Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തെ വിറപ്പിച്ച് താണ്ഡവമാടി മഴ; ഒഡിഷയിലെ ന്യൂനമർദം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ എട്ട് ജില്ലകൾക്ക് അതീവജാഗ്രതാ നിർദ്ദേശം; ഡാമുകൾ തുറന്നതോടെ മിക്ക ജില്ലകളും പ്രളയഭീതിയിൽ; ഇടുക്കിഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നു; ഇടമലയാറിന്റെ ഷട്ടറുകൾ രാത്രിയോടെ വീണ്ടും ഉയർത്തി; മാട്ടുപെട്ടി ഡാം തുറന്നതോടെ മൂന്നാർ ഒറ്റപ്പെട്ടു; കക്കി ഡാം പരിസരത്തും ജാഗ്രതാ നിർദ്ദേശം; മലബാറിൽ നാലിടത്ത് ഉരുൾപ്പൊട്ടൽ; താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു

കേരളത്തെ വിറപ്പിച്ച് താണ്ഡവമാടി മഴ; ഒഡിഷയിലെ ന്യൂനമർദം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ എട്ട് ജില്ലകൾക്ക് അതീവജാഗ്രതാ നിർദ്ദേശം; ഡാമുകൾ തുറന്നതോടെ മിക്ക ജില്ലകളും പ്രളയഭീതിയിൽ; ഇടുക്കിഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നു; ഇടമലയാറിന്റെ  ഷട്ടറുകൾ രാത്രിയോടെ വീണ്ടും ഉയർത്തി; മാട്ടുപെട്ടി ഡാം തുറന്നതോടെ മൂന്നാർ ഒറ്റപ്പെട്ടു; കക്കി ഡാം പരിസരത്തും ജാഗ്രതാ നിർദ്ദേശം; മലബാറിൽ നാലിടത്ത് ഉരുൾപ്പൊട്ടൽ; താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാലവർഷം ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് എട്ടു ജില്ലകൾ വീണ്ടും പ്രളയക്കെടുതിയിൽ. കോഴിക്കോട്, വയനാട്, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഡീഷാ തീരത്തെ ന്യൂനമർദ്ദം വീണ്ടും ശക്തിപ്രാപിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ഇതോടെ ശനിയാഴ്ചവരെ കനത്ത മഴ തുടരും. ഇപ്പോഴത്തെ പ്രളയക്കെടുതി സംസ്ഥാനത്തിന് താങ്ങാനാവുന്നതിനും അപ്പുറത്താണ്. ദുരിതമൊഴിയാതെ മലബാറിൽ വീണ്ടും ഉരുൾപ്പൊട്ടലുകളുണ്ടായി. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂർ കാസർഗോഡ്, ആലപ്പുഴ,എറണാകുളം, കോട്ടയം, ജില്ലകളിൽ 17 വരെ റെഡ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലുവയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി പ്രവർത്തനം തുടങ്ങി.

ഇടുക്കി ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതിനു പിന്നാലെ കൂടുതൽ അളവിൽ ജലം ഒഴുക്കിവിടുമെന്നാണ് ഒടുവിലത്തെ അറിയിപ്പ്. വൃഷ്ടിപ്രദേശങ്ങളിൽ ഇപ്പോഴും മഴ ശക്തമായി തന്നെ തുടരുകയാണ്. ഇടമലയാർ ഡാമിൽ ജലനിരപ്പു വീണ്ടും ഉയർന്നതോടെ നാലു ഷട്ടറുകളിൽ ഒരെണ്ണം രണ്ടു മീറ്ററോളം ഉയർത്തിയിട്ടുള്ളത്.മറ്റു മൂന്നു ഷട്ടറുകൾ ഓരോ മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. രാത്രിയോടെ ജലനിരപ്പു 169.02 മീറ്ററിൽ എത്തിയപ്പോഴാണു ഒരു ഷട്ടർ രണ്ടു മീറ്ററോളം ഉയർത്താൻ തീരുമാനിച്ചത്. ഡാമിന്റെ പരമാവധി സംഭരണശേഷി 169 മീറ്റാണ്.

നേരത്തെ തുറന്ന ഇടമലയാറിലെ ഷട്ടറുകൾ ചെറുതോണി ഡാം തുറന്നതോടെ അടച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം ജലനിരപ്പു 168.90 മീറ്ററിലെത്തിയതോടെയാണ് എല്ലാ ഷട്ടറുകളും ഒരു മീറ്റർ വീതം വീണ്ടുമുയർത്തിയത്. 400 ഘനമീറ്ററിലധികം വെള്ളമാണു നിലവിൽ പെരിയാറിലേക്ക് ഒഴുക്കുന്നത്. ഷട്ടറുകൾ കൂടുതൽ ഉയർത്തിയെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ വീണ്ടും ശക്തമായി തുടരുന്നതിനാൽ ജലനിരപ്പിൽ കാര്യമായ കുറവുണ്ടാകുന്നില്ല.ചെറുതോണി ഡാമിന്റെ അടച്ച രണ്ടു ഷട്ടറുകളും കൂടി തുറന്നതോടെ 600 ഘനമീറ്റർ വെള്ളമാണ് അവിടെനിന്നു പെരിയാറിലേക്ക് ഒഴുകുന്നത്. ഭൂതത്താൻകെട്ടിൽ രാവിലെ 29.9 മീറ്ററായിരുന്ന ജലനിരപ്പു വൈകുന്നേരത്തോടെ 32.10 മീറ്ററായി ഉയർന്നു. ഇനിയും ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

 പമ്പാനദി കവിഞ്ഞൊഴുകി; നിറപുത്തരിക്കായി നട തുറന്നു; തീർത്ഥാടകരെ വിലക്കി

പമ്പാ നദിയിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പമ്പയിലേക്ക് തീർത്ഥാടകരെ വിലക്കിയിരിക്കുകയാണ്. നിറപുത്തരിക്കായി നെൽക്കതിരും വഹിച്ച് തന്ത്രിയും സംഘവും പുല്ല് മേട് വഴി പുറപ്പെട്ടിരുന്നെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് യാത്ര നിർത്തിവെപ്പിച്ചു. പമ്പയും ത്രിവേണി സംഗമവും പൂർണമായും വെള്ളത്തിനടിയിലാണ്. ദേവസ്വം ബോർഡിന്റെ അച്ചൻകോവിലിലെ നിലത്തിൽ നിന്നും കൊണ്ടുവന്ന കറ്റകൾ ആണ് സന്നിധാനത്തിൽ നിറപുത്തരി പൂജയ്ക്കായി എത്തിച്ചത്. ക്ഷേത്ര ശ്രീ കോവിലിൽ പൂജ നടത്തുന്ന നെൽക്കതിർ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ നീന്തൽ വിദഗ്ധരരെ ഉപയോഗിച്ച് നെൽക്കതിർ പമ്പ നദിയിലൂടെ ശബരിമലയിലെത്തിക്കുകയായിരുന്നു. ഇതിനായി ദേവസ്വം ബോർഡ് തന്നെയാണ് പ്രത്യേക സംവിധാനം ഒരുക്കിയത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര്, സഹായി മനു നമ്പൂതിരി ,ക്ഷേത്രം മേൽശാന്തിയുടെ മകൻ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ്, ദേവസ്വം ഗാർഡ് എന്നിവരടങ്ങുന്ന സംഘത്തെ വണ്ടിപ്പെരിയാർ ഉപ്പുതറ പുൽമേട് വഴി സന്നിധാനത്തിൽ എത്തിച്ചു.പമ്പാനദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ അയ്യപ്പഭക്തർക്ക് നദി കടന്നു പോകാൻ ആവില്ല. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുന്നതിനാൽ അയ്യപ്പഭക്തർക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ് ഇപ്പോഴും.

പമ്പയിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നദി കടന്ന് അയ്യപ്പഭക്തർക്ക് ശബരിമലയിലേക്ക് പോകാൻ സാധിക്കില്ല. മുൻകരുതൽ നടപടിയായും ദുരന്തങ്ങൾ ഒഴിവാക്കാനുമായാണ് അയ്യപ്പഭക്തരോട് ജലനിരപ്പ് താഴുന്നതു വരെ ശബരിമല യാത്ര ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. പമ്പാനദിയിൽ ജലനിരപ്പ് കൂടുന്നതല്ലാതെ കുറയുന്നില്ല. അപകടരമാം വിധം ഒഴുക്ക് പമ്പാനദിയിൽ ഉണ്ട്. നിറപുത്തരി പൂജയും പതിവ് പൂജകൾക്കും ശേഷം 15 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി 16ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. തുടർന്ന് അഞ്ച് ദിവസം ക്ഷേത്രത്തിൽ പതിവ് പൂജകളും നെയ്യഭിഷേകവും നടക്കും.21 ന് രാത്രി നട അടയ്ക്കും.

പമ്പയിലെ കടകൾ ഉൾപ്പടെ എല്ലാം തന്നെ വെള്ളത്തിനടിയിലാണ്. അന്നദാന മണ്ഡപമുൾപ്പെടെ കുത്തൊഴുക്കിൽ മുങ്ങിപ്പോയി. തീർത്ഥാടകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടകരെ എരുമേലിയിലും പത്തനം തിട്ടയിലുമായി തടയാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ഇതനുസരിച്ച് ഇന്നലെ മുതൽ പമ്പയിലേക്ക് തീർത്ഥാടകർ കടക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ പമ്പ, ആനത്തോട് ഡാമുകൾ ഇന്നലെ വീണ്ടും തുറന്നതോടെ പമ്പയിൽ വെള്ളപ്പാച്ചിലാണ്.

നാളെ നടക്കുന്ന നിറപുത്തരി ചടങ്ങുകൾക്കും ചിങ്ങമാസ പൂജകൾക്കുമായി നടതുറക്കവെ ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി തീർത്ഥാടകരാണ് എത്തിചേർന്നത്. വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും തോരാതെ മഴ തുടരുകയാണ്. ത്രിവേണി പാലം കടന്നു വേണം പമ്പാ ഗണപതികോവിലിലേക്കും സന്നിധാനത്തേക്കും പോകാൻ. പാലം കടന്നു മണപ്പുറത്തെ റോഡിലേക്ക് ഇറങ്ങാൻ കഴിയില്ല. ശബരിമല സന്നിധാനം ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇരുപത്തഞ്ചോളം വൈദ്യുതി തൂണുകൾ തകർന്നു. പമ്ബയിലെ ശർക്കര ഗോഡൗണിൽ വെള്ളം കയറി. ഹോട്ടലുകൾക്കും വലിയ തോതിൽ നഷ്ടമുണ്ടായി.

മാട്ടുപ്പെട്ടി തുറന്നു; മൂന്നാർ ഒറ്റപ്പെട്ടു

കനത്ത മഴയെ തുടർന്ന് മൂന്നാർ ഒറ്റപ്പെട്ടു. പ്രദേശം പ്രളയ ഭീതിയിലാണ്. മാട്ടുപ്പെട്ടി ഡാം തുറന്നു വിട്ടതിനെ തുടർന്ന് മുതിരപ്പുഴയാർ കരകവിഞ്ഞ് ഒഴുകി ദേശീയപാതയിൽ വെള്ളം കയറി. അടിമാലി കൊരങ്ങാട്ടി ആദിവാസി മേഖലയിൽ ഉരുൾപൊട്ടലുണ്ടായതോടെ തടയണ ഒലിച്ചുപോയി. ശക്തമായ വെള്ളപ്പാച്ചിലാണ് മുതിരപ്പുഴയാറിൽ. റോഡുകളെല്ലാം വെള്ളക്കെട്ടുകളായതോടെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ മൂന്നാറിൽ അതീവ ജാഗ്രത നിർദ്ദേശം നല്കിയിരിക്കുകയാണ്. സാഹചര്യം നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തുന്ന തിരക്കിലാണ് അധികൃതർ. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു വിട്ടത്. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയർന്നതോടെയാണ് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. ഇടുക്കി ചുരുളിയിലും ഉരുൾപൊട്ടി

അടിമാലി കൊന്നത്തടിയിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് വീടുകൾ തകർന്നു. മൂന്നാർ ഗവൺമെന്റ് കോളജിനു മുന്നിൽ മണ്ണിടിച്ചിലും ഉണ്ടായി. മൂന്നാർ ടൗണിൽ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുകയും ചെയ്തു. അമ്പത് വർഷത്തിനിടെ ഒരിക്കലും ഇതുപോലെ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പഴയ മൂന്നാർ ഉൾപ്പടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതോടെ ബസ്സുകൾ മാത്രമാണ് മൂന്നാർ ടൗണിലേക്ക് സർവ്വീസ് നടത്തുന്നത്.

മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ കൂടി തുറക്കുന്നതോടെ മൂന്നാർ ടൗൺ വെള്ളത്തിലാകുമെന്നാണ് സൂചന. കുഞ്ചിത്തണ്ണി, കല്ലാർകുട്ടി എന്നിവിടങ്ങളിലും വെള്ളം കയറിയേക്കുമെന്നാണ് സൂചന. ഇതോടെ ഇടുക്കിയിൽ മറ്റൊരു പ്രദേശം കൂടി കനത്ത മഴക്കെടുതി നേരിടുന്ന സാഹചര്യമാണ് ഉള്ളത്. നീരൊഴുക്ക് ശക്തമായതിനെ തുടർന്നു മാട്ടുപ്പെട്ടി അണക്കെട്ടിലെ രണ്ടാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി. ഡാമിലെ ജലനിരപ്പ് 1599.20 മീറ്റർ എത്തിയതോടെ രാവിലെ ഒൻപതു മണിക്ക് ആദ്യ ഷട്ടർ 30 സെന്റീമീറ്റർ ഉയർത്തിയിരുന്നു. 1599.59 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. മൂന്നാർ, മുതിരപ്പുഴ, കല്ലാർകട്ടി, ലോവർ പെരിയാർ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

ഇന്ന് രാവിലെ അടിമാലി കുരങ്ങാട്ടി മലയിൽ ഉരുൾപൊട്ടി. ഇതേത്തുടർന്ന് താഴ്ഭാഗത്തെ ചെക്ക് ഡാം തകർന്നു. ശക്തമായ മലവെള്ളപ്പാച്ചിലിൽ താഴെ അടിമാലി പ്രദേശം വെള്ളത്തിനടിയിലായി. നിരവധി വീടുകൾക്കും കൃഷിക്കും നാശമുണ്ടായെന്നാണ് ലഭ്യമാകുന്ന വിവരം. കനത്ത മഴ തുടരുന്നത് പ്രദേശത്ത് പരക്കെ ഭീതി പരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്നു പേർ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇ്ന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളത്.

ഡാമുകളെല്ലാം തുറക്കുന്നു; വീണ്ടും പ്രളയം

വടക്കൻ കേരളത്തിൽ പല മേഖലകളിലും വലിയ പ്രളയദുരിതത്തിലാണ്. നേരത്തെ മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിലും ഡാമുകൾ തുറന്നതോടെ വെള്ളം കയറിയ മേഖലയിലും വീണ്ടും വെള്ളം ഉയരുന്ന സാഹചര്യമാണ്. ഇതോടെ ഇപ്പോൾ തന്നെ സർവവും നഷ്ടപ്പെട്ടവരെല്ലാം വലിയ ആശങ്കയിലാണ്. സംസ്ഥാനത്തു ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനിടെ കൂടുതൽ അണക്കെട്ടുകളിൽനിന്നും വെള്ളം തുറന്നുവിടേണ്ട സാഹചര്യവുമായി.കനത്ത മഴയിലും ശക്തമായ കാറ്റിലും മണ്ണുത്തി വെറ്ററിനറി സയൻസ് കോളജിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു. രണ്ടു പേർക്കു പരുക്ക്. ചെമ്പൂത്ര സ്വദേശി ഷാജിയാണ് മരിച്ചത്.

 പാലക്കാട്ട് ആശങ്ക

മലമ്പുഴ ഡാമിന് പുറമെ വാളയാർ, ചുള്ളിയാർ ഡാമുകൾ ഉൾപ്പെടെ തുറക്കുന്ന സാഹചര്യമാണ് പാലക്കാട്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുപ്പത് വർഷത്തിന് ശേഷം ചുള്ളിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. മലമ്പുഴയുടെ വൃഷ്ടിപ്രദേശ മേഖലയിൽ ഉരുൾപൊട്ടലുണ്ടായതോടെ മലമ്പുഴ ഡാമും ഷട്ടറുകൾ ഉയർത്തി. ഇതോടെ കൽപ്പാത്തിപ്പുഴയിൽ വെള്ളം ഉയർന്നു. കൽപ്പാത്തി, ശേഖരീപുരം മേഖലയിൽ വീണ്ടും വെള്ളമുയർന്നതോടെ നിരവധി വീട്ടുകാർ വീണ്ടും പ്രതിസന്ധിയിലായി. വാളയർ ഡാമും നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ തുറക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഭാരതപ്പുഴയുടെ തീരങ്ങളിലും വെള്ളം കൂടുതൽ കയറുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

തോരാമഴയിൽ ഒറ്റപ്പെട്ട് ഹൈറേഞ്ച്

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കനത്ത മഴയാണ്. ഇന്നു പുലർച്ചെ ചേലച്ചുവട്- മുരിക്കാശ്ശേരി റോഡിൽ ആന്റോപുരത്ത് പാറേക്കുടി അജേഷിന്റെ കൃഷിയിടത്തിൽ ഉരുൾപൊട്ടി ഗതാഗതം തടസപ്പെട്ടു. അടിമാലി കട്ടപ്പന റോഡിലും ഉരുൾപൊട്ടി. ചുരുളി കരിമ്പൻ റോഡിൽ വൻ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി പ്രദേശങ്ങളിൽ റോഡുകൾ തകർന്നുകിടക്കുകയാണ്. പെരിഞ്ചാംകുട്ടി മേലേചിന്നാർ റോഡ് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ചെറുതോണി അണക്കെട്ടു തുറന്നിരിക്കുന്നതിനാൽ വിവിധ സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്ന റോഡുകളാണ് തടസപ്പെട്ടിരിക്കുന്നത്.

ഫയർഫോഴ്‌സും നാട്ടുകാരും ദുരന്ത നിവാരണസേനയും ചേർന്ന് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം ശക്തമാക്കി. ചെറുവാഹനങ്ങൾ കടന്നു പോകാനുള്ള ക്രമീകരണങ്ങളാണ് ആദ്യം നടത്തുന്നത്. ഉരുൾപൊട്ടലിൽ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ടെങ്കിലും ആളപായമില്ല. ശക്തമായ കാറ്റും തോരാമഴയും ഹൈറേഞ്ച് മേഖലയിൽ കനത്ത നാശം വിതയ്ക്കുകയാണ്.

 

ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും; വിറങ്ങലിച്ച് മലബാർ

കോഴിക്കോട്ടും വയനാടും മലപ്പുറത്തും ഇടുക്കിയിലും പാലക്കാട്ടും ഉരുൾപൊട്ടലുണ്ടായതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. പാലക്കാട്ടെ നേരത്തെ വെള്ളമിറങ്ങിയ പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി. ബാവലിപ്പുഴയും ചീങ്ങണ്ണിപ്പുഴയും ഇരുവഴിഞ്ഞിപ്പുഴയും കരകവിഞ്ഞു. മൂന്നാർ ഒറ്റപ്പെട്ടു. കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ വീണ്ടും വലിയ വെള്ളപ്പൊക്ക ഭീഷണിയിലാണ് നിലവിൽ മഴക്കെടുതി നേരിട്ട മേഖലകളെല്ലാം.കോഴിക്കോട് ജില്ലയിലെ മലയോരത്തെ വിലങ്ങാട് വനത്തിലും കൂത്താടികുന്നിലും വീണ്ടും ഉരുൾപൊട്ടി. കനത്ത മഴയും ഉരുൾപൊട്ടലും മൂലം വിലങ്ങാട് പുഴവാണിമേൽ പുഴ എന്നിവ കവിഞ്ഞൊഴുകി..വാണിമേൽ പാലത്തിനോട് ചേർന്ന മിനി സ്റ്റേഡിയം വെള്ളത്തിനടിയിലായി. വൈകുന്നേരം അഞ്ച് മണിയോടെയാണ് വിലങ്ങാട് വനത്തിനുള്ളിൽ ഉരുൾപൊട്ടിയത്. ചെളിമണ്ണും കരിങ്കല്ലും വലിയ മരങ്ങളും പുഴയിലൂടെ കുത്തിയൊലിക്കുകയാണ്.വിലങ്ങാട് പാലത്തിന് മുകളിലൂടെ മഴ വെള്ളം ശക്തമായി ഒലിക്കുന്നത് മൂലം പാലം അപകട ഭീഷണിയിലാണ്. വിലങ്ങാട് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും സമീപത്തെ നിരവധി കടകളും വെള്ളത്തിനടിയിലായി. കഴിഞ്ഞാഴ്ച വിലങ്ങാട് വനത്തിൽ ഉരുൾപൊട്ടിയിരുന്നു. ഇതേ തുടർന്ന് അപകട ഭീതിയിയായ പാലമാണ് വീണ്ടും ഭാഗികമായി തകർന്നത്. പാലത്തിന്റെ കൈവരികൾ തകർന്നിട്ടുണ്ട്. പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊലിക്കുകയാണ്. ഇരുപത്തഞ്ച് വർഷത്തിലേറെയായി വിലങ്ങാട് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയിട്ടില്ലെന്ന് പഴമക്കാർ പറയുന്നു.

ചൊവ്വാഴ്ച രാത്രിയിലാണ് പാലൂർ റോഡിലെ മാടാഞ്ചേരി കൂത്താടികുന്നിൽ ഉരുൾപൊട്ടിയത്. 20 മീറ്ററിലധികം സ്ഥലം ഒലിച്ച് പോയ നിലയിലാണ്. ഇവിടെ ഏക്കറുകണക്കിന് കൃഷിയിടവും നശിച്ചു. സ്ഥലത്തെ ഇലക്ട്രിക് തൂണുകൾ കാണാനില്ല.വലിയ കരിങ്കല്ലുകൾ വീണതിനെ തുടർന്ന് പാലൂർ റോഡിൽ ഗതാഗതം നിലച്ചു.ഉരുൾപൊട്ടിയ സ്ഥലത്തിന് സമീപത്ത് വീടുകളില്ലാത്തത് മൂലം വൻ ദുരന്തം ഒഴിവായി. പെരുവണ്ണാമുഴി ഡാം തുറന്നേക്കുമെന്ന് അറിയിപ്പ് വന്നതോടെ കുറ്റ്യാടി,ചങ്ങരോത്ത്,കൂരാച്ചുണ്ട്,ചക്കിട്ടപ്പാറ പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ യു.വി.ജോസ് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയിൽ താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ചുരത്തിന്റെ രണ്ടാം വളവിലെ ചിത്തിലിത്തോട് പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ചുരത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. മണ്ണിടിഞ്ഞു വീണ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ജില്ലയിലെ മറ്റ് പ്രദേശങ്ങളും കനത്ത മഴ മൂലം ദുരിതത്തിലാണ്. പുല്ലൂരാംപാറ മറിപ്പുഴ വനത്തിലുണ്ടായ ഉരുൾപൊട്ടൽ മൂലം കണ്ടപ്പൻകുണ്ട് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. സുരക്ഷിത സ്ഥാനത്തേക്ക് മാറിയ ചിലർ ഒറ്റപ്പെട്ട അവസ്ഥയിലാണ്.ജലനിരപ്പ് ഉയർന്നതിനാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. തീരപ്രദേശത്തുള്ളവർക്ക് അധികൃതർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിൽ കാരണം പലയിടത്തും ഗതാഗത തടസവുമുണ്ടായിട്ടു

കോഴിക്കോട് പുല്ലൂരാംപാറയിൽ ഉരുൾപൊട്ടലുണ്ടായതും കക്കയം ഡാം തുറന്നതുമെല്ലാം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കൊട്ടിയൂരിൽ ഉരുൾപൊട്ടലുണ്ടായി. വൃഷ്്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതോടെ ബാണാസുര സാഗർ അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. കോഴിക്കോട് പുല്ലൂരാം പാറ മരിപ്പുഴയിൽ ഉരുൾപൊട്ടി. വയനാട്ടിലും പല മേഖലയിലും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. നിലമ്പൂർ, കരുളായി മേഖലകളിലും ഉരുൾപൊട്ടൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. വയനാട് മട്ടിക്കുന്ന് വനത്തിലും കുറിച്യർ മലയിലും ഉരുൾപൊട്ടലുണ്ടായി. നിലമ്പൂർ-കരുളായി മേഖലയിലും കണ്ണൂർ കൊട്ടിയൂരിലും ഉരുൾപൊട്ടലുണ്ടായി. അതേസമയം, വയനാട്ടിലും ഇടുക്കിയിലും കനത്ത മഴ തുടരുകയാണ്. മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ടതായും ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതുമായ റിപ്പോർട്ടുകളാണ് വരുന്നത്.

 കൊട്ടിയൂർ ചപ്പമലയിൽ വ്യാപകനാശം

ഭീതി വിട്ടൊഴിയാതെ മലയോരം. കൊട്ടിയൂർ ചപ്പമലയിൽ വീണ്ടും ഉരുൾപൊട്ടലിൽ വ്യാപക നാശമാണ് ഉണ്ടായത്. ബാവലി പുഴ കരകവിഞ്ഞു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മേലെ പാൽ ചുരം കോളനി നിവാസികളെയും മാറ്റി പാർപ്പിച്ചു. ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് 1.30ഓടെ ആയിരുന്നു ചപ്പമലയിലും വനത്തിലുമായി വീണ്ടും ഉരുൾ പൊട്ടിയത് നേരത്തെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിനു സമീപത്തു തന്നെയാണ് വീണ്ടും ഉരുൾപൊട്ടിയത്.

ഏക്കറ് കണക്കിന് കൃഷി സ്ഥലം കുത്തൊഴുക്കിൽ നശിച്ചു.വിളയാനിക്കൽ ജോയ്, നടുക്കനിയാങ്കൽ സാബു, വയലിങ്കൽ മധുസൂദനൻ, പുത്തൻ പറമ്പിൽ സിജു, പുത്തൻ വീട്ടിൽ ഭാർഗ്ഗവി, പുത്തൻ വീട്ടിൽ വിജയൻ എന്നിവരുടെ കൃഷിസ്ഥലങ്ങളിലൂടെയാണ് ഉരുൾ പൊട്ടിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ബാവലിപ്പുഴയിൽ കുത്തൊഴുക്ക് വർദ്ധിച്ച് താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. പേരാവൂർ ഫയർ ഫോഴ്സും പൊലീസും ഉരുൾ പൊട്ടിയ ചപ്പമലയിലും മറ്റും ക്യാമ്പുചെയ്യുന്നുണ്ട്. മേലെ പാൽ ചുരം കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് കോളനി നിവാസികളെയും ചപ്പമലയിലുള്ള അപകട ഭീഷണിയുള്ള കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു.

 ബ്ളാവന കടത്തിൽ പെരിയാർ കരകവിഞ്ഞു

കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന കടത്തിൽ പെരിയാർ കരകവിഞ്ഞു. മറുകരയുള്ള ആദിവാസി- കുടിയേറ്റ മേഖലകളിലേയ്ക്ക് എത്തണമെങ്കിൽ തോണിയെ ആശ്രയിക്കണമെന്നതാണ് നിലവിലെ അവസ്ഥ .ഒഴുക്ക് ശക്തമായ സാഹചര്യത്തിൽ കുട്ടമ്പുഴ പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്താണ് ആളുകളെ അക്കരെ - ഇക്കരെ എത്തിക്കുന്നത്. കടത്തിൽ ഏർപ്പെടുത്തിയിരുന്ന ജംഗാർ സർവ്വീസ്സ് വഴിയായിരുന്നു മറുകരയിലെ ആദിവാസി ഊരുകളിലേയ്ക്കും ജനവാസ മേഖലകളിലേയ്ക്കും വാഹന ഗതാഗതം സാധ്യമായിരുന്നത്. പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് നിർത്തിയിരിക്കുകയാണ്. ഇതു മൂലം മറുകരയിൽ താമസിക്കുന്നവർ തീരാദുരിതത്തിലാണ്. അത്യാവശ്യ ഘട്ടത്തിൽ ആശുപത്രികളിലെത്താൻ പോലും സാധ്യമാവില്ലന്നതാണ് ഇവിടുത്തുകാരുടെ ഇപ്പോഴത്തെ അവസ്ഥ .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP