Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ

മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത കോടികളുമായി കോട്ടയത്തെ കുന്നത്തുകളത്തിൽ ജുവല്ലറി ഉടമയും മുങ്ങിയെന്നത് കേരളത്തിൽ ആർക്കും വിശ്വസിക്കാനാവാത്ത കാര്യമായിരുന്നു. 100 കൊല്ലത്തെ പാരമ്പര്യമുള്ള ജനങ്ങളുടെ വിശ്വസ്ത സ്ഥാപനത്തിന് ഉടമായിരുന്നു വിശ്വനാഥൻ. നിരവധി പേരിൽനിന്നു നിക്ഷേപം സ്വീകരിച്ചശേഷം ചിട്ടി സ്ഥാപന ഉടമ മുങ്ങിയെന്നു കാണിച്ച് നിക്ഷേപകർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയതോടെയാണ് വിശ്വാനഥൻ പ്രതിക്കൂട്ടിലായത്.

യും നല്കിയിരിന്നു. അതിനിടെ സാമ്പത്തിക ബാധ്യതയെ തുടർന്ന് ചിട്ടിക്കമ്പനിപൊട്ടി പാപ്പർ ഹർജി നൽകിയ കുന്നത്തുകളത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് സബ് കോടതി റീസീവറെ നിയമിച്ചു. 1600 പേരാണ് നിക്ഷേപം നഷ്ടപ്പെട്ടതായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. 50 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് ഇതുവരെയുള്ള കണക്ക്. ചിട്ടികമ്പനി പൊട്ടിയതിനു പിന്നാലെ ഒളിവിൽപോയ കമ്പനി ഉടമ കെ.വി. വിശ്വനാഥ(68)നെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചു. പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. പക്ഷേ പൊലീസിന് ഈ കേസിൽ അന്വേഷണം ഏറെ മുന്നോട്ടു കൊണ്ടു പോകാനായിരുന്നില്ല. ഇതിനിടെയാണ് വിശ്വനാഥൻ ആത്മഹത്യ ചെയ്യുന്നത്. ഇതോടെ നിക്ഷേപകർ വെട്ടിലാവുകയാണ്. ഉള്ള പ്രതീക്ഷയും പോവുകയാണ് അവർക്ക്.

കെ വി വിശ്വാനാഥനെ കൂടാതെ ഭാര്യ രമണി (66), മക്കളായ ജീത്തു (39), നീതു (35), മരുമക്കൾ ഡോ. സുനിൽബാബു, ഡോ. ജയചന്ദ്രൻ എന്നിവർക്കെതിരെയാണ് അന്വേഷണവും അറസ്റ്റും നടന്നത്. ജൂൺ 18നു പാപ്പർ ഹർജി ഫയൽ ചെയ്തശേഷം വിശ്വനാഥനും കുടുംബാംഗങ്ങളും ഒളിവിൽ പോയിരുന്നു. 150 കോടി രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച് 1650 നിക്ഷേപകരാണു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ രണ്ടായിരത്തിലധികം പേർ ചതിക്കപ്പെട്ടുവെന്നാണ് പൊതു വിലയിരുത്തൽ. ഇവരിൽ പലരും ഇപ്പോഴും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വിശ്വനാഥനും കുടുംബവും തട്ടിച്ചെടുത്തത് 200 കോടി കവിയുമെന്നാണ് വിലയിരുത്തൽ. ഈ പണമെല്ലാം ബിനാമി പേരിൽ ഇവർ നിക്ഷേപിച്ച ശേഷമാണ് സ്ഥാപനം പൊളിഞ്ഞെന്ന് പ്രേരിപ്പിച്ചതെന്നാണ് നിക്ഷേപകരുടെ പക്ഷം.

തൃശൂരിലെ ഒളിത്താവളത്തിൽ നിന്നാണു ഡോ.ജയചന്ദ്രനും നീതുവും ആണ് ആദ്യം പിടിയിലായത്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഒളിത്താവളത്തിൽ നിന്നു വിശ്വനാഥനെയും ഭാര്യ രമണിയെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ 19ന് ആണു മുന്നറിയിപ്പില്ലാതെ കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ പണമിടപാടു സ്ഥാപനങ്ങളും ജൂവലറികളും അടച്ചത്. ചിട്ടിയിലും മറ്റുമായി പണം നിക്ഷേപിച്ചവർ ഇതോടെ നെട്ടോട്ടമായി. സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രക്ഷോഭവും തുടങ്ങി. നാളെ ഹൈക്കോടതി ആറുപേരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് വിശ്വനാഥന് ജാമ്യം കിട്ടിയത്. കടുത്ത മാനസിക സംഘർഷത്തിലായിരുന്നു വിശ്വനാഥൻ. ഒപ്പം അപമാനവും നാണക്കേടും. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

ആശുപത്രിയുടെ നാലാം നിലയിൽനിന്നും ചാടിയ വിശ്വനാഥൻ കെട്ടിടത്തിലെ ഇരുന്പുനിർമ്മിത കൈവഴിയിലേക്കാണു വീണത്. ഉടൻതന്നെ അത്യാഹിതവിഭാഗത്തിലേക്കു മാറ്റി ചികിത്സനടത്തിയെങ്കിലും ജീവൻരക്ഷിക്കാനായില്ല. വിശ്വനാഥൻ വ്യാഴാഴ്ചയാണു ജാമ്യത്തിലിറങ്ങിയത്. അന്നുതന്നെ ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. തട്ടിപ്പുകേസിൽ അറസ്റ്റിലായതോടെ മാനസികമായി തകർന്ന വിശ്വനാഥൻ മറ്റുള്ളവരുമായി ഇടപെടുന്നതിൽനിന്നും മാറി നിന്നിരുന്നു. ചികിൽസയ്ക്കായി ആശുപത്രിയിലെത്തിച്ച വിശ്വനാഥൻ കൂടെയുണ്ടായിരുന്നവരുടെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയെന്നാണ് പ്രാഥമിക വിവരം. വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യയ്ക്കും മകൾക്കും മരുമകനുമെതിരെ പിന്നീട് പൊലീസ് 14 കേസുകൾ ചുമത്തിയിരുന്നു. കുന്നത്തുകളത്തിലിന്റെ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർ 'കുന്നത്തുകളത്തിൽ ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷൻ' എന്നപേരിൽ ജൂണിൽ നടത്തിയ പ്രതിഷേധങ്ങൾക്കു ശേഷമാണ് വിശ്വനാഥനും കുടുംബാംഗങ്ങളും അറസ്റ്റിലായത്.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരുന്നു വിശ്വനാഥന്റേത്. ചിട്ടിയിൽ നിന്നും മറ്റും ലഭിച്ച പണം മരുമക്കൾ വകമാറ്റാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നതെന്നാണ് സൂചന. കമ്പനി കടം കയറി മുടിയുമെന്ന് ഉറപ്പായപ്പോൾ തന്നെ വിശ്വനാഥൻ മാനസികമായി തകർന്നു. അറസ്റ്റിലായതോടെ നാണക്കേടുമായി. ജൂവലറിയുടെ തിരുവല്ല ഷോറൂം നാളുകൾക്കു മുമ്പേ അടച്ചുപൂട്ടിയിരുന്നു. ചിട്ടിസ്ഥാപന ഉടമ മുങ്ങിയതായി വാർത്ത പരന്നതോടെ കുന്നത്തുകളത്തിൽ ജൂവലറിക്കും ചിട്ടിസ്ഥാപനത്തിനും മുന്നിൽ ഇടപാടുകാരായ നിരവധി പേർ തടിച്ചുകൂടിയരുന്നു. കോട്ടയം പൊലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അവരിൽനിന്നു പരാതി എഴുതി വാങ്ങുകയും ചെയ്തു. ഇതോടെയാണ് പ്രശ്നം നിയമ നടപടിയിലേക്ക് നീങ്ങിയത്. സെൻട്രൽ ജംഗ്ഷനിലെ ജൂവലറി അടഞ്ഞു കിടന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള സംശയങ്ങൾ ഉയർന്നത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കമ്പനി പൊട്ടിയതായും, ഭാര്യയും ഭർത്താവും പാപ്പർ ഹർജി സമർപ്പിച്ചതായും അറിയാൻ സാധിച്ചത്.

നൂറു വർഷത്തിലേറെ പാരമ്പര്യമുള്ള ജില്ലയിലെ വൻകിട ബിസിനസ് ജൂവലറി ഗ്രൂപ്പാണ് കുന്നത്തുകളത്തിൽ ജൂവലറി. നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ തന്നെ ഇവർക്കു കോടികൾ വിലയുള്ള സ്ഥലവും, ജൂവലറിയുമുണ്ട്. കണ്ണായ സ്ഥലത്തു തന്നെയാണ് ഈ ജൂവലറി പ്രവർത്തിക്കുന്നതും. സ്വർണ്ണക്കടകൂടാതെ കുന്നത്തുകളത്തിൽ ഫിനാൻസും, ചിട്ടിഫണ്ടും പ്രവർത്തിക്കുന്നുണ്ട്. കോട്ടയം സെൻട്രൽ ജംഗ്ഷനിലും, ചെങ്ങന്നൂരിലും, കുമരകത്തുമാണ് ഇവർക്കു ജൂവലറികളുള്ളത്. ചിട്ടി ഫണ്ടിന്റെ പ്രധാന ഓഫിസ് ബേക്കർ ജംഗ്ഷനിലെ സി.എസ്‌ഐ ബിൽഡിംഗിലാണ്. ചങ്ങനാശേരി, കോട്ടയം ചന്തക്കവല, എന്നിവിടങ്ങളിലും ഇവർക്കു ഓഫിസുകൾ നിലവിലുണ്ട്. കോടികളുടെ ബിസിനസാണ് ഇവിടെ പ്രതിദിനം നടക്കുന്നതെന്നാണ് രേഖകൾ. ചിട്ടി കമ്പനിയുടെ ഔദ്യോഗിക കണക്കു പ്രകാരം 50 കോടിക്കു മുകളിലുള്ള ചിട്ടി ഇടപാടുകൾ നടക്കുന്നുണ്ട്. ജില്ലയിലെ വൻകിടക്കാൻ അടക്കം ആയിരങ്ങളാണ് ഇവിടെ ഒരു ലക്ഷം മുതൽ ഒരു കോടി രൂപവരെ നിക്ഷേപിച്ചിരിക്കുന്നത്. ഏറെ പാരമ്പര്യമുള്ള കമ്പനിയുടെ തകർച്ച കേട്ട് കോട്ടയത്തുകാർ ആകെ ഞെട്ടിയിരുന്നു.

വിശ്വനാഥൻ പിടിയിലായതോടെ എല്ലാം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ നാട്ടുകാർക്കും കിട്ടി. എന്നാൽ തന്റെ കമ്പനിയിൽ പാവങ്ങൾ നിക്ഷേപിച്ച തുക എങ്ങോട്ട് വകമാറ്റിയെന്നതിൽ വിശ്വനാഥന് ഒരു പിടിയുമില്ലായിരുന്നു. മക്കളും മരുമക്കളും എല്ലാ കുറ്റവും വിശ്വനാഥിനിൽ ചാർത്തിയെന്നാണ് സൂചന. ഇതോടെ പൊലീസിന് പോലും കൃത്യമായ ഉത്തരം നൽകാനാൽ വിശ്വനാഥന് കഴിഞ്ഞിരുന്നില്ല. ഇതും മാനസിക പരിമുറുക്കം ഇരട്ടിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. വിശ്വനാഥനിലൂടെ ബിനാമി സ്വത്തുക്കൾ കണ്ടെത്തുമെന്നും ഇതിലൂടെ നിക്ഷേപം തിരിച്ചു കിട്ടുമെന്നുമാണ് പാവപ്പെട്ട പലരും കരുതിയിരുന്നത്. ലക്ഷങ്ങൾ നിക്ഷേപിച്ചവരെല്ലാം വിശ്വനാഥൻ അറസ്റ്റിലായതിനെ പ്രതീക്ഷയോടെയാണ് കണ്ടത്. ഇതാണ് തകരുന്നത്. ഇനിയെല്ലാം വിശ്വനാഥന്റെ തലയിൽ കെട്ടിവയ്ക്കാൻ മക്കൾക്കും മരുമക്കൾക്കും കഴിയും. അവർ കേസിൽ നിന്ന് ഊരിപോവുകയും ചെയ്യും.

അങ്ങനെ കുന്നത്തുകളത്തിൽ കേസ് നിർണ്ണായക ഘട്ടത്തിലെത്തുകയാണ്. കണക്ക് അനുസരിച്ച് നൂറു കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ യഥാർത്ഥ കണക്ക് ആയിരം കോടി കവിയുമെന്നാണ് വിലയിരുത്തൽ. കുന്നത്തുകളത്തിൽ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ മുതൽ റിമാൻഡിലായിരുന്നു വിശ്വനാഥൻ. വ്യാഴാഴ്ചയാണ് ഇയാൾക്ക് തട്ടിപ്പു കേസകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നും ജാമ്യം അനുവദിച്ചത്. തുടർന്ന് വിവിധ രോഗങ്ങൾക്കായി മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവമുണ്ടായത്. ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്നും ഒരാൾ ചാടുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് വിശ്വനാഥനാണെന്നു തിരിച്ചറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP