Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആസിയാബീബിയുടെ ചോരക്കായി പാക്കിസ്ഥാൻ നിന്നു കത്തുന്നു; കോടതി കുറ്റവിമുക്തയാക്കിയിട്ടും ജീവനെടുക്കാനായി മതമൗലികവാദികൾ; അയൽവാസികളുടെ വഴക്കുപോലും ഇവിടെ മതനിന്ദാകുറ്റമാവാം; 1967 മുതൽ മതനിന്ദ സംബന്ധിച്ച് ജയിലിലടച്ചത് 1300 പേരെ; ക്രിസ്ത്യൻ സമൂഹമടങ്ങുന്ന ന്യൂനപക്ഷ സമുദായങ്ങൾ പാക്കിസ്ഥാനിൽ നേരിടുന്നത് കടുത്ത വെല്ലുവിളി

ആസിയാബീബിയുടെ ചോരക്കായി പാക്കിസ്ഥാൻ നിന്നു കത്തുന്നു; കോടതി കുറ്റവിമുക്തയാക്കിയിട്ടും ജീവനെടുക്കാനായി മതമൗലികവാദികൾ;  അയൽവാസികളുടെ വഴക്കുപോലും ഇവിടെ മതനിന്ദാകുറ്റമാവാം; 1967 മുതൽ മതനിന്ദ സംബന്ധിച്ച് ജയിലിലടച്ചത് 1300 പേരെ; ക്രിസ്ത്യൻ സമൂഹമടങ്ങുന്ന ന്യൂനപക്ഷ സമുദായങ്ങൾ പാക്കിസ്ഥാനിൽ നേരിടുന്നത് കടുത്ത വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമബാദ് : പാക്കിസ്ഥാനിൽ ആളിപ്പടർന്ന വികാരമായി മാറിയ ആസിയ ബീബീക്ക് ഇനിയുള്ള കാലം എത്ര സുരക്ഷിതയായി കഴിയാൻ സാധിക്കും? മതനിന്ദാ കുറ്റം ചുമത്തി എട്ടു വർഷം പാക്കിസ്ഥാൻ ജയിലിൽ കിടന്ന ആസിയ ബീബീ എന്ന ക്രിസ്ത്യൻ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയാലും മതതീവ്രവാദികളുടെ കണ്ണിൽ നിന്നൊരു രക്ഷപ്പെടൽ സാധ്യമാകുമോ? ജയിൽ വിമോചിതയായ ആസിയാ ബീബീ ഇത്തരത്തിൽ ഒരായിരം ചോദ്യങ്ങളാണ് ഉയർത്തുന്നത്. കോടതി വിധി പുനഃപരിശോധന നടത്തുന്നതുവരെ രാജ്യത്തുനിന്ന് പുറത്തുപോകാൻ അനുവദിക്കില്ലെന്ന് തീവ്ര മുസ്ലിം മത സംഘടനകൾ ഒന്നടങ്കം പറയുമ്പോൾ ക്രിസ്ത്യൻ സമൂഹമടങ്ങുന്ന ന്യൂനപക്ഷ സമുദായങ്ങൾ കടുത്ത വെല്ലുവിളി നേരിടുകയാണ് ഇപ്പോൾ പാക്കിസ്ഥാനിൽ.

മറ്റൊരു കലാപത്തിന് തുടക്കം കുറിക്കുന്നതായിരുന്നു ആസിയ ബീബിയുടെ ജയിൽ മോചനം. മതനിന്ദാ നിയമം അനുസരിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ യുവതിയുടെ വധശിക്ഷ സുപ്രീം കോടതി മതിയായ തെളിവുകളുടെ അഭാവത്തിൽ ഒക്ടോബർ 31ന് റദ്ദാക്കുകയായിരുന്നു. ആസിയയെ കുറ്റവിമുക്തയായി പ്രഖ്യാപിച്ചുവെങ്കിലും ജയിൽ വിമോചിതയാവാൻ വീണ്ടും ഒരാഴ്ച കൂടി വേണ്ടി വന്നു. മുൾട്ടാനിലെ ജയലിൽ നിന്നും മോചിതയായ ആസിയയെ വൻ സുരക്ഷാ അകമ്പടിയോടെയാണ് വിമാനത്തിൽ ഇസ്ലാമാബാദിലെത്തിച്ചത്. എന്നാൽ ആസിയയെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നു പോലും വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. ആസിയ സുരക്ഷിതയാണെന്നു മാത്രം അധികൃതർ വെളിപ്പെടുത്തി.

എന്നാൽ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയതിനു പിന്നാലെ തീവ്രമുസ്ലിം മത സംഘടനകളുടെ ആഹ്വാനപ്രകാരം നിരവധി പേർ തെരുവിലിറങ്ങുകയായിരുന്നു. തെഹരീകി ലബ്ബേക്ക് പാർട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെ രാജ്യത്തെ പല നഗരങ്ങളിലും പ്രവർത്തകർ പ്രതിഷേധത്തിനിറങ്ങി. പലയിടങ്ങളിലും റോഡുകൾ ഉപരോധിച്ചു...ആസിയാ ബീബിയുടെ കോലം കത്തിച്ചു...വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി....റോഡുകളിൽ ടയർ കത്തിച്ചും പ്രതിഷേധം ശക്തമാകുകയാണ്. കാറുകളും ലോറികളും ട്രക്കുകളുമെല്ലാം കത്തിക്കുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നു.

നഗരങ്ങളിൽ ട്രാഫിക് ജാമുകൾ രൂപപ്പെട്ടിരിക്കുന്നു. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് രാജ്യത്തെ സ്‌കൂളുകൾക്ക് ഏതാനും ദിവസം അധികൃതർ അവധി നൽകിയിരുന്നു. കോടതി വിധിയെ പുരോഹിതന്മാരും എതിർത്തതോടെ തീവ്രവിഭാഗക്കാർ പ്രതിഷേധത്തിന് ഇറങ്ങുകയായിരുന്നു. അതേസമയം, പ്രക്ഷോഭങ്ങളിലെ അക്രമസംഭവങ്ങളുടെ പേരിൽ പാക്ക് പൊലീസ് 250 പേരെ അറസ്റ്റ് ചെയ്തു. ടിഎൽപി മേധാവി ഖദീം ഹുസൈൻ റിസ്വി, മുതിർന്ന നേതാവ് അഫ്‌സൽ ഖദ്രി എന്നിവരടക്കം 5000 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

വിധിയെ സ്വാഗതം ചെയ്ത് മനുഷ്യാവകാശ സംഘടനകൾ

അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ ആസിയ ബീബി കേസിൽ സുപ്രീം കോടതി വിധിയെ വിവിധ മനുഷ്യാവകാശ സംഘടനകളും രാജ്യത്തെ പൗരാവകാശ പ്രവർത്തകരും സ്വാഗതം ചെയ്തിരുന്നു. എന്നാൽ വിധിക്ക് അനുകൂലമായി നിൽക്കുന്നവരേയും പരസ്യമായി തൂക്കിക്കൊല്ലണമെന്നാണ് തീവ്ര മതവിഭാഗക്കാരുടെ ആവശ്യം. പ്രക്ഷോഭം ആളിക്കത്തുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാർ സൈന്യത്തേയും ഇറക്കിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് പ്രതിഷേധക്കാരോട് സൈന്യം അറിയിച്ചിട്ടുണ്ട്.

2009 ൽ അയൽവാസികൾ തമ്മിലുണ്ടായ വഴക്കിനിടെയാണു 47കാരിയായ ആസിയയ്ക്കെതിരെ പ്രവാചക നിന്ദ ആരോപിക്കപ്പെട്ടത്. പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ കോടതി ആസിയയെ ജയിലിലടച്ചത്. താൻ നിരപരാധിയാണെന്ന് ആസിയ വാദിച്ചെങ്കിലും 2010 ൽ കീഴ്കോടതി വധശിക്ഷയ്ക്കു വിധിച്ചു. മതനിന്ദാ കേസ് സംബന്ധിച്ച് അന്താരാഷ്ട്രതലത്തിൽ ഏറ്റവും ശ്രദ്ധപിടിച്ചു പറ്റിയ കേസാണ് ആസിയായുടേത്. ആസിയയുടെ കാര്യത്തിൽ പാക്കിസ്ഥാൻ കോടതി അനുഭാവപൂർവ സമീപനം സ്വീകരിക്കണമെന്നും വിവിധ മനുഷ്യാവകാശ സംഘടനകളും വിദേശ സർക്കാരുകളും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

2015-ൽ ആസിയയുടെ മകൾ വത്തിക്കാനിലെത്തി പോപ്പിനോട് തന്റെ അമ്മയ്ക്കു വേണ്ടി സഹായം അഭ്യർത്ഥിക്കുക വരെയുണ്ടായി. എല്ലാവിധ പ്രാർത്ഥനകളും ആസിയയുടെ മകൾക്ക് പോപ്പ് വാഗ്ദാനം ചെയ്തിരുന്നു. ആസിയയുടെ മോചനത്തിന് ശേഷം ശക്തമായ പ്രതിഷേധവുമായി തെഹരീക്കി ലബ്ബേക്ക് പാർട്ടിയാണ് മുൻപന്തിയിലുണ്ടായിരുന്നത്.

1967 മുതൽ മതനിന്ദ സംബന്ധിച്ച് ജയിലിലടച്ചത് 1300 പേരെ !

ജനസംഖ്യയിൽ 97 ശതമാനവും മുസ്ലിം മതവിഭാഗത്തിൽ പെട്ടവർ ഉള്ള പാക്കിസ്ഥാനിൽ വധശിക്ഷ വരെ അർഹിക്കുന്ന കുറ്റമാണ് മതനിന്ദ. ഏതെങ്കിലും മതത്തെയോ പ്രവാചകന്മാരേയോ മതസംഘടനയോ നിന്ദിക്കുന്നതും അപകീർത്തികരമായി സംസാരിക്കുന്നതും മതനിന്ദയിൽ പെടും. 1967 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ 1300 പേരെ മതനിന്ദാ കുറ്റം ചാർത്തി ജയിലിൽ അടച്ചിട്ടുണ്ട്. മതനിന്ദാ കുറ്റം ചുമത്തി പിടിക്കപ്പെട്ടിട്ടുള്ളവരിൽ 60ലധികം പേർ തങ്ങളുടെ കേസ് വിചാരണയ്ക്കു മുമ്പ് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, മതനിന്ദാ നിയമത്തിന് എതിരു നിന്നിട്ടുള്ള പലരേയും തീവ്രമത സംഘടനകൾ കൊലപ്പെടുത്തിയിട്ടുമുണ്ട്. 1990-നു ശേഷം 62 പേരോളം മതനിന്ദാ നടത്തിയതിനെ തുടർന്ന് വധിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യത്തെ മതനിന്ദാ നിയമത്തിന് എതിരു നിൽക്കുന്നവർക്ക് ജീവൻ തന്നെ ത്യജിക്കേണ്ടി വരുമെന്നതിന്റെ ഉത്തമഉദാഹരണമാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗവർണർ സൽമാൻ തസീറിന്റെ മരണം. ആസിയബീബി കുറ്റക്കാരിയെന്നു കോടതി വിധിച്ച ശേഷം ഇവരുമായി ചർച്ച നടത്തിയ സൽമാൻ തസീർ മതനിന്ദാ നിയമത്തെ വിമർശിച്ചിരുന്നു. 2011 ജനുവരി നാലിന് സ്വന്തം അംഗരക്ഷകാൽ തസീർ വധിക്കപ്പെടുകയായിരുന്നു. തസീറിന്റെ അംഗരക്ഷകനായിരുന്ന മാലിക മുംതാസ് ക്വധേരി യന്ത്രത്തോക്ക് ഉപയോഗിച്ച് ഇദ്ദേഹത്തെ വകവരുത്തി.

മതനിന്ദയുടെ പേരിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ജീവൻ നൽകേണ്ടി വുന്ന ഒട്ടേറെ ക്രൈസ്തവരും ഹിന്ദുക്കളും ഉണ്ട്. ഖുറാൻ അശുദ്ധമാക്കിയെന്ന് ആരോപിച്ച് 2014-ൽ ഒരു ക്രൈസ്തവ ദമ്പതികളെ മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇവരുടെ ശരീരം പിന്നീട് ഇഷ്ടികച്ചൂളയിലിട്ട് കത്തിക്കുകയായിരുന്നു. വാട്സ് ആപ്പിലൂടെ മതനിന്ദാ പരമായ സന്ദേശങ്ങൾ ഷെയർ ചെയ്തതിന് കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ക്രിസ്ത്യൻ യുവാവിനെ തൂക്കിക്കൊന്നു.

പാക്കിസ്ഥാനിൽ നിലനിൽക്കുന്ന മതനിന്ദാ നിയമം ഒട്ടേറെ വിമർശനങ്ങളാണ് നേരിടുന്നത്. 1980-കളിൽ ജനറൽ സിയാ ഉൾ ഹക്കിന്റെ ഭരണകാലത്താണ് മതനിന്ദാ നിയമം കടുപ്പമുള്ളതാക്കിയത്. രാജ്യത്തുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളേയും മറ്റും ക്രൂശിക്കാനും ചെറിയ തർക്കങ്ങൾക്കും വ്യക്തിവൈരാഗ്യങ്ങൾക്കും ഇതു ദുരുപയോഗപ്പെടുത്തുന്നുണ്ട് എന്ന് പരക്കെ ആക്ഷേപുണ്ട്. നിയമത്തിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തണമെന്ന ആവശ്യവും ഏറെ നാളായി നിലനിൽക്കുന്നുണ്ടെങ്കിലും നിയമഭേദഗതിക്ക് ഇസ്ലാമിക പാർട്ടികളിൽ നിന്നും ശക്തമായ എതിർപ്പാണ് നേരിടേണ്ടി വരുന്നത്.

നിലവിൽ സർക്കാരിന്റെ സംരക്ഷണയിൽ കഴിയുന്ന ആസിയാ ബീബി വിദേശത്തേക്ക് കടന്നുവെന്നും ഇല്ലെന്നും പറയുന്നുണ്ട്. അതേസമയം കോടതി വിധി വന്നതിനു പിന്നാലെ ആസിയായുടെ അഭിഭാഷകൻ വിദേശത്തേക്ക് കടന്നു. ഒട്ടേറെ വധഭീഷണികൾ നേരിടേണ്ടി വന്ന അഭിഭാഷകൻ സെയ്ഫുൾ മുല്ലോക്ക് ആസിയയ്ക്ക് ജർമനിയിലേക്ക് പോകാൻ താത്പര്യമുണ്ടെന്ന് നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. അഭിഭാഷകന് മാത്രമല്ല, ആസിയയുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വരെ വധഭീഷണികൾ നേരിടുന്നുണ്ട്. ആസിയയെ ഒരു അഭയാർഥിയായി കണ്ട് അമേരിക്ക സംരക്ഷണം നൽകണം എന്ന് ഇവരുടെ ഭർത്താവ് ആഷിക് മാസിഹ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അഭ്യർത്ഥിച്ചിരുന്നു. യുഎസിനു പുറമേ കാനഡ, യുകെ എന്നീ രാജ്യങ്ങളോടും മാസിഹ് ഈ അഭ്യർത്ഥന നടത്തിയിരുന്നു.

വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര മുസ്ലിം സംഘടനകൾ

അതേസമയം ആസിയയുടെ വിമോചനത്തെ തുടർന്ന് കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര മുസ്ലിം മതസംഘടനകൾ റിവ്യൂ ഹർജി നൽകി. ഇതു സംബന്ധിച്ച് തീരുമാനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നു പറയപ്പെടുന്നു. എന്നാൽ സാങ്കേതികമായി ഇതിന് ഏറെ കടമ്പകൾ ഏറെയുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ ജഡ്ജിമാർ ഉൾപ്പെട്ട ബഞ്ചിനു മാത്രമേ ഇതിൽ ഇനി തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബഞ്ച് ഇത് സ്വീകരിക്കുമോയെന്ന കാര്യത്തിൽ സംശയമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ആസിയയുടെ മോചനം രാജ്യത്ത് പ്രക്ഷോഭം ഉയർത്തിയതിനെ തുടർന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് വെട്ടിലായത്. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടേയും വിധിപ്രസ്താവിച്ച ചീഫ് ജസ്റ്റീസിന്റേയും പോസ്റ്ററുകളിലേക്ക് ചെരുപ്പുകളെറിയുന്നതും മറ്റും പുറത്തു വരുന്ന വീഡിയോകളിൽ വ്യക്തമാണ്. വേണ്ടി വന്നാൽ ചോര കൊടുക്കാൻ പോലും തയാറാണെന്ന നിലപാടിൽ പ്രതിഷേധക്കാർ കലാപം നടക്കുമ്പോൾ കലാപം നിയന്ത്രിക്കാൻ കടുത്ത നടപടികളേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ തീരുമാനവുമായി മുന്നോട്ടു പോകുമെന്നും ഉന്നത കോടതി വിധിയെ മറികടക്കാൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പുനൽകി.

അഭയം തരാമെന്ന വാഗ്ദാനവുമായി വിദേശ രാജ്യങ്ങൾ

മതനിന്ദാക്കേസിൽ കഴിഞ്ഞ ദിവസം പാക്ക് സുപ്രീം കോടതി ആസിയാ ബീബിയെ കുറ്റവിമുക്തയാക്കിയതിന് പിന്നാലെ ഇവർ പാക്കിസ്ഥാൻ വിട്ടേക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തീവ്ര ഇസ്‌ളാമിക സംഘടനകളുടെ ഭീഷണി കണക്കിലെടുത്താണ് പലായനത്തിന് ഒരുങ്ങുന്ന അവസരത്തിൽ നിരവധി രാജ്യങ്ങൾ ആസിയാക്കും കുടുംബത്തിനും അഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്. പിന്തുണയുമായി നിരവധി അന്താരാഷ്ട്ര സംഘടനകളും ഇപ്പോൾ രംഗത്തുണ്ട്. ഏത് രാജ്യത്തേക്ക് പോകുമെന്ന കാര്യം രഹസ്യമായാണ് സൂക്ഷിക്കുന്നത്. ആസിയായെ വിദേശയാത്രാവിലക്കുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകില്ലെന്നും പാക്കിസ്ഥാൻ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP