Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

12 ഗ്രാം സ്വർണ്ണത്തിൽ മെഴുക് നിറച്ച് അഞ്ച് പവന്റെ കാശ് വാങ്ങിയ കല്യാൺ ജ്യൂവലറിയുടെ തട്ടിപ്പിനെതിരെ മറുനാടൻ എഴുതിയ വാർത്ത ഷെയർ ചെയ്തതിന്റെ പേരിൽ മൂന്ന് യുവാക്കളെ വേട്ടയാടിയ കല്യാൺ മുതലാളിക്ക് കനത്ത തിരിച്ചടി; വ്യാജക്കേസ് ഹൈക്കോടതി റദ്ദ് ചെയ്തത് മറുനാടൻ കേസ് ഏറ്റെടുത്ത് നിയമ പോരാട്ടം നടത്തിയപ്പോൾ; പൊലീസിന്റെ നിയമ വിരുദ്ധ നടപടിയുടെ പേരിൽ കല്യാൺ ഷോറൂമിൽ യുവാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചതും പ്രചരിപ്പിച്ചതും കല്യാൺ മുതലാളിക്ക് പുലിവാലാകും

12 ഗ്രാം സ്വർണ്ണത്തിൽ മെഴുക് നിറച്ച് അഞ്ച് പവന്റെ കാശ് വാങ്ങിയ കല്യാൺ ജ്യൂവലറിയുടെ തട്ടിപ്പിനെതിരെ മറുനാടൻ എഴുതിയ വാർത്ത ഷെയർ ചെയ്തതിന്റെ പേരിൽ മൂന്ന് യുവാക്കളെ വേട്ടയാടിയ കല്യാൺ മുതലാളിക്ക് കനത്ത തിരിച്ചടി; വ്യാജക്കേസ് ഹൈക്കോടതി റദ്ദ് ചെയ്തത് മറുനാടൻ കേസ് ഏറ്റെടുത്ത് നിയമ പോരാട്ടം നടത്തിയപ്പോൾ; പൊലീസിന്റെ നിയമ വിരുദ്ധ നടപടിയുടെ പേരിൽ കല്യാൺ ഷോറൂമിൽ യുവാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചതും പ്രചരിപ്പിച്ചതും കല്യാൺ മുതലാളിക്ക് പുലിവാലാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സത്യസന്ധമായ മറുനാടൻ മലയാളിയുടെ വാർത്ത ഷെയർ ചെയ്ത യുവാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള കല്യാൺ ജ്യൂലേഴ്‌സിന്റെ നീക്കത്തിന് തിരിച്ചടി.  മൂന്ന് യുവാക്കൾക്കെതിരെ പൊലീസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. യുവാക്കൾക്ക് നേരിട്ട പീഡനം മനസ്സിലാക്കി നിയമ നടപടികൾ മറുനാടൻ ഏറ്റെടുത്തിരുന്നു. കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതാണ് ഹൈക്കോടതി അംഗീകരിക്കുന്നത്. അഡ്വ ജിജി എസ് ആണ് മറുനാടന് വേണ്ടി യുവാക്കൾക്കായി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതും വിജയം ഉറപ്പിച്ചതും. അടിമാലി സ്വദേശിയായ ജിജി മറുനാടനെതിരെ പലരും നൽകിയ വ്യാജ കേസുകൾ റദ്ദ് ചെയ്യുന്നതിൽ മുമ്പും വിജയം നേടിയിരുന്നു. കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാനും ടോണി ചിമ്മിണി എന്നിവരും മുൻ കൊച്ചി മെട്രോ എംഡി ഏലിയാസ് ജോർജും നൽകിയ കേസുകൾ ഇങ്ങനെ റദ്ദ് ചെയ്യപ്പെട്ടവയിൽ പെടും.

മറുനാടൻ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് സാമൂഹ്യമധ്യമങ്ങളിൽ ഷെയർ ചെയ്തു കൊണ്ട് കമന്റ് രേഖപ്പെടുത്തിയതിന്റെ പേരിലാണ് മൂന്ന് യുവാക്കളെ പീഡിപ്പിച്ചത്. പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്ത ശേഷം ഇവരുടെ ഫോട്ടോ സഹിതം പ്രചരണം കല്യാൺ ഷോറുമിന് മുന്നിൽ നടത്തി. കുറ്റവാളികളായി ചിത്രീകരിച്ച് പ്രചരണവും നടത്തി. ഇവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കാനും നീക്കം നടന്നു. ഈ യുവാക്കളിൽ ചിലരുടെ കല്യാണം പോലും കലക്കാൻ ചില കേന്ദ്രങ്ങൾ ഈ കേസുപയോഗിച്ച് ബോധപൂർവ്വം ശ്രമിച്ചു. നാണക്കേടും അപമാനവും സഹിക്കാനാവാതെ എന്ത് ചെയ്യണമെന്ന അവസ്ഥയിലായി യുവാക്കൾ. ഈ ഘട്ടത്തിലാണ് മറുനാടനുമായി ബന്ധപ്പെട്ടത്. യുവാക്കളുടെ അറസ്റ്റിന് ശേഷം ഇവരുടെ ചിത്രങ്ങൾ സഹിതം ഷോറൂമിൽ ഫോട്ടോ സ്ഥാപിച്ച് കുറ്റവാളികളായി ചിത്രീകരിച്ച് പ്രചരണം നടത്തി. ഇതിനൊപ്പം കല്യാണിന്റെ കസ്റ്റമേഴ്‌സിന് ഇവരെ തീവ്രവാദികളെ പോലെ അപമാനിക്കും തരത്തിൽ ഫോട്ടോ സഹിതം മെയിലും അയച്ചു. ഇതോടെ ഈ യുവാക്കൾ വെട്ടിലായി. പലരും ക്രിമിനലുകളാണെന്ന തരത്തിൽ പെരുമാറാനും തുടങ്ങി. മാനക്കേട് സഹിതം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുമായി. ഈ സാഹചര്യത്തിലാണ് മറുനാടൻ ഇടപെട്ടത്.

അടുത്തകാലത്ത് മനോരമയും മാതൃഭൂമിയും അടക്കമുള്ള കൊമ്പന്മാരായ മാധ്യമങ്ങൾ അവഗണിച്ചൊരു കല്യാണുമായി ബന്ധപ്പെട്ട വാർത്ത മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. കല്യാൺ ജുവല്ലറിയിൽ നിന്നു വാങ്ങിയ ആന്റിക് വിഭാഗത്തിൽ പെട്ട സ്വർണ്ണമാല മെഴുകു നിറച്ച് സംഭവം ശ്രദ്ധയിൽപ്പെട്ട് ഒരു ഉപഭോക്താവ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ കാര്യമായിരുന്നു മറുനാടന്റെ വാർത്ത. സൈബർലോകത്ത് വൈറലായ ഈ വാർത്തയുടെ പേരിൽ പൊലീസിനെയും അധികാരികളെയും കൂട്ടുപിടിച്ച് വാർത്ത ഷെയർ ചെയ്തവർക്കെതിരെ പ്രതികാര നടപടിയുമായി രംഗത്തിറങ്ങുകയായിരുന്നു കല്യാൺ ജുവല്ലറി അധികൃതർ. ഇതാണ് ഹൈക്കോടതി വിധിയോടെ അസാധുവാകുന്നത്. യുവാക്കൾക്ക് നീതി ഉറപ്പാക്കുകയായിരുന്നു ഹൈക്കോടതി ചെയ്തത്. ഈ സാഹചര്യത്തിൽ യുവാക്കളെ ക്രിമിനലുകളായി ചിത്രീകരിച്ച് കല്യാൺ നടത്തി ഇടപെടലുകളും ഇനി കോടതിയിൽ ചോദ്യം ചെയ്യപ്പെടും.

മറുനാടൻ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് സാമൂഹ്യമധ്യമങ്ങളിൽ ഷെയർ ചെയ്തു കൊണ്ട് കമന്റ് രേഖപ്പെടുത്തിയതിന്റെ പേരിൽ മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്. കല്യാൺ മുതലാളിക്ക് വേണ്ടി ചട്ടങ്ങൾ പോലും ലംഘിക്കുന്ന നടപടിയിലേക്ക് പൊലീസ് നീങ്ങുകയും ചെയ്തു. സിന്റോ ഫ്രാൻസിസ്, ഭവേഷ് കുമാർ, കെവി ജോസ് എന്നിങ്ങനെ മൂന്ന് പേരെയാണ് പൊലീസ് ആക്ട് പ്രകാരം 120 (ഒ) പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റു ചെയ്തു. പൊതുശല്യമെന്ന വിധത്തിൽ കണക്കാക്കേണ്ട വകുപ്പു ചുമത്തികൊണ്ടായിരുന്നു തികച്ചും നിയമവിരുദ്ധമായ ഈ അറസ്റ്റ്. അറസ്റ്റിലായവരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. ഇതിനൊപ്പം യുവാക്കൾക്കെതിരെ വ്യാജ പ്രചരണവും നടത്തി. ഇതെല്ലാം കല്യാൺ മുതലാളിക്ക് തന്നെ വിനയാകുകയാണ്. പൊലീസിനെ കൂട്ടു പിടിച്ച് സിന്റോ ഫ്രാൻസിസ്, ഭവേഷ് കുമാർ, കെവി ജോസ് എന്നിവർക്കെതിരെ എടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.

മറ്റു വകുപ്പു ചുമത്താൻ സാധിക്കാത്തതു കൊണ്ടാണ് കണ്ണിൽപൊടിയിടാൻ വേണ്ടി 120(ഒ) വകുപ്പ് ചുമത്തിയത്. കേരളാ പൊലീസ് ആക്ടിലെ 120 ഒ പ്രകാരം ആരേയും ജയിലിൽ അടക്കാനാകില്ല. ഒരു വർഷം വരെ തടവോ അല്ലെങ്കിൽ പരമാവധി 5000രൂപ പഴിയോ ആണ് ഈ വകുപ്പ് അനുശാസിക്കുന്ന ശിക്ഷ. അതുകൊണ്ട് തന്നെ ഇത് പെറ്റികേസ് മാത്രമാണ്. ശിക്ഷയിൽ പിഴയും പറയുന്നതിനാൽ അത് മാത്രമേ കോടതി ശിക്ഷയായി നൽകൂ. പിഴ നൽകിയില്ലെങ്കിൽ മാത്രമേ ജയിൽ വാസം വരൂ. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് യുവാക്കളെ അറസ്റ്റു ചെയ്തത്. ഇവരുടെ അറസ്റ്റുതന്നെ നിയമവിരുദ്ധമായിട്ടും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും യുവാക്കളെ ആസൂത്രിതമായി കുടുക്കുകയായിരുന്നു എന്നത് വ്യക്തമായിരുന്നു.

അറസ്റ്റുചെയ്ത ശേഷം കോടതി ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്. ഒരു വാർത്ത ഷെയർ ചെയ്തതിന്റെ പേരിൽ ക്രിമിനൽ കേസ് എടുത്തത് തെറ്റായ നടപടിയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരം കല്യാൺ ജുവല്ലറിയിലെ സ്വർണത്തട്ടിപ്പു സംബന്ധിച്ച് തെളിവു സഹിതമായിരുന്നു മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ വിഷയത്തിൽ മറുനാടനെതിരെ കേസ് കൊടുക്കാൻ ജുവല്ലറി അധികൃതർ തയ്യാറായിട്ടില്ല. വാർത്ത ഷെയർ ചെയ്തവർക്കെതിരെ കേസെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം തെളിവുകളുടെ അടിസ്ഥാനത്തിൽ മറുനാടൻ പ്രസിദ്ധീകരിച്ച വാർത്ത ഷെയർ ചെയ്‌തെന്ന കാരണത്താൽ അറസ്റ്റു ചെയ്യപ്പെട്ടവരുടെ തുടർന്നുള്ള നിയമനടപടി മറുനാടൻ ഏറ്റെടുത്തു. തൃശ്ശൂർ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്ത സിന്റോ ഫ്രാൻസസ് തനിക്കുണ്ടായ ദുരനുഭവം മറുനാടനെ അറിയിക്കുകയായിരുന്നു. സാധാരണക്കാരൻ ഒരു പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നാൽ ലഭിക്കാത്ത ഇടപെടലാണ് കല്യാണിന് ഈ വിഷയത്തിൽ നൽകിയത്. അത്യുൽസാഹത്തോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടു.

സത്യം ഷെയർ ചെയ്തതിന് കല്യാൺ മുതലാളി ചോദിച്ചത് 20 കോടി രൂപ!

മറുനാടൻ വാർത്ത ഷെയർ ചെയ്ത പാവങ്ങളെ കേസിൽ കുടുക്കിയതിനൊപ്പം 20 കോടി രൂപ ആവശ്യപ്പെട്ട് കല്യാൺ ഉടമ കല്ല്യാണരാമൻ ഈ യുവാക്കൾക്ക് നോട്ടീസും നൽകി. തെറ്റായ പ്രചരണം നടത്തിയെന്നാണ് വാദം. എന്നാൽ വാർത്ത നൽകിയത് മറുനാടൻ മലയാളിയാണ് എന്നതാണ് വസ്തുത. ഒരു ദിനപത്രത്തിൽ എന്തെങ്കിലും വാർത്ത വന്നാൽ അതിനെതിരായ കേസ് വീട്ടിൽ പത്രം വരുത്തുന്ന വായനക്കാർക്കെതിരെ കൊടുക്കുന്ന രീതിയാണ് ഇവിടേയും സംഭവച്ചിരിക്കുന്നതെന്ന വിലയിരുത്തലാണ് സോഷ്യൽ മീഡിയ അന്ന് സജീവമാക്കിയത്. ഇത് കോടതിയും ശരിവയ്ക്കുമ്പോൾ പൊളിയുന്നത് ഇതുമായി ബന്ധപ്പെട്ട് കല്യാൺ മുതലാളി നടത്തിയ നീക്കങ്ങളാണ്.

കല്യാൺ ജൂവലേഴ്സിലെ കള്ള സ്വർണ്ണത്തെ കുറിച്ചുള്ള വാർത്ത ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കാൻ തുടക്കം മുതൽ പൊലീസിൽ സമ്മർദ്ദമുണ്ടായരുന്നു. അഞ്ച് വർഷം മുൻപ് വാങ്ങിയ അഞ്ചര പവൻ സ്വർണം പണയം വെക്കാൻ കൊണ്ടു പോയപ്പോൾ അതിൽ സ്വർണ്ണത്തിന്റെ അളവ് വെറും ഒന്നര പവൻ മാത്രമെന്ന മറുനാടൻ വാർത്തയായിരുന്നു കല്യാണിനെ വിളറി പിടിപ്പിച്ചത്. മറുനാടൻ കൊടുത്ത ഈ വാർത്ത മറ്റ് മാധ്യമങ്ങളിൽ വരുന്നില്ലെന്ന് ഉറപ്പാക്കാൻ വാരിക്കോരിയാണ് പരസ്യം കല്യാൺ കൊടുത്തത്. കല്യാൺ ജ്യൂലേഴ്സിനെതിരെ മറുനാടൻ മലയാളിയിലൂടെ സോഷ്യൽ മീഡിയ ചർച്ചയാക്കിയ വാർത്ത ശരിയെന്ന് തൃശൂർ പൊലീസും സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. വാർത്ത നൽകിയതിന്റേയോ ഷെയർ ചെയ്തതിന്റേയോ പേരിൽ ആർക്കെതിരേയും നടപടിയെടുക്കാനാവില്ലെന്നാണ് അന്വേഷണം നടത്തിയ ഡിവൈഎസ് പി ഉന്നത പൊലീസ് നേൃത്വത്തിന് തുടക്കത്തിൽ റിപ്പോർട്ടു നൽകിയിരുന്നു.

കല്യാൺ ജൂലേഴ്സിനെതിരെ ഇത്തരത്തിലൊരു പരാതിയുണ്ടായിരുന്നുവെന്നും തമ്പാനൂർ പൊലീസിന്റെ ഇടപെടലിലൂടെ പണം തിരികെ നൽകിയെന്നുമാണ് തൃശൂർ പൊലീസും ഉറപ്പിക്കുന്നത്. തൃശൂർ റേഞ്ച് ഐജിക്കാണ് കല്യാൺ ഗ്രൂപ്പ് പരാതി നൽകിയത്. മെഴുക് വാർത്ത വന്നതോടെ ഉടലെടുത്ത പ്രതിസന്ധിയെ മറികടക്കാനായിരുന്നു ഇത്. വമ്പൻ പത്രങ്ങളിൽ പരസ്യം നൽകിയിട്ടും ഫലം കാണാതെ വന്നതോടെ പൊലീസിൽ സ്വാധീനം ചെലുത്തിയത്. ഉന്നത കേന്ദ്രങ്ങളിൽ നിന്ന് ഐജിക്കും സമ്മർദ്ദമെത്തി. ഇതോടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ കല്യാണുമായി ബന്ധപ്പെട്ട് പരാതി കിട്ടിയെന്നും അത് തമ്പാനൂർ പൊലീസ് പരിഗണിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇവർക്ക് നഷ്ടപരിഹാരം കൊടുത്തുവെന്നതും സത്യമാണ്. അതുകൊണ്ട് തന്നെ ഐടി ആക്ട് പ്രകാരം കേസെടുക്കാനാവില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഇതെല്ലാം അവഗണിച്ചാണ് യുവാക്കൾക്കെതിരെ നടപടി എടുത്തത്. ഈ നടപടിയാണ് ഹൈക്കോടതി അസാധുവാക്കുന്നത്.

വിവാദത്തിൽ നിന്ന് തലയൂരിയത് 4 പവന്റെ സ്വർണ്ണത്തിന് കാശ് നെയ്യാറ്റിൻകര സ്വദേശിക്ക് നൽകി

അഞ്ച് വർഷം മുൻപ് വാങ്ങിയ അഞ്ചര പവൻ സ്വർണം പണയം വെക്കാൻ കൊണ്ടു പോയപ്പോൾ അതിൽ സ്വർണ്ണത്തിന്റെ അളവ് വെറും ഒന്നര പവൻ മാത്രം! ബാക്കി മുഴുവൻ മെഴുകായിരുന്നുവെന്നും 4 പവൻ സ്വർണത്തിന്റെ എന്ന് കരുതി നൽകിയ പണം മെഴുകിനായിരുന്നു എന്നുമുള്ള ഞെട്ടിക്കുന്ന സത്യമാണ് നെയ്യാറ്റിൻകര സ്വദേശികൾ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം നഗരത്തിലെ കല്യാൺ ജൂവലേഴ്സിൽ നിന്നും വാങ്ങിയ സ്വർണ്ണമാണ് മെഴുകായി മാറിയിരിക്കുന്നത്. എന്തായാലും സംഭവം പൊലീസ് കേസാകും എന്ന ഘട്ടം വന്നതോടെ പണം നൽകി തടി തപ്പിയിരിക്കുകയാണ് ജുവല്ലറി ഉടമകൾ ചെയ്തത്. സംഭവത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കല്യാൺ ജൂവലറി അധികൃതരെ വിളിച്ച് വരുത്തിയെന്നും ഇതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംസാരിച്ച് പണം നൽകാമെന്ന ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തില്ലെന്നും എന്നാൽ പരസ്പര ധാരണയിൽ പണം നൽകി പ്രശ്നം അവർ തന്നെ പരിഹരിക്കുകയായിരുന്നുവെന്നും തമ്പാനൂർ പൊലീസ് മറുനാടൻ മലയാളിയോട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതാണ് മറുനാടൻ വാർത്തയാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

ഇതോടെ കല്യാൺ ജുവല്ലേഴ്‌സിന് എതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ അഞ്ച് ഇന്ത്യക്കാർക്ക് എതിരേ ക്രിമിനൽ നടപടി സ്വീകരിക്കാൻ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ദുബായ് പൊലീസിന് നിർദ്ദേശം നൽകിയെന്നാണ് വിവിധ പത്രങ്ങളിൽ വാർത്ത എത്തി. തന്ത്രപരമായി തന്നെ എല്ലാ വാർത്തയും വ്യാജമാണെന്ന് വരുത്തുന്ന തരത്തിലായിരുന്നു ഇടപെടൽ. കല്യാൺ ജുവല്ലേഴ്‌സ് വിറ്റ സ്വർണ്ണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും കാണിച്ചായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണമെന്നും വിശദീകരിച്ചാണ് വാർത്തയുടെ തുടക്കം. ഇതുസംബന്ധിച്ച് കല്യാൺ ജുവല്ലേഴ്‌സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ വിവരങ്ങളാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ ഇവരിൽ ഒരാൾ കുറ്റം സമ്മതിച്ചു. മറ്റ് നാല് പേർക്കെതിരേയുള്ള അന്വേഷണം പുരോഗമിക്കുന്നു. യു.എ.ഇ യിലെ കല്യാൺ ജുവല്ലേഴ്‌സ് ഷോറൂമുകൾ സീൽ ചെയ്‌തെന്നും ഉടമയെ അറസ്റ്റ് ചെയ്‌തെന്നും പ്രചരിപ്പിച്ചിരുന്നു. അതായത് കല്യാൺ ഉടമയെ അറസ്റ്റ് ചെയ്തെന്നത് തെറ്റായ പ്രചരണം മാത്രമാണ്. അതിനാണ് ദുബായിലെ അറസ്റ്റ്. ഇതിനെ തിരുവനന്തപുരത്തെ തട്ടിപ്പുമായി ചേർത്തു വയ്ക്കാനാണ് കല്ല്യാൺ ഉടമയുടെ ശ്രമം. ഇതും പൊളിഞ്ഞു.

തിരുവനന്തപുരം കല്യാൺ ജൂവലറിയിൽ നിന്നും കല്യാണ ആവശ്യത്തിന് 2013 നവംബറിൽ ആണ് ആന്റീക് മോഡൽ നെക്‌ളേസ് 49.580 ഗ്രാം ഇതിൽ കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം ഏകദേശം 5.5 പവൻ 17-03-2018-ൽ ബാങ്കിൽ പണയം വയ്ക്കാൻ കൊടുത്തപ്പോൾ, ബാങ്ക് അപ്രൈസറുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരമായിരുന്നു. അതിലെ സ്വർണം വെറും 12 ഗ്രാം മാത്രം അതായത് വെറും ഒന്നര പവൻ. സ്വർണാഭരണത്തിന്റെ അകഭാഗത്ത് മെഴുകു കട്ടകൾ നിറച്ചു വെച്ചിരിക്കയായിരുന്നു. അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവൻ, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നൽകിയത്. ഇതോടെ ആഭരണം വാങ്ങിയ കല്യാൺ ജുവലറിയിൽ തിരിച്ചു കൊണ്ടു ചെന്നപ്പോൾ ബ്രാഞ്ച് മാനേജർ ഷോബിൻ പറഞ്ഞതാകട്ടെ ഇത്തരം ആഭരണം മെഴുകിൽ ആണ് നിർമ്മിക്കുന്നതെന്നും, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നുമാണ്. ഏതായാലും മെഴുകിന് സ്വർണത്തിന്റെ വില നൽകാൻ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യം കസ്റ്റമർ തിരിച്ചു ചോദിച്ചു.

ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് നിലവിലുള്ള സ്വർണത്തിന്റെ കാശ് തരാം എന്നറിയിച്ചു എങ്കിലും, നൽകിയ മുഴുവൻ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, 21.03.2018-ൽ കല്യാൺ ജൂവലറി സ്റ്റാഫ് എത്തി പൊലീസ് സ്റ്റേഷനിൽ വച്ച് ആ കാശ് മുഴുവൻ തിരികെ ഏൽപ്പിക്കുകയായിരുന്നു. സ്വർണം വാങ്ങി കൈവശം വച്ചിട്ടുള്ള എല്ലാവരും പ്രത്യേകിച്ചും പുറത്ത് കവറിങ്ങ് ഉള്ള മോഡൽ ആഭരണങ്ങൾ ആണെങ്കിൽ, നിങ്ങളുടെ ആഭരണങ്ങൾ നന്നായി ഒന്നു പരിശോധിപ്പിക്കുന്നത് നല്ലതായിരിക്കും എന്ന കുറിപ്പും കല്യാണിൽ നിന്നും ആഭരണം വാങ്ങിയ ആളുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയ വലിയ തോതിൽ ചർച്ച ചെയ്തിരുന്നു. 2013ൽ ഒരു ലക്ഷത്തി നാൽപത്തി ഒൻപതിനായിരം രൂപം നൽകിയാണ് ലളിത എന്നയാളുടെ പേരിൽ ബിൽ നൽകി സ്വർണം വിറ്റത്. സംഭവം കേസാകാതിരിക്കാനായി ഇതോടെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പണം നൽകിയത്.

തെളിവായി ബില്ലും മെഴുകിന്റെ അളവും കൃത്യമായി സൂക്ഷിച്ചതിനാൽ പണം നൽകി തടി തപ്പുകയല്ലാതെ ഉടമകൾക്ക് വേറെ മാർഗമില്ലായിരുന്നു. വലിയ തട്ടിപ്പ് നടന്നുവെങ്കിലും പരസ്യ വരുമാനം ഇല്ലാതാകുമെന്ന ഭയത്താൽ മുഖ്യധാര മാധ്യമങ്ങൾ ഈ വിഷയം കണ്ട ഭാവം നടിച്ചില്ല. ഇതിനെതിരേയും പ്രതിഷേധം സോഷ്യൽ മീഡിയയിൽ അലയടിച്ചു.വ്യാജ പ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകിയെന്ന ടെക്സ്റ്റ് മെസേജും കല്യാണിന്റെ എല്ലാ ഉപഭോക്താക്കൾക്കും മൊബൈലിൽ ടെക്സ്റ്റ് മേസേജായി എത്തുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ഷൊർണ്ണൂരിലെ യുവാക്കൾക്കെതിരെ കേസ് കൊടുത്തത്. ഏറെ സമ്മർദ്ദം ചെലുത്തിയാണ് കേസ് എടുപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP