Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശരീരത്തിന്റെ സിംഫണി; ആത്മാവിന്റെയും

ശരീരത്തിന്റെ സിംഫണി; ആത്മാവിന്റെയും

ഷാജി ജേക്കബ്

കാമനകളുടെ പച്ചവിറകിന്മേൽ ശരീരത്തെ ചുടലയ്ക്കുവച്ച മലയാളത്തിന്റെ മഹാകവി കുമാരനാശാനെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ശാരദക്കുട്ടി 2004-ൽ തന്റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത്. തുടർന്നിങ്ങോട്ട് ഇക്കഴിഞ്ഞ പത്തുവർഷവും മലയാളിയുടെ യാഥാസ്ഥിതിക പുരുഷവാദങ്ങളെയും യാന്ത്രിക സ്ത്രീവാദങ്ങളെയും നിരന്തരം പലനിലകളിൽ പ്രകോപിപ്പിച്ചുതന്നെയാണ് അവരുടെ എഴുത്തുജീവിതം നിലനിൽക്കുന്നത്.

എഴുത്തിലാകട്ടെ, പ്രഭാഷണത്തിലാകട്ടെ, പ്രകോപനപരമാകുമ്പോഴും അങ്ങേയറ്റം പ്രസാദാത്മകവും ലാവണ്യാത്മകവും ജീവിതബദ്ധവുമാണ് ശാരദക്കുട്ടിയുടെ ഭാഷയും ഭാവനയും എന്നതുകൊണ്ടുതന്നെ തന്റെ കാലത്ത് മറ്റധികം സാംസ്‌കാരിക പ്രവർത്തകർക്കു ലഭിക്കാത്ത താരപരിവേഷം അക്കാദമിക-മാദ്ധ്യമ-പൊതുവേദികളിൽ അവർക്കു കൈവരികയും ചെയ്യുന്നു.

വ്യവസ്ഥാപിത രാഷ്ട്രീയ, സാമുദായിക സംഘടനകളോടോ വിശ്വാസപ്രമാണങ്ങളോടോ വിധേയത്വം പ്രഖ്യാപിക്കാത്ത ഈ ജനപ്രിയ സാംസ്‌കാരിക നിലനിൽപ് കേരളത്തിൽ സ്വാഭാവികമായിത്തന്നെ അവർക്കെതിരെ തുറന്നുവിട്ടത് രൂക്ഷമായ ചില എതിർപ്പുകളും വിമർശനങ്ങളുമായിരുന്നു. പ്രത്യയശാസ്ത്രപരവും വർഗീയവുമായ കുറ്റവിചാരണകൾ വരെ നേരിടേണ്ടിവരുന്ന തലത്തിലേക്ക് വളരെ വേഗം ശാരദക്കുട്ടിയുടെ സാമൂഹ്യ, സാംസ്‌കാരിക നിലപാടുകൾ വ്യാഖ്യാനിക്കപ്പെട്ടു. സ്ത്രീ അവളുടെ സ്വന്തം വിചാരത്തോടും വികാരത്തോടും കൂറുപ്രഖ്യാപിച്ചുകൊണ്ട് ജീവിതവും അനുഭവവും കാഴ്ചയും കാമനയും തുറന്നെഴുതുകയോ പറയുകയോ ചെയ്യുമ്പോൾ മുൻപും സംഭവിച്ചിട്ടുള്ളതാണ് ഇത്തരം പരാക്രമങ്ങൾ. സരസ്വതിയമ്മ മുതൽ മാധവിക്കുട്ടി വരെയുള്ളവർ നേരിട്ട, സാറാജോസഫ് മുതൽ ദേവിക വരെയുള്ളവർ നേരിട്ടുകൊണ്ടിരിക്കുന്ന മലയാളിയുടെ സാംസ്‌കാരിക കാമവെറിയുടെ അഴിഞ്ഞാട്ടം. പക്ഷെ കൂസലേതുമില്ലാതെ, സ്വന്തം ജീവിതബോധ്യങ്ങളിൽ ഉറച്ചുനിന്നും രാഷ്ട്രീയമായ അടിമപ്പണിയല്ല സാംസ്‌കാരികവിമർശനമെന്നു തെളിയിച്ചും സാംസ്‌കാരികത്തമ്പുരാക്കന്മാരുടെ കോണകവാലുകൾ കൊമ്പുകളല്ലെന്നു തിരിച്ചറിഞ്ഞും ശാരദക്കുട്ടി തന്റെ വഴിയിൽ മുന്നോട്ടു പോകുന്നു, എഴുത്തും പറച്ചിലും സജീവമാക്കി നിലനിർത്തുന്നു. അറുപതിലധികം ലേഖനങ്ങൾ. നാലു പുസ്തകങ്ങൾ.

രണ്ടുവർഷത്തിനുള്ളിൽ മൂന്നുപതിപ്പിറങ്ങിയ പതിനെട്ടു ലേഖനങ്ങളുടെ സമാഹാരമാണ് 'ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വയ്ക്കുന്നു' എന്ന ഈ മൂന്നാമത്തെ പുസ്തകം. പെൺവിനിമയങ്ങൾ (2007), പെണ്ണുകൊത്തിയ വാക്കുകൾ (2010) എന്നീ മുൻ കൃതികളിലെന്നപോലെ, സാഹിത്യം, കല, മതം, വിപണി, മാദ്ധ്യമം, സിനിമ, സംഗീതം, രാഷ്ട്രീയം തുടങ്ങിയവയെ കേന്ദ്രീകരിക്കുന്ന മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ വഴിയടയാളങ്ങളെക്കുറിച്ചുള്ള പെൺവിചാരങ്ങൾ തന്നെയാണ് ഈ പുസ്തകത്തിലുമുള്ളത്. ഒപ്പം, ആത്മാനുഭവങ്ങളുടെ ആർജ്ജവം നിറഞ്ഞ ചില കണ്ടെഴുത്തുകളും.

പെണ്ണിന്റെ പ്രകൃതിബോധങ്ങളെയും കാലഗതികളെയും മുൻനിർത്തുന്ന മറ്റൊരു ഋതുഭാവനപോലെ, സദാഗതി, ഉർവ്വര, ഐരാവതി, വിശല്യ എന്നിങ്ങനെ നാലുഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു ഈ കൃതിയിലെ ലേഖനങ്ങൾ. 'If you cant giv-e me lov-e and peace, then giv-e me bttier fame' എന്ന അന്ന അഖ്മത്തോവയുടെ വാക്കുകൾ തന്റെ പുസ്തകത്തിന്റെ മുഖക്കുറിപ്പായി ചേർത്ത് ശാരദക്കുട്ടി എഴുതുന്നു: 'ചെരുപ്പിന് പാകത്തിൽ പാദങ്ങൾ മുറിക്കപ്പെട്ട ഒരു പെൺകുട്ടിയോടും നടപ്പുദോഷത്തെ പഴിച്ചു സംസാരിക്കരുത്. സ്വന്തം കാഴ്ചയുടെ വാക്കുകളാണ് അവൾ പറയുന്നത്. ഒന്നാം ചർമം ഉരിച്ചുമാറ്റുവാനുള്ള ശ്രമങ്ങളാണ് അവൾ നടത്തുന്നത്. സ്വയം കണ്ടെത്തുന്നതുവരെ എത്ര വേദനയോടെയും അവൾ അത് തുടരുകതന്നെ ചെയ്യും. ഇപ്പോൾ വിരസമായ ബാഹ്യലോകം ഇല്ല, സ്വന്തം ആന്തരികതയുടെ രഹസ്യവനങ്ങൾ മാത്രം. ഭൂമുഖത്തെ മുഴുവൻ കാടുകളും കടലുകളും ഇളകുന്നതും ഇരമ്പുന്നതും അവളുടെ ഉള്ളിലാണ്. മറ്റുള്ളവരുടെ നുണകളെ വിട്ട് സ്വന്തം നുണകളെ സ്‌നേഹിക്കാൻ തുടങ്ങിയതു മുതൽ നിർഭയതയായി വസ്ത്രം. ബാഹ്യലോകത്തിന്റെ നുണയും സത്യവും നോട്ടവും ഏറും അവഗണിച്ചുകൊണ്ട് അങ്ങനെയൊരു നാൾ അവൾ തന്റെ രഹസ്യങ്ങളെ പ്രയോജനപ്പെടുത്താൻ തുടങ്ങുന്നു. വിശപ്പിലും ദാഹത്തിലും ആസക്തിയിലും വല്ലാതെ സംഭ്രമിച്ചും യുദ്ധത്തിലും സമാധാനത്തിലും നിന്ദയിലും പരിഹാസത്തിലും ഒട്ടുംതന്നെ സംഭ്രമിക്കാതെയും അല്പം വകതിരിവോടെ ജീവിച്ചതിന്റെ തെളിവുകളാണ് ഒരുമിച്ച് അടുക്കി എന്റെ നാലാമത്തെ പുസ്തകമായി സമർപ്പിക്കുന്നത്'. നമ്മുടെ കലുഷമായ കാലത്ത് ഒരു സ്ത്രീ എഴുത്തിലൂടെ പുനഃസൃഷ്ടിക്കുന്ന ശരീരത്തിന്റെയും ആത്മാവിന്റെയും സിംഫണികളാണ് ശാരദക്കുട്ടിയുടെ ലേഖനങ്ങൾ. അനുഭൂതികളുടെ ആത്മഗാനങ്ങൾ.പ്രത്യയശാസ്ത്രപരവും വർഗീയവുമായ കുറ്റവിചാരണകൾ വരെ നേരിടേണ്ടിവരുന്ന തലത്തിലേക്ക് വളരെ വേഗം ശാരദക്കുട്ടിയുടെ സാമൂഹ്യ, സാംസ്‌കാരിക നിലപാടുകൾ വ്യാഖ്യാനിക്കപ്പെട്ടു. സ്ത്രീ അവളുടെ സ്വന്തം വിചാരത്തോടും വികാരത്തോടും കൂറുപ്രഖ്യാപിച്ചുകൊണ്ട് ജീവിതവും അനുഭവവും കാഴ്ചയും കാമനയും തുറന്നെഴുതുകയോ പറയുകയോ ചെയ്യുമ്പോൾ മുൻപും സംഭവിച്ചിട്ടുള്ളതാണ് ഇത്തരം പരാക്രമങ്ങൾ. സരസ്വതിയമ്മ മുതൽ മാധവിക്കുട്ടി വരെയുള്ളവർ നേരിട്ട, സാറാജോസഫ് മുതൽ ദേവിക വരെയുള്ളവർ നേരിട്ടുകൊണ്ടിരിക്കുന്ന മലയാളിയുടെ സാംസ്‌കാരിക കാമവെറിയുടെ അഴിഞ്ഞാട്ടം. പക്ഷെ കൂസലേതുമില്ലാതെ, സ്വന്തം ജീവിതബോധ്യങ്ങളിൽ ഉറച്ചുനിന്നും രാഷ്ട്രീയമായ അടിമപ്പണിയല്ല സാംസ്‌കാരികവിമർശനമെന്നു തെളിയിച്ചും സാംസ്‌കാരികത്തമ്പുരാക്കന്മാരുടെ കോണകവാലുകൾ കൊമ്പുകളല്ലെന്നു തിരിച്ചറിഞ്ഞും ശാരദക്കുട്ടി തന്റെ വഴിയിൽ മുന്നോട്ടു പോകുന്നു.

കോട്ടയത്തിന്റെ ഹൃദയരേഖകളുടെ തുറന്നെഴുത്തായി മാറുന്ന രണ്ടു ലേഖനങ്ങളുണ്ട് ഈ പുസ്തകത്തിൽ. ആദ്യലേഖനത്തിൽ, തന്റെ ബാല്യ-കൗമാരങ്ങളെക്കുറിച്ചുള്ള ഓർമകളുടെ ഊഞ്ഞാലാട്ടത്തിൽ ശാരദക്കുട്ടി കാണുന്നതുകൊട്ടാരത്തിൽ ശങ്കുണ്ണിയെയും അഭയദേവിനെയും ഡി.സി. കിഴക്കേമുറിയെയും മാത്രമല്ല; തന്റെ അമ്മൂമ്മ കണ്ടെത്തിയ പട്ടണത്തിന്റെ സമാന്തര ഭൂരേഖകളും തിരുവാതിരപ്പാട്ടും കൂടിയാണ്. നന്ദനാറെഡ്ഡിയും സിസ്റ്റർ അഭയയും അരുന്ധതി റോയിയും കാതറിൻ മാൻസ് ഫീൽഡിന്റെ കഥയിലെ പെൺകുട്ടിയിലേക്കു പരകായപ്രവേശം നടത്തുന്ന ശാരദക്കുട്ടിയുടെ ഭൂതകാലത്തെ ഉർവ്വരമാക്കുന്നു.

പൂണൂലിട്ട വള്ളുവനാടിന്റെ ചിരികളല്ല, ക്രിസ്ത്യാനിയുടെയും നായരുടെയും മുണ്ടുമടക്കിക്കുത്തിയ നർമബോധമാണ് കോട്ടയത്തിന്. ശാരദക്കുട്ടി എഴുതുന്നു: 'പകലത്തെ ശവമടക്കു ചടങ്ങുകൾ കഴിഞ്ഞ് രാത്രി നന്നായി മദ്യപിച്ച് മുണ്ടും മടക്കിക്കുത്തി രാവിലെ പാടിയ ശവമടക്കുപാട്ടിനു പാരഡിയുണ്ടാക്കി പാടുന്ന കോട്ടയം ക്രിസ്ത്യാനികൾ ഇവിടെയുണ്ട്.

എടുക്കെട മൈരേ
കൊടയും വടിയും
നടക്കെട മൈരേ
പള്ളീലോട്ട്....
എന്നവർ കൈകൊട്ടിപ്പാടും. പള്ളിമുറ്റത്തു മൂത്രമൊഴിച്ചതിന് 'കർത്താവിന്റെ മുന്നിലാണോടാ വൃത്തികേട് കാണിക്കുന്നത്' എന്നു ചോദിച്ച പള്ളീലച്ചനോട് 'കർത്താവിന്റെ കണ്ണിൽപ്പെടാതെ ഞാനിതെവിടെ പോയി സാധിക്കുമച്ചോ' എന്നുചോദിച്ച പൊൻകുന്നം വർക്കിയും 'അച്ചന്റെ അരപ്പട്ട കെട്ടിച്ചതും എന്റെ അരപ്പട്ടയഴിപ്പിച്ചതും ഒരേ സമൂഹമാണച്ചോ' എന്നു കാപാലികയെക്കൊണ്ടു പറയിപ്പിച്ച എൻ.എൻ. പിള്ളയും കോട്ടയംകാരാണ്. നർമബോധം ഞങ്ങൾക്ക് വള്ളുവനാട്ടുനിന്നുള്ള ഇറക്കുമതിച്ചരക്കല്ല. കൗശലമില്ലാത്ത ഏതെങ്കിലും നിഷ്‌കളങ്കർ ഏതു നാട്ടിലെങ്കിലുമുണ്ടെങ്കിൽ അവർ ഒന്നെഴുന്നേറ്റുനിന്നാൽ കൊള്ളാം. ഒന്നു കാണാനുള്ള ആഗ്രഹം കൊണ്ടാണ്''.

സുന്ദരരാമസ്വാമി, അയ്മനം കൃഷ്ണക്കൈമൾ, കോട്ടയം പുഷ്പനാഥ് എന്നിവരെ കണ്ടുമുട്ടുന്ന ഒരു പകലിന്റെ ഇന്ദ്രജാലത്തെക്കുറിച്ചാണ് രണ്ടാമത്തെ കോട്ടയമെഴുത്ത്. വീടും നാടും ഓർമയുടെ മാത്രമല്ല ജീവിതത്തിന്റെ തന്നെ അകവും പുറവുമായി മാറുന്ന ആത്മാനുഭവങ്ങളുടെ പകർന്നാട്ടം.

'മൊബിഡിക് മറ്റൊരു കടലാണ്' എന്ന ലേഖനം ഒരു കവിതയാണ്. മൃത്യുവിന്നു കൊടിപ്പടം താഴ്‌ത്താൻ കഴിയാത്ത ജീവിതത്തെക്കുറിച്ചുള്ള മഹാഗാഥയായെഴുതപ്പെട്ട ഹെർമൻ മെൽവിലിന്റെ നോവലിനെപ്പറ്റി, വെള്ളത്തിമിംഗലത്തിന്റെ പെരും ചിറകുവിടർന്നു വരുംപോലെ പടർന്നു വീശിയെഴുതുന്ന ഒരാസ്വാദനം. രൂപകങ്ങളുടെ സംഘനൃത്തം ( ഈ പ്രയോഗത്തിന് രാധിക.സി. നായരോട് കടപ്പാട്!)
കേരളീയാധുനികതയുടെ പുരുഷസൂക്തങ്ങളായി ഭാവനചെയ്യപ്പെട്ട ചലച്ചിത്രഗാനങ്ങളിലെ ലാവണ്യാനുഭൂതികളും കാവ്യകലയും മലയാളിക്കു സമ്മാനിച്ച വൈകാരിക സന്ദർഭങ്ങളും സ്ത്രീയുടെ ഇന്ദ്രിയലോകങ്ങളെ പൂരിപ്പിച്ചതിൽ അവയ്ക്കുള്ള ചരിത്രദൗത്യങ്ങളും പങ്കുവയ്ക്കുന്ന ആഖ്യാനങ്ങളാണ് 'പാട്ടിലെ ആർദ്രസ്മിതങ്ങൾ', 'മാറോടണച്ചു ഞാനുറക്കിയിട്ടും' എന്നീ ലേഖനങ്ങൾ. ശാരദക്കുട്ടി എഴുതുന്നു: 'പല കാലങ്ങളിലായി മത-സംസ്‌കാരസ്ഥാപനങ്ങൾ വ്യക്തികളുടെ ഇച്ഛയ്ക്കുമേൽ അടിച്ചേല്പിക്കുന്ന നിയന്ത്രണങ്ങളിലൂടെ നഷ്ടപ്പെട്ടുപോയേക്കാനിടയുണ്ടായിരുന്ന ശരീരത്തിന്റെയും മനസ്സിന്റെ ആനന്ദസാധ്യതകളെ, കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഭാഷയിലൂടെയും ഭാവനയിലൂടെയും പുതുക്കിക്കൊണ്ടിരിക്കുകയാണ് ചലച്ചിത്രഗാനങ്ങൾ. ഒ. എൻ. വി കുറുപ്പിന്റെ ഊതിവീർപ്പിച്ച കാവ്യഡംഭിനെ വല്ലാതെ മുറിവേല്പിച്ചതാണ് ആദ്യലേഖനം എന്നുകൂടി പറയാതെവയ്യ. എ.അയ്യപ്പന്റെ കവിത പകർന്നുനൽകിയ യൗവനത്തിന്റെ ഉഷ്ണക്കാറ്റുകളാണ് മറ്റൊരു ലേഖനത്തിലെ വിഷയം. വെർജിനിയ വുൾഫിന്റെയും ലളിതാംബിക അന്തർജനത്തിന്റെയും ഓരോ കഥയെക്കുറിച്ചുള്ള കുറിപ്പുകൾ തുടർന്നുവരുന്നു. രണ്ടും, സ്ത്രീയായി ജീവിക്കേണ്ടിവരുന്നതിലെ ഹർഷവും അപകർഷവും ഒരേസമയം പേറുന്ന മനുഷ്യജന്മത്തിന്റെ നിഷ്ഠൂരമായ ആവർത്തനത്തെക്കുറിച്ചാണ്.സ്ത്രീശരീരത്തിനുമേൽ പുരുഷാധീശസമൂഹം ചാർത്തിക്കൊടുത്ത മതത്തിന്റെയും സദാചാരത്തിന്റെയും പാതിവ്രത്യത്തിന്റെയും പാരമ്പര്യത്തിന്റെയും വിലങ്ങുകളും വിലക്കുകളുമാണ് സംസ്‌കാരത്തിന്റെ കറപുരണ്ട വസ്ത്രങ്ങളായി ശാരദക്കുട്ടി കാണുന്നത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും സാഹിത്യത്തിലും സിനിമയിലും കമ്പോളത്തിലും രാഷ്ട്രീയത്തിലും ഇതിനു മാറ്റമില്ല. സൗന്ദര്യം, ശരീരപ്രദർശനം, കമ്പോളം തുടങ്ങിയവയൊക്കെ പ്രതിലോമപരം മാത്രമാണെന്നു മുദ്രകുത്തുന്ന യാന്ത്രിക സ്ത്രീവാദവക്താക്കളുൾപ്പെടെയുള്ളവരുടെ വ്യാജരാഷ്ട്രീയം ശാരദക്കുട്ടി തുറന്നുകാണിക്കുന്നു.

ശരീരത്തിനുമേൽ എഴുതപ്പെട്ടതാണ് സംസ്‌കാരം എന്ന നിലപാട് സ്ഥാപിച്ചെടുക്കുന്നതിന്റെ പാഠമാതൃകകളാണ് 'ഐരാവതി'യിലെ ആറുരചനകളും. ഈ സമാഹാരത്തിലെ ഏറ്റവും രാഷ്ട്രീയ തീഷ്ണമായ ലേഖനങ്ങളും ഇവ തന്നെയാണ്. സ്ത്രീശരീരത്തിനുമേൽ പുരുഷാധീശസമൂഹം ചാർത്തിക്കൊടുത്ത മതത്തിന്റെയും സദാചാരത്തിന്റെയും പാതിവ്രത്യത്തിന്റെയും പാരമ്പര്യത്തിന്റെയും വിലങ്ങുകളും വിലക്കുകളുമാണ് സംസ്‌കാരത്തിന്റെ കറപുരണ്ട വസ്ത്രങ്ങളായി ശാരദക്കുട്ടി കാണുന്നത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും സാഹിത്യത്തിലും സിനിമയിലും കമ്പോളത്തിലും രാഷ്ട്രീയത്തിലും ഇതിനു മാറ്റമില്ല. സൗന്ദര്യം, ശരീരപ്രദർശനം, കമ്പോളം തുടങ്ങിയവയൊക്കെ പ്രതിലോമപരം മാത്രമാണെന്നു മുദ്രകുത്തുന്ന യാന്ത്രിക സ്ത്രീവാദവക്താക്കളുൾപ്പെടെയുള്ളവരുടെ വ്യാജരാഷ്ട്രീയം ശാരദക്കുട്ടി തുറന്നുകാണിക്കുന്നു. സ്ത്രീശരീരത്തെ ഭയക്കുന്ന പുരുഷവാദികളുടേതിൽനിന്ന് ഒട്ടും ഭിന്നമല്ല സ്ത്രീശരീരത്തിനുമേൽ അവൾക്ക് സ്വതന്ത്രമായ ഉടമസ്ഥത അനുവദിക്കാത്തവരുടെ വാദങ്ങളും. സ്വന്തം ശരീരത്തെ അറിഞ്ഞും ആസ്വദിച്ചും ആഘോഷിച്ചും ജീവിക്കാനുള്ള സ്ത്രീയുടെ ആത്മദാഹങ്ങൾക്കൊപ്പമാണ് തന്റെ നിലപാടെന്ന് ശാരദക്കുട്ടി പറയും. പർദ്ദയെക്കുറിച്ചുള്ള ചർച്ചയിൽ, മുസ്ലിം സ്ത്രീകൾ വൻതോതിൽ പർദ്ദധാരണത്തിലേക്കു മാറുന്നത് 'മതാത്മകമായ ചില അടയാളങ്ങൾ നിലനിർത്തേണ്ടത് സാമുദായിക സുരക്ഷക്ക് ആവശ്യമാണെന്ന ബോധം കൂടിയാ'ണെന്ന വാക്യവും (പുറം. 96) അതിന്റെ ചരിത്രവിരുദ്ധതയുമൊഴികെ, ഈ ലേഖനത്തിലും തുടർലേഖനങ്ങളിലുമുള്ള മുഴുവൻ നിരീക്ഷണങ്ങളും കേരളീയ പൊതുസമൂഹത്തിന്റെ സ്വതന്ത്ര-മാനവിക വീക്ഷണങ്ങൾക്കൊപ്പം നിലകൊള്ളുന്നതാണ് എന്നു പറയാം. 'ദേഹത്തിന്റെ നിഗൂഢതകൾ ആഹ്ലാദിക്കാനുള്ളവയാണ്; ഭയക്കാനും നിസ്സംഗമാകാനുമുള്ളതല്ല' എന്ന് ശാരദക്കുട്ടി. ഭയത്തിന്റെ ശിരോവസ്ത്രങ്ങളും ഉടയാടകളും ഉരിഞ്ഞെറിയുന്ന സ്ത്രീയുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു, അതിനുവേണ്ടി വാദിക്കുന്നു, അവർ.
സ്ത്രീശരീരത്തെ, അത് ദേവിമാർ മുതൽ ദലിത് സ്ത്രീകൾ വരെയാകട്ടെ, തെറിയുടെ സ്രോതസുകളാക്കുന്ന പുരുഷമനസ്സിലെ പൂരപ്പറമ്പുകൾ പൊളിച്ചടുക്കുന്ന 'തെറിവാക്കുകൾ' എന്ന ലേഖനമായാലും ആത്മഹത്യയുടെ ഭീരുത്വത്തെയും ആത്മഹത്യയെ മഹത്വവൽക്കരിക്കുന്ന പുരുഷഭാവനയുടെ വന്യതയെയും വിമർശിക്കുന്ന 'ഉടൽ ഒരു മടവാൾ' ആയാലും ഇതിനു മാറ്റമില്ല. ശരീരത്തിന്റെ കലയായ സിനിമയിൽ നായികമാരാകുന്ന, ഉൾക്കരുത്തില്ലാത്ത സ്ത്രീകളുടെ ശരീരം അതിന്റെ അധികാരം വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലേക്കധഃപതിച്ച വർത്തമാനകാലത്തിന്റെ വിശകലനമാണ് 'പെണ്ണുടലിന്റെ പ്രഖ്യാപനങ്ങൾ'. രാഷ്ട്രീയത്തിലും സ്ത്രീശരീരത്തിന്റെ അവസ്ഥ മറ്റൊന്നല്ല. മിഷെൽ ഫൂക്കോ പറഞ്ഞതുപോലെ അധികാരമുള്ളവയും ഇല്ലാത്തവയും എന്നിങ്ങനെ രണ്ടുതരത്തിലാണ് ശരീരങ്ങൾ ഉള്ളതെന്ന് ശാരദക്കുട്ടി വിശദീകരിക്കുന്നു. 'പെണ്ണുകൊത്തിയ രൂപങ്ങൾ', കെ.ആർ. ഗൗരിയമ്മ, അജിത, സി.കെ. ജാനു എന്നീ സ്ത്രീകൾ, കേരളീയ പൊതുമനസ്സിൽ തങ്ങളുണർത്തിയ സ്ത്രീപ്രജ്ഞയുടെ ശരീരഭാവങ്ങൾ (ഭരണകൂടത്തിനെതിരെ സ്വന്തം ശരീരംകൊണ്ടുകൂടി അവർ നടത്തിയ സമരങ്ങളുടെ വാക്, ബിംബ ദൃശ്യങ്ങൾ മലയാളിയുടെ മനസ്സിൽ ഇന്നും സചേതനമാണല്ലോ) കഴിഞ്ഞ ദശകത്തിൽ എങ്ങനെ കൈവിട്ടുപോയി എന്നന്വേഷിക്കുന്നു. ഒപ്പം, അമൃതാനന്ദമയിയുടെ സുരക്ഷിതാലിംഗനത്തിലേക്ക് മലയാളി ചേക്കേറുന്നതിന്റെ രാഷ്ട്രീയമാനങ്ങളും ഈ രചന തുറന്നുകാണിക്കുന്നു. സമൂഹത്തിൽ സംഭവിക്കുന്ന മൂല്യത്തകർച്ചകൾക്കെല്ലാം കാരണം സ്ത്രീപുരുഷ സമ്പർക്കമാണെന്നു കരുതുന്ന മൗലികവാദികൾ പലപേരിലും പലരൂപത്തിലും പെൺപള്ളിക്കൂടങ്ങളും പെൺകലാലയങ്ങളും തുടങ്ങുന്നതിനെക്കുറിച്ചാണ് 'അനാവശ്യങ്ങൾ' എന്ന ലേഖനം. അവസാനഭാഗത്ത്, എം.എൻ. വിജയൻ മരണത്തിലും തന്റെ ശരീരംകൊണ്ടെഴുതിയ ഒസ്യത്ത് കേരളീയ സമൂഹത്തിന്റെയും ചരിത്രത്തിന്റെയും രാഷ്ട്രീയവിചാരണതന്നെയായി മാറി എന്ന് ചൂണ്ടിക്കാണിക്കുന്നു, ശാരദക്കുട്ടി. രാത്രികൾ സ്വന്തമാകാത്ത സ്ത്രീയെക്കുറിച്ചും സ്ത്രീരാത്രികളുടെ സാധ്യതകളെക്കുറിച്ചുമാണ് അടുത്ത ലേഖനം. മാധവിക്കുട്ടിയുടെ കാലങ്ങൾ എന്ന പേരിൽ മുൻപെഴുതിയ ഒരു ലേഖനത്തെക്കുറിച്ച് ശാരദക്കുട്ടി പറയുന്നു: അവനവനിൽത്തന്നെ വല്ലാതെ അഭിരമിച്ച ഒരു എഴുത്തുകാരി, സാമൂഹിക പ്രശ്‌നങ്ങളോട് പലപ്പോഴായി പുലർത്തിയ നിരുത്തരവാദപരവും അവസരവാദപരവുമായ സമീപനങ്ങളെ വിലയിരുത്താനാണ് മാധവിക്കുട്ടിയുടെ കാലങ്ങൾ എന്ന എന്റെ ലേഖനം ശ്രമിച്ചത്. ആ എഴുത്തുകാരിയെ തക്കസമയങ്ങളിൽ വേണ്ടതരത്തിൽ നിയന്ത്രിക്കാനോ തിരുത്താനോ കുറ്റപ്പെടുത്താനോ ശ്രമിക്കാതിരുന്ന ഒരു വായനാസമൂഹം വിചാരണയ്ക്കിടയിൽ തനിയെ പ്രതിക്കൂട്ടിലേക്കു കയറിവരികയായിരുന്നു. എഴുത്തുവ്യക്തിത്വവും വായനാസമൂഹവും തമ്മിൽ നിലനിൽത്തിപ്പോരേണ്ടുന്ന തികച്ചും ജൈവപരവും ജനാധിപത്യപരവുമായ ബന്ധത്തിന്റെ (organic and democratic relation) ദൃഢത ആ പാരസ്പര്യത്തിന്റെ അടിസ്ഥാനമായി കണ്ടുകൊണ്ടാണ് വിമർശനലേഖനമെഴുതിയത്. അതിനോട് ദേവിക ഉൾപ്പെടെയുള്ളവർ നടത്തിയ പ്രതികരണത്തിനുള്ള മറുപടിയാണ് അവസാന ലേഖനം. മാധവിക്കുട്ടിക്കു മാദ്ധ്യമസമൂഹം നൽകിയ വൻ പ്രാതിനിധ്യത്തിനു പിന്നിൽ അവരുടെ മത-ശരീര ജീവിതങ്ങളുണ്ടെന്ന് നിശിതമായ വിമർശനബുദ്ധിയോടെ ഈ രചന ചൂണ്ടിക്കാണിക്കുന്നു.

ശാരദക്കുട്ടിയുടെ എഴുത്തിന്റെ കലയും സൗന്ദര്യവും അസാധാരണമാംവിധം ലാവണ്യാത്മകവും അങ്ങേയറ്റം ആത്മനിഷ്ഠവുമായ ഒരു സമീപനത്തിൽ നിന്നാണ് രൂപംകൊള്ളുന്നത്. അവർ ചർച്ചചെയ്യുന്ന വിഷയത്തിന്റെ ഊന്നൽ സാമൂഹികമോ സാംസ്‌കാരികമോ മതപരമോ വൈയക്തികമോ ആകട്ടെ, സ്ത്രീപക്ഷം എന്ന് അവർ കരുതുന്ന ഒരു ലിബറൽ പ്രായോഗിക വീക്ഷണത്തിൽ ആ വിഷയത്തെയും അതിന്റെ കാലികതയെയും രാഷ്ട്രീയമായി കാണാൻ ശ്രമിക്കുന്നതിനൊപ്പം അനുഭൂതിപരമായി അതിനെ വിശദീകരിക്കാനും നിരന്തരം ശ്രദ്ധവയ്ക്കുന്നു. കൃത്യതയുള്ള അക്കാദമിക രീതിശാസ്ത്രങ്ങളിലല്ല അവർ വിഷയങ്ങളെയും പ്രശ്‌നങ്ങളെയും സന്ദർഭങ്ങളെയും അനുഭവങ്ങളെയും വിശദീകരിക്കുന്നത്. പക്ഷെ പരന്നവായനയുടെയും ഉണർന്നിരിക്കുന്ന നിരീക്ഷണങ്ങളുടെയും പിൻബലം അവയ്ക്ക് അസുലഭമായ കായബലം നൽകുന്നുണ്ട്. ഈ ഗ്രന്ഥത്തിലെ മിക്ക ലേഖനങ്ങളിലും ശരീരമെന്ന സ്വത്വവും രൂപകവും സ്ത്രീയുടെ ആന്തരവും ബാഹ്യവുമായ ജീവിതത്തിന്റെ കേന്ദ്രബിംബമായി നിലനിൽക്കുന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങൾ മുന്നോട്ടുവയ്ക്കാൻ ശാരദക്കുട്ടിക്കു കഴിയുന്നത് ഉദാഹരണമാണ്. ആത്മകഥാനുഭവങ്ങളുടെ അവതരണം മുതൽ ചരിത്രാനുഭവങ്ങളുടെ കഥനങ്ങൾ വരെ ഒന്നിലും ഇതിനു മാറ്റമില്ല. 'കറപുരണ്ട സംസ്‌കാരവസ്ത്രങ്ങ'ളിൽ അവർ എഴുതി: ശരീരവിനിമയത്തിൽ വസ്ത്രധാരണത്തിനുള്ള സ്ഥാനം ആശയവിനിമയോപാധിയെന്ന നിലയിൽ ഭാഷയ്ക്കുള്ളതിനെക്കാൾ പ്രധാനമാണ്. ഭാഷയിൽ മൗനം നല്കുന്ന സൂക്ഷ്മസന്ദേശങ്ങളോളം മുഴങ്ങാനാവും ശരീരത്തിൽ നഗ്നതയ്ക്ക്. അടച്ച കുളിമുറിയിലെ കണ്ണാടിയിൽ സ്വന്തം നഗ്നത ആസ്വദിക്കാത്ത എത്ര പെൺകുട്ടികളുണ്ടാകും? തുറസ്സുകളിൽ നിഷേധിക്കപ്പെടുന്ന എന്തെല്ലാം ആനന്ദങ്ങളാണ് നഗ്നമായ ഏകാന്തനിമിഷങ്ങളിൽ അവൾ അറിയുന്നത്? സ്വയമാവിഷ്‌കരിക്കാനും സൂക്ഷ്മാർഥങ്ങൾ വിനിമയം ചെയ്യാനും ഭാഷയെയും വസ്ത്രത്തെയും ഉപയോഗിക്കാൻ കഴിയാത്ത ഒരാൾക്കും മനുഷ്യജന്മത്തിന്റെ സ്വാച്ഛന്ദ്യം അനുഭവിക്കാൻ കഴിയില്ല. നഗ്നമായ പെൺഭാഷയെ എന്നപോലെ നഗ്നമായ പെണ്ണിടലിനെയും സമൂഹം വല്ലാതെ ഭയക്കുന്നുണ്ട്. സമൂഹത്തിന്റെ അച്ചടക്കപ്പെടുത്തലിനു വഴങ്ങാത്ത എന്തോ ഒന്ന് പെൺചിന്തയിലും ബോധത്തിലുമുണ്ടെന്ന തിരിച്ചറിവാണ് ഈ ഭയത്തിനടിസ്ഥാനം. മേൽക്കുമേൽ അവളിൽ വസ്ത്രങ്ങൾ അടിച്ചേല്പിക്കുന്നത് അതുകൊണ്ടാണ്. 'ഞാൻ തയ്യാറെ'ന്ന് പറയുന്ന പെണ്ണിനെ എല്ലാക്കാലവും സമൂഹത്തിന് ഭയമാണ്. പെണ്ണ് തിരഞ്ഞെടുക്കുന്നത് ആഡംബരമോ ലാളിത്യമോ നഗ്നതയോ ആകട്ടെ, സമൂഹത്തെ ഈ ഭയം വിട്ടുമാറുന്നില്ല. അക്കമഹാദേവിയുടെ നഗ്നതയും അവ്വയാറിന്റെ വാർധക്യവും ഒരേപോലെ ശക്തിമത്താണ്. എല്ലാ നിയന്ത്രണങ്ങളെയും അതിജീവിക്കുന്ന സ്‌ത്രൈണോർജത്തിന്റെ കരുത്താണ് ഈ ഭയത്തെ ഉത്പാദിപ്പിക്കുന്നത്. ഭീരുക്കൾ കാവൽക്കാർ ചമയുന്നു. സുരക്ഷാഭടന്മാർക്ക് ആയുധങ്ങൾ തികയുന്നില്ല. അതിനാൽ അവർ വീണ്ടും വീണ്ടും പെണ്ണിനെ തുണിയിൽ പൊതിയാൻ ശ്രമിക്കുന്നു. എല്ലാ ആർഭാടങ്ങളുടെയും നടുവിൽ ജീവിച്ചിരുന്നിട്ടും സമ്പന്നനായ ഭർത്താവിനെ തന്റെ കുചേലത്വംകൊണ്ട് ബാലാമണിയമ്മ തോല്പിച്ചതായി എംപി. നാരായണപിള്ള എഴുതിയിട്ടുണ്ട്. വി എം. നായർ ലോകത്താകെ ഭയന്നിരുന്നത് സ്‌നേഹമയിയായ ഈ സ്ത്രീയെ മാത്രമാണത്രേ! കേരളം മുഴുവൻ വിലയ്ക്കുവാങ്ങാൻ പോന്ന സ്വത്ത് കൈയിലുണ്ടായിരുന്ന ആ ഭർത്താവിന്റെ കൈയിൽനിന്ന് അവർക്ക് ഒന്നും ആഗ്രഹമുണ്ടായിരുന്നില്ല. ഭാര്യയെ വിലയ്ക്കുവാങ്ങാൻ കഴിയാതെവരുമ്പോൾ ആരാണ് അമ്പരന്നുപോകാതിരിക്കുക! ആ ബാലാമണിയമ്മയുടെ മകളാകട്ടെ ശരീരത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെ ധാരാളിത്തവും ആഡംബരത്വവും കൊണ്ട് ഒരുപോലെ മലയാളിയെ തോല്പിച്ചുകളഞ്ഞു. ബാലാമണിയമ്മയുടെ ലാളിത്യവും മാധവിക്കുട്ടിയുടെ ധാരാളിത്തവും ഒരേപോലെ മലയാളിയെ ഭയപ്പെടുത്തി. സ്വന്തം ശരീരത്തെ ആധികാരികതയോടെ ഉപയോഗിക്കാൻ കഴിയുക എന്നതാണ് പ്രധാനം''.

കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മലയാളത്തിലെഴുതപ്പെട്ട ഏറ്റവും ഊർജ്ജസ്വലവും പ്രസാദാത്മകവും പ്രകോപനപരവും പാരായണക്ഷമവുമായ പെൺവിനിമയങ്ങൾ എന്നതുമാത്രമല്ല ശാരദക്കുട്ടിയുടെ ലേഖനങ്ങളുടെ പ്രസക്തി. പ്രത്യയശാസ്ത്രബദ്ധമായ രാഷ്ട്രീയപാർട്ടികളുടെയും അവർക്കു കുഴലൂതുന്ന സാംസ്‌കാരിക സംഘടനകളുടെയും അക്കാദമിക-പ്രൊഫഷണൽ സ്ത്രീവാദപ്രസ്ഥാനങ്ങളുടെയും കൂട്ടായ്മകൾക്കു പുറത്ത് സ്ത്രീയുടെ ശരീരവും ആത്മാവും നമ്മുടെ കാലത്ത് നേരിടുന്ന അവമതികളുടെ തുറന്നെഴുത്തായി മാറുന്നു, അവ. ചരിത്രത്തിൽ ശരീരംകൊണ്ടു മുദ്രണം ചെയ്യപ്പെട്ട സ്ത്രീയുടെ അസ്തിത്വത്തിന് അവളുടെ ആത്മാവിൽ തൊടുന്ന സിംഫണികൾ ചിട്ടപ്പെടുത്തുകയാണ് ശാരദക്കുട്ടി.

പുസ്തകത്തിൽനിന്ന്

നാഗമുടിയുള്ള മെദൂസയെപ്പോലെ, തന്നെ നേരിടുന്ന വിധ്വംസകശക്തികളെ ഒരു കണ്ണേറാൽ കൊന്നുകളയാൻ ശക്തിയുള്ള സ്ത്രീയെന്ന മട്ടിലാണ് കെ.ആർ. ഗൗരിയമ്മയെ കേരളരാഷ്ട്രീയത്തിലുള്ളവരും രാഷ്ട്രീയമേ അറിയാത്തവരും അവതരിപ്പിച്ചിരുന്നത്. ആ ഗൗരിയമ്മയാണ് വെറുമൊരു ഉപമുഖ്യമന്ത്രി സ്ഥാനമെറിഞ്ഞുകൊടുത്താൽ പിടിക്കാവുന്നതേയുള്ളൂ എന്ന് തോന്നിപ്പിക്കുന്ന അവസ്ഥയിലേക്കെത്തിയത്. 'ഗൗരിയമ്മയെ വിശ്വസിക്കാമോ' എന്നു മലയാളി സന്ദേഹിച്ചു തുടങ്ങിയത് അടുത്തകാലത്താണ്. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ കെ.ആർ. ഗൗരിയുടെ മുഖത്തുനോക്കി ഇത്തരമൊരു വലയെറിയാനുള്ള ചങ്കൂറ്റം അന്ന് കേരളരാഷ്ട്രീയത്തിലെ ആണൊരുത്തന് ഉണ്ടാവുമായിരുന്നോ? 'പോരുന്നോ' എന്നു ചോദിക്കാൻ ഒരുത്തനു ധൈര്യം ഉണ്ടാക്കുന്നത് ചോദ്യം നേരിടുന്നയാൾ ആ ധൈര്യം കൊടുക്കുമ്പോൾ മാത്രമാണ്. പോയകാലത്തിന്റെ വിപ്ലവനായിക തനിക്കു നിശ്ചയിച്ചിരിക്കുന്ന വില ഇത്ര ചെറുതോ എന്ന് അവരുടെ വിദൂര ഭൂതകാലമറിയുന്നവർ അമ്പരക്കുകയാണ്. അവരുടെ ഭൂതകാലം എത്ര മഹത്തുമായിക്കൊള്ളട്ടെ, ഗൗരിയമ്മ നിർത്തിയ ഇടത്തിൽനിന്നു പ്രവർത്തനം തുടങ്ങണമെന്ന് ഏതു സ്ത്രീയോട് നമുക്കു പറയാൻ കഴിയും? മാർക്‌സിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താകുമ്പോൾ പോലും ഗൗരിയമ്മയിൽ കേരളം ഒരാശയദാർഢ്യം കണ്ടിരുന്നു. പാർട്ടിക്കുവേണ്ടി ടി.വി. തോമസ് എന്ന ജീവിതപങ്കാളിയെത്തന്നെ ഉപേക്ഷിച്ച ആ പഴയ ഗൗരി പിന്നീട് യു.ഡി.എഫ്. മന്ത്രിസഭയിൽ നാവും കൈയും കെട്ടപ്പെട്ട അവസ്ഥയിൽ വെറും 'പെൺ'മന്ത്രിയായി തരംതാണതു നാം കണ്ടു. കോർണർ മീറ്റിങ്ങുകളിൽ ഒരു മൈക്കിന്റെ ഊഴവും കാത്ത് കോൺഗ്രസ്സുകാരുടെ കസേരകളുടെ മൂലയിലിരിക്കുന്നതും കണ്ടു. കടുവയാണെങ്കിലും കൂട്ടിനകത്തായാൽ ആളുകൾ കമ്പെടുത്ത് അഴികളിലൂടെ കുത്തുകയും തോണ്ടുകയും ചെയ്യും. എൺപതുവയസ്സു കഴിഞ്ഞപ്പോൾ രാഷ്ട്രീയമുപേക്ഷിക്കാമെന്നു തീരുമാനിച്ച വക്കം പുരുഷോത്തമൻപോലും ഗൗരിയമ്മയെ തോല്പിച്ചുകളഞ്ഞു. വക്കത്തിനുപോലും തോല്പിക്കാവുന്ന ഒരാളായി കെ.ആർ. ഗൗരിയമ്മ മാറിയതാണ് അൻപതുവർഷത്തിനിടയിൽ മലയാളിസ്ത്രീ നേരിട്ട അപചയങ്ങളിൽ ഏറ്റവും നിർഭാഗ്യകരമായത്. കമ്യൂണിസ്റ്റ് പാർട്ടി മാത്രമല്ല, കെ.ആർ. ഗൗരിയെ ഇല്ലാതാക്കിയത്. അവർ സ്വയം ഇല്ലാതാവുകകൂടിയായിരുന്നുവെന്നാണ് പാർട്ടി വിട്ടതിനുശേഷമുള്ള അവരുടെ അധികാരമോഹവും അവസരവാദവും തെളിയിക്കുന്നത്.
വിപ്ലവകരമായ സാമൂഹികമാറ്റങ്ങൾക്കുവേണ്ടി നിലകൊണ്ട അജിതയുടെ തീക്ഷ്ണയൗവ്വനം മലയാളി എന്നും ഓർമിക്കുന്നത് ആദരവോടെയും നന്ദിയോടെയുമാണ്. ഒരുകാലത്ത് സ്വന്തം രാഷ്ട്രീയനിലപാടുകൾ കൊണ്ട് അജിത ഉൾപ്പെടെയുള്ള നക്‌സലൈറ്റുകൾ ജനങ്ങൾക്കിടയിൽ നേടിയെടുത്ത സ്ഥാനം സാഹസികതയ്ക്കും ആത്മാർപ്പണത്തിനും കിട്ടിയ അംഗീകാരമായിരുന്നു. വർത്തമാനകാല സ്ത്രീ പ്രശ്‌നങ്ങളിൽ ക്രിയാത്മകമായും സജീവമായും ഇടപെടുമ്പോഴും അജിതയിൽ പഴയ അജിതയുടെ സത്യസന്ധത കാണാൻ പൊതു സമൂഹത്തിനു കഴിയുന്നില്ല. ഒരു പഴയ കത്തിയുടെ മരവിച്ച തിളക്കം മാത്രമാണ് ഇന്നത്തെ അജിത. അനേകം സ്ത്രീ വിമോചകരിലൊരാൾ എന്ന നിലയ്ക്ക് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവേതിഹാസം ചുരുങ്ങിപ്പോയത് പെൺമലയാളം അരനൂറ്റാണ്ടിനിടയിൽ നേരിട്ട രണ്ടാമത്തെ അപചയം. അന്വേഷിയുടെ ധനാഗമമാർഗങ്ങളെപ്പറ്റി പൊതുജനം ഉന്നയിക്കുന്ന ചെറിയ സംശയങ്ങൾപോലും തീർത്തുകൊടുക്കേണ്ട ബാധ്യത അജിതയ്ക്കുണ്ട്. കാരണം കേരളീയർക്ക് അജിത ഒരു വ്യക്തി മാത്രമല്ല എന്നതു തന്നെ. കേരളത്തിന്റെ പൊതുസ്വത്തായിരുന്ന അജിതയെകൊണ്ട് ഇന്ന് അജിതയ്ക്കുമാത്രമാണ് പ്രയോജനമുള്ളത് എന്നു സംശയിക്കുന്ന നിലയിലേക്ക് കേരളീയ സമൂഹം എത്താൻ ധൈര്യപ്പെടുന്നുവെങ്കിൽ ആരാണതിന് ഉത്തരവാദി? പഴയ അജിതയിൽ ആരും ആരോപിക്കാതിരുന്നതെക്കെ പുതിയ അജിതയിൽ ആരോപിക്കപ്പെടുന്നതെന്തുകൊണ്ടാണ്? പുരുഷാധിപത്യവ്യവസ്ഥിതി നിലനില്ക്കുമ്പോൾ ഇതൊക്കെയേ നടക്കൂ എന്നാകുമോ വൃന്ദാ കാരാട്ടിനെപ്പോലെ കേരളത്തിന്റെ ഒരേയൊരു അജിതയ്ക്കും പറയാനുണ്ടാവുക?
കേരളത്തിന്റെ ഗോത്രവീര്യത്തെ ഉണർത്ത്വിട്ടുകൊണ്ടുള്ള സി.കെ.ജാനുവിനെപ്പോലെ ജൈവികതയുള്ള ഒരു നേതാവിന്റെ ശക്തമായ തുടക്കവും അനുതാപർഹമായ ഒടുക്കവും മലയാളി കണ്ടതും അമ്പരന്നതും നിരാശപ്പെട്ടതും വളരെ പെട്ടന്നായിരുന്നു. സംഘടിതമായ ഒരു രാഷ്ട്രീയ ശക്തിയുടെയോ പ്രഖ്യാപിതപ്രത്യയശാസ്ത്രങ്ങളുടെയോ പിന്തുണയില്ലാത്ത ഒരു വർഗ്ഗത്തിന്റെ ആത്മരോഷത്തിന്റെ പ്രകടനമായിരുന്നു ജാനുവിന്റെ ശബ്ദം . 'എന്റെ മാലിന്യം നിങ്ങളെടുത്തോ' എന്ന് ചേരികളോടു പറയുന്ന പരിഷ്‌കൃതസമൂഹത്തിന്റെ ഭരണകൂടക്കൊട്ടാരത്തിനു ചുറ്റും മലമൂത്രവിസർജ്ജനം നടത്തിക്കൊണ്ട് 'ഞങ്ങളുടെ മാലിന്യം നിങ്ങളെടുത്തോ'എന്ന് ആദിവാസികൾ നടത്തിയ സമരം കേരളത്തിന്റെ അധികാരകേന്ദ്രങ്ങളുടെ വെള്ളക്കുപ്പായങ്ങളെ നാറ്റിച്ചത് സമീപകാലത്താണ്. കേരളത്തിന് പുതിയ സാമൂഹിക- രാഷ്ട്രീയ ബദലുകൾ രൂപപ്പെട്ടു വരുന്നതിന്റെ കരുത്താർന്ന സൂചനകളായിരുന്നു അന്നവിടെക്കണ്ടത്. ജാനു എംപി.യാകുന്ന കാലം വരുമെന്ന് കേരളം പ്രവചിച്ചു. ജാനു ഒരു പഞ്ചായത്തു തിരഞ്ഞെടുപ്പിൽപ്പോലും വിജയിച്ചില്ല. ജാനുവിന്റെ തൂവലുകൾ പലപ്പോഴും ഗീതാനന്ദന്റെ കിരീടത്തിലിരിക്കുന്നത് മാദ്ധ്യമങ്ങൾ കാണിച്ചുതന്നു. 'ജാനു ഒറ്റയ്ക്കല്ല പൊരുതുന്നത് . ഞങ്ങളുടെയൊക്കെ ശക്തികൊണ്ടാണ് എന്ന സ്മരണയിൽ എന്നും ജാനുവിന്റെ ചോര തിളയ്ക്കണമെന്ന്' ആദിവാസികൾ ആഗ്രഹിച്ചു(പി.ബി.ബിന്ദു എന്ന അദ്ധ്യാപിക,വായന മാസികയിൽ പറഞ്ഞത്.) പക്ഷെ ജാനുവിനെ ആരാണ് വിലയ്‌ക്കെടുത്തത്? ബിജെപി. പിന്തുണയോടെ അവർ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ആന്റെണിക്കൊപ്പം കോലാട്ടം നടത്തി. ഭരണകൊട്ടാരങ്ങളെ രണ്ടു ദിവസംകൊണ്ട് കിടുകിടാവിറപ്പിച്ച ജാനുവിനെ ഭയക്കേണ്ടതില്ലെന്ന ചിന്ത വളരെപ്പെട്ടെന്നു തന്നെ അധികാരികളിൽ ഉണ്ടാക്കിയെടുത്തതാരാണ്?
അടങ്ങിയിരിക്കാനും അനുസരിക്കാനും കൂട്ടാക്കാതിരുന്ന മൂന്നുസ്ത്രീകളുടെയും ആന്തരികമായുണ്ടായിരുന്ന ആത്മസ്വാതന്ത്രത്തിനെന്തുപറ്റി? ഇവരെ ഗൗനിക്കേണ്ടതില്ലെന്ന് സമൂഹത്തിന്റെ അധിപന്മാർ പഠിച്ചതെങ്ങനെയാണ്? കെ.ആർ.ഗൗരിയെ 'തള്ളച്ചി' എന്നു വിളിക്കാൻ അച്യുതാനന്ദനും 'സാറാജോസഫ് കുരച്ചാൽപേടിക്കില്ല' എന്നു ജി സുധാകരനും 'മീനാക്ഷിതമ്പാന് മനോവിഭ്രമമാണെ'ന്നു പറയാൻ പിണറായി വിജയനും ഇന്നു ധൈര്യമുണ്ട്. ഇങ്ങനെ പറഞ്ഞവർ വെറും സാധാരണ ആണുങ്ങളല്ല. പരാമർശവിധേയരായവർ വെറും സാധാരണ പെണ്ണുങ്ങളുമല്ല. ജാനുവിന്റെ സമരങ്ങളുടെ മൂർധന്യത്തിൽ എഴുത്തുകാരി പി.വത്സല ഉന്നയിച്ച ഒരു സംശയമുണ്ട്, കാലക്രമേണ ഗൗരിയമ്മയുടെ അനുഭവം ജാനുവിനും ഉണ്ടാകുമോ എന്ന്. കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്തേക്ക് ഒരീഴവസ്ത്രീ, കമ്യൂണിസ്റ്റ് പാർട്ടിയെ ചോദ്യം ചെയ്തുകൊണ്ട് ഒരാദിവാസി സ്ത്രീ, കമ്യൂണിസ്റ്റ് പാർട്ടി ചർച്ചചെയ്യാൻ ഒരുകാലത്തും തയ്യാറാവാതിരുന്ന സ്ത്രീശരീരപ്രശ്‌നങ്ങളെ മുഖ്യ ചർച്ചാവിഷയമായെടുത്തുകൊണ്ട് മറ്റൊരു സ്ത്രീ- ഇവർക്കു മൂന്നുപേർക്കും സമൂഹത്തിൽ നഷ്ടപ്പെട്ടു പോയ വിശ്വാസങ്ങളുടെ ഒരൊഴിഞ്ഞ ഇടമുണ്ടായിരുന്നു. അവിടേക്കാണ് നാലാമത്തെ സ്ത്രീ കയറി വരുന്നത് .

മനുഷ്യനെ സ്പർശിക്കുന്നതിൽ ഇടതുപക്ഷപ്രസ്ഥാനങ്ങൾ പരാജയപ്പെട്ടിടത്താണ് ശരീരത്തെ ആലിംഗനം ചെയ്തുകൊണ്ട്, അമൃതാനന്ദമയി, സ്പർശനത്തിന്റെ സാധ്യതയെ പൂർണമായുപയോഗിച്ചുകൊണ്ട് കടന്നുവന്നത്. വിശ്വാസികളെ കൂട്ടമായി സൃഷ്ടിച്ചുകൊണ്ടുള്ള ഈ മുന്നേറ്റം സങ്കീർണ്ണമായ ഒരു രാഷ്ട്രീയാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. കെ.ആർ. ഗൗരിയമ്മയുടെ രോഷാകുലമായ മുഖത്തുനിന്ന് അമൃതാനന്ദമയിയുടെ വിടർന്ന മുഖത്തിലേക്കുള്ള മാറ്റം അടയാളപ്പെടുത്തുന്ന ഗൂഢരാഷ്ട്രീയതന്ത്രങ്ങൾ ചൂഷണം ചെയ്ത് നേതൃനിരയിലെത്തിനിന്ന സ്ത്രീകളുടെ ഒടുങ്ങാത്ത അധികാര രതിയെയും പ്രശസ്തിമോഹത്തെയുമാണ്.

ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു
(ലേഖനങ്ങൾ)
ശാരദക്കുട്ടി
മാതൃഭൂമിബുക്‌സ്, വില: 115 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP