Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

100 വർഷങ്ങൾക്കിടെ ഇങ്ങനെയൊരുമഴ കേരളം കണ്ടിട്ടില്ല; പ്രളയക്കെടുതികളിൽ രണ്ടുദിവസമായി മരിച്ചത് 94 പേർ; നൂറുകണക്കിനാളുകൾ ഒറ്റപ്പെട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ പതിനായിരങ്ങൾ; കൊച്ചി നഗരത്തിലും വെള്ളം കയറുന്നു; തൃശൂർ കോട്ടയം പത്തനംതിട്ട ഇടുക്കി ആലപ്പുഴ ജില്ലകളിൽ അതീവ ഭീതി; ട്രെയിൻ-ബസ് ഗതാഗതം താറുമാറായി; നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ തുറക്കില്ല; സ്‌കൂളുകൾ നാളെ അടക്കും; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നാളെ കൊച്ചിയിൽ

100 വർഷങ്ങൾക്കിടെ ഇങ്ങനെയൊരുമഴ കേരളം കണ്ടിട്ടില്ല; പ്രളയക്കെടുതികളിൽ രണ്ടുദിവസമായി മരിച്ചത് 94 പേർ; നൂറുകണക്കിനാളുകൾ ഒറ്റപ്പെട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ പതിനായിരങ്ങൾ; കൊച്ചി നഗരത്തിലും വെള്ളം കയറുന്നു; തൃശൂർ കോട്ടയം പത്തനംതിട്ട ഇടുക്കി ആലപ്പുഴ ജില്ലകളിൽ അതീവ ഭീതി; ട്രെയിൻ-ബസ് ഗതാഗതം താറുമാറായി; നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ തുറക്കില്ല; സ്‌കൂളുകൾ നാളെ അടക്കും; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നാളെ കൊച്ചിയിൽ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: എല്ലാം നിയന്ത്രണാതീതം. എത്ര കുടുംബങ്ങൾ മഴവെള്ളത്തിൽ ഒറ്റപ്പെട്ടെന്ന കാര്യം ഉറപ്പില്ല. കനത്ത മഴയിൽ കേരളം നടുങ്ങുകയാണ്.ദുരിതം ഒഴിയാത്ത ഒരു ജില്ലപോലും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. എങ്ങും ഇന്നും മഴ കനക്കുകയും ഉരുൽപൊട്ടുകയും ചെയ്തതോടെ മരണ നിരക്കും കുതിച്ചുയരുകയാണ്. നിലവിലെ കണക്കുകൾ പ്രകാരം ഇന്ന് മാത്രം 40 ലേറെ പേർ മരിച്ചു. രണ്ടുദിവസങ്ങളിലെ കണക്കെുത്താൽ മൊത്തം 90 ഓളം പേർ മരിച്ചിട്ടുണ്ട്. നരിവധിപേരെ കാണാതായി.നൂറുകണക്കിന് ആളുകളാണ് രക്ഷാപ്രവർത്തകരെ കാത്ത് വീടിന്റെ ടെറസ്സിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത്. കൊച്ചി നഗരത്തിലും വെള്ളം കയറുന്നത് ആശങ്ക പരത്തി.

തൃശുർ,ആലപ്പുഴ,പത്തനംതിട്ട,ഇടുക്കി, എറണാകളും എന്നീ ജില്ലകളെയാണ് പ്രളയം താണ്ഡവമാടുന്നത്. ആലുവ നഗരം വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കയാണ്.രാത്രി കൊച്ചി നഗരത്തിലേക്കും വെള്ളമെത്തിയതോടെ ജനം ഭീതിയിലാണ്.തിരുവല്ല,ആറന്മ്മുള്ള തുടങ്ങിയ പമ്പയാറിന്റെ തീരങ്ങളിൽനിന്ന് രാത്രി വൈകിയും സഹായം അഭ്യർത്ഥിച്ചുകൊണ്ട് ആളുകൾ ബന്ധപ്പെടുന്നുണ്ട്. പലയിടത്തും സൈന്യം ഇറങ്ങിയും ഹെലികോപ്റ്റർ വഴിയുമാണ് ആളുകളെ രക്ഷിച്ചത്.ഓണവധി നേരത്തെയാക്കി നാളെ അടക്കുന്ന സ്‌കുളുകൾ ഇനി തുറക്കുക ഈ മാസം 29നാണ്.

റോഡ്-റെയിൽ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളും നിർത്തിവച്ചു. കൊച്ചി മെട്രോയും പ്രവർത്തനം നിർത്തി. പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലായതോടെ, ആളുകൾ പരിഭ്രാന്തിയിലാണ്. പതിനായിരത്തോളം പേരാണ് ഒറ്റപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതിനും അപ്പുറമെത്തിയതോടെ, സന്നദ്ധസേവകരുടെയും സൈന്യത്തിന്റെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം. കെ.എസ്.ഇ.ബിയുടെ 58 ഡാമുകളും ജലവിഭവ വകുപ്പിന്റെ 22 ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരത്തിൽ ഒരുകാലത്തുമില്ലാത്ത അവസ്ഥയാണ് കേരളത്തിൽ.

സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി വെള്ളിയാഴ്ച കേരളത്തിലെത്തും. മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ സംസ്‌ക്കാര ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം കൊച്ചിയിലെത്തും. നാളെ കൊച്ചിയിൽ തങ്ങുന്ന അദ്ദേഹം ശനിയാഴ്ച പ്രളയ ബാധിത പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തുമെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായും ചർച്ച നടത്തും. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന സ്ഥലത്താകും അദ്ദേഹം ആകാശ നിരീക്ഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഒറ്റപ്പെട്ട് കഴിയുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിന്റേതാണ് തീരുമാനം. മഴ തുടരുന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ രക്ഷാപ്രവർത്തന സാമഗ്രികൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ-നാവിക സേനകളുടെ കൂടുതൽ യൂണിറ്റുകൾ വെള്ളിയാഴ്‌ച്ച എത്തും. രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ ഹെലികോപ്ടറുകളും ബോട്ടുകളും എത്തും. പത്തനംതിട്ട, ആലപ്പുഴ., എറണാകുളം ജില്ലകളിലേക്ക് മൂന്ന് ഹെലികോപ്ടറുകൾ വീതം എത്തും. തമിഴ്‌നാടിന്റെ ഫയർഫോഴ്സ് ബോട്ടുകളും സ്വകാര്യബോട്ടുകളും രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കും. ഇരുന്നൂറിലേറെ ബോട്ടുകൾ ഇത്തരത്തിൽ ഉപയോഗപ്പെടുത്തും.

രക്ഷാപ്രവർത്തനങ്ങളിൽ പൊലീസും ഫയർഫോഴ്സും നിർണായക പങ്കാണ് വഹിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ ജലവകുപ്പ് ആവശ്യത്തിന് കുടിവെള്ളമെത്തിക്കും. വയനാട്ടിലെ പ്രളയബാധിതർക്ക് സൗജന്യ റേഷൻ അനുവദിക്കും. ദുരിതാശ്വാസക്യാമ്പുകളിൽ ഒന്നരലക്ഷത്തോളം പേരാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.എറണാകുളം മേഖലയിൽ നിന്ന് 2500 പേരെയും പത്തനംതിട്ട മേഖലയിൽ നിന്ന് 580 പേരെയും ഇതുവരെ രക്ഷപെടുത്തി. അണക്കെട്ടുകൾ പൊട്ടിയെന്നും വൈദ്യുതിവിതരണം നിർത്തുന്നു എന്നൊക്കെ വ്യാജസന്ദേശം അയയ്ക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അത്തരം വ്യാജപ്രചരണങ്ങൾ തിരിച്ചറിഞ്ഞ് കർശന നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പേമാരിയിൽ മുങ്ങി പെരിയാർ തീരം

കൊച്ചി നഗരത്തിലേക്ക് വെള്ളം കയറാൻ തുടങ്ങിയതോടെ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. പെരിയാർ ഏഴ് കിലോമീറ്റർ പരന്ന് ദിശ തെറ്റിയൊഴുകിയതോടെയാണ് നഗരത്തിൽ വെള്ളം കയറിയത്. രാത്രി 10 മണിയോടെ കൂടുതൽ വെള്ളം ഇടുക്കിയിൽ നിന്ന് പുറത്തുവിടാനുള്ള നീക്ക്ം ഇതോടെ ഉപേക്ഷിച്ചു. പെരിയാറിൽ അപകടകരമായ രീതിയിൽ വെള്ളം പൊങ്ങുകയാണ്. വടുതല, ചിറ്റൂർ, ഇടപ്പള്ളി, എളമക്കര, പേരണ്ടൂർ, എന്നീ മേഖലകളെ വെള്ളപൊക്കം ബാധിക്കും. ആലുവ, പെരുമ്പാവൂർ, കാലടി, പരവൂർ മേഖലകളിലും ജാഗ്രത പാലിക്കണം. പെരിഞ്ഞൽകുത്ത് ഡാം കവിഞ്ഞൊഴുകയാണ്. ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്.

തോരാമഴയും അണക്കെട്ടുകൾ തുറന്നുവിട്ടതുമാണ് പെരിയാറിന്റെ തീരങ്ങളെ വെള്ളത്തിലാക്കിയ്ത. എറണാകുളം ജില്ലയിൽ ആലുവ, മൂവാറ്റുപുഴ, പറവൂർ, കോലഞ്ചേരി, കാലടി, കോതമംഗലം, പെരുമ്പാവൂർ, ഭാഗങ്ങളിലായി ആയിക്കണക്കിന് പേർ വീടുകൾക്കുള്ളിലും ടെറസിന് മുകളിലും കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, നാവികസേനയുടേയും പൊലീസിന്റേയും എൻ.ഡി.ആർ.എഫിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലയിലെ 250 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇതിനോടകം 38,000ന് മുകളിൽ ആളുകളെ പാർപ്പിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ 379 ക്യാംപുകൾ. 254 25 കുടുംബങ്ങളിലെ 112795 പേർ. പറവൂരിലാണ് ഏറ്റവുമധികം പേരുള്ളത്. 120 ക്യാംപുകളിലായി 12000 കുടുംബങ്ങളിലെ 62000 പേരാണ് ഇവിടെയുള്ളത്. ആലുവ 51 ക്യാംപുകളിൽ 4000 കുടുംബങ്ങളിൽ 15800 പേർ, കുന്നത്തുനാട് 54 ക്യാംപുകളിൽ 2491 കുടുംബങ്ങളിൽ 13607 പേർ, മുവാറ്റുപുഴ 37 ക്യാംപുകളിൽ 881 കുടുംബങ്ങൾ 2864 പേർ, കണയന്നൂർ 36 ക്യാംപുകളിൽ 2927 കുടുംബങ്ങളിൽ 8233 പേർ, കോതമംഗലം 40 ക്യാംപുകളിൽ 1430 കുടുംബങ്ങൾ 5285 പേർ. കൊച്ചി താലൂക്കിൽ 17 ക്യാംപുകൾ 1696 കുടുംബങ്ങൾ 5006 പേർ.

ആലുവയിൽ പെരിയാറിന്റെ തീരത്തുള്ള വീടുകളിൽ രണ്ട് നില ഉയരത്തിൽ വെള്ളം പൊങ്ങി. ഇവിടെ വീടുകളിലും മറ്റും ഒറ്റപ്പെട്ട ആളുകളെ വള്ളത്തിലെത്തി രക്ഷാ പ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. ആലുവയിലെ പമ്പിങ് ഹൗസുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജില്ലയിലെ കുടിവെള്ള വിതണവും തടസപ്പെട്ടു. ജില്ലയിൽ പകുതിയിടത്തും ഇപ്പോൾ വൈദ്യുതിയില്ല. നിലവിൽ ജില്ലയിൽ പെരിയാറിന്റെ തീരത്തുള്ള 12,000 കുടുംബങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. പുത്തൻവേലിക്കര, മാഞ്ഞാലി, അങ്കമാലി, ചേന്ദമംഗലം, ചിറ്റാറ്റുകര, പറവൂർ, കോതമംഗലം ഭാഗങ്ങളിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഗതാഗതം ഭാഗികമായി നിരോധിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ആലുവ, അങ്കമാലി, ആലുവ പെരുമ്പാവൂർ എം.സി റോഡ്, മൂവാറ്റുപുഴ പാതകളിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഭൂതത്താൻ കെട്ട് ഡാമിന്റെ ബാരേജിൽ മുട്ടിയാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്. കുട്ടമ്പുഴ, ഇഞ്ചത്തൊട്ടി പ്രദേശങ്ങളും മുഴുവൻ ഒറ്റപ്പെട്ടു. കോതമംഗലം ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങി. ഊന്നുകൽ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് കോതമംഗലം അടിമാലി റോഡിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കോതമംഗലം താലൂക്കിലെ 747 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. ജില്ലയിലെ പിഴല, കടമക്കുടി, കോഴിതുരുത്ത് തുടങ്ങിയ ദ്വീപുകളും തുരുത്തുകളും പാണിയേലി, കാരിയേലി എന്നിവിടങ്ങളിലെ ക്യാമ്പുകളും ഒറ്റപ്പെട്ടിരിക്കുകയാണ്.

പെരുമ്പാവൂരിൽ അശമന്നൂർ, രായമംഗലം പഞ്ചായത്തുകളൊഴികെ എല്ലാ മേഖലകളിലും വെള്ളത്തിലാണ്. ഒക്കൽ, കൂവപ്പടി, മുടക്കുഴ, വെങ്ങൂർ പഞ്ചായത്തുകളേയാണ് ഏറെ ബാധിച്ചത്. ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ 20 ക്യാമ്പുകൾ തുറന്നെങ്കിൽ ഇവിടെയൊക്കെ ആളുകളുടെ എണ്ണം കൂടിയതോടെ ഇന്ന് അഞ്ചു ക്യാമ്പുകൾകൂടി തുറന്നു. പെരുമ്പാവൂർ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കേറി. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പച്ചക്കറി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിലായി.

ഒറ്റപ്പെട്ടവരുടെ എണ്ണമേറുന്നു

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മിക്കസ്ഥലങ്ങളും ഒറ്റപ്പെട്ടു. കോട്ടയം തീക്കോയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാലു പേർ മരിച്ചു. ഒരാളെ കാണാതായി. ചെറുതോണി, നെടുങ്കണ്ടം മേഖലകളിലായി ഒൻപതു പേർ മരിച്ചു, അഞ്ചു പേരെ കാണാതായി. കോട്ടയം തലയോലപ്പറമ്പിൽ വെള്ളക്കെട്ടിൽ വീണ് ഇന്ന് പുലർച്ചെ ഒരാൾ മരിച്ചു. തീക്കോയി വെള്ളിക്കുളം കോട്ടിറിക്കൽ പള്ളിപ്പറമ്പിൽ മാമ്മിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മാമ്മിയെന്ന് വിളിക്കുന്ന റോസമ്മ (85), മകൾ മോളി (50) ചെറുമക്കളായ ടിന്റു (9), അൽഫോൻസാ (8) എന്നിവരാണ് മരിച്ചത്. വളർത്തുമകൻ ജോമോൻ (17) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൂന്നു പേർ മണ്ണ് ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണ് വൈക്കം പ്രയാർ അൻപതിൽ ശിവദാസൻ (68) ആണ് മരിച്ചത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ ഇയാൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വീടിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയിൽ കാൽ വഴുതി വീണതാണ് അപകടം.

ഇടുക്കിയിൽ ചെറുതോണി, നെടുങ്കണ്ടം മേഖലകളിലെ ഉരുൾപൊട്ടിലിലും മണ്ണിടിച്ചിലും ഒമ്പതുപേർ മരിച്ചു. അഞ്ചു പേരെ കാണാതായിട്ടുണ്ട്. മരിച്ചവരിൽ നെടുങ്കണ്ടം പാറവിള പീറ്റർ തോമസ് (72), ഭാര്യ റോസമ്മ (70), മരുമകൾ ജോളി (41) എന്നിവരാണ് മരിച്ചത്. ചെറുതോണി അലക്കുജോലി ചെയ്യുന്ന മണിയും കുടുംബാംഗങ്ങളും അയൽവാസിയായ പൊന്നമ്മ ഉൾപ്പെടെ നാലു പേർ മരിച്ചതായാണ് അറിയുന്നത്. കരിമ്പൻ കീരിത്തോടെ മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ ഓട്ടോറിക്ഷാ തൊഴിലാളിയായജയരാജിന്റെ വീട് തകർന്ന് ഭാര്യയും മകളും മരിച്ചതായി അറിവായിട്ടുണ്ട്. കോട്ടയം കുമളി റോഡിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു. വണ്ടിപ്പെരിയാറിൽ റോഡിലേക്ക് വെള്ളംകയറി ഗതാഗതം താറുമാറായി. കുമളിയിൽ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ദേശീയ പാതയിൽ കമ്പത്തിനു സമീപം റോഡ് കുത്തൊഴുക്കിൽ ഒഴുകിപ്പോയി. 

മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ പരിഭ്രാന്തരാകരുതെന്ന് അധികൃതർ. മുല്ലപ്പെരിയാറിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. രണ്ടു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥർ അണക്കെട്ടിലെ ജലനിരപ്പ് അവലോകനം ചെയ്യുന്നുണ്ട്. അണക്കെട്ടിന് താഴെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

മലപ്പുറത്ത് ഭീതി വിതച്ച് ഉരുൾപൊട്ടലും മലയിടിച്ചിലും

കനത്ത മഴ തുടരുന്നതിനിടെ മലപ്പുറം ജില്ലയുടെ മലയോര മേഖലകളിൽ ഉരുൾ പൊട്ടലും, മലയിടിച്ചിലും ശക്തമായി. നിലമ്പൂർ,മങ്കട പരിസരങ്ങളിൽ ഭീതി വിട്ടൊഴിയാതെ ജനം കഴിയുകയാണ്, വെള്ളില പൂഴിക്കുന്ന് വാഴംപറമ്പ് ചെങ്കൽ കോറിയുടെ താഴ്ഭാഗം എരഞ്ഞിക്കൽ മലഞ്ചെരുവിലെ റബർ തോട്ടത്തിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി.

ഏക്കർ കണക്കിന് വരുന്ന വാഴം പറമ്പിലെ ചെങ്കൽ കോറിയിൽ വെള്ളം കെട്ടി നിന്ന ഭാഗം ഇടിഞ്ഞ് താഴ്ന്ന് ഭിത്തിക്കടിയിലൂടെ മലഞ്ചെരിവിലേക്ക് പൊട്ടിയൊഴുകിയ സ്ഥിതിയാണ്. രണ്ടേക്കറോളം വരുന്ന റബർ തോട്ടത്തിൽ ഉരുൾ പൊട്ടുകയായിരുന്നു. പാറക്കല്ലുകളും മണ്ണും താഴേക്ക് കുത്തിയൊഴുകി. ക്വാറിയുടെ ഭിത്തിയൊടുചേർന്ന മരങ്ങളും പാറക്കല്ലുകളും ഏത് സമയവും നിലം പൊത്തറായ അവസ്ഥയിലാണ്.മണ്ണിടിഞ്ഞ ഭാഗത്ത് 300 മീറ്ററൊളം കുടിവെള്ള പൈപ് ലൈൻ ഒലിച്ചു പോയി പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. മങ്കട വില്ലേജ് ഓഫീസർ ജയസിംഹൻ, പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രമണി, അസി.സെക്രട്ടറി ശാന്തി,വാർഡ് അംഗങ്ങളായ മരക്കാർ, മാമ്പ്ര സക്കീന എന്നിവർ സ്ഥലം സന്ദർശിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ ഭീതിയിലാണ്. ഇവർ ബന്ധു വീടുകളിലേക്ക് മാറി യിട്ടുണ്ട്. അതേ സമയം പ്രദേശത്ത് അനധികൃതമായ ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. കുരങ്ങൻചോല ക്രഷറിനു സമീപം മലയിടിഞ്ഞ് പന്തലൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപെട്ടു. പാറക്കല്ലുകളും മരങ്ങളും മണ്ണും നിറഞ്ഞ റോഡ് മണ്ണു മാന്തി യന്ത്രമുപയോഗിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മലയിടിഞ്ഞ ഭാഗത്തിനു താഴെ താസിക്കുന്ന കുടുംബം അപകട ഭീഷണിയെ തുടർന്ന് ബന്ധുവീട്ടിലേക്ക് താമസം മാറി.ൃമൂന്നിയൂരിൽ മാറ്റി താമസിപ്പിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരു കുട്ടിയെ കാണാതായി.തോണി മറിഞ്ഞ് കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുകയാണ്. കടലുണ്ടി പുഴയിൽ മൂന്നിയൂർ കുന്നത്ത് പറമ്പ് മണലേപ്പ് കടവിലാണ് തോണി മറിഞ്ഞ് വിദ്യാർത്ഥിയെ കാണാതായത്. പരപ്പനങ്ങാടി അറ്റത്തങ്ങാടി ഗഫൂറിന്റെ മകൻ സിനാൻ (12) ആണ് ഒഴുക്കിൽ പെട്ടത്. കൂടെയുണായിരുന്ന കുട്ടിയുടെ അമ്മാവൻ അടക്കമുള്ളവർ നീന്തി രക്ഷപ്പെട്ടു.രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്

പന്തലൂർ മലയിലും ഉരുൾപൊട്ടി റോഡ് മുടങ്ങി കിടക്കുകയാണ്. മങ്കട പാലക്കതടം- വലമ്പൂർ റോഡിൽ മലയിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. രാവിലെ മുതൽ മണ്ണു നീക്കൽ തുടങ്ങിയെങ്കിലും വൈകുന്നേരത്തോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കടന്നമണ്ണ, പുളിക്കൽ പറമ്പ , കൂട്ടിൽ എന്നിവിടങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി. മിക്ക ഭാഗങ്ങളിലും വയലുകൾ നിറഞ്ഞ് മൂടിക്കിടക്കുകയാണ്. കടന്നമണ്ണയിൽ കോവിലകത്തിനു സമീപം വയലും തോടും നിറഞ്ഞൊഴുകി റോഡ് മൂടിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നിലമ്പൂരിലും സ്ഥിതി സമാനമാണ് മണ്ണും മലയും ഇടിഞ്ഞ് ഗതാഗതം സ്തംഭിക്കുകയും വലിയ നാശ നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിതിട്ടുണ്ട്. നിലമ്പൂർ എരഞ്ഞിമങ്ങാട് ദുരിതാശ്വാസ ക്യാംപിലെത്തി ജനങ്ങൾ ഇപ്പോഴും ആശ്രയം തേടുകയാണ്.

എല്ലാ വഴികളും നോക്കി സർക്കാർ

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.. ആവശ്യപ്പെട്ടതനുസരിച്ച് കൂടുതൽ സേനകൾ സംസ്ഥാനത്ത് എത്തിച്ചേരും. ആർമി, എയർഫോഴ്സ്, നേവി, കോസ്റ്റ് ഗാർഡ്, ഫയർ ഫോഴ്സ്, എൻ.ഡി.ആർ.എഫ് ഉൾപ്പെടെ 52 ടീമുകൾ ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ആർമി 12 കോളം, എയർഫോഴ്സിന്റെ എട്ട് ഹെലികോപ്റ്ററുകൾ, നേവിയുടെ അഞ്ച് ഡൈവിങ് ടീം, കോസ്റ്റ് ഗാർഡിന്റെ മൂന്ന് ടീമും ഒരു ഹെലികോപ്റ്ററും ഇപ്പോഴുണ്ട്.

വ്യാഴാഴ്ച പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു. അവർ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതിനുതുടർച്ചയായി ആവശ്യമായ നിർദ്ദേശങ്ങൾ എല്ലാ ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായി വീഡിയോ കോൺഫറൻസ് നടത്തി നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. എൻ.ഡി.ആർ.എഫിന്റെ 40 ടീമുകൾ കൂടി അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 200 ലൈഫ് ബോയ്കളും 250 ലൈഫ് ജാക്കറ്റുകളും നൽകും. കൂടുതൽ ജാക്കറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കൂടുതൽ രക്ഷാ ഉപകരണങ്ങളുള്ള ആർമിയുടെ സ്പെഷ്യൽ ഫോഴ്സുകളെ ഇവിടെ നിയോഗിക്കും. ഇതിനായി അവരുടെ കമാന്റന്റുമായി ബന്ധപ്പെട്ട് ഏകോപനം ചെയ്യുന്നുണ്ട്. എയർഫോഴ്സ് 10 ഹെലികോപ്റ്ററുകൾ നൽകിയിട്ടുണ്ട്. 10 എണ്ണം കൂടി വ്യാഴാഴ്ച ഉച്ചയോടെ എത്തും.

രക്ഷാപ്രവർത്തനത്തിനായി നാട്ടിലുള്ള എല്ലാത്തരം ബോട്ടുകളും ഉപയോഗിക്കും. മോട്ടോർ ഘടിപ്പിച്ച ബോട്ടുകൾ ഇതിനായി നൽകുന്ന നില വേണം. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മെഡിക്കൽ ക്യാമ്പുകൾ ആവശ്യമാണ്. ക്യാമ്പുകളിലേക്കും മറ്റുമായി കമ്യൂണിറ്റി കിച്ചണും ആരംഭിക്കും. എയർഫോഴ്സിന്റെ നാല് ഹെലികോപ്റ്റർ അനുവദിക്കും. ഇതിനുപുറമേ, നേവിയുടെ നാലു ഹെലികോപ്റ്റർ കൂടി വരും. വെള്ളം കയറി മേഖലകളിൽ മറൈൻ കമാൻഡോസ് എത്തിച്ചേരും. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ജെമിനി ടീമുകൾ കൂടി നൽകും. ഇനി അഞ്ചെണ്ണം കൂടി വരും. ഹെലികോപ്റ്റർ ആവശ്യമായത് അനുവദിക്കാമെന്ന് സേനകൾ അറിയിച്ചിട്ടുണ്ട്. എല്ലാ സേനകളും ഡ്രൈ ഫുഡ് പാക്കറ്റുകൾ ലഭ്യമാക്കും. റെയിൽവേ പാക്ക്ചെയ്ത കുടിവെള്ളം നൽകും.

മുല്ലപ്പെരിയാർ ഡാമുൾപ്പെടെ തുറക്കുന്ന പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ അധ്യക്ഷനും കേരള, തമിഴ്‌നാട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി പരിശോധിച്ച് ഇത്തരം വിഷയങ്ങളിൽ ആവശ്യമായ തീർപ്പുണ്ടാക്കും.സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോൾ തുടരുന്ന രക്ഷാപ്രവർത്തനങ്ങൾ വരുന്ന അവധി ദിവസങ്ങളിലും തുടരണം. അവധിദിനപ്രവർത്തനങ്ങൾ ഡ്യൂട്ടി ആയി കണക്കാക്കും.

കുതിരാനിൽ ഗതാഗതം നിരോധിച്ചു

കുതിരാനിൽ മണ്ണിടിഞ്ഞതുമൂലം മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയിൽ രൂപപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഇവിടെ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇന്നലെ രാത്രിയോടെ തന്നെ ഈ വഴിയിലെ വാഹന ഗതാഗതം നിരോധിച്ചിരുന്നു. ഇതുമൂലം 15 കിലോമീറ്റർ നീളത്തിലാണ് വാഹനങ്ങളുടെ കുരുക്ക് രൂപപ്പെട്ടത്.

ഇന്നലെ വൈകിട്ടോടെ എത്തിച്ചേർന്ന വാഹനങ്ങൾ ഇപ്പോഴും അവിടെ കുടുങ്ങി കിടക്കുകയാണ്. കുതിരാനിൽ മണ്ണിടിഞ്ഞതിനാൽ ആ വഴി കടന്നു പോകാൻ കഴിയാത്തതാണ് സ്ഥിതി രൂക്ഷമായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുലോറികൾ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.

കൊച്ചി വിമാനത്താവളം 26 വരെ അടച്ചിടും

നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം ഈ മാസം 26ന് ഉച്ചയ്ക്കു രണ്ടു മണിവരെ നിർത്തിവച്ചു. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാകാൻ കൂടുതൽ ദിവസമെടുക്കുമെന്നാണു സൂചന. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ ചെങ്ങൽ തോട്ടിലൂടെയുള്ള ജലമൊഴുക്കു കൂടിയതോടെയാണു വിമാനത്താവളത്തിന്റെ റൺവേ ഉൾപ്പെടെയുള്ള ഓപ്പറേഷനൽ ഏരിയ മുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP