Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരർ ഇല്ലാത്ത അന്തരീക്ഷം ഉണ്ടാക്കാൻ ഇമ്രാൻ ഖാന് പറ്റുമോ? പാക് പ്രധാനമന്ത്രിക്ക് കത്തെഴുതി നരേന്ദ്ര മോദി; ഇന്ത്യ ചർച്ചയ്ക്ക് ക്ഷണിച്ചെന്ന് വ്യാഖ്യാനിച്ച് പാക്കിസ്ഥാൻ; ഒന്നിനും ഒരു ധൃതിയില്ലെന്ന് മറുപടി പറഞ്ഞ് ഇന്ത്യ; ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ത്യ-പാക് ഭാഗധേയം മാറ്റിയെഴുതാൻ ആകുമോ?

ഭീകരർ ഇല്ലാത്ത അന്തരീക്ഷം ഉണ്ടാക്കാൻ ഇമ്രാൻ ഖാന് പറ്റുമോ? പാക് പ്രധാനമന്ത്രിക്ക് കത്തെഴുതി നരേന്ദ്ര മോദി; ഇന്ത്യ ചർച്ചയ്ക്ക് ക്ഷണിച്ചെന്ന് വ്യാഖ്യാനിച്ച് പാക്കിസ്ഥാൻ; ഒന്നിനും ഒരു ധൃതിയില്ലെന്ന് മറുപടി പറഞ്ഞ് ഇന്ത്യ; ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ത്യ-പാക് ഭാഗധേയം മാറ്റിയെഴുതാൻ ആകുമോ?

മറുനാടൻ ഡെസ്‌ക്ക്

ഇസ്ലാമാബാദ്: ക്രിക്കറ്റിലൂടെ അനേകം ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഇടംപിടിച്ചിട്ടുള്ളയാളാണ് ഇമ്രാൻ ഖാൻ. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി പഴയ ക്രിക്കറ്റ് നായകനെത്തിയതിനെ പ്രതീക്ഷയോടെ കാണുന്ന പലരുമുണ്ട്. ഇന്ത്യ-പാക് ചർച്ചകളിൽ ഇമ്രാന്റെ സാന്നിധ്യം കൂടുതൽ ഗുണം ചെയ്യുമെന്ന് കരുതുന്നവരും ഏറെ. എന്നാൽ, പാക് സൈന്യത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയെ ഇമ്രാന് അതെത്രത്തോളം സാധിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

ഇമ്രാൻ ഖാൻ ഓഗസ്റ്റ് 18-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധത്തിൽ പുതിയ സാധ്യതകൾ തേടുന്ന തരത്തിലുള്ള മുന്നേറ്റത്തിന് ഈ സ്ഥനലബ്ധി വഴിയൊരുക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തെഴുതിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് പുതിയ തുടക്കമാകട്ടെയെന്നും കത്തിൽ ആശംസിച്ചിരുന്നു. ഈ കത്തിനെ ചർച്ചയ്ക്കുള്ള ക്ഷണമായാണ് പാക്കിസ്ഥാൻ ആദ്യം വ്യാഖ്യാനിച്ചത്.

പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് അത്തരമൊരു വ്യാഖ്യാനവുമായി രംഗത്തെത്തിയത്. എന്നാൽ, ആ വ്യാഖ്യാനം തെറ്റാണെന്നും ഇന്ത്യക്ക് ചർച്ചകൾക്ക് യാതൊരു ധൃതിയുമില്ലെന്ന് ന്യൂഡൽഹി വ്യക്തമാക്കിയതോടെ, പാക്കിസ്ഥാൻ വിശദീകരണവുമായി രംഗത്തെത്തി. ഇമ്രാൻ ഖാനെ മോദി ചർച്ചകൾക്ക് ക്ഷണിച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളും തമ്മിൽ യോജിപ്പിലൂടെ കടന്നുപോകുന്നതിന്റെ പ്രാധാന്യം വിശദമാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുമായും അഫ്ഗാനിസ്താനുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിൽ പാക്കിസ്ഥാൻ അതീവ തത്പരരാണെന്ന് ഖുറേഷി പറഞ്ഞു. തുടർച്ചയായ, തടസ്സപ്പെടാത്ത തരത്തിലുള്ള ചർച്ചകളാണ് ഇതിനാവശ്യം. പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണ് കാശ്മീരെന്നും ഖുറേഷി പറഞ്ഞു. ആണവശക്തികളായ രണ്ടുരാജ്യങ്ങൾ ഇങ്ങനെ മുഖം തിരിച്ചുനിൽക്കുന്നതിലെ അപകടവും പാക് വിദേശകാര്യ മന്ത്രി ചൂ്ണ്ടിക്കാട്ടി. ഇത്തരം ശ്ക്തികൾ ശത്രുതയിൽ ജീവിക്കുന്നത് ആർക്കും നന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മൊത്തത്തിലുള്ള സമാധാനത്തെയും ഭാവിയെയും സുരക്ഷയെയും എടുത്തുപറഞ്ഞുകൊണ്ടാ്ണ് മോദി ഇമ്രാൻ ഖാന് കത്തെഴുതിയത്. ഉപഭൂഖ്ണ്ഡത്തെ ഭീകരതയിൽനിന്നും അക്രമങ്ങളിൽനിന്നും മുക്തമാക്കി വികസനോന്മുഖമാക്കേണ്ടതിന്റെ ആവശ്യകതയും മോദി എടുത്തുപറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ പുതിയ സർക്കാരിന് ഭീകരതയോടുള്ള പഴയ മനോഭാവം അവസാനിപ്പിച്ച് മേഖലയുടെ സുരക്ഷിതത്വത്തിന് ഊന്നൽ നൽകി മുന്നോട്ടുവരാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി പദത്തിലേറിയ ഇമ്രാൻ ഖാനെ അഭിനന്ദിച്ചുകൊണ്ട് അയച്ച കത്തിലാണ് മോദി ഇക്കാര്യങ്ങൾ പരാമർശിച്ചത്. പുതിയ സർക്കാർ അധികാരമേറ്റത് പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം കൂട്ടുമെന്ന പ്രതീക്ഷയും മോദി പങ്കുവെച്ചു. ഇക്കാല്ലം ഇസ്ലാമാബാദിൽ സാർക്ക് ഉച്ചകോടി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് പാക് സർക്കാർ. ഇതിലേക്ക് പങ്കെടുക്കുന്നതിന് മോദിയെ ഇമ്രാൻ ഖാൻ ക്ഷണിച്ചേക്കുമെന്ന സൂചനയും ശക്തമാണ്. എന്നാൽ, 2016-ലെ ഉറി ഭീകരാക്രമണത്തിനുശേഷം നിർത്തിവെച്ചിരിക്കുന്ന ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് പറയാറായിട്ടില്ലൈന്നാണ് ഇന്ത്യൻ അധികൃതർ നൽകുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP