Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭ്യൂഹങ്ങൾക്ക് വിട; പുതിയ കെപിസിസി പ്രസിഡന്റിനെ തേടിയുള്ള അന്വേഷണത്തിന് വിരാമമിട്ട് ഹൈക്കമാൻഡ്; എല്ലാവരുടെയും മനസ്സറിഞ്ഞുകഴിഞ്ഞപ്പോൾ രാഹുലിന് സ്വീകാര്യനായത് മുല്ലപ്പള്ളി രാമചന്ദ്രനെ; എം.ഐ.ഷാനവാസും കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡന്റുമാരാകും; ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ; കെ.മുരളീധരൻ പ്രചാരണ സമിതി അദ്ധ്യക്ഷൻ; നിർണായക അഴിച്ചുപണിക്കൊടുവിൽ എം.എം.ഹസൻ പുറത്ത്

അഭ്യൂഹങ്ങൾക്ക് വിട; പുതിയ കെപിസിസി പ്രസിഡന്റിനെ തേടിയുള്ള അന്വേഷണത്തിന് വിരാമമിട്ട് ഹൈക്കമാൻഡ്; എല്ലാവരുടെയും മനസ്സറിഞ്ഞുകഴിഞ്ഞപ്പോൾ രാഹുലിന് സ്വീകാര്യനായത് മുല്ലപ്പള്ളി രാമചന്ദ്രനെ; എം.ഐ.ഷാനവാസും കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡന്റുമാരാകും; ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ; കെ.മുരളീധരൻ പ്രചാരണ സമിതി അദ്ധ്യക്ഷൻ; നിർണായക അഴിച്ചുപണിക്കൊടുവിൽ എം.എം.ഹസൻ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കെപിസിസിക്ക് പുതിയ അദ്ധ്യക്ഷൻ. മുല്ലപ്പള്ളി രാമചന്ദ്രനാണ് കേരള ഘടകത്തെ നയിക്കാനുള്ള പുതിയ ദൗത്യം. കേരളം സമർപ്പിച്ച പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന. കെപിസിസി അദ്ധ്യക്ഷനായി എം.എം.ഹസന് പകരമാണ് മുല്ലപ്പള്ളി രാമചന്ദ്രനെ നിയമിക്കുന്നത്. കെ.സുധാകരൻ, എം.ഐ.ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ. മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ പാർട്ടിയുടെ പ്രചാരണ വിഭാഗം തലവനും ബെന്നി ബെഹന്നാൻ യു.ഡി.എഫ് കൺവീനറുമാകും. ഹസന് പകരം കെപിസിസി തലപ്പത്ത് എത്തുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ച ഏതാണ്ടെല്ലാ നേതാക്കളെയും ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിച്ച പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

പുതിയ കെപിസിസി അധ്യക്ഷനെ തേടി ഹൈക്കമാൻഡ് നടത്തിയ ചർച്ചകളിൽ മുൻതൂക്കം മുല്ലപ്പള്ളി രാമചന്ദ്രൻ എംപിക്കായിരുന്നു. പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്രത്യക്ഷ, പരോക്ഷ നിലപാടുകളും അദ്ദേഹത്തിന് അനുകൂലമായതായാണു കണക്കുകൂട്ടൽ. കെ.വി.തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, വി.ഡി.സതീശൻ, കെ.മുരളീധരൻ തുടങ്ങിയവരാണു പരിഗണനാപ്പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവർ. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ, രാജ്യസഭാസീറ്റ്, കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വങ്ങൾ എന്നിവയുൾപ്പെട്ട 'പാക്കേജ്' നടപ്പാക്കാനാണു നേതൃത്വം ലക്ഷ്യമിട്ടത്.

സ്വന്തം സ്ഥാനാർത്ഥിക്കുവേണ്ടി കർക്കശ നിലപാടെടുക്കാത്ത എ ഗ്രൂപ്പ്, മുല്ലപ്പള്ളിയെ പിന്തുണച്ചിരുന്നു. യുഡിഎഫിനെ നയിക്കുകയെന്ന ദൗത്യം കൂടി കെപിസിസി അധ്യക്ഷനുള്ളതിനാൽ, സ്വീകാര്യനായ മുതിർന്ന നേതാവിനു പദവി നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. 'മുല്ലപ്പള്ളി മുതിർന്ന നേതാവാണ്, സംശുദ്ധ വ്യക്തിത്വം കൊണ്ടു സ്വീകാര്യനുമാണ്' എന്നായിരുന്നു ഒരു എ ഗ്രൂപ്പ് നേതാവിന്റെ പ്രതികരണം. ഡിസിസി പ്രസിഡന്റുമാരുടെ മനസ്സറിയാൻ നടത്തിയ 'വോട്ടെടുപ്പിൽ' പലരും ഗ്രൂപ്പ് താൽപര്യമനുസരിച്ചുള്ള പേരുകൾ അറിയിച്ചപ്പോൾ മുന്നിലെത്തിയതു വി.ഡി.സതീശൻ, ബെന്നി ബഹനാൻ, കെ.സുധാകരൻ എന്നിവരാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനു യോജ്യനായ, ചുറുചുറുക്കുള്ള നേതാവ് പ്രസിഡന്റാകണമെന്നു പറഞ്ഞ ഏതാനും ചിലർ സമദൂരം പാലിച്ചു.

വി എം.സുധീരൻ കെപിസിസി അദ്ധ്യക്ഷ പദവി ഒഴിഞ്ഞിട്ട് ഒരുവർഷത്തിലേറെയായിട്ടും സ്ഥിരമായി ഒരു അദ്ധ്യക്ഷനെ കണ്ടെത്താനാകാതെ വലയുകയായിരുന്നു കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം. സർക്കാരിനെതിരെ ശക്തമായി ആഞ്ഞടിക്കാൻ പ്രതിപക്ഷ സ്ഥാനത്തിരുന്ന് കോൺഗ്രസിന് സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ അദ്ധ്യക്ഷൻ കളത്തിലിറങ്ങുന്നത്. കൃത്യമായ ഒരു നേതൃത്വമില്ലാത്തത് തിരിച്ചടിക്ക് വലിയ ഒരു കാരണമായി മാറിയെന്നതും വസ്തുതയായിരുന്നു. എം എം ഹസ്സനുശേഷം കെപിസിസിയുടെ പ്രസിഡന്റാകാൻ കണ്ണൂരിലെ കോൺഗ്രസിന്റെ കരുത്തൻ കെ സുധാകരൻ ചരടുവലി നടത്തിയെങ്കിലും ഹൈക്കമാൻഡിന്റെ നറുക്ക് വീണത് മുല്ലപ്പള്ളിക്ക്.

ഒരുവർഷത്തിലേറെയായി എം.എം. ഹസൻ അധ്യക്ഷപദവി വഹിച്ചുവരികയാണ്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതിനായി പലതട്ടിൽ ചർച്ച നടന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള സംസ്ഥാന നേതൃത്വവുമായും പാർട്ടി എംപി.മാരുമായും രാഹുൽഗാന്ധി ചർച്ച നടത്തിയിരുന്നു.

കേരളത്തിൽനിന്നുള്ള പാർട്ടി എംപി.മാരിൽ ഭൂരിപക്ഷവും മുല്ലപ്പള്ളി രാമചന്ദ്രനെയാണ് നിർദ്ദേശിച്ചത്. രാഹുൽഗാന്ധി പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച, പാർട്ടി തിരഞ്ഞെടുപ്പ് അഥോറിറ്റിയുടെ അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി ഹൈക്കമാൻഡിന്റെ വിശ്വസ്തനാണ്. കേരളത്തിലെ പാർട്ടിയിലെ പ്രബല ഗ്രൂപ്പുകളിൽനിന്ന് ഒരുപോലെ അകലം പാലിക്കുന്നയാളുമാണ്. മുല്ലപ്പള്ളി അധ്യക്ഷനാകുന്നതിനോട് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും കാര്യമായ എതിർപ്പില്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതുടൻ വേണമെന്ന അഭിപ്രായം മുതിർന്ന നേതാക്കൾ മുകുൾ വാസ്നിക്കിനെ ധരിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP