Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രംപും മെലാനിയയും ക്രിസ്മസ് ആഘോഷം കഴിഞ്ഞ് നേരെ പോയത് ഇറാഖിലേക്ക്; മിന്നൽ സന്ദർശനം ആഘോഷമാക്കി അമേരിക്കൻ പട്ടാളക്കാർ; സെൽഫിയെടുത്തും അമേരിക്കൻ ശക്തി ആവർത്തിച്ചും ഭാര്യയുടെ കൈപിടിച്ച് സിറിയൻ അതിർത്തിയിലൂടെ നടന്ന് അമേരിക്കൻ പ്രസിഡന്റ്

ട്രംപും മെലാനിയയും ക്രിസ്മസ് ആഘോഷം കഴിഞ്ഞ് നേരെ പോയത് ഇറാഖിലേക്ക്; മിന്നൽ സന്ദർശനം ആഘോഷമാക്കി അമേരിക്കൻ പട്ടാളക്കാർ; സെൽഫിയെടുത്തും അമേരിക്കൻ ശക്തി ആവർത്തിച്ചും ഭാര്യയുടെ കൈപിടിച്ച് സിറിയൻ അതിർത്തിയിലൂടെ നടന്ന് അമേരിക്കൻ പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

ബാഗ്ദാദ്: ഒടുവിൽ തന്നെക്കുറിച്ചുള്ള ഒരു ആക്ഷേപംകൂടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരുത്തി. അധികാരമേറ്റ് രണ്ടുവർഷത്തിനുശേഷം അദ്ദേഹം ആദ്യമായി ഒരു യുദ്ധമേഖല സന്ദർശിച്ചു. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ട്രംപും ഭാര്യ മെലാനിയയും നേരെ പോയത് ഇറാഖിലേക്ക്. മെരിലൻഡിലെ ജോയിന്റ് ബേസ് ക്യാമ്പിൽനിന്ന് ചെറിയൊരു കൂട്ടം മാധ്യമപ്രതിനിധികളും തന്റെ സഹായികളുമായി പറന്നുയർന്ന ട്രംപ്, താനെവിടെയെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തുംമുമ്പ് ഇറാഖിൽനിന്ന് തിരിച്ചുപോരുകയും ചെയ്തു.

വെറും മൂന്നുമണിക്കൂർ മാത്രമാണ് ട്രംപും മെലാനിയയും ഇറാഖിൽ ചെലവിട്ടത്. അൽസാദ് എയർബേസിലെത്തിയ ട്രംപ് സൈനികർക്കൊപ്പം സെൽഫിയെടുത്തും അവരെ അഭിസംബോധനചെയ്തും അവർക്ക് ആത്മവിശ്വാസമേകി. ഇറാഖിലെ സൈനിക മേധാവികളെ സന്ദർശിച്ച് സുരക്ഷാകാര്യങ്ങൾ ചർച്ചചെയ്യാനും ട്രംപ് ഈയവസരം വിനിയോഗിച്ചു. രാജ്യത്തിന്റെ ഏറ്റവും ധീരന്മാരായ സൈനികരെ കാണാനും അവരോടുള്ള ആദരവ് അർപ്പിക്കാനുമാണ് താനെത്തിയതെന്ന് സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.

സിറിയയിൽനിന്ന് സൈനികരെ പിൻവലിക്കുന്നതായി കഴിഞ്ഞയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഭീകരസംഘടനയായ ഐസിസിസെ കീഴടക്കിയെന്നും അവരെ നിസ്സാരമായി പുറംതള്ളിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാഖിലും ജോലി ഏതാണ്ട് പൂർണമായ അവസ്ഥയിലാണെന്ന് പറഞ്ഞ ട്രംപ്, ശേഷിച്ച ജോലികൾ ഇറാഖിനും അതിർത്തിരാജ്യമായ തുർക്കിക്കും ചേർന്ന് തീർക്കാവുന്നതേയുള്ളൂവെന്നും കൂട്ടിച്ചേർത്തു.

ഇറാഖിൽനിന്ന് സൈനികരെ പിൻവലിക്കുന്നത് ഇപ്പോൾ പരിഗണനയില്ലെന്നും ട്രംപ് പറഞ്ഞു. ഭാവിയിൽ മേഖലയിലെ സൈനിക പ്രവർത്തനങ്ങൾക്കുള്ള ക്യാമ്പായി ഇറാഖിനെ ഉപയോഗിക്കാനാവും. ഐസിസ് ഇനിയും തലപൊക്കുകയാണെങ്കിൽ എന്താണ് സംഭവിച്ചതെന്ന് അവർക്ക് മനസ്സിലാകുന്നതിന് മുന്നെ അവരെ അടിച്ചൊതുക്കാൻ ഈ ക്യാമ്പ് സഹായിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽനിന്നും സിറിയയിൽനിന്നും ഏകദേശം 200 കിലോമീറ്റർ അകലെയാണ് അമേരിക്കയുടെ സൈനിക ക്യാമ്പ്.

സൈന്യത്തിൽ ജോലി ചെയ്തിട്ടില്ലാത്ത അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. എല്ലുകൾ ദുർബലമാകുന്ന അസുഖമുള്ളതിനാൽ, വിയറ്റ്‌നാം യുദ്ധകാലത്തെ നിർബന്ധിത സൈനിക സേവനത്തിൽനിന്നും അദ്ദേഹം ഒഴിവാകുകയും ചെയ്തിരുന്നു. പ്രതിരോധ സെക്രട്ടറി ജോൺ മാറ്റിസും ഐസിസിനെതിരായ ആഗോള സൈനിക നീക്കങ്ങളുടെ പ്രത്യേക പ്രതിനിധിയായിരുന്ന ബ്രെറ്റ് മക്ഗർക്കും രാജിവെച്ചതിന് പിന്നാലെയാണ് ട്രംപ് ഇറാഖിലെത്തിയതെന്നതും ശ്രദ്ധേയമാണ്. രണ്ടു രാജിയും തന്നെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനുകൂടിയായിരുന്നു ഈ സന്ദർശനമെന്നും വിലയിരുത്തപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP