Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുമ്മനത്തേ വിളിക്കൂ... ബിജെപിയെ രക്ഷിക്കൂ; മിസോറാമുകാരുടെ കണ്ണിലുണ്ണിയെ കേരളത്തിന് വിട്ടുകൊടുക്കാൻ അമിത് ഷാ ഒടുവിൽ സമ്മതം മൂളി; ശബരിമല നായകനാകാൻ ഗവർണറെ എപ്പോൾ അയക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം മണ്ഡലകാലത്തിന് ശേഷം; തിരുവനന്തപുരത്ത് കുമ്മനം തന്നെ സ്ഥാനാർത്ഥിയാകും; ശബരിമലിയിൽ ആവേശം നിറയ്ക്കാൻ പിള്ളയ്ക്കാകുന്നില്ലെന്നും വിലയിരുത്തൽ; വീണ്ടും പിടിമുറുക്കാൻ പരിവാറുകാർ

കുമ്മനത്തേ വിളിക്കൂ... ബിജെപിയെ രക്ഷിക്കൂ; മിസോറാമുകാരുടെ കണ്ണിലുണ്ണിയെ കേരളത്തിന് വിട്ടുകൊടുക്കാൻ അമിത് ഷാ ഒടുവിൽ സമ്മതം മൂളി; ശബരിമല നായകനാകാൻ ഗവർണറെ എപ്പോൾ അയക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം മണ്ഡലകാലത്തിന് ശേഷം; തിരുവനന്തപുരത്ത് കുമ്മനം തന്നെ സ്ഥാനാർത്ഥിയാകും; ശബരിമലിയിൽ ആവേശം നിറയ്ക്കാൻ പിള്ളയ്ക്കാകുന്നില്ലെന്നും വിലയിരുത്തൽ; വീണ്ടും പിടിമുറുക്കാൻ പരിവാറുകാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരനെ തിരികെ വിളിക്കണമെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം ബിജെപി ദേശീയ നേതൃത്വം തത്വത്തിൽ അംഗീകരിച്ചു. മിസോറാം ഗവർണർ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തിരിക കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി കേരളത്തിലെ ആർഎസ്എസ് നേതൃത്വം ചർച്ചകൾ നടത്തിയിരുന്നു. മിസോറാം തിരഞ്ഞെടുപ്പിന് ശേഷം കുമ്മനത്തെ കേരളത്തിലേക്ക് തിരികെ അയയ്ക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ കുമ്മനവുമായി ചർച്ച നടത്തി ഉചിതമായ തീരുമാനം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എടുക്കും. തനിക്ക ്‌കേരളത്തിലേക്ക് പോകാനാണ് താൽപ്പര്യമെന്ന് കുമ്മനവും അറിയിച്ചതായാണ് സൂചന. മിസോറാമിലെ രാഷ്ട്രീയ ചലനങ്ങൾ സസൂക്ഷ്മം വിലയിരുത്തിയാകും തീരുമാനം ബിജെപി എടുക്കുക.

ആർഎസ്എസ് എതിർപ്പ് അവഗണിച്ചുകൊണ്ടാണ് കുമ്മനത്തെ കഴിഞ്ഞ മേയിൽ മിസോറാം ഗവർണറായി നിയമിച്ചത്. മിസോറാമിലെത്തിയ കുമ്മനം അതിവേഗം ജനകീയനായി. മിസോറാമിൽ ബിജെപി ഭരണം പിടിച്ചാൽ കുമ്മനം തിരിച്ചെത്തും. എന്നാൽ ബിജെപിക്ക് സ്ഥിതിഗതികൾ മോശമായാൽ കുമ്മനത്തെ അവിടെ നിലനിർത്തും. മിസോറാമിലെ ജനപ്രീതിയാണ് ഇതിന് കാരണം. ജനങ്ങളുമായി അതിവേഗം കുമ്മനം അടുത്തുവെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ മിസോറാമിനെ ഒപ്പം നിർത്താൻ കുമ്മനം അനിവാര്യമാണെന്ന തിരിച്ചറിവ് പ്രധാനമന്ത്രി മോദിക്കുണ്ട്. ഏത് സാഹചര്യമായാലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കുമ്മനത്തെ കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് അയക്കും. ഈ മാസം 20 ഓടെ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ.

മിസോറാം തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്നായിരുന്നു ആർഎസ്എസ് ആവശ്യമുന്നയിച്ചിരുന്നത്. ശബരിമല പ്രക്ഷോഭം ഉണ്ടാവുകയും അത് വേണ്ട രീതിയിൽ സംസ്ഥാന നേതൃത്വത്തിന് ഉപയോഗപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ആവശ്യം കൂടുതൽ ശക്തമാക്കുന്നത്. ഡിസംബർ 11 ന് മിസോറാം നിയമസഭാ ഫലം പുറത്തുവരും. അതിന് ശേഷം ഒരാഴ്ചക്കുള്ളിൽ സർക്കാർ രൂപീകരണമുണ്ടാകും. ഇതിന് ശേഷമുണ്ടാകുന്ന രാഷ്ട്രീയ കാലാവസ്ഥയാകും ഇനി നിർണ്ണായകം.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയിൽ അനുകൂല നിലപാടായിരുന്നു ആർ എസ് എസിനും ബിജെപിക്കും. പുരോഗമനപരമെന്നായിരുന്നു ബിജെപിയുടേയും പരിവാറുകാരുടേയും അദ്യ നിലപാട്. എന്നാൽ നാമജപയാത്രകൾ തുടങ്ങിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ആർ എസ് എസും ബിജെപിയും വിശ്വാസികൾക്കൊപ്പമായി. പരസ്യ സമരത്തിനും ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിലെത്തി. ഇതോടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായ സമരവും കത്തിക്കയറും. ഈ നിലപാട് മാറ്റത്തിലേക്ക് ബിജെപിയേയും ആർ എസ് എസിനേയും എത്തിച്ചത് മിസോറാം ഗവർണ്ണറായ കുമ്മനം രാജശേഖരനാണെന്ന് സൂചന. ഗവർണ്ണർ എന്നത് ഭരണഘടനാ പദവിയാണ്. അതുകൊണ്ട് തന്നെ സുപ്രീംകോടതി വിധിയെ എതിർക്കാനോ വിമർശിക്കാനോ ഗവർണ്ണർക്ക് കഴിയില്ല. എന്നാൽ ശബരിമലയിൽ പ്രത്യേക താൽപ്പര്യ പ്രകാരം കുമ്മനം രഹസ്യ ഇടപെടലുകൾ നടത്തുകയായിരുന്നു.

ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളെ തള്ളിപ്പറഞ്ഞാൽ കേരളത്തിൽ പാർട്ടിയുടെ നിലനിൽപ്പു തന്നെ ഇല്ലാതാകുമെന്ന് കുമ്മനമാണ് മോദിയേയും അമിത് ഷായേയും അറിയിച്ചത്. ആർ എസ് എസിനേയും പരിവാറിന്റെ അടിത്തറ വിശ്വാസികളിൽ ആണെന്ന് ഓർമിപ്പിച്ചു. ഇതിനൊപ്പം രേഖകളും മറ്റും കേന്ദ്ര സർക്കാരിന് കൈമാറുകയും ചെയ്തു. സുപ്രീംകോടതി വിധിയിൽ ആരാധനയ്ക്കുള്ള മൗലികാവകാശമെന്ന നിലയിലെ കാര്യങ്ങൾ പരിഗണിച്ചിട്ടില്ലെന്ന വസ്തുതയും ചർച്ചയാക്കി. വിശ്വാസങ്ങളെ യുക്തിയിൽ തളയ്ക്കുന്നത് ഗുരുത പ്രത്യാഘാതമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു. ഏകീകൃത സിവിൽ കോഡിന് വേണ്ടി ശബരിമലയെ മറക്കുന്നത് ദക്ഷിണേന്ത്യയിൽ തിരിച്ചടിയാകുമെന്നും വിശദീകരിച്ചു. കേന്ദ്ര നിയമമന്ത്രിയുമായും കുമ്മനം ആശയ വിനിമയം നടത്തി. ഇതെല്ലാം കേരളത്തിലെ ആർ എസ് എസിനും അറിയാം. ഇത്രയും ക്രിയാത്മകമായി ഇടപെടുന്ന കുമ്മനത്തെ ശബരിമലയിലെ സമരനായകൻ ആക്കാനാണ് തീരുമാനം.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമ്മനത്തെ കേരളത്തിന്റെ പ്രധാന മുഖമാക്കി ബിജെപി മാറ്റുമെന്നും സൂചനയുണ്ട്. ഏറെ വിജയ പ്രതീക്ഷയുള്ള മണ്ഡലത്തിൽ കുമ്മനം തന്നെയാകും സ്ഥാനാർത്ഥിയെന്ന സൂചന കേരളാ നേതാക്കൾക്ക് അമിത് ഷാ നൽകി കഴിഞ്ഞു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ 12,000 വോട്ടിനാണ് ശശി തരൂരിനോട് ഒ രാജഗോപാൽ പരാജയപ്പെട്ടത്. പിന്നീട് നേമത്ത് രാജഗോപാൽ ജയിച്ചു. തിരുവനന്തപുരത്ത് ബിജെപിയുടെ വോട്ട് വിഹിതം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്നു. ഈ സാഹചര്യം വിലയിരുത്തുമ്പോൾ നല്ലൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ തിരുവനന്തപുരം പിടിക്കാമെന്ന് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. കുമ്മനം തന്നെയാകണം തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെന്ന് ആർ എസ് എസും അമിത് ഷായെ നേരത്തെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച് കുമ്മനത്തെ ഇമേജ് നഷ്ടത്തിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം.

കുമ്മനം രാജി വച്ച് ലോക്സഭയിലേക്ക് മത്സരിക്കാനെത്തിയാലും ആർക്കും വിമർശനം ഉന്നയിക്കാനാവില്ലെന്ന ചരിത്ര പശ്ചാത്തലവും ഉണ്ട്. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് നിഖിൽ കുമാറായിരുന്നു കേരളാ ഗവർണ്ണർ. ബീഹാറിൽ നിന്നുള്ള നേതാവ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കേരളത്തിലെ ഗവർണ്ണർ പദവി രാജിവച്ചു. ബിഹാറിലെ ഔറംഗാബാദിൽ മൽസരിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ഔറംഗബാദിൽഅദ്ദേഹം കഴിഞ്ഞ തവണ തോറ്റു. 2013 മാർച്ചിലാണ് നിഖിൽ കുമാർ കേരള ഗവർണറായി സ്ഥാനമേറ്റത്. ഒരു വർഷം തികയുമ്പോൾ രാജിയും വച്ച് മത്സരിച്ചു. അതുകൊണ്ട് തന്നെ ഗവർണ്ണറായാൽ സജീവ രാഷ്ട്രീയം പാടില്ലെന്ന വാദം ആർക്കും ഉയർത്താനാകില്ലെന്ന് ബിജെപി വിലയിരുത്തുന്നു. ഗവർണ്ണർമാരായിരുന്ന വക്കം പുരുഷേത്തമനും എംഎം ജേക്കബും ഇന്നും രാഷ്ട്രീയത്തിൽ ഇടപെടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ മത്സരിച്ചാലും ആർക്കും കുമ്മനത്തെ കുറ്റപ്പെടുത്താനാകില്ലെന്നും ബിജെപി കരുതുന്നു.

മിസോറാം ഗവർണ്ണറായതോടെ കുമ്മനം നടത്തിയ ഇടപെടലുകൾ ഏറെ ചർച്ചയായി. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലും ജനങ്ങളുമായി സംവദിക്കുന്ന കുമ്മനത്തിന്റെ രീതി ഏവരേയും ഞെട്ടിച്ചു. വിവിധ ക്രൈസ്ത മതമേലധ്യക്ഷന്മാരു പോലും കുമ്മനത്തെ അംഗീകരിച്ചു. നല്ല ആർഎസ്എസ് നേതാക്കളുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടത് കുമ്മനത്തിലൂടെയാണെന്ന് ലത്തീൻ കത്തോലിക്കാ സഭ ബിഷപ്പ് സൂസപാക്യവും പറഞ്ഞു കഴിഞ്ഞു. ഇത്തരം അഭിനന്ദനങ്ങളും മറ്റും കുമ്മനത്തിന്റെ ജനപ്രിയത കൂട്ടുകയും ചെയ്തു. മറുനാടൻ നടത്തിയ ലീഡർഷിപ്പ് സർവ്വേയിലും കുമ്മനം പത്ത് ശതമാനം വോട്ടുമായി നാലാം സ്ഥാനത്ത് എത്തി. ആദ്യമായിട്ടായിരുന്നു ഒരു ബിജെപി നേതാവ് കേരളത്തിൽ ജനപ്രിയതയുടെ കാര്യത്തിൽ വി എസ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിക്കും പിണറായി വിജയനും പിന്നലെ സ്ഥാനത്ത് എത്തുന്നത്. അതുകൊണ്ട് തന്നെ ആർ എസ് എസിന് കാര്യമായ അടിത്തറയുള്ള തിരുവനന്തപുരത്ത് കുമ്മനം വിജയിച്ചു കയറുമെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ.

മെയ് 28ന് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ 25-ാംതീയതി രാത്രിയാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറം ഗവർണറായി നിയമിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. കുമ്മനം പോലും തീരുമാനം അറിഞ്ഞതു വൈകിയാണ്. പദവി ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും പദവി ചോദിച്ചിട്ടില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ ആദ്യ പ്രതികരണം. പിന്നീട് പ്രധാനമന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി പദവി ഏറ്റെടുത്തു. കുമ്മനത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം ബിജെപി കേന്ദ്ര നേതൃത്വം നടത്തിയതെന്നും സൂചനയുണ്ട്. 1976 മുതൽ 1987വരെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന കുമ്മനം ശബരിമലയ്ക്കു സമീപം നിലയ്ക്കലിൽ നടന്ന ആറു മാസം നീണ്ട പ്രക്ഷോഭത്തോടെയാണ് കേരളത്തിൽ ശ്രദ്ധേയനാകുന്നത്.

1992ൽ ഹിന്ദു ഐക്യേവേദി ജനറൽ കൺവീനറായി. ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭത്തിനും നേതൃത്വം നൽകി. ബിജെപി നേതാവ് വി. മുരളീധരൻ സ്ഥാനമൊഴിഞ്ഞശേഷം 2015 ഡിസംബറിലാണ് കുമ്മനം സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുന്നത്. കേരളത്തിലെ ഹൈന്ദവ മുഖമാണെങ്കിലും എല്ലാ വിഭാഗങ്ങൾക്കും ഒരു പോലെ സ്വീകാര്യനാണ് കുമ്മനം. ഇത് മനസ്സിലാക്കി കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്നത് കുമ്മനത്തിന്റെ ജനസ്വാധീനത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP