Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണത്തിന്റെ ഹുങ്കിൽ താൽ മുതലാളിക്ക് പാവങ്ങൾ പുഴുക്കളെ പോലെ; '40 ലക്ഷം രൂപ ചെലവിട്ട് ഞാനുണ്ടാക്കിയ ഹോട്ടലിൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും നീയാരാടാ ചോദിക്കാൻ എന്നു പറഞ്ഞായിരുന്നു ആക്രോശം; ഒരു പാവം മനുഷ്യനെ വഴിയിലിട്ട് തല്ലുന്നത് കണ്ടപ്പോൾ അറിയാതെ പ്രതികരിച്ചുപോയി'; ഇടപ്പള്ളി താൽ ഹോട്ടൽ മുതലാളി തല്ലിച്ചതച്ച ഊബർ ഡെലിവറി ബോയ് ജവഹർ മറുനാടൻ മലയാളിയോട്

പണത്തിന്റെ ഹുങ്കിൽ താൽ മുതലാളിക്ക് പാവങ്ങൾ പുഴുക്കളെ പോലെ; '40 ലക്ഷം രൂപ ചെലവിട്ട് ഞാനുണ്ടാക്കിയ ഹോട്ടലിൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും നീയാരാടാ ചോദിക്കാൻ എന്നു പറഞ്ഞായിരുന്നു ആക്രോശം; ഒരു പാവം മനുഷ്യനെ വഴിയിലിട്ട് തല്ലുന്നത് കണ്ടപ്പോൾ അറിയാതെ പ്രതികരിച്ചുപോയി'; ഇടപ്പള്ളി താൽ ഹോട്ടൽ മുതലാളി തല്ലിച്ചതച്ച ഊബർ ഡെലിവറി ബോയ് ജവഹർ മറുനാടൻ മലയാളിയോട്

അർജുൻ സി വനജ്

കൊച്ചി: തന്നെക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നതായി ഇടപ്പള്ളിയിൽ ഹോട്ടലുടമയിൽ നിന്ന് മർദ്ദനമേറ്റ യുബർ ഈറ്റ്‌സ് ഡെലിവെറി ബോയ് ജവഹർ മറുനാടൻ മലയാളിയോട്. മനുഷ്യാവകാശ പ്രവർത്തകർ എന്ന പേരിൽ ചിലർ ആശുപത്രിയിലെത്തി ഇതിനായുള്ള ശ്രമം നടത്തി. റസ്റ്റോറന്റ് ഉടമ പ്രബലനായ വ്യക്തിയാണെന്നും അവരും നിങ്ങൾക്കെതിരെ കേസുമായി മുന്നോട്ട് പോവുകയാണെന്ന് പറഞ്ഞു മായിരുന്നു പരാതിയിൽ നിന്ന് പിന്മാറ്റാൻ ശ്രമം നടത്തിയത്. വന്നവരെ തനിക്ക് അറിയില്ലെന്നും ജവഹർ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. താൽ റസ്റ്റോറന്റ് ഉടമ കെ.യു നാസർ, ഇളയ മകൻ അനൂപ് നാസർ, കണ്ടാലറിയാവുന്ന രണ്ട് ജീവനക്കാർക്കെതിരേയും പൊലീസ് കേസെടുത്തു. തൃക്കാക്കര പൊലീസ് ആശുപത്രിയിലെത്തി ജവഹറിന്റെ മൊഴിയെടുത്തു.

മർദ്ദനമേറ്റ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജവഹറിന്റെ ചെവിക്കാണ് പ്രധാന പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ ജവഹർ ഇഎൻടി വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. ദേഹമാസകലം വേദനയുണ്ടെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ജവഹർ മറുനാടനോട് പറഞ്ഞു. പരാതിയിൽ നിന്ന് പിന്മാറില്ല. പെട്ടന്നുള്ള ആക്രമണത്തിൽ ആകെ ഭയന്നു പോയെന്നും ജവഹർ പറയുന്നു. അതെ സമയം താൽ റസ്റ്റോറന്റിനെ കബർ ഈ റ്റ്‌സ്, സ്വിഗ്ഗി, സൊമാറ്റൊ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലി വെറിംങ്ങ് കമ്പനികൾ ബാൻ ചെയ്തു. ഓൺ ലൈൻ ഡെലി വെറി ബോയ്‌സ് ഇന്ന് ഉച്ചയോടെ കൂട്ടമായെത്തി റസ്റ്റോറന്റിന് മുന്നിൽ പ്രതിഷേധിച്ചു. ഈ സമയം ഉടമ റസ്റ്റോറ്റന്റിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. തന്റെ ബിസിനസ്സിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളാണ് ചെറിയൊരു വിഷയത്തെ ഈ കാണുന്ന നിലയിൽ പർവതീകരിച്ചതെന്നാണ് റസ്റ്റോറന്റ് ഉടമ കെ.യു നാസറിന്റെ വാക്കുകൾ.

റസ്റ്റോറന്റിന്റെ അകത്ത് ജീവനക്കാർ തമ്മിൽ തല്ലുണ്ടായപ്പോൾ തന്റെ മകൻ അനൂപ് അവരെ രണ്ട് പേരേയും കടയിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. റസ്റ്റോറന്റിന്റെ മുന്നിൽ നിന്ന് അവർ പോകാതെ പരസ്പരം വീണ്ടും കൊമ്പുകോർത്തപ്പോളാണ് മകൻ അതിലൊരു ജീവനക്കാരന് നേരെ കൈ വീശിയത്. ഇത് കണ്ടാണ് ഡെലിവറി ബോയ് എത്തിയത്. മകനാണ് ജീവനക്കാരനെ തല്ലി അവശനാക്കിയതെന്ന് തെറ്റിദ്ധരിച്ചാണ് അവന് നേരെ ഡെലിവെറി ബോയ് വഴക്കിട്ടത്. ഇതിനിടെ മകനെ പിടിച്ച് തള്ളുകയും മർദ്ദിക്കുകയും ചെയ്തതോടെയാണ് അവിടെ കണ്ട് നിന്നവർ ഡെലിവെറി ബോയിയെ കയ്യേറ്റം ചെയ്തതെന്നുമാണ് ഉടമ നാസർ മറുനാടൻ മലയാളിയോട് പറഞ്ഞത്. മകനെ കയ്യേറ്റം ചെയ്തതിൽ തങ്ങളും പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. താൽ റസ്റ്റോറന്റിൽ നിന്ന് ഊബർ ഈറ്റ്‌സിൽ ബിരിയാണിക്ക് ഓർഡർ കിട്ടിയ ജവഹർ അവിടേക്ക് എത്തുമ്പോൾ ഹോട്ടലിലെ മുൻവശത്തുള്ള റോഡിലിട്ട് ഒരാളെ മർദ്ദിക്കുന്ന രംഗം ആണ് കാണുന്നത്. നിരവധി ആളുകൾ ഇത് കൂടിനിന്ന് കാണുന്നുണ്ടെങ്കിലും ആരും പിടിച്ചുവെക്കാൻ തയ്യാറാകുന്നില്ല . ഈ സമയത്താണ് ജവഹർ വിഷയത്തിൽ ഇടപെടുന്നത് . മർദ്ദിക്കുന്ന ആളെ പിടിച്ചു വെച്ചു കൊണ്ട് വിഷയം അവസാനിപ്പിച്ചു. തുടർന്ന് ഹോട്ടലിലേക്ക് കയറി ഓഡർ ഡെലിവറിക്ക് ആളെത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ഒപ്പം കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരനോട് ഹോട്ടലിന് മുന്നിൽ നടക്കുന്ന സംഭവത്തിൽ നിങ്ങളെന്താ ഇടപെടാത്തത് എന്ന് ആരാഞ്ഞു .

എന്നാൽ ഹോട്ടലിലെ മുതലാളിയുടെ ഇളയമകൻ ജീവനക്കാരനെ മർദ്ദിക്കുന്നതിൽ ഞങ്ങൾക്ക് ഇടപെടാനാകില്ല എന്നായിരുന്നു കൗണ്ടറിലെ ജീവനക്കാരന്റ മറുപടി. തുടർന്ന് ജവഹർ ഓർഡറിനായി നൽകി കാത്തിരുന്നു. വളരെ പെട്ടെന്നാണ് ഹോട്ടലിലെ ജീവനക്കാരനെ മർദ്ദിച്ച ഉടമയുടെ ഇളയമകൻ എത്തി ജവഹറിനോട് തട്ടിക്കയറിയത്. 40 ലക്ഷം രൂപ ചെലവിട്ട് ഞാനുണ്ടാക്കിയ ഹോട്ടലിൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും നീയാരാടാ ചോദിക്കാൻ എന്നു പറഞ്ഞുകൊണ്ടായിരുന്നു ജവഹറിനോട് ആക്രോശിച്ചത്. ഒരു പാവം മനുഷ്യനെ വഴിയിലിട്ട് തല്ലുന്നത് കണ്ടപ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന പ്രതികരണം മാത്രമാണ് തന്നെ ഭാഗത്തുനിന്നുണ്ടായതെന്ന് ജവഹർ പറഞ്ഞു. ആരെ തല്ലുന്നത് കണ്ടാലും നി പ്രതികരിക്കുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു തുടർന്നുള്ള പ്രകോപനം. അടിക്കാൻ ധൈര്യം ഉണ്ടെങ്കിൽ അടിക്കെടാ എന്നുപറഞ്ഞുകൊണ്ട് പിടിച്ചുതള്ളി മുഖത്തും തലയിലും പിടിച്ചുകൊണ്ട് തുടർച്ചയായി പ്രകോപിപ്പിച്ചു.

ഈ സമയം പ്രശ്‌നങ്ങളുണ്ടാക്കാൻ താനില്ലെന്ന് പറഞ്ഞുകൊണ്ട് ഹോട്ടൽ ഉടമയുടെ മകനെ തള്ളിയിട്ട് ഇറങ്ങാൻ ശ്രമിച്ചെങ്കിലും പിന്നീട് മറ്റ് ജീവനക്കാരും ഉടമയുടെ മകനും ചേർന്ന് ഹോട്ടലിന് അകത്തു കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. ഇടയ്ക്ക് മർദ്ദനം നിർത്തിയപ്പോൾ ജവഹർ റസ്റ്റോറന്റ് പുറത്തേക്കിറങ്ങി ബൈക്കിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും ഇവർ തടഞ്ഞു. പിന്നാലെ ഹോട്ടലുടമയുടെ മൂത്തമകനും സംഘവും എത്തി വീണ്ടും മർദ്ദിച്ചു. ഏകദേശം അര മണിക്കൂറിലധികം തുടർച്ചയായ മർദ്ദനമേറ്റുവെന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജവഹർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ജവഹറിനെ സുഹൃത്തുക്കൾ ചേർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് .ജവഹറിനെ മർദിക്കുന്ന സമയത്തും നിരവധി ആളുകൾ ഇത് കാണുന്നുണ്ടെങ്കിലും ആരും തടയാൻ ശ്രമിച്ചില്ലെന്നും തുടർന്ന് തന്റെ സുഹൃത്തുക്കൾ എത്തിയാണ് ആശുപത്രിയിലാക്കിയതെന്നും ജവഹർ കാരാടൻ മറുനാടനോട് പറഞ്ഞു. നിരവധി പരാതികൾ റസ്റ്റോറന്റിനെതിരെ തൃക്കാക്കര പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാം വ്യക്തമാകുമെന്നാണ് ജവഹർ മറുനാടനോട് പറഞ്ഞത്. ജവഹറിനെതിരെ നടന്ന മർദ്ദനത്തിൽ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാവുകയാണ്.

മലപ്പുറം സ്വദേശിയായ ജവഹർ തൊഴിൽ തേടിയാണ് കൊച്ചിയിലെത്തുന്നത് . തുടർന്ന് തൊഴിലിനൊപ്പം കൊച്ചിയിലെ സാംസ്‌കാരിക മേഖലയിലും ജവഹർ നിറസാന്നിധ്യമാണ്. പ്രളയ കാലഘട്ടത്തിൽ ജവഹറും സുഹൃത്തുക്കളും നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു.

മുഴുവൻസമയ ഊബർ തൊഴിലാളിയായിരുന്ന ജവഹർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സമയം ചെലവിടാനാണ് ഇപ്പോൾ ജോലി പാർട്ടൈം ആക്കിയത് .ഏതാനും ദിവസങ്ങളായി നിർത്തിവച്ചിരുന്ന ജോലി ഇന്നലെയാണ് വീണ്ടും തുടങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP