Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗവർണർ പദവിയിലിരിക്കുന്ന കുമ്മനത്തോടു രാഷ്ട്രീയത്തിൽ വരാൻ ആവശ്യപ്പെടാനാകില്ല; വ്യക്തിപരമായ തീരുമാനം എടുത്താൽ കുമ്മനത്തിന് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാം; രാഷ്ട്രീയ പ്രവേശനത്തോട് സ്വാമി ശരണം പറഞ്ഞ കുമ്മനത്തെ സ്വാഗതം ചെയ്ത് പി ശ്രീധരൻ പിള്ള

ഗവർണർ പദവിയിലിരിക്കുന്ന കുമ്മനത്തോടു രാഷ്ട്രീയത്തിൽ വരാൻ ആവശ്യപ്പെടാനാകില്ല; വ്യക്തിപരമായ തീരുമാനം എടുത്താൽ കുമ്മനത്തിന് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാം; രാഷ്ട്രീയ പ്രവേശനത്തോട് സ്വാമി ശരണം പറഞ്ഞ കുമ്മനത്തെ സ്വാഗതം ചെയ്ത് പി ശ്രീധരൻ പിള്ള

കൊച്ചി: ഏറെ ദിവസങ്ങളായി കേരള രാഷ്ട്രീയത്തിലെ ചൂട് പിടിച്ച ചർച്ചയാണ് കുമ്മനം രാജശേഖരന്റെ മടങ്ങി വരവ്. മിസോറാം ഗവർണർ ആയതിന് പിന്നാലെ പാർട്ടി പദവികൾ എല്ലാം ഒഴിഞ്ഞ കുമ്മനം രാജശേഖരൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഗവർണർ സ്ഥാനം ഒഴിഞ്ഞ് കേരളത്തിലേക്ക് തിരികെ എത്തുമെന്നാണ് വാർത്തകൾ കൊഴുക്കുന്നത്. എന്നാൽ ഈ ചർച്ചകൾക്ക് ചൂടുപിടിക്കും വിധമാണ് ഇന്നലെ കേരളത്തിലെത്തിയ കുമ്മനവും പ്രതികരിച്ചത്. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തെ തള്ളാതെയും കൊള്ളാതെയും അയ്യപ്പനെ കൂട്ടു പിടിച്ച് സ്വാമി ശരണം പറഞ്ഞ് ഒഴിയുകയായിരുന്നു കുമ്മനം. എന്നാൽ നിലപാട് വ്യക്തമാക്കാതെ നയപരമായി ചോദ്യത്തിൽ നിന്നും ഒഴിഞ്ഞ കുമ്മനം തിരികെ എത്തുമെന്ന് തന്നെയാണ് ബിജെപിയിൽ നിന്നുള്ള സൂചന.

കുമ്മനം തിരികെ കേരളത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകാണ് ബിജെപി. സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻപിള്ള. ഗവർണർ പദവിയിലിരിക്കുന്ന കുമ്മനത്തോടു രാഷ്ട്രീയത്തിൽ വരാൻ ആവശ്യപ്പെടാനാകില്ല. എന്നാൽ കുമ്മനം രാജശേഖരൻ വ്യക്തിപരമായ തീരുമാനമെടുത്താൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാം. കുമ്മനം അത്തരത്തിലൊരു തീരുമാനം എടുത്താൽ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ശ്രീധരൻ പിള്ള പറഞ്ഞു. മനോരമ ന്യൂസ്‌മേക്കർ സംവാദത്തിലാണ് ശ്രീധരൻപിള്ളയുടെ പ്രതികരണം.

ഗവർണർ പദവിയിലിരിക്കുന്ന കുമ്മനത്തോട് രാഷ്ട്രീയത്തിൽ വരാൻ ആവശ്യപ്പെടാനാകില്ല. അദ്ദേഹം വ്യക്തിപരമായ തീരുമാനമെടുത്താൽ സഹർഷം സ്വാഗതം ചെയ്യുമെന്നുമായിരുന്നു ശ്രീധരൻ പിള്ളയുടെ മറുപടി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെയും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും മനസ്സ് ബിജെപിക്കൊപ്പമാണെന്നും ശ്രീധരൻപിള്ള അവകാശപ്പെട്ടു. അൻപതിനായിരത്തിൽപരം വോട്ടുകളുടെ വർധനയുണ്ടായാൽ ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലടക്കം ബിജെപിക്ക് വിജയിക്കാനാകുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു.

കാലടി ശ്രീശങ്കര സ്‌കൂൾ ഓഫ് ഡാൻഡ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ ഇന്നലെ കേരളത്തിലെത്തിയപ്പോഴാണ് കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് സ്വാമി ശരണം പറഞ്ഞത്. കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തെ് 'സ്വാമി ശരണം' എന്ന് ഒറ്റവാക്കിൽ പറഞ്ഞ് ഒഴിയുകയായിരുന്നു മിസോറാം ഗവർണർ. അതായത് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകൾ തള്ളിക്കളയാതെയായിരുന്നു മിസോറം ഗവർണറായ കുമ്മനം രാജശേഖരന്റെ പ്രതികരണം. ചോദ്യത്തോട് സമദൂരം പ്രഖ്യാപിച്ച കുമ്മനം തിരികെ വരുമെന്ന് തന്നെയാണ് കണക്കു കൂട്ടൽ.

നിലവിൽ മിസോറം ഗവർണറായ കുമ്മനം രാജശേഖരൻ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്ന് ബിജെപിയിലെ ഒരു വിഭാഗം നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനത്ത് തുടരുന്നതിനോടാണ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം. അതേസമയം, അണികളുടെ വികാരം ഉൾക്കൊണ്ട് ആർഎസ്എസ്. നിലപാട് സ്വീകരിച്ചാൽ കുമ്മനം കേരളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും.

മിസോറാം ഗവർണറാണെങ്കിലും മനസ് മുഴുവൻ കേരളത്തിലാക്കി ജീവിക്കുന്ന നേതാവാണ് കുമ്മനം രാജശേഖരൻ. ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്ര സർക്കാരിന്റേയും ബിജെപി നേതൃത്വത്തിന്റെയും മനസ്സ് ഭക്തർക്കൊപ്പമാക്കിയത് ഗവർണ്ണർ കുമ്മനമായിരുന്നു. ശബരിമലയിലെ സമരനായകനായി മാറാൻ ആഗ്രഹിച്ചെങ്കിലും മിസോറാമിലെ തെരഞ്ഞെടുപ്പ് മൂലം അതിന് കഴിഞ്ഞില്ല. മിസോറാമിൽ പുതിയ സർക്കാർ അധികാരത്തിലെത്തി. ഇനി വലിയ ഉത്തരവാദിത്തങ്ങൾ കുമ്മനത്തിന് മിസോറാമിൽ നിറവേറ്റാനില്ല. അതുകൊണ്ട് തന്നെ കേരളത്തിലേക്ക് തിരിച്ചു മടങ്ങാൻ കാത്തിരിക്കുകയാണ് കുമ്മനം. കുമ്മനം തിരിച്ചെത്തുമെന്നും തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്നുമാണ് റിപ്പോർട്ടുകൾ.

കുമ്മനം തിരിച്ചുവരുമെന്നും തിരുവനന്തപുരത്ത് മൽസരിക്കാൻ സാധ്യതയേറിയെന്നുമാണ് മനോരമയും മാതൃഭൂമിയും വരെ റിപ്പോർട്ട് ചെയ്തിരുന്നു. മിസോറം ഗവർണർ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായേക്കും. അദ്ദേഹം സജീവരാഷ്ട്രീയത്തിൽ മടങ്ങിവരണമെന്നും പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്നും ബിജെപി പ്രവർത്തകർ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന വക്താവ് എം.എസ്. കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയ സാഹചര്യത്തിൽ കുമ്മനത്തെ മടക്കിക്കൊണ്ടുവരാൻ ബിജെപി കേന്ദ്രനേതൃത്വത്തിനുമേൽ സമ്മർദ്ദവും ഏറുകയാണെന്ന് മനോരമ വിശദീകരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ്; കുമ്മനം വരുമോ, വരില്ലേ, വരണോ? എന്നാണ് മാതൃഭൂമിയുടെ ചോദ്യം.

പാർട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കിവിളിക്കാൻ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എൻ.സീമയെപ്പോലെ തലയെടുപ്പുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മൽസരിച്ചതുകൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിനുപുറമെ കഴക്കൂട്ടത്തും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. തിരുവനന്തപുരത്തെ പാർട്ടി അടിത്തറയും ശബരിമല പ്രശ്‌നം ഉയർത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാൻ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തലെന്നാണ് മനോരമയുടെ റിപ്പോർട്ട്. 'തിരിച്ചുവരൂ, ശബരിമലയെ രക്ഷിക്കൂ...': കുമ്മനത്തോട് ആരാധകരുടെ അഭ്യർത്ഥനയെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP