Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാർ വിരുദ്ധ സമരത്തിന്റെ നെടുനായകത്വം ഏറ്റെടുത്ത് സുകുമാരൻ നായർ ലക്ഷ്യമിടുന്നത് വിമോചന സമരകാലത്തിന് സമാനമായ സാഹചര്യം; ചങ്ങനാശ്ശേരി സഹായ മെത്രാന്റെ പെരുന്ന സന്ദർശനം സൂചിപ്പിക്കുന്നത് മന്നത്തിന്റെ കാലത്തെ പിന്തുണ; അവസരം പരമാവധി മുതലെടുക്കാൻ ബിജെപി രംഗത്തിറങ്ങിയപ്പോൾ നിലപാടിൽ ഉറച്ചു നിൽക്കാനാവാതെ കോൺഗ്രസ്; ശബരിമലയുടെ പേരിൽ സർക്കാരും എൻ എസ് എസും ഏറ്റുമുട്ടുമ്പോൾ എല്ലാവരും ഓർക്കുന്നത് ഇഎംഎസിനെ പുറത്താക്കിയ പഴയ കാലം തന്നെ

സർക്കാർ വിരുദ്ധ സമരത്തിന്റെ നെടുനായകത്വം ഏറ്റെടുത്ത് സുകുമാരൻ നായർ ലക്ഷ്യമിടുന്നത് വിമോചന സമരകാലത്തിന് സമാനമായ സാഹചര്യം; ചങ്ങനാശ്ശേരി സഹായ മെത്രാന്റെ പെരുന്ന സന്ദർശനം സൂചിപ്പിക്കുന്നത് മന്നത്തിന്റെ കാലത്തെ പിന്തുണ; അവസരം പരമാവധി മുതലെടുക്കാൻ ബിജെപി രംഗത്തിറങ്ങിയപ്പോൾ നിലപാടിൽ ഉറച്ചു നിൽക്കാനാവാതെ കോൺഗ്രസ്; ശബരിമലയുടെ പേരിൽ സർക്കാരും എൻ എസ് എസും ഏറ്റുമുട്ടുമ്പോൾ എല്ലാവരും ഓർക്കുന്നത് ഇഎംഎസിനെ പുറത്താക്കിയ പഴയ കാലം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ. എൻ എസ് എസിന്റെ സ്ഥാപകനായ മന്നം വിമോചന സമരത്തിൽ വഹിച്ച പങ്കും വളരെ വലുതാണ്. കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1958-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന ഈ പ്രക്ഷോഭണം 1959-ൽ മന്ത്രിസഭയുടെ പുറത്താക്കലിൽ കലാശിച്ചു. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ നവീനതകളെക്കുറിച്ച് കേരളത്തിൽ പരമ്പരാഗത സമൂഹത്തിലെ പലവിഭാഗങ്ങൾക്കും ഉണ്ടായിരുന്ന ആശങ്കയുമായിരുന്നു വിമോചന സമരത്തിന്റെ കരുത്ത്. ഇതിനു പിന്നിലുള്ള പ്രധാന ശക്തികൾ സിറോ മലബാർ കത്തോലിക്കാ സഭയും മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർവ്വീസ് സൊസൈറ്റി(എൻ.എസ്.എസ്)യും മുസ്ലിം ലീഗുമായിരുന്നു. ഇത്തരമൊരു കാലം വീണ്ടും കേരളത്തിൽ തിരിച്ചുവരികയാണെന്നാണ് എൻ എസ് എസും സർക്കാരും തമ്മിലെ ഏറ്റുമുട്ടലും ചർച്ചയാക്കുന്നത്. ശബരിമല വിഷയത്തിൽ നിരീശ്വരവാദത്തിന്റെ വിത്തുകൾ പാകാനുള്ള പിണറായി സർക്കാർ ശ്രമത്തിനെതിരെ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുരമാൻ നായർ രംഗത്ത് വരുമ്പോൾ സിപിഎമ്മിന്റെ പ്രതിരോധങ്ങളിലും നിറയുന്നത് വിമോചന സമരത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ്.

ശബരിമലയിലെ യുവതി പ്രവേശന വിധിയിൽ ശക്തമായ നിലപാടാണ് എൻ എസ് എസ് കൈക്കൊണ്ടത്. വിശ്വാസ സംരക്ഷണത്തിന് എൻ എസ് എസ് ആഹ്വാനം ചെയ്തു. എന്നാൽ എസ് എൻ ഡി പി അടക്കമുള്ള ഹൈന്ദവ സംഘടനകൾ സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തത്. അപ്പോഴും ഉറച്ച നിലപാടുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മുന്നോട്ട് പോയി. അയ്യപ്പജ്യോതിയും മറ്റും വിജയിപ്പിച്ച് എൻ എസ് എസ് മുന്നോട്ട് പോയി. സംഘപരിവാറിനൊപ്പം ചേർന്നത് വിമർശനങ്ങൾ ഇട നൽകിയപ്പോഴും വിശ്വാസ സംരക്ഷണത്തിന് ആരുമായും കൂട്ടുകൂടുമെന്ന് എൻ എസ് എസ് വിശദീകരിച്ചു. ക്രൈസ്തവ സഭയുടെ പിന്തുണയും എൻ എസ് എസിന് കിട്ടി. വിശ്വാസ സംരക്ഷണത്തിന് ലഭിക്കുന്ന ഉറച്ച പങ്കാളി. ഇതോടെ വിമോചനത്തിലേക്ക് കാര്യങ്ങളെത്തിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് സുകുമാരൻ നായർ.

മന്നത്തിന്റെ കാലത്ത് രാഷ്ട്രീയത്തിൽ സജീവ ഇടപെടൽ നടത്തി എൻ എസ് എസ് നാരായണപ്പണിക്കരുടെ നേതൃത്വമെത്തിയതോടെ സമദൂരത്തിലേക്ക് മാറി. രാഷ്ട്രീയ വിഷയങ്ങളിൽ പ്രത്യക്ഷ നിലപാട് എടുക്കാതെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധകാട്ടി. എന്നാൽ ശബരിമല പ്രക്ഷോഭമെത്തുമ്പോൾ ഇതിന് മാറ്റം വരികയാണ്. ഇടതുപക്ഷത്തിനൊപ്പമാണ് സുകുമാരൻ നായരുടെ മനസ്സെന്നാണ് ഏവരും കരുതി പോന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കോട്ടയം ഗസ്റ്റ് ഹൗസിൽ എത്തി സുകുമാരൻ നായർ കണ്ടിരുന്നു. സമുദായ നേതാക്കൾ അങ്ങോട്ട് പോയി നേതാക്കളെ കാണുന്ന പതിവാണ് ഇവിടെ തെറ്റിച്ചത്. പിണറായിയുടെ ഏറ്റവും വലിയ ശക്തി സുകുമാരൻ നായരാണെന്ന് പോലും വിലയിരുത്തലെത്തി. എന്നാൽ ശബരിമലിയിലെ ആചാര സംരക്ഷണത്തിന് എതിരെ പിണറായി എത്തിയപ്പോൾ സുകുമാരൻ നായരുടെ മട്ടു മാറി. നാമജപത്തിലൂടെ ഭക്തജനങ്ങളുടെ പ്രതിഷേധം സർക്കാരിന് കാട്ടിക്കൊടുത്തു. സുപ്രീംകോടതി വിധിക്കൊപ്പം നിന്ന ആർ എസ് എസും കോൺഗ്രസും നിലപാട് മാറ്റി. അപ്പോഴും ശബരിമലയിലെ ആചാര ലംഘനത്തിന് ഒപ്പമായിരുന്നു സർക്കാർ. രണ്ട് യുവതികളെ കയറ്റുകയും ചെയ്തു. ഇതോടെ എൻ എസ് എസ് എല്ലാ പരിധിയും വിട്ട് പ്രതിഷേധത്തിന് എത്തി. വിമോചന സമരത്തിന് സമാനമായ സാഹചര്യമാണ് ഇവിടെ ഉരുത്തിരിയുന്നത്.

കേരളത്തിലെ എല്ലാ മതവിശ്വാസികളും ശബരിമലയ്‌ക്കൊപ്പമാണെന്ന സന്ദേശം നൽകാനാണ് സുകുമാരൻ നായരുടെ ശ്രമം. കത്തോലിക്കാ സഭയുടെ പിന്തുണ സുകുമാരൻ നായർ ഉറപ്പിച്ചു കഴിഞ്ഞു. വിമോചന സമരത്തിന് സമാനമായി മുസ്ലിം ലീഗും ശബരിമലയിലെ ആചാര സംരക്ഷകരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ അടിത്തറയിൽ നിന്ന് സർക്കാരിനെ പുറത്താക്കാനുള്ള സമരം നയിക്കാനാണ് സുകുമാരൻ നായരുടെ ശ്രമം. പഴയ രീതിയിലെ പ്രതിഷേധമല്ല എൻ എസ് എസ് ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പിൽ പണികൊടുത്ത് പിണറായിയെ തകർക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഇതിന് ആയുധമാക്കുകയും ചെയ്യും. ഇതിന്റെ ഫലം തങ്ങൾക്ക് അനുകൂലമാക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിന് വേണ്ടിയാണ് ശബരിമലയിലെ പ്രതിരോധ സമരം പരിവാറുകാർ ഏറ്റെടുത്തത്. ഇതിൽ സുകുമാരൻ നായർ സന്തുഷ്ടനുമാണ്. ആർഎസ്എസ് ഇല്ലായിരുന്നുവെങ്കിൽ എല്ലാ ദിവസവും യുവതികൾ ശബരിമലയിൽ എത്തുമെന്ന് സുകുമാരൻ നായരും തിരിച്ചറിഞ്ഞു കഴിഞ്ഞു. പന്തളം കൊട്ടാരവും താഴമൺ തന്ത്രി കുടുംബവും സർക്കാരിനെതിരെ രംഗത്ത് വന്നതും സുകുമാരൻ നായരുടെ ഉറച്ച നിലപാട് കാരണമാണ്.

ശബരിമയിൽ നിയമനിർമ്മാണത്തിന് കോൺഗ്രസ് ഹൈക്കമാണ്ട് അനുമതി കൊടുത്തു കഴിഞ്ഞു. എന്നാൽ ഇപ്പോഴും ആശയക്കുഴപ്പം സജീവമാണ്. യുവതി പ്രവേശനത്തെ ചെറുക്കാൻ കോൺഗ്രസ് ഒന്നും ചെയ്തുമില്ല. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മനസ്സ് ചാഞ്ചാട്ടത്തിലാണ്. കേരളാ കോൺഗ്രസും മുസ്ലിം ലീഗും ആർ എസ് പിയും ഉറച്ച നിലപാടിലും. അതുകൊണ്ട് തന്നെ എൻ എസ് എസ് അണിയറയിൽ ഒരുക്കുന്ന രണ്ടാം വിമോചന സമരത്തിന്റെ ഫലം ആർക്ക് കിട്ടുമെന്നതാണ് ഉയരുന്ന ചോദ്യം. ബിജെപിയുടെ വോട്ട് കൂടുമെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ജയത്തിലേക്ക് ബിജെപിയെ എത്തിക്കാനുള്ള കരുത്ത് ശബരിമല പ്രക്ഷോഭത്തിന് ഉണ്ടാകില്ലെന്നും ഏവർക്കും അറിയാം. അതുകൊണ്ട് തന്നെ ഈ വിമോചന സമരം ഇടത് സർക്കാരിന് തുണയായി മാറുമെന്നാണ് സിപിഎം വിലയിരുത്തൽ. ഈ കണക്കുകൂട്ടലിലാണ് എൻ എസ് എസിനെ പരസ്യമായി സിപിഎം വെല്ലുവിളിക്കുന്നതും.

1957 ൽ കേരളത്തിൽ ഒരു സ്വകാര്യ സന്ദർശനത്തിനെത്തിയ വി.കെ. കൃഷ്ണമേനോൻ, കേരളത്തിലെ രാഷ്ട്രീയസ്ഥിതി തീരെ മോശമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കമ്മ്യൂണിസം ഇവിടെ ആവശ്യമില്ല എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവും 1958 ൽ പറയുകയുണ്ടായി. വിമോചന സമരത്തിന്റെ പ്രത്യക്ഷ പ്രത്യാഘാതം ഇ.എം.എസ്. മന്ത്രിസഭയെ 1959 ജൂലൈ 31-നു പിരിച്ചുവിട്ടതായിരുന്നു. സംസ്ഥാനത്ത് ഭരണഘടനാനുസൃതമായ ഭരണം അസാദ്ധ്യമാണെന്ന ഗവർണ്ണർ കൃഷ്ണറാവുവിന്റെ റിപ്പോർട്ടിനെ തുടർന്ന്, ഭരണഘടനയുടെ 356-ആം വകുപ്പ് അനുസരിച്ച് കേരളത്തിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. വിമോചനസമരത്തിന്റെ ഒരു പ്രത്യേകത വമ്പിച്ച വിദ്യാർത്ഥി പങ്കാളിത്തം ആയിരുന്നു. ഇത്തരത്തിലൊരു സമരത്തിന് ഇന്ന് എൻ എസ് എസ് സാഹചര്യമൊരുക്കില്ല. അപ്പോഴും ജനാധിപത്യവഴികളിലൂടെ സർക്കാരിനെ പരാജയപ്പെടുത്തി ശബരിമലയെ അവിശ്വാസികളിൽ നിന്ന് വിമോചിപ്പിക്കാനാകും ശ്രമിക്കുകയെന്നാണ് സൂചന.

രണ്ടാം വിമോചന സമരത്തിൽ ചങ്ങനാശ്ശേരി രൂപതയും എൻ എസ് എസിനൊപ്പം

1959 മെയ് 1 ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരു പ്രമേയം ചങ്ങനാശ്ശേരിയിൽ വച്ച് സമുദായിക നേതാക്കൾ പാസ്സാക്കി. ജോസഫ് മുണ്ടശ്ശേരിയുടേയും, ചങ്ങനാശ്ശേരി ആർച്ചബിഷപ്പിന്റേയും ഒരു പൊതു സുഹൃത്തിന്റെ മദ്ധ്യസ്ഥതയിൽ പ്രശ്നപരിഹാരത്തിനു ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ഒരു വിമോചനസമരസമിതി തന്നെ രൂപവത്കരിക്കപ്പെട്ടു. ഈ വരുന്ന വിമോചനസമരം, ഇന്ത്യയെ മാത്രമല്ല ഏഷ്യയെതന്നെ കമ്മ്യൂണിസത്തിൽ നിന്നും മോചിപ്പിക്കും എന്ന് ദീപിക പത്രം പ്രഖ്യാപിച്ചു. സാമൂഹിക-മത സംഘടനകൾക്കു പുറമേ എല്ലാ പ്രധാന പ്രതിപക്ഷ സംഘടനകളും വിമോചന സമരത്തിൽ പങ്കെടുത്തു. ഇംഎംഎസ് മന്ത്രിസഭയെ പുറത്താക്കും വരെ വിമോചന സമരം തുടർന്നു. മന്നവും ക്രൈസ്തവ നേതാക്കളുമായിരുന്നു സമരത്തിന്റെ മുൻ നിരയിൽ. ഈ ചരിത്രത്തെ ഓർമിപ്പിക്കുന്ന കൂടുക്കാഴ്ചയാണ് രണ്ട് ദിവസം മുമ്പ് പെരുന്നയിൽ നടന്നത്. സുകുമരാൻ നായർക്ക് പിന്തുണയുമായി ചങ്ങനാശ്ശേരി രൂപതാ സഹയാമെത്രാൻ എൻ എസ് എസ് ആസ്ഥാനത്ത് എത്തി.

ശബരിമലയെ സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടർന്നുള്ള കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താനും ഹൈന്ദവസമൂഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമായി മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അതിരൂപതാ പ്രതിനിധികൾ പെരുന്നയിൽ എൻ.എസ്.എസ്. ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയത്. പൊതുസമൂഹത്തിന്റെ നന്മയ്ക്കും വളർച്ചയ്ക്കും ക്രൈസ്തവ, ഹൈന്ദവ സമുദായങ്ങൾ ചെയ്ത സേവനങ്ങൾ വലുതാണെന്നും ഈ വിഭാഗങ്ങളെ മാറ്റിനിർത്തി കേരളചരിത്രവും നവോത്ഥാനവും വിലയിരുത്തുന്നത് വികലമായിരിക്കുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. സമുദായമൈത്രി കേരളസമൂഹത്തിന്റെ മുഖമുദ്രയാണെന്നും ദൈവവിശ്വാസവും ആചാരങ്ങളും അവമതിക്കപ്പെടുന്നതിനെതിരെ എല്ലാ സമുദായങ്ങളും ഒന്നിച്ചുനിൽക്കണമെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു. ഇത് സുകുമാരൻ നായർക്കുള്ള പിന്തുണ പ്രഖ്യാപിക്കലായിരുന്നു.

ശബരിമലയിൽ അതിശക്തമായി മുന്നോട്ട് പോകാൻ എൻ എസ് എസിന് കരുത്ത് പകരുന്നതാണ് ചങ്ങനാശ്ശേരി രൂപതയുടെ ഇടപെടൽ. നിർണ്ണായക വിഷയത്തിൽ ഭൂരിപക്ഷ സമുദായത്തിൽ നിന്ന് ലഭിക്കാത്ത പിന്തുണയുമായി ന്യൂനപക്ഷ സമുദായം ഓടിയെത്തിയതാണ് വിമോചന സമരകാലത്തെ ഓർമക്കളിലേക്ക് കേരളത്തെ വീണ്ടുമെത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ഓർഡിനൻസ് കൊണ്ടു വന്ന് ശബരിമലയിൽ ആചാര സംരക്ഷണത്തിനാണ് എൻ എസ് എസ് ശ്രമം. മുസ്ലിം ലീഗും ഈ നിലപാടിന് പിന്തുണ അറിയിച്ചു കഴിഞ്ഞു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഉറച്ച നിലപാടിന് പിന്നിൽ സിപിഎമ്മിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. സംഘർഷങ്ങളിലൂടെ പരിവാറുകാർ ശക്തിപ്പെടുമ്പോൾ ന്യൂനപക്ഷ വോട്ടുകൾ ഇടതു പക്ഷത്ത് എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. യുഡിഎഫ് വോട്ട് ബാങ്കുകളെ പൊളിച്ചെഴുതാനുള്ള നീക്കം. എന്നാൽ ശബരിമല വിഷയത്തിൽ വിശ്വാസികളെല്ലാം ഒന്നാണെന്ന സൂചനയാണ് കത്തോലിക്കാ സഭകൾ നൽകുന്നത്. വിശ്വാസികൾക്കൊപ്പമാണ് സഭയും. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പിന്തുണ സർക്കാരിന് കിട്ടില്ലെന്നാണ് ഇപ്പോഴത്തെ നീക്കങ്ങളും നൽകുന്ന സൂചന.

ശബരിമലയിലെ സ്ഥിതി മതവിശ്വാസികളെ ഒന്നാകെ ആകുലപ്പെടുത്തുന്നതാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറയുന്നത്. ഈ സാഹചര്യത്തിലാണ് സഹായമെത്രാൻ പെരുന്നയിൽ എത്തിയത്. തലമുറകളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസപൈതൃകങ്ങളും ആചാരസംഹിതകളും തെരുവിൽ ചർച്ച ചെയ്യപ്പെടുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ്. ചിരപ്രതിഷ്ഠ നേടിയ വിശ്വാസപ്രമാണങ്ങളെയും ശിക്ഷണക്രമങ്ങളെയും ബാഹ്യസമ്മർദ്ദങ്ങളും അധികാരവുമുപയോഗിച്ച് താറുമാറാക്കാൻ ശ്രമിക്കുന്നത് പൊതുസമാധാനത്തിന് വിഘാതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ ക്രൈസ്തവരുടെ നിലപാട് പ്രഖ്യാപനമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. വനിതാ മതിലിൽ യാക്കോബായ സഭക്കാരുടെ പ്രാതിനിധ്യം സർക്കാരിന് കഴിഞ്ഞിരുന്നു. ഇതോടെ ന്യൂനപക്ഷങ്ങളെല്ലാം സർക്കാരുമായി അടുക്കുന്നുവെന്ന വാദവുമെത്തി. ഇതിനിടെയാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിലപാട് വിശദീകരിച്ചെത്തിയത്.

കുലുക്കമില്ലാതെ സിപിഎം, നേട്ടം കൊയ്യാൻ പരിവാറുകാർ

എൻ.എസ്.എസ്. സർക്കാർവിരുദ്ധ സമരത്തിന്റെ നായകത്വം ഏറ്റെടുത്തതോടെ അതിന്റെ ചലനം രാഷ്ട്രീയത്തിലും പ്രകടമായി. സിപിഎമ്മും സിപിഐ.യും ഇതിനെതിരേ ശക്തമായി രംഗത്തെത്തി. യു.ഡി.എഫ്. കാത്തിരുന്ന് കാണാനുള്ള ഒരുക്കത്തിലാണ്. പ്രത്യക്ഷത്തിലുള്ള പ്രതികരണങ്ങൾക്ക് രാഷ്ട്രീയമായി മറുപടി നൽകാനാണ് ഇടതുപാർട്ടികളുടെയും സർക്കാരിന്റെയും തീരുമാനം. അതാണ്, എൻ.എസ്.എസ്സിന്റെ പ്രസ്താവന പുറത്തുവന്നതിനൊപ്പം കടുത്ത വിമർശനവുമായി സിപിഎമ്മും സിപിഐ.യും രംഗത്തെത്തിയത്. ഭീഷണിക്ക് വഴങ്ങില്ലെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രിയും നൽകി.

വിമോചനസമരത്തിനുള്ള ആഹ്വാനമാണെന്ന വിമർശനമുണ്ടായിട്ടും യു.ഡി.എഫ്. കാര്യമായി പ്രതികരിച്ചിട്ടില്ല. വിശ്വാസത്തിന്റെ കാര്യമാണ് എൻ.എസ്.എസ്. ഉൾപ്പെടെ ഉയർത്തുന്നത് എന്നതിനാലാണ് തന്ത്രപരമായ നിശ്ശബ്ദത നേതാക്കൾ പാലിക്കുന്നത്. സുപ്രീംകോടതി വിധിക്കുശേഷം കേരളത്തിൽ ആർഎസ്എസ് ഒട്ടേറെ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടായിട്ടുണ്ട്. അഞ്ചെണ്ണം വലിയ ഗ്രൂപ്പുകളാണ്. ഉപഗ്രൂപ്പുകളുമായി ദേശീയതലത്തിലുള്ളതാണ് ചിലത്. വിമോചനസമരത്തിനുള്ള ആഹ്വാനമാണ് ഇവയിലൂടെ നടക്കുന്നത്. സമുദായസംഘടനകളെയും വിശ്വാസികളെയും ഹൈന്ദവസംഘടനകളുടെ പ്രക്ഷോഭത്തിന്റെ ഭാഗമാക്കാനും നീക്കമുണ്ട്. ശബരിമല കർമസമിതി സെക്രട്ടേറിയറ്റിലേക്കു നടത്താൻ നിശ്ചയിച്ചിട്ടുള്ള മാർച്ചിനെ ഇതിനുള്ള വേദിയാക്കും. പരമാവധി ഹൈന്ദവ സംഘടനകളെയും പ്രവർത്തകരെയും എത്തിക്കാനാണ് ശ്രമം. 'രണ്ടാം വിമോചനയാത്ര' എന്നപേരിട്ടാണ് പ്രചാരണം നടക്കുന്നത്. സർക്കാരിനെതിരായ ശക്തി പരിശോധിക്കുന്ന ആദ്യ വേദിയാകുമിത്.

നവോത്ഥാന മൂല്യസംരക്ഷണ സമിതിയെ നിലനിർത്താനും സർക്കാരിന്റെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങൾ നടത്താനും സിപിഎം. നിർദ്ദേശിച്ചിരുന്നു. 174 സംഘടനകളാണ് ഇതിന്റെ ഭാഗമായിട്ടുള്ളത്. ഇതിനുള്ള ബദലാണ് അണിയറയിൽ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP