Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വതന്ത്രചിന്തകരെ വെടിവെച്ചിടുന്ന സനാതൻ സൻസ്തയെ നിരോധിക്കാത്തതെന്ത്? ഇസ്ലാമിക തീവ്രവാദികളുടെ ഹിന്ദുവേർഷൻ അങ്ങേയറ്റം അപകടകരം; ഇത് ഓർമ്മിപ്പിക്കുന്നത് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെ നരമേധത്തെ; ഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്‌സെയ്ക്ക് വേണ്ടി ക്ഷേത്രമുയരുന്ന പശുവിന്റെ പേരിൽ മനുഷ്യനെ പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്നവരെ പൂമാലയിട്ടു സ്വീകരിക്കുന്ന മോദിഭാരതം ഈ രാജ്യത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നു! രജീഷ് പാലവിള എഴുതുന്നു

സ്വതന്ത്രചിന്തകരെ വെടിവെച്ചിടുന്ന സനാതൻ സൻസ്തയെ നിരോധിക്കാത്തതെന്ത്? ഇസ്ലാമിക തീവ്രവാദികളുടെ ഹിന്ദുവേർഷൻ അങ്ങേയറ്റം അപകടകരം; ഇത് ഓർമ്മിപ്പിക്കുന്നത് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെ നരമേധത്തെ; ഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്‌സെയ്ക്ക് വേണ്ടി ക്ഷേത്രമുയരുന്ന പശുവിന്റെ പേരിൽ മനുഷ്യനെ പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്നവരെ പൂമാലയിട്ടു സ്വീകരിക്കുന്ന മോദിഭാരതം ഈ രാജ്യത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നു! രജീഷ് പാലവിള എഴുതുന്നു

രജീഷ് പാലവിള

രണകൂടങ്ങളുടെ നിർലോഭമായ പിന്തുണ കൂടാതെ ഒരു രാജ്യത്തും ഒരുതീവ്രവാദത്തിനും ശക്തിപ്പെടുക സാധ്യമല്ല. ആധുനിക ഇന്ത്യയുടെ ഭീകരമായ മുഖം നമ്മെ അത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നത് അക്രമസംഭവങ്ങളുടേയും അരുംകൊലകളുടേയും കണക്കുകൾ കൊണ്ടുമാത്രമല്ല. കുറ്റവാളികൾക്ക് അധികാരകേന്ദ്രങ്ങളിൽ നിന്നും കിട്ടുന്ന കരഘോഷങ്ങളുടേയും ആർപ്പ് വിളികളുടേയും പശ്ചാത്തലം കൂടി കണ്ടിട്ടാണ്! പശുവിന്റെ പേരിൽ നടന്ന അരുംകൊലകളുടേയും ആൾക്കൂട്ടവിചാരണകളിലെയും കുറ്റവാളികൾക്ക് വിവിധസംസ്ഥാനങ്ങളിലെ ഭരണാധികാരികളും കേന്ദ്രമന്ത്രിമാരും നൽകിയ 'ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ' മാനവികബോധമുള്ള ഏതൊരു മനുഷ്യനെയും ഞെട്ടിക്കുന്നതായിരുന്നു.

തീവ്രഹിന്ദുത്വം പുതിയ ഇന്ത്യയിൽ അതിന്റെ വസന്തകാലത്തിലാണ്. മണ്ണിനടിയിലേക്കും ആകാശത്തേക്കുമൊക്കെ അതിന്റെ വേരുകളും ശാഖകളും പുതിയൊരു ജീവാവേശത്തിൽ തഴച്ചുവളരുകയാണ്. വിശ്വാസസംഹിതകളും വംശവെറികളും കൂട്ടി പരുവപ്പെടുത്തിയെടുത്തുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം കശ്മീർ മുതൽ കന്യാകുമാരി വരെ നമ്മുടെ നാനാത്വങ്ങളിലേക്കും ബഹുസ്വരതകളിലേക്കും കാൻസർപോലെ പടരുകയാണ്. മുഖംമൂടികളും പ്രച്ഛന്നവേഷങ്ങളുമായി നാളിതേവരെ സഞ്ചരിച്ച ഹിന്ദുത്വവാദികളും അവരുടെ സംഘടനകളും ഫാസിസരാഷ്ട്രീയത്തിന്റെ തലോടലിലും താരാട്ടിലും പാലൂട്ടലിലും കോരിത്തരിച്ച് സംഹാരത്വരയോടെ കരുത്താർജ്ജിക്കുകയാണ്. അതിൽ എടുത്ത് പറയേണ്ട ഒരു പേരാണ് സനാതൻ സൻസ്ത !

ഇസ്ലാമിക തീവ്രവാദികളുടെ ഹിന്ദുവേർഷൻ

സനാതന സൻസ്തയുടെ വിശുദ്ധപിതാവ് ജയന്ത് ബാലാജി 'സ്വപ്രഖ്യാപിത രണ്ടാം വിവേകാനന്ദനും' സ്വശരീരത്തിൽ അനേകം ദൈവികമുദ്രകളുള്ള ദിവ്യപുരുഷനുമാണ്! ഹിന്ദുധർമ്മരാജ്യത്തിന്റെ പ്രാണരക്ഷാർത്ഥം അവതാരംകൊണ്ട അദ്ദേഹത്തിന്റെ ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നു അസുരന്മാരെ (യുക്തിവാദികൾ /അഹിന്ദുക്കൾ തുടങ്ങി തങ്ങൾക്ക് എതിരായിട്ടുള്ള ആരും) നിഗ്രഹിക്കുക എന്നാണ്.

ബാലാജിയുടെ നാവിലുള്ള 'ഓംകാര ചിഹ്നം' ലോകത്തിലെ അത്ഭുതങ്ങളിൽ ഒന്നായിട്ടാണ് പ്രചരിപ്പിക്കപ്പെടുന്നത്; ആ പുണ്യദർശനംപോലും ബോധോദയത്തിന്റെ ശീഘ്ര സ്ഖലനമുണ്ടാക്കുമത്രേ! ഇന്ത്യയ്ക്കകത്തും പുറത്തും ഭക്തവൃന്ദങ്ങളും പാദസേവകരുമുള്ള അദ്ദേഹത്തിന്റെ സാമ്രാജ്യം ഇപ്പറയുന്നതിനും കേൾക്കുന്നതിനും അപ്പുറമാണ്. കാഫിറുകളെ കൊന്നൊടുക്കാൻ ഭൂമിയിൽ ജീവിച്ചുമരിക്കുന്ന ഇസ്ലാമികതീവ്രവാദികളുടെ ഹിന്ദുവേർഷനാണ് ഇത്തരം ഗുരുകുലങ്ങളിൽ മുട്ടയിട്ടുവിരിയുന്നത് എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിപരമല്ല. അത് തുറന്നുപറയാൻ ഇന്ന് നാം ധൈര്യപ്പെടേണ്ടതുണ്ട് .

സനാതൻ സൻസ്ത എന്ന ഭീകരഹിന്ദുസംഘടന നാൾവഴികളിൽ നടത്തിയ തീവ്രപ്രവർത്തനങ്ങളെക്കുറിച്ച് കാര്യമായ ഒരന്വേഷണവും ഇവിടെ നടക്കുന്നില്ല എന്നത് സംശയാസ്പദമാണ്. കഴിഞ്ഞകുറച്ചു ദിവസങ്ങൾ മുൻപാണ് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേന ഈ സംഘത്തിലെ മൂന്നുപ്രവർത്തകരെ അവരുടെ വീടുകളിൽ സൂക്ഷിച്ചിരുന്ന ബോംബുകൾ ഉൾപ്പടെ കൊണ്ട് അറസ്റ്റ് ചെയ്തത്. വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഹൈന്ദവ ഖിലാഫത്തിനുവേണ്ടി ഇവരുടെ പടയൊരുക്കം. ലോകത്തെ മറ്റുപല തീവ്രവാദഗ്രൂപ്പുകളെപ്പോലെയും ഇവരുടെയും ഏറ്റവും വലിയ ശത്രുക്കൾ സ്വതന്ത്രചിന്തകരും യുക്തിവാദികളുമാണ്. ബംഗ്ലാദേശിലോക്കെ ജമാഅത്തെ ഇസ്ലാമിയുടെ വിവിധശാഖകളും പോഷകസംഘടനകളും എഴുത്തുകാർക്കും മതേതരവാദികൾക്കും എതിരെ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടുകളെ ഓർമ്മപ്പെടുത്തുന്നതാണ് സമീപകാലത്തായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന അരുംകൊലകൾ.

ചോര ചിന്തിയ ചില ഫ്ളാഷ് ബാക്കുകൾ നോക്കുക

2013 ഓഗസ്റ്റ് 20, പ്രഭാതസമയം 7:20. പൂനയിലെ ഓങ്കാരേശ്വരക്ഷേത്രപരിസരം. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ പ്രഭാതസവാരിക്കിറങ്ങിയ ഒരുവൃദ്ധന്റെ നേർക്ക് പോയിന്റ് ബ്ലാങ്കിൽ നാലുതവണ വെടിയുതിർത്തു. തലയിലും നെഞ്ചിലും വെടിയുണ്ടകൾ തറച്ച് ആ മനുഷ്യൻ നിമിഷങ്ങൾക്കകം നിലംപതിച്ചു.തന്റെ രാജ്യത്ത് തന്റെ ജനങ്ങളിൽനിന്നും തനിക്ക് സുരക്ഷിതത്വം വേണ്ടി വരികയാണെങ്കിൽ അതിലെന്തോ തകരാറുണ്ടെന്നും ഇന്ത്യയുടെ ഭരണഘടനയ്ക്കും നീതിന്യായത്തിനുംവേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും തന്റെ പോരാട്ടങ്ങൾ ആർക്കെങ്കിലും എതിരെയല്ലെന്നും എല്ലാവർക്കുംവേണ്ടിയാണെന്നും പ്രഖ്യാപിച്ച് ഇരുട്ട് നിറഞ്ഞ തെരുവുകളിൽ ഒരു ചെറുദീപനാളംപോലെ പ്രകാശിച്ച നരേന്ദ്ര ദാഭോൽക്കറായിരുന്നു അത് ! ദുർമന്ത്രവാദത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഉച്ചത്തിൽ ശബ്ദിക്കുകയും ക്രിയാത്മകമായി പ്രവർത്തിക്കുകയും ചെയ്തു എന്നതായിരുന്നു അദ്ദേഹം ചെയ്ത അപരാധം.

2015 ഫെബ്രുവരി 16 മഹാരാഷ്ട്രയിലെ മറ്റൊരുപ്രഭാതം. സമയം:9:25 .പ്രഭാതസവാരി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്ന വൃദ്ധദമ്പതികളുടെ നേർക്ക് മോട്ടോർബൈക്കിലെത്തിയ രണ്ടുപേർ അഞ്ചുതവണ നിറയൊഴിച്ചു. കഴുത്തിന്റെ പിൻഭാഗത്തും നെഞ്ചത്തും തലയിലുമായി വെടിയേറ്റ് ഗുരുതരമായ നിലയിലായ അവരെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. മരണത്തോട് മല്ലിട്ട് നാലുദിവസങ്ങളോളം അബോധാവസ്ഥയിൽ കിടന്ന് അതിലൊരാൾ ഫെബ്രുവരി ഇരുപതാം തീയതി മരണപ്പെട്ടു. ഇടതുചിന്തകനും ഇരുപത്തിയൊന്നോളം പുസ്തകങ്ങളുടെ രചയിതാവും പ്രഭാഷകനും സാമൂഹികപരിഷ്‌കർത്താവുമായിരുന്ന അഡ്വക്കേറ്റ് ഗോവിന്ദ് പൻസരെയായിരുന്നു തന്റെ എൺപത്തിയേഴാം വയസ്സിൽ ദാരുണമായി കൊല്ലപ്പെട്ട ആ മനുഷ്യൻ. വീര ശിവജിയെക്കുറിച്ച് മറാത്തി ഭാഷയിൽ രചിക്കപ്പെട്ടതും ചർച്ചചെയ്യപ്പെട്ടതും ഏറ്റവും മനോഹരവുമായ ജീവചരിത്രത്തിൽ 'ആരായിരുന്നു ശിവജി' എന്നദ്ദേഹം വിശദീകരിച്ചു എന്നതായിരുന്നു പ്രകോപനം.

ചരിത്രത്തിലെ ശിവജി 'ഹിന്ദുത്വവാദി'കളുടെ ശിവജിയല്ലെന്നും തന്റെ സൈന്യത്തിലും സഭയിലും അനേകം മുസ്ലിങ്ങൾക്ക് അർഹമായ പദവികൾ നൽകിയ മതേതര ബോധമുണ്ടായിരുന്ന പ്രജാസ്‌നേഹിയും പരിഷ്‌കർത്താവുമായിരുന്ന ശിവജിയായിരുന്നു എന്നദ്ദേഹം എല്ലാ തെളിവുകളും നിരത്തി ആധികാരികമായി വരച്ചിട്ടത് ഹിന്ദുഫാസിസ്റ്റുകളേയും ഹിന്ദുഭരണകൂടങ്ങളേയും ചൊടിപ്പിച്ചു.

തങ്ങൾ തീരുമാനിക്കുന്ന 'ധർമ്മ'ത്തിനുവേണ്ടി അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു. 'ധർമ്മത്തിനുവേണ്ടി' ആരെയും കൊല്ലാമെന്നാണ് അവരുടെ വേദാന്തം! മഹാരാഷ്ട്രയിൽ സമാനമായ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട ദാഭോൽക്കറുടേയും പൻസരെയുടേയും കൊലപാതകങ്ങൾക്ക ്പിന്നിൽ ഒരേ ബുദ്ധികേന്ദ്രമായിരുന്നു എന്ന ആരോപണത്തോടും വിമർശനത്തോടും അന്നത്തെ പൊലീസ് മേധാവിയായിരുന്ന കെ.എൽ.ബിഷ്‌ണോയി ലാഘവത്തോടെ പറഞ്ഞത് ഇരുവരും പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ടു എന്നതൊഴിച്ചാൽ ഇരുകൊലപാതകങ്ങൾക്കും മറ്റൊരു ബന്ധവുമില്ലെന്നായിരുന്നു!

2015 ഓഗസ്റ്റ് 30 കർണ്ണാടകയിലെ ധാർവാഡ് ജില്ലയിൽ ഒരുപ്രഭാതം. കല്യാൺനഗറിലെ ഒരുവീട്ടിലേക്ക് രണ്ടുപേർ ബൈക്കിലെത്തി. കതകിൽ തട്ടിവിളിച്ച അതിഥികൾക്ക് വാതിൽതുറന്നുകൊടുത്ത പ്രായമായ സ്ത്രീയോട് വന്നവർ ഗൃഹനാഥന്റെ ശിഷ്യരാണ് എന്നുപറയുന്നു. അവർക്കുള്ള കോഫിയുമായിവന്ന ആ സ്ത്രീ പിന്നീട് കേട്ടത് രണ്ടുറൗണ്ട് വെടിയൊച്ചയായിരുന്നു. ഗൃഹനാഥനെ ചോരപുതപ്പിച്ച് അക്രമികൾ കടന്നുകളഞ്ഞു. കന്നഡസാഹിത്യത്തിനും നവോത്ഥാനത്തിനും മൗലികമായ സംഭാവനകൾ നൽകി കേന്ദ്ര-കന്നഡസാഹിത്യഅക്കാഡമികളുടേതുൾപ്പടെ അനവധി പുരസ്‌കാരങ്ങൾ നേടിയ എം.എം.കൽബുർഗിയായിരുന്നു എഴുപത്തിയാറാംവയസ്സിൽ ക്രൂരമായികൊല്ലപ്പെട്ട ആ ഗൃഹനാഥൻ !

2017 സെപ്റ്റംബർ 5 ,ബംഗലുരുവിലെ രാജരാജേശ്വരി നഗറിൽ രാത്രി 8 മണി. ജോലി കഴിഞ്ഞ് വസതിയിലേക്ക് മടങ്ങിയെത്തിയ ഒരു പത്രപ്രവർത്തകയെ അവരുടെ വീടിന്റെ പരിസരത്ത് മറഞ്ഞിരുന്ന ഒരാൾ പോയിന്റ് ബ്ളാങ്കിൽ വെടിവയ്ക്കുന്നു. അവരെ പിന്തുടർന്ന് ഒപ്പം വന്ന മറ്റുരണ്ടുപേർ തുടർന്നും വെടിവയ്ക്കുന്നു. തലയിലും കഴുത്തിലും നെഞ്ചിലും വെടിയുണ്ടകൾ തുളച്ചുകയറി നിമിഷങ്ങൾക്കകം അവർ കൊല്ലപ്പെട്ടു. പത്രികയിലൂടെയും പ്രസംഗങ്ങളിലൂടെയും ആത്മീയവ്യവസായങ്ങളെയും സംഘപരിവാർ അക്രമങ്ങളെയും നിശിതമായി വിമർശിച്ചതിന്റെ പ്രതികാരമായിരുന്നു ആ അക്രമം. അമ്പത്തിയഞ്ചുവയസ്സുണ്ടായിരുന്ന ആ സ്ത്രീയിൽ ലക്ഷ്യംകണ്ടത് ഏഴോളം വെടിയുണ്ടകൾ! കർണ്ണാടകയിലെ വിഖ്യാതമായ ലങ്കേഷ്പത്രികയുടെ പത്രാധിപയായിരുന്ന ഗൗരിലങ്കേശായിരുന്നു അവിടെ നിഷ്‌കരുണം കൊല്ലപ്പെട്ടത്.

മോദിഭാരതം എങ്ങോട്ട്?

മേൽവിവരിച്ച ഏതാണ്ട് സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ട സാമൂഹികപ്രവർത്തകരും എഴുത്തുകാരും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രക്തസാക്ഷികളാണ്. അവരുടെ അരുംകൊലകളിലേക്ക് നീണ്ടുചെന്ന പലതരം അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നത് അപകടകരമായ നിലയിൽ കരുത്താർജ്ജിക്കുന്ന ഹിന്ദുതീവ്രവാദത്തെകുറിച്ചാണ്. വിശുദ്ധരാജ്യത്തിന്റെ(?) പുനർസ്ഥാപനത്തിന് വേണ്ടി ജന്മംകൊണ്ട സനാതന സൻസ്ത എന്ന സംഘടനയ്ക്ക് ഇതിലെല്ലാം സംശയാസ്പദമായ പങ്കുണ്ടായിരുന്നു. പ്രസ്തുത സംഘടനയുടെ പ്രമുഖ പ്രവർത്തകനടക്കം അഞ്ചുപേരെ പൻസരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഉന്നതമായ രാഷ്ട്രീയ ഇടപെടൽ പലരെയും രക്ഷിച്ചു. കൽബുർഗിയുടെ കൊലപാതകത്തിലും ഈ സംഘത്തിനെതിരെ ഉയർന്ന ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിച്ചിരുന്നു.

മേൽകൊലപാതകകൃത്യങ്ങളുടെയും കുപ്രസിദ്ധമായ മറ്റുബോംബുകേസുകളുടെയും മയക്കുമരുന്ന് കേസുകളുടേയുമൊക്കെ കണക്കിൽ ഈ സംഘടന നിരോധിക്കണം എന്ന ആവശ്യവും കാറ്റിൽ പറത്തപ്പെട്ടു. ഇന്ത്യയിലെ മതേതരവാദികൾ എത്രനാൾ മുറവിളി കൂട്ടിയിട്ടാണ് മേൽകൊലപാതകങ്ങളുടെ അന്വേഷണങ്ങളുടെ ചുമതല സിബിഐ യിലേക്ക് ചെന്നെത്തിയത്.അതിനുമുമ്പേ നടന്ന 'വഴിപാട് അന്വേഷണങ്ങൾ' തെളിവുകൾ നശിപ്പിക്കാൻ എല്ലാവിധ സഹായവും സാവധാനവും നൽകുന്നതായിരുന്നു. കുറ്റവാളികൾക്ക് ്പുറകിലെ അധോലോകസാമ്രാജ്യങ്ങൾ ഭരണകൂടങ്ങൾക്ക് മേൽ ചെലുത്തിയ സമ്മർദ്ദങ്ങൾ നമുക്ക് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. അത് സിബിഐയെപ്പോലും ബാധിച്ചിരിക്കാം എന്ന് സംശയിച്ചാൽ തെറ്റല്ല. ഏതായാലും മേൽ അന്വേഷണങ്ങളിൽ സനാതൻ സൻസ്തയുടെ അനവധിപ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുകൊലപാതകങ്ങളിലും ഈ സംഘടനയുടെ പങ്ക് വ്യക്തമാക്കിയെങ്കിലും അതിന്റെ യഥാർത്ഥ ഗൂഢാലോചനകളിലേക്കും ബുദ്ധികേന്ദ്രങ്ങളിലേക്കും അന്വേഷണം എത്തുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ഇതൊരു ഒറ്റപ്പെട്ട ഹിന്ദുഭീകരസംഘടനയല്ല. ഇത്തരത്തിൽ അനവധി ഹിന്ദുമൗലികവാദശക്തികൾ രാജ്യമൊട്ടാകെ സംഘടിച്ചും ശക്തിപ്രകടിപ്പിച്ചും നമ്മുടെ ഭരണഘടനയേയും പൗരസ്വാതന്ത്ര്യങ്ങളെയും വെല്ലുവിളിക്കുകയാണ്. അവർക്ക് കൂടുതൽ ഉത്തേജനം നൽകുന്ന തരത്തിൽ സമാന്തരമായി വളരുന്ന ന്യൂനപക്ഷതീവ്രവാദഗ്രൂപ്പുകളും ചെറുതല്ല. ഇത്തരം തീവ്രവാദശക്തികളെ നിലയ്ക്ക് നിർത്താനും നിരോധിക്കാനും ഭരണകൂടങ്ങൾ തയ്യാറാകണം.അതിനുവേണ്ടി മാനവികതയുടെ പക്ഷത്ത്നിന്ന് നാം ഉറക്കെ സംസാരിക്കേണ്ടതുണ്ട് .ഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്‌സെയ്ക്ക് വേണ്ടി ക്ഷേത്രമുയരുന്ന ,പശുവിന്റെ പേരിൽ മനുഷ്യനെ പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്നവരെ കേന്ദ്രമന്ത്രിമാർവരെ പൂമാലയിട്ടു സ്വീകരിക്കുന്ന മോദിഭാരതം ഈ രാജ്യത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നുണ്ടെന്ന് ധൈര്യത്തോടെ പറയേണ്ടതുണ്ട് !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP