Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാപ്രളയം: റേഷൻ ഇനങ്ങളിലും രക്ഷാപ്രവർത്തനത്തിനും വിമാനങ്ങൾ ഉപയോഗിച്ചതിനും കേന്ദ്രസർക്കാരിന് പണം മടക്കി നൽകണം; ദുരിതാശ്വാസ നിധി തികയാതെ വരും; കേരള പുനർനിർമ്മാണത്തിന് 31,000 കോടി ആവശ്യമെന്നും മുഖ്യന്ത്രി; നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ പൂർണരൂപം

മഹാപ്രളയം: റേഷൻ ഇനങ്ങളിലും രക്ഷാപ്രവർത്തനത്തിനും വിമാനങ്ങൾ ഉപയോഗിച്ചതിനും കേന്ദ്രസർക്കാരിന് പണം മടക്കി നൽകണം; ദുരിതാശ്വാസ നിധി തികയാതെ വരും; കേരള പുനർനിർമ്മാണത്തിന് 31,000 കോടി ആവശ്യമെന്നും മുഖ്യന്ത്രി; നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ പൂർണരൂപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിൽ 26,718 കോടിയുടെ നഷ്ടമുണ്ടായെന്നും പുനർനിർമ്മാണത്തിന് 31,000 കോടി ആവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിലെത്തിയ തുക മതിയാകാതെ വരും. കൂടാതെ കേന്ദ്രത്തിനും പണം നൽകേണ്ട സ്ഥിതിയാണ്. കേന്ദ്ര സർക്കാരിന് തന്നെ റേഷൻ ഇനങ്ങളിലും രക്ഷാപ്രവർത്തനത്തിനായി വിമാനങ്ങൾ ഉപയോഗിച്ചതിനുമായി 290.74 കോടി രൂപ നൽകേണ്ടതുണ്ട് . ഈ തുകയും സംസ്ഥാനം കണ്ടെത്തണം. മുഖ്യമന്ത്രി പറഞ്ഞു. ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്.

പ്രസ്താവനയുടെ പൂർണരൂപം ഇങ്ങനെ:

ഈ നൂറ്റാണ്ടിൽ കേരളം കണ്ട എറ്റവും വലിയ കാലവർഷക്കെടുതിയാണ്2018ഓഗസ്റ്റ് മാസത്തിൽ ഉണ്ടായത്. നമ്മുടെ നാട്ടിൽ വികസിച്ചുവന്ന നവോത്ഥാന പാരമ്പര്യവും മതനിരപേക്ഷ സംസ്‌കാരവും സൃഷ്ടിച്ച കൂട്ടായ്മയുടെ അടിത്തറയിൽ നിന്നുകൊണ്ട് ആ ദുരന്തത്തെ അതിജീവിക്കാൻ നമുക്കായി.

സർക്കാർ സംവിധാനങ്ങളും ബഹുജനങ്ങളും എണ്ണയിട്ട യന്ത്രം കണക്കെ രക്ഷാപ്രവർത്തനത്തിൽ മുഴുകി. ലോകത്തെമ്പാടുമുള്ള ജനതയുടെ പ്രത്യേകിച്ചും മലയാളികളുടെ നാടിനോടുള്ള അഗാധമായ സ്നേഹവും ഈ ദുരന്ത ഘട്ടത്തിൽ നമ്മുടെ അതിജീവനത്തിന് കരുത്തായിത്തീർന്നു.

നമ്മുടെ നഷ്ടങ്ങൾ

വന്നുചേർന്നിട്ടുള്ള നഷ്ടങ്ങൾ പലതും നികത്താനാവാത്തതാണെന്ന് വിസ്മരിക്കേണ്ടതില്ല. നമ്മോടൊപ്പം ഇനിയും കഴിയേണ്ടിയിരുന്ന435 സഹോദരങ്ങളുടെ ജീവനാണ് ഈ ദുരന്തം തട്ടിപ്പറിച്ചത്. പകലന്തിയോളം അദ്ധ്വാനിച്ച് ഒരുക്കുകൂട്ടിയ സമ്പാദ്യങ്ങൾ നഷ്ടപ്പെടുന്നത് കണ്ണീരോടെ നോക്കിനിൽക്കേണ്ടിവന്നവരുടെ മാനസികവ്യഥയും നഷ്ടങ്ങളും ഈ ദുരന്തത്തിന്റെ ബാക്കിപത്രങ്ങളായിരുന്നു.

ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ ആധുനികമായ മാനദണ്ഡങ്ങൾ അനുസരിച്ച് ശാസ്ത്രീയമായി തിട്ടപ്പെടുത്തിയപ്പോൾ26,718കോടി രൂപയുടെ നഷ്ടവും പുനർനിർമ്മാണത്തിന്31,000കോടി രൂപ ആവശ്യമാണെന്നുമാണ് കണക്കാക്കിയിട്ടുള്ളത്. തലമുറകളായി ആഘാതം സൃഷ്ടിക്കുന്ന പാരിസ്ഥിതിക നഷ്ടത്തിന്റെ നികത്താനാവാത്ത കണക്ക് വേറെയുമുണ്ട്.

അതിജീവനത്തിന്റെ പാഠങ്ങൾ

ദുരന്തത്തിൽ തകർന്ന ജനതയല്ല,ഒറ്റക്കെട്ടായി നിന്ന് ദുരന്തങ്ങളെ അതിജീവിച്ച ജനതയാണ് നാമെന്ന് ലോകം മുമ്പാകെ അഭിമാനപൂർവ്വം കാണിച്ചുകൊടുക്കാൻ കഴിയുന്ന പ്രവർത്തനമാണ് നാം ആവിഷ്‌ക്കരിക്കുന്നത്. അതിന് കേരളത്തിലെ ജനതയുടെ ഐക്യം അടിസ്ഥാനമാണെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനുള്ള ഇടപെടൽ ആയിരിക്കും ഇത്.

ഇത്തരത്തിലൊരു സമഗ്ര സമീപനം സ്വീകരിക്കുമ്പോൾ തന്നെ ആദ്യ ഘട്ടത്തിൽ ആസ്തികളുടെ പ്രയോഗക്ഷമത ഉറപ്പുവരുത്താൻ ആവശ്യമായ അറ്റകുറ്റപ്പണികളും അതിനായുള്ള നിക്ഷേപവും നടത്തേണ്ടതുണ്ട്. ദുരന്തത്തിന്റെ ശേഷിപ്പായി നമ്മുടെ പൊതു ആസ്തികളെല്ലാം വല്ലാതെ കേടുപാടുകൾ നേരിട്ടതാണ്. ഈ പശ്ചാത്തലത്തിൽ ഇത്തരം അറ്റകുറ്റപ്പണികൾക്ക് നല്ലൊരു തുക ചെലവഴിക്കേണ്ട സാഹചര്യവുമുണ്ട്. കഴിയുന്നത്ര പെട്ടെന്ന് തന്നെ ദുർവ്യയങ്ങൾ ഒഴിവാക്കി ഈ ഘട്ടത്തിലേറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നത്.

ശാസ്ത്രീയമായ പഠനങ്ങളുടെയും പ്രവാസികളുൾപ്പെടെ പുതിയ നിർമ്മാണ സാങ്കേതികവിദ്യകളിൽ അറിവും പരിചയവും അനുഭവവും ഉള്ളവരുടെയെല്ലാം അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും പുനർനിർമ്മാണം നടത്തുക. ഈ നിർമ്മാണത്തിലാവട്ടെ ഭാവിയിലെ വെല്ലുവിളികൾ നേരിടുകയും വരുംതലമുറകളുടെ പ്രതീക്ഷകൾ നിറവേറ്റുകയും ചെയ്യുന്ന തരത്തിലുള്ള കേരളത്തിന്റെ പുനർനിർമ്മാണം ഉറപ്പാക്കുകയാണ് രണ്ടാം ഘട്ടം. ഇതിനുള്ള അടിസ്ഥാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തന്നെ രണ്ട് മൂന്ന് മാസങ്ങൾ എങ്കിലും വേണ്ടിവരും. അതിനാലാണ് ജനജീവിതത്തിൽ സ്തംഭനം ഉണ്ടാകുന്നത് ഒഴിവാക്കാൻ അടിയന്തരമായ അറ്റകുറ്റപണികൾ നാം ചെയ്യേണ്ടിവരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ വിഭവപരിമിതികൾ കൂടി കണക്കിലെടുത്ത് കൃത്യമായ മുൻഗണനാക്രമം നിശ്ചയിച്ചുകൊണ്ടുവേണം നടപ്പിലാക്കാൻ. ഇതും വലിയ വെല്ലുവിളിയായിട്ടാണ് നമ്മുടെ മുന്നിലുള്ളത്.

പുനർനിർമ്മാണം എങ്ങനെ?

പുനർനിർമ്മാണത്തിനായുള്ള മുന്നൊരുക്കം ഇതോടൊപ്പം തന്നെ നടപ്പിലാക്കുന്നതിനുള്ള ഇടപെടലും നടത്തും. പുനർനിർമ്മാണം എന്നത് കാലവർഷക്കെടുതിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥ പുനഃസ്ഥാപിക്കുകയല്ല. പാരിസ്ഥിതികമായ സവിശേഷതകളും ജനങ്ങളുടെ ജീവനോപാധികളും നമ്മുടെ കാർഷിക സംസ്‌കൃതി സംരക്ഷിച്ചും കൊണ്ടുള്ള ഒരു കാഴ്ചപ്പാട് വികസിച്ചുവരേണ്ടതുണ്ട്.

അതിനായി ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാനുള്ള ഇടപെടലാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇങ്ങനെ അറിവുകൾ സ്വീകരിക്കുമ്പോൾ അത് നമ്മുടെ നാടിന്റെ സവിശേഷതകൾക്കൊപ്പിച്ച് രൂപപ്പെടുത്തുക എന്ന ശ്രമകരമായ ഉത്തരവാദിത്തവും ഏറ്റെടുക്കും.

പ്രളയദുരന്തം - വിഭവ ലഭ്യത,ചെലവ്

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ27.11.2018വരെ ലഭ്യമായ തുക (ഇതുവരെ സാലറി ചലഞ്ച് മുഖേന സമാഹരിച്ച തുകയും ഇതിൽ പെടും)2683.18കോടി രൂപയാണ്. ഇതുവരെ ചെലവായ തുകയാവട്ടെ 688.48കോടി രൂപയും. ഇതിനുപുറമെ വീടുകളുടെ നാശനഷ്ടത്തിന് സി.എം.ഡി.ആർ.എഫി.ൽ നിന്നും 1357.78കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു.
ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും സൂചിക പ്രകാരം നാശനഷ്ടങ്ങൾ പരിഹരിക്കാൻ 31,000കോടി രൂപ മുതൽ മുടക്കേണ്ടതുണ്ട്.

ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ987.73 കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ586.04കോടി രൂപ നാളിതുവരെ ചെലവായിട്ടുണ്ട്. നിലവിൽ706.74കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീർക്കാനാവുകയുള്ളൂ. ഇതിൽ കേന്ദ്ര സർക്കാരിന് തന്നെ റേഷൻ ഇനങ്ങളിലും രക്ഷാപ്രവർത്തനത്തിനായി വിമാനങ്ങൾ ഉപയോഗിച്ചതിനുമായി 290.74കോടി രൂപ നൽകേണ്ടതുണ്ട് എന്നതാണ് നിലവിലുള്ള സ്ഥിതി.

എസ്.ഡി.ആർ.എഫിലുള്ള തുക മുഴുവൻ വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവൻ കൊടുത്തുതീർക്കാൻ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ല.

കേരള പുനർനിർമ്മാണ പദ്ധതി (RKI)

നമ്മുടെ പുനർനിർമ്മാണം എങ്ങനെ നടത്താമെന്ന് സംബന്ധിച്ച ഒരു കാഴ്ചപ്പാട് സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ആസൂത്രണത്തിലും നിർമ്മാണത്തിലും വേഗതയും കാര്യക്ഷമതയും ഉൾക്കൊണ്ടുള്ളതാണ് അത്. കേരള പുനർനിർമ്മാണ പദ്ധതി (Rebuild Kerala Initiative)എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.

ദുരന്തത്തെ അതിജീവിക്കാൻ പറ്റുന്നവിധം ആസ്തികളെയും ജീവിതോപാധികളെയും സംരക്ഷിക്കാൻ കഴിയുന്ന വിധമുള്ള ഒന്നായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. അതോടൊപ്പം ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് വേഗം മടക്കിക്കൊണ്ടുവരാനാവുക എന്ന സുപ്രധാനമായ കാഴ്ചപ്പാടും ഇത് മുന്നോട്ടുവയ്ക്കുന്നു. സമൂഹത്തിലെ എറ്റവും പിന്നോക്കംകിടക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ പ്രത്യേകമായി കണ്ടുകൊണ്ടുള്ള പുനർനിർമ്മാണമാണ് ലക്ഷ്യംവയ്ക്കുന്നത്.

പ്രകൃതിക്കനുയോജ്യമായ നിർമ്മാണങ്ങൾ

പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ തകർന്നുപോകാത്ത നിർമ്മാണങ്ങളാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകളെ ഉൾക്കൊണ്ടുകൊണ്ടുള്ള നിർമ്മാണമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

റോഡുകളെ ഉയർത്തിക്കൊണ്ടും നീരൊഴുക്കിനുള്ള ശേഷി മെച്ചപ്പെടുത്തിക്കൊണ്ടും മാത്രമേ ഇത് നടപ്പിലാക്കാനാവൂ. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ സംരക്ഷണം എന്നതും പ്രധാനമായി കണ്ടുകൊണ്ടുള്ള ഇടപെടലാണ് ഇത്. സ്വാഭാവിക പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും മനുഷ്യവാസകേന്ദ്രങ്ങളെ നിലനിർത്തുകയും ചെയ്തുകൊണ്ടുള്ള സമീപനമായിരിക്കും ഇതിലുണ്ടാവുക. പ്രാദേശിക-കാലാവസ്ഥാ സവിശേഷതകളുമായി പൊരുത്തപ്പെടുന്ന മെച്ചപ്പെട്ട നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുക എന്നതും പ്രധാനമാണ്. നാടിന് ചേർന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കപ്പെടുമ്പോൾ ഇതിലൂടെ നിർമ്മാണം ഏറെക്കാലം നിലനിർത്താൻ മാത്രമല്ല,പാരിസ്ഥിതികമായ തകർച്ചയെ ലഘൂകരിക്കാനും സാധ്യമാകും. അങ്ങനെ നാം ചെലവിടുന്ന പണം നാടിന്റെ വികസനത്തിന് ഉപയോഗിക്കാൻ കഴിയുകയും ചെയ്യുന്നു.

മണ്ണിന്റെ ഘടനാപരമായ സവിശേഷതകളും ഭൗമരൂപ-ജലശേഖര പഠനങ്ങൾ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളും ഉൾക്കൊണ്ടുമായിരിക്കും പുനർനിർമ്മാണ പദ്ധതി തയ്യാറാക്കുക. പദ്ധതികളുടെ ദീർഘകാല നിലനിൽപ്പിനും ദുരന്തങ്ങളെ അതിജീവിക്കാനുള്ള ശേഷിയും ഇതുവഴി ഉറപ്പുവരുത്താനാവും. അതിനുതകുന്ന വിധത്തിലുള്ള മാറ്റങ്ങൾ പദ്ധതി രൂപകല്പനകളിൽ വരുത്തുന്നതിന് ശ്രദ്ധിക്കുന്നതാണ്. ഇതിനായി ഓർഗാനിക് ആർക്കിടെക്ചർ (ജൈവിക വാസ്തുവിദ്യാ) മാതൃകകളും പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക.

നൂതനവും ആധുനികവുമായ സാങ്കേതികവിദ്യകൾ

പാരിസ്ഥിതിക സംരക്ഷണത്തെ പ്രധാനമായി കണ്ടുകൊണ്ട് വിഭവ ഉപയോഗത്തിൽ മിതത്വം പുലർത്തും. കാര്യക്ഷമതയുള്ള സാങ്കേതികവിദ്യകളിലേക്കും നിർവ്വഹണ രീതികളിലേക്കും മാറുന്നതിനുള്ള അവസരമായി ഈ സാഹചര്യത്തെ പ്രയോജനപ്പെടുത്തുന്ന സമീപനമുണ്ടാകും.

ചില നിർമ്മാണ വസ്തുക്കൾക്ക് ആവശ്യമായ പ്രാഥമിക ചെലവ് ഉയർന്നതാകാം. എന്നാൽ തേയ്മാനമില്ലാതെ നിലനിൽക്കുക വഴി ദീർഘകാലാടിസ്ഥാനത്തിൽ അത് കൂടുതൽ ലാഭകരമായിരിക്കും. അതിലൂടെ നിർമ്മാണങ്ങളുടെ ദീർഘകാല നിലനിൽപ്പു ഉറപ്പുവരുത്താനും കഴിയും. കൂടുതലായി ചിലവഴിക്കപ്പെടുന്ന തുക അതുകൊണ്ട്തന്നെ അധികമായിത്തീരുകയുമില്ല.

ആധുനികവും നൂതനവുമായ സാങ്കേതികവിദ്യകളുടെ ഉപയോഗം ഈ പദ്ധതിയുടെ എറ്റവും പ്രധാനമായ സവിശേഷതയായിരിക്കും. അതിലൂടെ ഏറ്റെടുക്കപ്പെടുന്ന പദ്ധതികൾ ഏറ്റവും നവീനമായ രീതിയിൽ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും കഴിയും. ഉപഭോക്തൃ വിഭവ ഉപയോഗത്തിൽ സ്മാർട്ട് ടെക്നോളജികളുടെ ഉപയോഗം കൊണ്ടുവരും. അതുവഴി ദുരന്ത സാധ്യതയുടെ ശാസ്ത്രീയ പ്രവചന സംവിധാനങ്ങൾ രൂപപ്പെടുത്താൻ പറ്റുന്ന സ്ഥിതിയുമുണ്ടാകും. അതിലൂടെ ദുരന്തങ്ങളെ മുൻകൂട്ടി അറിയുന്നതിനും ദുരന്തസമയത്ത് പെട്ടെന്ന് ഒഴിപ്പിക്കൽ മാർഗ്ഗങ്ങൾ കൊണ്ടുവരുന്നതിനും സഹായകമാവുകയും ചെയ്യും.

ദുരിതാശ്വാസപ്രവർത്തനത്തിന് സഹായകരമായ സംവിധാനങ്ങളെയും ഇതുവഴി വികസിപ്പിക്കാനാവും. ഭാവിയിൽ ദുരന്ത നിവാരണത്തിൽ ഇടപെടുന്നതിനുള്ള സംസ്ഥാനത്തിന്റെ ശേഷി വർദ്ധിപ്പിക്കാനും ആകും. മാത്രമല്ല,ദുരന്തത്തിന്റെ ആഘാതം ഏറ്റവും കുറച്ചുകൊണ്ടുവരുന്നതിനും ഇത്തരം സമീപനം സഹായകമായിരിക്കും.

ഭാവികാല ദുരന്ത പരിപാലനത്തിന് സുസ്ഥിരമായ സംവിധാനങ്ങൾ രൂപപ്പെടുത്താൻ കഴിയുക എന്നതും പ്രധാനമാണ്. അതിനായി കാലാവസ്ഥ,മഴലഭ്യത,മണ്ണുഘടന തുടങ്ങി വിവിധ ഘടകങ്ങളുടെ വിപുലമായ ശേഖരം തയ്യാറാക്കപ്പെടേണ്ടതുണ്ട്. നിലവിലുള്ള ഡേറ്റാ അനലറ്റിക്സ് സിസ്റ്റങ്ങൾ പോലുള്ള ആധുനിക വിവരസംവേദന സാങ്കേതികവിദ്യാ സംവിധാനങ്ങളെയും ഇതിനായി ഉപയോഗപ്പെടുത്താൻ കഴിയും. ഇതിനെയൊക്കെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ദുരന്ത പരിപാലന- നിരീക്ഷണ സംവിധാനങ്ങളാണ് രൂപപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.

നീതിപൂർവ്വ പുനരധിവാസ നടപടികൾ

പുനരധിവാസത്തിനായുള്ള നടപടികളെല്ലാം തയ്യാറാക്കപ്പെടുന്നത് ദുരന്തബാധിത ജനങ്ങളേയും ദുരന്തബാധിത കുടുംബങ്ങളേയും കണക്കിലെടുത്തുകൊണ്ടാവണം. അവർക്കു നേരിട്ട ആഘാതവും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരവും ഇതിൽ പരിഗണിക്കണം. ഇതുകൂടി ഉൾക്കൊണ്ടുകൊണ്ടാണ് പുനരധിവാസത്തിനുള്ള പ്രവർത്തന പദ്ധതിയും സമയക്രമവും നിശ്ചയിക്കപ്പെടുന്നത്.

കാര്യക്ഷമത ഉറപ്പാക്കൽ

പദ്ധതികൾ കാര്യക്ഷമമായി ദീർഘകാലം പ്രവർത്തിക്കണമെങ്കിൽ അവയുടെ നടത്തിപ്പിന് ചുമതലപ്പെട്ട ഏജൻസികളുടെ സാങ്കേതികവും നിർവ്വഹണപരവുമായ ശേഷി വളരെ പ്രധാനമാണ്. അതിനാൽRebuild Kerala Initiativeന്റെ കീഴിൽ,ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെയും വകുപ്പുകളുടെയും ശേഷി വികസനത്തിനുള്ള നടപടികളുണ്ടാകും. സാങ്കേതിക സ്ഥാപനങ്ങളുടെ സഹായവും ആഗോളതല മികവുറ്റ സങ്കേതങ്ങളുടെ മാതൃകകളും ഇതിനായി ഉപയോഗപ്പെടുത്തും.

ആസ്തി പരിപാലന ചട്ടക്കൂടുകളുടെ രൂപീകരണം

പൊതുമുതൽ ഉപയോഗിച്ചു നിർമ്മിക്കപ്പെടുന്ന ആസ്തികളുടെ നിലനിൽപ്പ് ഉറപ്പാക്കാനാകുന്ന പൊതു ആസ്തി പരിപാലന സംവിധാനങ്ങൾ ഉണ്ടാവുക എന്നത് പ്രധാനമാണ്. റോഡുകളുടെ പരിപാലനവും അതിനായി നീക്കി വയ്ക്കാനാകുന്ന ധനവിഭവ പരിമിതിയും നാം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ്. ഇത് മറികടക്കുന്നതിന് മറ്റു പല രാജ്യങ്ങളിലും വിജയകരമായി നടപ്പാക്കപ്പെട്ടിട്ടുള്ള മാതൃകകൾ നമുക്ക് സ്വീകരിക്കാനാവണം. അതിനായി പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തവും ചുമതലയും ഉറപ്പാക്കുന്നതിനുള്ള സാദ്ധ്യതയും പരിശോധിക്കുന്നതാണ്.

പ്രക്രിയകളുടേയും നടപടികളുടേയും ലഘൂകരണം

വളരെ വിപുലമായ പുനർനിർമ്മാണ പ്രവർത്തനമാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാനും അത് നടപ്പിലാക്കാനും കഴിയേണ്ടതുണ്ട്. അതിനായി ചുവപ്പുനാടകളിൽ നിന്ന് വിമുക്തമായ രീതിയിൽ ഇതിനെ മുന്നോട്ടുകൊണ്ടുപോകും. അതോടൊപ്പം തന്നെ പ്രവർത്തനത്തിലെ സുതാര്യതയും സമ്പത്തിന്റെ ഉപയോഗത്തിലുള്ള കൃത്യതയും ഉറപ്പാക്കാൻ കഴിയണം.

പ്രവർത്തനപരിപാടി

പ്രളയബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണ- പുനർനിർമ്മാണ ആവശ്യങ്ങൾ പൊതുവായി താഴെപ്പറയുന്ന വിഭാഗങ്ങളിൽ പെടുന്നു.
a)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുകളുടെ പുനർനിർമ്മാണം
b)വീടുകളുടെ പുനർനിർമ്മാണം
c)ഉപജീവനോപാധികളുടെ വീണ്ടെടുപ്പ്
d) PWDറോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണിയും പുനർനിർമ്മാണവും
e)പൊതുകെട്ടിടങ്ങളുടെ വലിയ അറ്റകുറ്റപ്പണികളും പുനർനിർമ്മാണവും.

ഇവയെല്ലാം ഏറെ പ്രധാനപ്പെട്ട ദൗത്യമായി കേരള പുനർനിർമ്മാണ പദ്ധതിയുടെ മുമ്പിൽ വരുന്നതാണ്.

പരിസ്ഥിതി സൗഹൃദപരമായ ഇടപെടൽ

ഗണ്യമായ തോതിൽ പരിസ്ഥിതി സംരക്ഷണ പ്രകൃതി സൗഹൃദ ഇടപെടലുകൾ ആവശ്യമായ വികസന പദ്ധതികളും ഇതിന്റെ ഭാഗമായി ഉയർന്നുവരുന്നുണ്ട്. അവയെ പ്രത്യേകമായി കണ്ടുകൊണ്ട് ഇടപെടാനാവണം. വിവിധ പ്രദേശങ്ങളിൽ ആ മേഖലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടാവണം ഇത് നടപ്പിലാക്കേണ്ടത്. ചില പ്രദേശങ്ങളുടെയും മേഖലകളെയും ഈ സവിശേഷതയോടെ കാണാനാവണം.
i.കുട്ടനാട് പ്രദേശം
ii.പുഴയോരങ്ങളുടേയും പാരിസ്ഥിതിക ദുർബ്ബല മേഖലകളു ടേയും സംരക്ഷണം.
iii.രൂക്ഷമായ കടലാക്രമണത്തിനും മനുഷ്യവാസ കേന്ദ്രങ്ങളുടെ നഷ്ടത്തിനും സാദ്ധ്യതയുള്ള തീരപ്രദേശങ്ങളുടെ സംരക്ഷണം.
iv.കനാലുകളുടെ നീരൊഴുക്കു ശേഷി ഉയർത്തലും പ്രളയസാദ്ധ്യത കുറയ്ക്കലും ഉൾപ്പെടെ ജലശേഖരങ്ങളുടെ സംരക്ഷണത്തിനും പരിപോഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമുള്ള പ്രവർത്തനങ്ങൾ.
v.മണ്ണിടിച്ചിൽ സാദ്ധ്യത ഒഴിവാക്കുന്നതിനും മണ്ണിടിച്ചിൽ ഉണ്ടായ ഇടങ്ങളുടെ വീണ്ടെടുപ്പിനുമുള്ള നടപടികൾ,വയനാട്ടിലേയും ഇടുക്കിയിലേയും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുള്ള പ്രദേശങ്ങളുടെ പരിസ്ഥിതി സൗഹൃദ -സുസ്ഥിര വികസനവും ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ.

തന്ത്രപ്രധാനമായ വലിയ വികസന പദ്ധതികൾ

ഇതോടൊപ്പം തന്ത്ര പ്രധാനമായ ചില വികസന പദ്ധതികളും ഇതിന്റെ ഭാഗമായി മുന്നോട്ടുവയ്ക്കുന്നുണ്ട്. അവ ഇവയാണ്.
i.മുഖ്യ വ്യവസായ വാണിജ്യ കേന്ദ്ര സ്ഥാനമെന്ന നിലയ്ക്ക് കൊച്ചിയുടെ സമഗ്ര വികസനം.
ii.പ്രധാന മെട്രോ നഗരങ്ങളായ തിരുവനന്തപുരത്തിന്റെയും കോഴിക്കോടിന്റെയും സമഗ്ര പശ്ചാത്തല സൗകര്യ വികസനത്തിനുള്ള പദ്ധതി
iii.പതിനാലു ജില്ലകളിലും ഭാവികേരളത്തെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള മാതൃകാ പദ്ധതികൾ
iv.പാർശ്വവത്ക്കരിക്കപ്പെട്ട ആദിവാസി,തീരദേശത്തെ മത്സ്യ ത്തൊഴിലാളി മേഖലകളുടെ സമഗ്ര പുനരധിവാസ വികസന പദ്ധതികൾ.

ഇവയ്ക്ക് ഓരോന്നിനും നിർവ്വഹണത്തിലും ധനവിഭവ ആവശ്യത്തിലും വ്യത്യസ്തമായ സമീപനങ്ങളാണ് ആവശ്യമായുള്ളത്. അവ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടിവരും.

RKIആസൂത്രണവും പദ്ധതി രൂപീകരണവും

മേൽപ്പറഞ്ഞ കാഴ്ചപ്പാടിന് അനുസൃതമായ രീതിയിൽ പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ ചർച്ചകൾ നടത്തേണ്ടിവരും. അതിലൂടെ നൂതനമായ ആശയങ്ങളെ സ്വാംശീകരിക്കുക എന്നതും പ്രധാനമായിത്തീരും. ഇത്തരത്തിൽ കൃത്യമായ പരിശോധന നടത്തിയാകുംRKIൽ ഉൾപ്പെടുത്തേണ്ട പദ്ധതികൾ തെരഞ്ഞെടുക്കുന്നത്.

നവ കേരള നിർമ്മിതിക്കുള്ള യുവജനങ്ങളുടെ താത്പര്യം ഉപയോഗപ്പെടുത്തുക എന്നതും പ്രധാനമായി കാണേണ്ടതുണ്ട്. ഇവരുടെ നൂതനാശയങ്ങളും വിവിധ മേഖലകളിലെ വിപുലമായ അനുഭവസമ്പത്തിൽ നിന്ന് ഉളവാകുന്ന പരിജ്ഞാനവും ഉപയോഗപ്പെടുത്താൻ കഴിയണം. ഇത്തരം പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവുന്നവരിൽ വളരെ ക്രിയാത്മകമായ ആശയങ്ങളുള്ളവർ ഉണ്ടാകും. അതോടൊപ്പം ഭാഗികമോ പൂർണ്ണമോ ആയി വികസിപ്പിക്കപ്പെട്ട പദ്ധതി നിർദ്ദേശങ്ങൾ കൈവശമുള്ളവരും ഉണ്ടാകും. ഇത്തരം വ്യക്തികളേയും സ്ഥാപനങ്ങളേയും ഉൾക്കൊണ്ട് മുന്നോട്ടുപോകുക എന്നതും പ്രധാനമാണ്. വിവിധ മേഖലകളിൽ നിന്ന് മുന്നോട്ടുവെയ്ക്കപ്പെടുന്ന ആശയങ്ങളെ കൂട്ടിയിണക്കി സമഗ്രമായി ഉപയോഗപ്പെടുത്തുന്നുവെന്നതുകൂടിയാണ്Rebuild Kerala Initiativeന്റെ മറ്റൊരു സവിശേഷത. മേൽപ്പറഞ്ഞ ലക്ഷ്യത്തോടെ,നൂതന വികസനാശയങ്ങളുടെ സമാഹരണത്തിനും വികസനത്തിനുമായി താഴെപ്പറയുന്ന പ്രവർത്തന പദ്ധതിയാണ്Rebuild Kerala Initiativeമുന്നോട്ടു വയ്ക്കുന്നത്.

വികസന സെമിനാറുകൾ

ഈ പദ്ധതി നടപ്പിലാക്കുന്നതിന് ആശയങ്ങൾ സ്വീകരിക്കുക എന്ന സമീപനവും മുന്നോട്ടുവയ്ക്കുന്നുണ്ട്. മേഖലാ,പ്രാദേശിക തലങ്ങളിലായി അച്ചടി-ദൃശ്യ മാധ്യമങ്ങളുമായി ചേർന്ന് വികസന സെമിനാറുകൾ ഇതിന്റെ ഭാഗമായി നടത്തുന്നതാണ്. ദുരിത ബാധിത ജില്ലകളിലെ എം.എൽഎമാരുടെയും എംപിമാരുടെയും നേതൃത്വത്തിൽ മെച്ചപ്പെട്ട പുനർനിർമ്മാണ ആശയങ്ങളുടെ രൂപീകരണത്തിനായി അർത്ഥ പൂർണ്ണമായ സംവാദങ്ങൾ നടത്തും. ഇങ്ങനെ രൂപീകരിക്കപ്പെടുന്ന ആശയങ്ങൾ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധരുടെ സഹായത്തോടെ വിശദമായി പരിശോധിച്ച് പ്രോജക്ട് ആശയങ്ങളായി മാറ്റും. ഈ നടപടിRebuild Kerala Initiativeസെക്രട്ടേറിയറ്റ് നിർവഹിക്കും. തുടർന്ന് അവ പ്രയോഗിക്കുന്നതിനുള്ള പദ്ധതികളായി ഇത് വികസിപ്പിക്കപ്പെടും.

ആശയരൂപീകരണം

സവിശേഷ മേഖലകളുമായി ബന്ധപ്പെട്ടും പുനർനിർമ്മാണ ആശയങ്ങളെക്കുറിച്ചും പ്രത്യേകമായ ഹാക്കത്തോണുകൾ (സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയ ആശയങ്ങൾ അവിഷ്‌ക്കരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനുമുള്ള സംവിധാനം) സംഘടിപ്പിക്കുന്നതാണ്. ഇവ പ്രധാനമായും സംസ്ഥാനത്തിനു പുറത്തു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരായ കേരളീയരിൽ നിന്നുള്ള വികസനനിർദ്ദേശങ്ങളുടെ സമാഹരണം ലക്ഷ്യമാക്കിയുള്ളതാണ്.

ആശയവിനിമയം:

തങ്ങളുടെ പ്രദേശത്തെ പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നൂതന ആശയങ്ങൾ രൂപീകരിക്കാനും സംവദിക്കാനുമായി സ്‌കൂൾ / കോളജ് തലങ്ങളിൽ അനുയോജ്യമായ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതും ഇതിന്റെ ഭാഗമായി പ്രോത്സാഹിപ്പിക്കും.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ കണ്ടെത്തുന്ന പദ്ധതികൾ:
ഒന്നിലേറെ തദ്ദേശഭരണസ്ഥാപനങ്ങൾ ഉൾപ്പെടുന്നതും പ്രസ്തുത മേഖലയുടെ പൊതു ആവശ്യമായതുമായ പദ്ധതികൾ ആവിഷ്‌ക്കരിക്കും. രണ്ടോ മൂന്നോ മുഖ്യ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ ജില്ലാ പഞ്ചായത്തുകളുടെയും മുൻസിപ്പൽ കോർപ്പറേഷനുകളുടെയും നേതൃത്വത്തിൽ രൂപീകരിക്കുന്നതാണ്.
സർക്കാർ വകുപ്പുകൾ കണ്ടെത്തുന്ന പദ്ധതികൾ

ജല അഥോറിറ്റി,ജലസേചന വകുപ്പ്,പൊതുമരാമത്തു വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളും ഇതിന്റെ ഭാഗമായി ആവിഷ്‌ക്കരിക്കും. സംസ്ഥാനത്തിന്റെ ഭാവിവികസനത്തിന് പൊതുവേ ഗുണകരമായ മാറ്റം ഉണ്ടാക്കുന്നതായിരിക്കും അത്. മാത്രമല്ല,ദുരന്തസാദ്ധ്യതയുള്ള പ്രദേശങ്ങൾക്കു സഹായസംവിധാനം ഒരുക്കുന്നതുമായ പദ്ധതികളും അതിലുൾപ്പെടും. അവരുടെ വാർഷിക പദ്ധതി ബജറ്റിന് ഉപരിയായി ഇത്തരം കാഴ്ടപ്പാടുകൾ രൂപീകരിക്കുന്നതിനും നിർദ്ദേശിക്കാവുന്നതാണ്.

മുഖ്യ പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ

മുഖ്യമായ പശ്ചാത്തല സൗകര്യവികസന പദ്ധതികൾ എന്നത് പ്രധാനമായും പദ്ധതി കൂട്ടാളിയാൽ (അതൊരു സ്പോൺസറോ,കമ്പനിയോ,പ്രാദേശിക കൂട്ടായ്മകളോ ആകാം) നയിക്കപ്പെടുന്നതായിരിക്കും. മാത്രമല്ല,ഇവ മാതൃകാ പദ്ധതികളോ വ്യക്തമായി നിർവചിക്കാവുന്ന പരിധികളോടു കൂടിയ വലിയ പ്രോജക്ടുകളോ ആയിരിക്കും. ഇതിന്റെ ചെലവുകൾ സ്വയം പര്യാപ്തമായ രീതിയിലോ ചെറിയൊരു ഭാഗം ഗ്യാപ്പ് ഫണ്ടിങ് സർക്കാരിൽ നിന്നും ലഭ്യമാക്കി ലാഭകരമായി പ്രവർത്തിക്കാനാകുന്നതോ ആയിരിക്കും.
*ആശയരൂപീകരണ ഹാക്കത്തോണുകളുടെ നടത്തിപ്പ്,നവീനാശയ കൈമാറ്റങ്ങൾക്കുള്ള വേദി,പ്രോജക്ട് നിർദ്ദേശങ്ങൾ സമർപ്പിക്കൽ,എന്നിവ ഓൺലൈനിലൂടെ കൈകാര്യം ചെയ്യുന്ന രീതിയായിരിക്കും ഉണ്ടാവുക. പദ്ധതി പരിശോധനകളും അംഗീകാരങ്ങളും ഇതിലൂടെ തന്നെ നടപ്പിലാക്കാനാവും. ഈ സംവിധാനം താമസംവിനാ തയ്യാറാക്കി പ്രവർത്തനക്ഷമമാക്കും.
*നിർവ്വഹണത്തിനായി നിർദ്ദേശിക്കപ്പെടുന്ന പദ്ധതികളുടെ ഗുണഭോക്തൃ സ്വീകാര്യത അറിയുന്നതിനായുള്ള ഇ-പോളിങ് സംവിധാനം ഏർപ്പെടുത്തും. മേൽപ്പറഞ്ഞ ഓൺലൈൻ സംവിധാനത്തിന്റെ ഭാഗമായിരിക്കും ഇത്.Rebuild Kerala Initiativeലെ എല്ലാ പദ്ധതികളും ഉപദേശക സമിതിയുടേയും മന്ത്രിതല സമിതിയുടേയും അംഗീകാരത്തിനു സമർപ്പിക്കുന്നതായിരിക്കും. ഇതിന് മുമ്പായി ഒന്നോ രണ്ടോ ആഴ്ച പദ്ധതി കൂട്ടാളികളുടെ അഭിപ്രായങ്ങൾക്കായി പ്രസ്തുത ഓൺലൈൻ സംവിധാനത്തിൽ അപ് ലോഡ് ചെയ്യും.

പോർട്ടൽ വഴി ലഭ്യമാക്കുന്ന വിവിധ നിർദ്ദേശങ്ങൾക്ക് ഇത്തരത്തിൽ ബന്ധപ്പെട്ടവരുടെ സ്വീകാര്യതകൂടി കണ്ടെത്തിയായിരിക്കും പരിഗണിക്കുക. പദ്ധതി തെരഞ്ഞെടുപ്പിന്റെ നീതിയുക്തതയും കരുത്തും വർദ്ധിപ്പിക്കുന്നതിന് ഇത് സഹായകമാവും.

ക്രൗഡ് ഫണ്ടിങ്

31,000കോടി രൂപ പുനർനിർമ്മാണത്തിന് ആവശ്യമുണ്ടെന്നാണ് യു.എൻ. ഏജൻസികളുടെ കണക്കുകളിലൂടെ വ്യക്തമാകുന്നത്. ഈ പണം സ്വരൂപിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനുവേണ്ടി വിവിധതരത്തിലുള്ള

വിഭവസമാഹരണ രീതികൾ ആവിഷ്‌ക്കരിക്കേണ്ടി വരും.

വിവഭസമാഹരണത്തിന്റെ മാർഗ്ഗങ്ങളിൽ ഒന്നാണ് ക്രൗഡ് ഫണ്ടിങ്. ഒരു പ്രത്യേക ആവശ്യം കണ്ടെത്തുകയും അതിന് ആവശ്യമായ ഫണ്ടിങ് ഒരു പ്രത്യേക വ്യക്തികളോ സ്ഥാപനങ്ങളോ ഗ്രൂപ്പുകളോ നിർവ്വഹിക്കുന്ന രീതിയാണ് ക്രൗഡ് ഫണ്ടിങ് കൊണ്ട് പൊതുവിൽ വിഭാവനം ചെയ്യുന്നത്. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ് ഫോം നിയതമായ പദ്ധതികൾക്ക് ആവശ്യമായ ധനസമാഹരണം ചെറിയ തുക മുതൽ വലിയ സംഭാവന വരെ സമാഹരിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വ്യക്തിഗത ഭവനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,അംഗൻവാടികൾ എന്നിവയുടെ പുനർനിർമ്മാണത്തിനും മൃഗസംരക്ഷണ മേഖലയിൽ ഉണ്ടായ നഷ്ടം നികത്തുന്നതിനാവശ്യമായ പദ്ധതികളുടെ വിശദാംശങ്ങളും ഇപ്പോൾതന്നെ പോർട്ടലിൽ ലഭ്യമാണ്. ആരോഗ്യമേഖലയിൽ ഉണ്ടായിട്ടുള്ള നാശനഷ്ടം പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. വിവിധ മേഖലകളിലെ ഇത്തരം ഇടപെടലുകളുടെ സാധ്യത ഇതിൽ ഉണ്ടാകുന്നതാണ്.

ഈ പദ്ധതി തയ്യാറാക്കുന്നത് സർക്കാർ വകുപ്പുകളും ഏജൻസികളുമാണ്. പോർട്ടലിൽ ലഭ്യമാക്കിയ പദ്ധതികളിലേയ്ക്ക് വ്യക്തികൾ,സ്ഥാപനങ്ങൾ,കമ്പനികൾ എന്നിവയ്ക്ക് ലോകമെമ്പാടും നിന്ന് സംഭാവനകൾ നൽകാൻ കഴിയും. ഇത്തരത്തിൽ ഏതെങ്കിലുമൊരു പ്രോജക്ടിന് പൂർണ്ണമായോ,ഭാഗികമായോ ധനസഹായം ലഭ്യമാക്കിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പദ്ധതി നടത്തിപ്പിന്റെ പുരോഗതി പോർട്ടലിൽ കൂടി നിരീക്ഷിക്കാനും വിലയിരുത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. പോർട്ടൽ വീക്ഷിക്കുന്ന ഏതൊരാൾക്കും വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ അറിയാനും അവർക്ക് താൽപ്പര്യമുള്ള മേഖലകളിൽ പുനർനിർമ്മാണം നടത്താനുമുള്ള ജില്ല,പഞ്ചായത്ത് എന്നിവ തെരഞ്ഞെടുക്കാനും സാധിക്കും. അതിലൊന്നോ,ഒന്നിലേറെയോ പദ്ധതികളിൽ നിക്ഷേപിക്കാനും ഏതെങ്കിലും പദ്ധതിയിൽ ഭാഗികമായി ധനസഹായം ലഭ്യമാക്കാനും അവസരമുണ്ടാകും. തികഞ്ഞ സുതാര്യതയും വിശ്വസനീയതയും ഉറപ്പാക്കി കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കുവഹിക്കാൻ താൽപ്പര്യമുള്ള ഏതൊരാളെയും അണിനിരത്താനുതകുന്ന തരത്തിലാണ് ക്രൗഡ് ഫണ്ടിങ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ നൽകുന്ന സംഭാവനകൾക്ക്80Gവകുപ്പ് പ്രകാരമുള്ള ആദായനികുതി ഇളവ് ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള വ്യക്തികൾ അസോസിയേഷനുകൾ,ബിസിനസ്സ് സ്ഥാപനങ്ങൾ മുതലായവയ്ക്ക് ഡെബിറ്റ് കാർഡ്,ക്രെഡിറ്റ് കാർഡ്,നെറ്റ്ബാങ്കിങ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ വിവിധ പദ്ധതികൾക്കായി സംഭാവന നൽകാവുന്നതാണ്. ഇതിലേക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്.

സ്ഥാപനതല ക്രമീകരണങ്ങൾ

രണ്ടോ മൂന്നോ വർഷക്കാലയളവിലേക്ക് വിവിധ സർക്കാർ വകുപ്പുകളേയും ഏജൻസികളേയും ഒന്നിച്ചു ചേർക്കുന്ന മൾട്ടി സെക്ടർ പ്രവർത്തനമായിരിക്കും കേരള പുനർനിർമ്മാണ പദ്ധതി (RKI)യിലൂടെ നടപ്പാക്കുക. ഇതിനനുയോജ്യമായ സ്ഥാപനതല ക്രമീകരണങ്ങൾ അതുകൊണ്ടുതന്നെ പ്രധാനമാണ്. നേരിട്ട ദുരന്തത്തിന്റെ വൈപുല്യം,ആവശ്യമായ ആസൂത്രണം,നിർവ്വഹണത്തിന്റെ സങ്കീർണ്ണതകൾ,ധനവിഭവ പരിപാലനം,നൽകേണ്ട സേവനങ്ങൾ തുടങ്ങിയവയ്ക്കായി പൂർണ്ണ സമർപ്പിതമായ സംവിധാനം ആവശ്യമാണ്.Rebuild Kerala Initiativeന്റെ നടത്തിപ്പിനുള്ള സ്ഥാപനതല ക്രമീകരണത്തിന്റെ രൂപരേഖ താഴെ കൊടുക്കുന്നു.

മന്ത്രിസഭ

മന്ത്രിസഭയുടെ നേരിട്ടുള്ള മേൽനോട്ടത്തിലും നിരീക്ഷണത്തി ലുമാണ്,കേരള പുനർനിർമ്മാണ പദ്ധതി (RKI)നടപ്പാക്കപ്പെടുക.Rebuild Kerala Initiativeന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമുള്ള സമയത്ത് ഫലപ്രദമായ തീരുമാനങ്ങൾ ലഭ്യമാക്കുന്നതിനും മന്ത്രിസഭ ഇടയ്ക്കിടെ പ്രത്യേക യോഗങ്ങൾ ചേരുന്നതായിരിക്കും. റൂൾസ് ഓഫ് ബിസിനസ് ഓഫ് ഗവൺമെന്റ് നിർദ്ദേശിക്കുന്നതുപോലെ,ചീഫ് സെക്രട്ടറിയായിരിക്കും മന്ത്രിസഭായോഗത്തിന്റെ സെക്രട്ടറി.

ഉപദേശക സമിതി

മുഖ്യമന്ത്രി ചെയർമാനും,ബഹു. പ്രതിപക്ഷ നേതാവ്,മുഖ്യമന്ത്രി നാമനിർദ്ദേശം നൽകുന്ന മന്ത്രിമാർ,സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ,ഭരണ പരിചയസമ്പന്നരായ പ്രമുഖ വ്യക്തികൾ,ഒരു യുവ സംരംഭകൻ,വിവിധ വിഷയമേഖലകളിലെ അഭിജ്ഞരായ വ്യക്തികൾ തുടങ്ങിയവരൊക്കെ അടങ്ങുന്ന ഉപദേശക സമിതിയാണ് കേരള പുനർനിർമ്മാണ പദ്ധതിക്കുവേണ്ടി രൂപീകരിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറിയാണ് ഉപദേശക സമിതിയുടെ മെമ്പർ സെക്രട്ടറി.

പദ്ധതി നിർദ്ദേശങ്ങൾക്കു മേലും തങ്ങൾക്കുമുന്നിൽ സമർപ്പിക്കപ്പെടുന്ന മറ്റിനങ്ങളിലും ഉപദേശവും മാർഗ്ഗ നിർദ്ദേശവും നൽകുകയാണ് ഉപദേശകസമിതിയുടെ മുഖ്യചുമതല.Rebuild Kerala Initiativeന്റെ കീഴിൽ ഏറ്റെടുക്കപ്പെടുന്ന എല്ലാ പ്രോജക്ടുകളുടെയും വിശദാംശങ്ങൾ ഉപദേശകസമിതിയുടെ നിർദ്ദേശങ്ങൾക്കായി സമർപ്പിക്കുന്നതാണ്

ഉന്നതതല അധികാര സമിതി

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും വിവിധ വകുപ്പു സെക്രട്ടറിമാർ അംഗങ്ങളുമായുള്ള ഉന്നതതല അധികാര സമിതി (High Level Empowered Committee)യാണ് കേരള പുനർനിർമ്മാണ പദ്ധതിക്ക് ഉണ്ടാവുക സർക്കാർ അതതു സമയത്ത് അഭിജ്ഞ വ്യക്തികളെ ഉന്നതതല അധികാര സമിതിയുടെ (HLEC)ഉപദേശകരായി നിയമിക്കും ഉപദേശകർ തീരുമാനങ്ങളെ ടുക്കുന്നതിനുള്ള സമിതിയിലെ എക്സ്-ഒഫിഷ്യോ അംഗങ്ങളായിരിക്കും.

RKIയുടെ കീഴിൽ വരുന്ന പദ്ധതികളുടെ കാര്യത്തിൽ,മന്ത്രിസഭ അംഗീകരിച്ച പ്രോജക്ട് രൂപരേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്ന പദ്ധതി വിശദാംശ രേഖകൾക്ക് ഭരണാനുമതിക്ക് നൽകാനുള്ള അംഗീകാരം നൽകേണ്ടത്High Level Empowered Committeeആയിരിക്കും. ഉപദേശക സമിതിയുടേയും മന്ത്രിസഭയുടേയും അംഗീകാരത്തിനായിRKIനിർവഹണ സമിതി മുന്നോട്ടു വയ്ക്കുന്ന പദ്ധതി നിർദ്ദേശങ്ങൾ പരിശോധിച്ച് അംഗീകരിക്കുക, RKIയുടെ ലക്ഷ്യങ്ങൾക്കും പദ്ധതിയുടെ പൊതുവായ പുരോഗതിക്കും അനുഗുണമെന്നു കാണുന്ന പദ്ധതി ആശയങ്ങൾ നേരിട്ടു തയ്യാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കുക,മന്ത്രിസഭ അംഗീകരിച്ച പ്രോജക്ട് രൂപരേഖകളുടെ അടിസ്ഥാനത്തിൽRKIനിർവഹണ സമിതി (Rebuild Kerala Initiative-Implementation Committee)തയ്യാറാക്കി സമർപ്പിക്കുന്ന പദ്ധതി വിശദാംശ രേഖകൾക്ക് അംഗീകാരം നൽകുക, Rebuild Kerala Initiativeന്റെ ഭാഗമായി മന്ത്രിസഭ അംഗീകരിക്കുന്ന വിവിധ പാക്കേജുകളുടെയും പ്രോഗ്രാമുകളുടേയും നിർവ്വഹണ നിരീക്ഷണം, RKIയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് മറ്റു സർക്കാർ വകുപ്പുകളുമായുള്ള പ്രവർത്തന ഏകോപനം, Rebuild Kerala Initiativeന്റെ നടത്തിപ്പിന് ആവശ്യമായ ധനവിഭവ സമാഹരണത്തിൽ സർക്കാരിന് ഉപദേശം നൽകൽ ഇവയൊക്കെയാണ് ഉന്നതതല അധികാര സമിതിയുടെ (High Level Empowered Committee)ചുമതലകൾ.

എന്നാൽ മന്ത്രിസഭ അംഗീകരിച്ച പ്രോജക്ട് രൂപരേഖയിൽ നിന്നും ഗണ്യമായ വ്യതിയാനം പദ്ധതിയുടെ വിശദാംശ രേഖയിൽ വരുന്നുവെങ്കിൽ അതിന് മന്ത്രിസഭയുടെ അംഗീകാരത്തോടു കൂടി മാത്രമേHigh Level Empowered Committeeഭരണാനുമതി അംഗീകാരം നൽകേണ്ടതുള്ളൂ.

Rebuild Kerala Initiativeനിർവ്വഹണ സമിതി

കേരള പുനർനിർമ്മാണ പദ്ധതിയുടെ നടത്തിപ്പു ചുമതലRebuild Kerala Initiativeന്റെ നിർവ്വഹണ സമിതിക്കാണ്. കേരള പുനർ നിർമ്മാണ പദ്ധതി(RKI)യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO)ആയി സർക്കാർ നിയമിക്കുന്ന മുതിർന്ന ഗവ. സെക്രട്ടറിയുടെ നേതൃത്വത്തിലാണ്Rebuild Kerala Initiativeന്റെ നിർവ്വഹണ സമിതിയുടെ പ്രവർത്തനങ്ങൾ നടക്കുക.Rebuild Kerala Initiativeന്റെ നിർവഹണ സമിതിയുടെ മെമ്പർ സെക്രട്ടറി, Rebuild Kerala Initiativeന്റെCEOആയിരിക്കും.

Rebuild Kerala Initiativeന്റെ കീഴിൽ നടപ്പാക്കേണ്ട പദ്ധതികളുടെ പ്രോജക്ട് രൂപരേഖകൾ തയ്യാറാക്കിHigh Level Empowered Committeeയുടെ പരിശോധനയ്ക്കു സമർപ്പിക്കുകയും തുടർന്ന്High Level Empowered Committeeയുടെ ശുപാർശയോടെ മന്ത്രിസഭയുടെ അംഗീകാരത്തിനു സമർപ്പിക്കുകയും ചെയ്യേണ്ടതും മന്ത്രിസഭ അംഗീകരിച്ച പ്രോജക്ട് രൂപരേഖകളുടെ അടിസ്ഥാനത്തിൽ പദ്ധതി വിശദാംശ രേഖകൾ തയ്യാറാക്കേണ്ടതുംRebuild Kerala Initiative-Implementation Committeeയാണ്.Rebuild Kerala Initiativeന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭരണചുമതലയും മന്ത്രിസഭ അംഗീകരിച്ചു നൽകുന്ന പദ്ധതിപാക്കേജുകളുടെ നിർവ്വഹണത്തിനുള്ള പൂർണ്ണ ഉത്തരവാദിത്തവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO)ക്ക് ആയിരിക്കും.

Rebuild Kerala Initiativeസെക്രട്ടേറിയറ്റ്

കേരള പുനർ നിർമ്മാണ പദ്ധതി (RKI)ക്ക് ഒരു സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നതായിരിക്കും.Rebuild Kerala Initiativeന്റെ രേഖകൾ എല്ലാം ഓൺലൈനായാണ് കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്നത്. കേരള പുനർ നിർമ്മാണ പദ്ധതി (RKI)യുടെ തീരുമാനങ്ങൾക്കായി നടക്കുന്ന പ്രത്യേക മന്ത്രിസഭായോഗങ്ങളുടെ സെക്രട്ടേറിയറ്റായിRebuild Kerala Initiativeസെക്രട്ടേറിയറ്റ് പ്രവർത്തിക്കും.

വകുപ്പുതല സമിതികൾ

കേരള പുനർനിർമ്മാണ പദ്ധതിയിലെ പ്രോജക്ടുകളുടെ നിർവ്വഹണം സുഗമമാക്കുന്നതിലേക്കായി വിവിധ വകുപ്പ് തല സമിതികൾ പ്രവർത്തിക്കും. പൊതുമരാമത്ത് വകുപ്പ് (റോഡുകൾ),പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങൾ),ജലവിഭവ വകുപ്പ് (ജല വിതരണം),ജലവിഭവ വകുപ്പ് (ജലസേചനം),തൊഴിലും നൈപുണ്യവും വകുപ്പ്,കൃഷി വകുപ്പ് എന്നിവയായിരിക്കും അവ. ഓരോ വകുപ്പുതല സമിതിയിലും ചെയർപേഴ്സണായി ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിയുണ്ടാകും.

ജില്ലാതല സമിതികൾ

ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ കേരള പുനർനിർമ്മാണ പദ്ധതികളുടെ നിർവ്വഹണം സുഗമമായി നടപ്പാക്കാൻ ഒരു സമിതി പ്രവർത്തിക്കും.
ഉപസംഹാരം

കാലവർഷക്കെടുതി കേരളത്തിനേൽപ്പിച്ച ആഘാതങ്ങൾ പരിഹരിക്കുക എന്നതു മാത്രമല്ല പുനർനിർമ്മാണത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പുതിയ കാലത്തിന്റെ ആവശ്യങ്ങളും നമ്മുടെ പാരിസ്ഥിതികമായ സവിശേഷതകളെ ഉൾക്കൊണ്ടുകൊണ്ടും കേരളത്തെ രൂപപ്പെടുത്താനുള്ള ഇടപെടൽ കൂടിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതിനായി ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകമാർജ്ജിച്ച അറിവുകളെ മുഴുവനും സ്വാംശീകരിച്ച് നമ്മുടെ നാടിന് ഉതകുന്ന ഒരു വികസന സമീപനം ഉണ്ടാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ചുവപ്പ് നാടകളിൽ നിന്ന് വികസന പ്രവർത്തനങ്ങളെ മോചിപ്പിച്ചെടുക്കുന്നതിനുള്ള ഇടപെടലിന്റെ ഭാഗം കൂടിയാണിത്. ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട കേരള മോഡൽ മുന്നോട്ടുവച്ച സംസ്ഥാനമാണ് നമ്മുടേത്. പുനർനിർമ്മാണത്തിന്റെ കാര്യത്തിൽ ഒരു പുതിയ കേരള മോഡൽ സൃഷ്ടിക്കാനുള്ള ഇടപെടലാണ് കേരള പുനർനിർമ്മാണ പദ്ധതി.

കാലവർഷക്കെടുതിയെ കേരളം അതിജീവിച്ചത് ഒറ്റക്കെട്ടായാണ്. പുനർനിർമ്മാണത്തിലും അത്തരമൊരു കൂട്ടായ്മ തന്നെ ഉണ്ടെങ്കിലേ വിജയകരമായി ഇത് പൂർത്തീകരിക്കാനാവൂ. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതവുമായി ബന്ധപ്പെട്ടതും കേരളത്തിന്റെ ഭാവിക്ക് സഹായകവുമായ ഈ പദ്ധതിയെ ഒറ്റക്കെട്ടായി പിന്തുണയ്ക്കാൻ കഴിയേണ്ടതുണ്ട്.

31,000കോടി രൂപയോളം പുനർനിർമ്മാണത്തിന് അനിവാര്യമായും വേണ്ടിവരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ലഭ്യമാക്കുന്നതിന് വിവിധ തരത്തിലുള്ള സഹായങ്ങൾ നേടിയെടുക്കുക എന്നതും പ്രധാനമാണ്. അതിനായുള്ള ഇടപെടലിലൂടെ മാത്രമേ പ്രളയത്തിൽ തകർന്ന കേരളത്തെ കൂടുതൽ കരുത്തോടെ വളർത്തിയെടുക്കാനാവൂ. അതിനായി ജനങ്ങളുടെയാകെ സഹായമുണ്ടാകേണ്ടതുണ്ട്. നിയമസഭയിലെ മുഴുവൻ അംഗങ്ങളുടെയും പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP