Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നുണ പരിശോധനയ്ക്ക് ഞാൻ തയ്യാറാണ്...കോടിയേരിയും പി.ജയരാജനും അതിന് തയ്യാറാണോ? അച്ഛനില്ലാത്ത ലഘുലേഖയുടെ കള്ളി പുറത്താക്കും വരെ പോരാട്ടം തുടരും; ആയിരം തിരഞ്ഞെടുപ്പുകൾ തോറ്റാലും വർഗീയതയ്ക്ക് വേണ്ടി വോട്ട് പിടിക്കില്ലെന്ന് കട്ടായം; അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് കെ.എം.ഷാജി ലീഗ് യോഗങ്ങളിൽ

നുണ പരിശോധനയ്ക്ക് ഞാൻ തയ്യാറാണ്...കോടിയേരിയും പി.ജയരാജനും അതിന് തയ്യാറാണോ? അച്ഛനില്ലാത്ത ലഘുലേഖയുടെ കള്ളി പുറത്താക്കും വരെ പോരാട്ടം തുടരും; ആയിരം തിരഞ്ഞെടുപ്പുകൾ തോറ്റാലും വർഗീയതയ്ക്ക് വേണ്ടി വോട്ട് പിടിക്കില്ലെന്ന് കട്ടായം; അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് കെ.എം.ഷാജി ലീഗ് യോഗങ്ങളിൽ

ടി.പി.ഹബീബ്

 കോഴിക്കോട്: അഴീക്കോട് തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട പോരാട്ടത്തിൽ, എതിരാളികളുടെ തനിനിറം പുറത്തുകാട്ടും എന്ന ദൃഢനിശ്ചയത്തിലാണ് ലീഗ് എംഎൽഎ കെ.എം.ഷാജി. തന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയതിന് പിന്നിലെ കളിക്ക് നേത്യത്വം കൊടുത്തവരെ കണ്ടെത്തിയേ അടങ്ങു എന്ന വാശിയിലാണ് അദ്ദേഹം. സിപിഎമ്മും പൊലീസും സ്ഥാനാർത്ഥി എം വി നികേഷ് കുമാറും ചേർന്ന് നടത്തിയ കളി പൊളിച്ചടുക്കുമെന്നാണ് ഷാജി പറയുന്നത്.

അതിന്റെ ആദ്യ വെടി പൊട്ടിച്ചത് രണ്ടാഴ്ച മുമ്പ് അബൂദാബിയിൽ നടന്ന കെ.എം.സി.സി.യോഗത്തിലാണ്. തിരഞ്ഞെടുപ്പ് കേസിലെ ആദ്യ വിധി വന്നതിന് പിന്നാലെ നടന്ന പൊതുസമ്മേളനത്തിൽ പിണറായി സർക്കാറിനെതിരെ ശക്തമായ ആക്രമണമാണ് ഷാജി അഴിച്ചുവിട്ടത്. തുടർന്ന് യൂത്ത് ലീഗ് യുവജന യാത്രയുടെ കോഴിക്കോട് ജില്ലാ സ്വീകരണത്തിലും കണ്ണൂരിൽ നടന്ന പൊതു സമ്മേളനത്തിലും ത്യശൂരിലെ സമ്മേളനത്തിലും ഷാജി ആഞ്ഞടിച്ചു.

'തിരഞ്ഞെടുപ്പ് കേസിൽ അന്വേഷണത്തിന്റെ ഭാഗമായി കോടിയേരി ബാലക്യഷ്ണൻ, പി.ജയരാജൻ എന്നിവർ നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോ? ഞാൻ തൂണ പരിശോധനയ്ക്ക് തയ്യാറാണ്. സിപിഎം നേതാക്കൾ നുണ പരിശോധനക്ക് തയ്യാറാകണം. സകല ചെലവും വഹിക്കാൻ ഞാൻ തയ്യാറാണ്. തീവ്രവാദത്തിനെതിരെ പ്രസംഗിച്ചും നിലപാട് എടുത്തും നഷ്ടങ്ങൾ മാത്രം നേരിട്ടവനാണ് ഞാൻ. എന്റെ നഷ്ടത്തിൽ ഈയൊരു കണക്കും കൂടി കൂട്ടാൻ ഞാൻ തയ്യാറാണ്. രാഷ്ട്രീയ തന്തയില്ലായ്മക്കെതിരെ എന്നും പോരാടിയിട്ടുള്ള താൻ സിപിഎമ്മിന്റെ ബുദ്ധിയിൽ രൂപം കൊണ്ട ഈ അച്ഛനില്ലാത്ത ലഘുലേഖയുടെ അച്ഛനെ കണ്ടെത്താനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. അതിൽ എന്റെ ജീവൻ തന്നെ നഷ്ടപ്പെട്ടാലും ശരി.... അടുത്ത തിരഞ്ഞെടുപ്പുകളിൽ എല്ലാവർക്കും ഈ തരത്തിലുള്ള തന്തയില്ലാത്ത നോട്ടീസ് ഇറക്കാൻ കഴിയും. ഇതിന് അറുതി വേണം. എന്റെ പോരാട്ടം ഈ തന്തയില്ലായ്മക്കെതിരെയാണ്. തീവ്രവാദ ശക്തികൾക്കെതിരെയുള്ള പേരാട്ടത്തിൽ എനിക്ക് എന്നും കരുത്ത് നൽകിയിട്ടുള്ള പൊതുസമൂഹവും മാധ്യമ പ്രവർത്തകരുടെയും പിന്തുണയും പ്രാർത്ഥനയും തനിക്ക് ഉണ്ടാകുമെന്ന ഉറച്ച വിശ്വാസവും തനിക്ക് ഉണ്ട്' എന്നും പറഞ്ഞാണ് പ്രസംഗ വേദികളിൽ ഷാജി കത്തി കയറുന്നത്.

ഷാജിയുടെ പ്രസംഗം ലീഗിനും യു.ഡി.എഫിന്റെ പ്രവർത്തകരിലും നിറഞ്ഞ ആവേശവും സ്വീകാര്യതയും ലഭിക്കുന്നുണ്ട്. പൊതു സമൂഹത്തിൽ ഏറെ സ്വീകാര്യതയുള്ള ഷാജിയുടെ നിലപാടും പ്രസംഗവും സിപിഎമ്മിന് ഉണ്ടാക്കുന്ന തലവേദന ചില്ലറയൊന്നുമല്ല. ശബരി മല, വനിതാ മതിൽ എന്നീ വിഷയങ്ങളും സർക്കാറിന്റെ നിലപാടും കശക്കി എറിഞ്ഞാണ് ഷാജി പ്രസംഗം അവസാനിപ്പിക്കുന്നത്. ഷാജിയുടെ പ്രസംഗത്തിനെതിരെ സിപിഎമ്മിന്റെ സൈബർ പോരാളികൾ കടുത്ത വിമർശനവുമായി രംഗത്തെത്തുന്നതിന് പിന്നിലും പൊതു സ്വീകാര്യത തകർക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് തന്നെയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ വർഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിർസ്ഥാനാർത്ഥി എം.വി നികേഷ് കുമാർ സമർപിച്ച ഹരജിയിലാണ് കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ.പി മനോരമയുടെ വീട്ടിൽ നിന്ന് ലഘുലേഖകൾ പിടിച്ചെടുത്തെന്ന് എസ്‌ഐ ശ്രീജിതുകൊടേരി കോടതിയിൽ മൊഴി നൽകിയിരുന്നു. എന്നാൽ മജിസ്ട്രേറ്റ് കോടതിയിൽ എസ്‌ഐ ഹാജരാക്കിയ മഹസറിൽ ഈ ലഘുലേഖ ഉണ്ടായിരുന്നില്ലെന്ന് കെ.എം ഷാജി ഹർജിയിൽ ചൂണ്ടിക്കാട്ടി.

സിപിഎം ലോക്കൽ കമ്മിറ്റി അംഗം കെ.ടി. അബ്ദുൽ നാസറാണ് ലഘുലേഖ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയതെന്നാണ് ഷാജിയുടെ വാദം. അബ്ദുൽ നാസറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ കേസെടുത്തതെന്നും ലഘുലേഖ സ്റ്റേഷനിലെത്തിച്ചത് അബ്ദുൽ നാസറാണെന്ന് തെളിയിക്കുന്ന രേഖകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മനോരമയുടെ വീട്ടിൽ നിന്ന് ലഘുലേഖ പിടിച്ചെടുത്തുവെന്ന് തെറ്റായി മൊഴി നൽകിയ എസ്‌ഐ. ശ്രീജിതുകൊടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.എം.ഷാജിയുടെ ഹരജിയിൽ പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്‌ഐക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ഷാജിയുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP