Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം

ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ തെക്കേ അറ്റത്താണ് നെയ്യാറ്റിൻകര. വടക്കേ ഭാഗത്ത് വർക്കലയും കല്ലമ്പലവും. ഈ രണ്ട് സ്ഥലത്തും ഒരേ സംഭവത്തിൽ രണ്ട് വികാരമാണ് കഴിഞ്ഞ ദിവസം നിഴലിച്ചത്. കൊടങ്ങാവിളയിൽ സനലെന്ന യുവാവിനെ മരണത്തിലേക്ക് ഡിവൈഎസ്‌പിയായിരുന്ന ഹരികുമാർ തള്ളിയിട്ടു കൊന്നു. ഹരികുമാറിനെ പിടികൂടാനുള്ള പൊലീസിന്റെ നിഷ്‌ക്രിയതയ്‌ക്കെതിരെ ജനരോഷം നെയ്യാറ്റിൻകരയിൽ അണപൊട്ടി ഉയരുമ്പോൾ എത്തിയത് ഹരികുമാറിന്റെ ആത്മഹത്യാ വാർത്തയായിരുന്നു. ഇതോടെ എങ്ങും ആഘോഷമായി. ഇതേ സമയം കല്ലമ്പലത്തുകാർ രോഷത്തിലായിരുന്നു. ഹരികുമാറിനെ കൊന്നത് മാധ്യമ വിചാരണയാണെന്ന് അവരും പറയുന്നു. അങ്ങനെ രണ്ടിടത്ത് രണ്ട് വികാരം.

ഹരികുമാറിന്റെ മരണവിവരമറിഞ്ഞു വീട്ടിലെത്തിയവർക്ക് നൊമ്പരമായി അവശേഷിച്ചത് വർഷങ്ങൾക്കു മുൻപ് മരിച്ച മകന്റെ കുഴിമാടത്തിനു മുകളിലിരുന്ന ജമന്തിപ്പൂവ് ആയിരുന്നു. ജീവനൊടുക്കുന്നതിനു മുൻപ് ഹരികുമാർ സ്വന്തം മകനു സമർപ്പിച്ച അവസാന പുഷ്പമായിരുന്നു അതെന്നാണ് ഏവരുടേയും വിലയിരുത്തൽ. കഴിഞ്ഞ ഒൻപത് ദിവസമായി പൂട്ടിക്കിടന്ന വീട്ടുവളപ്പിലെ കുഴിമാടത്തിൽ വാടാത്ത പൂവ് ഹരികുമാർ വച്ച് പ്രാർത്ഥിച്ച ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് വിലയിരുത്തൽ. അസുഖ ബാധിതനായിട്ടാണ് മൂത്ത മകൻ അഖിൽ ഹരി വർഷങ്ങൾക്കു മുൻപ് മരിച്ചത്. ഇതിനു ശേഷം നാളുകളോളം ഹരികുമാർ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാർ പറയുന്നു. ക്യാൻസർ രോഗം വന്നായിരുന്നു അഖിലിന്റെ മരണം. ഹരികുമാറിനെ ഇന്നലെ സംസ്‌കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്.

ഹരികുമാറിന് രണ്ട് മക്കളാണുണ്ടായിരുന്നത്. രണ്ടാമത്തെ മകനോടുള്ള സ്‌നേഹമാണ് ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പിലുമുള്ളത്. സോറി, ഞാൻ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടൻ നോക്കിക്കോണം എന്നാണ് ഭാര്യയ്ക്കും ബന്ധുക്കൾക്കുമായി എഴുതിയ കത്തിൽ പറയുന്നത്. ജീവനൊടുക്കിയ സമയത്ത് ധരിച്ചിരുന്ന പാന്റ്സിന്റെ പോക്കറ്റിൽ നിന്നുമാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഇതും കല്ലമ്പലത്തെ പ്രധാന ചർച്ചാ വിഷയമാണ്. മാധ്യമ വിചാരണ അതിരുവിട്ടതാണ് ഹരികുമാറിന്റെ ആത്മഹത്യയ്ക്ക് കാരണം. കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല സനലിനെ ഹരികുമാർ പിടിച്ചു തള്ളിയതെന്ന വാദമാണ് ബന്ധുക്കൾക്കും ഉള്ളത്. അറിയാതെ പറ്റിയ കൈയബന്ധം. എന്നാൽ അതിന് കൊടുക്കേണ്ടി വന്നത് വലിയ വിലയും. അഭിമാനിയായ ഹരികുമാർ സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തുവെന്നാണ് കല്ലമ്പലത്തെ സംസാര വിഷയം.

സനൽ കുമാറിനെ കാറിന് മുന്നിൽ തള്ളിയിട്ട് കൊന്ന ശേഷം ഒളിവിൽ പോയ ഡി.വൈ.എസ്‌പി ഹരികുമാറിനെ ഇന്നലെ് രാവിലെയാണ് കല്ലമ്പലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തേങ്ങ സൂക്ഷിക്കുന്ന മുറിയിലാണ് ഹരികുമാർ ജീവനൊടുക്കിയത്. നായക്ക് തീറ്റ നൽകാനെത്തിയ ബന്ധുവായ സ്ത്രീയാണ് ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാദമായ കേസായതിനാൽ സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് പൊലീസ് മൃതദേഹം അഴിച്ചതും പ്രാഥമിക പരിശോധനകൾ നടത്തിയതും. സുഹൃത്ത് ബിനുവിനൊപ്പം തമിഴ്‌നാട്ടിൽ ഒളിവിലായിരുന്നു ഹരികുമാർ. ഇന്നലെ വൈകിട്ട് ഇവർ തിരുവനന്തപുരത്ത് മടങ്ങി എത്തിയെന്നാണ് പൊലീസ് നിഗമനം. ഇതിന് പിന്നാലെയാണ് ഇയാൾ ജീവനൊടുക്കിയത്. മുഖ്യപ്രതി ജീവനൊടുക്കിയെങ്കിലും കേസിന്റെ നിയമപരമായ നടപടികൾ തുടരുമെന്ന് ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്.

ഹരികുമാർ മകനും ഭാര്യയ്ക്കും സഹോദരനും ആത്മഹത്യക്കുറിപ്പെഴുതിയിരുന്നതായി പൊലീസ് പറയുന്നു. മരണസമയത്ത് ധരിച്ചിരുന്ന ടിഷർട്ടിന്റെ പോക്കറ്റിൽനിന്നാണ് ചെറിയ കടലാസിലെഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയത്. അമ്മയെ നോക്കണമെന്നും നന്നായി പഠിക്കണമെന്നും മകനോട് കത്തിൽ പറയുന്നു. മകനെ നോക്കണമെന്ന് ഭാര്യയോടും മകനെയും ഭാര്യയെയും നോക്കണമെന്ന് സഹോദരനോടും ആവശ്യപ്പെടുന്നതാണ് കുറിപ്പ്. ഹരികുമാറും സുഹൃത്ത് ബിനുവും ഡ്രൈവർ രമേശും ദിവസങ്ങളായി ഒളിവിൽക്കഴിഞ്ഞത് തമിഴ്‌നാട്ടിലും കർണാടകത്തിലുമായാണെന്നും പൊലീസ് പറയുന്നു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഹരികുമാർ ഒന്നാം പ്രതിയും ബിനു രണ്ടാംപ്രതിയും രമേശ് അഞ്ചാംപ്രതിയുമാണ്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയ ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയും തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷും മൂന്നും നാലും പ്രതികളാണ്.

സനൽകുമാറിന്റെ കാർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവശേഷം സ്ഥലത്തുനിന്ന് ഹരികുമാറിനെ കാറിൽ കൊണ്ടുപോയത് ബിനുവായിരുന്നു. ഹരികുമാറിന്റെ കല്ലമ്പലത്തെ വീട്ടിലെത്തിയ ശേഷമാണ് ഹരിയും ബിനുവും തൃപ്പരപ്പിലേക്ക് രക്ഷപ്പെട്ടത്. തൃപ്പരപ്പിൽ ബിനുവിന്റെയും ഹരിയുടെയും സുഹൃത്തായ സതീഷ് കുമാർ നടത്തുന്ന അക്ഷയ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. പൊലീസ് ഇവിടെയെത്തുമെന്ന് ഉറപ്പായപ്പോൾ ഇവർ സതീഷ് കുമാറിന്റെ ഡ്രൈവർ രമേശിന്റെ സഹായത്തോടെ ബിനുവിന്റെ ബന്ധുവിന്റെ കാറിൽ രക്ഷപ്പെട്ടു. ഹരികുമാറും ബിനുവും മംഗലാപുരത്തുനിന്നാണ് കല്ലമ്പലത്തെത്തിയത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ഹരികുമാർ കല്ലമ്പലത്ത് എത്തിയത്. ഹരികുമാറിനെ കല്ലമ്പലത്ത് ഇറക്കി ബിനുവും രമേഷും ബിനുവിന്റെ അളിയന്റെ ചായക്കോട്ടകോണത്തെ വീട്ടിലെത്തി. ബിനു ഉപയോഗിച്ചിരുന്ന കാർ അവിടെ ഉപേക്ഷിച്ചു.

മറ്റൊരു അംബാസഡർ കാറിൽ അവിടെനിന്നു രക്ഷപ്പെട്ടു. പിന്നീട് രമേശിന്റെ ബന്ധുവീട്ടിൽ താമസിച്ചതായാണ് വിവരം. ബിനുവും രമേശും ചായക്കോട്ടകോണത്ത് എത്തിയതറിഞ്ഞ് ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തിയിരുന്നു. അപ്പോഴേക്കും ഇവർ അവിടെനിന്നു രക്ഷപ്പെട്ടിരുന്നു. കല്ലറ സ്വദേശിയായ ഹരികുമാർ വിവാഹശേഷമാണ് കല്ലമ്പലത്തിനടുത്തുള്ള വെയിലൂരിൽ ഭാര്യവീടിനോടു ചേർന്ന സ്ഥലത്ത് താമസം തുടങ്ങുന്നത്. ഹരികുമാർ ഒളിവിലായശേഷം ഭാര്യയും മകനും കല്ലറയിലെ ഇവരുടെ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് വെയിലൂരിലെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ എത്തിയാണ് ഹരികുമാർ ആത്മഹത്യ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP