Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീ ടു കാമ്പയിനിൽ കടുങ്ങി; ഹിന്ദു ദിനപത്രത്തിന്റെ തിരുവനന്തപുരം റസിഡന്റ് എഡിറ്റർ ഗൗരീദാസൻ നായർ രാജിവെച്ചു; ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന്റെ ലേഖിക യാമിനി നായർ പേരു വെളിപ്പെടുത്താതെ പറഞ്ഞ ആരോപണം ചൂടുപിടിച്ചതോടെ രക്ഷയില്ലാതെ രാജി; വിശ്രുത എഴുത്തുകാരനായ വൈക്കം ചന്ദ്രശേഖരൻ നായരുടെ മകൻ രാജിവെച്ച് ഒഴിയുന്നത് റിട്ടയർ ചെയ്യാൻ രണ്ട് മാസം കൂടി മാത്രം ബാക്കി നിൽക്കവേ

മീ ടു കാമ്പയിനിൽ കടുങ്ങി; ഹിന്ദു ദിനപത്രത്തിന്റെ തിരുവനന്തപുരം റസിഡന്റ് എഡിറ്റർ ഗൗരീദാസൻ നായർ രാജിവെച്ചു; ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന്റെ ലേഖിക യാമിനി നായർ പേരു വെളിപ്പെടുത്താതെ പറഞ്ഞ ആരോപണം ചൂടുപിടിച്ചതോടെ രക്ഷയില്ലാതെ രാജി; വിശ്രുത എഴുത്തുകാരനായ വൈക്കം ചന്ദ്രശേഖരൻ നായരുടെ മകൻ രാജിവെച്ച് ഒഴിയുന്നത് റിട്ടയർ ചെയ്യാൻ രണ്ട് മാസം കൂടി മാത്രം ബാക്കി നിൽക്കവേ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്തർദേശീയ തലത്തിൽ തുടങ്ങിയ മീ ടൂ കാമ്പയിനിൽ കുടുങ്ങിയ പ്രമുഖ മാധ്യമപ്രവർത്തകനും ഹിന്ദു ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്ററുമായ ഗൗരീദാസൻ നായർ രാജിവെച്ചു. ഹിന്ദുസ്ഥാൻ ടൈംസിലെ മാധ്യമപ്രവർത്തകയായ യാമിനി നായർ പേരുവെളിപ്പെടുത്താതെ ഉന്നയിച്ച ലൈംഗിക ആരോപണം സൈബർ ലോകത്ത് അദ്ദേഹത്തിന്റെ പേരിൽ ചൂടുപിടിച്ചതോടെയാണ് രാജി. ഡിസംബറിൽ വിരമിക്കാനിരിക്കേയാണ് ഗൗരീദാസൻ നായർ രാജിവെച്ചത്.

ഈ വിഷയത്തിൽ ഹിന്ദു ദിനപത്രം ആഭ്യന്തര അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചാൽ താൻ മൊഴിയെടുക്കാൻ എത്തുമെന്നായിരുന്നു യാമിനി നായരുടെ നിലപാട്. ഇതിന് പിന്നാലെ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി നെറ്റവർക്ക് ഓഫ് വുമൺ ഇൻ മീഡിയ എന്ന വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ രംഗത്തുവന്നിരുന്നു. ഇന്നലെയാണ് യാമിനിയെ പിന്തുണച്ചു കൊണ്ട് വനിതാ മാധ്യമപ്രവർത്തക കൂട്ടായ്മ രംഗത്തുവന്നത്. ഇതോടെയാണ് ഇന്ന് താൻ രാജിവെക്കുന്നതായി ഗൗരീദാസൻ നായർ അറിയിച്ചത്. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് പ്രമുഖ മാധ്യമപ്രവർത്തക കൂടിയായ സുനിത ദേവദാസ് ഫേസ്‌ബുക്ക് പോസറ്റിൽ കുറിച്ചത്.

ഗൗരീദാസൻ നായരുടെ രാജി സംബന്ധിച്ച് സുനിത ദേവദാസ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

ഹിന്ദു ദിനപത്രത്തിന്റെ റെസിഡന്റ് എഡിറ്റർ ഗൗരിദാസൻ നായർ രാജി വച്ചു. ഒന്നിലേറെ പെൺകുട്ടികൾ ഇദ്ദേഹത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചതോടെയാണ് രാജി. ഈ ഡിസംബറിൽ റിട്ടയർ ആവേണ്ട മനുഷ്യനാണ് ഇപ്പോ രാജി വച്ചത്. മാധ്യമങ്ങൾ എല്ലാവരുടെയും പുഴുക്കുത്തുകൾ കാണുകയും എല്ലാവരെയും ഓഡിറ്റ് ചെയ്യുകയും ലോകം മുഴുവനുമുള്ള മീ റ്റൂ വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുമ്പോഴും ഗൗരിദാസൻ നായർക്കെതിരെ ഉയരുന്ന പരാതികളോ അദ്ദേഹത്തിന്റെ രാജിയോ കേരളത്തിലെ മാധ്യമങ്ങൾക്ക് വാർത്ത ആവുന്നില്ല. വളരെ സെലക്ടീവാണ് കേരളത്തിലെ മാധ്യമങ്ങൾ.

ഗൗരിദാസൻ നായരുടെ രാജി കേട്ടപ്പോൾ ഒട്ടും അത്ഭുതം തോന്നിയില്ല. കാരണം വര്ഷങ്ങളായി ഇദ്ദേഹത്തെ കുറിച്ച് പെൺകുട്ടികൾ പരാതി പറയുന്നത് നിരന്തരം കേൾക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബിൽ അദ്ധ്യാപകനായിരുന്നു ഗൗരിദാസൻ നായർ. അവിടെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായിരുന്ന കുട്ടികളാണ് പ്രധാന പരാതിക്കാർ. ഒരു മുതിർന്ന സ്ത്രീയും ഇദ്ദേഹത്തെ കുറിച്ച് പരാതി പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ കുട്ടികൾ ഇദ്ദേഹത്തെ കുറിച്ച് പരാതി പറയുന്നുണ്ട്. അതിനർത്ഥം ഇദ്ദേഹം കുട്ടികളെയാണ് സമീപിച്ചിരുന്നത് എന്നതാവാം. അവരുടെ നിസ്സഹായത ആവാം മുതലെടുത്തിരുന്നത്.

ഇതിന്റെ കാരണം അന്വേഷിച്ചു നമ്മൾ ഏറെ കഷ്ട്ടപ്പെടേണ്ട എന്ന് കരുതിയാവാം ഗൗരിദാസൻ നായർ തന്നെ മുൻപ് ഇതിന്റെ കാരണം നമുക്ക് വിശദീകരിച്ചു തന്നിരുന്നു. 'ഹിന്ദുവിലെ ഗൗരിദാസൻ നായർ ഒരിക്കൽ ഇങ്ങനെ എഴുതി: എന്റെയൊക്കെ കൗമാരകാലത്ത് ഞാനും എന്റെ സുഹൃത്തുക്കളും സ്ത്രീകളെ അറിഞ്ഞിരുന്നതുകൊച്ചുപുസ്തകങ്ങളിലൂടെയാണ്. സ്ത്രീ എന്നത് ഒരു കിട്ടാക്കനിയായും കൗമാര ലൈംഗിക സ്വപ്നങ്ങളിലെ നായികയായും കണ്ടിരുന്ന എന്റെ തലമുറക്ക് സ്ത്രീയെ എപ്പോഴെങ്കിലും അടുത്ത് കിട്ടിയാൽ കടിച്ചു കീറാനും വലിച്ചു പിച്ചാനും ഒക്കെ ഉള്ള പ്രവണതകളുണ്ടായിരുന്നു. ഒരു പതിനാറുകാരിയെയോ നാല്പതുകാരിയെയോ ഇരുപത്തിയഞ്ചുകാരിയെയോ എന്നോടോപ്പമോ എന്റെ തലമുറയിൽപ്പെട്ട വേറെ ആരോടെങ്കിലുമൊപ്പമോ മുറിയിൽ അടച്ചിട്ടാൽ ആക്രമിക്കാതെ ഇരിക്കാൻ യാതൊരു ഗ്യാരണ്ടിയുമില്ല. ഒരു പക്ഷെ എന്റെ മകനോ അവൻ അടങ്ങുന്ന തലമുറക്കോ ആ ഗ്യാരന്റി തരാൻ കഴിഞ്ഞേക്കും.

ഏതെങ്കിലും സ്ത്രീ സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ അവരുടെ മാറിടത്തിലേക്ക് പോകുന്നത് തടയാൻ, അല്ലെങ്കിൽ അത് മറ്റുള്ളവർ കാണാതെ ഇരിക്കാൻ ഞാൻ വളരെയധികം പാടുപെടാറുണ്ട്. എന്റെ തലമുറയിൽപ്പെട്ട എന്നല്ല; എല്ലാ തലമുറയിൽപ്പെട്ട ഭൂരിഭാഗം പേരും അങ്ങനെ തന്നെ ആയിരിക്കും. പക്ഷേ എന്റെ മകന്റെ തലമുറയിൽപ്പെട്ടവർക്ക് 'നീ എന്റെ അവിടെ നോക്കരുത്' എന്ന് സൗഹൃദത്തിന്റെ ഭാഗമായി തന്നെ ചിരിച്ചു കൊണ്ട് പറയാൻ കഴിയുന്ന ഒരു സ്പേസ് എങ്കിലും ഉണ്ട് എന്നത് വാസ്തവമാണ്. അടുത്ത തലമുറയിലാണ് പ്രതീക്ഷ. '(ശരീഫ് സാഗർ വർഷങ്ങൾക്ക് മുൻപ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും എടുത്തത്)

ഈ കുറിപ്പ് എഴുതുന്നത് കേരളത്തിലെ മാധ്യമങ്ങൾ ഗൗരിദാസൻ നായരുടെ രാജി അറിഞ്ഞില്ലെങ്കിൽ അറിയാനാണ്. മാധ്യമങ്ങൾ അറിയിച്ചില്ലെങ്കിലും ജനങ്ങൾ വിവരം അറിയാനാണ്. അതെ, കേരളത്തിലും ഒരു 'മുതിർന്ന ' മാധ്യമപ്രവർത്തകൻ മീ റ്റൂ വെളിപ്പെടുത്തലിൽ കുടുങ്ങി രാജി വച്ചിരിക്കുന്നു.

നിലവിൽ ഡൽഹിയിലെ ഹിന്ദുസ്ഥാൻ ടൈംസിലെ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ് യാമിനി. കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടത് തുറന്നുപറഞ്ഞ യാമിനിയുടെ ധൈര്യത്തിനൊപ്പമാണ് വനിതാ മാധ്യമ കൂട്ടായ്മ നിലകൊണ്ടത്. പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം, അതിക്രമം നടത്തിയ ആളുടെ പേര് ഇപ്പോൾ വെളിപ്പെടുത്തേണ്ടതില്ലെന്നതായിരുന്നു യാമിനിയുടെ നിലപാട്. 2005ൽ താൻ ചെന്നൈയിൽ ജോലി ചെയ്തിരുന്ന കാലത്തു തന്റെ ഗുരുവായിരുന്ന ഈ പ്രമുഖ മാധ്യമ പ്രവർത്തകൻ ഹോട്ടൽ മുറിയിൽ വച്ച് തനിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നത്. ജസ്റ്റ് റിമമ്പർ ഇറ്റ് എന്ന ബ്ലോഗിലൂടെയാണ് യാമിനി നായർ തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.

താൻ ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്തു അന്ന് ഒരു ദേശീയ മാധ്യമത്തിൽ ഉയർന്ന പോസ്റ്റിൽ ജോലി ചെയ്തിരുന്നവ്യക്തി തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് വരുന്നുണ്ടെന്നു പറഞ്ഞു വിളിക്കുകയായിരുന്നു എന്നും തന്റെ എം സി ജെ പഠനം കഴിഞ്ഞ ഉടൻ ജോലി ചെയ്തിരുന്ന സമയത്തു തന്റെ ഗുരുതുല്യനായ വ്യക്തി ആയതിനാൽ താൻ വളരെ സന്തോഷത്തോടെ അയാളെ കാണാൻ സമ്മതിക്കുകയായിരുന്നു എന്നും യാമിനി നായർ പറയുന്നു. അങ്ങനെ ആയാൽ താമസിക്കുന്ന ഗസ്റ്റ് ഹൗസിൽ കാണാൻ തീരുമാനിക്കുകയും കാണുകയും ചെയ്തു. ഉച്ച ഊണ് കഴിച്ചു കഴിഞ്ഞപ്പോൾ മുറിയിൽ ഇരുന്നു സംസാരിക്കാം എന്ന് പറഞ്ഞപ്പോൾ ഗുരു തുല്യനായ വ്യക്തി ആയതിനാൽ സംശയം ഒന്നും തോന്നിയില്ലെന്നും അവർ പറയുന്നു.

'മുറിയിൽ കയറി അവിടെ ഉള്ള സാധനങ്ങൾ ഓരോന്നും ഞാൻ നോക്കി കാണുകയായിരുന്നു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി വർത്തമാനം പറയുകയും ചിരിക്കുകയും ചെയ്യുന്നതിനിടയിൽ അയാൾ പുറകിൽ നിന്നും വന്നെന്റെ തോളിൽ പിടിക്കുകയും കഴുത്തിന് പുറകിൽ ഉമ്മവെക്കുകയും ചെയ്തു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അയാൾ എന്റെ മുഖം കൈക്കുള്ളിലാക്കി നെറ്റിത്തടത്തിൽ വാ തുറന്ന് ഉമ്മ വച്ചു. അപമാനം കൊണ്ട് പൊള്ളിപ്പോയത് പോലെ തോന്നി. എനിക്കെന്താ ചെയ്യേണ്ടത് എന്നറിയാതെ വെപ്രാളമായിരുന്നു അപ്പോൾ. ഞാൻ ആകെ തകർന്നു പോയി,കരച്ചിൽ അടക്കാൻ വിഷമിച്ചാണ് ഞാൻ നുങ്കമ്പാക്കത്തെ ഹോസ്റ്റലിൽ എത്തിയത്. '- യാമിനി നായർ കുറിപ്പിൽ പറയുന്നു

ഈ സംഭവത്തിന്റെ പിറ്റേ ദിവസം തന്റെ റൂം മേറ്റിനോടും മറ്റൊരു സുഹൃത്തിനോടും ഈ കാര്യം പറഞ്ഞപ്പോൾ വർ നിർദ്ദേശിച്ചതനുസരിച്ചു പിനീടൊരിക്കലും അയാളുമായി ബന്ധം വെക്കണ്ടന്നു തീരുമാനിച്ചതായും യാമിനി പറയുന്നു. അതിനു ശേഷം ഈ സംഭവം തന്നെ എത്രത്തോളം വേദനിപ്പിച്ചതായി പറഞ്ഞുകൊണ്ട് ആ വ്യക്തിക്ക് മെയിൽ അയച്ചപ്പോൾ താൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല എന്ന ഒറ്റ വരി മറുപടി ആണ് തനിക്കു ലഭിച്ചതെന്നും യാമിനി പറഞ്ഞു.

പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും തന്റെ കുറിപ്പിലും അതിനു ലഭിച്ച കമന്റുകൾക്കും നൽകിയ മറുപടികളിലുമായി കേരളത്തിലെ അധികാര ഇടനാഴികളിൽ എന്നും ബന്ധങ്ങളുള്ള ഈ വ്യക്തി പതിമൂന്നു വർഷമായി, ഇപ്പോഴും ഈ ദേശീയ മാധ്യമത്തിൽ തുടരുന്നുവെന്നും ഇപ്പോൾ ആ ഇംഗ്ലീഷ് ദേശീയ മാധ്യമത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആണ് ആ വ്യക്തി എന്നും യാമിനി കുറിപ്പിൽ പറഞ്ഞിരുന്നു. ഒക്ടോബർ 13 ന് ഗൗരീദാസൻ നായരുടെ പേര് ആദ്യം വെളിപ്പെടുത്തി കൊണ്ടുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ വന്നു. വിശ്രുത എഴുത്തുകാരനായ വൈക്കം ചന്ദ്രശേഖരൻ നായരുടെ മകനാണ് ഗൗരീദാസൻ നായർ. സിപിഎം ബീറ്റുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രമുഖനായ അദ്ദേഹം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP