Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടയടച്ചാൽ തന്ത്രിക്കെതിരെ കേസെടുത്തേക്കും; കണ്ഠരര് രാജീവരിനെതിരെ ചുമത്തുക ബിജെപിയുമായി ഗൂഢാലോചന നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം; യുവമോർച്ചാ യോഗത്തിലെ ശ്രീധരൻ പിള്ളയുടെ പ്രസംഗം ആയുധമാക്കാൻ സാധ്യത; ഏതറ്റം വരെ പോകാനും മുഖ്യമന്ത്രിയുടെ അനുമതി; തന്ത്രിയുടേയും മേൽശാന്തികളുടേയും ഫോണുകൾ പ്രവർത്തിക്കാതിരിക്കാൻ മൊബൈൽ ജാമർ; തന്ത്രിയും മേൽശാന്തിയും പരികർമ്മികളും പൊലീസ് തടങ്കലിലെന്ന് ബിജെപി; ശബരിമലയിൽ സർക്കാർ ഉറച്ച നിലപാടിലേക്ക്

നടയടച്ചാൽ തന്ത്രിക്കെതിരെ കേസെടുത്തേക്കും; കണ്ഠരര് രാജീവരിനെതിരെ ചുമത്തുക ബിജെപിയുമായി ഗൂഢാലോചന നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം; യുവമോർച്ചാ യോഗത്തിലെ ശ്രീധരൻ പിള്ളയുടെ പ്രസംഗം ആയുധമാക്കാൻ സാധ്യത; ഏതറ്റം വരെ പോകാനും മുഖ്യമന്ത്രിയുടെ അനുമതി; തന്ത്രിയുടേയും മേൽശാന്തികളുടേയും ഫോണുകൾ പ്രവർത്തിക്കാതിരിക്കാൻ മൊബൈൽ ജാമർ; തന്ത്രിയും മേൽശാന്തിയും പരികർമ്മികളും പൊലീസ് തടങ്കലിലെന്ന് ബിജെപി; ശബരിമലയിൽ സർക്കാർ ഉറച്ച നിലപാടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശത്തിൽ നടയടക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുടെ പിന്തുണയോടെയെന്ന് വെളിപ്പെടുത്തൽ ആയുധമാക്കാൻ പൊലീസ്. തുലാമാസ പൂജാ സമയത്ത് യുവതികൾ സന്നിധാനത്ത് അടുത്ത് എത്തിയപ്പോൾ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാൽ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള വെളിപ്പെടുത്തിയിരുന്നു. കോഴിക്കോട് നടന്ന യുവമോർച്ചാ യോഗത്തിലാണ് പ്രവർത്തകരോട് ശ്രീധരൻ പിള്ള ഇക്കാര്യങ്ങൾ പറഞ്ഞത്. ശ്രീധരൻ പിള്ളയുടെ വാക്കുകളോടെ ശബരിമലയിൽ ഗൂഢാലോചന നടക്കുന്നുവെന്നതിന് തെളിവുണ്ടെന്നാണ് സിപിഎം ആരോപിച്ചത്. ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെത്തിയാൽ അതിനെ ചെറുക്കാൻ തന്ത്രി നട അടച്ചാൽ കേസെടുക്കാനാണ് നീക്കം.

ബാഹ്യശക്തികളുമായി സംസാരിച്ച് തീരുമാനം എടുത്തുവെന്ന കുറ്റമാകും തന്ത്രി കണ്ഠരര് രാജീവരക്കെതിരെ എടുക്കുക. ശബരിമലയെ ഗൂഢാലോചനയിലൂടെ കലാപഭൂമിയാക്കാൻ ശ്രമിച്ചെന്നും ആരോപിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാകും നീക്കമുണ്ട്. അതിനിടെ എന്തുവന്നാലും യുവതികളെ പ്രവേശിക്കില്ലെന്ന നിലപാടിൽ ബിജെപി ഉറച്ച് നിൽക്കുകയാണ്. ശ്രീധരൻ പിള്ളയുടെ വാക്കുകൾ വളച്ചൊടിച്ചുവെന്നും ബിജെപി ആരോപിക്കുന്നു. സിപിഎമ്മിന്റെ ഹൈന്ദവ വിരുദ്ധ തുറന്നുകാട്ടാനുള്ള സുവർണ്ണാവസരമാണ് ശബരിമലയെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. ഇതിൽ തെറ്റൊന്നുമില്ല. വാക്കുകളെ അടർത്തി മാറ്റി ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിക്കുകയാണെന്നും ബിജെപി പറയുന്നു. സ്ത്രീ പ്രവേശന സമയത്ത് തന്ത്രിയെ ബിജെപി അധ്യക്ഷൻ വിളിച്ചതിൽ തെറ്റില്ലെന്നും ബിജെപി വിശദീകരിച്ചു കഴിഞ്ഞു. തന്ത്രിയെ കേസിൽ കുടുക്കാനുള്ള നീക്കമായി മാത്രമാണ് ഓഡിയോയെ വളച്ചൊടിച്ചതെന്നാണ് ബിജെപിയുടെ നിലപാട്.

നടയടക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങൾ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിൻബലത്തിലായിരുന്നു തന്ത്രി പ്രവർത്തിച്ചതെന്നാണ് യുവമോർച്ചയുടെ സമ്മേളനത്തിൽ ശ്രീധരൻപിള്ള പറയുന്നുത്. നമ്മൾ മുന്നോട്ട് വച്ച അജൻഡയിൽ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തിൽ നടന്നത്. ഇതൊരു സമസ്യയാണെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കി. ബിജെപിക്ക് കേരളത്തിൽ സജീവമാകാനുള്ള സുവർണാവസരമാണ് ഇതെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി തന്ത്രി മാറിയെന്ന തരത്തിലാണ് സിപിഎം നേതാക്കളുടെ പ്രചരണം. രാഷ്ട്രീയ മുതലെടുപ്പിനായി ശബരിമലയെ കലാപഭൂമിയാക്കാൻ തന്ത്രി ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണം സിപിഎം ഉന്നയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് സർക്കാർ തിരിയുന്നത്.

ഇനി നട അടച്ചാൽ കടുത്ത നിലപാട് എടുക്കാൻ പൊലീസിന് മുഖ്യമന്ത്രി തന്നെ നിർദ്ദേശം നൽകി കഴിഞ്ഞു. സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. യുവതികളെത്തിയാൽ മല ചവിട്ടാൻ അനുവദിക്കും. പതിനെട്ടാം പടിയും കയറ്റും. ഇതിനെതിരെ ആരു വന്നാലും അത് കോടതി അലക്ഷ്യമാണ്. ഇതിനെ പൊലീസ് നിയമപരമായി നേരിടും. ക്ഷേത്രം അടയ്ക്കാനുള്ള അവകാശം തന്ത്രിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രം ദേവസ്വം ബോർഡിന്റേതാണ്. അതുകൊണ്ട് തന്നെ നട അടച്ച് തന്ത്രി പോയാൽ മറുമാർഗ്ഗങ്ങൾ തേടേണ്ടി വരുമെന്നതാണ് സിപിഎം നിലപാട്. ശബരിമലയിൽ അജണ്ട സെറ്റ് ചെയ്യുന്നത് ബിജെപിയാണെന്ന് തെളിഞ്ഞെന്നും മുതിർന്ന സിപിഎം നേതാവ് മറുനാടനോട് പറഞ്ഞു. ഏഷ്യാനെറ്റ് പുറത്തു വിട്ട ഓഡിയോ എല്ലാ ചാനലുകളും ആയുധമാക്കി കഴിഞ്ഞു.

തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ ശബരിമല സന്നിധാനത്തുൾപ്പെടെ നടന്ന അക്രമ സംഭവങ്ങൾ ഉൾപ്പെടെ ബിജെപിയുടെ അറിവോടെയാണെന്ന് വ്യക്തമാകുന്നുവെന്നും സിപിഎം പറയുന്നു. സമരം ഭക്തരുടേതാണെന്ന നിലയിലാണ് ബിജെപി പ്രചാരണം നടത്തിയിരുന്നത് എന്നാൽ സന്നിധാനത്തെ തന്ത്രിമാരുടെ സമരമുൾപ്പെടെ സബരിമലയിൽ നടത്തിയ സമരങ്ങൾ ഉൾപ്പെടെ ബിജെപിയുടെ അറിവോടും ആഹ്വാനത്തോടും കൂടിയുള്ളതാണെന്നും വ്യക്തമായി. തന്ത്രി കണ്ഠര് രാജീവര് ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരൻപിള്ളയുമായി സംസാരിച്ച ശേഷമാണ് സ്ത്രീകൾ സന്നിധാനത്ത് പ്രവേശിച്ചാൻ നട അടയ്ക്കുമെന്ന് പൊലീസിനോടുൾപ്പെടെ പറഞ്ഞതെന്ന് ശ്രീധരൻപിള്ള തന്നെ വ്യക്തമാക്കുന്ന ശ്രീധരൻരിള്ളയുടെ തന്നെ സംസാരത്തിന്റെ ഓഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ തന്ത്രിയും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം പറയുന്നു. ഇനി പൊലീസ് വേണ്ടത് ചെയ്യുമെന്നാണ് അവരുടെ പക്ഷം. അതിനിടെ തന്ത്രിയുടേയും മേൽശാന്തിയുടേയും മുറികൾക്ക് മുന്നിൽ പൊലീസ് മൊബൈൽ ജാമർ ഘടിപ്പിച്ചു. ഇവർക്ക് ഫോൺ വിളിക്കാനുള്ള അവസരം നഷ്ടമാക്കാനാണ് ഇത്. ഫോൺ സന്ദേശങ്ങൾ കിട്ടാത്ത അവസ്ഥയും ഉണ്ടായി. ഇതോടെ തന്ത്രിയേയും മേൽശാന്തിയേയും സർക്കാർ തടവിലാക്കിയെന്ന ആരോപണം ബിജെപി ഉന്നയിച്ചു കഴിഞ്ഞു.

നട അടച്ചാൽ കോടതി അലക്ഷ്യമാകില്ലെ എന്ന് തന്ത്രി തന്നോട് ചോദിച്ചതായും കോടതിയലക്ഷ്യമാവില്ലെന്നും ഒറ്റക്കാവില്ലെന്നും തങ്ങൾ കൂടെയുണ്ടാവുമെന്ന് ഉറപ്പ് നൽകിയപ്പോൾ സാറിന്റെ വാക്ക് വിശ്വാസിക്കുന്നുവെന്ന് തന്ത്രി മറുപടി തന്നതായും ശ്രീധരൻപിള്ള കോഴിക്കോട് നടന്ന യുവമോർച്ചാ യോഗത്തിനിടെയാണ് ശ്രീധരൻപിള്ളയുടെ പ്രതികരണം. ഒപ്പമുണ്ടാവുമെന്നൊക്കെ വെറുതെ പറഞ്ഞതാണെങ്കിലും സിപിഐഎമ്മുകാർ കേസ് കൊടുത്തപ്പോൾ ഒന്നാം പ്രതി താനായിരുന്നതുകൊണ്ട് തന്ത്രിക്ക് തന്നിൽ വിശ്വാസം തോന്നിയിട്ടുണ്ടാവാമെന്നും മാധ്യമങ്ങൾ ഇല്ലാതിരുന്ന യോഗത്തിൽ തുറന്ന് പറഞ്ഞത്. യോഗത്തിൽ പങ്കെടുത്തവരിൽ ആരോ ആണ് ഓഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത്. ഇതാണ് തന്ത്രിക്കെതിരെ ആയുധമാക്കി സർക്കാർ മാറ്റുന്നത്. തുലാമാസ പൂജയക്ക് രഹ്നാ ഫാത്തിമയുമായി പൊലീസ് എത്തിയപ്പോൾ തന്ത്രിയും മേൽശാന്തിയും എതിർത്തു. നട അടയ്ക്കുമെന്നും അറിയിച്ചു. ഇതോടെയാണ് പൊലീസ് പിന്മാറിയത്. പരികർമ്മികൾ ശരണം വിളിച്ച് സമരത്തിനും എത്തി. ശ്രീധരൻ പിള്ളയുടെ പ്രസംഗം ചർച്ചയാക്കി ഇതൊന്നും ഇനി അനുവദിക്കില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

കോഴിക്കോട് യുവമോർച്ചാ യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു ശ്രീധരൻ പിള്ള വിവാദ വെളിപ്പെടുത്തൽ നടത്തിയത്. ഈ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുലാമാസ പൂജയ്ക്കിടെ സ്ത്രീകൾ സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകൾ പ്രവേശിച്ചാൽ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചാണെന്നും ശ്രീധരൻപിള്ള പ്രസംഗത്തിൽ പറയുന്നുണ്ട്. നട അടക്കുന്നത് കോടതിയലക്ഷ്യമാകില്ലേ എന്ന് തന്ത്രി ചോദിച്ചതായും അദ്ദേഹം പറഞ്ഞു. നട അടച്ചിട്ടാൽ കോടതിയലക്ഷ്യമാകില്ലേ എന്നായിരുന്നു തന്ത്രി ചോദിച്ചത്. എന്നാൽ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും പതിനായിരങ്ങൾ ഒപ്പമുണ്ടാകുമെന്നും ഉറപ്പുനൽകി. ഇനി അവശേഷിക്കുക നമ്മളും എതിരാളിയായ ഭരണപക്ഷ പാർട്ടിയും മാത്രമായിരിക്കും. ശബരിമല പ്രശ്നം നമുക്കൊരു സുവർണാവസരമാണ്. നമ്മൾ ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുവെന്നും ശ്രീധരൻപിള്ള പ്രസംഗത്തിൽ തുറന്നുപറയുന്നുണ്ട്

ശബരിമലയിലെ സമരം ബിജെപിയാണ് ആസൂത്രണം ചെയ്തത്. നമ്മുടെ ജനറൽ സെക്രട്ടറിമാർ അത് വിജയകരമായി നടപ്പിലാക്കി. ഐ.ജി. ശ്രീജിത്ത് രണ്ട് സ്ത്രീകളുമായി ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ യുവമോർച്ച പ്രവർത്തകരാണ് തടഞ്ഞത്- ശ്രീധരൻപിള്ള യോഗത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP