Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് കൃത്യ സമയത്തു കൊച്ചിയിലെത്തി; കളക്ഷനായി കിട്ടിയത് 27,000 രൂപയും; കോൺവോയായി ബസുകൾ ഓടുന്നില്ലെന്ന് ഉറപ്പാക്കി ഓഗസ്റ്റ് ഒന്നു മുതൽ കേരളമാകെ സർവ്വീസ്; അറ്റകുറ്റ പണികൾക്കായി എസി ബസുകൾ മൂന്ന് മേഖലകളിലേക്ക് കേന്ദ്രീകരിക്കും; ഒരു ചില്ലിക്കാശ് പോലും ചെലവാക്കാത്ത പരീക്ഷണം വിജയമായതിന്റെ ആവേശത്തിൽ തച്ചങ്കരി; ചിൽ ബസുകളുടെ വിജയം നൽകുന്നത് ആനവണ്ടിക്ക് മുന്നോട്ട് കുതിക്കാനുള്ള ശക്തി

രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് കൃത്യ സമയത്തു കൊച്ചിയിലെത്തി; കളക്ഷനായി കിട്ടിയത് 27,000 രൂപയും; കോൺവോയായി ബസുകൾ ഓടുന്നില്ലെന്ന് ഉറപ്പാക്കി ഓഗസ്റ്റ് ഒന്നു മുതൽ കേരളമാകെ സർവ്വീസ്; അറ്റകുറ്റ പണികൾക്കായി എസി ബസുകൾ മൂന്ന് മേഖലകളിലേക്ക് കേന്ദ്രീകരിക്കും; ഒരു ചില്ലിക്കാശ് പോലും ചെലവാക്കാത്ത പരീക്ഷണം വിജയമായതിന്റെ ആവേശത്തിൽ തച്ചങ്കരി; ചിൽ ബസുകളുടെ വിജയം നൽകുന്നത് ആനവണ്ടിക്ക് മുന്നോട്ട് കുതിക്കാനുള്ള ശക്തി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെഎസ്ആർടിസിയുടെ ചിൽ ബസ് സർവ്വീസുകളുടെ പരീക്ഷണ ഓട്ടം നൽകുന്നത് വൻ പ്രതീക്ഷകൾ. 'കണക്ട് കേരള' എന്ന മുദ്രാവാക്യവുമായാണ് എസി സർവ്വീസുകൾ ദീർഘദൂര സർവ്വീസുകൾ നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള സർവ്വീസ് തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിലാണ്. ദിവസം മുഴുവൻ ഒരു മണിക്കൂർ ഇടവേളയിൽ തിരുവനന്തപുരം മുതൽ ആലപ്പുഴ വഴി എറണാകുളത്തേക്കും തിരിച്ചും ചിൽ ബസ്സ് സേവനം ലഭ്യമാണ്.

ആദ്യ സർവ്വീസിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളം യാത്രയിൽ കെ എസ് ആർ ടി സിക്ക് ലഭിച്ചത് 27000 രൂപയുടെ കളക്ഷനാണ്. ഇത് വൻ ലാഭമാണെന്നാണ് വിലയിരുത്തൽ. ട്രെയിനുകൾ സമയ ക്രമം തെറ്റി ഓടുന്നതും ചിൽ സർവ്വീസുകളിലേക്ക് ആളുകളെ എത്തിക്കുമെന്നാണ് വിലയിരുത്തൽ. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ ബസുകൾ ഓടുന്നത്. കെ എസ് ആർ ടി സിക്ക് സ്വന്തമായുള്ള എല്ലാ വോൾവോ ബസുകളുടേയും സേവനം പ്രയോജനപ്പെടുത്തിയാണ് കണക്ട് കേരളാ പദ്ധതി നടപ്പാക്കുന്നത്. ഈ ബസുകളെല്ലാം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിൽ കേന്ദ്രീകരിക്കും. അറ്റകുറ്റപണിക്ക് വോൾവോയുമായി നേരിട്ട് സഹകരിക്കുന്ന പദ്ധതിയും തയ്യാറാക്കും. കുറവുകൾ പരിഹരിക്കാനും കൃത്യത പാലിക്കാനുമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.

ഒരു ചില്ലിക്കാശ് മുടക്കാതെ പുതിയ ബസുകൾ വാങ്ങാതെ ആനവണ്ടിയുടെ പുതിയ പദ്ധതി. ഇത് വിജയകരമായാൽ അത് കെ എസ് ആർ ടി സിയുടെ തലകുറി തന്നെ മാറ്റി മറിക്കും. സ്വകാര്യ ബസ് ലോബിയുടെ കുത്തക തകർക്കാൻ കേരളമൊട്ടുക്ക് എസി ബസുകൾ ഓട്ടിക്കാൻ ഒരുങ്ങുകയാണ് തച്ചങ്കരി. കെ എസ് ആർ ടി സിയിലെ ബുക്കിംഗിലൂടെ ഇടനിലക്കാരായി കോടികൾ നേടിയ ഊരാളുങ്കൽ സൊസൈറ്റിയേയും മാറ്റി പുതിയ രീതി അവതരിപ്പിച്ച തച്ചങ്കരിയുടെ ആവനാഴിയിലെ അടുത്ത അടുത്ത അസ്ത്രമാണ് ചിൽ ബസ്. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, എറണാകുളം എന്നിവടങ്ങൾ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തേക്ക് എസി സർവ്വീസുകൾ സ്വകാര്യ ബസ് ഉടമകൾ നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് തിരുവനന്തുപരത്തേക്ക് എണ്ണൂറു മുതൽ 1500 രൂപ വരെ ഇവർ ഈടാക്കുന്നു. രാത്രി കാലങ്ങളിലും സ്വകാര്യ ബസുകളാണ് നേട്ടമുണ്ടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ദീർഘ ദൂര സർവ്വീസുകൾ സജീവമാക്കി കെ എസ് ആർ ടി സിയുടെ വരുമാനം കുത്തനെ ഉയർത്താനുള്ള തച്ചങ്കരിയുടെ പദ്ധതി.

തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചേകാലിനാണ് പരീക്ഷണ ഓട്ടത്തിലെ ആദ്യ സർവ്വീസ് തുടങ്ങിയത്. 5 മണിക്കൂറും നാൽപ്പത് മിനിറ്റും എടുത്ത് ഇത് എറണാകുളത്ത് എത്തി. മറ്റ് ഡിപ്പോയിൽ നിന്ന് പോയ എസി ബസുകളുമായി ഈ സർവ്വീസുകൾ മത്സരിക്കുന്നത് ഒഴിവാക്കാനും ബോധപൂർവ്വമായ ഇടപെടൽ നടത്തും. കോൺവോയ് ആയി എസി ബസുകൾ ഒരു റൂട്ടിലും ഓടുന്നില്ലെന്ന് ഉറപ്പാക്കി പരമാവധി യാത്രക്കാരെ ചിൽ ബസുകളിൽ എത്തിക്കാനാകും കെ എസ് ആർ ടി സി ശ്രമിക്കുക. കൃത്യമായ ഇടവേളകളിൽ യാത്രക്കാരെ കയറ്റാൻ ഓരോ സ്‌റ്റോപ്പിലും ബസുകൾ എത്തുന്നുവെന്ന് ഉറപ്പിക്കാനാണ് പരീക്ഷണ ഓട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോൾ എല്ലാ ഡിപ്പോകളിലും എസി സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരേ റൂട്ടിൽ നിരവധി ബസുകൾ ഒരേ സമയം ഓടാനുള്ള സാധ്യത വരുന്നത്. ഇതാണ് പരീക്ഷണ ഓട്ട സമയത്ത് കെ എസ് ആർ ടി സി കൃത്യമായി നിരീക്ഷിക്കുന്നത്.

കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്രയ്ക്ക് മെച്ചപ്പെട്ട സേവനം ഒരുക്കുയാണ് ലക്ഷ്യം. തിരുവനന്തപുരം. കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാകും സർവ്വീസ്. രാവിലെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുന്ന ബസ് അവിടെ എത്തിയാൽ ഉടൻ തിരിച്ച് തിരുവനന്തപുരത്തേക്കും യാത്ര തിരിക്കും. തിരുവനന്തപുരത്ത് നിന്ന് പോകുന്ന ഡ്രൈവറും കണ്ടക്ടറും കൊച്ചിയിലെത്തി നാലു മണിക്കൂർ വിശ്രമിക്കും. ഈ സമയം കൊച്ചിയിൽ നിന്ന് രണ്ട് പേർ ബസുമായി തിരുവനന്തപുരത്തേക്കും. വില കൂടി വോൾവോ ബസുകൾ പരമാവധി സമയം ഓട്ടിക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ കെ എസ് ആർ ടി സി സിഎംഡി ടോമിൻ തച്ചങ്കരി ലക്ഷ്യമിടുന്നത്. സർക്കാരിന്റെ നിർദ്ദേശ പ്രകാരം കെ എസ് ആർ ടി സിയെ രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ചിൽ ബസുകൾ. ദീർഘദൂര സർവ്വീസുകളിലൂടെ സ്വകാര്യ ബസുകളുണ്ടാക്കുന്ന നേട്ടം തകർത്ത് മുന്നേറാനാണ് കൃത്യമായ ഇടവേളകളിലെ എസി ബസ് പരീക്ഷണം.



24 മണിക്കൂറും ഒരു മണിക്കൂർ ഇടവിട്ട് ആലപ്പുഴയിൽനിന്നു തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ചിൽ ബസ് സർവീസുണ്ടാകും. ഓഗസ്റ്റ് ഒന്ന് മുതലാണ് ചിൽ ബസ് സർവീസ് ഔദ്യോഗികമായി തുടങ്ങുന്നത്. ആലപ്പുഴ തിരുവനന്തപുരം 4:35 മണിക്കൂറും ,ആലപ്പുഴ എറണാകുളം 1:30 മണിക്കൂറുമാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം. എറണാകുളം,തിരുവനന്തപുരം, കോഴിക്കോട് എന്നീ ഹബ്ബുകൾ കേന്ദ്രീകരിച്ച് കൂടുതൽ ചിൽ ബസ് സർവീസ് ഉടൻ ആരംഭിക്കും. ആലപ്പുഴ -എറണാകുളം ടിക്കറ്റ് നിരക്ക് 117 രൂപയും ആലപ്പുഴ തിരുവനന്തപുരം 263 രൂപയുമാണ്. കെ.എസ്.ആർ.ടി.സിയുടെ ഓൺലൈനിൽ ബുക്ക് ചെയ്യാം. ഇതിന് സമാനമായി കൊച്ചയിൽ നിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട് നിന്ന് കാസർഗോട്ടേക്കും പാലക്കാട്ടേക്കും ഓരോ മണിക്കൂറിലും എസി ബസുകൾ ഉണ്ടാകും. അങ്ങനെ എസി ബസുകൾ ഉപയോഗിച്ച് കേരളത്തിന്റെ മുക്കും മൂലയിലും എപ്പോഴും സർവ്വീസുണ്ടെന്ന് ഉറപ്പാക്കുകയാണ് ടോമിൻ തച്ചങ്കരി.

കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം നിലവിൽ എട്ട് കോടിയാണ്. ഇത് പത്ത് കോടിയാക്കുകയാണ് തച്ചങ്കരിയുടെ ലക്ഷ്യം. ദീർഘദൂര സർവ്വീസുകളിലൂടെ മാത്രമേ ഇത് സാധിക്കൂവെന്നും തച്ചങ്കരി തിരിച്ചറിയുന്നു. 219 എ.സി ലോ ഫ്‌ളോർ ബസുകളെയാണ് പുതിയ ഷെഡ്യൂളിൽ വിന്യസിക്കുന്നത്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതൽ സൗകര്യപ്രദമായ യാത്രാസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കണക്ടിങ് കേരള' എന്ന മുദ്രാവാക്യത്തിൽ ചിൽ ബസ് ശൃംഖല യാഥാർഥ്യമാക്കുന്നത്. കിഴക്കന്മേഖലയിലേക്കും സർവിസുണ്ടാകും. ചിൽ ബസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം സെൻട്രൽ ബസ് സ്‌റ്റേഷനിൽ മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും.

മൊബൈൽ ആപ്പും ട്രാഫിക് ഇൻഫർമേഷൻ സംവിധാനവും നിലവിൽവരുന്നതോടെ ഭാവിയിൽ ബസുകളുടെ തത്സമയവിവരങ്ങളും ലഭ്യമാകും. നിലവിൽ പല ഡിപ്പോകളിലായി ചിതറിയ നിലയിലാണ് എസി ബസുകളുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകളിൽമാത്രമായി പുതിയ ചിൽ ബസുകൾ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇതുമൂലം അറ്റകുറ്റപ്പണി കാര്യക്ഷമമാകുമെന്നതിനൊപ്പം ഡിപ്പോകൾക്ക് നൽകിയിരുന്ന സ്‌പെയർ ബസുകളെക്കൂടി സർവീസിനിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ പരമാവധി ബസുകളെ നിരത്തിലിറക്കുകയെന്ന തന്ത്രമാണ് ഇതിലൂടെ തച്ചങ്കരി പ്രാവർത്തികമാക്കുന്നത്. ഈ പദ്ധതിക്കായി പുതുതായി ബസുകളൊന്നും വാങ്ങുന്നില്ല. കെ എസ് ആർ ടി സിക്ക് ഇപ്പോൾ തന്നെ 250 ഓളം എസി ബസുകളുണ്ട്. തോന്നും പടി തോന്നുന്ന റൂട്ടിൽ ഓടുകയാണ് ഇവയെല്ലാം. ഇത് ശാസ്ത്രീയമായി ക്രമീകരിച്ചും ഗാരേജിൽ കിടക്കുന്ന എസ് ബിസുകൾ നന്നാക്കിയെടുത്തുമാണ് ചിൽ പദ്ധതിയുടെ മുന്നോട്ട് പോക്ക്. അതുകൊണ്ട് തന്നെ അധിക ചെലവൊന്നും ഈ പദ്ധതിയിലൂടെ വരുന്നതുമില്ല.

ഏപ്രിൽ 16-ന് ചുമതലയേറ്റത് മുതലുള്ള നേട്ടങ്ങളും ഭാവിയിലേക്കുള്ള നിർദ്ദേശങ്ങളുമായി എല്ലാ ജീവനക്കാർക്കും തച്ചങ്കരി കത്തയച്ചിരുന്നു. ചുമതലയേറ്റെടുത്ത് 84 ദിവസത്തിനകം കരസ്ഥമാക്കിയ പത്ത് സുപ്രധാന നേട്ടങ്ങളാണ് കത്തിന്റെ ആദ്യഭാഗത്ത്. എം.ഡി. എന്നനിലയിൽ കെ.എസ്.ആർ.ടി.സി.യോട് ഓരോ ദിവസവും ഇഷ്ടം കൂടിവരികയാണെന്ന് പറഞ്ഞാണ് തുടക്കം. ഇലക്ട്രിക് ബസ്, വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഫ്‌ളൈ ബസ്, കൃത്യമായി ശമ്പളവും പെൻഷനും, ടയറില്ലാതെയും മറ്റും ഓടാതിരുന്ന ആയിരത്തോളം ബസുകൾ നിരത്തിലിറക്കി തുടങ്ങിയവയാണ് നേട്ടങ്ങളായി പറയുന്നത്. ഇതിലേക്ക് പുതിയൊരണ്ണം കൂടിയെത്തുകയാണ് ചിൽ ബസ്. യാത്രക്കാരിലേക്ക് നവ്യയാത്രാ അനുഭൂതി എത്തിക്കുകയാണ് തച്ചങ്കരിയുടെ ലക്ഷ്യം. സുരക്ഷിത യാത്രയ്ക്കുള്ള മലയാളിയുടെ ഇഷ്ട വാഹനമായി കെ എസ് ആർ ടി സിയെ മാറ്റുകയാണ് ലക്ഷ്യം. ദീർഘദൂര സർവ്വീസുകളിലൂടെ മാത്രമേ കെ എസ് ആർ ടി സിക്ക് വരുമാനം ഉയർത്താനാകൂ. ഇത് മനസ്സിലാക്കിയാണ് ചിൽ ബസ് പദ്ധതി.

ടയർ ഇല്ലാത്തതു കൊണ്ടും ചെറിയ കേടുപാടു കൊണ്ടും കേരളത്തിലുടനീളം നിരവധി എ സി ബസുകൾ ഗാരേജിൽ കിടക്കുകയായിരുന്നു. ഇതെല്ലാം കുട്ടപ്പനാക്കിയെടുത്താണ് തച്ചങ്കരിയുടെ പുതിയ പദ്ധതി. ഇതിന് 250 ബസുകൾ മതിയാകുമെന്നാണ് കെ എസ് ആർ ടി സിയുടെ വിലയിരുത്തൽ. ജീവനക്കാരെല്ലാം ഇപ്പോൾ കൃത്യമായി ജോലിക്കും വരുന്നുണ്ട്. മാസ ശമ്പളം കൃത്യമായി കൊടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഇത്. ഇതിനൊപ്പം യൂണിയൻ നേതാവെന്ന് പറഞ്ഞ് ജോലി ചെയ്യാതിരുന്നവരെല്ലാം ബസുകളിൽ ഡ്രൈവറും കണ്ടക്ടറുമായി. ഇതെല്ലാം അദർ ഡ്യൂട്ടി വേണ്ടെന്ന തച്ചങ്കരിയുടെ കടുംപിടിത്തത്തിന്റെ ഭാഗമായിരുന്നു. ആദ്യ സമയത്ത് യൂണിയൻ നേതാക്കൾ എതിർപ്പുമായെത്തിയങ്കിലും ശമ്പളം കൃത്യമായി കൊടുക്കുന്ന എംഡിക്കൊപ്പം ജീവനക്കാർ നിലയുറപ്പിച്ചു. ഈ ആത്മവിശ്വാസവുമായാണ് ചിൽ ബസുകളുമായി തച്ചങ്കരി എത്തുന്നത്.

250ഓളം ബസുകൾ ഡ്രൈവറും കണ്ടക്ടറുമില്ലാതെ നിരത്തിലിറങ്ങാത്ത സാഹചര്യമുണ്ട്. 17,000 കണ്ടക്ടർമാരും അത്രതന്നെ ഡ്രൈവർമാരും ഉള്ളപ്പോഴാണിത്. 5,000 ബസുകൾ ദിവസവും നിരത്തിലിറക്കുന്ന കെ.എസ്.ആർ.ടി.സിക്ക് 180 കോടിയാണ് മാസത്തിൽ ലഭിക്കുന്നത്. ഇതിൽ 95 കോടിയോളം ഡിസൽ ഇനത്തിൽ ചെലവഴിക്കുന്നു. ഡീസൽ വില വർധിച്ചത് ഇരുട്ടടിയായതിനാൽ ഇപ്പോൾ 100 കോടിയോളം ഇന്ധന ഇനത്തിൽ മാത്രം നൽകണം. 40 കോടി പലിശ അടക്കാനും വേണം. 86 കോടിയോളം പെൻഷനും ശമ്പളവും നൽകാൻ ചെലവാകുന്നു. അലവൻസുകൾക്കും മറ്റു ചെലവുകൾക്കും വേറെ തുക കണ്ടെത്തണം. 50 മുതൽ 60 ലക്ഷം വരെ രൂപയാണ് ഒരുമാസം അലവൻസായി ജീവനക്കാർ വാങ്ങുന്നത്. ഈ സാഹചര്യത്തിൽ വായ്പയെടുത്ത് ബസുകൾ നിരത്തിലിറക്കുന്നത് സ്ഥാപനത്തെ കടക്കെണിയിലേക്ക് തള്ളിവിടുമെന്ന അഭിപ്രായം തച്ചങ്കരിക്കുണ്ട്. എന്നാൽ സർവ്വീസുകൾ കൂട്ടേണ്ടതുമുണ്ട്. ഈ സാഹചര്യത്തിലാണ് കട്ടപ്പുറത്ത് ഇരിക്കുന്ന ബസുകളെ ശരിയാക്കിയെടുത്തുള്ള പരീക്ഷണം.

രണ്ടരമാസത്തിനുള്ളിൽ ഒരാളെപ്പോലും നിയമവിരുദ്ധമായി പിരിച്ചുവിട്ടിട്ടില്ല, തൊഴിലാളികൾക്കും യാത്രക്കാർക്കും ദോഷകരമായ ഡ്യൂട്ടി പാറ്റേൺ നടപ്പാക്കില്ല, ശാരീരിക അവശത അനുഭവിക്കുന്നവരെ മെഡിക്കൽ ബോർഡ് പരിശോധിച്ച് അർഹരെങ്കിൽ ലഘുവായ ജോലിയിലേക്ക് മാറ്റുകയും ചെയ്തു.

ഇത്തരത്തിലെ പരീക്ഷണങ്ങൾ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കാൻ ചിൽ ബസ് പോലുള്ള പരീക്ഷണങ്ങൾ അനിവാര്യതയാണെന്ന് തച്ചങ്കരി തിരിച്ചറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP