Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചോദ്യം ചോദിച്ചാലും അഭിപ്രായം പറഞ്ഞാലും തർക്കിച്ചാലും ഒരാൾ അർബൻ നക്‌സലാകുമോ? ട്വിറ്ററിൽ കാട്ടുതീ പോലെ ചോദ്യങ്ങളും ഉത്തരങ്ങളും; അർബൻ നക്‌സലുകളുടെ പട്ടിക തയ്യാറാക്കണമെന്നുപറഞ്ഞ വിവേക് അഗ്നിഹോത്രിക്ക് ഗോ ബാക്ക് വിളികൾ; 'ഞങ്ങൾ എഴുതിയെഴുതി ക്രിമിനലുകളായി..അവർ കലാപം അഴിച്ചുവിട്ട് ഭരണത്തിലേറിയെന്ന് കനയ്യ കുമാർ; ഇടതുക്രിമിനലുകൾക്കെതിരെയുള്ള നടപടി സ്വാഗതാർഹമെന്ന് ആർഎസ്എസും

ചോദ്യം ചോദിച്ചാലും അഭിപ്രായം പറഞ്ഞാലും തർക്കിച്ചാലും ഒരാൾ അർബൻ നക്‌സലാകുമോ? ട്വിറ്ററിൽ കാട്ടുതീ പോലെ ചോദ്യങ്ങളും ഉത്തരങ്ങളും; അർബൻ നക്‌സലുകളുടെ പട്ടിക തയ്യാറാക്കണമെന്നുപറഞ്ഞ വിവേക് അഗ്നിഹോത്രിക്ക് ഗോ ബാക്ക് വിളികൾ; 'ഞങ്ങൾ എഴുതിയെഴുതി ക്രിമിനലുകളായി..അവർ കലാപം അഴിച്ചുവിട്ട് ഭരണത്തിലേറിയെന്ന് കനയ്യ കുമാർ;  ഇടതുക്രിമിനലുകൾക്കെതിരെയുള്ള നടപടി സ്വാഗതാർഹമെന്ന് ആർഎസ്എസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മാവോയിസ്റ്റ് അനുഭാവികളെന്ന് ആരോപിച്ച് അഞ്ചുമനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മീ ടൂ അർബൻ മക്‌സൽ ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്. എതിരഭിപ്രായം അടിച്ചമർത്താനും നിരുത്സാഹപ്പെടുത്താനുമുള്ള തന്ത്രമായാണ് ട്വിറ്ററിൽ ട്വീറ്റുകൾ പടരുന്നത്. തെലുങ്ക് കവി വരവര റാവു, മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമായ വെർനൻ ഗോൺസാൽവസ്, അരുൺ ഫെരെറ അഭിഭാഷക സുധ ഭരദ്വാജ്, പ്രമുഖ പത്രപ്രവർത്തകൻ ഗൗതം നവ്ലഖ എന്നിവരെ ഭീമ കൊറഗാവ് കലാപത്തിന്റെ പേരിൽ മോവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് മഹാരാഷ്ട്ര സർക്കാർ അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് വീട്ട് തടങ്കലിൽ പാർപ്പിക്കാൻ സുപ്രീം കോടതിയും നിർദ്ദേശിക്കുകയായിരുന്നു. പൂണെ പൊലീസ് അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് കത്തുന്നത്.

മീ ടൂ അർബൻ നക്സൽ എന്ന ഹാഷ് ടാഗോടെ പതിനായിരങ്ങളാണ് മനുഷ്യാവകാശ പ്രവർത്തകർക്ക് പിന്തുണ അർപ്പിച്ച് രംഗത്തെത്തിയത്. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാവും എ.ഐ.എസ്.എഫ് നേതാവുമായ കനയ്യ കുമാറും മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരേ രംഗത്ത് വന്നു.'ഞങ്ങൾ എഴുതിയെഴുതി ക്രിമിനലുകളായി. അവരോ കലാപങ്ങൾ നടത്തി സർക്കാറുണ്ടാക്കിയെന്ന് ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് 'അർബൻ നക്‌സലുകൾ' എന്ന മുദ്രകുത്തി നടത്തിയ പ്രതിഷേധം അറിയിച്ച് കനയ്യ കുമാർ ട്വിറ്റ് ചെയ്തത്. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരെ നക്‌സലുകളാക്കുന്നു. കലാപമുണ്ടാക്കുന്നവരെ ദേശ സ്‌നേഹികളും, കനയ്യ കുമാർ ചോദിച്ചു.

സർക്കാരിനെതിരെ ആഞ്ഞടിക്കുന്നതായിരുന്നു ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ വാക്കുകൾ. ക്രൂരവും അധികാരസ്ഥാപനപരവുമായ നിയമവിരുദ്ധ നീക്കമാണ് മഹാരാഷ്ട്ര പൊലീസിന്റേതെന്നാണ് ഗുഹയുടെ പ്രസ്താവന. സർക്കാരിന്റെ ഉറ്റതോഴന്മാരായ കോർപ്പറേറ്റുകളാണ് എഴുത്തുകാർക്കും ധൈഷണികർക്കുമെതിരെയുള്ള ഈ നടപടികൾക്കു പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.'ആദിവാസികളുടെ ഭൂമിയും വനവും വിഭവങ്ങളും കൈയേറുന്ന കോർപ്പറേറ്റു ശക്തികളാണ് ഇതിലെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്. ഈ സാമൂഹിക പ്രവർത്തകരുടെ അറസ്റ്റിലൂടെ, ആദിവാസികൾക്കു വേണ്ടി നിലവിൽ ഉയരുന്ന ശബ്ദങ്ങളും ഇല്ലായ്മ ചെയ്യുക എന്നതാണ് അവർ ലക്ഷ്യം വയ്ക്കുന്നത്.' ഗുഹ മാധ്യമങ്ങളോടു പറഞ്ഞു.

അറസ്റ്റിലായവരിൽ ചിലരെ തനിക്ക് വ്യക്തിപരമായി പരിചയമുണ്ടെന്നും, അവരുമായി ചിലപ്പോഴെല്ലാം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽക്കൂടി, അവരാരും അക്രമങ്ങളെ പിന്താങ്ങുന്നവരല്ലെന്നറിയാമെന്നും ഗുഹ പറയുന്നു.'രാജ്യത്തെ അധഃകൃതരെയും അടിച്ചമർത്തപ്പെട്ടവരെയും പ്രതിനിധീകരിക്കുന്നവരാണിവർ. അറസ്റ്റിലായ അഭിഭാഷകരെല്ലാവരും ആദിവാസിപ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും വാദിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇവർ അറസ്റ്റിലായതോടെ ആദിവാസികളെ പ്രതിനിധീകരിക്കാൻ ആരുമില്ലാതാവുകയാണ് ചെയ്തത്.' അദ്ദേഹം കൂട്ടിച്ചേർത്തു.

'മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം തന്റെ വക്കീൽക്കുപ്പായമണിഞ്ഞ് കോടതിയിലെത്തി സുധാ ഭരദ്വാജിനു വേണ്ടി വാദിച്ചേനെയെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയയാളെന്ന നിലയിൽ എനിക്കുറപ്പാണ്. പക്ഷേ, മോദി സർക്കാർ അദ്ദേഹത്തെയും അറസ്റ്റു ചെയ്തില്ലെങ്കിൽ മാത്രം.' അറസ്റ്റുകളോട് പ്രതികരിച്ചുകൊണ്ട് ട്വിറ്ററിലെഴുതിയ കുറിപ്പിൽ ഗുഹ പറയുന്നു.

അരുന്ധതി റോയിയടക്കം നിരവധി പേരാണ് അറസ്റ്റുകളിൽ രോഷം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത് . ആരെക്കെയാണ് അർബൻ നക്‌സലുകളെ പിന്തുണയ്ക്കുന്നവരുടെ പട്ടിക യുവാക്കൾ തയ്യാറാക്കണമെന്ന് എഴുത്തുകാരനും സിനിമ സംവിധായകനുമായ വിവേക് അഗ്നിഹോത്രി ആവശ്യപ്പെട്ടത് പ്രതിഷേധവും ക്ഷണിച്ചുവരുത്തി. വിദ്വേഷം പടർത്തുന്നതാണ് വിവേകിന്റെ ട്വീറ്റെന്ന് ചിലർ വിമർശിച്ചു. വ്യത്യസ്താഭിപ്രായം പറയുന്നതും സംവാദത്തിവേർപ്പെടുന്നതും ഒരാളെ അർബൻ നക്‌സലാക്കുമെങ്കിൽ അതങ്ങനെയാവട്ടെയാന്നായിരുന്നു ചിലരുടെ പ്രതികരണം.

ജനുവരി ഒന്നിന് നടന്ന ദളിത്-സവർണ സംഘർഷത്തിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ദളിത് കൂട്ടായ്മ എൽഗാർ പരിഷത്ത് നടത്തിയ പ്രഭാഷണമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് മനുഷ്യാവകാശ പ്രവർത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അഞ്ച് പേരെയും അവരവരുടെ സ്വന്തം വീടുകളിൽ വീട്ടുതടങ്കലിലാക്കിയാൽ മതിയെന്നും കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, പൂണെ പൊലീസ് എന്നിവർക്ക് കോടതി നോട്ടീസയച്ചു.

എതിരഭിപ്രായങ്ങൾ ജനാധിപത്യത്തിന്റെ സുരക്ഷാ വാൾ ആണെന്നും എതിരഭിപ്രായങ്ങളെ അനുവദിച്ചില്ലെങ്കിൽ പ്രഷർ കുക്കർ പോലെ പൊട്ടിത്തെറിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, മനുഷ്യാവകാശ പ്രവർത്തകരെയും ദളിത് ആക്ടിവിസ്റ്റുകളെയും ഇടത് ബുദ്ധി ജീവികളെയും അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഞാനും അർബൻ നക്സലൈറ്റ് എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ കാമ്പയ്ൻ ആരംഭിച്ചിരുന്നു. നടപടി ക്രമങ്ങൾ പാലിച്ചല്ല പൊലീസ് ഈ അഞ്ചു പേരെയും അറസ്റ്റ് ചെയ്തതെന്നും മനഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന സംശയത്തിലും മഹാരാഷ്ട്ര സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. അടുത്ത മാസം ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാൽ അറിയപ്പെടുന്ന തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവു ഉൾപ്പടെയുള്ളവരുടെ അറസ്റ്റിനെ സ്വാഗതം ചെയ്താണ് ആർഎസ്എസ് നേതൃത്വം രംഗത്തെത്തിയത്. 'തീവ്ര ഇടതുപക്ഷ ആശയങ്ങൾ പിന്തുണയ്ക്കുന്നവർക്കെതിരെയുള്ള നടപടി സ്വാഗതാർഹമാണ്' എന്നായിരുന്നു അറസ്റ്റുകളോടുള്ള ആർഎസ്എസ് പ്രതികരണം. 'ഇത്തരത്തിലുള്ള ചിന്തകൾ പുലർത്തുന്നവരെ തിരിച്ചറിയുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നല്ല നീക്കമാണ്. തീവ്ര ഇടതുപക്ഷം അക്രമങ്ങളുണ്ടാക്കുകയാണ്. അവരെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്.' എ.ബി.വി.പിയുടെ ദേശീയ ഓർഗനൈസിങ് സെക്രട്ടറി സുനിൽ അംബേദ്കർ പറഞ്ഞു.

തീവ്ര ഇടത് ആശയങ്ങളുടെ നേർക്ക് ചായ്വുണ്ടാകാൻ സാധ്യത കൂടുതലുള്ള വിദ്യാർത്ഥികളെ കണ്ടത്തി തിരികെക്കൊണ്ടുവരാനായി അടുത്ത ദിവസം മുതൽ ക്യാംപസ്സുകളിൽ പാൻ-ഇന്ത്യ കോൺടാക്ട് പ്രോഗ്രാം സംഘടിപ്പിക്കാനൊരുങ്ങുകയാണ് എ.ബി.വി.പി. ക്യാംപസുകളിൽ ഇടതുപക്ഷ ആശയങ്ങൾ പ്രചരിക്കുന്നത് ഭരണഘടനയിലധിഷ്ഠിതമായ വ്യവസ്ഥിതികൾക്കെതിരെ തിരിയാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുമെന്നാണ് എ.ബി.വി.പി നേതൃത്വത്തിന്റെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP