Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാപ്രളയം മനുഷ്യനിർമ്മിത ദുരന്തമോ? ബാണാസുരസാഗർ ഡാം തുറന്നതിലെ പാളിച്ച തുറന്നുസമ്മതിച്ച് ചീഫ് സെക്രട്ടറി; കൃത്യസമയത്ത് മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ചയെന്ന് ടോം ജോസ്; ആരോപണം തള്ളി കെഎസ്ഇബി; പ്രതിപക്ഷ ആരോപണം രാജുഎബ്രഹാം എംഎൽഎ ഏറ്റുപിടിച്ചതിനെ മറ്റ് ഭരണകക്ഷി എംഎൽഎമാർ തള്ളിയതോടെ സിപിഎമ്മിലെ ആശയക്കുഴപ്പവും മറനീക്കി പുറത്ത്

മഹാപ്രളയം മനുഷ്യനിർമ്മിത ദുരന്തമോ? ബാണാസുരസാഗർ ഡാം തുറന്നതിലെ പാളിച്ച തുറന്നുസമ്മതിച്ച് ചീഫ് സെക്രട്ടറി; കൃത്യസമയത്ത് മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ചയെന്ന് ടോം ജോസ്; ആരോപണം തള്ളി കെഎസ്ഇബി; പ്രതിപക്ഷ ആരോപണം രാജുഎബ്രഹാം എംഎൽഎ ഏറ്റുപിടിച്ചതിനെ മറ്റ് ഭരണകക്ഷി എംഎൽഎമാർ തള്ളിയതോടെ സിപിഎമ്മിലെ ആശയക്കുഴപ്പവും മറനീക്കി പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതി രക്ഷാപ്രവർത്തനം പൂർത്തിയായി ദുരിതാശ്വാസപ്രവർത്തനം തുടരുന്നതിനിടെ, ഡാം തുറക്കുന്ന കാര്യത്തിലെ പാളിച്ച തുറന്നുസമ്മതിച്ച് ചീഫ് സെക്രട്ടറി രംഗത്തെത്തി. വയനാട്ടിലെ ബാണാസുരസാഗർ ഡാം തുറക്കുന്ന കാര്യത്തിലാണ് പാളിച്ചയുണ്ടായത്. ക്യത്യസമയത്ത് മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായി. എന്നാൽ, ഈ ആശയക്കുഴപ്പ്ം മറ്റുഡാമുകൾ തുറക്കുന്ന കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും ടോം ജോസ് പറഞ്ഞു.

എന്നാൽ, ആരോപണങ്ങൾ കെഎസ്ഇബി തള്ളിക്കളഞ്ഞു. ആശയവിനിമയത്തിൽ പാളിച്ചയുണ്ടായിട്ടില്ല. ഡാമുകൾ തുറക്കുന്നതിൽ ക്യത്യസമയത്ത് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കെഎസ്ഇബി അധികൃതർ പ്രതികരിച്ചു. നൂറ് ശതമാനം മുന്നൊരുക്കങ്ങളോടെയാണ് ബാണാസുര സാഗർ ഡാം തുറന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ കെ.എസ്.ഇ.ബിയുടെ പക്കലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.ഇടുക്കി ഇടമലയാർ ഡാമുകളാണ് കേരളം മുഴുവൻ ഉറ്റുനോക്കിക്കെണ്ടിരിക്കുന്നത്. ഈ ഡാമുകൾ തുറക്കുന്നതിനു മുമ്പായി എൻജിനീയർമാരുമായി കൂടിയാലോചിച്ച് വ്യക്തമായ ധാരണയിലെത്തിയിരുന്നു.അലർട്ട് ലെവലുകൾ തയ്യാറാക്കി കൃത്യമായ സമയങ്ങളിൽ ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണ സേനയെയും അറിയിച്ചിരുന്നു. ബാണാസുര സാഗർ ഡാമിനെ കുറിച്ച് ഉയർന്ന പരാമർശങ്ങൾ സത്യത്തിനു നിരക്കാത്തതാണെന്നും എൻ.എസ്‌പിള്ള പറഞ്ഞു.

അതിനിടെ, ഡാമുകൾ തുറന്നതിൽ വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണം ശരിവച്ച് സിപിഎം എംഎൽഎ രാജു എബ്രഹാം രംഗത്തെത്തി. ഡാമുകൾ തുറക്കുന്നതിന് മുമ്പ് കൃത്യമായ മുന്നറിയിപ്പ് നൽകുന്ന കാര്യത്തിൽ വീഴ്ച വന്നുവെന്നാണ് രാജു എബ്രഹാമിന്റെ ആരോപണം. മുന്നറിയിപ്പ് ലഭിക്കുന്നതിനു മുമ്പു തന്നെ റാന്നി വെള്ളത്തിൽ മുങ്ങിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഈ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജുവിന്റെ ആരോപണം തള്ളി ഭരണകക്ഷിയിലെ പ്രമുഖർ രംഗത്തെത്തി. ഡാമുകൾ തുറക്കുന്നതിനു മുമ്പ് കൃത്യമായ മുന്നറിയിപ്പു നൽകിയിരുന്നെന്നാണ് സജി ചെറിയാൻ എംഎൽഎ പറഞ്ഞത്. പിന്നാലെ റവന്യു മന്ത്രിയും യാതൊരു വീഴ്‌ച്ചയും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞു.

രക്ഷാപ്രവർത്തനവേളയിൽ സർക്കാരുമായി പൂർണമായി സഹകരിച്ച പ്രതിപക്ഷം നിലപാട് മാറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലെ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതാണ് പ്രളയത്തിനിടയാക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു. ഡാം തുറക്കുന്നതിന് മുന്നൊരുക്കമുണ്ടായില്ല. ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയില്ലെന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സർക്കാർ തലത്തിൽ തീരുമാനമെടുക്കാനുണ്ടായ കാലതാമസം, രണ്ട് വകുപ്പ് മന്ത്രിമാർ തമ്മിലുള്ള തർക്കം, കെ.എസ്.ഇ.ബിയുടെ ലാഭക്കൊതി, മുൻകൂട്ടി കാര്യങ്ങൾ കാണാൻ കഴിയാത്ത സർക്കാറിലെ വിവിധ വകുപ്പുകളിലെ കാര്യക്ഷമമില്ലായ്മ എന്നിവയാണ് പ്രളയത്തിന് കാരണമെന്നും ചെന്നിത്തല ആരോപിച്ചു. 1924 ലെ വെള്ളപ്പൊക്കത്തിന് സമാനമാണിതെന്ന് പലരും പറയുന്നു. എന്നാൽ അത് പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. ഇത് മനുഷ്യ സൃഷ്ടിയാണ്. ഇത്തവണ 41.44 ശതമാനം മഴ കൂടുതൽ പെയ്തെങ്കിലും വെള്ളപ്പൊക്കം രൂക്ഷമായത് സംസ്ഥാനത്തെ എല്ലാ ഡാമുകളും മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തുറന്നു വിട്ടതുകൊണ്ടാണ്. കാലാവസ്ഥാ പഠനമോ മുൻ അനുഭവങ്ങളുടെ അവലോകനമോ നടന്നില്ല. പമ്പാ നദിയിലെ ഒമ്പതു ഡാമുകളും ഇടുക്കി, എറണാകുളം ജില്ലകളിലെ 11 ഡാമുകളും ഒരുമിച്ചു തുറന്നുവിട്ടു. ചാലക്കുടിപ്പുഴയിലെ ആറു ഡാമുകളും തുറന്നു വിട്ടു. ഡാം തുറക്കുന്നതിന് മുമ്പ് പ്രത്യാഘാതം പഠിച്ചില്ല. ജാഗ്രതാ നിർദ്ദേശം നൽകിയില്ല. ബാധിക്കുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ ഉന്നയിക്കേണ്ട സമയമിതല്ലെന്നായിരുന്നു റവന്യുമന്ത്രിയുടെ പ്രതികരണം.

മനുഷ്യ നിർമ്മിത ദുരന്തമാണെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലും പറഞ്ഞു. ഡാമുകൾ അശാസ്ത്രീയമായ രീതിയിൽ തുറന്നതാണ് പ്രശ്‌നം വഷളാക്കിയത്. കാലാവധി കഴിഞ്ഞ ഡാമുകൾ ഡീകമ്മീഷൻ ചെയ്യണം. അനധികൃത ഖനനവും വനംകയ്യേറ്റവും പ്രകൃതിദുരന്തത്തിന് വഴിവച്ചുവെന്നും ഗ്ാഡ്ഗിൽ വിലയിരുത്തി.

അതേസമയം, മഹാപ്രളയം വലുത്തിവെച്ചതിൽ ഡാം സുരക്ഷാ അതോരിറ്റിക്കും അധികൃതർക്കും സംബന്ധിച്ച വീഴ്‌ച്ചകളാണെന്ന ആരോപണം കൂടുതൽ ശക്തമാകുകയാണ്.വൻപ്രളയത്തിന് ഇടയാക്കിയത് ഡാമുകളുടെ ഷട്ടറുകൾ തുറന്നതോടെയാണ്. ഇങ്ങനെ ഷട്ടറുകൾ തുറക്കുമ്പോൾ കൈക്കൊള്ളേണ്ടുന്ന നടപടികൾ നിരവധിയുണ്ട്. എന്നാൽ, പലയിടത്തും മുൻകരുതൽ നടപടികൾ ഇല്ലാതെയാണ് ഷട്ടർ ഉയർത്തിയത്. ഇത് ആയരങ്ങളെ ദുരിതത്തിലാക്കുകയും ചെയ്തു. അധികാരികളുടെ ഗുരുതര വീഴ്‌ച്ചയിലേക്ക് വിരൽചൂണ്ടുന്ന നിരവധി സംഭവങ്ങളുണ്ട്. അതിൽ ഒന്നാണ് വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറന്നപ്പോൾ സംഭവിച്ച വീഴ്‌ച്ച.

കലക്ടർ പോലും അറിയാതെയാണ് ബാണാസുരയുടെ അണക്കെട്ടുകൾ അധികൃതർ തുറന്നുവിട്ടത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടപ്പോൾ ജലം കുത്തിയൊഴുകി വീടുകൾ തകർന്നും മറ്റും ദുരിതത്തിലായത് ഏഴ് പഞ്ചായത്തിൽ ഉള്ളവരാണ്. പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകൾ ബാണാസുരയിൽ നിന്നുള്ള വെള്ളം കുതിച്ചൊഴുകിയെത്തിയതോടെ പ്രളയത്തിലായി. ഒട്ടേറെ വീടുകളും റോഡുകളും തകർന്നു. പലരും ഇരുനില വീടുകളിൽ കയറിയാണു രക്ഷപ്പെട്ടത്.

ജൂലൈ 15ന് ആണു ബാണാസുര സാഗറിന്റെ നാലു ഷട്ടറുകളിൽ മൂന്നെണ്ണം ആദ്യമായി തുറന്നത്. ഷട്ടർ ആദ്യം തുറക്കുന്നതിനു മുൻപു മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പിന്നീടു പടിപടിയായി 290 സെന്റിമീറ്റർ വരെ ഉയർത്തിയതും നാലാമത്തെ ഷട്ടർ തുറന്നതും നാട്ടുകാരെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു. ശക്തമായ മഴയുടെ സമയത്ത് അറിയിപ്പുകളൊന്നുമില്ലാതെ ഷട്ടർ തുറന്നതോടെ വെള്ളം കുതിച്ചെത്തി. ഒട്ടേറെ വീടുകൾ വെള്ളത്തിലായ അവസ്ഥയും ഉണ്ടായി. മഴ കുറഞ്ഞപ്പോൾ ഷട്ടറുകൾ 80 സെന്റിമീറ്ററിലേക്കു താഴ്‌ത്തിയെങ്കിലും രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും 90 സെന്റിമീറ്ററാക്കി ഉയർത്തി.

ഷട്ടറുകളുടെ ഉയരം വർധിപ്പിക്കുമ്പോഴുള്ള അനൗൺസ്മെന്റോ മറ്റു പ്രചാരണങ്ങളോ ഉണ്ടായില്ല. വില്ലേജ് ഓഫിസറെയോ കലക്ടറെപ്പോലുമോ വിവരം അറിയിച്ചില്ല. ഇതു വലിയ വിവാദമായപ്പോൾ മാത്രമാണു പിന്നീടു കൃത്യമായി അറിയിപ്പുകളുണ്ടായത്. നിലവിൽ ബാണാസുരയുടെ ഒരു ഷട്ടർ മാത്രമേ (10 സെന്റിമീറ്റർ ഉയരത്തിൽ) തുറന്നിട്ടുള്ളൂ. ദുരന്തനിവാരണ അഥോറിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ വിവരം അറിയിച്ചിരുന്നുവെന്നാണു കെഎസ്ഇബി അധികൃതരുടെ വിശദീകരണം. എന്നാൽ, ഇക്കാര്യം ജനങ്ങൾ അറിഞ്ഞില്ലെന്നാണ് ഗുരുതര വീഴ്‌ച്ചയായി മാറിയത്.

പത്തനംതിട്ടയിലാണ് ഗുരുതരമായ വീഴ്‌ച്ച അധികൃതർ വരുത്തിവെച്ചത്. രണ്ട് ജില്ലകളെ പ്രളയം വിഴുങ്ങാൻ ഇടയാക്കിയത് ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകൾ വ്യക്തമായ അറിയിപ്പുകളില്ലാതെ തുറന്നതാണ്. പമ്പാതീരത്തു പ്രളയമുണ്ടായ 14നു രാത്രിയിലും 15നു പുലർച്ചെയും പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ഉണ്ടായിരുന്നില്ല. 15നു റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോഴേക്കും വീടുകളിലെല്ലാം വെള്ളം കയറി പതിനായിരങ്ങൾ ഒറ്റപ്പെട്ടിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂർ മുൻപ് അറിയിപ്പു നൽകി ഒഴിഞ്ഞുപോകാൻ സമയം നൽകണമെന്നാണു ചട്ടം (പ്രോട്ടോക്കോൾ). ജില്ലാ കലക്ടർ അടക്കം ഇക്കാര്യത്തിൽ പരാജിതനായതായി സിപിഎം എൽഎൽഎമാർ പോലും ആരോപിക്കുകയുണ്ടായി. 15നു പുലർച്ചെ മൈക്ക് അനൗൺസ്മെന്റ് വരുന്നതിനും മുൻപേ വെള്ളം പമ്പാതീരത്ത് എത്തിയിരുന്നു. പകൽസമയത്തു മുന്നറിയിപ്പു നൽകിയശേഷം ഡാം തുറന്നിരുന്നുവെങ്കിൽ നാശനഷ്ടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാമായിരുന്നു എന്നതാണ് വാസ്തവം. ചെങ്ങന്നൂർ, കുട്ടനാട് അടക്കമുള്ള സ്ഥലങ്ങളെ ദുരിതത്തിലായക്കിയത് ഈ വീഴ്‌ച്ചയാണ്.

ഡാം തുറക്കുന്ന കാര്യത്തിൽ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നും വീഴ്‌ച്ചയുണ്ടായി. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകളിലെ ഷട്ടർ തുറക്കുന്ന വിവരം യഥാസമയം അറിയാതെ പോയതു കെടുതിക്ക് ഇടയാക്കി. ഡാം തുറക്കുന്നതിന് ഏതാനും മണിക്കൂർ മുൻപു മാത്രമാണു തമിഴ്‌നാട് ഇക്കാര്യം പുറത്തുവിട്ടത്. കേരളത്തിലെ മാധ്യമങ്ങളിലൂടെ ജനത്തെ വിവരമറിയിക്കാൻ അധികൃതർക്കു കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. പറമ്പിക്കുളത്തെയും അപ്പർ ഷോളയാറിലെയും വെള്ളം എത്തിയതോടെ പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞു. ചാലക്കുടിപ്പുഴ കരകവിഞ്ഞു ചാലക്കുടി നഗരമടക്കം വെള്ളത്തിലായി.

അണക്കെട്ടുകൾ തുറന്നുവിട്ടതിൽ പാളിച്ചകളുണ്ടായോ എന്നു സർക്കാർ പരിശോധിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് ഇവർ ആവശ്യപ്പെടുന്നത്. ബാണാസുരസാഗർ തുറന്നതിൽ വീഴ്‌ച്ചയുണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്. അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടാൻ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാർഗരേഖയുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി ഒഴികെയുള്ള അണക്കെട്ടുകൾ തുറക്കാൻ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ മേധാവിയായ കലക്ടറുടെ അനുമതി വേണം.

അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സാഹചര്യവും ആവശ്യവും അറിയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകേണ്ടത്. ജില്ലാ പൊലീസ് മേധാവിയെയും വിവരമറിയിക്കണം. വൈദ്യുതി, ജലസേചന വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകളുടെ ചുമതല അസി. എക്സി. എൻജിനീയർ, എക്സി. എൻജിനീയർ എന്നിവർക്കാണ്. ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകൾ തുറന്നത് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണെന്ന ആക്ഷേപം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP