Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിനാറാം വയസിൽ അയാളെന്നെ ലൈംഗികമായി അബ്യൂസ് ചെയ്തു; എന്റെ ചിത്രങ്ങൾ കയ്യിലുണ്ടെന്നും ഫേസ്‌ബുക്കിൽ ഇടുമെന്നും ഭീഷണിപ്പെടുത്തി; നേതാക്കളായ അച്ഛനും അമ്മയും ജയിലിൽ കഴിയവേ അടുത്തു കൂടിയ ആക്ടിവിസ്റ്റ് നേതാവ് രജേഷ് പോൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി യുവതി ഫേസ്‌ബുക്കിൽ; ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കുമാറിനെതിരെയും സമാനമായ പരാതികൾ; പൊളിയുന്നത് ദളിത്- മുസ്ലിം ഐക്യപ്പെടൽ ബുദ്ധിജീവികളുടെ കപടമുഖം

പതിനാറാം വയസിൽ അയാളെന്നെ ലൈംഗികമായി അബ്യൂസ് ചെയ്തു; എന്റെ ചിത്രങ്ങൾ കയ്യിലുണ്ടെന്നും ഫേസ്‌ബുക്കിൽ ഇടുമെന്നും ഭീഷണിപ്പെടുത്തി; നേതാക്കളായ അച്ഛനും അമ്മയും ജയിലിൽ കഴിയവേ അടുത്തു കൂടിയ ആക്ടിവിസ്റ്റ് നേതാവ് രജേഷ് പോൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി യുവതി ഫേസ്‌ബുക്കിൽ; ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കുമാറിനെതിരെയും സമാനമായ പരാതികൾ; പൊളിയുന്നത് ദളിത്- മുസ്ലിം ഐക്യപ്പെടൽ ബുദ്ധിജീവികളുടെ കപടമുഖം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബ്രഹ്മാണിക്കൽ അജണ്ടയുടെ ഭാഗമായി മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന് ആരോപിച്ച് 'ഫക്ക് ഹ്യൂമനിസം' എന്ന പേരിൽ കോഴിക്കോട് കടപ്പുറത്ത് 2015ൽ സംഘടിപ്പിച്ച അമാനവ സംഗമത്തിന്റെ മുഖ്യ സംഘാടകനും ആക്ടിവിസ്റ്റുമായ രജേഷ് പോളിനെതിരെ വീണ്ടും ലൈംഗിക ആരോപണം. സൈബർ ലോകത്ത് അറിയപ്പെടുന്ന യുവതിയാണ് പതിനാറാമത്തെ വയസ്സിൽ അയാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. സഹായിക്കാനെന്ന ഭാവേനെ അടുത്തുകൂടി തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ യുവതി വെളിപ്പെടുത്തിയത്.

'അയാളുടെ പൊയ്മുഖം വളരെ മുൻപേ വലിച്ചെറിയണമെന്ന് ഞാൻ കരുതിയതാണു. ഞാൻ ഇത് പറഞ്ഞവരെല്ലാം എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നെന്നും യുവതി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. താനും തന്റെ പിതാവും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അടുപ്പകാരന്ന് പറഞ്ഞു കൊണ്ട് അടുത്തുകൂടിയാണ് രജേഷ് പോൾ പീഡിപ്പിച്ചതെന്നു യുവതി പറയുന്നത്. അയാൾ സഹതാപങ്ങൾ പറഞ്ഞും തന്നെ ലൈംഗികമായി അബ്യൂസ് ചെയ്്തും ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നെന്നും യുവതി ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

അമാനവ സംഗമം നടത്താൻ നേതൃത്വം നൽകിയ രജേഷ് പോൾ, ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കൂമാർ എന്നിവർ ലൈംഗിക കുറ്റകൃത്യം ചെയ്തതായി ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകയും ഫെമിനിസ്റ്റുമായ ഡോ. രേഖാ രാജ് അടക്കമുള്ളവർ നേരത്തെ പ്രതികരിച്ചിരുന്നു. ദലിതരോടും സ്ത്രീകളോടും മുസ്ലീങ്ങളോടും ഐക്യപ്പെടുന്നുവെന്ന് പറഞ്ഞ് ബുദ്ധിജീവികളായി നടക്കുകയും അമാനവസംഗമം അടക്കമുള്ള പരിപാടികൾ നടത്തുകയും ചെയ്യുന്ന ആക്റ്റീവിസ്റ്റുകൾ അവരുടെ പസ്വകാര്യജീവിതത്തിൽ എത്രമാത്രം സത്യസന്ധരാണെന്ന് ഡോ.രേഖാരാ്ജ് ഫേസ്‌ബുക്ക്‌പോസ്റ്റിട്ടതോടെ സൈബർ ലോകത്ത് ഈ വിഷയങ്ങൾ സജീവ ചർച്ചയായിരിക്കയാണ്.

ഹൈദരബാദ് യണിവേഴ്‌സിറ്റിൽ പഠിക്കുന്ന ഒരു പെൺകുട്ടി തന്നെ നേരിട്ട് വിളിച്ചാണ് രൂപേഷ് കുമാർ പല പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നു എന്ന് അറിയിച്ചതെന്ന് ഡോ രേഖാരാജ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ദളിത് ആക്ടിവിസ്‌റ് എന്ന നില ഉപയോഗിച്ച് സകലരെയും വിചാരണ ചെയ്യുന്ന ഇവനൊക്കെ സ്വന്തം ചെയ്തികൾ നാട്ടുകാർ അറിയില്ല എന്ന് ഉറപ്പിക്കുന്നത് എന്തുകൊണ്ടാണ് അവർ ചോദിക്കുന്നു. ഒരു ദളിത് പെൺകുട്ടിയെ വർക്ക് ചെയ്യാൻ വിളിച്ചിട്ടു കൂടെ താമസിപ്പിച്ചു നിർബന്ധിച്ചു സെക്‌സ് ചെയ്യിക്കുക എന്ന ഗുരുതരമായ കുറ്റമാണ് രജേഷ് പോളിനെതിരെ രേഖാരാജ് ആരോപിച്ചത്.

രൂപേഷ് കൂമാറിനെതിരെ പരാതിയുമായി ആക്റ്റീവിസ്റ്റ് ആരതി രഞ്ജിത്തും രംഗത്തെത്തിയിരുന്നു. തൂത്തുക്കുടിയിലെ സറ്റെർലൈറ്റ് സമരം റിപ്പോർട്ട് ചെയ്യാൻ രൂപേഷിനൊപ്പം പോയ തന്നെ അയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരതി പോസ്റ്റിട്ടത്. ഇത്രയേറെ പരാതികൾ ഉണ്ടായിട്ടും ഇവർക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ല. പരാതി കിട്ടിയാൽ നടപടിയെടുക്കാമെന്ന നിലപാടിലാണ് ഇപ്പോഴും പെലീസ്.

അതേസമയം തീവ്രഇടതുപക്ഷ ചിന്താഗതിക്കാരനായ പിതാവിന്റെ മകൾ കൂടിയായ യുവതിയുടെ ആരോപണം രജേഷ് പോളിനെ ശരിക്കും വെട്ടിലാക്കുന്നതാണ്. 16ാം വയസിലാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. ആരോപണം ഫേസ്‌ബുക്കിലൂലൂടെ വെളിപ്പെടുത്തിയതിന് ശേഷം രജേഷ് ഭീഷണിപ്പെടുത്തിയെന്നും യുവതി പിന്നീട് വ്യക്തമാക്കി. സംഭഴത്തെ കുറിച്ച് യുവതി വ്യക്തമക്കുന്നത് ഇങ്ങനെ:

പത്തിൽ പഠിക്കുന്ന കാലം മുതൽ രജേഷ് പോളിനെ അറിയാമെന്നാണ് യുവതി വ്യക്തമാക്കിയ്ത. വീട്ടിൽ അക്കാലത്ത് നിരന്തരമായി ഉണ്ടായിരുന്ന പൊലീസ് റൈഡുകളിൽ പ്രതിഷേധിച്ച് ഫേസ്‌ബുക്ക് കൂട്ടായ്മയുടെ പേരിൽ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാൻ സുഹൃത്തുക്കൾ വന്നിരുന്നു. അക്കൂട്ടത്തിലാണു രജേഷിനെ ഞാൻ കാണുന്നത്. അതിനു ശേഷം അയാളെന്നെ തുടർച്ചയായി വിളിക്കുമായിരുന്നു. സ്‌കൂളിലെ വിശേഷങ്ങൾ, വീട്ടിലെ വിശേഷങ്ങൾ എല്ലാം അയാൾ വിളിച്ചന്വേഷിക്കുമായിരുന്നു ഞാൻ രജീഷ് മാമൻ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്. അയാളത് രജി ആക്കി- യുവതി ഫേസ്‌ബുക്കിൽ പോസ്റ്റിൽ പറയുന്നുത.

ഒരിക്കൽ കണ്ണൂരിലെ ഒരുവീട്ടിൽ ഒരുമിച്ച് പോയപ്പോൾ രജേഷ് എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കെടുത്തിയിരുന്നത്. സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത് കിടക്കാൻ ഭയപ്പെടുന്നത്. ലൈംഗികത എന്ന വികാരം മാത്രമല്ല ഒരു ആണിന്റേയും പെണ്ണിന്റേയും ഇടയിലുള്ളതെന്ന് അയാൾ എപ്പോഴും പറയുമായിരുന്നു. എന്തിനാണു ഒരാണിന്റെ അടുത്ത് കെടുക്കാൻ ഭയപ്പെടുന്നതെന്നും മറ്റും ചോദിച്ചിരുന്നു. പിന്നീട് ഒരു ദിവസം അവരുടെ വീട്ടിൽ ചെന്നപ്പോൾ രാത്രി അയാളെന്നെ കേറി പിടിച്ചു. രജി എന്താ ഈ കാണിക്കുന്നേ എന്നു ഞാൻ ചോദിച്ചപ്പോൾ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാൾ എന്റെ മുൻപിൽ കുറേ കരഞ്ഞു. അത് അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത് എന്റെ ജീവിതത്തിൽ ഞാൻ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാൾ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാൻ അയാളുടെ അടുത്ത് പോയപ്പോൾ അയാളെന്നെ ലൈംഗികമായി അബ്യൂസ് ചെയ്തു. എന്റെ ചിത്രങ്ങൾ അയാളുടെ കയ്യിലുണ്ടെന്നും അത് ഫേസ്‌ബുക്കിൽ ഇടുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി.- യുവതി വ്യക്തമാക്കി.

16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. പിന്നീട് ഇയാൽ എനിക്ക് അയാളോട് പ്രണയമാണെന്ന് പറഞ്ഞു നടന്നുലെന്നും യുവതി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. പതിനാറാം വയസിലെ പീഡനം തുറന്നു പറഞ്ഞ യുവതിയടെ പോസ്റ്റ് സൈബർ ലോകത്തും വലിയ ചർച്ചകൾക്ക് വെഴിവെച്ചിട്ടുണ്ട്. കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിയുടെ മകളായ യുവതിയുടെ അരക്ഷിതാവസ്ഥ മുതലെടുത്ത് ലൈംഗികമായി ദുരുപയോഗം ചെയ്തത് കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമാണെന്ന് പലരും വ്യക്തമാക്കുന്നു.

അതേസമയം മറ്റൊരു ദളിത് ആക്ടിവിസ്റ്റ് രൂപേഷ് കുമാറിനെതിരെയും ഗുരുതരമായ ആരോപണവുമായി ആരതി രഞ്ജിത്ത് എന്ന യുവതിയും രംഗത്തെത്തി.

ആരതി രഞ്ജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഇത്തിരി വല്യ പോസ്റ്റാണ്. ഈ ജൂലൈ 7ാം തീയതി തൂത്തുക്കുടിയിലേക്ക് ഒരു യാത്ര പോയിരുന്നു. സ്റ്റെർലൈറ്റ് പ്രശ്‌നങ്ങൾക്ക് ശേഷമുള്ള തൂത്തുക്കുടി ജീവിതം കവർ ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. ദളിത് ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകനുമായ രൂപേഷ് കുമാറിനൊപ്പമാണ് യാത്ര നടത്തിയത്. ഒരുപക്ഷേ ജീവിതത്തിൽ ഇത്രയധികം പേടിച്ചുകൊണ്ട് ഒരു യാത്ര ഞാൻ ചെയ്തിട്ടുണ്ടാവില്ല. ഏഴാം തീയതി പതിനൊന്ന് മണിയോട് കൂടിയാണ് തമ്പാനൂരിൽ നിന്ന് ബസിന് യാത്ര തുടങ്ങിയത്. കുറെയധികം സംസാരിച്ചു. ജീവിതം, രാഷ്ട്രീയം തുടങ്ങി പല കാര്യങ്ങൾ. വളരെ സന്തോഷത്തിലാണെന്നും ഇങ്ങനെയൊരു പെണ്ണിനെ ആദ്യമായി പരിചയപ്പെടുവാണെന്നും രൂപേഷ് പറഞ്ഞു. അതിനിടയിൽ എപ്പോഴോ ഫേസ്‌ബുക്കിലെ എന്റെ പ്രൊഫൈൽ പിക്ചർ കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു

' ഈ ഫോട്ടോ കണ്ടിട്ടാണ് നിന്റെ കൂടെ തൂത്തുക്കുടി വരാമെന്ന് ഞാൻ ഉറപ്പിച്ചത്' ഞാൻ ആകെ വല്ലാണ്ട് ആയിപ്പോയി. ഈ ഊളത്തരം പൊഴിഞ്ഞ അതേ വായിൽ നിന്നാണ് കാലയുടെ രാഷ്ട്രീയത്തെപ്പറ്റി സംവാദം നടന്ന വേദിയിൽ കേരളത്തിലെ മാധ്യമസ്ഥാപനങ്ങളിൽ ദളിത് സ്ത്രീകൾ ഇല്ലെന്നും സ്ത്രീ സമത്വം ഇല്ലെന്നും ഘോരഘോരം പ്രസംഗിച്ചത്. നേരം പോകുന്തോറും അയാളുടെ പൊയ്മുഖം അഴിഞ്ഞു വീഴുകയായിരുന്നു. ഫേസ്‌ബുക്കിലെ സ്റ്റാറ്റസുകൾക്ക് കിട്ടുന്ന ലൈക്കുകളുടെ, കമന്റുകളുടെ എണ്ണം തിട്ടപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന, അതിലൂടെ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒരു ചൊറിയൻ പുഴു മാത്രമാണ് അയാൾ എന്ന് വൈകുന്നേരത്തോടെ തന്നെ ഞാൻ മനസിലാക്കി.

രാത്രിയിലെ സംഭവവികാസങ്ങൾ അതിലും ഭയാനകമായിരുന്നു. മദ്യപിച്ച് കഴിഞ്ഞപ്പോൾ പുള്ളിക്ക് ഞാൻ അതീവ സുന്ദരിയായി തോന്നി. ഉമ്മ വെക്കണം കെട്ടി പിടിക്കണം എന്ന ആവശ്യങ്ങൾ വേറെ. എന്റെ ദേഹത്ത് തൊട്ടാൽ കൊന്നു കളയുമെന്ന് ഞാൻ. അപ്പോൾ പുള്ളിയുടെ അടുത്ത് അടവ്.. എനിക്ക് ഒരു അമ്മേടേം അച്ഛന്റേം സ്‌നേഹം കിട്ടീട്ടില്ല.. എന്ന ഇന്നസെന്റ് മട്ട്. ഭാര്യയുമായി വേർപിരിഞ്ഞ് നിക്കുവാണ്.. സ്‌നേഹം വേണമെന്ന്. മാറിക്കിടക്കെടോ എന്ന് ഞാൻ അലറിവിളിച്ച ഉടനെ അയാൾ മോങ്ങാൻ തുടങ്ങി. എനിക്ക് അയാളെ തല്ലിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അയാൾ ഉറങ്ങി. പക്ഷേ പേടിയും വെറുപ്പും കൊണ്ട് ആ രാത്രി അത്രയേറെ യാത്രാക്ഷീണം ഉണ്ടായിരുന്നിട്ടും എനിക്ക് ഉറങ്ങാനേ പറ്റീല.

പിറ്റേ ദിവസം രാവിലെ വീണ്ടും പകൽ മാന്യനായി അയാൾ ഇറങ്ങി. ഉറക്കമില്ലായ്മയും യാത്രാക്ഷീണവുമായി വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ. എനിക്ക് എത്രയും പെട്ടെന്ന് തിരിച്ച് വന്നാൽ മതിയെന്നായി. ചായ കുടിക്കാൻ കയറിയപ്പോൾ ഞാൻ കഴിഞ്ഞ രാത്രിയിലെ അയാളുടെ പെരുമാറ്റത്തെ പറ്റി ചോദിച്ചു. ഇങ്ങനെയാണോ ഒരു പെൺകുട്ടിയോട് പെരുമാറുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ പിന്നെ നീ എന്ത് കണ്ടിട്ടാണ് ഇത്രയും ദൂരം എന്നോടൊപ്പം വന്നതെന്നാണ് അയാൾ തിരിച്ച് ചോദിച്ചത്. ആ മലരൻ ചോദ്യത്തിന് മുന്നിൽ ഞാൻ ഇരുന്നു പോയി. ഞാൻ എന്റെ ജോലിക്ക് മാത്രമാണ് വന്നതെന്നും അതിന് ഒരു പുരുഷന്റെ കൂടെയല്ല ഒരു മാധ്യമപ്രവർത്തകന്റെ കൂടെയാണ് ഞാൻ വന്നതെന്നും മറുപടി കൊടുത്തു. കുടിച്ച് ബോധമില്ലാതെ ചെയ്തതാണെന്ന് പറഞ്ഞ് അയാൾ ക്ഷമ ചോദിച്ചു. കൂടുതലൊന്നും ശ്രദ്ധിക്കാനാകാതെ ഞാൻ അസ്വസ്ഥയായി. എത്രയും പെട്ടെന്ന് വീടെത്തണം. വൈഭൂന്റെ (മകൻ) ഫോട്ടോ പതിവിലേറെ തവണ നോക്കി. തിരുനെൽവേലിയിൽ നിന്ന് ട്രെയിൻ കയറിയിട്ടാണ് ഉറങ്ങിയത്.

ഇത് ആരോടും പറയണമെന്ന് എനിക്കില്ലായിരുന്നു. പക്ഷേ ഈയിടെയായി അറിയുന്നതൊക്കെയും വല്ലാണ്ട് വേദനിപ്പിക്കുന്നു. പ്രതിസ്ഥാനത്ത് ഒരേ മലരന്മാർ, അവരുടെ സംഘം. പേര് പറയാതെ പലരും ഇതിനോടകം ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇട്ടുകഴിഞ്ഞു. പക്ഷേ അവർക്ക് അങ്ങനൊരു മറ നൽകുന്നതിൽ യാതൊരു യോജിപ്പുമില്ല. അതുകൊണ്ടാണ് പേരും സ്ഥലവും സമയവും നൽകി ഒരു പോസ്റ്റ്.

ജോലി സ്ഥലത്ത് സ്ത്രീ സമത്വം വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അഭിപ്രായപ്പെടുന്നതിൽ ഉപരി അത് പ്രാവർത്തികമാക്കുന്നവളാണ് ഞാൻ. പക്ഷേ പൊതുവേദികളിൽ പ്രസംഗിക്കുകയും നവമാധ്യമങ്ങളിൽ പോസ്റ്റിട്ട് തള്ളുകയും ചെയ്തിട്ട് ഒട്ടും ഉളുപ്പില്ലാതെ സ്ത്രീകൾക്ക് നേരെ കടന്നാക്രമിക്കുന്നവനെ, അവൻ ദളിതനായാലും സവർണനായാലും ഒരു ന്യായീകരണം കൊണ്ടും മറകൾക്കുള്ളിൽ നിർത്താൻ താല്പര്യമില്ല. രൂപേഷ് കുമാർ, നിങ്ങൾ തുരുത്തിയിലെ പെൺകുട്ടികൾ എന്ന് ഓരോ മണിക്കൂർ ഇടവിട്ട് പറയുമ്പോൾ എനിക്ക് ഇപ്പോൾ പേടിയാണ്. കാരണം അത് പോലൊരു ഇര ഇന്നലെ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അവളുടെ അനുഭവം കേട്ട് തരിച്ചിരുന്നു പോയി. 'പൂമൊട്ടുകളെ കൈവെള്ളയിലിട്ട് ഞെരിച്ചിട്ടല്ല വരാൻ പോകുന്ന വസന്തത്തെക്കുറിച്ച് സംസാരിക്കേണ്ടത്.'

ഡോ. രേഖാരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

രൂപേഷ് കുമാർ, രജേഷ് പോൾ എന്നീ രണ്ടു പേര് എനിക്ക് സഹോദരതുല്യർ ആയി തോന്നിയിട്ടുള്ളവർ ആണ്. അത് ഇവിടെ അവസാനിക്കുന്നു എന്ന് അറിയിക്കട്ടെ! രജേഷ് പോളിന്റെ പോസ്റ്റുകളിലെ പര പുച്ഛവും ആണത്ത വയലൻസും കണ്ടു സഹിക്കാൻ വയ്യാതെ ഞാൻ ഈയിടെ അൺഫ്രന്റ് ചെയ്തിരുന്നു. രൂപേഷ് പുറമെ പറയുന്ന രാഷ്ട്രീയം വിശ്വസിച്ചു ഒരു സാഹോദര്യം ഞാൻ ഇന്നലെ വരെ അവനോടു സൂക്ഷിച്ചിരുന്നു. ഇന്നലെയാണ് ചാന്ദിനി ലത എന്ന എച്ച് സി യു വിൽ പഠിക്കുന്ന പെൺകുട്ടി എന്നെ വിളിച്ചു രൂപേഷ് പല പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നു എന്ന വാർത്ത വിശ്വസിക്കാൻ കഴിയുന്ന തെളിവുകളോടെ എന്നോട് പറയുന്നത് .അപ്പോൾ മുതൽ ആരതി രഞ്ജിത്തിനെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഞാൻ. കിട്ടിയിരുന്നില്ല. ആരതിയുടെ പോസ്റ്റ് എല്ലാവരും വായിക്കണം. കുറെ സ്ത്രീകൾ എന്നോട് രുപേഷിന്റെ പെരുമാറ്റത്തിലെ അതിക്രമ സ്വഭാവത്തെക്കുറിച്ചു പറഞ്ഞു കഴിഞ്ഞു.

ദളിത് ആക്ടിവിസ്‌റ് എന്ന നില ഉപയോഗിച്ച് സകലരെയും വിചാരണ ചെയ്യുന്ന ഇവനൊക്കെ സ്വന്തം ചെയ്തികൾ നാട്ടുകാർ അറിയില്ല എന്ന് ഉറപ്പിക്കുന്നത് എന്തുകൊണ്ടാണ് ? തങ്ങൾ അപമാനിക്കുന്ന പെണ്ണുങ്ങൾ ഒക്കെ കുറെ സമരം ചെയ്താണ് ഈ സ്‌പെയ്‌സിൽ നിൽക്കുന്നത് എന്ന് അവർക്ക് അറിയാം .ഒരു പ്രശ്‌നം ഉണ്ടായാൽ അതിനെക്കുറിച്ച് പരസ്യമായി പരാതി പറഞ്ഞാൽ വീട്ടുകാരും നാട്ടുകാരും കുറ്റപ്പെടുത്തുകയും ഒറ്റയ്ക്കാക്കുകയും, പിന്നെ വീടിനു പുറത്തു പോലും ഇറക്കില്ലെന്നും ആ പെൺകുട്ടികൾക്ക് അറിയാമെന്ന ആ അറിവ് തരുന്ന ധൈര്യമുണ്ടല്ലോ ആണ് ഇവരെക്കൊണ്ട് അത് ചെയ്യിക്കുന്നത്. പരാതി പറയാനും വേണല്ലോ അൽ്പം എങ്കിലും പ്രിവിലേജ് !.ഇവരുടെ ഒപ്പം തൊഴിലിന്റെ ഭാഗമായോ അല്ലാതെയോ ഇടപെടുന്ന യാത്ര ചെയ്യുന്ന പലപ്പോഴും കീഴാളമായ സാഹചര്യത്തിൽ വരുന്ന പെൺകുട്ടികളോട് അതെ വാൾനറബിൽ ആയവരോട് ആണ് ഇതൊക്കെ ചെയ്യുന്നത്. ഫെമിനിസ്റ്റുകൾ തരാം കിട്ടിയാൽ ഒക്കെ അപമാനിക്കുന്ന ഇവർ തങ്ങളുടെ അധികാര പരിധിയിൽ വന്നു പോവുന്ന പെണ്ണുങ്ങളോട് പെരുമാറുന്നത് ഒന്ന് മാത്രം മതി ഇവന്റെയൊക്കെ ആൺ ധാർഷ്ട്യം മനസ്സിലാക്കാൻ . അതിനു വേണ്ടി ജാതി മുതൽ ലിബറൽ വിമർശനം വരെ എടുക്കും, തങ്ങളുടെ ആരാധകരും ലൈംഗിക കോളനികളും ആയി തങ്ങളുടെ സർക്കിളിലേയ്ക്ക് വരുന്നവരെ മാറ്റുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.

രാജേഷ് പോൾ എന്ന അമാനവ സംഘം നേതാവ് ( ഇത് പറയാൻ കാരണം ലോകത്തെ മനുഷ്യ സംഗമ എന്നും അമാനവ സംഗമം എന്നും രണ്ടായി തിരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആൾ എന്ന നിലയ്ക്ക് ആണ് ) കണ്ണൂരിലെ കുടിയേറ്റ ക്രിസ്ത്യാനികളുടെ പിന്മുറക്കാരനാണ് , ദളിതരുടെയും ആദിവാസികളുടെയും മുസ്ലിങ്ങളുടെയും കാര്യത്തിൽ ഏറ്റവും മുൻപിൽ ഉണ്ടാവും .സ്വന്തം ഐഡന്റിറ്റിറ്റി സൗകര്യമായി മറച്ചു പിടിക്കും,ലോകത്തു ആരെയും വിചാരണ ചെയ്യും ,ദളിത് ആക്ടിവിസ്‌റ് കളോട് പുച്ഛം ,അവർ നടത്തുന്ന പരിപാടികളെ അതിലും പുച്ഛം , ഫെമിനിസ്‌റ്കളെ തൂക്കിക്കൊല്ലണം എന്ന് ഇടയ്ക്കിടെ ആഹ്വനം ചെയ്യും , ഒരു ട്രാൻസ് സുഹൃത്ത് ഉണ്ടെന്നതിനാൽ എല്ലാ ഹെട്രീയ സ്‌ക്ഷ്വൽ മാനുഷ്യരെയും അപമാനിക്കും. അവനെക്കുറിച്ചു കഴിഞ്ഞ ദിവസം ഞാൻ കേട്ടത് ഞെട്ടിപ്പോകുന്ന വാർത്തകൾ. ഒരു ദളിത് പെൺകുട്ടിയെ വർക്ക് ചെയ്യാൻ വിളിച്ചിട്ടു കൂടെ താമസിപ്പിച്ചു നിർബന്ധിച്ചു സെക്‌സ് ചെയ്യിക്കുക,ശരീര ഭാഗങ്ങളിൽ സ്പർശിക്കുമ്പോൾ നോ പറഞ്ഞാൽ അവളെ മൊറാലിസ്‌റ് ഊളെ എന്ന് വിളിക്കുക , സെക്‌സ് ചെയ്യാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ പാപബോധം എന്ന് പറഞ്ഞു കളിയാക്കുക അവൾക്കു താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ചെയ്യിക്കുക , അവൾ കരയുമ്പോൾ സോറി പറയുക പിറ്റേന്ന് വീണ്ടും ആവർത്തിക്കുക .

തൊഴിൽ പോകാതിരിക്കാനും പിന്നെ താൻ ഇടപെടുന്നതു ഏതോ ബുദ്ധിജീവി മഹാന്റെ കൂടെയാണ് എന്ന് കരുതി നോ പറയാൻ തോന്നുന്നത് തന്റെ കുഴപ്പം ആണെന്ന് കരുതി അവൾ പേടിച്ചു മിണ്ടാതിരിക്കുക. പിന്നീട് കടുത്ത ട്രോമയിൽ അവൾ ജീവിക്കുക . ഇവൻ എന്നിട്ട് ഫേസ് ബുക്കിൽ വലിയ രാഷ്ട്രീയ ശരി പ്രസംഗിക്കുക. വീട്ടുകാർ അറിഞ്ഞാൽ ഇനി പുറത്തു പോലും പോകാൻ സമ്മതിക്കില്ല എന്ന് പേടിച്ചു ,പഠിപ്പു മുടങ്ങുമെന്നു ഭയന്ന് ,ഇവർക്കൊക്കെ ഫേസ്‌ബുക്കിൽ വലിയ വിലയുള്ളതുകൊണ് ആരും തന്റെ കൂടെ നിൽക്കില്ല എന്ന് കരുതി മിണ്ടാതെ ഇരിക്കാൻ വിധിക്കപ്പെടുക എന്നോട് സംസാരിക്കണം എന്ന് തോന്നിയെങ്കിലും ഞാൻ രജീഷിന്റെ സുഹൃത്താണ് എന്ന് കരുതി പേടിച്ചു. പറയാതിരിക്കുക.നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. ഇതിന്റെ പേരല്ലേ ഇന്റലക്ച്വൽ ടെററിസിങ് ? സമ്മതി എങ്ങനെയൊക്കെയാണ് ലൈംഗിക പീഡകർ ഉണ്ടാക്കി എടുക്കുന്നത് എന്ന് ഓർത്തു നോക്കൂ ? ഇതിനൊക്കെ മറയായി പിടിക്കുന്നത് മർധിതരുടെ കീഴാളരുടെ രാഷ്ട്രീയം ഇവർക്ക് മാപ്പില്ല . ഇവരെയൊക്കെ സാമൂഹ്യമായി ഒറ്റപ്പെടുത്തണം എന്ന് ഞാൻ എന്റെ മുഴുവൻ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു ..

എന്നോട് പരാതി പറഞ്ഞവർ ഒരു പക്ഷെ ഔദ്യോഗികമായി പരാതി കൊടുക്കില്ലായിരിക്കാം ..അവർ പലകാരണങ്ങളാലും തിരുത്തി പറഞ്ഞേക്കാം ,ഒരു പക്ഷെ എന്നെ തന്നെ തള്ളി പറഞ്ഞേക്കാം, നിഷേധിച്ചേയ്യ്ക്കാം. ഈ പറഞ്ഞതിനൊക്കെയുള്ള തെളിവുകൾ എന്റെ കൈയിലുണ്ട് അത് മാത്രം മതി . സംഘർഷത്തോടെ എന്നോട് ഇതൊക്കെ വിവരിച്ച പെൺകുട്ടികളുടെ ചിലമ്പിച്ച ശബ്ദം മാത്രം ഊർജ്ജമായി എടുത്തു കൊണ്ട് പക്ഷെ എനിക്ക് ഇത് ഇവിടെ പറയണം എന്ന് തോന്നി ,എന്റെ എത്തിക്‌സ് ആണ് എന്നെ കൊണ്ട് ഇത് പറയിപ്പിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം ഞാൻ അനുഭവിക്കാൻ തയ്യാറാണ് ! എന്ത് തന്നെയാണെങ്കിലും.

പരാതി കിട്ടിയാൽ രജീഷ് പോളിനെതിരെ നടപടിയെന്ന് പൊലീസ്

ആക്ടിവിസ്റ്റ് രജീഷ് പോളിനെതിരെ ലൈംഗിക ചൂഷണ ആരോപണത്തിൽ പരാതി കിട്ടിയാൽ പോസ്‌കോ പ്രകാരം കേസ് എടുക്കുമെന്ന് പൊലീസ്. തളിപ്പറമ്പ് പൊലീസ് ആണ് ഈ കാര്യം അറിയിച്ചത്. തന്നെ പ്രായപൂർത്തിയാകുന്നതിന് മുൻപ് നേരത്തെ രജീഷ് പോൾ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പെൺകുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ ജയിലിൽ കഴിയുന്ന ദമ്പതികളുടെ മകളാണ് ആരോപണവുമായി രംഗത്ത് എത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്ന് വലിയ തോതിലുള്ള ചർച്ചയാണ് ഫേസ്‌ബുക്കിൽ നടക്കുന്നത്. രജീഷ് പോളിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് ചില സ്ത്രീകളും ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരുന്നു. രജീഷ് പോൾ കോഴിക്കോട് നടന്ന അമാനവ സംഗമം അടക്കമുള്ള പരിപാടികളുടെ മുഖ്യ സംഘാടകനായാണ് അറിയപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP