Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാലവർഷത്തിൽ പൊലിഞ്ഞത് 483 പേരുടെ ജീവൻ; രക്ഷപ്പെടുത്താൻ നടത്തിയ പരിശ്രമങ്ങൾക്ക് എല്ലാവർക്കും ബിഗ് സല്യൂട്ട്; മഹാപ്രളയം വരുത്തിയത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കണക്ക് കൂട്ടിയതിനേക്കാൾ പെയ്ത മൂന്നിരട്ടിയിലധികം മഴ; ദുരന്തങ്ങളിൽ തകർന്നവരല്ല, ചരിത്രത്തിൽ അതിജീവനത്തിന്റെ പുതിയ അധ്യായം രചിച്ചവരാണ് കേരളീയരെന്ന അഭിമാനബോധത്തോടെ തലയുയർത്തി നിൽക്കാൻ നമുക്ക് കഴിയണം: മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിന്റെ പൂർണരൂപം

കാലവർഷത്തിൽ പൊലിഞ്ഞത് 483 പേരുടെ ജീവൻ; രക്ഷപ്പെടുത്താൻ നടത്തിയ പരിശ്രമങ്ങൾക്ക് എല്ലാവർക്കും ബിഗ് സല്യൂട്ട്; മഹാപ്രളയം വരുത്തിയത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കണക്ക് കൂട്ടിയതിനേക്കാൾ പെയ്ത മൂന്നിരട്ടിയിലധികം മഴ; ദുരന്തങ്ങളിൽ തകർന്നവരല്ല, ചരിത്രത്തിൽ അതിജീവനത്തിന്റെ പുതിയ അധ്യായം രചിച്ചവരാണ് കേരളീയരെന്ന അഭിമാനബോധത്തോടെ തലയുയർത്തി നിൽക്കാൻ നമുക്ക് കഴിയണം: മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിന്റെ പൂർണരൂപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ കലാവർഷത്തിൽ പൊലിഞ്ഞത് 483 പേരുടെ ജീവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്ത് സ്വന്തം സഹോദരന്മാരെന്ന പോലെ ആളുകളെ രക്ഷിക്കാൻ സാഹസിക പ്രവർത്തനങ്ങൾ നടത്തിയ എല്ലാവർക്കും ബിഗ് സല്യൂട്ട് നൽകാമെന്ന് അദ്ദേഹം പ്ത്യകേ നിയമഭാ സമ്മേളനത്തിൽ സംസാരിക്കവേ പറഞ്ഞു. പ്രളയാനന്തര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവർഷക്കെടുതിക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രളയത്തിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമായി. കനത്ത മഴയിലും, പ്രളയത്തിലും ഉരുൾപൊട്ടലിലും 483 പേർ മരിച്ചു. 14 പേരെ കാണാതായി. 140 പേർ ആശുപത്രിയിലായി. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജിവിക്കേണ്ട അവസ്ഥയിലെത്തി. നിലവിലെ സ്ഥിതി അനുസരിച്ച് 305 ക്യാമ്പുകളിലായി 16,767 കുടുംബങ്ങളിലെ 59,296 ആളുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിന്റെ പൂർണരൂപം

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവർഷക്കെടുതിക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. മൺസൂണിന്റെ തുടക്ക ഘട്ടത്തിൽ തന്നെ ദുരന്തങ്ങൾ വിതച്ച കാലവർഷം ഓഗസ്റ്റ് മാസമാവുമ്പോഴേക്കും മഹാപ്രളയത്തിലേക്ക് എത്തുകയാണുണ്ടായത്. ഈ ദുരിതത്തിൽ കേരളത്തിലെ ലക്ഷക്കണക്കിന് ജനതയുടെ ജീവിതം അതീവ ദുരിതമായി മാറുകയും ചെയ്തു. ചോര നീരാക്കി സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം പലർക്കും അഭിമുഖീകരിക്കേണ്ടിവന്നിരിക്കുകയാണ്. തങ്ങളുടെ ദുരന്തത്തെ താങ്ങാനാവാതെ മരണപ്പെട്ടവരും ഉണ്ട് എന്നത് ദുരന്തത്തിന്റെ നിജസ്ഥിതിയെ പുറത്തുകൊണ്ടുവരുന്നതാണ്.

കനത്ത കാലവർഷത്തെത്തുടർന്ന് ഉരുൾപ്പൊട്ടൽ,വെള്ളപ്പൊക്കം,മണ്ണിടിച്ചിൽ തുടങ്ങിയവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി. അതിന്റെ ഫലമായി 483പേരുടെ ജീവൻ ഇത് കവരുകയും ചെയ്തു. 14പേരെ കാണാതായിട്ടുണ്ട്. 140 പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494കുടുംബങ്ങളിലായി14,50,707 പേർ വരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജീവിക്കേണ്ട നിലയിലേക്ക് അത് എത്തുകയും ചെയ്തു. ഇന്നത്തെ സ്ഥിതി അനുസരിച്ച് 305ക്യാമ്പുകളിലായി 16,767കുടുംബങ്ങളിലെ 59,296ആളുകൾ ഉണ്ട്.

ചിലരാവട്ടെ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചാണ് ദുരന്തത്തിൽ നിന്ന് രക്ഷ നേടിയത്.

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിന്റെ തീക്ഷണമായ ഇടപെടലുകളാണ് മരണസംഖ്യ താരതമ്യേന കുറയ്ക്കുന്ന സാഹചര്യം രൂപപ്പെടുത്തിയത്. സ്വന്തം ജീവൻപോലും പണയപ്പെടുത്തിക്കൊണ്ടുള്ള രക്ഷാപ്രവർത്തനമായിരുന്നു നാട് ദർശിച്ചത്. രക്ഷാപ്രവർത്തകർ ബോട്ട് മറിഞ്ഞും മറ്റും പോലും അപകടത്തിൽപ്പെട്ടു. എന്നിട്ടും രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്മാറാതെയും പതറാതെയും സ്വന്തം സഹോദരന്മാരെ എന്നപോലെ രക്ഷപ്പെടുത്താൻ സാഹസികമായി നടത്തിയ പരിശ്രമങ്ങൾ നടത്തിയ എല്ലാവർക്കും നമുക്ക് ബിഗ് സല്യൂട്ട് നൽകാം.

സമ്പദ്ഘടനയ്ക്ക് തിരിച്ചടി

വീടുകൾക്കും പശ്ചാത്തല സൗകര്യങ്ങൾക്കും ഉണ്ടായിട്ടുള്ള കെടുതി സംസ്ഥാനത്തിന്റെ വികസന പ്രക്രിയയെ തന്നെ തകിടംമറിക്കുന്ന വിധത്തിൽ വന്നിരിക്കുകയാണ്. വീടുകൾക്കുണ്ടായ തകർച്ച,ഗൃഹോപകരണങ്ങളുടെ നഷ്ടം, കാർഷികനഷ്ടം,വളർത്തുമൃഗങ്ങളുടെ നഷ്ടം,ജീവനോപാധികളുടെ നഷ്ടങ്ങൾ,വ്യാപാരമടക്കമുള്ള സ്ഥാപനങ്ങളുടെ തകർച്ച,വിദ്യാലയങ്ങളും ആശുപത്രികളും സർക്കാർ ഓഫീസുകളും ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ നഷ്ടം, പാരിസ്ഥിതികമായ മാറ്റങ്ങൾ ഇവയെല്ലാം കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഏറെ വലുതാണ്. ടൂറിസം പോലുള്ള മേഖലയ്ക്കും ഇത് തിരിച്ചടിയായിട്ടുണ്ട്. പ്രാഥമികമായ കണക്കുകൾ സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ വാർഷിക പദ്ധതിയേക്കാൾ കൂടിയ തോതിലുള്ള നഷ്ടം നമുക്ക് ഉണ്ടായി എന്നതാണ്.

ഏതൊരു ദുരന്തത്തെയും അതിജീവിക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യ ഘട്ടമായ രക്ഷാപ്രവർത്തനം അവസാനിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടമായ പുനരധിവാസവം നടന്നുകൊണ്ടിരിക്കുകയാണ്. അത് വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള ഇടപെടലുകൾ നടന്നുകൊണ്ടിരിക്കുന്നു.

പുനർനിർമ്മാണമെന്ന എറ്റവും പ്രധാനപ്പെട്ട കടമ ഇനി നമുക്ക് ഏറ്റെടുക്കാനുണ്ട്. അത് ഏത് വിധത്തിലാകണമെന്നത് പുതിയ കേരള സൃഷ്ടിയെക്കൂടി അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അതിനുതകുന്ന ക്രിയാത്മകമായ ചർച്ചകൾ ഇവിടെ ഉയർന്നുവരേണ്ടതുണ്ട്. അതിന് വേണ്ടി കൂടിയാണ് ഇത്തരമൊരു പ്രത്യേക സമ്മേളനം വിളിച്ചുചേർത്തത്.

ഇവിടെ നിലനിൽക്കുന്ന മാനവികതയും അതിന്റെ അടിത്തറയിൽ രൂപപ്പെട്ടുവന്ന ഐക്യവുമാണ് ഇത്തരമൊരു മഹാദുരന്തത്തെ മറികടക്കുന്നതിനുള്ള നമ്മുടെ കരുത്ത്. ലോകത്തെമ്പാടുമുള്ള ജനത ഇതുമായി ഐക്യപ്പെട്ടുനിൽക്കുന്നതിന് പ്രചോദനമായി നിൽക്കുന്ന സുപ്രധാനമായ ഘടകങ്ങളിലൊന്ന് ഒറ്റക്കെട്ടായുള്ള നമ്മുടെ സമീപനമാണ്. അതിനെ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനും നാട് നേരിടുന്ന ഈ പ്രതിസന്ധിയെ മറികടക്കുവാനുള്ള ക്രിയാത്മകമായ ചർച്ചകളും നിർദ്ദേശങ്ങളും ഇവിടെ ഉണ്ടാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ദുരന്തഘട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചവരാണ് ഈ സഭയിലെ അംഗങ്ങൾ. അതിന് കക്ഷിഭേദമുണ്ടായിരുന്നില്ല. രക്ഷാ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചണിനിരന്നു. അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രക്ഷാപ്രവർത്തനഘട്ടത്തിൽ സർക്കാരിന് ഏറെ സഹായകമായിരുന്നു. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായുള്ള പുനർനിർമ്മാണ പ്രവർത്തനത്തിനും ഇത്തരത്തിലുള്ള ക്രിയാത്മകമായ ഇടപെടലാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

സർക്കാരിന്റെ തയ്യാറെടുപ്പുകൾ

സംസ്ഥാനത്ത് കാലവർഷക്കെടുതി ഉണ്ടാകുമെന്നുള്ള സൂചന കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്നും ഉണ്ടായപ്പോൾ തന്നെ അതിനെ നേരിടാനുള്ള ക്രിയാത്മകമായ ഇടപെലുകൾ സർക്കാർ നടത്തിയിരുന്നു. എന്നാൽ പ്രവചിച്ചതിനേക്കാൾ എത്രയോ വലിയ കാലവർഷമാണ് ഏതാനും ദിവസങ്ങളിൽ ഇവിടെ ഉണ്ടായത്. അത് നമ്മുടെ സവിശേഷമായ ഭൂഘടനയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഈ സവിശേഷ സാഹചര്യമാണ് കാലവർഷക്കെടുതിയുടെ വിവിധ രൂപങ്ങളിലേക്ക് സംസ്ഥാനത്തെ എത്തിച്ചത്.

16.05.2018 മുതൽ തന്നെ ഇക്കാര്യത്തിൽ തയ്യാറെടുപ്പുകൾ സർക്കാർ തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ യോഗം ഉൾപ്പെടെ വിവിധ തലങ്ങളിലെ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു.

പ്രളയത്തിലേക്ക് കേരളം

കാലവർഷക്കെടുതി രൂക്ഷമായ തരത്തിലേക്ക് വരുന്നത് കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ കട്ടിപ്പാറയിൽ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായതോടെയാണ്. ഈ ദുരന്തത്തിൽ 14 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. വീടുകൾ പലതും തകർന്നു. വമ്പിച്ച കൃഷിനാശത്തിലേക്കും ഇത് നയിച്ചു. ഭൂമിയുടെ പ്രതല ഘടനയ്ക്ക് തന്നെ മാറ്റമുണ്ടായി.

മലപ്പുറം, കണ്ണുർ,കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ വലിയ നാശനഷ്ടം വിതച്ച് കൊണ്ട് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വ്യാപകമായി. വയനാട് ജില്ല തികച്ചും ഒറ്റപ്പെട്ടു. ആലപ്പുഴ, കോട്ടയം,കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാവട്ടെ കനത്ത മഴയിൽ വെള്ളം കയറിയതിനെത്തുടർന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതിയുമുണ്ടായി.

കേരളം കനത്ത പ്രളയത്തിൽ

ഓഗസ്റ്റ് 8-ാം തീയ്യതി രാവിലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ആരംഭിച്ചതോടെയാണ് കാലവർഷക്കെടുതി ഈ നൂറ്റാണ്ടിലെ എറ്റവും വലിയ ദുരന്തമായി മാറുന്നതിലേക്ക് നയിച്ചത്. കാലാവസ്ഥ പ്രവചനത്തിന്റെ എല്ലാ കണക്കുകളെയും തെറ്റിച്ചുകൊണ്ടാണ് സംസ്ഥാനത്ത് കനത്തമഴ തുടർച്ചയായി പെയ്തത്. ഓഗസ്റ്റ് 9 മുതൽ 15വരെയുള്ള ഘട്ടത്തിൽ സംസ്ഥാനത്ത് കണക്ക് കൂട്ടിയ മഴ 98.5മില്ലീമീറ്ററായിരുന്നു. എന്നാൽ പെയ്തതാവട്ടെ 352.2 മില്ലീമീറ്റർ. അതായത് കേരളത്തിൽ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കണക്ക് കൂട്ടിയതിനേക്കാൾ മൂന്നിരട്ടിയിലധികം മഴയാണ് സംസ്ഥാനത്തുണ്ടായത്.

മഴ കനത്തതോടെ കേരളത്തിലെ നദികളിലെല്ലാം വൻതോതിൽ വെള്ളം കയറി. ഭാരതപ്പുഴ,പെരിയാർ, പമ്പ,ചാലക്കുടിപുഴ,അച്ചൻകോവിലാർ തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകി. കേരളത്തിലെ 82ഡാമുകളും നിറഞ്ഞ് കവിഞ്ഞു. മഴ താങ്ങാനാവാതെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി. ചിലയിടങ്ങളിലാവട്ടെ നദി വഴിമാറി ഒഴുകുന്ന സാഹചര്യം വരെ ഉണ്ടായി.

മഴവെള്ളത്തിന്റെ കുത്തൊഴുക്കിലും വെള്ളപ്പൊക്കത്തിലും ലക്ഷക്കണക്കിന് വീടുകളിൽ വെള്ളംകയറി. പതിനായിരക്കണക്കിന് വീടുകൾ മുങ്ങിപ്പോയി. റോഡുകളും പാലങ്ങളും വ്യാപകമായി തകർന്നു.57,000 ത്തോളം ഹെക്ടർ കൃഷിയിടം വെള്ളത്തിനടിയിലായി. ഇവിടങ്ങളിൽ ജീവനോപാധികളാവട്ടെ പൂർണ്ണമായും തകർന്നുപോയി. വളർത്തുമൃഗങ്ങളും പക്ഷികളും വെള്ളപ്പൊക്കത്തിൽ ചത്തുമലച്ചു. സർക്കാർ സ്ഥാപനങ്ങൾ വ്യാപകമായി വെള്ളത്തിനടിയിലായി. വിലപ്പെട്ട രേഖകൾ പലതും മഴയിൽ കുതിർന്ന് നശിച്ചു. ഉരുൾപൊട്ടലിലും മലയിടിച്ചിലിലും ഭൂമിയുടെ പ്രതലത്തിന്റെ ഘടന തന്നെ മാറിപ്പോയി.

ചുരുക്കത്തിൽ കാലവർഷക്കെടുതിക്ക് ഇരയായ പ്രദേശങ്ങളിലെ ജനജീവിതവും സാമ്പത്തികക്രമവും പാരിസ്ഥിതികമായ അവസ്ഥയും തകിടം മറിഞ്ഞു. കാലവർഷക്കെടുതിയും വെള്ളപ്പൊക്കവും പതിനായിരക്കണക്കിന് ജനതയുടെ ജീവൻ തന്നെ പ്രതിസന്ധിയിലാക്കുന്ന സ്ഥിതിയായി ഇത് മാറി. അങ്ങനെ ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ പ്രളയത്തിലേക്ക് കേരളം എടുത്തെറിയപ്പെട്ടു.

രക്ഷാ പ്രവർത്തനങ്ങൾ

സംസ്ഥാനത്തുണ്ടായ ഈ പ്രളയക്കെടുതിയെ നേരിടുന്നതിന് സർക്കാർ സംവിധാനത്തെ ഫലപ്രദമായി ചലിപ്പിച്ചുകൊണ്ടും ബഹുജനങ്ങളെ ആകമാനം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അണിനിരത്തിക്കൊണ്ടുമാണ് സർക്കാർ ഇടപെട്ടത്. പൊലീസ്, ഫയർഫോഴ്സ് സംവിധാനം തുടക്കത്തിൽ തന്നെ സജീവമായി. വെള്ളപ്പൊക്കത്തിന്റെ രൂക്ഷത ബോധ്യമായ ഉടനെത്തന്നെ കേന്ദ്രസേനകളെയും സൈന്യത്തെയും അണിനിരത്തികൊണ്ടുള്ള സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിലേക്ക് സംസ്ഥാനം നീങ്ങി. യുദ്ധകാലാടിസ്ഥാനത്തിലുള്ള ഈ ഇടപെടലുകളാണ് മരണസംഖ്യ കുറച്ചുകൊണ്ടുവരുന്നതിന് നിതാനമായത്.

കാലവർഷക്കെടുതിയുടെ തുടക്കത്തിൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള രക്ഷാപ്രവർത്തനത്തിനാണ് സർക്കാർ ഊന്നൽ നൽകിയത്. രക്ഷാ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി 24മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സെക്രട്ടറിയേറ്റിൽ ഓഗസ്റ്റ്9-ാം തീയ്യതി ആരംഭിച്ചു. ജില്ലാ കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കാൻ തുടങ്ങി. ജില്ലാ കളക്ടർമാരെ ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനത്തെ ഏകോപിപ്പിക്കുന്നതിന് നിശ്ചയിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്പെഷ്യൽ ഓഫീസർമാരായി ദുരന്തബാധിത പ്രദേശങ്ങളിൽ നിയോഗിച്ചു.

രക്ഷാ പ്രവർത്തനത്തിന്റെ ചുമതല പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവികൾക്ക്പുറമെ ജില്ലകളിൽ ഐ.പി.
എസ് ഉദ്യോഗസ്ഥരെ പ്രത്യേക ചുമതല നൽകി നിയോഗിച്ചു. ഒരോ ജില്ലയിലും മന്ത്രിമാർക്ക് പ്രത്യേക ചുമതലയും നൽകി. ചുമതല നൽകിയ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ അവലോകന യോഗങ്ങൾ നടന്നു. അതിലൂടെ രക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനം മന്ത്രിമാരുടെ നേതൃത്വത്തിൽ നിർവഹിക്കുകയും ചെയ്തു.

സന്നദ്ധ സംഘടനകളെയും ജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള രക്ഷാ പ്രവർത്തനങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ തീവ്രമായി നടപ്പിലാക്കി. കടലിലെ ശക്തമായ തിരകളെയും ഒഴുക്കിനെയും നിത്യജീവിതത്തിൽ നേരിട്ട അനുഭവമുള്ള മത്സ്യത്തൊഴിലാളികളെയും രക്ഷാ പ്രവർത്തനത്തിന് അണിനിരത്തുന്നതിനുള്ള ഇടപെടലും സർക്കാർ നടത്തി.

ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര സേനയുടെയും സൈനികവിഭാഗങ്ങളുടെയും സേവനം ആവശ്യപ്പെട്ടു. കാലവിളംബരം കൂടാതെ അവയുടെ വിന്യാസം ഉറപ്പാക്കുകയും ചെയ്തു. ഇവർ കൂടി രക്ഷാ പ്രവർത്തനത്തിൽ സജീവമായതോടെ ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സാധിക്കുകയും ചെയ്തു.

ഒരോ ദിവസത്തെയും പ്രവർത്തനത്തെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ രാവിലെയും വൈകുന്നേരവും അവലോകന യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് രക്ഷാ പ്രവർത്തനം പുരോഗമിച്ചത്.

പ്രളയദുരിതം സൃഷ്ടിച്ച പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് 21.08.2018 ന് സർവ്വകക്ഷിയോഗവും വിളിച്ചുചേർത്തു. ദുരിതാശ്വാ പ്രവർത്തനങ്ങളിൽ യോജിച്ചുനിന്നുകൊണ്ട് പ്രവർത്തിക്കാനുള്ള തീരുമാനമാണ് അതിലുണ്ടായത്. ദുരിതാശ്വാസ പ്രവർത്തനത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഈ യോഗത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും സഹായകമായി.

മന്ത്രിസഭായോഗ തീരുമാനങ്ങൾ

പ്രളയം സംസ്ഥാനത്തെ ബാധിച്ച ഘട്ടത്തിൽ വിവിധഘട്ടങ്ങളിലായി പലതവണ മന്ത്രിസഭായോഗങ്ങൾ ചേരുകയുണ്ടായി. അതാത് ഘട്ടത്തിലെ പ്രശ്നങ്ങളെ പരിശോധിച്ചുകൊണ്ട് അടിയന്തര ഇടപെടലുകൾ ഇതിലുണ്ടായി. ഇക്കാര്യത്തിൽ ഇടപെടുന്നതിനും ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിനും മന്ത്രിസഭാ ഉപസമിതിയെ തന്നെ നിശ്ചയിച്ചു. ശ്രീ. ഇ.പി. ജയരാജൻ, ശ്രീ. ഇ. ചന്ദ്രശേഖരൻ, ശ്രീ. മാത്യൂ.ടി. തോമസ്, ശ്രീ. എ. കെ ശശീന്ദ്രൻ, ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരായിരുന്നു അംഗങ്ങൾ.

പുനർനിർമ്മാണത്തിനുള്ള അധികവിഭവ സമാഹരണവും അടിയന്തര ധനസഹായവും ഉൾപ്പെടെയുള്ള തീരുമാനങ്ങളും എടുത്തത് മന്ത്രിസഭായോഗങ്ങളിലാണ്. കൃത്യസമയത്തുള്ള ഇത്തരം ഇടപെടലുകൾ ദുരിതാശ്വാസ പ്രവർത്തനത്തെ ശരിയായ പാതയിലൂടെ നയിക്കുന്നതിന് വഴിതെളിയിച്ചു.

അഭൂതപൂർവ്വമായ ഒത്തൊരുമ

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത രക്ഷാ പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നത്. മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങിക്കൊണ്ട് രക്ഷാ പ്രവർത്തനത്തിന്റെ പുതിയ അധ്യായങ്ങൾ ഇതിന്റെ ഭാഗമായി രചിക്കപ്പെട്ടു. ത്യാഗസന്നദ്ധതയുടെയും ആത്മസമർപ്പണത്തിന്റെയും വഴികളിലൂടെ അത് മുന്നേറി. ഈ രക്ഷാ പ്രവർത്തനം നമ്മുടെ നാടിന്റെ മാത്രമല്ല,ലോകത്തിന്റെയാകെ അംഗീകാരം നേടിയെടുത്തിരിക്കുകയാണ്. തങ്ങളെക്കാൾ മറ്റുള്ളവരുടെ ജീവന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ജനകീയ രക്ഷാ പ്രവർത്തനമായിരുന്നു അത്. രക്ഷാ പ്രവർത്തനത്തിൽ സജീവമായ എല്ലാവരുടെയും സേവനത്തെയും സർക്കാർ മാനിക്കുന്നു.

രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി വീടുകളിൽ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ക്യാമ്പുകളിലുള്ളവർക്ക് ഭക്ഷണവും അടിസ്ഥാന ആവശ്യങ്ങളും ഒരുക്കുന്നതിൽ വലിയ സഹായമാണ് കേരളത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായത്. അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എല്ലാവരുടെയും സേവനത്തെ സർക്കാർ ഏറെ വിലമതിക്കുന്നു.

രക്ഷാ പ്രവർത്തനത്തിന്റെ സവിശേഷത

രക്ഷാ പ്രവർത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ ചില ഘടകങ്ങളുണ്ട്. ഒന്നാമതായി പൊലീസിനെ രക്ഷാ പ്രവർത്തനത്തിന്റെ ചുമതല ഏൽപ്പിച്ചു എന്നതാണ്. സൈന്യത്തിനെ കൃത്യസമയത്ത് ആവശ്യപ്പെടുകയും അവയെ ഫലപ്രദമായി വിന്യസിക്കുന്നതിനും സാധിച്ചതും പ്രധാനമാണ്. ആർമി, എയർഫോഴ്സ്,നാവികസേന, കോസ്റ്റ്ഗാർഡ് എൻ.ഡി.ആർ.എഫ്,ബി.എസ്.എഫ്,സിആർപിഎഫ്,ഐ.ടി.ബി.എഫ് എന്നീ കേന്ദ്രസേനകളിൽനിന്നായി7443 പേരാണ് അണിനിരന്നത്. 40,000-ത്തോളം വരുന്ന പൊലീസ് സേനയും 3200-ഓളം വരുന്ന ഫയർഫോഴ്സ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. വനം,എക്സൈസ്, ജയിൽ,മോട്ടോർ വാഹന വകുപ്പുകളിലെ ജീവനക്കാരും റവന്യൂ വകുപ്പിലെ ജീവനക്കാരും രക്ഷാ പ്രവർത്തനങ്ങളിൽ ഒപ്പം ചേർന്നു. ഇതോടൊപ്പം, നാട്ടുകാരും ചേർന്നതോടെയാണ് രക്ഷാപ്രവർത്തനം സജീവമായത്.

പൊലീസിന്റെയും സൈന്യത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഏകോപനം ഉറപ്പുവരുത്തുന്ന തരത്തിൽ സംസ്ഥാന തലത്തിൽ രാവിലെയും വൈകുന്നരേവും നടന്ന അവലോകന യോഗങ്ങളും ഇത്തരം പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തി. മത്സ്യത്തൊഴിലാളികളെ രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കുക എന്ന സുപ്രധാനമായ തീരുമാനവും രക്ഷാ പ്രവർത്തനത്തെ ലക്ഷ്യത്തിലേക്കെത്തിക്കുന്നതിന് സുപ്രധാന ഘടകമായി. നമ്മുടെ നാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനുള്ള സേന എന്ന നിലയിൽ ഉയരുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് കഴിയുന്ന സ്ഥിതിയുണ്ടായി. സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ബഹുജനങ്ങളും തമ്മിൽ വിളക്കിച്ചേർത്തുകൊണ്ടുള്ള ശൈലി രക്ഷാ പ്രവർത്തനത്തിന്റെ കരുത്ത് വർദ്ധിപ്പിച്ചു.

പുനരധിവാസത്തിന്റെ വഴിയേ

ദുരിതത്തിന്റെ ഒന്നാം ഘട്ടമായ രക്ഷാ പ്രവർത്തനം പൂർത്തീകരിച്ച ശേഷം പുനരധിവാസത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലേക്ക് നാം ഇപ്പോൾ കടന്നിരിക്കുകയാണ്. വീടുകൾ താമസയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും ലക്ഷ്യത്തോടടുക്കുകയാണ്. ഗതാഗത സൗകര്യങ്ങൾ,വൈദ്യുതി, കുടിവെള്ളം,ഭക്ഷണം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നല്ല നിലയിൽ പുരോഗമിക്കുന്നുണ്ട്.

നാടിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഈ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി അണിചേർന്ന് മുന്നോട്ടുപോകുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവജനങ്ങൾ ഈ പ്രവർത്തനത്തിൽ ഏറെ സജീവമായി പങ്കെടുക്കുകയാണ്. പൊലീസും ഫയർഫോഴ്സും സർക്കാരിന്റെ ഭരണ സംവിധാനങ്ങളും ബഹുജനങ്ങളുമായി കൈകോർത്ത് പ്രവർത്തനരംഗത്ത് സജീവമായി നിലയുറപ്പിച്ചിരിക്കുകയാണ്.

വീടുകളിൽ താമസം ആരംഭിക്കുന്നതിന് അടിസ്ഥാനപരമായ സൗകര്യങ്ങൾ ലഭ്യമാക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. പ്രാഥമികമായ ചെലവിന്10,000 രൂപ സർക്കാർ ഒരോ കുടുംബത്തിനും നൽകുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിനുവേണ്ടിയുള്ള തുക എസ്.ഡി.ആർ.എഫിൽ നിന്നും സി.എം.ഡി.ആർ.എഫിൽ നിന്നും കളക്ടർക്ക് ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ദുരന്ത നിവാരണ മാർഗരേഖ അനുസരിച്ച് ഒരു കുടുംബത്തിന് 3800രൂപ മാത്രമാണ് നൽകാൻ കഴിയുന്നത്. തുക പരിമിതമായതിനാൽ 6200രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുമാണ് നൽകുന്നത്. വീടുകളിൽ താമസം ഉറപ്പിക്കുന്നതിനായി അത്യാവശ്യ വസ്തുക്കളുടെ കിറ്റും സൗജന്യമായി നൽകിത്തുടങ്ങിയിട്ടുണ്ട്.

ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നിടത്ത് പകർച്ചവ്യാധികളുടെ വ്യാപനവും സംഭവിക്കാൻ സാധ്യതയുള്ളതാണ്. അത് തടയുന്നതിന് ആരോഗ്യ പ്രവർത്തകരുടെ സജീവമായ ഇടപെടലും നടത്തിക്കൊണ്ടിരിക്കുന്നു. പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക് അത് തിരിച്ചുനൽകുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുകയാണ്. നഷ്ടപ്പെട്ട രേഖകൾ തിരിച്ചുനൽകാൻ ഐടി സംവിധാനത്തിന്റെ സഹായത്തോടെയുള്ള നടപടികളും ശരിയായ ദിശയിലാണ്. പ്രളയദുരിതത്തിൽ തകർന്നുപോയ ജനജീവിതത്തെ തിരികെ കൊണ്ടുവരാനുള്ള ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നത്. വീട് തകർന്നപ്പോൾ തങ്ങളുടെ ജീവനോപാധിയായ കന്നുകാലികളോടൊപ്പമാണ് ചിലർ ക്യാമ്പുകളിൽ എത്തിയത്. കാലിത്തീറ്റ നൽകി അവയെ സംരക്ഷിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെ ഇത് നടപ്പിലാക്കുകയാണ് സർക്കാർ. അങ്ങനെ ഒരു വലിയ വിഭാഗം ജനതയെ ജീവിതത്തിന്റെ വഴിത്താരകളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പാതയിലൂടെ നാം മുന്നേറുകയാണ്.

പുനർനിർമ്മാണം

ദുരന്തത്തെ മറികടക്കാനുള്ള പ്രവർത്തനത്തിലെ സുപ്രധാനമായ ഘട്ടമാണ് പുനർനിർമ്മാണത്തിന്റേത്. ക്രിയാത്മകമായ ചർച്ചയുടെയും ശരിയായ പഠനത്തിന്റെയും അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട ഒന്നാണ് ഇത്. അത് സംബന്ധിച്ച വിശദമായ ചർച്ചകൾ ഈ സഭയിലുണ്ടാകുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്.

നാല് ഘടകങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. ഒന്നാമതായി ആവശ്യമായ സമ്പത്ത് കണ്ടെത്തുക എന്നതാണ്. ഏത് തരത്തിലുള്ള പുനർനിർമ്മാണമാണ് നടത്തേണ്ടത് എന്നത് രണ്ടാമതായി വരുന്നു. പുനർനിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യവും നമുക്ക് ഏറ്റെടുക്കാനുണ്ട്. ഒപ്പം ജീവിനോപാധികൾ ഉറപ്പുവരുത്തിക്കൊണ്ടേ ജനജീവിതത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനാവൂ. അത്തരം പ്രവർത്തനങ്ങളിലും ഊന്നുക എന്നതും പ്രധാനമാണ്. ഇത്തരം പ്രവർത്തനങ്ങൾ ഏതൊക്കെ നിലയിൽ സംഘടിപ്പിക്കാനാവും എന്ന കാര്യവും പുനർനിർമ്മാണത്തിന്റെ ഭാഗമായി ചർച്ച ചെയ്യപ്പെടേണ്ടത്.

സാമ്പത്തികം

പുനർനിർമ്മാണത്തിന് എറ്റവും അനിവാര്യമായത് അതിനുള്ള പണം കണ്ടെത്തുക എന്നതാണ്. ഇതിന് എറ്റവും കരുത്ത് പകരുന്ന ഘടകമായിട്ടുള്ളത് ഒരോ കേരളീയനും നാടിനെ സംരക്ഷിക്കുന്നതിന് ഇറങ്ങേണ്ടതുണ്ട് എന്ന പൊതുബോധം ഉയർന്നുവന്നിട്ടുണ്ട് എന്നതാണ്. ഈ ജനപിന്തുണയാണ് പ്രതിസന്ധിയെ അതിജീവിക്കാമെന്ന ആത്മവിശ്വാസം സർക്കാരിന് പ്രദാനം ചെയ്യുന്നത്.

സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവരും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്നവരും ഈ പ്രതിസന്ധിയുടെ ഘട്ടത്തിൽ നമ്മെ സഹായിക്കാൻ മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. ഓണാഘോഷവും വിവാഹവും ഉൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവച്ച് അതിന്റെ തുക പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നൽകിയവർ നിരവധിയാണ്. ചെറിയ കുട്ടികളുടെ സമ്പാദ്യ കുടുക്കയിലെ പണം മുതൽ മുതിർന്ന പൗരന്മാരുടെ പെൻഷൻ തുക വരെ നൽകിയവരുണ്ട്. സ്വന്തമായുള്ള വസ്തു സർക്കാരിന്റെ പേരിൽ കൈമാറിയും സഹായങ്ങൾ നൽകിയവരുണ്ട്. ഇത്തരത്തിൽ മാതൃകാപരമായി സംഭാവന നൽകിയ നിരവധിപേരുണ്ട്. എല്ലാം ഇവിടെ വിസ്തരിക്കുന്നില്ല. പതിവ് രീതികളെ മറികടന്നുകൊണ്ട് ഇത് സംഭവിക്കുന്നുവെന്നത് നമുക്കെല്ലാം ഏറെ ആത്മവിശ്വാസം പകരുന്നതാണ്.

ഒരു മാസത്തെ വേതനം പുനർനിർമ്മാണത്തിനായി ലഭ്യമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചപ്പോൾ വലിയ തോതിലുള്ള പിന്തുണയാണ് ഉണ്ടായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ അനുകൂലമായി തന്നെയാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത് എന്നതും ആത്മവിശ്വാസം പകരുന്ന സുപ്രധാന ഘടകമാണ്. മിക്ക സർവ്വീസ് സംഘടനകളും ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തു എന്നതും സംസ്ഥാനത്തുയർന്നുവന്നിരിക്കുന്ന ഗുണപരമായ അന്തരീക്ഷത്തിന്റെ സാക്ഷ്യപത്രമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്29.08.2018 വരെ 730 കോടി രൂപയാണ് ലഭിച്ചത്. ചെക്കായും സ്ഥലങ്ങളായും ആഭരണങ്ങളായും മറ്റു വാഗ്ദാനമായും ലഭിച്ചത് ഇതിന് പുറമെ വരും.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ അടിയന്തര ആശ്വാസം സംസ്ഥാനത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്. 600 കോടി രൂപയാണ് ഇത്തരത്തിൽ ലഭിച്ചിട്ടുള്ളത്. കേന്ദ്ര സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം കെടുതിയുടെ വ്യാപ്തികൂടി കണക്കിലെടുത്തുകൊണ്ട് കൂടുതൽ തുക ലഭിക്കുന്ന സാഹചര്യമുണ്ടാകും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായവാഗ്ദാനങ്ങൾ പ്രവഹിക്കുന്നുണ്ട്. അവ നിയമപരമായ രീതികളിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്കും സർക്കാർ നീങ്ങുകയാണ്. ലോകത്തിന്റെ എല്ലാ മേഖലയിൽ നിന്നും നീണ്ടുവരുന്ന സഹായഹസ്തങ്ങൾ സംസ്ഥാനത്തിന് ആത്മവിശ്വാസം പകരുന്നതാണ്.

സഹായിക്കുന്നതിനായി ലോകത്തെമ്പാടുമുള്ള വിവിധ ഏജൻസികളും രംഗത്തുവരുന്നുണ്ട്. ഇന്നലെ (29.08.2018)ലോകബാങ്കിന്റെ സംഘം കേരളത്തിൽ വന്നിരുന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി സംഘം ചർച്ച നടത്തിക്കഴിഞ്ഞു. നമ്മുടെ സംസ്ഥാനത്തിന്റെ താത്പര്യത്തിനനുസൃതമായ സഹായങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് സ്വീകരിക്കുക എന്നതാണ് സർക്കാർ നയം.

പ്രവാസികളെ നമ്മുടെ വികസന പ്രവർത്തനങ്ങളുമായി കണ്ണിചേർക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ളതാണ്. ലോകകേരള സഭ. ഈ സഭയുടെ ശേഷിയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ മേഖലയിലെ സഹായം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്.

പുനർനിർമ്മാണം ഏത് തരത്തിൽ

പുനർനിർമ്മാണം ഏത് വിധത്തിലായിരിക്കണം എന്നത് ഗൗരവകരമായ ഒരു വിഷയമാണ്. ഈ പ്രളയ ദുരന്തം പാരിസ്ഥിതികമായ ചില കാര്യങ്ങൾ മുന്നോട്ടുകൊണ്ടുവന്നിട്ടുണ്ട്. പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും എളുപ്പം ബാധിക്കാവുന്ന സ്ഥലങ്ങളിൽ പുനരധിവാസം നടത്തണമോ എന്നത് പ്രധാനപ്പെട്ട പ്രശ്നമാണ്. ഇന്നത്തെ ചർച്ചയിൽ ഇക്കാര്യത്തിൽ ഒരു വ്യക്തത നമുക്കെല്ലാവർക്കും കൂടി ഉണ്ടാക്കാനാവണം. പരിസ്ഥിതി കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള നിർമ്മാണപ്രവർത്തനത്തിന്റെ സാധ്യതകൾ ആരായേണ്ടതുണ്ട്.

അസംസ്‌കൃത വസ്തുക്കളുടെ കണ്ടെത്തൽ

റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ളവ വലിയ തോതിൽ തകർന്നുപോയിട്ടുണ്ട്. ഉൾനാടുകളിലെ പശ്ചാത്തല സൗകര്യങ്ങൾ ഏറെ പരിതാപകരമാണ്. അവ പുനഃസ്ഥാപിക്കുന്നതിലൂടെ മാത്രമേ ജനജീവിതത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാവൂ. ഇതിനുള്ള അസംസ്‌കൃത വസ്തുക്കൾ കണ്ടെത്തുക എന്നുള്ളത് നാം മറികടക്കേണ്ട അതീവ ഗൗരവമായ മറ്റൊരു പ്രശ്നമാണ്. ഇത് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് മാത്രമേ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ കാഴ്ചപ്പാടുകൾ പൂർണ്ണതയിലെത്തിക്കാനാവൂ.

ജീവനോപാധികൾ ഉറപ്പുവരുത്തൽ

ജനജീവിതം മുന്നോട്ടുപോകണമെങ്കിൽ ജീവനോപാധികൾ ഉറപ്പുവരുത്താനാവണം. നിലവിൽ പ്രളയബാധിത പ്രദേശങ്ങളിൽ ഇക്കാര്യത്തിൽ വലിയ തകർച്ചയാണ് സംഭവിച്ചിട്ടുള്ളത്. കാർഷികമേഖല തകർന്നിരിക്കുന്നു. വ്യാപാര സ്ഥാപനങ്ങൾ നാശോന്മുഖമായി. ചെറുകിട വ്യവസായങ്ങളുടെ നിലയും വ്യത്യസ്തമല്ല,വളർത്തുമൃഗങ്ങൾ ചത്തുപോയതും പലരുടെയും ജീവിതത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജനങ്ങൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങളെ പരിഹരിച്ചാൽ മാത്രമേ അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാവൂ. അതിനായുള്ള പ്രവർത്തനങ്ങൾ പുനർനിർമ്മാണത്തിലെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നായാണ് സർക്കാർ കാണുന്നത്.

കൊച്ചി വിമാനത്താവളം അടക്കം ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രവർത്തനം നിർത്തിവെക്കേണ്ടിവന്നിട്ടുണ്ട്. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള അന്താരാഷ്ട്ര വിമാനത്താവളം പോലും രണ്ടാഴ്ചയോളം കഴിഞ്ഞേ പ്രവർത്തനക്ഷമമായുള്ളൂ എന്നത് പരിഗണിച്ചാൽ പ്രളയബാധിതമായ ചെറിയ സ്ഥാപനങ്ങൾ സാധാരണ ഗതിയിലെത്താൻ എത്രത്തോളം സമയമെടുക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ.

ഈ പ്രളയഘട്ടത്തിൽ സംഭവിച്ചത് ചെറുകിട കച്ചവടക്കാരും വ്യവസായ സ്ഥാപനങ്ങളുമടങ്ങുന്ന ഒരു വലിയ സമ്പദ് വ്യവസ്ഥ നിശ്ചലാവസ്ഥയിലായി എന്നതാണ്. ഇത് പൂർവ്വ സ്ഥിതിതിയിലെത്തിക്കാൻ ബാങ്കുകളുടെ വായ്പാ പുനക്രമീകരണം കൊണ്ടുമാത്രം സാധ്യമാവില്ല. മാത്രമല്ല,ഇവ പൂർവ്വ സ്ഥിതിയിലെത്താൻ നിലവിലെ ദുരന്തനിവാരണ ചട്ടക്കൂടിൽ നിന്നുള്ള ഇടപെടലുകൾ കൊണ്ട് സാധ്യമാവുകയുമില്ല. പാലിലും പച്ചക്കറിയിലും ഏകദേശം സ്വയംപര്യാപ്തതയിലേക്ക് അടുത്തുനിൽക്കുമ്പോഴാണ് കാലവർഷക്കെടുതിയിൽ നാം അകപ്പെട്ടത്. ഇത് അസംഖ്യം കുടുംബങ്ങളുടെ ജീവനോപാധിയാണ് തകർന്നിരിക്കുന്നത്. ഇവ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്ന കാര്യവും വിശദമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ലോകം നമുക്കൊപ്പം നിൽക്കുന്നു

ഓഖി ദുരന്തത്തെയും നിപ്പയെയും അതിജീവിച്ച നമുക്ക് ഈ വലിയ ദുരന്തത്തെയും മറികടക്കുന്നതിനുള്ള കഴിയുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നമ്മൾ യോജിച്ചുനിന്നാൽ പ്രളയത്തിൽ തകർന്ന കേരളത്തെ കൂടുതൽ പ്രൗഢോജ്ജ്വലമായി തിരിച്ചുപിടിക്കാൻ കഴിയും. ദുരന്തങ്ങളിൽ തകർന്നവരല്ല, അതിനെ അതിജീവിച്ച് കുതിക്കുന്നവരാവണം നാം. ചരിത്രത്തിൽ അതി ജീവനത്തിന്റെ പുതിയ അധ്യായം രചിച്ചവരാണ് കേരളീയരെന്ന അഭിമാനബോധത്തോടെ തലയുയർത്തിനിൽക്കാൻ നമുക്ക് കഴിയണം. അതിനായി നമ്മെ സ്നേഹിക്കുന്നവരോടൊപ്പം കൈകോർത്ത് പിടിച്ചുകൊണ്ട് മുന്നോട്ടുപോകാനാവണം. അതിനുള്ള അടിസ്ഥാനം നമ്മുടെ ഐക്യവും യോജിപ്പുമാണ്. അതാണ് അതിജീവനത്തിന്റെ അടിസ്ഥാനപാഠമെന്നതാണ് സർക്കാർ നിലപാട്.

നമ്മുടെ യോജിപ്പിന്റെയും ത്യാഗത്തിന്റെയും സാഹോദര്യ സ്നേഹത്തിന്റെയും രീതികളാണ് ലോകജനതയെ മുഴുവൻ ആകർഷിച്ചിട്ടുള്ളത്. ഐക്യത്തോടെ നിന്ന് അതിജീവിക്കുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. പ്രളയത്തിന്റെ ദുരിതത്തിൽ മുങ്ങിക്കിടക്കുന്ന കേരളത്തെ ഉയർത്തെഴുന്നേൽപ്പിക്കുന്നതിനുള്ള പ്രയത്നങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും സർക്കാർ പ്രതീക്ഷിക്കുന്നു. ഒറ്റക്കെട്ടായി നമുക്ക് നിൽക്കാനായിട്ടുണ്ട്. അവ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനായാൽ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ ലോകത്തിന് സമ്മാനിക്കാൻ നമുക്ക് കഴിയും അതിനുള്ള സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP