Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയുടെ മരണത്തോടെ മകന് വേണ്ടി ജീവതം ഉഴിഞ്ഞു വച്ച പങ്കജ് ഷാ; സച്ചിന്റെ ആരാധകൻ കണ്ട സ്വപ്‌നം ഫലിച്ചു; രാജ്‌കോട്ടിൽ സെഞ്ച്വറിയുമായി അച്ഛന് ഗുരുദക്ഷിണ ഒരുക്കി മകൻ; തെണ്ടുൽക്കറിന്റെ സ്‌റ്റൈലും വീരുവിന്റെ വീര്യവുമായി വിൻഡീസിനെ വട്ടം ചുറ്റിച്ച് പതിനെട്ടുകാരൻ ബാറ്റ് വീശിയത് പ്രതീക്ഷയിലേക്ക്; രഞ്ജിയിലേയും ഇറാനിയിലേയും പതിവ് ടെസ്റ്റിലും തെറ്റിച്ചില്ല; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ രാജകുമാരൻ പൃഥ്വി ഷായുടെ കഥ

അമ്മയുടെ മരണത്തോടെ മകന് വേണ്ടി ജീവതം ഉഴിഞ്ഞു വച്ച പങ്കജ് ഷാ; സച്ചിന്റെ ആരാധകൻ കണ്ട സ്വപ്‌നം ഫലിച്ചു; രാജ്‌കോട്ടിൽ സെഞ്ച്വറിയുമായി അച്ഛന് ഗുരുദക്ഷിണ ഒരുക്കി മകൻ; തെണ്ടുൽക്കറിന്റെ സ്‌റ്റൈലും വീരുവിന്റെ വീര്യവുമായി വിൻഡീസിനെ വട്ടം ചുറ്റിച്ച് പതിനെട്ടുകാരൻ ബാറ്റ് വീശിയത് പ്രതീക്ഷയിലേക്ക്; രഞ്ജിയിലേയും ഇറാനിയിലേയും പതിവ് ടെസ്റ്റിലും തെറ്റിച്ചില്ല; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ രാജകുമാരൻ പൃഥ്വി ഷായുടെ കഥ

സ്പോർട്സ് ഡെസ്‌ക്‌

രാജ്കോട്ട്: അരങ്ങേറ്റത്തിന് മുൻപ് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് വിജയികളുടെ നായകൻ പ്രഥ്വി ഷാ. രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയതും ചില ഷോട്ടുകൾ കളിക്കുന്നതിലെ സാമ്യതയും സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ പിൻഗാമി എന്ന വിശേഷണം പോലും നേടികൊടുത്തിരുന്നു പ്രഥ്വിക്ക്. ഇത് ശരിവയ്ക്കുകയാണ് കന്നി ടെസ്റ്റിലെ പ്രകടനത്തിലൂടെ പൃഥ്വി.

സച്ചിനൊപ്പം ഉപമിച്ചതിന് കാരണം ആഭ്യന്തര ക്രിക്കറ്റിലെ പ്രകടന മികവാണ്. ചെറു പ്രായത്തിൽ ബാറ്റുമായി ക്രീസിലെത്തിയ സച്ചിനും ഇറാനിയിലും രഞ്ജിയിലും അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടി. അടിച്ചു കളിക്കുന്ന പയ്യനെ ഇന്ത്യൻ ടീമിലുമെത്തിച്ചു. എന്നാൽ അന്തരാഷ്ട്ര ക്രിക്കറ്റിലെ സമ്മർദ്ദത്തെ അതിജീവിച്ച് സെഞ്ച്വറി നേടാൻ സച്ചിന് പോലും മത്സരങ്ങൾ വേണ്ടി വന്നു. എന്നാൽ മുംബൈയിൽ നിന്നെത്തുന്ന സച്ചിന്റെ പിൻഗാമി അതും മറികടക്കുകയാണ്. ആദ്യ ടെസ്റ്റിൽ മൂന്നക്കം കടന്ന് തന്റെ പ്രതിഭ വിളിച്ചറിയിക്കുകയാണ് താരം. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നിൽ നിന്ന് നയിക്കാൻ വീണ്ടുമൊരു ഓപ്പണറെത്തുന്നു. വീരേന്ദ്ര സേവാഗിന്റെ ഷോട്ടുകളുടെ കരുത്തും സച്ചിന്റെ ഏകാഗ്രതയും പൃഥ്വിയും ശൈലിയിൽ നിഴലിക്കുന്നു.

പ്രതീക്ഷകൾ ഒരുപാടുണ്ടായിരുന്നു അരങ്ങേറ്റത്തിൽ തന്നെ ഈ 18കാരനെ കുറിച്ച്. പ്രകീക്ഷകൾ ഒന്നും തന്നെ അസ്ഥാനത്തായില്ലെന്ന് അവൻ തെളിയിച്ചു. രാജ്കോട്ടിലെ മൈതാനത്തിൽ ഉച്ച സൂര്യൻ ഉദിച്ച് നിന്നപ്പോൾ സൗരവ് ഗാംഗുലിയും മുൻ ഇംഗ്ലണ്ട് നായകൻ അലിസറ്റയർ കുക്ക് എന്നീ മഹാരഥന്മാർ ഉൾപ്പെടുന്ന അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയവരുടെ പട്ടികയിലേക്ക് പ്രഥ്വി ഷായും എത്തുകായാണ്. പഴയ പ്രതാപിമില്ലാത്ത വിൻഡീസിനെതിരെയാണ് പൃഥ്വിയുടെ നേട്ടം. എങ്കിലും കെ ആർ രാഹുലിനെ പോലൊരു ഓപ്പണറെ വീഴ്‌ത്തിയ വിൻഡീസിനെയാണ് പൃഥ്വി തറപറ്റിച്ചത്. വിക്കറ്റ് കാത്ത് സൂക്ഷിക്കുന്നതിനൊപ്പം ഏകദിന ശൈലിയിൽ മോശം ബോളുകളെ തകർത്തടിച്ച് നേടിയ സെഞ്ച്വറി.

കടുത്ത ക്രിക്കറ്റ് ആരാധകനായ പിതാവ് പങ്കജ് ഷാ തന്നെയാണ് മകനെ ക്രിക്കറ്റിലേക്ക് എത്തിച്ചത്. ചെറിയ പ്രായത്തിൽ തന്നെ പൃഥ്വിയുടെ അമ്മ മരിച്ചിരുന്നു. കുട്ടിയുടെ ഉത്തരവാദിത്വം മുഴുവൻ പിതാവിന്റെ ചുമലിൽ ആവുകയും ചെയ്തു. ഭാര്യ മരിച്ചിട്ടും മകനെ ഒരു ക്രിക്കറ്റ് താരമാക്കണം എന്ന പങ്കജിന്റെ ആഗ്രഹം അടങ്ങിയിരുന്നില്ല. 2006ൽ പൃഥ്വിക്ക് വെറും ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മകന് മികച്ച ക്രിക്കറ്റ് പരിശീലനം ലഭിക്കുന്നതിനായി വിറാറിൽ നിന്നും മുംബൈ സെൻട്രലിലേക്ക് എത്തുകയായിരുന്നു പങ്കജ് ഷാ.

ബാന്ദ്രയിലെ എംഐജി ക്ലബ് ഗ്രൗണ്ടിൽ മകന് പരിശീലനം ലഭിക്കുന്നതിനാണ് ഇങ്ങോട്ട് മാറിയത്. ചെറുപ്പം മുതൽ തന്നെ കഠിനമായി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒഴുക്കിയ വിയർപ്പിന്റെ ഫലം തന്നെയാണ് ഇപ്പോൾ കാണുന്ന ഈ മികവും. ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലമായ മുംബൈ നഗരത്തിൽ ആയിരകണക്കിന് ബാറ്റ്സ്മാന്മാരുണ്ട്. അവിടെ നിന്നും ശ്രദ്ധ നേടുക എന്നാൽ തന്നെ വലിയ കാര്യമാണ്. അത് അതിജീവിച്ച പൃഥ്വി ഇനിയും ഉയരങ്ങൾ താണ്ടും എന്ന പ്രതീക്ഷയിൽ തന്നെയാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച പ്രകടനം തന്നെയാണ് ദേശീയ ടീമിലേക്ക് വഴിതെളിച്ചത്.

ബാറ്റ്സ്മാന്മാരുടെ വൻനിരയെ കടത്തിവെട്ടി ചെറിയ പ്രായത്തിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണർ എന്ന പദവിയിലേക്ക് എത്തുന്നത് ഒട്ടേറെ റെക്കോഡുകളുടെ അകമ്പടിയോടെയാണ്. മറികടന്നതിൽ സച്ചിന്റെ റെക്കോഡുകളുമുണ്ട്. മുംബൈയിൽ നിന്നു തുടങ്ങുന്നു സച്ചിനുമായി പൃഥ്വിയുടെ സാദൃശ്യം. പതിനാലാം വയസ്സിൽ, സ്‌കൂൾ കുട്ടികൾക്കുവേണ്ടിയുള്ള ഹാരിസ് ഷീൽഡ് ടൂർണമെന്റിൽ 546 റൺസ് അടിച്ചുകൊണ്ടാണ് ഈ വലംകൈയൻ ഓപ്പണിങ് ബാറ്റ്സ്മാൻ ദേശീയ ശ്രദ്ധനേടിയത്. സച്ചിനും ഉണ്ട് അവകാശപ്പെടാൻ സമാനമായ നേട്ടം.

പതിനേഴാം വയസ്സിൽ രഞ്ജി അരങ്ങേറ്റം സെഞ്ചുറിയോടെ. 175 പന്തിൽ 120 റൺസടിച്ച് രഞ്ജി അരങ്ങേറ്റത്തിൽ നൂറു തികയ്ക്കുന്ന പ്രായംകുറഞ്ഞ താരമായി. രഞ്ജിയിൽ തമിഴ്‌നാടിനെതിരായ സെമിഫൈനലിലായിരുന്നു സെഞ്ചുറി. ഫസ്റ്റ് ക്ലാസിൽ ആദ്യത്തെ ഏഴ് മത്സരങ്ങളിൽ അഞ്ചു സെഞ്ചുറി നേടി വീണ്ടും ഞെട്ടിച്ചു. അതോടെ 18 തികയും മുമ്പ് ഫസ്റ്റ് ക്ലാസ്സ് സെഞ്ചുറികളുടെ എണ്ണത്തിലും സച്ചിന് (7) തൊട്ടുപിന്നിലെത്തി. ആകെ 14 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ 56.72 ശരാശരിയിൽ ഏഴ് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയുമുണ്ട് പൃഥ്വിയുടെ അക്കൗണ്ടിൽ.

കഴിഞ്ഞ ഫെബ്രുവരിയിൽ പൃഥ്വിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ അണ്ടർ 19 ടീം ലോക കിരീടം നേടിയത്. ഇതിനു പിന്നാലെ 1.2 കോടി രൂപ മുടക്കി ഡൽഹി ഡെയർ ഡെവിൾസ് താരത്തെ ടീമിലെത്തിച്ചു. ഗംഭീർ നായക സ്ഥാനം ഉപേക്ഷിച്ചപ്പോൾ പകരം ഓപ്പണറായെത്തി. കഴിഞ്ഞ മാസം മാത്രം ഇന്ത്യ എയ്ക്കു വേണ്ടി 4 സെഞ്ചുറികളാണ് പൃഥ്വി സ്വന്തം പേരിൽ കുറിച്ചത്.

അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയവർ

ലാലാ അമർനാഥ്
ദീപക് ഷോധൻ
എജി ക്രിപാൽ സിങ്
അബ്ബാസ് അലി ബെയ്ഗ്
ഹനുമന്ത് സിങ്
ഗുണ്ടപ്പാ വിശ്വനാഥ്
സുരേന്ദർ അമർനാഥ്
മുഹമ്മദ് അസറുദ്ദീൻ
പ്രവീൺ ആംമ്രേ
സൗരവ് ഗാംഗുലി
വീരേന്ദ്ര സേവാഗ്
സുരേഷ് റെയ്‌ന
ശിഖർ ധവാൻ
രോഹിത് ശർമ്മ
പൃഥ്വി പങ്കജ് ഷാ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP