Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടും ആ കൊതിപ്പിക്കുന്ന മോഹന ലാലത്തം! രഞ്ജിത്തിന്റെ ഡ്രാമയിൽ കാണാൻ കഴിയുക 90 കളിലെ മോഹൻലാലിനെ; നർമ്മവും നൊമ്പരവും കുസൃതിയും ചാലിച്ച് ലാലിന്റെ രാജു ; അനിതരസാധാരണം എന്നൊന്നും വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ഇത് ബഹളങ്ങളില്ലാത്ത ഹാസ്യം ഏറെയുള്ള കൊച്ചു ചിത്രം; ലാലിനൊപ്പം 'മാരക' ഫോമിൽ ജോണി ആന്റണിയും, ദിലീഷ് പോത്തനും ബൈജുവും; പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങളും ആൺകോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ലാഞ്ചനകളും ചിത്രം പേറുന്നുവെന്നും വിമർശനം

വീണ്ടും ആ കൊതിപ്പിക്കുന്ന മോഹന ലാലത്തം! രഞ്ജിത്തിന്റെ ഡ്രാമയിൽ കാണാൻ കഴിയുക 90 കളിലെ മോഹൻലാലിനെ; നർമ്മവും നൊമ്പരവും കുസൃതിയും ചാലിച്ച് ലാലിന്റെ രാജു ; അനിതരസാധാരണം എന്നൊന്നും വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ഇത് ബഹളങ്ങളില്ലാത്ത ഹാസ്യം ഏറെയുള്ള കൊച്ചു ചിത്രം; ലാലിനൊപ്പം 'മാരക' ഫോമിൽ ജോണി ആന്റണിയും, ദിലീഷ് പോത്തനും ബൈജുവും;  പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങളും ആൺകോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ലാഞ്ചനകളും ചിത്രം പേറുന്നുവെന്നും വിമർശനം

എം മാധവദാസ്

നയും കടലുമൊക്കെപ്പോലെ എത്രകണ്ടാലും മതിവരാത്ത മലയാളത്തിന്റെ ചെരിഞ്ഞ മഹാത്ഭുതം! മോഹൻലാലിനെ കുറിച്ച് നെടുമുടിവേണു ഒരിക്കൽ പറഞ്ഞ ഡയലോഗാണിത്. ഇത് ശരിയുമാണ്. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൽ വലിയ സ്ഥാനമാണ് ഈ നടൻ 35 വർഷത്തിലേറെ നീണ്ട വർഷം കൊണ്ട് നേടിയെടുത്തത്. വില്ലനായി പേടിപ്പിച്ച്, കൊമേഡിയനായി ചിരിപ്പിച്ച്, കാമുകനായി മോഹിപ്പിച്ച്, അധോലോക നായകനും ആറാതമ്പുരാനും പുലിമുരുകനുമായി ത്രസിപ്പിച്ച് അയാൾ നാം അറിയാതെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.( സിഎൻഎൻ-ഐബിഎൻ ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളിയെക്കുറിച്ച് അഭിപ്രായ സർവേ നടത്തിയപ്പോൾ ആരുടെ പേരാണ് ജനം നിർദ്ദേശിച്ചതെന്ന് എടുതത്ത് പറയേണ്ടതില്ലല്ലോ. മലയാളത്തിലെ ഏറ്റവും വിപണി മൂല്യമുള്ള ബ്രാൻഡ് ഇന്നും ലാലേട്ടൻ തന്നെ. മൂന്നുഘട്ടമായുള്ള അദ്ദേഹത്തിന്റെ അഭിനയ ജീവതത്തിൽ ഏതുകാലഘട്ടത്തിലെ മോഹൻലാലിനെയാണ് നിങ്ങൾക്ക് ഇഷ്ടമെന്ന് ചോദിച്ചാൽ പ്രണവ് മോഹൻലാൽ മുതൽ ദുൽഖർ സൽമാൻ വരെ പറയുന്നത് 90 കളിലെ മോഹൻലാലിനെ എന്നാണ്.

അൽപ്പം ചരിഞ്ഞുള്ള നടത്തം, ചമ്മിയ കള്ളച്ചിരി, നൊമ്പരരംഗങ്ങളിൽ അഗ്രം വിറക്കുന്ന നാസിക. 90 കളിലെ മോഹൻലാലിനുണ്ടായിരുന്ന അതേ മാനറിസങ്ങളും പ്രസരിപ്പും തിരിച്ചുതന്നിരിക്കയാണ് സംവിധായകൻ രഞ്ജിത്ത് തന്റെ പുതിയ ചിത്രമായ ഡ്രാമയിലൂടെ. തടി കുറച്ച് ചുള്ളനായ ഊർജപ്രസരണകേന്ദ്രമായ പഴയ ലാലിനെയാണ് നിങ്ങൾക്ക് ഈ പടത്തിൽ കാണാൻ കഴിയുക. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലെറ്റും ലാലിന്റെ പ്രകടനം തന്നെയാണ്.

പടത്തിന്റെ ക്വാളിറ്റിയിലേക്ക് വന്നാൽ അനിതരസാധാരണം എന്നൊന്നും വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന, ബഹളങ്ങളില്ലാത്ത, ആക്ഷേപഹാസ്യം ഏറെയുള്ള കൊച്ചു ചിത്രമാണിത്. പേരു സൂചിപ്പിക്കുന്നപോലെ ഒരു ഫാമിലി ഡ്രാമയാണിത്. ഒരു മോഹൻലാൽ ചിത്രം കണ്ടുകളയാം എന്നുകരുതി കയറുന്ന സാധാരണ പ്രേക്ഷകന് ടിക്കറ്റ് കാശ് വസൂലാവുന്ന ചിത്രമാണ് ഡ്രാമ. പക്ഷേ രഞ്ജിത്ത് -മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മൂൻകാല ചിത്രങ്ങളുടെ ഹാങ്ങോവറിൽ നിങ്ങൾ തീയേറ്ററിൽ ചെല്ലരുത് എന്നുമാത്രം. ബ്രഹ്മാണ്ഡ ബജറ്റുകൾ ഇല്ലാത്ത ഇത്തരം ചിത്രങ്ങളും വിജയിക്കേണ്ടത് മലയാള സിനിമയുടെ ആവശ്യമാണ്.

രഞ്ജിത്ത് എന്ന സംവിധായകനെ കുറിച്ച് പറയുമ്പോൾ വീരേന്ദ്ര സെവാഗിനെയാണ് ഓർമ്മവരിക. ഒന്നുകിൽ വെടിക്കെട്ട് സെഞ്ച്വറി അല്ലെങ്കിൽ ആദ്യ പത്തിനുള്ളിലെ പുറത്താവൽ. കലയും കച്ചവടവും സമന്വയിപ്പിച്ചുള്ള ഒന്നാന്തരം ചിത്രങ്ങൾ എടുത്ത അതേ രഞ്ജിത്ത് തന്നെയാണ് ഒരു കാര്യവുമില്ലാത്ത പ്രജാപതി, റോക്കൻ എൻ റോൾ, ലോഹം, പുത്തൻ പണം എന്നീ ചിത്രങ്ങളും എടുത്തിട്ടുള്ളത്. ഈ അസ്ഥിരത രഞ്ജിത്തിന്റെ കൂടെപ്പിറപ്പായതിനാൽ അൽപ്പം പേടിയോടെ തന്നെയായിരുന്നു ഡ്രാമയെയും കണ്ടത്.

ആദ്യത്തെ പത്തുമിനിട്ടിലെ ബോറടിയും ലാഗും കണ്ടതോടെ പണിപാളിയെന്ന് ഉറപ്പിച്ചിരുന്നിടത്തുന്നിന്നാണ് അതിശയകരമായ രീതിയിൽ സംവിധായകൻ പടം തിരിച്ചു പിടിക്കുന്നത്. മോഹൻലാലിന്റെ എൻട്രിയോടെ സജീവമാകുന്ന ചിത്രം ആദ്യപകുതിയിൽ പിന്നീടങ്ങോട്ട് തിരഞ്ഞുനോക്കുന്നില്ല. രണ്ടാംപകുതിയുടെ മധ്യഭാഗത്തും ഇതുപോലെ ലാഗുകൾ വരുന്നുണ്ടെങ്കിലും അവിടെ പെട്ടന്ന് റബ്ബർ വലിച്ചിടുന്നപോലെ ചിത്രം പൂർവസ്ഥിതി പ്രാപിക്കുന്നുണ്ട്.

ഈ മ യൗ വിന്റെ സമ്പന്നവേർഷൻ!

മരണവീട്ടിലെ ഹർഷസംഘർഷങ്ങൾ ഒപ്പിയെടുത്ത് ഒരുക്കിയതായിരുന്നു ലിജോജോസ് പല്ലിശ്ശേരിയുടെ ഈ മ യൗ എന്ന ക്ലാസിക്ക് ചിത്രത്തിന്റെ സവിശേഷത. ഈ മ യൗവിന്റെ സമ്പന്നവേർഷനാണ് ഡ്രാമയെന്ന് പ്രമേയ സാദൃശ്യം നോക്കി മാത്രം പറയാം. ഉള്ളടക്കത്തിൽ രണ്ടും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന ചിത്രങ്ങളാണ്. അപ്പന്റെ ശവസംസ്‌ക്കാരം ഗംഭീരമായി നടത്താനായി ഒരു കടലോരഗ്രാമത്തിലെ നിർധനനായ മകൻ നടത്തുന്ന പൊല്ലാപ്പുകളാണ് ഈ മ യൗവിന്റെ പ്രമേയമെങ്കിൽ ഇവിടെ കഥ നടക്കുന്നത് ബ്രിട്ടനിലാണ്. നാട്ടിൽ അടക്കണമെന്ന അമ്മയുടെ ആഗ്രഹം പരിഗണിക്കാതെ മൃതദേഹം യുകെയിൽ തന്നെ സംസ്‌ക്കരിക്കാൻ ഒരുങ്ങുന്ന മക്കളുടെ കഥയാണിത്.

രണ്ട് പെൺമക്കളും മൂന്ന് ആൺമക്കളുമുള്ള കട്ടപ്പന സ്വദേശി റോസമ്മ ജോൺ ചാക്കോ(അരുന്ധതി നാഗ്)യാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മൂത്ത രണ്ട് ആൺ മക്കളും അതിസമ്പന്നരാണ്. ഒരാൾ അമേരിക്കയിലും (സുരേഷ് കൃഷ്ണ), ഒരാൾ ഓസ്‌ട്രേലിയയിലും (ടിനി ടോം). ഒരു മകൾ കാനഡയിലും (സുബി സുരേഷ്) ഒരു മകൾ ലണ്ടനിലുമാണ് (കനിഹ). ഇളയ മകൻ ജോമോന് മാത്രം കാര്യമായ ജോലിയൊന്നുമില്ല. അവൻ ദുബായ് നഗരത്തിൽ തൊഴിലന്വേഷണത്തിലാണ്. ലണ്ടനിലുള്ള സഹോദരിക്ക് മാത്രമാണ് അവനോട് സ്‌നേഹമുള്ളത്. ബാക്കി എല്ലാവർക്ക് അവനൊരു ധൂർത്ത പുത്രനാണ്.

ലണ്ടനിലുള്ള മകൾ മേഴ്‌സിക്കൊപ്പമാണ് റോസമ്മ ഇപ്പോഴുള്ളത്. താൻ അവിടെ വച്ച് മരിച്ചാൽ തന്നെ കട്ടപ്പനയിൽ തന്റെ ഭർത്താവിന്റെ സമീപം അടക്കം ചെയ്യണമെന്നാണ് റോസമ്മയുടെ ആഗ്രഹം. മകൾ മേഴ്‌സിയോടും ഇളയമകൻ ജോമോനോടും മാത്രമാണ് അവർ ഇക്കാര്യം പങ്കുവച്ചിരുന്നുള്ളു. റോസമ്മ ലണ്ടനിൽ വച്ച് മരണപ്പെടുകയാണ്. അമ്മയുടെ ആഗ്രഹപ്രകാരം സംസ്‌കാരം നാട്ടിൽ നടത്തണമെന്ന് ജോമോൻ ആവശ്യപ്പെടുന്നെങ്കിലും മൂത്ത ആൺമക്കൾ സമ്മതിക്കുന്നില്ല. അവർക്ക് സൗകര്യം ലണ്ടനാണെന്നതുതന്നെ കാരണം. ലണ്ടനിൽ റോസമ്മയുടെ ശവസംസ്‌കാര ചടങ്ങ് നടത്തുന്നത് ദിലീഷ് പോത്തനും മോഹൻലാലും ചേർന്ന് നടത്തുന്ന ഡിക്‌സൺ ലോപ്പസ് ഇവന്റ് കമ്പനിയാണ്. ആ അമ്മയുടെ ആഗ്രഹം സഫലമാകാനായി മോഹൻലാലിന്റെ രാജു എന്ന രാജഗോപാൽ നടത്തുന്ന ഇടപെടലുകളാണ് ചിത്രം പറയുന്നത്.

നഴ്സായ കാനഡക്കാരിക്ക് അമ്മയെ മോർച്ചറിയിൽ കിടത്തുന്നത കണ്ടുകൂടാ. അതുകൊണ്ട് രാജുവിന്റെ ഇവന്റ് കമ്പനി മൃതദേഹം ഫ്രീസറിലാക്കി ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടെയിടുന്നു. പലപ്പാഴും അയാൾ ആ മൃതദേഹത്തിന് കൂട്ടിരിക്കേണ്ടിയും വരുന്നു. തുടർന്നങ്ങോട്ട് നർമ്മവും ആക്ഷേപഹാസ്യം കലർത്തിയുള്ള ഒട്ടനവധി രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ദീർഘ ഡയലോഗുകളുള്ള സീനുകളിൽ ലാലിന്റെ സോളാ പെർഫോമൻസും തന്മയത്വവും ഒന്ന് കാണേണ്ടതാണ്.

'മാരക ഫോമിൽ' നടീനടന്മാർ

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത നടീനടന്മാരുടെ ഗംഭീരപ്രകടനമാണ്. ആർട്ടിസ്റ്റ് ഓറിയൻഡഡ് ആയ ഒരു ഡ്രാമ തന്നെയാണ് ഈ പടം. കാനഡയിലെ നഴ്സായ സുബി സുരേഷിന്റെ ഭർത്താവായുള്ള സംവിധായകൻ ജോണി ആന്റണിയുടെ പ്രകടനമാണ്് വേറിട്ടത്. പിണറായി വിജയൻ പോലും ചിരിച്ചുപോകും ഇയാളുടെ ചില കൗണ്ടറുകൾ കേട്ടാൽ. ഒരു നല്ല നടനായി ഉയരാനുള്ള എല്ലാ സാധ്യതകളും ജോണിയിൽ കാണുന്നുണ്ട്. ശ്യാമ പ്രസാദ് , ദിലീഷ് പോത്തൻ, രഞ്ജി പണിക്കർ എന്നീ സംവിധായകരും ചിത്രത്തിൽ തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. നടൻ ബൈജുവിന് കിട്ടുന്ന വലിയ ബ്രേക്കായിരിക്കും ഈ പടം. നായിക എന്ന സോകോൾഡ് കമേർഷ്യൽ ടാഗിലേക്ക് പരിഗണിക്കാവുന്ന രീതിയിൽ ഈ ചിത്രത്തിൽ ആരുമില്ലെങ്കിലും അമ്മച്ചിയുടെ വേഷത്തിൽ അരുന്ധതി നാഗ് നന്നായിട്ടുണ്ട്. സുബി സുരേഷിനും, കനിഹക്കും, ആശാശരത്തിനും ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാനുമില്ല.

കഥക്കിടയിൽ ഒറ്റപ്പാട്ടുപോലുമില്ലെന്നത് തന്നെയാണ് ഈ പടത്തിന്റെ മറ്റൊരു സവിശേഷത. അടുത്തകാലത്തായി മലയാള സിനിമയിൽ കണ്ടുവരുന്ന ശാപമായിരുന്നു അനാവശ്യപാട്ടുകൾ. മോഹൻലാൽ ആലപിച്ച ഗാനം റിലീസിന് മുന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ചിത്രത്തിൽ ഏറ്റവും അവസാനം സമ്മറി സോങ്ങായാണ് ഇട്ടിട്ടുള്ളത്. 146 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഭാവവും താളവും നിലനിർത്തി മുന്നോട്ട് നയിക്കുന്ന ബിജിബാലിന്റെ പശ്ചാത്തല സംഗീതമാണ്. ചിത്രത്തിന്റെ താളാത്മകമായ ഒഴുക്കിന് ബിജിബാലിന്റെ പശ്ചാത്തല സംഗീതം മികച്ച പിന്തുണ നൽകുന്നു. ലണ്ടൻ പശ്ചാത്തലത്തിലുള്ള മികവുറ്റ ദൃശ്യങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത് അഴകപ്പനാണ്

പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങൾ ബാക്കി

സിനിമ ഒരു സാംസ്കാരിക ഉൽപ്പന്നമായതിനാൽ അതിനെ പൊളിറ്റിക്കലായും വിമർശിക്കാമല്ലോ. എത്ര മായ്ക്കാൻ ശ്രമിച്ചാലും പുള്ളിപ്പുലിയുടെ പുള്ളികൾ തെളിഞ്ഞുവരുമെന്ന് പറഞ്ഞപോലെ രഞ്ജിത്തിന്റെ കാര്യം. ഒരുകാലത്ത് സവർണ പ്രത്യയശാസ്ത്രങ്ങൾക്ക് വളംവെക്കുന്ന രീതിയിൽ സിനിമയെടുക്കുന്നെന്ന് വിമർശനം ഉയർന്ന രഞ്ജിത്ത പിന്നീട് പൂർണ്ണമായും ട്രാക്ക് മാറുകയായിരുന്നു. തിരക്കഥ, പാലേരിമാണിക്യം, ഇന്ത്യൻ റുപ്പി, സ്പിരിറ്റ് എന്നീ സിനിമകളിലൊക്കെ ഈ ആശയപരമായ മാറ്റം പ്രകടമായിരുന്നു. എന്നാൽ ഈ പടവും മാനവികതയുടെ പക്ഷത്തുതന്നെയാണെങ്കിലും പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങളും, ആൺകോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ലാഞ്ചനകളും ചിലപ്പോൾ ഉണ്ട്. സ്വന്തം നാട്ടിലെ കല്ലറയിൽ അന്ത്യവിശ്രമം കൊണ്ടാലേ ജീവിതം പൂർണമാവൂ എന്ന പാരമ്പര്യവാദത്തിന്റെ യുകതിയിലാണ് ചിത്രം ഉടനീളം കെട്ടിപ്പൊക്കിയിട്ടുള്ളത്. സൗഹൃദങ്ങളിലൊക്കെ ന്യൂജൻ സിനിമക്കാർ കൊണ്ടുവന്ന ജനാധിപത്യത്തിന്റെ വെളിച്ചം രഞ്ജിത്ത് സിനമകളിലേക്ക് പൂർണ്ണമായും എത്തിയെന്ന് പറയാനാവില്ല. ഇപ്പോഴും നായകന്റെ തുപ്പൻ കോളാമ്പി പേറുന്നവരാണ് ചുറ്റുമുള്ള സുഹൃദ്വലയം. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നായകൻ അയാളുടെ സുഹൃത്ത് കൂടിയായ കമ്പനി ഡ്രൈവറുടെ കരണത്തടിക്കുന്നുണ്ട്. അയാൾക്കും അത് തമാശയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയിട്ട് മിനി സ്ത്രീവിരുദ്ധത ചില ഡയലോഗുകളിലും ഒളിച്ചുകടത്തുന്നുണ്ട്.

പക്ഷേ ഇതൊന്നുമല്ല ഈ ചിത്രത്തിൽ ഏറ്റവും മോശമായി തോന്നിയത്. സത്യത്തിൽ കേരളത്തിലെ പ്രവാസി സമൂഹത്തെ ചെറിയ തോതിലെങ്കിലും അപാമനിക്കുന്ന പല പരാമർശങ്ങളും ചിത്രത്തിലുണ്ട്. പെറ്റമ്മ മരിച്ചു എന്ന് കേട്ടിട്ടുപോലും സങ്കടം വരാത്ത രീതിയിൽ പണക്കൊതിയന്മാർ ആയിപ്പോയിട്ടുണ്ടോ നമ്മുടെ പ്രവാസി സമൂഹം. അച്ചമ്മ മരിച്ചുവെന്ന് കേട്ടപ്പോൾ ഞാനും നാട്ടിലേക്കുണ്ടെന്ന് പറഞ്ഞ സ്വന്തം മകനോട്, ടിനിടോം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മറുപടി ഇങ്ങനെയാണ്: 'നിന്റെ അമ്മയൊന്നുമല്ലല്ലോ മരിച്ചത്. നിന്റെ അമ്മ മരിക്കുമ്പോൾ കൊണ്ടുപോകാം'! നോക്കുക, എത്ര മേച്ഛമായ ഒരു ഡയലോഗാണ്. കേരളത്തിൽ നിന്ന് പഠിച്ച് കടൽ കടന്ന് ബ്രിട്ടനിലും ഓസ്ട്രേലിയയിലും അമേരിക്കയിലുമൊക്കെ എത്തിയവരിൽ ഭൂരിഭാഗവും സ്വന്തം കുടുംബത്തെയും നാടിനെയും കുറിച്ച് നീറിക്കഴിയുന്നവരാണ്. അപവാദങ്ങൾ ഇല്ല എന്നല്ല. അവർ കണക്കുനോക്കുന്നുണ്ടെങ്കിൽ പിശുക്കുന്നുണ്ടെങ്കിൽ അത് നാട്ടിലുള്ള കുടുംബത്തിന് വേണ്ടിയാണ്. പെറ്റമ്മ മരിച്ചാൽപോലും വിഷമം വരാത്ത പണക്കൊതിയന്മാർ എന്ന പൊതുബോധം അവരിൽ അടിച്ചേൽപ്പിക്കുന്നത് അപമാനകരമാണ്.

വാൽക്കഷ്ണം:

ഇത്തരം ചില വിയോജിപ്പുകളും വിമർശനങ്ങളും ഉണ്ടെങ്കിലും കണ്ടിരിക്കാവുന്ന, ടിക്കറ്റ് എടുത്ത് കയറുന്ന സാധാരണക്കാരനെ പോക്കറ്റടിക്കാത്ത ചിത്രമാണിത്. ബ്രഹ്മാണ്ഡ സെറ്റപ്പുകൾ ഒന്നുമില്ലാതെ നിർമ്മിച്ചതിനാൽ, മോഹൻലാൽ എന്ന ബ്രാൻഡിനെ മാർക്കറ്റ് ചെയ്താൽ എളുപ്പത്തിൽ ലാഭമുണ്ടാക്കാൻ കഴിയുന്ന ചിത്രവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP