Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊല്ലത്തു സ്ഥിരതാമസമാക്കിയ ചെർപ്പുളശേരിക്കാരൻ; എല്ലാം ശബരിമല അയ്യപ്പനു സമർപ്പിച്ച ഭക്തൻ; സന്നിധാനത്തു ദർശനത്തിന് എത്തുന്ന വിവിഐപികളുടേയും ശതകോടീശ്വരന്മാരുടേയും പ്രിയ സുഹൃത്ത്; ബാറുടമകൾക്ക് അഞ്ചുകോടി കടമായി നൽകിയെന്നു പറയുന്ന സുനിൽ സ്വാമിയുടെ കഥ

കൊല്ലത്തു സ്ഥിരതാമസമാക്കിയ ചെർപ്പുളശേരിക്കാരൻ; എല്ലാം ശബരിമല അയ്യപ്പനു സമർപ്പിച്ച ഭക്തൻ; സന്നിധാനത്തു ദർശനത്തിന് എത്തുന്ന വിവിഐപികളുടേയും ശതകോടീശ്വരന്മാരുടേയും പ്രിയ സുഹൃത്ത്; ബാറുടമകൾക്ക് അഞ്ചുകോടി കടമായി നൽകിയെന്നു പറയുന്ന സുനിൽ സ്വാമിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴയിൽ സ്വാമിമാർക്ക് എന്ത് കാര്യമെന്ന ചോദ്യത്തിനും ഇനി പ്രസക്തിയില്ല. ധനമന്ത്രി കെഎം മാണിക്ക് കൈക്കൂലി കൊടുക്കാൻ ബാറുടമകൾക്ക് അഞ്ചു കോടി രൂപ കടമായി നൽകിയതുകൊല്ലത്തുകാരനായ സുനിൽ സ്വാമിയാണ്. ബിജു രമേശ് പുറത്തുവിട്ട ശബ്ദ രേഖയിലാണ് ബാർ മുതലാളിമാരുടെ പ്രിയപ്പെട്ട സുനിൽ സ്വാമിയുടെ പേരുയരുന്നത്. എല്ലാം കള്ളത്തരമെന്നും ശബ്ദരേഖയിൽ കാര്യമില്ലെന്നും മാണിയും അദ്ദേഹത്തെ പിന്തുടരുന്നവരും ഉറച്ചു പറയുന്നു. എന്നാൽ അഞ്ച് കോടി രൂപ കടം കൊടുത്ത സുനിൽ സ്വാമിയെ പറ്റി ചോദിച്ചാൽ കാശിടപാടിൽ സുനിൽ സാമിയുടെ കരുത്തിനെ കുറിച്ച് അവർക്കു പോലും സംശയമില്ല. സുനിൽ സ്വാമിയിൽ നിന്ന് പണം വാങ്ങി ബാറുടമകൾ മറ്റാർക്കെങ്കിലുമാകും കൊടുത്തതെന്നാണ് ശബ്ദരേഖയിൽ മാണിയെ അനുകൂലിക്കുന്നവരുടെ വാദം.

അത്രയും സാമ്പത്തിക അടിത്തറയുള്ള കൊല്ലത്തുകാരൻ സുനിൽ ആരാണ്. എങ്ങനെയാണ് മുതലാളിമാരുടേയും ഭരണ വർഗ്ഗത്തിന്റെ നല്ല പുസ്തകത്തിൽ സുനിൽ എത്തിയത്? എന്തുകൊണ്ട് സ്വാമിയെന്ന് ഇദ്ദേഹത്തെ വിളിക്കുന്നു? സന്യാസിയാണോ? ഇങ്ങനെ നീളാം സംശയങ്ങൾ. സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമിയായ വ്യക്തിയല്ല സുനിൽ സ്വാമിയെന്ന് ഉറപ്പ്. പിന്നെ എന്തുകൊണ്ട് കൊല്ലത്ത് താമസിക്കുന്ന സുനിൽ, സുനിൽ സ്വാമിയായി. ഉത്തരം ലളിതമാണ്. തികഞ്ഞ ശബരിമല ഭക്തനാണ് സുനിൽ സ്വാമി. ശബരിമല നട തുറന്നിരുന്നാൽ സന്നിധാനത്ത് സുനിൽ സ്വാമി ഉണ്ടാകും. എല്ലാ ദീവസവും നിർമ്മാല്യം മുതൽ ഹരിവരാസനം പാടിയുള്ള നടയടപ്പ് പൂജവരെ അയ്യപ്പനെ തൊഴുന്ന ഭക്തൻ. കശുവണ്ടി കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന ശബരി ട്രെഡിങ്ങ് കമ്പനിയുടെ നടത്തിപ്പുകാരൻ.

ശബരിമലയിൽ എത്തുന്ന വിഐപികളും പ്രിയങ്കരനാണ് സുനിൽ സ്വാമി. മറ്റൊരു താൽപ്പര്യവുമില്ലാതെ ശബരിമലയിൽ അയ്യപ്പ ദർശനത്തിന് വേണ്ടി നിൽക്കുന്ന വ്യക്തി. എന്നും അയ്യപ്പ സന്നിധിയിലെ എല്ലാ പൂജകളും തൊഴാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. തിരുവിതാംകൂർ ദേവസം ബോർഡിലെ എല്ലാ ഉദ്യോഗസ്ഥർക്കും പ്രിയങ്കരൻ. ശബരിമലയിലെ സെക്യൂരിറ്റിക്കാർ മുതൽ എക്‌സിക്യൂട്ടീവ് ഓഫീസർവരെയുള്ളവർക്കും പ്രിയങ്കരൻ. സന്നിധാനത്ത് സെക്യൂരിറ്റി ജീവനക്കാരുടെ വിശ്രമ മുറിയിലാണ് സുനിൽ സ്വാമി ശബരിമലയിൽ താമസിക്കുന്നത്. ജീവനക്കാർക്ക് ഭക്ഷണത്തിന് വേണ്ടെതെല്ലാം എത്തിച്ചു നൽകുന്നതും ഈ വ്യവസായി തന്നെ. അതിലുപരി സന്നിധാനത്തെ പൂജാ സാധാനങ്ങളും സുനിൽ സ്വാമിയുടെ വക. ഒരു ദിവസം ലക്ഷക്കണക്കിന് രൂപയാണ് ശബരിമലയിലെ നേർച്ചയ്ക്കും മറ്റുമായി സുനിൽ സ്വാമി ചെലവാക്കുന്നത്.

ഒന്നും ശബരിമലയിൽ നിന്ന് കൊണ്ട് പോവുന്നുമില്ല. മറ്റ് വ്യവസായ താൽപ്പര്യവുമില്ല. ഇപ്പോൾ മാളിക പുറത്തിനടുത്ത് ആറ് കോടി രൂപ മുടക്കി ഭക്തർക്കായി അന്നദാന മണ്ഡപം പണി കഴിപ്പിക്കുന്നു. അന്നദാന മണ്ഡപമെന്നത് നടക്കാത്ത സ്വപ്‌നമായി ശബരിമല മാസ്റ്റർ പ്ലാൻ വികസന സമിതിക്ക് മാറിയപ്പോൾ രക്ഷകനായി സുനിൽ സ്വാമിയെത്തി. സ്‌പോൺസർഷിപ്പിൽ ആ നിർമ്മാണ പ്രവർത്തനം സുനിൽ സ്വാമി തന്നെ ഏറ്റെടുത്തു. ഇത്തരം ശബരിമല വികസനത്തിലെ നിർണ്ണായക ഘട്ടത്തിലെല്ലാം താങ്ങും തുണയുമാണ് സുനിൽ സ്വാമി. കൊല്ലത്തുകാരെന്ന് എല്ലാവരും വിളിക്കുന്ന സുനിൽ സ്വാമിയുടെ യഥാർത്ഥ വീട് പാലക്കാട് ചെർപ്പുളശേരിയിൽ ആണെന്നതാണ് വസ്തുത. കശുവണ്ടി ബിസിനസ്സാണ് മേഖല. അങ്ങനെയാണ് കൊല്ലത്ത് എത്തി അവിടെ സ്ഥിര താമസമാക്കുന്നത്. അവിവാഹിതനുമാണ്. ചേട്ടനും കൊല്ലത്ത് കശുവണ്ടി കച്ചവടം തന്നെ. അയ്യപ്പനോടുള്ള ഭക്തികാരണം ശബരി എന്ന പേരിലാണ് സ്ഥാപനങ്ങൾ.

സുനിൽ സ്വാമിയുടെ മറ്റ് കാര്യങ്ങളെല്ലാം ദുരൂഹമാണ്. ആർക്കും ഒന്നുമറിയില്ല. കശുവണ്ടി കച്ചവടക്കാരന് എങ്ങനെ ശബരിമല വികസനത്തിന് കോടികൾ ചെലവിടാനാകുന്നു എന്ന ചോദ്യത്തിനും ആർക്കും വ്യക്തമായ മറുപടി ഇല്ല. ശബരിമലയിലെ സാന്നിധ്യത്തിലൂടെ ഇന്ത്യയിലും പുറത്തും സുനിൽ സ്വാമിക്ക് ബന്ധങ്ങളുണ്ടത്രേ. അതുകൊണ്ട് തന്നെ അയ്യപ്പഭക്തരായ കോടിശ്വരന്മാർ സുനിൽ സ്വാമി ചോദിച്ചാൽ എന്തും നൽകും. ശബരീശ ഭക്തരായ ബോളിവുഡ് സൂപ്പർതാരങ്ങൾ മുതൽ മലേഷ്യൻ മന്ത്രി വരെയുള്ള സുനിൽ സ്വാമിയുടെ സൗഹൃദ പട്ടിക നീളുന്നു. ശബരിമലയുടെ വികസനത്തിന് ഈ സൗഹൃദമാകാം സുനിൽ സ്വാമിക്ക് തുണയാകുന്നതെന്നാണ് ദേവസം ബോർഡിലെ ഉന്നതൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചത്. എല്ലാം സുതാര്യമായാണ് സുനിൽ സ്വാമി ചെയ്യുന്നതെന്നും പറയുന്നു.

പക്ഷേ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളും സുനിൽ സ്വാമിക്ക് എതിരെയുണ്ട്. എല്ലാ പൂജയും മുന്നിൽ നിന്ന് തൊഴുന്നു. അഞ്ച് കൊല്ലം മുമ്പ് ഇത് വലിയ വിവാദമുണ്ടായി. ബാബാറി മസ്ജിദിന്റെ ഓർമ്മദിനമായ ഡിസംബർ ആറിന് ഇരുമുടികെട്ടുള്ള ഭക്തരേയും ദേവസം ജീവനക്കാർക്കും മാത്രമേ അന്ന് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ ദിവസവും സുനിൽ സ്വാമി സന്നിധാനത്ത് സജീവമായിരുന്നു. കൈരളി ടിവിയാണ് ഈ വിഷയം വാർത്തയാക്കിയത്. ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു. പക്ഷേ സുനിൽ സ്വാമിക്ക് ഒന്നും സംഭവിച്ചില്ല.

കൊടിമര ദേവപ്രശ്‌ന വിവാദത്തിലും സുനിൽ സ്വാമി പ്രതിയായെത്തി. അന്ന് ശബരിമല അഡ്‌മിനിട്രേറ്റീവ് ഓഫീസറുടെ പ്രത്യേക താൽപ്പര്യത്തിൽ സന്നിധാനത്ത് നടന്ന ദേവ പ്രശ്‌നം തിരുവിതാംകൂർ ദേവസം ബോർഡ് പോലും അറിഞ്ഞില്ല. തുടർന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ സസ്‌പെൻഷനിലായി. സുനിൽ സ്വാമിയുടെ വിശ്വസ്തനായ ലെയിസൺ ഓഫീസർ പിന്നെ സന്നിധാനത്ത് എത്തിയില്ല. എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണത്തിൽ. അവിടേയും സുനിൽ സ്വാമി രക്ഷപ്പെട്ടു. കാരണം ദേവസം ബോർഡുമായി ഒരു ബന്ധവുമില്ലാത്ത സുനിൽ സ്വാമിയെന്ന ഭക്തനെതിരെ ഒരു നടപടിയും എടുക്കാൻ ആർക്കും കഴിയില്ല.

എന്നും എല്ലാ പൂജയും സുനിൽ സ്വാമി തൊഴുന്നതും വിവാദമായി. അതിൽ നിന്ന് രക്ഷനേടാൻ കണ്ടെത്തിയ മാർഗ്ഗമാണ് നിത്യ പൂജ. നിത്യപൂജയ്ക്ക് രസീതെടുക്കുന്ന ഭക്തന് എല്ലാ പൂജയും തൊഴാൻ അവസരം നൽകും. അതിനാൽ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും സുനിൽ സ്വാമി നിത്യ പൂജ ബുക്ക് ചെയ്തു. അതുകൊണ്ട് ആ മാർഗ്ഗം തെരഞ്ഞെടുത്തു. അന്വേഷണം വന്നാലും സുനിൽ സ്വാമിക്കും ദേവസം ബോർഡ് ഉദ്യോഗസ്ഥർക്കും വിവാദങ്ങളിൽ നിന്ന് രക്ഷ നേടാം. അന്വേഷണം പരാതിയായെത്തിയാലും നിയമപരമായി നിത്യ പൂജാ ഭക്തനായതിനാൽ ഒന്നും ചെയ്യാനുമാകില്ല.

ശബരിമലയിൽ തൊഴുക എന്ന ഉദ്ദേശത്തോടെ മാത്രം നിൽക്കുന്നുവെന്ന് ദേവസം ബോർഡ് വിശദീകരിക്കുന്ന സുനിൽ സ്വാമിയെ കൊണ്ട് ഉദ്യോഗസ്ഥർക്ക് ഗുണവുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് നിത്യ ചെലവിനായി ഒരു ലക്ഷത്തിലധികം രൂപ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ദിവസവും ചെലവിടാം. പുഷ്പവും പൂജാസാധനങ്ങളും മറ്റ് ചെലവുകൾക്കുമായി ഹൈക്കോടതി അനുവദിച്ച അധികാരമാണ് ഇത്. എന്നാൽ ഈ സാധനമെല്ലാം സുനിൽ സ്വാമി ഫ്രീയായി നൽകും. അതുകൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസർമാർക്ക് ഈ തുക എഴുതിയെടുക്കാമെന്നാണ് ആക്ഷേപം. ഒരു അഴിമതിയുടെ ഗണത്തിലും വരികയുമില്ല. അതിനാൽ എക്‌സിക്യൂട്ടീവ് ഓഫീസറായി ഏത് ഉദ്യോഗസ്ഥനെത്തിയാലും സുനിൽ സ്വാമിയുടെ പ്രിയങ്കരനാകും. സന്നിധാനത്തെ സെക്യൂരിറ്റി ജീവനക്കാരുടെ മുറിയിലെ അനധികൃത താമസം പോലും ആരും ചോദ്യം ചെയ്യുന്നില്ല.

ശബരിമലയിൽ സുനിൽ സ്വാമിക്ക് ശത്രുക്കൾ കുറവാണ്. ഒരു രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ലെയിസൺ ഓഫീസറായിരുന്നു വർഷങ്ങളായി വലം കൈ. എന്നാൽ കൊടിമര വിവാദത്തിൽപ്പെട്ടതോടെ ലെയിസൺ ഓഫീസർ വരാതെയായി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും അടുപ്പക്കാരനുമാണ്. എങ്ങനെ ഇത്രയധികം തുക സുനിൽ സ്വാമി ചെലവാക്കുന്നു എന്ന ചോദ്യത്തിന് ശബരിമലയിൽ നിന്ന് തന്നെ അവസരമുണ്ടെന്ന വിമർശനം ചിലരെങ്കിലും ഉയർത്തുന്നു. വിവിഐപികൾക്കും ശത കോടീശ്വരന്മാർക്കും സന്നിധാനത്ത് സുഖ ദർശനം ഉറപ്പാക്കി അവരുടെ സൗഹൃദ കൂട്ടായ്മയിലെത്തുന്നു. അതിനാൽ രാജ്യത്തെവിടെയും അധികാരത്തെ സ്വാധീനിക്കാൻ സുനിൽ സ്വമാക്ക് കഴിയുമത്രേ. അതുകൊണ്ടാണ് ബാർ ഉടമകൾക്ക് കോടികൾ കടം നൽകാൻ പോലും കഴിയുന്ന പേരായി സുനിൽ സ്വാമി മാറുന്നതെന്നാണ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP