Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വനിതാമതിൽ ചരിത്രമാക്കാൻ സർവ അടവും പയറ്റി സർക്കാർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രൊഫസർമാരും ജൂനിയർ ഡോക്ടർമാരും അടക്കമുള്ളവർ മതിലിൽ പങ്കെടുക്കണമെന്ന് നിർബന്ധിത സർക്കുലർ; വിട്ടുനിന്നാൽ ശരിയാക്കുമെന്ന് ഭീഷണി; ഓപ്പറേഷനുകൾ മാറ്റി വയ്ക്കാനും സമ്മർദ്ദം; അദ്ധ്യാപകരടക്കമുള്ള വനിതാ ജീവനക്കാരും പാരാമെഡിക്കൽ-ഫാർമസി വിദ്യാർത്ഥിനികളും പിജി വിദ്യാർത്ഥിനികളും സീനിയർ റസിഡന്റുമാരും നിർബന്ധമായി പങ്കെടുക്കണം; പ്രിൻസിപ്പലിന്റെ സർക്കുലറിനെതിരെ പ്രതിഷേധം പുകയുന്നു

വനിതാമതിൽ ചരിത്രമാക്കാൻ സർവ അടവും പയറ്റി സർക്കാർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രൊഫസർമാരും ജൂനിയർ ഡോക്ടർമാരും അടക്കമുള്ളവർ മതിലിൽ പങ്കെടുക്കണമെന്ന് നിർബന്ധിത സർക്കുലർ; വിട്ടുനിന്നാൽ ശരിയാക്കുമെന്ന് ഭീഷണി; ഓപ്പറേഷനുകൾ മാറ്റി വയ്ക്കാനും സമ്മർദ്ദം; അദ്ധ്യാപകരടക്കമുള്ള വനിതാ ജീവനക്കാരും പാരാമെഡിക്കൽ-ഫാർമസി വിദ്യാർത്ഥിനികളും പിജി വിദ്യാർത്ഥിനികളും സീനിയർ റസിഡന്റുമാരും നിർബന്ധമായി പങ്കെടുക്കണം; പ്രിൻസിപ്പലിന്റെ സർക്കുലറിനെതിരെ പ്രതിഷേധം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണം ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാരും സിപിഎമ്മും മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാ മതിലിനെ ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്. നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന മതിലാണ് ഉയരുന്നതെന്നാണ് പ്രതിപക്ഷ വിമർശനം. അതേസമയം, വനിതാ മതിലിൽ പങ്കാളിതകളാകാൻ സർക്കാർ വകുപ്പുകളിലെയും, അർദ്ധസർക്കാർ വകുപ്പുകളിലെയും ജീവനക്കാരെ നിർബന്ധിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജീവനക്കാർക്കാണ് മതിലിൽ പങ്കാളികാൻ നിർബന്ധിത സർക്കുലർ പ്രിൻസിപ്പൽ അയച്ചിരിക്കുന്നത്.

പ്രൊഫസർമാരും, ജൂനിയർ ഡോക്ടർമാരും അടക്കമുള്ളവർ പങ്കെടുക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ഓപ്പറേഷനുകൾ മാറ്റിവയ്ക്കാൻ നിർബന്ധിക്കുന്നതായി ആരോപണമുണ്ട്. കേരളത്തിലെ സാമൂഹിക പരിഷ്‌കരണം, നവോത്ഥാനം, സ്ത്രീ-പുരുഷ സമത്വം എന്നിവ ഉയർത്തിപ്പിടിക്കുന്ന ക്യാമ്പെയിൻ എന്ന നിലയിൽ, ജനുവരി ഒനിന്ന സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിൽ വിജയമാക്കാൻ എല്ലാവരുടെയും സഹരകരണം ആവശ്യപ്പെട്ടുകൊണ്ടാണ് സർക്കുലർ. ഈ മാസം 28 ന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന റിവ്യു മീറ്റിങ്ങിലെ തീരുമാനപ്രകാരം വകുപ്പ് മേധാവികൾ ചെയ്യേണ്ട കാര്യങ്ങളാണ് സർക്കുലർ വിശദീകരിക്കുന്നത്.

എല്ലാ വനിതാ ജീവനക്കാരെയും(അദ്ധ്യാപകർ മറ്റുള്ളവർ), മെഡിക്കൽ-പാരാമെഡിക്കൽ-ഫാർമസി വിദ്യാർത്ഥിനികൾ, പിജി വിദ്യാർത്ഥിനികൾ, സീനിയർ റസിഡന്റുമാർ എന്നിവർ പങ്കെടുക്കണം. ക്യാമ്പെയിനുമായി ബന്ധപ്പെട്ട മീറ്റിങ്ങുകൾ കൂടിയിട്ടില്ലാത്ത വകുപ്പുകൾ അടിയന്തര മീറ്റിങ് കൂടി തയ്യാറെടുപ്പുകൾ നടത്തണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. കല്ലംപള്ളി മുതൽ ചാവടിമുക്ക് വരെയുള്ള പ്രദേശത്താണ് മെഡിക്കൽ കോളേജിലെ ജീവനക്കാർ നിൽക്കേണ്ടത്. ദന്തൽ കോളേജ്, എസ്എറ്റി, നഴ്‌സിങ് കോള്േജ്, പ്രിൻസിപ്പൽസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. വാഹനം 2.30 ന് പുറപ്പെടുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

നാളെ തീർക്കുന്ന നവോത്ഥാന വനിതാ മതിൽ ചരിത്രമാക്കി തീർക്കാൻ സർവ അടവുകളും സർക്കാർ പ്രയോഗിക്കുന്നു. ഇതിനായി സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുകയാണ്. സാലറി ചലഞ്ചിൽ എന്ന പോലെ പങ്കെടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് ശിക്ഷാവിധികളാണ്. അതുകൊണ്ട് തന്നെ പരമാവധി പേർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പാണ്. എന്തായാലും വനിതാ മതിലിലെ പങ്കാളിത്തം ഉറപ്പു വരുത്താൻ വേണ്ടി സർക്കാർ ഉത്തരവ് അടക്കം ഇറക്കിയിട്ടുണ്ട്. പാർട്ടിയുടെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും പങ്കാളിത്തം ഉറപ്പാക്കാൻ കർശന നിർദ്ദേശമുണ്ട്.

ഇത് കൂടാതെ വനിതാ മതിൽ സംബന്ധിച്ചു പാർട്ടി നൽകിയ കണക്കിൽ വിശ്വാസമില്ലാതെ സർക്കാർ സ്പെഷൽ ബ്രാഞ്ചിനെ ചുമതല ഏൽപിച്ചു കഴിഞ്ഞു. സിപിഎമ്മിന്റെ ഓരോ ഏരിയാ കമ്മിറ്റിക്കും കീഴിലെ പ്രദേശങ്ങളിൽ നിന്ന് എത്ര പേർ മതിലിൽ പങ്കെടുക്കുമെന്നു കണക്കെടുക്കാനാണു പൊലീസിനു നൽകിയ നിർദ്ദേശം. പാർട്ടി പ്രാദേശിക ഘടകങ്ങൾ നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ആ കണക്കിൽ സർക്കാരിനു വിശ്വാസം പോരാ. വനിതാ മതിലിൽ പാർട്ടിയുടെ കൊടി ഉപയോഗിക്കുന്നില്ലെങ്കിലും ഓരോ ഏരിയ കമ്മിറ്റിയും അണിനിരക്കേണ്ട സ്ഥലം പാർട്ടി തലത്തിൽ അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയത് 3 കിലോമീറ്ററാണ് ഒരു ഏരിയ കമ്മിറ്റി മതിൽ തീർക്കേണ്ടത്. അംഗസംഖ്യ കുറഞ്ഞാൽ നടപടിയുണ്ടാകുമോ എന്ന ആശങ്ക പ്രാദേശിക ഘടകങ്ങൾക്കുണ്ട്.

വനിതാമതിലിൽ ടെക്കികളെയും പങ്കെടുപ്പിക്കാനാണ് സർക്കാർ നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ ടെക്നോപാർക്ക് സിഇഒയ്ക്ക് കലക്ടർ കത്തെഴുതി. ഐടി കമ്പനികളിലെ വനിതാ ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിച്ചാണ് സിഇഒ ഋഷികേശ് നായർക്ക് കലക്ടർ കെ.വാസുകി കഴിഞ്ഞ ദിവസം കത്തുനൽകിയത്. 27ന് ഇതു സംബന്ധിച്ച് കലക്ടറുടെ നേതൃത്വത്തിൽ ടെക്നോപാർക്കിൽ യോഗം ചേർന്നിരുന്നു. കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) പ്രതിനിധികൾക്കു യോഗത്തിൽ ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല.

കലക്ടറുടെ കത്ത് ടെക്നോപാർക്ക് അധികൃതർ എല്ലാ കമ്പനികളുടെയും ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിനു കൈമാറി. അഭ്യർത്ഥന സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ഐടി ജീവനക്കാർക്കിടയിലുള്ളത്. മിക്ക കമ്പനികളും ഡ്യൂട്ടി ഓഫ് നൽകാൻ സാധ്യതയില്ലെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ജനുവരി ഒന്നിന് പല കമ്പനികൾക്കും അവധിയുള്ളതിനാൽ അതിലെ ജീവനക്കാർക്ക് വനിതാമതിലിൽ പങ്കെടുക്കാൻ തടസ്സമുണ്ടാകില്ല. കെഎസ് ഇബിയിലെ എല്ലാ ജീവനക്കാരും വനിതാമതിലിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് സർക്കുലർ. നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പിനും നിലനിൽപ്പിനും വനിതകൾക്ക് തനതായ അസ്തിത്വം ഉറപ്പുവരുത്തുന്നതിനുമായി നടത്തുന്ന വനിതാമതിലിൽ ജീവനക്കാർ പങ്കെടുക്കുന്നത് അഭികാമ്യമായിരിക്കുമെന്നു സർക്കുലർ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ സാങ്കേതിക സർവകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകൾ മാറ്റിവെച്ചതും വനിതാ മതിലിന്റെ പശ്ചാത്തലത്തിലാണ്. ബി.ടെക്, ബി.ആർക്, എം.ടെക്, എം.ആർക്, എം.സി.എ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് പുറമേ എട്ട്, ഒൻപത് തീയതികളിലെ പരീക്ഷയും മാറ്റിയിട്ടുണ്ട്. മാറ്റിയ പരീക്ഷകൾ യഥാക്രമം ജനുവരി 14, 21, 22 തീയതികളിൽ നടത്തുമെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്.

ക്രിസ്മസിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങളുടേയും വരാനിരിക്കുന്ന സമരങ്ങളുടേയും പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ പറയുന്നു. എട്ട്, ഒൻപത് തീയതികളിൽ രാജ്യവ്യാപക ഹർത്താലുകളുണ്ട്. എന്നാൽ, ഒന്നാം തീയതിയിലെ പരീക്ഷ മാറ്റാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. വനിതാ മതിലിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത് ഇതാണ്. പരീക്ഷ മാറ്റിവച്ചുകൊണ്ടുള്ള സർവകലാശാലയുടെ ഉത്തരവിൽ വനിതാ മതിലിനേക്കുറിച്ചുള്ള പരാമർശം ഒന്നും തന്നെയില്ല.

അതസമയം ഒരുവശത്ത് മതിൽ പണിയുമ്പോൾ തന്നെ മറുവശത്ത് പ്രതിഷേധവും ശക്തമാണ്. വനിതാ മതിലിന്റെ പേരിൽ തൊഴിൽ നിഷേധിക്കുന്നതിനെതിരെ മലമ്പുഴ പഞ്ചായത്ത് ഓഫിസിനു മുന്നിൽ തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിഷേധിച്ചു. ഒന്നാം വാർഡിൽ അനുവദിച്ച ജോലികൾ വനിതാ മതിൽ കഴിഞ്ഞിട്ട് ആരംഭിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി തൊഴിലാളികൾ ആരോപിക്കുന്നു. ഇനിയും വൈകിയാൽ ഈ സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണു തൊഴിലാളികൾ പറയുന്നത്.

അതേസമയം ശബരിമല വിഷയത്തിൽ പ്രതിരോധിക്കാനായി തുടങ്ങിയ പരിപാടിയാണെങ്കിലും അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമായും പ്രചരണ കേളികൊട്ടായും ഈ അവസരം മുതലാക്കാനാണ് സിപിഎം തീരുമാനം. കാരണം ഒരു സർക്കാർ പരിപാടിയുടെ പേരിൽ ബ്രാഞ്ച് തലത്തിൽ നിന്നു വരെ ആളുകളെ സംഘടിപ്പിച്ചും സമുദായ സംഘടനാ നേതാക്കളെയും അണികളെയും ഒപ്പം നിർത്തുകയും ചെയ്യുമ്പോൾ സ്വാഭാവികമായും അതിന്റെ ഗുണം സിപിഎമ്മിന് ലഭിക്കും. അതുകൊണ്ട് തന്നെയാണ് എന്തുവില കൊടുത്തും മതിൽ വിജയിപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സിപിഎം നേതാക്കളും അണികളും.

അതേസമയം, കേരളീയ സമൂഹത്തിൽ സാമുദായിക ധ്രൂവീകരണത്തിന് ഇടയാക്കിക്കൊണ്ട് സർക്കാർ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന വനിതാ മതിൽ എന്ന വർഗ്ഗീയ മതിൽ നവോത്ഥാന മൂല്യങ്ങൾക്ക് കനത്ത മുറിവായിരിക്കും ഏല്പിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മതിൽ നിർമ്മാണവും വർഗ്ഗസമരത്തിന്റെ ഭാഗം തന്നെയാണെന്ന് ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ സാമാന്യ ബോധത്തെയാണ് പരിഹസിക്കുന്നത്. ആർ.എസ്.എസും ബിജെപിയും മുതലെടുപ്പ് നടത്തുമെന്നതിനാൽ ഹൈന്ദവ സംഘടനകളെ മാത്രമേ താൻ മിതിൽ നിർമ്മാണത്തിനുള്ള യോഗത്തിലേക്ക് വിളിച്ചുള്ളൂ എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തുറന്നു പറഞ്ഞതാണ്. അങ്ങനെ സാമുദായികമായി ജനങ്ങളെ വേർതിരിച്ചു നടത്തുന്നതാണോ പിണറായിയുടെ വർഗ്ഗ സമരം? അടിസ്ഥാന കമ്യൂണിസ്റ്റ് ആശയങ്ങളെ അവഹേളിക്കുകയാണ് പിണറായി ചെയ്യുന്നത്. തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിന് പകരം ജാതി സമൂഹ സർവ്വാധിപത്യം കൊണ്ടു വരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് വനിതാ മതിലെന്ന് മുഖ്യമന്ത്രി തുറന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ഇത് വരെ ശബരിമലയുമായി ഇതിന് ബന്ധമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും മതിൽ നിർമ്മാണത്തിന്റെ സംഘാടക സമിതിക്കാരും പറഞ്ഞു നടന്നതോ? അതുകൊണ്ടു തന്നെ ഇത് കാപട്യത്തിന്റെ മതിലാണ്.
സർക്കാർ മെഷിനറിയും സർക്കാർ പണവും ഒരു ലോഭവുമില്ലാതെ ധൂർത്തടിച്ചാണ് മതിലിന്റെ ഒരുക്കം നടന്നത്. ഭരണം കയ്യിലുണ്ടെന്ന് കരുതി പൊതു സംവിധാനവും പൊതു പണവും ഇങ്ങനെ ധൂർത്തടിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്. ഇതിന് പിണറായി സർക്കാർ കണക്ക് പറയേണ്ടി വരും.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതോടെ തകരുന്നതല്ല കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ. കോൺഗ്രസിന്റെയും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെയും പരിശ്രമങ്ങളുടെ ഫലമായി ദശാബ്ദങ്ങളിലൂടെ ഉരുത്തിരിഞ്ഞ കേരളത്തിന്റെ നവോത്ഥാനത്തിന് ഏത് കടന്നാക്രമങ്ങളെയും ചെറുക്കാനുള്ള ഉൾക്കരുത്തുണ്ട്. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ ഉരുകിപ്പോകുന്നതല്ല അത്. ഇവിടെ സുപ്രീംകോടതി വിധി വരാത്ത താമസം ആരോടും കൂടിയാലോചിക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രം അത് നടപ്പാക്കാൻ പിണറായി വിജയൻഎടുത്തു ചാടി കാണിച്ച അവിവേകമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം.

സുപ്രീംകോടതി തുറന്ന കോടതിയിൽ റിവ്യൂ ഹർജി കേൾക്കാൻ തയ്യാറായിട്ടും വിധി നടപ്പാക്കുന്നതിൽ സാവകാശം തേടാതെ യുവതികളെ ഒളിച്ചു കടത്തുന്നതായി നാടകം കളിച്ചതാണ് പ്രശ്നം സൃഷ്ടിച്ചത്. അല്ലാതെ നവോത്ഥാന മൂല്യങ്ങൾക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. പിണറായിയുടെ അവിവേകവും മുഷ്‌ക്കും മൂടിവയ്ക്കുന്നതിനുള്ള മൂടുപടമാണ് ഈ വനിതാ മതിൽ. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലടക്കം കാര്യങ്ങളിൽ സർക്കരിനുണ്ടായ ദയനീയ വീഴ്ച മൂടി വയ്ക്കുന്നതിനും ഭരണ പരാജയം മറച്ചു വയ്ക്കുന്നതിനുമുള്ള ഉപാധി കൂടിയായിട്ടാണ് ഈ മതിൽ നിർമ്മിക്കുന്നത്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനെന്ന് പേരിൽ നവോത്ഥാന മൂല്യങ്ങളെ തകർക്കാനും വർഗ്ഗീയത വളർത്താനും മാത്രം ഉതകുന്ന ഈ മതിലിനെ ശക്തിയുക്തം എതിർത്ത് തോല്പിക്കേണ്ടത് സംസ്ഥാനത്ത് മതസാമുദായിക സൗഹാർദ്ദം പുലരണമെന്നാഗ്രഹിക്കുന്ന ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും കടമയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP