Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൈത്ര തെരേസ ജോണിനെ സിപിഎം നേതൃത്വം നോട്ടപ്പുള്ളിയാക്കിയത് എസ്‌ബിഐ ആക്രമണ കേസിൽ പ്രതികളായ യൂണിയൻ നേതാക്കളെ അകത്താക്കിയപ്പോൾ; എൻജിഒ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാൻ നടത്തിയ ശ്രമം പ്രകോപിപ്പിച്ചതിന് പിന്നാലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് എത്തിയതോടെ മുഖ്യമന്ത്രി നേരിട്ടു വിളിപ്പിച്ചു ശാസിച്ചു; തിരിച്ചു ഓഫീസിൽ എത്തും മുമ്പ് പദവിയിൽ നിന്നും നീക്കി; വനിതാ മതിൽ തീർത്തു സ്ത്രീ ശാക്തീകരണം നടത്തുന്ന സിപിഎം ക്രിമിനലുകളെ നേരിട്ട ഒരു യുവ ഐപിഎസുകാരിയുടെ ചെയ്തത് ഇങ്ങനെ

ചൈത്ര തെരേസ ജോണിനെ സിപിഎം നേതൃത്വം നോട്ടപ്പുള്ളിയാക്കിയത് എസ്‌ബിഐ ആക്രമണ കേസിൽ പ്രതികളായ യൂണിയൻ നേതാക്കളെ അകത്താക്കിയപ്പോൾ; എൻജിഒ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാൻ നടത്തിയ ശ്രമം പ്രകോപിപ്പിച്ചതിന് പിന്നാലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് എത്തിയതോടെ മുഖ്യമന്ത്രി നേരിട്ടു വിളിപ്പിച്ചു ശാസിച്ചു; തിരിച്ചു ഓഫീസിൽ എത്തും മുമ്പ് പദവിയിൽ നിന്നും നീക്കി; വനിതാ മതിൽ തീർത്തു സ്ത്രീ ശാക്തീകരണം നടത്തുന്ന സിപിഎം ക്രിമിനലുകളെ നേരിട്ട ഒരു യുവ ഐപിഎസുകാരിയുടെ ചെയ്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിന് പിന്നാലെ ഡിസിപി സ്ഥാനത്തു നിന്നും ചൈത്ര തെരേസ ജോണിന് നീക്കിയതോടെ സ്ത്രീശാക്തീകരണത്തെ കുറിച്ചു സംസാരിക്കുന്ന മുഖ്യമന്ത്രിക്കെതിര് വിവിധ കോണുകളിൽ നിന്നും വിമർശനം കടുക്കുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ചൈത്ര. ഇതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് എൻജിഒ യൂണിയൻ നേതാക്കൾ എസ്‌ബിഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്തപ്പോൾ മുഖം നോക്കാതെ പ്രതികളെ പൊക്കിയതും ജാമ്യമില്ലാ കിട്ടാത്ത വിധത്തിൽ അകത്താക്കിയതും ഈ യുവ വനിതാ ഐപിഎസുകാരിയായിരുന്നു.

ബിജെപിയുടെയും ശബരിമല കർമസമിതിയുടെയും ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളിൽ ചൈത്ര തേരസ ജോൺ കുറ്റക്കാർക്കെതിരെ കർശന നടപടിയാണെടുത്തത്. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളിലും പ്രതികളെ പിടികൂടി. എസ്‌ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയതും ചൈത്രയായിരുന്നു. പ്രതികൾ ഒളിവിൽ പോയപ്പോൾ എൻജിഒ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാനും ചൈത്ര ശ്രമിച്ചിരുന്നു. ഇത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചതിന് പിന്നാലെയാണ് ഇവർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടത്തിയത്.

എൻജിഒ നേതാക്കളെ രക്ഷിക്കാൻ സിപിഎം നേതാക്കൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അത് ചൈത്രയുടെ കാർക്കശ്യത്തിന് മുന്നിൽ വിലപ്പോയില്ല. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ചൈത്ര സിപിഎം നേതാക്കളുടെ ഇംഗിതത്തിന് വഴങ്ങാത്തവളാണെന്ന് വ്യക്തമായി. എസ്‌ബിഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്ത് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നായിരുന്നു പൊലീസ് റിപ്പോർട്ടു നൽകിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് ജയിലിൽ കഴിയുന്ന എൻജിഒ നേതാക്കളായ 8 പ്രതികളുടെയും ജാമ്യഹർജികൾ തള്ളിയത്. ജാമ്യഹർജികൾ തള്ളിയ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ടി.മഞ്ജിത്തിന്റെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് ജാമ്യഹർജികൾ തള്ളികൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു.

ഒന്നു മുതൽ എട്ടുവരെ പ്രതികളായ എൻജിഒ യൂണിയൻ ജില്ലാ നേതാക്കളായ അശോകൻ ( ജില്ലാ ട്രഷറി ), ഹരിലാൽ ( സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് ), എൻജിഒ യൂണിയൻ സംസ്ഥാന നേതാക്കളായ സുരേഷ് ബാബു ( ജി. എസ്. ടി വകുപ്പ് ഇൻസ്‌പെക്ടർ ), സുരേഷ് (നികുതി വകുപ്പ് ഇൻസ്‌പെക്ടർ), ശ്രീവത്സൻ (ട്രഷറി ഡയറക്ടറേറ്റ്) , ബിജുരാജ് (ആരോഗ്യ വകുപ്പ്), വിനു കുമാർ (ആരോഗ്യ വകുപ്പ്), അനിൽ കുമാർ (ആരോഗ്യ വകുപ്പ് ) എന്നിവരുടെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. ആദ്യ രണ്ടു പ്രതികൾ ജനുവരി 10 മുതലും മൂന്നു മുതൽ എട്ടുവരെയുള്ള പ്രതികൾ ജനുവരി 15 മുതലും റിമാന്റിൽ കഴിയുകയാണ്. ചൈത്രയുടെ കർശനമായ നിലപാടായിരുന്നു ഇവരെ അഴിക്കുള്ളിലാക്കിയത്.

തങ്ങൾ നിരപരാധികളാണെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങളെ കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്നുമാണ് എല്ലാ പ്രതികളും സമർപ്പിച്ച ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്. അതിക്രമിച്ചു കയറൽ, പൊതുമുതൽ നശിപ്പിക്കൽ, അസഭ്യ വാക്കുകൾ വിളിക്കൽ, വധഭീഷണി എന്നീ ജാമ്യമില്ലാ വകുപ്പുകൾ ആണ് എഫ്‌ഐആറിൽ ചുമത്തിയിട്ടുള്ളത്. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ ആഭ്യന്തര വകുപ്പിടപെട്ട് പ്രതികളെ സ്റ്റേഷനിൽ കീഴടങ്ങിയെന്ന വ്യാജേന എത്തിക്കുകയായിരുന്നു. ഭീഷണികൾക്ക് ചൈത്രക്ക് മുമ്പിൽ വിലപ്പോകില്ലെന്ന് ബോധ്യമായതോടെയാണ് കടുത്ത അമർഷത്തിലായിരുന്നു സിപിഎം നേതാക്കൾ. ഇതിന് പിന്നാലെയാണ് പൊലീസ് സ്‌റ്റേഷൻ ആക്രമണ കേസിലെ പ്രതികൾക്കെതിരേ മുഖം നോക്കാതെ നീങ്ങാൻ ചൈത്ര തീരുമാനിച്ചത്.

വുമൺസ് സെൽ എസ്‌പിയായ ചൈത്ര തേരസ ജോൺ ഡിസിപിയുടെ അധിക ചുമതല വഹിക്കുകയായിരുന്നു. ശബരിമല ഡ്യൂട്ടിയുണ്ടായിരുന്ന എസിപി ആദിത്യ തിരിച്ചെത്തി ചുമതലയേറ്റെടുത്തതോടെയാണ് ചൈത്ര തേരസ ജോൺ അധിക ചുമതല ഒഴിഞ്ഞത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയിഡിന് പിന്നാലെ ഡിജിപിയും മുഖ്യമന്ത്രി പിണറായി വിജയനും ചൈത്ര തേരേസ ജോണിനെ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈത്രയെ മാറ്റിയതും.

തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരസെ ജോണിന്റ നേതൃത്വത്തിൽ പൊലീസ് സംഘം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേർ മാത്രമേ പരിശോധനാ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ.വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്‌സോ കേസ് പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത് പൊലീസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ചൈത്ര തേരസ ജോണിനെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചത്. ഉണ്ടായ കാര്യങ്ങൾ ഡിസിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കമ്മീഷണർ അന്വേഷണം നടത്തുന്നത്. ആദ്യ പടിയായി ചൈത്ര തേരസ ജോണിനോട് കമ്മീഷണർ വിശദീകരണം തേടിയിരുന്നു.

സജീവ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തതാണു ഡിവൈഎഫ്ഐയെ പ്രകോപിച്ചത്. സജീവ ഡിവൈഎഫ്ഐ പ്രവർത്തകരായ മെഡിക്കൽ കോളേജ് ഈറോഡ് കളത്തിൽ വീട്ടിൽ സജീവ്, ഇയാളുടെ അയൽവാസിയായ ശ്രീദേവ് എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവും അയൽവാസിയുമായ 17കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇവർ അറസ്റ്റിലാകുന്നത്.

പെൺകുട്ടിയുടെ രക്ഷിതാക്കളാണ് പീഡനവിവരം വെളിപ്പെടുത്തി പരാതി നൽകിയത്. ഈ കേസിൽ അന്വേഷണം നടത്തിയ മെഡിക്കൽ കോളേജ് പൊലീസ് ബുധനാഴ്ച രാത്രിയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. പരാതിക്കാരി പരാതിയിൽ ഉറച്ചു നിന്നതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരയായ പെൺകുട്ടിയുടെ വീട്ടുകാരും അറസ്റ്റിലായവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിൽക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ പരാതിയിൽ ഡിവൈഎഫ് ഐ നേതാക്കൾക്ക് സംശയം ബാക്കി നിന്നിരുന്നു. പക്ഷെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പരാതിയിൽ കാമ്പുണ്ടെന്നു കണ്ടതോടെ പ്രതികൾ ആരെന്നു നോക്കാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് വൈകിക്കാൻ ആയിരുന്നു ഡിവൈഎഫ്ഐ നേതാക്കൾ ശ്രദ്ധിച്ചത്. പക്ഷെ പൊടുന്നനെയുള്ള അറസ്റ്റ് ഇവരെ കുപിതരാക്കി.

പ്രതികൾ അറസ്റ്റിലായതോടെ ഡിവൈഎഫ്ഐ നേതാക്കൾ പ്രതികളെ കാണാൻ രാത്രി സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഡിവൈഎഫ്ഐക്കാർ അധികം പേർ ഉള്ളതിനാൽ ഓരോരുത്തരെയാണ് പൊലീസ് കയറ്റിവിട്ടത്. ഇത് ഡിവൈഎഫ്ഐ നേതാക്കൾ ചോദ്യം ചെയ്യുകയായിരുന്നു. പ്രശ്നം ഉണ്ടാകുമെന്നു സൂചന കിട്ടിയ പൊലീസ് തള്ളിക്കയറിയ ആളുകളെ മെല്ലെ ഗെയ്റ്റിലേക്ക് മാറ്റി. അതോടെ ഡിവൈഎഫ്ഐ നേതാക്കൾ മുദ്രാവാക്യം വിളി തുടങ്ങി. തുടർന്ന് സ്റ്റേഷന് നേരെ കല്ലേറ് നടക്കുകയും ചെയ്തു. കല്ലേറിൽ സ്റ്റേഷന്റെ ജനാല ചില്ല് തകരുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതികളെ തേടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഈ പ്രതികൾ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ ഒളിവിൽ താമസിക്കുന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വന്നതിനെ തുടർന്നാണ് ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്യാൻ ഡിസിപി . ചൈത്ര തെരേസ ജോൺ തയ്യാറായത്.

വൻ സമ്മർദ്ദം തന്നെ ഡിസിപിക്ക് നേരെ വന്നിരുന്നെങ്കിലും അവർ റെയ്ഡ് ഒഴിവാക്കാൻ തയ്യാറായില്ല. റെയ്ഡ് ഉറപ്പ് എന്നറിഞ്ഞതോടെ പ്രതികളെ സിപിഎം നേതൃത്വം രക്ഷപ്പെടുത്തി എന്നാണ് സൂചനകൾ. റെയ്ഡിൽ പക്ഷെ ആരെയും അറസ്റ്റ് ചെയ്യാൻ ഡിസിപിക്ക് കഴിഞ്ഞതുമില്ല. ഇതിനെ തുടർന്നാണ് സിപിഎം ജില്ലാ നേതൃത്വം നടപടികൾക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത്. റെയ്ഡ് കഴിഞ്ഞയുടൻ തന്നെ ഡിസിപിയെ മാറ്റാനുള്ള തീരുമാനവും പൊലീസ് നേതൃത്വം കൈക്കൊണ്ടു. മെഡിക്കൽ ലീവിലായിരുന്ന ഡിസിപി ആർ.ആദിത്യയെ ഉടൻ തന്നെ വിളിച്ചു വരുത്തിയാണ് ചൈത്ര തെരേസ ജോണിനു നൽകിയ ചുമതല ആദിത്യയ്ക്ക് തന്നെ തിരിച്ചേൽപ്പിച്ചത്. 21നു ശബരിമല ഡ്യൂട്ടി പൂർത്തിയാക്കിയ ആദിത്യ മെഡിക്കൽ അവധിയിലായിരുന്നു. ഈ അവധി റദ്ദാക്കി അദ്ദേഹത്തെ വിളിച്ചുവരുത്തിയാണ് ഡിസിപിയുടെ ചുമതല വീണ്ടും നൽകിയത്.

പക്ഷെ ഒരൊറ്റ റെയിഡിലൂടെ സിപിഎം നേതൃത്വത്തെ വിറപ്പിക്കാനും സർക്കാരിനെ സമ്മർദ്ദത്തിലാക്കാനും ചൈത്ര തെരേസ ജോണിനു കഴിഞ്ഞു. റെയ്ഡ് വഴി സിപിഎം നേതൃത്വത്തിനും ഡിവൈഎഫ്ഐ നേതൃത്വത്തിനും ഡിസിപി ഉണ്ടാക്കിയ മാനക്കേട് വരും നാളുകളിൽ സിപിഎം രാഷ്ട്രീയത്തിൽ പുകയുകയും ചെയ്യും. പൊലീസിന്റെ മനോവീര്യം കെടുത്തില്ലെന്നാണ് മുഖ്യമന്ത്രി ഇടയ്ക്കിടെ പറയുന്നത്. എന്നാൽ, നേരിനു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ യുവ ഐപിഎസുകാരിക്കെതിരെ നടപടി കൈക്കൊണ്ടത് വനിതാ മുന്നേറ്റങ്ങളെ തടയിടൽ ആണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP