Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ പറ്റിക്കാൻ ശ്രമിച്ചപ്പോൾ

ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ പറ്റിക്കാൻ ശ്രമിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കുപ്രസിദ്ധ തട്ടിപ്പുകാരി പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റിൽ. തൃശൂർ മാള പൊലീസാണ് പിടികൂടിയത്. ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പള്ളുരുത്തി സ്വദേശി തണ്ടാശ്ശേരി ഷീജ (40) എന്ന പൂമ്പാറ്റ സിനി തട്ടിപ്പിനിടെ മാള പൊലീസിന്റെ പിടിയിലാവുകയായിരുന്നു. മറ്റൊരു പ്രതി എടക്കുന്നി സ്വദേശി പൊട്ടനാട് ഉല്ലാസിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേർകൂടി പിടിയിലാകുമെന്നാണ് സൂചന. കള്ളക്കടത്ത് സ്വർണം പാതിവിലയ്ക്കു വാങ്ങിത്തരാമെന്നു പറഞ്ഞ് ജുവലറി ഉടമകളെയടക്കം പറ്റിച്ചെന്ന പരാതിയിൽ നേരത്തെ പൂമ്പാറ്റ സിനി പൊലീസിന്റെ പിടിയിലായിരുന്നു. ഇതോടെയാണ് പൂമ്പാറ്റ സനിയുടെ തട്ടിപ്പിന്റെ കഥ പുറം ലോകത്ത് എത്തിയത്. മാധ്യമങ്ങളിൽ പൂമ്പാറ്റ സിനി താരമായി നിറഞ്ഞു. എന്നിട്ടും തട്ടിപ്പിന്റെ വഴിയേ സഞ്ചാരം തുടരുകയാണ് സിനി. ഇതാണ് മാളയിലെ തട്ടിപ്പിലും നിറയുന്നത്.

മാളയിലെ കേസിലും തട്ടിപ്പിന്റെ പുതു വഴിയാണ് പൂമ്പാറ്റ സിനി തെരഞ്ഞെടുത്തത്. മബൻ നിധി ലിമിറ്റഡിൽ നിന്ന് സിനിയും ഉല്ലാസും കൂടി 6 ലക്ഷം രൂപ ചോദിച്ചു. തുക ലഭിച്ചാൽ അഷ്ടമിച്ചിറയിലുള്ള ജൂവലറിയിൽ നിന്ന് 40 പവൻ സ്വർണം ലഭിക്കുമെന്നും ഇതിൽ 32 പവൻ സ്വർണം മേബൻ നിധി ലിമിറ്റഡിൽ നിക്ഷേപിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ഒല്ലൂരിൽ നിന്ന് പരാതിക്കാരൻ ഒരു ജീവനക്കാരനെ തുകയുമായി സിനിയുടെയും ഉല്ലാസിന്റെയും കൂടെ വിടുകയായിരുന്നു. ഇവിടെയെത്തി ജൂവലറിയിൽ കയറിയപ്പോൾ ഉടമ ഇവരിൽ നിന്ന് 2,30,000 രൂപ വാങ്ങിയെടുത്തു. സിനി 73 ഗ്രാം സ്വർണം വാങ്ങിയിരുന്നതായും, തുക നൽകാതെ ചെക്ക് ആണ് അന്ന് നൽകിയിരുന്നത്. ഈ തുകയാണ് താൻ വാങ്ങിയെടുത്തത് എന്നുമാണ് ഉടമ പറയുന്നത്. തുക വാങ്ങി ചെക്ക് മടക്കി കൊടുത്തതായും ഇയാൾ പൊലീസിനോട് പറഞ്ഞു.

പിന്നീട് പ്രതികളുടെ കൂടെ ഉണ്ടായിരുന്ന അച്ചൻ എന്ന് പരിചയപ്പെടുത്തിയ കോട്ടമുറി സ്വദേശി ബാക്കിയുള്ള 3,70,000 രൂപയിൽ 3 ലക്ഷം രൂപ വാങ്ങിയെടുത്തു. ഇതിനിടെ ചെക്ക് ലീഫും ബോണ്ട് പേപ്പറും വാങ്ങിക്കാൻ എന്ന വ്യാജേന കോട്ടമുറി സ്വദേശി പുറത്തേക്ക് പോയി. പിന്നീട് ഇയാൾ തിരികെ എത്തിയില്ല. . സംഭവത്തിൽ കോട്ടമുറി സ്വദേശിയുടെയും ജൂവലറി ഉടമയുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.എറണാകുളം ജില്ലയിലെ പ്രശസ്ത ജൂവലറിയിലെത്തി സൗത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയാണെന്ന് പരിചയപ്പെടുത്തി മകളുടെ വിവാഹമാണെന്ന് വിശ്വസിപ്പിച്ച് 95 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തുവെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കോടികൾ വിലമതിക്കുന്ന പുരാതന നടരാജവിഗ്രഹം വിൽക്കാനുണ്ടെന്ന് അറിയിച്ച് വിഗ്രഹം വാങ്ങാനെത്തിയ ആളുകളുടെ കൈയിൽനിന്ന് 30 ലക്ഷം തട്ടിയെടുത്തു. എറണാകുളം തോപ്പുംപടിയിൽ കോടികൾ വിലമതിക്കുന്ന ഗണപതിവിഗ്രഹം വിൽപ്പനയ്ക്കുണ്ടെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്തു. ആലപ്പുഴ അരൂരിൽ റിസോർട്ട് ഉടമയുമായി പരിചയപ്പെട്ട് മോശപ്പെട്ട രംഗങ്ങൾ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയെടുത്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ തട്ടിപ്പിനിരയായ റിസോർട്ടുടമ ആത്മഹത്യചെയ്തു.

ആലുവ സർക്കിൾ ഇൻസ്‌പെക്ടറുടെ ഭാര്യയാണെന്ന് വിശ്വസിപ്പിച്ച് സ്ഥലം വിൽക്കാനുണ്ടെന്നു പറഞ്ഞ് 15 ലക്ഷം തട്ടിയെടുത്തു. പഴയ തറവാട്ടമ്പലം പുതുക്കിപ്പണിയുന്ന സമയത്ത് നിധി കിട്ടിയെന്നും ഇത് വിൽക്കുകയാണെന്നും പറഞ്ഞ് 20 ലക്ഷവും സ്വർണബിസിനസിൽ പണം ഇറക്കിയാൽ നാലുമാസംകൊണ്ട് ഇരട്ടിയാക്കി തിരിച്ചുനൽകാമെന്നും പറഞ്ഞ് എട്ടുലക്ഷവും തട്ടിയെടുത്തു. നെടുമ്പാശ്ശേരി എയർപോർട്ടിൽ നികുതി വെട്ടിച്ച് കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന സ്വർണം വിലക്കുറവിൽ വാങ്ങിത്തരാമെന്ന് പറഞ്ഞ് 25 ലക്ഷം തൃശ്ശൂർ സ്വദേശികളിൽനിന്നും തട്ടിയെടുത്തു. തൃശ്ശൂർ ജില്ലയിലെ പ്രമുഖ ജൂവലറിയിലെത്തി ഉയർന്ന ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി 16 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. ഇങ്ങനെ പലതരം കേസുകൾ സിനിക്ക് എതിരെ നിലവിലുണ്ട്.

പൂമ്പാറ്റ സിനിയായത് മിമിക്രക്കാര കൂട്ടു പിടിച്ച്

മിമിക്രിയുടെ സാധ്യത തേടിയായിരുന്നു പറ്റിക്കലുകളെല്ലാം. വിശ്വാസം പിടിച്ചുപറ്റാനായി ''രാഷ്ട്രീയ നേതാക്കളെ''ക്കൊണ്ടും ഇടപാടുകാരെ വിളിപ്പിച്ചിരുന്നു. സിനിക്കു ധൈര്യമായി പണം നൽകാമെന്നും തങ്ങൾ ഗ്യാരന്റിയാണെന്നും രാഷ്ട്രീയക്കാരുടെ ശബ്ദം അനുകരിച്ച മിമിക്രിക്കാർ ഉറപ്പുനൽകി. കൂടുതൽ വിശ്വാസ്യതയ്ക്കായി ഫോൺനമ്പറും നൽകി. സിനിക്കെതിരേ പതിനെട്ടോളം കേസുകളുണ്ടെങ്കിലും ഒന്നിൽപ്പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതാണ് തട്ടിപ്പുകൾക്ക് വേഗം കൂടാൻ കാരണം. ഭർത്താവായി വേഷമിടാൻ പോലും ജീവനക്കാരുണ്ടായിരുന്നു. അങ്ങനെ നാടകം കളിച്ച് പല ഉന്നതരേയും സിനി കളിപ്പിച്ചു. സ്വർണ്ണത്തോടായിരുന്നു കൂടുതൽ താൽപ്പര്യം. മിമിക്രിക്കാരെ കൊണ്ട് കോൺഗ്രസ് നേതാക്കളുടെ ശബ്ദത്തിലാണ് കൂടുതലായും വിളിപ്പിച്ചത്. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളുടെ പേരു പറഞ്ഞ് തട്ടിപ്പ് ഇപ്രകാരം നടത്തി.

പൂമ്പാറ്റ സിനിയെ നയിച്ചിരുന്നത് കടുത്ത അന്ധവിശ്വാസമായിരുന്നു. തട്ടിപ്പ് പിടികൂടാതിരിക്കാൻ ചാത്തൻസേവയിൽ അമിതമായി വിശ്വസിച്ചിരുന്ന ഇവർ നയിച്ചിരുന്നത് കോടികൾ വിലയുള്ള ഫ്‌ളാറ്റിൽ വില കൂടിയ മദ്യവും മയക്കുമരുന്നും ഉൾപ്പെടുത്തിയുള്ള അത്യാഡംബര ജീവിതമാണ് നയിച്ചിരുന്നത്. കൊള്ള നടത്താൻ സ്വന്തം സൗന്ദര്യം മറയാക്കിയിരുന്ന ഇവർ ഗ്‌ളാമർ കൂട്ടാനായി ബ്യൂട്ടി പാർലറുകളിൽ ലക്ഷങ്ങൾ ചെലവഴിക്കുകയും മദ്യം സേവിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് പിടികൂടാതിരിക്കാനായി മാസംതോറും ചാത്തൻസേവ നടത്തിയിരുന്നു. ഇതിനായി ക്ഷേത്രങ്ങളിലും മറ്റും സ്ഥിരമായി സന്ദർശിക്കാറുള്ള ഇവർ താമസിക്കുന്ന വീടുകളിൽ സ്വന്തമായി മുറികളിൽ ക്ഷേത്രം നിർമ്മിക്കുകയും ദിവസവും ചാത്തൻ സേവയും പൂജയും നടത്തുമായിരുന്നു.

ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട സ്ത്രീയുടെ വിശദാംശങ്ങൾ തേടിയശേഷം പിന്നീടു ഭീഷണിപ്പെടുത്തി 10 പവന്റെ മാല തട്ടിയെടുത്ത് 2012-ലായയിരുന്നു സിനിയുടെ തട്ടിപ്പിലേക്കുള്ള അരങ്ങേറ്റം. സ്വകാര്യദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഇര ജീവനൊടുക്കി. പക്ഷേ പൊലീസ് ഒന്നും ചെയ്തില്ല. പിന്നീട് സ്വന്തമായി തട്ടിപ്പ് ജോലിക്ക് ജീവനക്കാരെ കണ്ടെത്തി. അവർക്ക് ഉയർന്ന ശമ്പളം നൽകി. മിമിക്രിക്കാർ അടക്കമുള്ള പ്രൊഫഷണലുകളെ കൂടെ നിർത്തിയായിരുന്നു തട്ടിപ്പുകൾ. ഇതിനിടെയാണ് തൃശൂരിൽ പിടിയിലായത്. ഇരകളെ ഉറപ്പിച്ച് കഴിഞ്ഞാൽ അവരിൽ വിശ്വാസമുണ്ടാക്കാൻ രാഷ്ട്രീയക്കാരെക്കൊണ്ട് സിനി ഫോൺ വിളിപ്പിക്കും. രാഷ്ട്രീയക്കാർ യഥാർത്ഥത്തിലുള്ളവരായിരിക്കില്ല. പകരം മിമിക്രിക്കാരെ ഉപയോഗിച്ച് പ്രമുഖ നേതാക്കളുടെ ശബ്ദം അനുകരിച്ചാണ് ഫോൺ വിളികൾ. സിനിക്ക് പണം നൽകാമെന്നും തങ്ങളാണ് ഗ്യാരണ്ടിയെന്നും ഇവർ ഇടപാടുകാരെ വിശ്വസിപ്പിക്കും.

രണ്ടുലക്ഷം രൂപയ്ക്ക് ഒരു കിലോ സ്വർണം എന്നായിരുന്നു ഇവരുടെ വാഗ്ദാനം. എറണാകുളം കുമ്പളങ്ങി തണ്ടാശേി വീട്ടിൽ സിനിയുടെ ഭർത്താവായി അഭിനയിച്ച ഗോപകുമാർ വഴിയാണ് തുടക്കത്തിൽ വ്യാപാരികളെ സമീപിച്ചത്. മുടക്കുന്ന തുക കൂടുന്നതനുസരിച്ച് ലാഭം കൂടുമെന്നായിരുന്നു വാഗ്ദാനം. സ്വർണക്കച്ചവടത്തിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് പാലപ്പിള്ളി സ്വദേശികളായ രണ്ടു പേരിൽനിന്ന് സിനി ഒന്നരക്കോടിയോളം രൂപയാണു തട്ടിയത്. പൂന്തല സെയ്തലവയിൽനിന്നു പലപ്പോഴായി 43 ലക്ഷം വാങ്ങിയെടുത്തു. വാഴപ്പിള്ളി സ്വദേശി സെയ്തലവിയുടെ ഉടമസ്ഥതയിൽ ചൊക്കാന-തൃശൂർ റൂട്ടിൽ ഓടിയിരുന്ന ''പ്രവാസി'' ബസ് താൽക്കാലിക കരാറെഴുതി തട്ടിയെടുത്തതായും പരാതിയുണ്ട്. ബസ് പിടിച്ചെടുത്തതു ചോദ്യംചെയ്തപ്പോൾ ഗുണ്ടകളാണു മറുപടി നൽകാനെത്തിയത്. പഴയ ബസും 10 ലക്ഷം രൂപയും നൽകിയാൽ പുതിയ ബസ് നൽകുമെന്നായിരുന്നു കരാർ. പഴയ ബസ് വിൽക്കുന്നതായി രേഖകൾ ഒപ്പിട്ടു വാങ്ങി. ഗോപകുമാറിന്റെ പേരിൽ വാങ്ങിയെന്ന രേഖയുണ്ടാക്കി ബസ് സിനി തട്ടിയെടുത്തു. പാലപ്പിള്ളിയിൽ റബർവെട്ട് നടത്തിയിരുന്നയാളിൽനിന്ന് 25 ലക്ഷം തട്ടിയെടുത്തു. കോടികൾ വിലമതിക്കുന്നതാണെന്നു പറഞ്ഞ് സ്വർണം പൂശിയ വിഗ്രഹം നൽകി തലോറിൽ രണ്ടുപേരിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ടായിരുന്നു. െഹെറോഡിലെ സ്വർണക്കടയിൽ നിന്ന് 22 ലക്ഷം രൂപയാണ് അവസാനമായി തട്ടിയത്.

നയിക്കുന്നത് ആഡംബര ജീവിതം

പൂമ്പാറ്റ സിനിയും സംഘവും കറങ്ങിനടക്കുന്നത് വാടകയ്ക്കെടുത്ത ആഡംബരക്കാറുകളിലാണ്. പണം മുൻകൂറായി നൽകിയാണ് വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നത്. ഇതിന്റെ ഡ്രൈവർമാർക്കും വീട്ടിലെ ജോലിക്കാർക്കും പതിനായിരങ്ങളാണ് സിനി ശമ്പളം നൽകുന്നത്. അതുകൊണ്ട് തന്നെ പണക്കാർ അല്ലെന്ന് പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ല. ഇങ്ങനെ സെറ്റിട്ടത് ആളുകളെ പറ്റിക്കാനായിരുന്നു. തൃശ്ശൂരിലെ ജൂവലറിയുടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലും് സിനിയും സംഘവും കുടുങ്ങിയിരുന്നു. ശ്രീജ, ശാലിനി, ഗായത്രി, മേഴ്സി എന്നിങ്ങനെ പല പേരുകളിലാണിവർ സിനി അറിയപ്പെടുന്നത്. ആർക്കും സംശയം തോന്നത്ത രീതിയിൽ ഇടപെട്ടായിരുന്നു തട്ടിപ്പുകൾ.

തൃശ്ശൂർ ഹൈറോഡിലെ പ്രമുഖ ജൂവലറിയിൽ സിനി എത്തി ഒന്നരലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ എടുത്ത് ജൂവലറിയുടമയുമായി പരിചയത്തിലായി. ബിസിനസുകാരിയാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ റിസോർട്ടുകൾ ഉണ്ടെന്നുമാണ് പരിചയപ്പെടുത്തിയത്. മകൾ എം.ബി.ബി.എസിന് തൃശ്ശൂരിൽ പഠിക്കുകയാണെന്നും അതിനാലാണിവിടെ താമസിക്കുന്നതെന്നും പറഞ്ഞു. തുടർന്ന് ജൂവലറിയുടമയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടു. നിരവധി തവണ ജൂവലറിയിലെത്തി. പരിചയം പുതിയ തലത്തിലെത്തി. ആഡംബരക്കാറുകളിലെ കറക്കം കാരണം പറഞ്ഞതെല്ലാം ശരിയാണെന്ന് ജൂലറി ഉടമയും വിശ്വസിച്ചു. പിന്നെ തട്ടിപ്പും തുടങ്ങി. വിശ്വാസ്യത നേടിയെടുത്ത ശേഷം പണം തട്ടുകയെന്ന പതിവ് പുറത്തെടുത്തു. തട്ടിപ്പുസംഘം താമസിച്ചിരുന്നത് വൻകിട ഫ്ളാറ്റുകളിലും വില്ലകളിലുമാണ്. ഇതും ഇടപാടുകാരുടെ വിശ്വസ്തത നേടാൻ കാരണമായി.

നാൽപതാം വയസിൽ സൗന്ദര്യം നില നിർത്തുന്നതിനായി ലക്ഷങ്ങളാണ് നഗരത്തിലെ വൻകിട ബ്യൂട്ടി പാർലറിൽ ചെലവഴിച്ചിരുന്നത്. സൗന്ദര്യം നില നിർത്താനായി വിലകൂടിയ വിദേശമദ്യം മാത്രമാണ് ദിവസേനെ കഴിച്ചിരുന്നത്. സൗന്ദര്യം ഉപയോഗിച്ചായിരുന്നു ഇവർ മറ്റുള്ളവരെ വീഴ്‌ത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP