ്ടമാണ് കാര്യങ്ങൾ ഇങ്ങനെയെല്ലാം അവസാനിക്കുന്നത്- പൂക്കുട്ടി ട്വീറ്റ് ചെയ്തു.

മാമാങ്കത്തിന് വേണ്ടി ഒരു വർഷത്തോളം അധ്വാനിച്ച് ശരീരം മാറ്റിയെടുത്ത യുവനടന് ധ്രുവനെ സിനിമയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ ഒഴിവാക്കിയത് മുതലാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ശേഷം സംവിധായകന് സജീവ് പിള്ളയെയും ആദ്യ ഷെഡ്യൂളിലെ ഭൂരിഭാഗം പേരെയും മാറ്റിയതായി ആരോപണങ്ങൾ ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP