Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മണിയറയിൽ നിന്നും മൈതാനത്തേക്കോടി മഞ്ചേരിയുടെ മണവാളൻ; ആദ്യരാത്രിയിൽ മണവാട്ടിയെ തനിച്ചാക്കി 'ഇപ്പോ വരാമെന്ന്' പറഞ്ഞ് വരൻ മുങ്ങിയത് സെവൻസ് ഫുട്‌ബോളിന്റെ മത്സര വേദിയിലേക്ക് ! വിജയശ്രീലാളിതനായി മടങ്ങിയെത്തിയപ്പോൾ 'പകലായിരുന്നേല് കല്യാണത്തിന് വരൂലായിരുന്നല്ലേ'യെന്ന് മണവാട്ടി; വിവാഹദിനത്തിൽ ഫുട്‌ബോൾ വിദ്വാനായി റിദ്വാൻ

മണിയറയിൽ നിന്നും  മൈതാനത്തേക്കോടി മഞ്ചേരിയുടെ മണവാളൻ; ആദ്യരാത്രിയിൽ മണവാട്ടിയെ തനിച്ചാക്കി 'ഇപ്പോ വരാമെന്ന്' പറഞ്ഞ് വരൻ മുങ്ങിയത് സെവൻസ് ഫുട്‌ബോളിന്റെ മത്സര വേദിയിലേക്ക് ! വിജയശ്രീലാളിതനായി മടങ്ങിയെത്തിയപ്പോൾ 'പകലായിരുന്നേല് കല്യാണത്തിന് വരൂലായിരുന്നല്ലേ'യെന്ന് മണവാട്ടി; വിവാഹദിനത്തിൽ ഫുട്‌ബോൾ വിദ്വാനായി റിദ്വാൻ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം : ആദ്യ രാത്രിയിൽ മണിയറയിൽ നിന്നും ഇപ്പൊ വരാമെന്ന് പുതുപ്പെണ്ണിനോട് പറഞ്ഞിറങ്ങിയ യുവാവ് നേരെ വച്ചു പിടിച്ചത് സെവൻസ് ഫുട്‌ബോൾ മത്സരം നടക്കുന്ന കളിക്കളത്തിലേക്ക്. കാരണം മറ്റൊന്നുമല്ല മണിയറയിൽ നിന്നോടിയ മണവാളനായിരുന്നു ഫിഫ മഞ്ചേരിയുടെ ശക്തനായ ഡിഫൻഡർ. ആദ്യരാത്രി മണവാട്ടി ഒറ്റയ്ക്കിരിക്കുമ്പോൾ മത്സര വേദിയിൽ പുതുമണവാളന്റെ പൊടിപാറണ പ്രകടനമായിരുന്നു. ഒടുവിൽ വിജശ്രീലാളിതനായി രാത്രി തന്നെ മണിയറയിലെത്തിയ ഭർത്താവിനോട് വധുവിന്റെ ചോദ്യം.' മത്സരം പകലെങ്ങാനുമായിരുന്നേൽ ഇക്ക കല്യാണത്തിനും വരൂലായിരുന്നല്ലേ'.

ദാമ്പത്യ ജീവിതത്തിന്റെ ആരംഭത്തിൽ തന്നെ തന്റെ ഫുട്‌ബോൾ പ്രണയം ജീവിത സഖിയെ വിസിൽ മുഴക്കിയറിയിച്ച മലപ്പുറത്തെ റിദ്വാനാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ അടക്കം താരം. വണ്ടൂർ ഐലാശേരി സ്വദേശിയായ ഈ യുവാവിന് കല്ല്യാണ ദിനത്തേക്കാൾ പ്രധാനം ഫുട്‌ബോൾ സെമിഫൈനലിന്റെ കാഹളം മുഴങ്ങിയ ദിനം തന്നെയായിരുന്നു.റിദ്വാനും ഒലവക്കോട് സ്വദേശിനി ഫായിദയും തമ്മിൽ ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് വിവാഹിതരായത്. എന്നാൽ അതേ ദിവസം രാത്രി തന്നെയാണ് വണ്ടൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനൽ മത്സരം നടക്കുന്നത് എന്ന കാര്യം കല്യാണത്തിനിനായി ഒരുങ്ങുമ്പോഴാണ് അറിയുന്നത്. അതും സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന സെമി ഫൈനൽ മത്സരം.

കല്യാണത്തിന് ഏതാനും ദിവസം മുൻപ് സ്വന്തം നാട്ടിൽ വച്ച് കളിക്കളത്തിൽ തോറ്റതിന്റെ സങ്കടവും അടുത്തതിൽ പൊരുതി കയറണമെന്നുള്ള വീറും വാശിയും നിറഞ്ഞു നിന്ന നിമിഷങ്ങളിലാണ് സെമിഫൈനൽ കാഹളം മുഴങ്ങുന്നത് തന്റെ ആദ്യ രാത്രിയിൽ തന്നെയാണെന്ന കാര്യം റിദ്വാനറിയുന്നത്. എന്നാൽ ആദ്യരാത്രിക്ക് താൽകാലിക മായി റെഡ് കാർഡ് കാട്ടി റിദ്വാൻ കളിക്കളത്തിലേക്കിറങ്ങാൻ നിശ്ചയിച്ചു.

വധുവിനോടും ഇക്കാര്യം സൂചിപ്പിച്ചു. ഞായാറാഴ്‌ച്ച വൈകിട്ട് ആറുമണിയോടെ വിവാഹത്തിന്റെ ചടങ്ങുകൾ കഴിഞ്ഞതും കുട്ടികൾ സ്‌കൂൾ വിടുമ്പോൾ കുതിക്കുന്നതു പോലെ റിദ്വാൻ നേരെ ഗ്രൗണ്ടിലേക്ക് ഒറ്റപ്പോക്ക്.  ഫിഫ മഞ്ചേരിയെ ആത്മവിശ്വാസത്തോടെ നയിച്ച ഈ പടനായകന്റെ വീര്യത്തിന് മുൻപിൽ പ്രതിരോധ നിരയ്ക്ക് ഫുട്‌ബോളിൽ പറ്റിയ മൺതരിയെ പോലും ഗോൾ വലയ്ക്ക് സമീപം എത്തിക്കാൻ സാധിച്ചില്ല. ഒരു ഗോൾ വിജയത്തിൽ മഞ്ചേരിയുടെ ചുണക്കുട്ടികൾ ഫൈനലിലുമെത്തി.

കോയമ്പത്തൂർ നെഹ്റു കോളജിലെ എംബിഎ വിദ്യാർത്ഥിയായിരിക്കുമ്പോൾ നാട്ടിലെ സെവൻസ് മത്സരങ്ങളിൽ പങ്കെടുക്കാൻ കോളജിൽ നിന്നു  കിലോമീറ്ററുകളോളം ബൈക്കോടിച്ചെത്തിയ ചരിത്രവും റിദ്വാനുണ്ട്. ഇത്തരത്തിൽ വീട്ടുകാരറിയാതെ കളിക്കളത്തിലേക്കും തിരിച്ച് കോളേജിലേക്കും പോയ ചരിത്രവും ഒട്ടേരെ. ഇനി ജീവിതത്തിന്റെ കളിക്കളത്തിലേക്ക് പോരാടാനിറങ്ങുന്ന റിദ്വാനും ഫായിദയ്ക്കും ആശംസകളുടെ ഗോൾ മഴയാണ് മഞ്ചേരി സമ്മാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP