Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാൻ ഏത് നിമിഷവും തിരിച്ചടിക്കുമെന്ന നിഗമനത്തിൽ അതിർത്തിയിലുടനീളം സുരക്ഷ ശക്തമാക്കി കരസേന; മഞ്ഞുവീഴ്ചയ്ക്ക് മുൻപ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പദ്ധതിയിട്ട് അതിർത്തിയിലുള്ളത് നൂറു കണക്കിന് പാക് ഭീകരർ; ജമ്മു കശ്മീർ അതിർത്തിയിൽ കനത്ത ജാഗ്രതയോടെ ഇന്ത്യൻ പട്ടാളം

പാക്കിസ്ഥാൻ ഏത് നിമിഷവും തിരിച്ചടിക്കുമെന്ന നിഗമനത്തിൽ അതിർത്തിയിലുടനീളം സുരക്ഷ ശക്തമാക്കി കരസേന; മഞ്ഞുവീഴ്ചയ്ക്ക് മുൻപ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പദ്ധതിയിട്ട് അതിർത്തിയിലുള്ളത് നൂറു കണക്കിന് പാക് ഭീകരർ; ജമ്മു കശ്മീർ അതിർത്തിയിൽ കനത്ത ജാഗ്രതയോടെ ഇന്ത്യൻ പട്ടാളം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അതിർത്തിയിലെ ഇന്ത്യാ പാക്കിസ്ഥാൻ സംഘർഷം അതീവ രൂക്ഷമാകുന്നു. നിയന്ത്രണ രേഖ കടന്നു പാക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിന് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ യുദ്ധ സമാനമായ സാഹചര്യമാണ് അതിർത്തിയിലുള്ളത്. ഏത് നിമിഷവും പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്ന നിഗമനത്തിൽ അതിർത്തിയിലുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീർ അതിർത്തിയിൽ കനത്ത ജാഗ്രതയാണ് കരസേന പുലർത്തുന്നത്.

പാക്കിസ്ഥാനിൽ നിന്ന് ആക്രമണമുണ്ടായേക്കുമെന്ന നിഗമനത്തിൽ അതിർത്തിയിലുടനീളം സുരക്ഷ ശക്തമാക്കി കാവലിരിക്കുകയാണ് ഇന്ത്യൻ സൈന്യം. പാക്കിസ്ഥാൻ പട്ടാളവും ഭീകരരും അതിർത്തിയിൽ നുഴഞ്ഞു കയറുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഏത് നിമിഷവും പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്ന തിരിച്ചറിവിൽ എന്തിനും തയ്യാറായാണ് ഇന്ത്യൻ സൈന്യം അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പാക്കിസ്ഥാൻ തിരിച്ചടിച്ചാൽ യുദ്ധസമാനമായ സാഹചര്യം തന്നെയാവും അതിർത്തിയിൽ രൂപപ്പെടുക.

സ്ഥിതിഗതികൾ വിലയിരുത്താൻ കരസേന, ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥർ അതിർത്തി മേഖലകളിൽ നിരന്തരം സന്ദർശനം നടത്തുന്നുണ്ട്. വടക്കൻ സേനാ കമാൻഡ് മേധാവി ലഫ്. ജനറൽ രൺബീർ സിങ് ഇന്നലെ അതിർത്തിയിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി.അതേസമയം പാക് സേനാ ബ്രിഗേഡ് ആസ്ഥാനത്തിനു നേർക്ക് പീരങ്കി ഉപയോഗിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 23നു പൂഞ്ചിൽ ഇന്ത്യൻ സേനാ താവളത്തിനു നേർക്കു നടത്തിയ ഷെല്ലാക്രമണത്തിനുള്ള മറുപടിയാണിതെന്നു സേനാ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ആഴ്ച പുഞ്ചിലെ സൈനിക ക്യാംപിനു നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിനു മറുപടിയാണ് ഇന്ത്യയുടെ കഴിഞ്ഞ ദിവസത്തെ മുന്നിലാക്രമണം. 2016 ലെ മിന്നലാക്രമണത്തെ ഓർമിപ്പിക്കും വിധമായിരുന്നു ആക്രമണം. ഇന്നലെ പുലർച്ചെ നടത്തിയ ആക്രമണത്തിൽ 3 ഭീകരക്യാംപുകളും തകർത്തതായി ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. പാക്ക് അധിനിവേശ കശ്മീരിൽ നിയന്ത്രണ രേഖയിൽനിന്ന് 18-20 കിലോമീറ്റർ ദൂരെയാണ് ഹജിറ സൈനിക കേന്ദ്രം. പീരങ്കികൾ ഉപയോഗിച്ചു നടത്തിയ ആക്രമണം പ്രതിരോധിക്കാൻ പാക്ക് സൈന്യത്തിനു കഴിഞ്ഞില്ല. അക്രമണത്തിന്റെ വിഡിയോ പ്രതിരോധ വകുപ്പ് പുറത്തുവിട്ടു.

കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അടുത്ത മാസം അതിർത്തി സന്ദർശിക്കും. ദീപാവലിയോടനുബന്ധിച്ചു പാക്കിസ്ഥാനിൽ നിന്ന് ഷെല്ലാക്രമണം വർധിച്ചേക്കുമെന്നാണു സൂചന. അതിർത്തിയിലെ ഇന്ത്യൻ ഗ്രാമങ്ങളിലെ കൃഷിഭൂമിയിൽ വിളവെടുപ്പ് നടക്കുന്നതിനാൽ കർഷകരെ ലക്ഷ്യമിട്ടും പാക്ക് സേന ആക്രമണം നടത്തുന്നുണ്ട്. കർഷകർക്കു സുരക്ഷയൊരുക്കാൻ സൈനികർക്കു സേനാ നേതൃത്വം നിർദ്ദേശം നൽകി.

മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പദ്ധതിയിട്ട് നൂറുകണക്കിനു ഭീകരർ നിയന്ത്രണരേഖയ്ക്കപ്പുറമുള്ള താവളങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണു സേനയുടെ വിലയിരുത്തൽ. പാക്ക് സേനയുടെയും ചാര സംഘടനയായ ഐഎസ്‌ഐയുടെയും വിദഗ്ധ പരിശീലനം ലഭിച്ചവരാണിവർ. ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിലെ 4 ഭീകരർ നുഴഞ്ഞുകയറി കശ്മീർ താഴ്‌വരയിലെത്തിയതായും സൂചനയുണ്ട്.

ഇന്ത്യയെ ഭീകരർ ആക്രമിച്ചാലും പാക് സൈന്യത്തിന് നേരെ അതിവേഗ തിരിച്ചടിയാണ് ഇന്ത്യൻ പട്ടാളം നൽകുന്നത്. അതിർത്തിയിൽ ഈ വർഷം പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച 1591 സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്. ഉറിയിലെ ഭീകരാക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായിട്ടായിരുന്നു 2016 സെപ്റ്റംബറിൽ അതിർത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണം. ഭീകരരുടെ 7 താവളങ്ങൾക്കു നേരെയാണ് അന്ന് ആക്രമണം നടത്തിയത്. എന്നാൽ ഇത്തവണ ഇന്ത്യ ലക്ഷ്യമിട്ടത് പാക് സൈനിക താവളത്തെയാണ്. അതായത് പാക്കിസ്ഥാനെ അതിശക്തമായി പ്രകോപിപ്പിക്കുകയാണ് ഇന്ത്യ. ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തിയാൽ അതിരൂക്ഷമായ തിരിച്ചടിയുണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. അതിനിടെ ശക്തമായി തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്കെതിരെ സമാനമായ അക്രമണത്തിന് പാക്കിസ്ഥാൻ മുതരില്ല. കാർഗിലിൽ നിന്ന് ലഭിച്ച പാഠമാണ് ഇതിന് കാരണം.

പാക്കിസ്ഥാനും തിരിച്ചടി സമ്മതിക്കേണ്ടി വന്നു. മേഖലയിൽനിന്ന് വെടിയൊച്ച കേട്ടതായും പുക ഉയരുന്നതു കണ്ടതായും അതിർത്തിയിലെ ഗ്രാമവാസികൾ പറഞ്ഞു. രജൗറിയിൽ ഭീകര സംഘവുമായുള്ള ഏറ്റുമുട്ടലിൽ 3 സൈനികർ വീരമൃത്യു വരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ജമ്മുവിലെ രാംഗഡ് മേഖലയിൽ സെപ്റ്റംബർ 18ന് പാക്ക് സേന ഇന്ത്യൻ ഭടൻ നരേന്ദർ സിങ്ങിനെ കഴുത്തറുത്തു കൊന്നിരുന്നു. ഇന്ത്യയിൽ ആക്രമണം അഴിച്ചുവിടാൻ ലക്ഷ്യമിട്ട് ഭീകരരുടെ വൻസംഘം അതിർത്തിക്കപ്പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ തിരിച്ചടിച്ചത്.

അതിനിടെ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ 5 ബിഎസ്എഫ് ജവാന്മാർക്കു പരുക്കേറ്റു. പാന്താ ചൗക്കിൽ ഇന്നലെ വൈകിട്ട് 6.15ന് ആണ് പട്രോളിങ് സംഘത്തിനു നേരെ ആക്രമണമുണ്ടായത്. ചികിൽസയിൽ കഴിയുന്ന ജവാന്മാരിൽ ഒരാളുടെ നില ഗുരുതരമാണ്. പഞ്ചാബിലെ ഫിറോസ്പുരിൽ അതിർത്തി ഔട്പോസ്റ്റിനു സമീപത്തുനിന്ന് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച പാക്ക് സൈനികരെന്നു സംശയിക്കുന്ന 2 പേർ ഞായറാഴ്ച പിടിയിലായി. ഇവരുടെ കൈയിൽനിന്ന് പണവും മൊബൈൽ ഫോണും സൈനിക തിരിച്ചറിയൽ കാർഡും പിടിച്ചെടുത്തു.

മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ഭീകരർ കിണഞ്ഞു ശ്രമിക്കുകയാണെന്നാണ് ഇന്റിലിജൻസ് റിപ്പോർട്ട്. ഇതോടെ, ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനു സൗകര്യമൊരുക്കിയാൽ കനത്ത തിരിച്ചടി നൽകുമെന്നു പാക്ക് സേനയ്ക്ക് ഇന്ത്യ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മഞ്ഞുവീഴ്ച ആരംഭിച്ചാൽ അതിർത്തിയിൽ പലയിടത്തും നുഴഞ്ഞുകയറ്റം ദുഷ്‌കരമാകുമെന്നതിനാൽ, വരും ആഴ്ചകളിൽ പരമാവധി ഭീകരർ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കുമെന്നാണു വിലയിരുത്തൽ. അതിർത്തിക്കപ്പുറമുള്ള താവളങ്ങളിൽ പാക്ക് സേനയുടെ മേൽനോട്ടത്തിലാണു ഭീകരർക്കുള്ള പരിശീലനം.

പാക്ക് സേനാ വിഭാഗമായ ബോർഡർ ആക്ഷൻ ടീം (ബാറ്റ്) ആണ് ഇവർക്കു നുഴഞ്ഞുകയറ്റത്തിനു സൗകര്യമൊരുക്കുന്നതെന്നാണ് ഇന്ത്യയുടെ നിഗമനം. ഈ സാഹചര്യത്തിലാണ് അതിർത്തിയിലെ ഇന്ത്യയുടെ പ്രത്യാക്രമണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP