Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡോക്ടർ ദമ്പതികളെ തട്ടിച്ചത് വീട്ടിൽ സോളാർ പാനലും വിൻഡ് മില്ലും സ്ഥാപിച്ച് തരാം എന്ന് വിശ്വസിപ്പിച്ച്; കബളിപ്പിച്ച് നേടിയ 1.35 കോടി രൂപയ്ക്ക് നടി ശാലു മേനോൻ സ്വന്തമാക്കിയത് ചങ്ങനാശ്ശേരിയിലെ പടുകൂറ്റൻ ബംഗ്ലാവ്; നടിയുടെ അമ്മയും പ്രതിയായ കേസിൽ ബംഗ്ലാവ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

ഡോക്ടർ ദമ്പതികളെ തട്ടിച്ചത് വീട്ടിൽ സോളാർ പാനലും വിൻഡ് മില്ലും സ്ഥാപിച്ച് തരാം എന്ന് വിശ്വസിപ്പിച്ച്; കബളിപ്പിച്ച് നേടിയ 1.35 കോടി രൂപയ്ക്ക് നടി ശാലു മേനോൻ സ്വന്തമാക്കിയത് ചങ്ങനാശ്ശേരിയിലെ പടുകൂറ്റൻ ബംഗ്ലാവ്; നടിയുടെ അമ്മയും പ്രതിയായ കേസിൽ ബംഗ്ലാവ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

പി നാഗരാജ്

തിരുവനന്തപുരം: വീട്ടിൽ സോളാർ പാനലും തമിഴ്‌നാട്ടിൽ വിൻഡ് മില്ലും സ്ഥാപിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടർ ദമ്പതികളെയും പ്രവാസിയെയും കബളിപ്പിച്ച് 1.35 കോടി രൂപ വഞ്ചിച്ചെടുത്ത കേസിൽ സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു. ഡിസംബർ 17ന് ഹാജരാക്കാനാണ് സബ് ജഡ്ജി റ്റി.ജി.വർഗ്ഗീസിന്റെ ഉത്തരവ്. അതേ സമയം ചതിച്ചെടുത്ത പണമുപയോഗിച്ച് രണ്ടാം പ്രതി സിനിമാ-സീരിയൽ താരം ശാലു മേനോൻ ചങ്ങനാശ്ശേരിയിൽ പണികഴിപ്പിച്ച പടുകൂറ്റൻ ബംഗ്ലാവും സ്ഥലവും കേസിൽ അന്തിമ വിധി വരുന്നത് വരെ കോടതി ജപ്തി ചെയ്തു.വാദികളായ ഡോക്ടർ ദമ്പതികളുടെയും പ്രവാസിയുടെയും മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തിയ ശേഷമാണ് സാക്ഷികളെ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വിസ് സോളാർ ടെക്‌നോളജീസ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ ഡോ.ആർ.ബി.നായരെന്ന ബിജു രാധാകൃഷ്ണൻ , സിനിമാ-സീരിയൽ താരം ശാലു മേനോൻ എന്ന ശാലു വേണുഗോപാൽ, ശാലുവിന്റെ മാതാവ് കലാ ദേവി എന്നിവരാണ് കേസിലെ 1 മുതൽ 3 വരെയുള്ള പ്രതികൾ.സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ വൈദ്യുതി ബിൽ ലാഭിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സോളാർ വൈദ്യുതിയുടെ പേരിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടർ: മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരിൽ നിന്ന് 29,60,000 രൂപയാണ് തട്ടിച്ചെടുത്തത്. പ്രവാസിയായ റാസിഖ് അലിയിൽ നിന്നും 1,04,60,000 രൂപ കൈപ്പറ്റിയാണ് സോളാർ തട്ടിപ്പിനിരയാക്കിയത്.

കെ എസ് ഇ ബിയുടെ അമിത വൈദ്യുതി ബിൽ നിരക്കിൽ നിന്ന് മുക്തി നേടുന്നതിന് വൈദ്യുതി പുതുക്കി ഉപയോഗിക്കാവുന്ന സോളാർ പാനലും വിൻഡ്മില്ലുകളും സ്ഥാപിച്ചു നൽകാമെന്ന് പറഞ്ഞ് പത്രപ്പരസ്യം നൽകിയാണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയത്. പരസ്യത്തിൽ ആകൃഷ്ടരായ ഡോക്ടർ ദമ്പതികൾ പരസ്യത്തിൽ കൊടുത്ത ഫോൺ നമ്പരിൽ വിളിച്ചു. കൂടിക്കാഴ്ചക്ക് മുൻ കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് പ്രതികൾ ഡോക്ടറുടെ വസതിയിലെത്തി.പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഡോക്ടറെ പ്രേരിപ്പിച്ച് ഡോക്ടറുടെ വസതിയിൽ സോളാർ പാനലും തമിഴ്‌നാട്ടിൽ വിൻഡ് മില്ലുകളും സ്ഥാപിച്ചു നൽകാമെന്നും വിശ്വസിപ്പിച്ച് 29,60,000 രൂപ വഞ്ചിച്ചെടുത്തുവെന്നാണ് കേസ്.

താൻ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഊർജമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവാണെന്നും തനിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി അടുത്ത ബന്ധമുള്ളതായും ബിജു അവകാശപ്പെട്ടതായും ഡോക്ടർ കോടതിയിൽ മൊഴി നൽകി. പിന്നീടാണ് താൻ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. താൻ നടത്തിയ അന്വേഷണത്തിൽ ബിജു രാധാകൃഷ്ണൻ ഓഫീസ് പൂട്ടി മുങ്ങിയതായും മാസങ്ങളോളം ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലായെന്നും വെളിപ്പെട്ടതായും ഡോക്ടർ മൊഴി നൽകി.

വിദേശത്ത് നിന്നും മടങ്ങി വന്ന റാസിഖ് അലിയെ ബിജുവും ശാലുവും ചേർന്ന് സമീപിക്കുകയായിരുന്നു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി 1,04,60,000 രൂപയാണ് വഞ്ചിച്ചെടുത്തത്.ഇതിൽ ഭൂരിഭാഗം തുകയും ശാലുവിനാണ് ബിജു നൽകിയത്.ശാലുവിന് 25 ലക്ഷം രൂപയ്ക്ക് സ്ഥലം വിലയ്ക്ക് വാങ്ങി അതിൽ പടുകൂറ്റൻ ബംഗ്ലാവ് പണി കഴിപ്പിച്ച് നൽകി. സ്ഥലമുടമയ്ക്ക് 25 ലക്ഷം രൂപയുടെ ചെക്ക് ബിജു നൽകിയതായി അന്വേഷണത്തിൽ വെളിപ്പെട്ടതായി കാണിച്ച് പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ബിജുവിന്റെ സാന്നിദ്ധ്യത്തിൽ ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ വച്ച് താൻ 20 ലക്ഷം രൂപ നേരിട്ട് ശാലുവിന് നൽകിയതായി റാസിഖ് അലി മൊഴി നൽകി.

4,75,000 രൂപ ആദ്യ ഇൻസ്റ്റാൾമെന്റ് ആയി മുടക്കി ശാലുവിന് ബിജു ഒരു ആഡംബര കാർ വാങ്ങി നൽകി. ശാലുവിന്റെ വീട് നിർമ്മാണത്തിനായി 10 ലക്ഷം രൂപ ശാലുവിന് നൽകണമെന്നാവശ്യപ്പെട്ട് റാസിഖ് അലിക്ക് ബിജു മെസ്സേജ് അയച്ചതായി കണ്ടെത്തിയതായും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സ്വർണ്ണാഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും ശാലുവിന് ബിജു വാങ്ങി നൽകി. വിവാഹിതരാകാൻ ഇരുവരും പരസ്പരം സമ്മതിച്ച് തീരുമാനിച്ചുറച്ചതായി വെളിപ്പെട്ടതായും അന്വേഷണ റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP