Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വനിതാ മതിൽ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ച സംഘാടക ഭാരവാഹികളിൽ ഒരു വനിത പോലുമില്ല; നവോത്ഥാന സംഘടനകൾ എന്ന പേരിൽ വിളിച്ച് ചേർത്തവരിൽ ഭൂരിപക്ഷം സംഘടനകളും കടുത്ത യഥാസ്ഥിതികരോ ജാതി സംഘടനകളോ; യോഗത്തിൽ സംഘടനകളിൽ പലരും യുവതി പ്രവേശനത്തെ എതിർത്ത് സംസാരിച്ചിട്ടും എല്ലാവരേയും സർക്കാരിന്റെ വക്താക്കളാക്കി ചിത്രീകരിച്ചതും വിവാദമാകുന്നു; കോടികൾ മുടക്കി സർക്കാർ ചെലവിൽ നടത്താൻ പദ്ധതിയിടുന്ന നവോത്ഥാന മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമോ?

വനിതാ മതിൽ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ച സംഘാടക ഭാരവാഹികളിൽ ഒരു വനിത പോലുമില്ല; നവോത്ഥാന സംഘടനകൾ എന്ന പേരിൽ വിളിച്ച് ചേർത്തവരിൽ ഭൂരിപക്ഷം സംഘടനകളും കടുത്ത യഥാസ്ഥിതികരോ ജാതി സംഘടനകളോ; യോഗത്തിൽ സംഘടനകളിൽ പലരും യുവതി പ്രവേശനത്തെ എതിർത്ത് സംസാരിച്ചിട്ടും എല്ലാവരേയും സർക്കാരിന്റെ വക്താക്കളാക്കി ചിത്രീകരിച്ചതും വിവാദമാകുന്നു; കോടികൾ മുടക്കി സർക്കാർ ചെലവിൽ നടത്താൻ പദ്ധതിയിടുന്ന നവോത്ഥാന മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നവോത്ഥാന സംഘടനകളെ ഒന്നിച്ചു ചേർത്ത് സർക്കാർ വിളിച്ചു ചേർത്ത യോഗത്തിനും ജനുവരി ഒന്നിന് നടത്താൻ പോകുന്ന വനിതാ മതിലിനെ കുറിച്ചും സംശയങ്ങളും ദുരൂഹതകളും ഏറെ. സർക്കാർ തീരുമാനിച്ചു വന്ന ശേഷം വനിതാ മതിൽ എന്ന തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ഇത് യോഗത്തിന്റെ തീരുമാനുമായിരുന്നില്ല. യോഗത്തിലെത്തിയ ബഹുഭൂരിഭാഗം പേരും ശബരിമലയിൽ ആചാര സംരക്ഷണമെന്ന വാദമാണ് ഉയർത്തിയത്. എന്നാൽ ഇതൊന്നും സർക്കാർ മുഖവിലയ്‌ക്കെടുത്തില്ല. പകരം വനിതാ മതിലെന്ന തീരുമാനം പ്രഖ്യാപിക്കുകയാണ്. ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം. എന്നാൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ വിശ്വാസികൾക്കൊപ്പമാണെന്ന് പറയുകയും ചെയ്യുന്നു. ഇത്രയും നിർണ്ണായകമായ യോഗത്തിൽ ദേവസ്വം മന്ത്രിയെ പങ്കെടുപ്പിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ദേവസ്വം മന്ത്രിക്ക് പോലും വനിതാ മതിലിനെ കുറിച്ച് മുൻകൂട്ടി അറിയില്ലെന്നായിരുന്നുവെന്നാണ് സൂചന.

നവോത്ഥാന സംഘടനകളുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. 190 സംഘടനകളെ യോഗത്തിൽ വിളിച്ചുവെന്നാണ് സർക്കാർ അവകാശവാദം. 172 സംഘടനകൾ എത്തിയെന്നും പറയുന്നു. എന്നാൽ ഈ സംഘടനകൾ ആരെന്ന് ആർക്കും അറിയില്ല. യോഗം നടന്നതും പതിവ് തെറ്റിച്ച് ജഗതിയിലെ സഹകരണ ഭവനിലാണ്. ഇവിടെ യോഗം തുടങ്ങുന്നതിന് മുമ്പ് മാധ്യമ പ്രവർത്തകരെ കയറാൻ അനുവദിച്ചു. ഈ സമയം പരിചിത മുഖങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എത്തുന്നതിന്റെ ദൃശ്യങ്ങൾ പലരും പകർത്തി. ഈ സമയം 50ഓളം പേർ മാത്രമാണ് ഹാളിലുണ്ടായിരുന്നത്. ഇവരിൽ വിഷ്ണുപുരം ചന്ദ്രശേഖർ പോലുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. കേരളത്തിൽ സമൂദായത്തിന്റെ പേരിൽ പ്രവർത്തിക്കുന്നവരെയെല്ലാം യോഗത്തിന് ക്ഷണിച്ചിരുന്നുവെന്നാണ് സൂചന.

ഈ യോഗത്തിൽ പങ്കെടുത്ത പലരും ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. വിശ്വാസികൾക്കൊപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നവോത്ഥാനാ വനിതാ മതിലിനായുള്ള സംഘാടക സമിതിയിൽ ഈ നിലപാട് എടുത്തവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ മതിൽ സംഘാടക സമിതിയിൽ പ്രധാന സ്ഥാനത്ത് വനിതകളൊന്നും ഇല്ലെന്നും വിവാദമുണ്ട്. പേരിന് ഒരു സ്ത്രീമാത്രമാണ് യോഗത്തിന് എത്തിയത്. അവരേയും സ്വാഗത സംഘത്തിൽ ഉൾപ്പെടുത്തി. ഖജനാവിൽ നിന്ന് പണം ചെലവാക്കി നവോത്ഥാനാ വനിതാ മതിൽ നടത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു കഴിഞ്ഞു. എൻഎസ്എസ് യോഗത്തിന് പങ്കെടുത്തില്ല. യോഗത്തിനെത്തിയവരിൽ ബാക്കി ബഹുഭൂരിപക്ഷവും സർ്ക്കാരിന്റെ അജ്ഞാനുവർത്തികളുമായിരുന്നു.

കെപിഎംഎസ് മൂന്ന് തട്ടിലാണ്. അതിൽ പുന്നല ശ്രീകുമാർ കുറേക്കാലമായി ഇടത് പക്ഷത്താണ്. വെള്ളാപ്പള്ളിയും പിണറായി സർക്കാരിനെ പുകഴ്‌ത്തുന്ന സമുദായിക നേതാവാണ്. വിജിലൻസ് കേസുമുണ്ട്. ഇത്തരത്തിൽ അഴിമതി കേസിൽ പ്രതിയായ ആളെ എന്ത് നവോത്ഥാനത്തിന്റെ പേരിലാണ് യോഗത്തിന് ക്ഷണിച്ചതെന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമാണ്. കേരളത്തെ വർഗ്ഗീയമായി വിഭജിക്കാനുള്ള നീക്കം സർക്കാർ തലത്തിൽ തന്നെ നടക്കുന്നുവെന്നാണ് ഉയരുന്ന വിലയിരുത്തൽ. വിശ്വാസിയെന്നും അവിശ്വാസിയെന്ന സമൂഹത്തെ രണ്ടാക്കി മാറ്റാനുള്ള നീക്കമാണ് ഇതെന്നാണ് ആരോപണം. എതെല്ലാം സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തെന്ന് പരസ്യപ്പെടുത്താത്തതും ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം.

എൻഎസ്എസും ക്ഷത്രീയക്ഷേമ സഭയും യോഗക്ഷേമ സഭയും യോഗത്തിൽ പങ്കെടുത്തില്ല. ബ്രാഹ്മണസഭയുടെ പ്രതിനിധി യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. നിയമ നിർമ്മാണം കൊണ്ടോ, കോടതിയുടേയോ, സർക്കാരിന്റേയൊ, രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ മൂലമോ, വിശ്വാസങ്ങളിലോ, ആചാരാനുഷ്ഠാനങ്ങളിലോ മാറ്റം വരുത്തുന്നത്, വളരെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു ബ്രാഹ്മണ സഭയുടെ പ്രതിനിധി സംസാരിച്ചത്. എന്നിട്ടും വനിതാ ജയിലിന്റെ സംഘാടക സമിതിയിൽ ഈ നേതാവുമെത്തി. കമ്മറ്റിയെ കുറിച്ച് യോഗത്തിൽ പങ്കെടുത്ത ബ്രാഹ്മണ സഭാ സംസ്ഥാന അധ്യക്ഷന് പോലും അറിയില്ലെന്നതാണ് വസ്തുത. കമ്മറ്റിയെ കുറിച്ച് അറിഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുടെ സെക്രട്ടറി എംവിജയരാജനെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരോപണവുമായി പ്രതിപക്ഷവും എത്തിയത്.

യോഗത്തിൽ പങ്കെടുത്തത് ആരെല്ലാമാണെന്നും അവരുടെ അഭിപ്രായങ്ങൾ പുറത്തു വിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. നാമജപ സമരത്തെ അതേനാണയത്തിൽ പ്രതിരോധിക്കാൻ വനിതാ മതിൽ തീർക്കാൻ സർക്കാർ. സ്ത്രീ വിഷയത്തിൽ സ്ത്രീകളെ തന്നെ അണിനിരത്തി മറുപടി നൽകുന്നതിനായാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. പിന്നോക്ക-ദളിത് സമുദായ സംഘടനകളെ ഒപ്പം നിർത്തിയുള്ള സമരം ഒരേസമയം കോൺഗ്രസിനും ബിജെപിക്കുമുള്ള മറുപടി കൂടിയാണെന്ന് സിപിഎം പറയുന്നു. എന്നാൽ ഭിന്നിപ്പന്റെ രാഷ്ട്രീയം സർക്കാർ ചെലവിൽ വേണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്.

ഹിന്ദു മതത്തിലെ പ്രധാന സമുദായ സംഘടനകളിൽ ഭൂരിപക്ഷത്തെയും ഒപ്പം കൂട്ടി ലക്ഷ കണക്കിന് സ്ത്രീകളെ അണിനിരത്തുന്ന വനിതാ മതിലിന്റെ മുഖ്യ സംഘാടക ചുമതല വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറിനുമാണ്. ഹിന്ദു മതത്തിൽ ആളെണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംഘടനകളാണ് എസ്എൻഡിപിയും കെപിഎംഎസും. ശബരിമല സ്ത്രീ പ്രവേശന വിധി ആചാര വിഷയമല്ല എന്നും ലിംഗ സമത്വ പ്രശ്‌നമാണന്നും തെളിയിക്കാനാണ് വനിതാ മതിൽ. ഹിന്ദു സമൂഹത്തിലെ ഭൂരിപക്ഷവും തങ്ങൾക്കൊപ്പമാണെന്ന് വരുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അതിനിടെ എത്ര സ്ത്രീകളോട് ആലോചിച്ചിട്ടാണ് 'വനിതാ മതിൽ' ഉണ്ടാക്കാനുള്ള തീരുമാനം മുഖ്യമന്തി എടുത്തതെന്ന ചോദ്യവുമായി പൊതുപ്രവർത്തകനായ അഡ്വ. ഹരീഷ് വാസുദേവൻ അടക്കമുള്ളവർ ചോദിക്കുന്നു. ഇതും സർക്കാരിന് തലവേദനയായി മാറും.

വനിതാ മതിലിന്റെ നേതൃത്വത്തിൽ വനിതകളില്ല

എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വനിതാ മതിൽ സംഘാടനത്തിനുള്ള ജനറൽ കൗൺസിൽ ചെയർമാൻ. പുന്നല ശ്രീകുമാറാണ് കൺവീനർ. വൈസ് ചെയർമാന്മാരായി വിദ്യാസാഗർ, വി.രാഘവൻ, ജോ.കൺവീനർമാരായി സി.ആർ.ദേവദാസ്, സി.പി.സുഗതൻ, ഇ.എൻ.ശങ്കരൻ, ട്രഷററായി കെ.സോമപ്രസാദ് എന്നിവരേയും തിരഞ്ഞെടുത്തു. ഭാരവാഹികളായി സ്ത്രീകളില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ സീതാദേവിയെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

എക്സി.കമ്മിറ്റി അംഗങ്ങൾ. പി.രാമഭദ്രൻ.പി.കെ.സജീവ്, കെ.രാമൻകുട്ടി., രാജേന്ദ്ര പ്രസാദ്, എൻ.കെ.നീലകണ്ഠൻ, എം വിജയപ്രകാശ്, അഡ്വ.കെ.ആർ.സുരേന്ദ്രൻ, കരിമ്പുഴ രാമൻ, ഭാസ്‌കരൻ നായർ, സീതാദേവി, ടി.പി.കുഞ്ഞുമോൻ, കെ.കെ.സുരേഷ് എന്നിവരേയും തിരഞ്ഞെടുത്തു.

ബ്രാഹ്മണസഭ പറഞ്ഞത് വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന്

നവോത്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യപ്പെടുമ്പോഴും, ആചാരങ്ങൾ, അനാചാരങ്ങൾ, ദുരാചാരങ്ങൾ എന്നിവയെക്കുറിച്ച് ചർച്ചചെയ്യപ്പെടുമ്പോഴും, ഒരു വിഭാഗത്തെ മാത്രം കണക്കിലെടുക്കുന്നത് ശരിയല്ല. മറ്റ് വിഭാഗങ്ങളിലുമുള്ള ആചാരങ്ങൾ, അനാചാരങ്ങൾ, ദുരാചാരങ്ങൾ എന്നിവയും ചർച്ചപ്പെടുകയും, അനിവാര്യമെങ്കിൽ മാറ്റം വരുത്തുവാൻ തയ്യാറാകുകയും ചെയ്യപ്പെടേണ്ടതാണ്. ആചാരാനുഷ്ഠാനങ്ങൾ സഹസ്രാബ്ദങ്ങളായി നിലനിന്നുവരുന്നവയാണ്. അവയിൽ മാറ്റം വേണമെന്ന ആവശ്യം ഉയരേണ്ടത് അവ പാലിക്കുന്ന സമൂഹത്തിൽ നിന്നോ, അവ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരിൽ നിന്നോ ആണ്.

നിയമ നിർമ്മാണം കൊണ്ടോ, കോടതിയുടേയോ, സർക്കാരിന്റേയൊ, രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ മൂലമോ, വിശ്വാസങ്ങളിലോ, ആചാരാനുഷ്ഠാനങ്ങളിലോ മാറ്റം വരുത്തുന്നത്, വളരെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സമൂഹത്തിൽ നിലനിന്നിരുന്ന ചില ആചാരങ്ങൾ കാലാനുസൃതമായി പരിഷ്‌ക്കരിക്കപ്പെടണമെന്ന തോന്നൽ സമൂഹത്തിൽ ഉണ്ടായിട്ടുള്ളപ്പോളെല്ലാം, സമൂഹത്തിൽ അവ ചർച്ച ചെയ്യപ്പെടുകയും, അഭിപ്രായ സമന്വയം ഉണ്ടാക്കുകയും, വേണ്ടി വന്നാൽ റഫറണ്ടം നടത്തുകയും ചെയ്യപ്പെടുകയും ചെയ്ത ചരിത്രം ആണുള്ളത്.

ഇത്തരം സാമൂഹ്യ മാറ്റങ്ങളെക്കെല്ലാം, സവർണ്ണ-അവർണ്ണ വ്യത്യാസമില്ലാതെയുള്ള സമുദായാംഗങ്ങൾ മുന്നിട്ടുനിന്ന് പോരാടിയിട്ടുണ്ട്. ഉദാഹരണത്തിന്, അവർണ്ണർക്കും ക്ഷേത്രപ്രവേശനത്തിന് അധികാരം നൽകണമെന്ന് ആവശ്യവുമായി, 1924 നവംബർ 13- ആം തീയതി, അന്നത്തെ റീജന്റ് മഹാറാണി സേതു ലക്ഷ്മി ബായിക്ക് 25,000 പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ചത്, ശ്രീ. ചങ്ങനാശ്ശേറ്റി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു. തിരുവിതാകൂർ മഹാരാജാവ് ഈ വിഷയത്തിൽ റഫറണ്ടം നടത്തിയപ്പോൾ, ആ സമിതിയുടെ ചെയർമാൻ ശ്രീ. നാരായണ അയ്യർ ആയിരുന്നു. വർഷങ്ങൾ നീണ്ട ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകുവാൻ അയ്യങ്കാളിയോടും, സഹോദരൻ അയ്യപ്പനോടും, കേളപ്പജിയോടും ഒപ്പം മന്നത്ത് പത്മനാഭനും, വി.ടി. ഭട്ടതിരിപ്പാടും, കെ.പി. കേശവ മേനോനും ഉണ്ടായിരുന്നു എന്നോർക്കേണ്ടതാണ്.

കേരള ബ്രാഹ്മണ സഭ സുപ്രീം കോടതി വിധിയെ മാനിക്കുകയും റിവ്യൂ ഹർജി നൽകുകയും ചെയ്തു. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നിലനിർത്തിക്കൊണ്ട് വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചു കൊണ്ടുള്ള തീർമാനമാവണം സർക്കാരിന്റേതു.

വനിതാ മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം

ശബരിമല യുവതീപ്രവേശന വിധിയുടെ മറവിൽ നടക്കുന്ന രാഷ്ട്രീയ സമരങ്ങളെ പ്രതിരോധിക്കാൻ ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ തീർക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സർദ്ദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ നിർമ്മിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ പിതൃത്വം അവകാശപ്പെടാൻ ബിജെപി ശ്രമിക്കുന്ന പോലെയാണ് നവോത്ഥാന പ്രസ്ഥാനവുമായി ഒരു ബന്ധവിമില്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ പിതൃത്വം അവകാശപ്പെടാൻ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മനുഷ്യചങ്ങല, മനുഷ്യമതിൽ തുടങ്ങിയതെല്ലാം ഡിവൈഎഫ്ഐയുടെയോ സിപിഎമ്മിന്റെയോ പരിപാടിയായിട്ടാണ് കേരളം കണ്ടിട്ടുള്ളത്. സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടത്താൻ വേണ്ടി ഏതാനും സംഘടനകളെ വിളിച്ച് വരുത്തി വനിതാ മതിൽ എന്ന പരിപാടി നടത്താൻ തീരുമാനിച്ചത് അങ്ങേയറ്രം നിഷേധാർഹമായ കാര്യമാണെന്ന് ചെന്നിത്തല പറഞ്ഞു. പ്രളയത്തിൽ മുങ്ങിത്താണ കേരളത്തിനെ അതിൽ നിന്ന് മോചിതമാകാൻ കൂടി പണമില്ലാതെ കഷ്ടപ്പെടുമ്പോൾ ഇത്തരം രാഷ്ട്രീയ പരിപാടികൾക്ക് വേണ്ടി സർക്കാർ പണം ദുരുപയോഗം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇന്നലെ നടന്ന യോഗത്തിൽ മുഖ്യമന്ത്രിയോ സാംസ്‌കാരിക മന്ത്രിയോ മാത്രമായിരുന്നില്ല പങ്കെടുത്തത്. ചീഫ് സെക്രട്ടറിമാരുൾപ്പടെ പങ്കെടുത്തിരുന്നു. അപ്പോൾ അത് സർക്കാരിന്റെ ഔദ്യോഗിക പരിപാടിയാണ്. ക്ഷേത്ര പ്രവേശനത്തിന്റെ വാർഷികം ഒരിക്കലും സർക്കാർ ആഘോഷിച്ചിരുന്നില്ല. ഇത്തവണം 82ാം വാർഷികം ആഘോഷിച്ചത് ലക്ഷക്കണക്കിന് രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചാണെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎം ഔദ്യോഗികമായി വനിത മതിൽ നടത്തുന്നതിൽ തെറ്റില്ല. അല്ലെങ്കിൽ സിപിഎമ്മിന്റെ വനിത സംഘടന നടത്തുന്നതിലും തെറ്റില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച് ഇത്തരം രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിനോട് യു.ഡി.എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

സർക്കാർ നടത്തുന്ന വനിതാ മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്നും ഇത് സാമുദായിക സ്പർദ്ധ വളർത്താൻ ഇടയാക്കുമെന്നും ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് ചേർന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ഹരീഷ് വാസുദേവിന്റെ വിമർശനം ഇങ്ങനെ

സമുദായ- ജാതിസംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ട് നവോത്ഥാനമൂല്യ സംരക്ഷണത്തിന് കേരളമെമ്പാടും 'വനിതാ മതിൽ' ഉണ്ടാക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്തി ! എത്ര സ്ത്രീകളുണ്ടായിരുന്നു നേതാവേ ആ തീരുമാനം എടുക്കുന്ന നേതൃത്വത്തിൽ? എത്ര സ്ത്രീകളോട് നിങ്ങളിത് കൂടിയാലോചിച്ചു? അതോ കേരളത്തിലെ സ്ത്രീകളുടെ ചുക്കാൻ ഇപ്പോഴും ജാതിപ്രമാണിമാരുടെ കയ്യിലാണ് എന്നാണോ അങ്ങയുടെ ധാരണ? സർക്കാർ പരിപാടിക്ക് ആള് തികയ്ക്കാൻ പാവം കുടുംബശ്രീ സ്ത്രീകളെ നിർബന്ധിച്ചു കൊണ്ടുവരുന്നത് പോലെയാണെന്ന് കരുതുന്നുണ്ടോ നവോത്ഥാനത്തിലെ സ്ത്രീപ്രാതിനിധ്യം? കഷ്ടം ! നവകേരള നവോത്ഥാന നിർമ്മാണത്തിൽ ഇതൊരു രാഷ്ട്രീയ അശ്ലീലം ആണ്.

Edit (അങ്ങനെ ഒരാശയം ചർച്ചയിൽ ഉയർന്നുവെന്ന് പറയാം. കേരളത്തിലെ സ്ത്രീകൾ അതിനോട് പ്രതികരിക്കണം എന്നു പറയാം. തീരുമാനമെടുത്തിട്ട് നടപ്പാക്കാൻ വിളിക്കുന്നതും ഇതും തമ്മിൽ വ്യത്യാസമുണ്ട്). നവോത്ഥാന മൂല്യത്തിനു വനിതാമതിൽ വളരേനല്ല ആശയമാണ്. അത് തീരുമാനിക്കേണ്ടത് ആണുങ്ങളല്ല. സ്ത്രീകളാണ്. അവരെ ആ തീരുമാനമെടുക്കൽ പ്രക്രിയയുടെ നേതൃത്വത്തിൽ പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്തമാണ് രാഷ്ട്രീയ നേതൃത്വം ആദ്യം കാണിക്കേണ്ടത്. എണ്ണത്തിൽ പകുതിയിലധികം വരുന്ന സ്ത്രീകളെ സംബന്ധിച്ച നയതീരുമാനങ്ങളിൽ മുഖ്യമന്ത്രിയെ ഉപദേശിക്കാൻ ഒരു വനിതയുടെ കുറവുണ്ട്, ഉപദേശകകൂട്ടത്തിൽ.

Off: എന്നെ represent ചെയ്യാൻ ഒരു സമുദായ നേതാവിനും ഞാൻ വക്കാലത്തുകൊടുത്തിട്ടില്ല. ഞാനത് നൽകിയിരിക്കുന്നത് MLA മാർക്കാണ്. എന്റെ MLA യോ സർക്കാരോ വിളിച്ചാൽ ഞാൻ പരിപാടികൾക്ക് പോകും. നിങ്ങളിൽ എത്രപേർ ജാതിസംഘടനകൾ പറഞ്ഞാൽ തെരുവിലിറങ്ങും? സർക്കാറുണ്ടാക്കിയ ലിസ്റ്റിന്റെ മാനദണ്ഡം എന്താണ്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP