Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിലെ യുവതി പ്രവേശനം രാഷ്ട്രീയ നേട്ടമാകുന്നത് ഇടത് മുന്നണിക്ക് തന്നെ; 39 വാർഡുകളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തരംഗം; യുഡിഎഫിൽ നിന്നും അഞ്ചും ബിജെപിയിൽ നിന്ന് ഒരു വാർഡും പിടിച്ചെടുത്ത് മുന്നേറ്റം; ആലപ്പുഴയിൽ യുഡിഎഫിൽ നിന്ന് രണ്ട് സീറ്റ് നേടി ബിജെപി; എസ് ഡി പി ഐയ്ക്കും രണ്ട് സീറ്റിൽ നേട്ടം; എല്ലാ ജില്ലയിലും നഷ്ടം യുഡിഎഫിന് തന്നെ; കേരളം കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ

ശബരിമലയിലെ യുവതി പ്രവേശനം രാഷ്ട്രീയ നേട്ടമാകുന്നത് ഇടത് മുന്നണിക്ക് തന്നെ; 39 വാർഡുകളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തരംഗം; യുഡിഎഫിൽ നിന്നും അഞ്ചും ബിജെപിയിൽ നിന്ന് ഒരു വാർഡും പിടിച്ചെടുത്ത് മുന്നേറ്റം; ആലപ്പുഴയിൽ യുഡിഎഫിൽ നിന്ന് രണ്ട് സീറ്റ് നേടി ബിജെപി; എസ് ഡി പി ഐയ്ക്കും രണ്ട് സീറ്റിൽ നേട്ടം; എല്ലാ ജില്ലയിലും നഷ്ടം യുഡിഎഫിന് തന്നെ; കേരളം കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ

കൊച്ചി: സംസ്ഥാനത്തെ 14 ജില്ലകളിലായി 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റം. തൃശൂരിലും എറണാകുളത്തും മലപ്പുറത്തുമായി യുഡിഎഫിൽ നിന്ന് അഞ്ചും ബിജെപിയിൽ നിന്നും ഒരു വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴയിൽ യുഡിഎഫിന്റെ രണ്ടു വാർഡ് ബിജെപി പിടിച്ചു.

ശബരിമലയിലെ പ്രതിഷേധങ്ങൾക്കിടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ ഇടത് വിജയങ്ങളുടെ മാറ്റ് കൂടുകയാണ്. ഹിന്ദു ധ്രൂവീകരണത്തിലൂടെ വോട്ട് ഭിന്നിക്കുമ്പോൾ ഇടതുപക്ഷം നേട്ടം കൊയ്യുന്നുവെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് നൽകുന്നത്. ഫലമറിഞ്ഞ 39 വാർഡുകളിൽ 21 സീറ്റ് ഇടതുമുന്നണി നേടി. യുഡിഎഫ് 12 വാർഡുകളിൽ വിജയിച്ചപ്പോൾ ബിജെപിയും എസ്ഡിപിഐയും രണ്ട് സീറ്റുകൾ വീതം നേടി. യുഡിഎഫ് വിമതനും,സിപിഐയും ഓരോ സീറ്റുകളിൽ വീതം വിജയിച്ചു. 

തൃശൂർ ജില്ലയിൽ പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാർഡിൽ ബിജെപി ജയിച്ച വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപി അംഗം ഷീജ സജി രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽഡിഎഫിലെ സിപിഐ സ്ഥാനാർത്ഥി പിജെ സിബി ആണ് വിജയിച്ചത്. ബിജെപിയിലെ രേഷ്മസാജുവും യുഡിഎഫിലെ ജെ പ്രേംദാസുമാണ് മൽസരിച്ചത്. തൃശൂർ ജില്ലയിൽ ഉപതെരെഞ്ഞെടുപ്പ് നടന്ന അഞ്ച് വാർഡും എൽഡിഎഫ് വിജയിച്ചു. ബിജെപിയിൽ നിന്ന് പിടിച്ചെടുത്തത് ഒഴികെയുള്ളവ എൽഡിഎഫ് കഴിഞ്ഞ തവണ ജയിച്ചവയാണ്. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാർഡിൽ് (ബംഗ്ലാവ്) സിപിഐയിലെ കെ എം കൃഷ്ണകുമാർ 85 വോട്ടിനു വിജയിച്ചു. എൽഡിഎഫ് അംഗം സിപിഐയിലെ വി കെ സരള മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി ഒ ഫ്‌ളോൻസ് ബിജെപിയിലെ പ്രവീൺ ഭരതൻ എന്നിവരായിരുന്നു എതിരാളികൾ.

കടവല്ലൂർ പഞ്ചായത്തിലെ കോടത്തുകുണ്ട് വാർഡിൽ സിപിഐഎമ്മിലെ കെ വി രാജൻ 149 വോട്ടിനു വിജയിച്ചു. എൽഡിഎഫ് അംഗം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ കെ കെ സതീഷും ബിജെപിയിലെ ബബിത പ്രേമനും മൽസരിച്ചു. ചേലക്കര പഞ്ചായത്ത് വെങ്ങാനെല്ലൂർ വെസ്റ്റ് രണ്ടാം വാർഡിൽ സിപിഐ എമ്മിലെ പി ഗിരിഷ് വിജയിച്ചു. സിപിഐഎം അംഗം ടി ഗോപിനാഥൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 22 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 11 അംഗങ്ങൾ വീതമാണ് ഉള്ളത്. വള്ളത്തോൾനഗർ യത്തീംഖാന വാർഡിൽ സിപിഐഎമ്മിലെ പി നിർമ്മലദേവി വിജയിച്ചു. സിപിഐഎം അംഗം സുലൈഖ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ ഷാജില ബാദുഷ, ബിജെപിയിലെ സുനന്ദ എന്നിവരാണ് മൽസരിച്ചത്.

എറണാകുളം ജില്ലയിലും തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും എൽഡിഎഫ് വിജയിച്ചു. എൽഡിഎഫ് മൂന്നു വാർഡുകൾ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. രണ്ട് വാർഡ് നിലനിർത്തി. കോട്ടുവള്ളി ഇരുപത്തിരണ്ടാം വാർഡാണ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്ത ഒരു വാർഡ്. എൽഡിഎഫിലെ ആശ സിന്തിൽ 92 വോട്ടുകൾക്ക് വിജയിച്ചു.പഞ്ചായത്തിൽ ഇതോടെ എൽഡിഎഫിന് ഭൂരിപക്ഷമായി. 2015-ൽ 47 വോട്ടിന് വിജയിച്ച യുഡിഎഫിലെ സിന്ധു മനോജ് മരിച്ചതിനെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടിവന്നത്.

വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് ഒമ്പതാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ടി എ ജോസാണ് വിജയി. യുഡിഎഫ് സ്ഥാനാർത്ഥി കെ എ വിൽസനെയാണ് പരാജയപ്പെടുത്തിയത്. ബിജെപിയുടെ രമാദേവി രതീശും മത്സരിച്ചിരുന്നു. യു ഡി എഫിന്റെ കുത്തക വാർഡായ ഇവിടെ കഴിഞ്ഞ തവണ യുഡിഎഫിലെ കെ പി ഗോപിനാഥ് 130 വോട്ടിനാണ് ജയിച്ചത്.ഗോപിനാഥ് അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വാവക്കാട് ഡിവിഷൻ എൽ ഡി എഫ് നിലനിർത്തി. 821 വോട്ടിനാണ് എൽഡിഎഫിലെ രജിതാ ശങ്കർ വിജയിച്ചത്.

തൃപ്പൂണിത്തുറ നഗരസഭ 49-ാം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. കെ ജെ ജോഷി വിജയിച്ചു. തോപ്പിൽ ഉദയൻ (യുഡിഎഫ്)ആണ് രണ്ടാമതെത്തിയത്. യുഡിഎഫ് കൗൺസിലറായിരുന്ന ടി കെ ഷൈൻ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.അനിൽ നാഗപ്പാടി ( ബിജെപി ) എം ആർ ജയലാൽ (ശിവസേന) എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്ന മറ്റുള്ളവർ.

എളങ്കുന്നപ്പുഴ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ വി കെ സമ്പത്ത് കുമാർ (എൽഡിഎഫ്) വിജയിച്ചു. പി എം പ്രവീൺകുമാർ (യുഡിഎഫ്), എം പി വിനോദ് (ബിജെപി), സുനിൽ സേവ്യർ, രതീഷ് തിരുനിലത്ത്, വി കെ ശോഭൻ എന്നിവരാണ് രംഗത്തുള്ളത്. പഞ്ചായത്ത്പ്രസിഡന്റായിരുന്ന വി കെ കൃഷ്ണന്റെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൃഷ്ണന്റെ മകൻ വി കെ സമ്പത്ത് കുമാറാണ് എൽഡിഎഫ് സ്ഥാനാർത്ഥി. കണ്ണൂർ ജില്ലയിൽ നാലിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും സീറ്റുകൾ നിലനിർത്തി. കണ്ണൂർ ബ്ലോക്കിലെ വൻകുളത്തുവയൽ ഡിവിഷൻ, ന്യൂമാഹി പഞ്ചായത്തിലെ ചവോകുന്ന്, പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്ന്, നടുവിൽ പഞ്ചായത്തിലെ അറക്കൽ താഴെ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൻകുളത്തുവയൽ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ പ്രസീത 1717 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എൽഡിഎഫ് 3150 വോട്ടും യുഡിഎഫിന് 1433 വോട്ടും ലഭിച്ചു. എൽഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കൂടി. എൽഡിഎഫിലെ എ ബിന്ദുവിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. പന്ന്യന്നൂർ പഞ്ചായത്ത് ആറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സുലാഫ ശംസുദ്ധീൻ 229 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പഞ്ചായത്തംഗം പി സമീറ സർക്കാർ ജീവനക്കാരിയായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫ് 474, യുഡിഎഫ് 206 വോട്ട് നേടി. ഇവിടെയും എൽഡിഎഫിന് വോട്ട് കൂടി.

നടുവിൽ പഞ്ചായത്ത് അറക്കൽത്താഴെ വാർഡ്പി യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി കെ മുഹമ്മദ് കുഞ്ഞി 594വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യുഡിഎഫ് 875, എൽഡിഎഫ് 281. പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് പ്രതിനിധിയുമായ കെ അബ്ദുള്ളയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ന്യൂമാഹി പഞ്ചായത്ത് ചവോക്കുന്ന് പന്ത്രണ്ടാംവാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ മുസ്ലിംലീഗ് സ്ഥാനാർത്ഥി സി കെ മഹറൂഫ് 50 വോട്ടിനാണ് വിജയിച്ചത്. മുസ്ലിംലീഗിലെ സമീറിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കാസർകോട് ജില്ലയിൽ കയ്യൂർ ചീമേനി പഞ്ചായത്തിലെ അഞ്ചാം വാർഡ് ചെറിയാക്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി ഇന്ദിര 300 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ബേഡഡുക്ക പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥി ബിജു തായത്തിന് വിജയം. 543 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. ബിജു തായത്തിന് 728 വോട്ടു ലഭിച്ചപ്പോൾ കോൺഗ്രസിലെ കുഞ്ഞികൃഷ്ണൻ മാടക്കല്ലിന് 185 വോട്ടും ബിജെപി യിലെ സദാശിവൻ ചേരിപ്പാടിക്ക് 143വോട്ടും ലഭിച്ചു

ഇടുക്കിയിൽ ജില്ലയിൽ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഒരുസ്വതന്ത്രനും രണ്ട് യുഡിഎഫ് സ്ഥാനാർത്ഥിയും വിജയിച്ചു. കുടയത്തൂർ പഞ്ചായത്ത് രണ്ടാംവാർഡായ കൈപ്പയിൽ സ്വതന്ത്ര സ്ഥാനാർത്ഥി ശശി പുന്നപ്പാറയിൽ വിജയിച്ചു. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. രാജൻ പുന്നപ്പാറയിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫിലെ കെ സോമനും മത്സരിക്കാനുണ്ടായിരുന്നു. എൽഡിഎഫിലെ പി സി ഗോപാലൻ മരിച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്.

അടിമാലി പഞ്ചായത്തിലെ ഒമ്പതാംവാർഡിൽ കോൺഗ്രസിലെ മഞ്ചു ബിജു 133 വോട്ടിന് ജയിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റായ സ്മിത മുനിസ്വാമിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പഞ്ചായത്തംഗത്വം രാജിവച്ച് സിപിഐ എമ്മിൽ ചേർന്നിരുന്നു. കൊന്നത്തടി പഞ്ചായത്ത് നാലാം വാർഡായ മുനിയറ നോർത്തിലെ ഉപതെരഞ്ഞെടുപ്പിൽ 194 വോട്ടിന് യുഡിഎഫിലെ ബിനോയി മാത്യു വിജയിച്ചു. ഇവിടെ എൽഡിഎഫിലെ സുബീഷ് ഗോപിയായിരുന്നു സ്ഥാനാർത്ഥി. നിലവിലെ എൽഡിഎഫ് അംഗം വിദേശത്ത് പോകാനായി രാജിവച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്.

പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സീറ്റ് നിലനിർത്തി. സീനത്ത് ആണ് വിജയി. എസ്ഡിപിഐ അംഗം നസീർ തടിവെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.സ്ഥാനാർത്ഥികൾ - പി എം നാസിമുദ്ദീൻ (എൽഡിഎഫ്), നാസർ ബഷീർ (യു ഡി എഫ്), ബാബുരാജ് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ.

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ജിത്തു കൃഷ്ണൻ (എൽഡിഎഫ്) വിജയിച്ചു.എസ് രാധാകൃഷ്ണൻ നായർ (യു ഡി എഫ്) ആണ് പരാജയപ്പെട്ടത്. , എസ് ഗോപകുമാറും (ബിജെപി) മത്സരിച്ചു.സിപിഐ എം അംഗമായിരുന്ന ബി രവികുമാർ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ആലപ്പുഴ ജില്ലയിൽ തകഴി ഗ്രാമപഞ്ചായത്തിൽ 11,5 വാർഡുകളിലെ ഉപതെരെഞ്ഞെടുപ്പിൽ ഒന്നിൽ യുഡിഎഫും ഒന്നിൽ ബിജെപിയും ജയിച്ചു. രണ്ട് വാർഡും നിലവിൽ യുഡിഎഫിന്റെത്. കുന്നുമ്മ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ഗീതാഞ്ജലി വിജയിച്ചു. നിലവിൽ അംഗമായിരുന്ന എം കെ രാജപ്പന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത്.

അഞ്ചാം വാർഡ് -വേഴപ്രം വാർഡിൽ ബിജെപിയിലെ പി കെ വാസുദേവൻ വിജയിച്ചു. കഴിഞ്ഞത്തവണ യുഡിഎഫ് ജയിച്ച വര്ടാണ്.ബെൻസൺ ജോസഫ് (യുഡിഎഫ്) ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.. യുഡിഎഫ് അംഗമായ ജയിംസ് സാമുവൽ രാജി വിദേശത്ത് പോയി, ഇവിടെ എൽഡിഎഫ് സ്വതന്ത്രനായി ഉത്തമൻ കെ മത്സരിച്ചു.

കാവാലം പഞ്ചായത്തിലെ പത്താം പത്താം വാർഡ് യുഡിഎഫിൽ നിന്ന് ബിജെപി പിടിച്ചു. അജിതയാണ് വിജയി. യുഡിഎഫ് മൂന്നാമതാണ്. നിലവിലെ യുഡിഎഫ് അംഗമായിരുന്ന പാച്ചൻ ഇടത്തറയുടെ നിര്യാണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.എൽഡി എഫ് സ്ഥാനാർത്ഥി മഞ്ചുഷ ഇ പി, യുഡിഎഫ് സ്ഥാനാർത്ഥി രാജേഷ് കുമാർ ഇടത്തറ എന്നിവർ മത്സരിച്ചു. തിരുവനന്തപുരം കോർപറേഷനിലെ 12--ാം വാർഡായ കിണവൂരിൽ യുഡിഎഫിലെ കെ ഷീലാസ് വിജയിച്ചു. എൽഡിഎഫിലെ എം അരുൺ രണ്ടാമതെത്തി. കൗൺസിലറായിരുന്ന യുഡിഎഫിലെ കെ സി വിമൽകുമാർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പുവേണ്ടിവന്നത്. ബിജെപിയിലെ എ സനൽകുമാർ മൂന്നാമതായി.യുഡിഎഫ്- -2047 -,എൽഡിഎഫ് 1314,ബിജെപി 1120.

കൊല്ലം ജില്ലയിലെ വിളക്കുടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കുന്നിക്കോട് നോർത്ത് (ഒന്നാം വാർഡ്) വാർഡിൽ 146 വോട്ടിന് യുഡിഎഫ് പ്രതിനിധി ലീനാ റാണി വിജയിച്ചു .എൽ ഡി എഫ് സ്ഥാനാർത്ഥി സി പി എം ലെ ബി റെജീനയെയാണ് പരാജയപ്പെടുത്തിയത് ബിജെപി ക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്നു ലീനാ റാണി. അന്ന് സി പി എം സ്ഥാനാർത്ഥി എ സബീന 350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.എ സബീനക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് സിപിഐ എം ഭരിക്കുന്ന പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമ പഞ്ചായത്ത് അമനകര 18ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ചതുഷ്‌കോണ മത്സരത്തിൽ കേരളകോൺഗ്രസ് എം സ്ഥാനാർത്ഥി ബെന്നി തെരുവത്ത് 129 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. 1037 വോട്ട് പോൾ ചെയ്തതിൽ കെ സി സഖറിയാസ് കോതമ്പനാനിയിൽ (എൽഡിഎഫ് സ്വത. - സിപിഐ) - 16, ബിനോയി തോമസ് (കോൺ. സ്വത) - 375 ബെന്നി, എബ്രഹാം തെരുവത്ത് (കേ. കോ. എം) - 504, ശ്രീരാജ് വി വിശ്വനാഫ് (ബിജെപി) - 133, സ്വതന്ത്രൻ - 9.

കഴിഞ്ഞ തവണ കോൺഗ്രസ് റിബലായി മത്സരിച്ച് വിജയിച്ച് പിന്നീട് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ചേർന്ന അരുൺ ബേബി വിദേശത്തേക്ക് പോയ ഒഴിവിലാണ് ഉപ തെരഞ്ഞെടുപ്പ്. തുടർച്ചയായി ഭരണ സമിതി യോഗത്തിൽ പങ്കെടുക്കാതെ അരുണിന്റെ അംഗത്വം റദ്ദാവുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വാർഡിൽ യുഡിഎഫ് കക്ഷികൾ വേറിട്ടാണ് മത്സരിച്ചത്. യുഡിഎഫ് കക്ഷികളുടെയും എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികളെയാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയിൽ അരുൺ വിജയിച്ചത്. ബത്തേരി നഗരസഭയിലെ എട്ടാം ഡിവിഷനായ കരിവള്ളിക്കുന്നിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി റിനു ജോൺ വിജയിച്ചു.എൽഡിഎഫ് കഴിഞ്ഞ നവണ 55 വോട്ടിന് ജയിച്ച ഡിവിഷനാണ്.

മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് തദ്ദേശ വാർഡുകളിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് യു ഡിഎഫും വിജയിച്ചു. ഒരുവാർഡ് എൽഡിഎഫ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തപ്പോൾ യുഡിഎഫിന് ഒന്നു നഷ്ടമായി. കൊണ്ടോട്ടി ബ്ലോക്ക് -ഐക്കരപ്പടിയിൽ വെട്ടെണ്ണൽ പൂർത്തിയായിട്ടില്ല. അവിടെ യുഡിഎഫ് ലീഡിലാണ്. അമരമ്പലം പഞ്ചായത്ത്- ഉപ്പുവള്ളി വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ്‌സ്വതന്ത്ര അനിത രാജു 146 വോട്ടിന് യുഡിഎഫിലെ ബേബി കളരിക്കലിനെ (യുഡിഎഫ്), പരാജയപ്പെടുത്തി. അനിത 625 വോട്ടു നേടിയപ്പോൾ ബേബി കളരിക്കൽ 479 വോട്ടു നേടി. രജനി ദാസ്(ബിജെപി) 164 വോട്ടുനേടി. മുമ്പ് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച അനിത രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

വട്ടംകുളം പഞ്ചായത്തിലെ മേൽമുറി വാർഡ് എൽഡിഎഫ് സീറ്റ് നില നിർത്തി. കെ വി കുമാരൻ (എൽഡിഎഫ്) 61 വോട്ടിന് ബിജെപിയിലെ സൊമനാഥൻ കളരിക്കലിനെ പരാജയപ്പെടുത്തി. കുമാരൻ 502ഉം, സോമനാഥൻ 442ഉം വോട്ടു നേടി. അബ്ദുൽ കരീം കെ പി(യുഡിഎഫ് സ്വതന്ത്രൻ) 141 വോട്ടു നേടി മൂന്നാം സ്ഥാനത്തായി. വളാഞ്ചേരി നഗരസഭ- മീമ്പാറയിൽ യുഡിഎഫിലെ എം ഫാത്തിമ് നസിയ 55 വോട്ടിന് വിജയിച്ചു. ആകെ 401 വോട്ടു നേടി. എൽഡിഎഫിലെ അസ്മാബി പാറക്കൽ 346 വോട്ടുനേടി. കഴിഞ്ഞ തവണ എൽഡിഎഫിന് 242 വോട്ടായിരുന്നു.കെ പി മുനീറ ടീച്ചർ(സ്വതന്ത്ര) 42 വോട്ടു നേടി.

പത്തനംതിട്ട നഗരസഭ പതിമൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി അൻസർ മുഹമ്മദ് വിജയിച്ചു. എൽഡിഎഫ് കൗൺസിലറായിരുന്ന വി എ ഷാജഹാൻ അന്തരിച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഷാജഹാന്റെ മകനാണ് അൻസർ മുഹമ്മദ്. കെഎസ്‌യു ജില്ലാ പ്രസിഡന്റായിരുന്നു. 443 വോട്ടാണ് സ്വതന്ത്ര സ്ഥാനാർത്ഥി നേടിയത്. 251 വോട്ടിന്റെ ഭൂരിപക്ഷമാണ്. 192 വോട്ട്‌നേടി രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ കരീം തെക്കേത്ത്. മൂന്നാമത് SDPI സ്ഥാനാർത്ഥി സിറാജ് സലീം. 163 വോട്ട്. നാലാമതാണ് എൽഡിഎഫ് എത്തിയത്. സ്ഥാനാർത്ഥി അൻസാരി എസ് അസീസിന് 142 വോട്ട്. ബിജെപിക്ക് ലഭിച്ചത് ഏഴ് വോട്ട്.

പന്തളം നഗരസഭ വാർഡ് 10 ൽ എസ് ഡി പി ഐ സ്ഥാനാർത്ഥി ഹസീന (276) വിജയിച്ചു. റസീന യുഡിഎഫ് - 267 റോസിന ബീഗം എൽഡിഎഫ് - 247 രജനി BJP - 12. എൽഡിഎഫ് കൗൺസിലർ ജാൻസി ബീഗത്തിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP