Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിക്കകത്ത് നടപ്പിലാക്കാൻ കഴിയാത്ത സ്ത്രീ സമത്വമാണോ ശബരിമലയിൽ പിണറായി സൃഷ്ടിക്കാൻ ശ്രമിക്കുന്നത്? വർഗീയ കക്ഷികളുമായി സന്ധി ചെയ്യലാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയം; ഈ പിണറായിയാണോ നവോത്ഥാന നായകൻ; പാർട്ടിയേയും സർക്കാരിനെയും വലയ്ക്കുന്ന പ്രതിസന്ധിക്ക് പിന്നിൽ പിന്നിൽ മുഖ്യമന്ത്രി മാത്രം: മറുനാടനോട് മനസ്സ് തുറന്ന് വിഎസിന്റെ മുൻ അഡീഷണൽ സെക്രട്ടറി കെ എം ഷാജഹാൻ

പാർട്ടിക്കകത്ത് നടപ്പിലാക്കാൻ കഴിയാത്ത സ്ത്രീ സമത്വമാണോ ശബരിമലയിൽ പിണറായി സൃഷ്ടിക്കാൻ ശ്രമിക്കുന്നത്? വർഗീയ കക്ഷികളുമായി സന്ധി ചെയ്യലാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയം; ഈ പിണറായിയാണോ നവോത്ഥാന നായകൻ; പാർട്ടിയേയും സർക്കാരിനെയും വലയ്ക്കുന്ന പ്രതിസന്ധിക്ക് പിന്നിൽ പിന്നിൽ മുഖ്യമന്ത്രി മാത്രം: മറുനാടനോട് മനസ്സ് തുറന്ന് വിഎസിന്റെ മുൻ അഡീഷണൽ സെക്രട്ടറി കെ എം ഷാജഹാൻ

എം മനോജ് കുമാർ

തിരുവനതപുരം: ശബരിമല വിധിയുടെ പേരിൽ സിപിഎമ്മിനെ ഇന്നു പ്രതിസന്ധിയുടെ കാണാക്കയത്തിലേക്ക് തള്ളിവിട്ടതിന് പിന്നിൽ പാർട്ടിയോ സർക്കാരോ അല്ല മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്ന് കെ.എം.ഷാജഹാൻ മറുനാടനോടു പ്രതികരിച്ചു. പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ വലിയ പിഴവുകൾ കേരളത്തെയും സിപിഎമ്മിനെയും പ്രതിവിധിയില്ലാത്ത പ്രതിസന്ധിയിലേക്ക് ആഴ്‌ത്തിയിരിക്കുകയാണെന്നും ഷാജഹാൻ പറഞ്ഞു.

പാർട്ടിക്കകത്ത് നടപ്പിലാക്കാൻ കഴിയാത്ത സ്ത്രീ സമത്വമാണോ ശബരിമലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്? പാർട്ടിക്കകത്ത് സ്ത്രീ സമത്വമില്ല. പാർട്ടിക്കകത്ത് പുരുഷന്റെ ചവിട്ടു കൊണ്ടാണ് സ്ത്രീകൾ നിൽക്കുന്നത്. പാർട്ടിക്കകത്ത് പീഡിപ്പിക്കപ്പെടുകയാണ് സ്ത്രീകൾ. ശബരിമല പ്രശ്‌നത്തിൽ നവോഥാനവും സാമൂഹ്യ പരിഷ്‌ക്കരണവും ഒന്നും സിപിഎമ്മിന്റെ ലക്ഷ്യമില്ല. അതിന്നകത്ത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ബിജെപിയെ വളർത്തുക എന്ന രാഷ്ടീയ ലക്ഷ്യമാണ് പിന്നിൽ. ബിജെപിയെ കേരളത്തിലെ പ്രധാന പ്രതിപക്ഷമാക്കുക എന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. സിപിഎമ്മിന്റെ വോട്ടു മുഴുവൻ അവിടെ നിൽക്കും. ബിജെപിയോട് സിപിഎം യുദ്ധം ചെയ്യുമ്പോൾ സ്വാഭാവികമായും ന്യൂനപക്ഷ വോട്ട് ബാങ്ക് സിപിഎമ്മിനൊപ്പം നിൽക്കും. സിപിഎമ്മിന്റെ 36-40 ശതമാനം വോട്ട് ബാങ്ക് സിപിഎമ്മിനൊപ്പം. ഒപ്പം ന്യൂന പക്ഷ വോട്ട് ബാങ്ക് അവിടെ കയറിവരും.

യുഡിഎഫ് വോട്ട് ബിജെപിയിലേക്ക് വരും. പിണറായി വിജയൻ അഞ്ചു വർഷം കൂടി ഭരിക്കും. ഇതാണ് സിപിഎം ലക്ഷ്യം. പിണറായിയുടെയും ലക്ഷ്യം. പിണറായിയുടെ ലക്ഷ്യം എന്ന് പറഞ്ഞാൽ അത് പാർട്ടിയുടെ ലക്ഷ്യമാണ്. കാരണം പാർട്ടിയും സർക്കാരും എന്ന് പറഞ്ഞാൽ ഇപ്പോൾ പിണറായി വിജയൻ മാത്രമാണല്ലോ. അതിനായാണ് ശബരിമല പ്രശ്‌നത്തിൽ സ്ത്രീ സുരക്ഷ. സ്ത്രീ സമത്വം എന്നൊക്കെ പറയുന്നത്. ശബരിമല സ്ത്രീകളെ കയറ്റുക എന്നത് വഴി ലക്ഷ്യമാക്കുന്നത് സുപ്രീംകോടതി വിധിയോടുള്ള ബഹുമാനം ഒന്നുമല്ല. സുപ്രീംകോടതി വിധിയോടുള്ള ബഹുമാനമാണെങ്കിൽ ജഡ്ജിയെ ശുംഭൻ എന്ന് വിളിച്ച് എം വിജയരാജൻ ജയിലിൽ പോകുമായിരുന്നില്ല. ലാവ് ലിൻ കേസിൽ പിണറായി വിജയനെ പ്രതിയാക്കിയ ജഡ്ജിയെ നാടുകടത്തുമോ? ശബരിമല പ്രശ്‌നത്തിൽ ശ്രദ്ധിച്ചാൽ കാണാം. ഈഴവ വോട്ട് ബാങ്കാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ വോട്ട് ബാങ്ക്. ഈ ഈഴവ വോട്ട് ബാങ്കിനെ സിപിഎം പൂർണമായി കമ്മ്യൂണലൈസ് ചെയ്തു. കറുപ്പ് കൊടുത്ത് ഒരാളെ മയക്കിയിട്ടു ഒരു ദിവസം ഇയാളോട് കറുപ്പിന്നെതിരെ സംസാരിക്കാൻ പറയുകയാണ്.

ഒരാളെ കള്ളുകൊടുത്ത് ബോധം കെടുത്തിയിട്ട് ഒരു ദിവസം അയാളോടു മദ്യ നിരോധനത്തിന്നെതിരെ സംസാരിക്കാൻ പറയുക. ഇതാണ് ശബരിമല പ്രശ്‌നത്തിൽ സിപിഎം ചെയ്യുന്നത്. ഹിന്ദു വോട്ട് ബാങ്കിനോട് എന്ത് വേണമെങ്കിലും ചെയ്യാൻ പറഞ്ഞു. ശബരിമല പോകാം. ശബരിമല ഇടത്താവളം ഉണ്ടാക്കാം. ബാലഗോകുല പരിപാടികൾ നടത്താം. അങ്ങിനെ മതവുമായി ബന്ധപ്പെട്ട എന്തും ചെയ്യാം എന്ന അവസ്ഥയുണ്ടാക്കി. വോട്ടു മാത്രം ഞങ്ങൾക്ക് മതി. ഇത് പറഞ്ഞിട്ട് ഹിന്ദു വോട്ടു ബാങ്കിനെ കമ്മ്യൂണലൈസ് ചെയ്തു. എന്നിട്ട് ഒരു ദിവസം ഹിന്ദു ആചാരലംഘനത്തിനു ആഹ്വാനം ചെയ്തു. ഇത് പാറയിൽ വെള്ളം ഒഴിക്കുന്നതിനു കണക്കാണ്. ഒപ്പം നിന്ന സിപിഎമ്മിലെ ഹിന്ദു വോട്ടു ബാങ്കിന്റെ തൊണ്ണൂറു ശതമാനവും ഇപ്പോൾ സിപിഎമ്മിനെതിരായി തിരിഞ്ഞിരിക്കുന്നു. സിപിഎമ്മിലെ ഹിന്ദു റാങ്ക് ആൻഡ് ഫയൽ പൂർണമായും അപ്‌സെറ്റാണ്. സിപിഎം ഇപ്പോൾ തങ്ങളുടെ വിശ്വാസത്തിനു എതിരാണ് എന്നാണു ഹിന്ദു വോട്ടു ബാങ്ക് കരുതുന്നത്. പിണറായി ഇപ്പോൾ ഏറ്റവും വലിയ നവോഥാന നായകനാണ് എന്ന രീതിയിൽ നിൽക്കുന്നു. എന്നാൽ പിണറായിയുടെ സമീപനം തന്നെ നോക്കൂ. തൊണ്ണൂറുകൾ മുതൽ മുസ്ലിം ലീഗിനെ ഇടതുമുന്നണിയിൽ എത്തിക്കാൻ ശ്രമിക്കുന്ന നേതാവാണ് പിണറായി വിജയൻ. ഇപ്പോഴും അതിനു ശ്രമിക്കുന്നുമുണ്ട്.

എസ്ഡിപിഐയുടെ വോട്ട് മേടിച്ചു. പിഡിപിയുടെ വോട്ട് മേടിച്ചു. എൻഎസ്എസിന്റെ വോട്ട് മേടിച്ചു. എസ്എൻഡിപിയുടെ വോട്ട് മേടിച്ചു. ഇങ്ങിനെ എല്ലാ കാലത്തും വർഗീയ കക്ഷികളുമായി സന്ധി ചെയ്ത പിണറായി വിജയൻ ആണോ നവോഥാന നായകൻ. പിണറായിയുടെ രാഷ്ട്രീയം തന്നെ വർഗീയ കക്ഷികളുമായി സന്ധി ചെയ്യലായിരുന്നു. ഇപ്പോൾ സിപിഎമ്മിന്റെ കണക്കുകൂട്ടൽ പൂർണമായും തെറ്റിയിരിക്കുകയാണ്. ഹിന്ദു വോട്ട് ബാങ്ക് കംപ്ലീറ്റ് അപ്‌സെറ്റാണ്.കേരളീയ ജനത എന്ന് പറഞ്ഞാൽ സമാധാന പ്രിയരാണ്. ആക്രമണം ഇഷ്ടമല്ലാത്തവരാണ്. ഹിന്ദുക്കൾക്ക് പരസ്പരം വാളുകാണിച്ചുള്ള സിപിഎം-ബിജെപി കൊലപാതക രാഷ്ട്രീയം തന്നെ വലിയ പ്രശ്‌നമാണ്. അപ്പോഴാണ് യുഡിഎഫ് സ്‌കോർ ചെയ്യുന്നത്. ശബരിമല പ്രശ്‌നത്തിലുള്ള യുഡിഎഫിന്റെ കാൽനട ജാഥകൾ വളരെ വലിയ വിജയമായിരുന്നു. കാരണം കേരളത്തിൽ വിശ്വാസത്തിന്റെ പേരിൽ സിപിഎം സംഘർഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ ഏറ്റുമുട്ടൽ നടക്കുകയാണ്. വിശ്വാസിസമൂഹം ഈ ഏറ്റുമുട്ടലിന് എതിരാണ്. അവർ യുഡിഎഫിൽ ഇപ്പോൾ വിശ്വാസം അർപ്പിച്ചിരിക്കുന്നു.

വിശ്വാസസംരക്ഷണത്തിനു യുഡിഎഫ് നടത്തിയ കാൽനട പ്രചാരണ ജാഥകളുടെ വിജയം പറയുന്നത് ഇതാണ്. ശബരിമല യുവതീ പ്രവേശനത്തിനുള്ള സുപ്രീംകോടതി വിധിയെ നൂറു ശതമാനം പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഞാൻ. കാരണം ഭരണഘടനാപരമായി ഈ വിധി ഇങ്ങിനെ മാത്രമേ വിധിക്കാൻ കഴിയൂ. കോൺസ്റ്റിറ്റിയൂഷണൽ മൊറാലിറ്റിയാണ് സുപ്രീംകോടതിയിക്ക് മുന്നിലുള്ള വിഷയം. ഇതു പ്രകാരമാണ് സുപ്രീം കോടതി വിധി. പക്ഷെ ശബരിമല പോലെ പ്രശ്‌നത്തിലുള്ള സുപ്രീം കോടതി വിധി ഒന്നേ പ്ലസ് ഒന്ന് എന്ന രീതിയിൽ നടപ്പിലാക്കുക അസാധ്യമാണ്. പിണറായി കരുതി ഈ വിധി വച്ച് രാഷ്ട്രീയം കളിക്കാമെന്ന്. അമ്പേ പാളിപ്പോവുകയും ചെയ്തു. ഈ വിധിയുടെ ഉള്ളിൽ വിശ്വാസമുണ്ട്. സിപിഎം വിശ്വാസത്തിനു എതിരാണ്. പക്ഷെ മറുവശത്ത് ഉള്ളത് വിശ്വാസികൾ ആണ്. സിപിഎമ്മിന്റെ വോട്ടു ബാങ്കും ഈ വിശ്വാസികളുടെതാണ്. ശബരിമല വിധി വെച്ച് പിണറായി രാഷ്ട്രീയം കളിച്ചപ്പോൾ വിശ്വാസിസമൂഹം ഒന്നടങ്കം സിപിഎമ്മിന് എതിരായി. വിധി വന്ന ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വിളിച്ചു. ഉടനടി വിധി നടപ്പിലാക്കാൻ ആവശ്യപ്പെട്ടു. ബോർഡ് സാവകാശം ആവശ്യപ്പെട്ടു. പിണറയി പറഞ്ഞത് വിധി ഉടൻ നടപ്പിലാക്കാനാണ്.

ഒരു സാവകാശവും ഇല്ലെന്നു എടുത്തു പറയുകയും ചെയ്തു. ഭീകരമായ സംഘർഷമാണ് ശബരിമല വിധിയുടെ പേരിൽ സംസ്ഥാനത്ത് അരങ്ങേറിയത്. കാര്യങ്ങൾ കൈവിട്ടു പോവുകയാണ് എന്ന് മനസിലായപ്പോഴാണ് അന്ന് ദേവസ്വം ബോർഡ് പറഞ്ഞ പ്രകാരം സാവകാശം തേടി ഇപ്പോൾ സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകിയത്. പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ വലിയ കൈപ്പിഴയായിരുന്നു ഇത്. നാല് കാര്യങ്ങൾ ആണ് സാവകാശ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് പ്രളയം, രണ്ടു സെൻട്രൽ എംപവേഡ് കമ്മറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, മൂന്നു ക്രമസമാധാന പ്രശ്‌നങ്ങൾ, നാലാമതായി സ്ത്രീകൾക്ക് സൗകര്യം ഏർപ്പെടുത്താനുള്ള സാവകാശം. ഇത് ചൂണ്ടിക്കാട്ടി വിധി വന്ന ദിവസം തന്നെ സാവകാശ ഹർജി നൽകാമായിരുന്നു. സുപ്രീം കോടതി അനുവദിക്കുകയും ചെയ്‌തേനെ. അന്നത് ചെയ്തില്ല. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കഴിയില്ലാ എന്ന് ഇപ്പോൾ പിണറായിക്കും ബോധ്യമായിരിക്കുന്നു. രണ്ടു തെറ്റുകൾ പറ്റി. ഒന്ന് സിപിഎമ്മിലെ വിശ്വാസി വോട്ടു ബാങ്കിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു. അപ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് വെച്ച് ഉത്തരത്തിൽ ഉള്ളത് എടുക്കാനാണ് നോക്കിയത്. വിശ്വാസികൾ എതിരായതോടെ കക്ഷത്തിൽ ഇരിക്കുന്നത് പോയി. ഉത്തരത്തിൽ ഉള്ളത് എടുക്കാനും കഴിയുന്നില്ല. കാരണം ഉത്തരത്തിൽ ഉള്ള ന്യൂനപക്ഷങ്ങൾ വലിയ ആശങ്കയിലാണ്. ഒരു വിധി ന്യൂനപക്ഷ വിശ്വാസങ്ങൾക്കെതിരെ വന്നാൽ അത് ന്യൂനപക്ഷങ്ങളെ ബാധിക്കും. ന്യൂനപക്ഷ വിശ്വാസങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരു വിധി വന്നാൽ ശബരിമല പോലെ ശക്തമായി തന്നെ വിധിക്ക് അനുകൂലമായി സിപിഎം നിൽക്കും. നിൽക്കേണ്ടി വരും.

ഇത് ന്യൂനപക്ഷങ്ങൾക്ക് അറിയാം. ഇന്ന് ഞാൻ നാളെ നീ എന്ന അവസ്ഥയാണ് കേരളത്തിലെ ന്യൂനപക്ഷങ്ങൾ മുന്നിൽ കാണുന്നത്. വിശ്വാസങ്ങൾക്ക് എതിരായ വിധി നടപ്പിലാക്കാൻ വെമ്പുന്ന സർക്കാരും സിപിഎമ്മും ഇന്നു കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് മുന്നിലുണ്ട്. ശബരിമല വിധിയിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ ഇരുന്ന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് ഇന്ദു മൽഹോത്ര കുറിച്ചത് എന്താണ് എന്നുകൂടി തിരക്കേണ്ടതുണ്ട് ആചാരങ്ങൾക്ക് എതിരായി വിധിച്ചാൽ ഈ വിധി നാളെ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങളെ ഒന്നടങ്കം ദോഷകരമായി ബാധിക്കും എന്നാണ് ഇന്ദു മൽഹോത്ര കുറിച്ചത്. ഇന്ദു മൽഹോത്രയുടെ ഈ വിയോജനക്കുറിപ്പാണ് ഇന്ത്യയിലെ ന്യൂനപക്ഷ സമുദായം വിശ്വാസത്തിൽ എടുത്തിരിക്കുന്നത്. അവർക്ക് മുന്നിൽ ഇപ്പോൾ ഇന്ദു മൽഹോത്രയുടെ വിയോജനക്കുറിപ്പുണ്ട്. ഈ വിയോജനക്കുറിപ്പിലെ സാരാംശം ന്യൂനപക്ഷങ്ങൾ ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു. യുഡിഎഫ് വിശ്വാസ സംരക്ഷണ ജാഥകൾ വിജയിക്കാൻ ഉള്ള പ്രധാന കാരണം ന്യൂനപക്ഷങ്ങളുടെ വൻ പങ്കാളിത്തമായിരുന്നു. ശബരിമല വിധി വഴി കക്ഷത്തിൽ ഉള്ളത് പോയപ്പോൾ ഉത്തരത്തിൽ ഉള്ളത് സിപി എമ്മിന് എടുക്കാൻ കഴിയാത്തത് ശബരിമല വിധിയെ ന്യൂനപക്ഷങ്ങൾ നോക്കിക്കാണുന്ന ഈ രീതികൊണ്ടാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ശബരിമല വിധി കാരണം സിപിഎമ്മിന് സംഭവിക്കാൻ പോകുന്നത്. ശബരിമല പ്രശ്‌നത്തിൽ താത്ക്കാലിക ശ്രദ്ധ പിടിച്ചുപറ്റുക മാത്രമാണ് ബിജെപിക്ക് ഉള്ള നേട്ടം.

സിപിഎമ്മിനോടുള്ള നിലവിലെ വിരോധം കോൺഗ്രസിന്റെ വൻ വിജയത്തിലാണ് കലാശിക്കാൻ പോകുന്നത്. രണ്ടാമത് യുഡിഎഫ് വന്നാൽ കേരളത്തിൽ സമാധാനം വരും എന്ന് ജനങ്ങൾക്കറിയാം. പിണറയി ഇപ്പോൾ എന്താണ് ചെയ്യുന്നത് ബിജെപിയെ പനപോലെ കേരളത്തിൽ വളർത്തുകയാണ്. മുസ്ലിം നാമധാരികളെ ശബരിമലയിൽ കൊണ്ടുവരാൻ ശ്രമിച്ചു. രഹനാ ഫാത്തിമയെ ശബരിമലയിൽ കൊണ്ടുവരാൻ എന്ത് ന്യായമാണ് പിണറായിക്ക് പറയാൻ കഴിയുന്നത്. തില്ലങ്കേരി വന്നു പതിനെട്ടാം പടിയിൽ പ്രസംഗിച്ചു. ശബരിമലയിൽ ആർഎസ്എസിന് സമ്പൂർണ ആധിപത്യമുണ്ടാക്കി. ശശികലയെ അറസ്റ്റ് ചെയ്ത് നേതാവാക്കി. കെ.സുരേന്ദ്രനെ ജയിലിൽ അടച്ച് നേതാവാക്കി. ഇരുമുടികെട്ടുമായി ചെല്ലുന്നവർക്ക് ദർശനത്തിനു അവസരം നിഷേധിച്ച് ഹിന്ദു മതവിശ്വാസികളെ നിരന്തരം പ്രകോപിപ്പിക്കുന്നു. ഹിന്ദു മതവിശ്വാസികളെ പ്രകോപിപ്പിച്ച് പ്രകോപിപ്പിച്ച് പല തട്ടുകളിൽ നിന്നിരുന്ന ഇവരെ വിശ്വാസത്തിന്റെ പേരിൽ ഏകോപിപ്പിച്ചു. സിപിഎമ്മിന്റെ ഒരു നേതാവിനുമല്ല, ഇടതുമുന്നണിയുടെ ഒരു നേതാവിനുമല്ല മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഈ ഹിന്ദു ഏകോപനത്തിന്റെ ഉത്തരവാദിത്തം വരുന്നത്. അവിടുന്ന് വോട്ട് ഇങ്ങോട്ട് വരും.. അവിടുത്തെ വോട്ട് ബിജെപിക്ക് പോകും എന്നെല്ലാം പിണറായി ഒറ്റയ്ക്ക് കണക്കുകൂട്ടി.

ഒടുവിൽ ഉത്തരത്തിലുമില്ല കക്ഷത്തിലുമില്ല എന്ന അവസ്ഥയാക്കി. സിപിഎമ്മിന് മുന്നിൽ വൻ പ്രതിസന്ധിയാണ്. പാർട്ടിക്കും സർക്കാരിനും ഒന്നും ഈ കാര്യത്തിൽ ഒരു റോളുമില്ല ഉള്ളത് പിണറായിക്ക് മാത്രമാണ്. എസ്.രാമചന്ദ്രൻ പിള്ളയില്ല, എം.എ.ബേബിയില്ല, ഒരൊറ്റ വനിതാ നേതാവ് പോലും രംഗത്തില്ല. തോമസ് ഐസക്ക് ഫെയ്‌സ് ബുക്കിലൂടെ പ്രതികരിക്കും എന്ന് കാണിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഈ പ്രതിസന്ധിയിൽ പിണറായി തനിച്ചാണ്. ശബരിമല വിധി വഴി കണക്കുകൂട്ടലുകളും നിലപാടുകളും പൂർണമായി പാളിപ്പോയ ഒരു നേതാവായി പിണറായി മാറിയിരിക്കുന്നു. അദ്ദേഹം മാനസിക സംഘർഷത്തിലാണ്. എഎൻ രാധാകൃഷ്ണനെ പോലുള്ള സാധാരണ നേതാക്കളെ വ്യക്തിപരമായി ആക്രമിക്കുന്നതിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്-ഷാജഹാൻ പറയുന്നു. 

(നാളെ വി എസ് എന്ന ബിംബം തകർന്നതെങ്ങിനെ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP