Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ഗെയിംസിന് തുടക്കം പാക്കിസ്ഥാനിലെ ലാഹോറിൽ; പ്രചോദനമായത് നോർമൻ പ്രിച്ചാർഡിന്റെ നേട്ടങ്ങൾ; ലക്ഷ്യം അടിസ്ഥാന സൗകര്യവികസനത്തിലൂടെ ഒളിമ്പിക്‌സ് മുന്നേറ്റം; ചരിത്രം മറന്ന് കേരളത്തിലെ എഡിഷൻ

ദേശീയ ഗെയിംസിന് തുടക്കം പാക്കിസ്ഥാനിലെ ലാഹോറിൽ; പ്രചോദനമായത് നോർമൻ പ്രിച്ചാർഡിന്റെ നേട്ടങ്ങൾ; ലക്ഷ്യം അടിസ്ഥാന സൗകര്യവികസനത്തിലൂടെ ഒളിമ്പിക്‌സ് മുന്നേറ്റം; ചരിത്രം മറന്ന് കേരളത്തിലെ എഡിഷൻ

മറുനാടൻ മലയാളി ബ്യൂറോ

എല്ലാം മറന്ന് എല്ലാവരേയും ഒന്നിപ്പിക്കുക എന്ന കായിക ലക്ഷ്യമാണ് ദേശീയ ഗെയിംസ് തുടരുന്നത്. ഗെയിംസിന്റെ ചരിത്രവും നാൾവഴികളും മനസ്സിലാക്കി തരുന്നതും ഇതു തന്നെ. എന്നിട്ടും കേരളം ഇതൊന്നും അറിഞ്ഞില്ലെന്ന് നടിച്ചു. ഓരോ ഗെയിമിനേയും ഒന്നിപ്പിച്ച് ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ഒളിമ്പിക്‌സ് വികാരത്തേയും അട്ടമറിച്ചു. ദേശീയ ഗെയിംസിന്റെ വേദികളെല്ലാം ഒളിമ്പ്കസ് നിലവാരത്തിലാകണമെന്നാണ് വയ്‌പ്പ്. നമ്മുടെ കുട്ടികൾക്കും ലോകോത്തര മത്സര സാഹചര്യം അടുത്തറിയേണ്ടതുണ്ട്. ഇതിനായാണ് രണ്ട് വർഷത്തിലൊരിക്കൽ എന്ന നിലയിൽ ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. എന്നാൽ കേരളത്തിൽ മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസ് താളം തെറ്റിയ വണ്ടിയിലാണ് ഇപ്പോഴും യാത്ര. ഇതൊന്നുമല്ല ദേശീയ ഗെയിംസ് ആശയം ഉയർത്തിയവർ 91 കൊല്ലം മുമ്പ് ഉയർത്തിക്കാട്ടിയത്.

ഒളിമ്പിക്‌സ് വികാരത്തിനൊപ്പം നീങ്ങാനുള്ള ഇന്ത്യൻ കായിക മനസ്സ് തുടിച്ചു തുടങ്ങിയത് സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പാണ്. ഒളിമ്പിക്‌സിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രാജ്യത്തിന്റെ സ്പോർട്സ് വളർച്ചയ്ക്ക് ദേശീയ കായിക മാമാങ്കമെന്ന ആശയം ഉയർന്ന് കേട്ടത് 1920ലാണ്. ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിൽ 1924ൽ ഇന്ത്യൻ ഒളിമ്പിക്‌സ് ഗെയിംസ് യാഥാർത്ഥ്യമായി. ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായ ലാഹോറിലാണ് ഈ മേള അരങ്ങേറിയത്. പഞ്ചാബ് ഒളിംപിക് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ജി.ഡി. സോന്ധിയുടെ നേതൃത്ത്വത്തിൽ ഒളിംപിക് പ്രചാരത്തിന്റെ ഭാഗമാണ് ഇത് ആരംഭിച്ചത്. ലഫ്റ്റ്‌നന്റ് കേണൽ എച്ച്.എൽ.ഒ ഗാരെറ്റായിരുന്നു പ്രസിഡന്റ്. രണ്ട് കൊല്ലത്തിലൊരിക്കൽ ഇന്ത്യൻ ഒളിനിമ്പിക്‌സ് ഗെയിംസ് ആ വർഷം മുതൽ നടന്നു.

പഞ്ചാബിലെ കായിക പ്രേമികളുടെ കരുത്തിൽ 1926ലും ലാഹോറിലാണ് ഗെയിംസ് നടന്നത്. അതോടു കൂടി ഒളിമ്പിക്‌സിൽ ഇന്ത്യൻ മെഡലെന്ന സ്വപ്‌നം ഇന്ത്യയുടെ മനസുകളിലുമെത്തി. 1900ൽ ബ്രിട്ടീഷ് അധിനിവേശത്തിന്റെ കരുത്തിൽ ഇന്ത്യ പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേടിയിരുന്നു. നോർമൻ പ്രിച്ചാർഡ് എന്ന ഇംഗീഷുകാരനാണ് ഇന്ത്യയുടെ പേരിൽ രണ്ട് വെള്ളി മെഡലുകൾ പാരീസിൽ സ്വന്തമാക്കിയത്. പ്രിച്ചാർഡിന്റെ നേട്ടം എന്തുകൊണ്ട് ഇന്ത്യാക്കാർക്ക് ആയിക്കൂട എന്ന ചിന്തയിൽ നിന്നാണ് ദേശീയ ഗെയിംസ് സങ്കൽപ്പം അവതരിപ്പിക്കപ്പെട്ടത്.

1924ലേയും 1926ലേയും ഇന്ത്യൻ ഒളിമ്പിക്‌സ് ഗെയിമുകൾ ഈ തലത്തിലെ ചർച്ച സജീവമാക്കി. അങ്ങനെ 1927ൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടു. 1928 മുതൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനായി ഇന്ത്യൻ ഒളിമ്പിക്‌സ് ഗെയിംസിന്റെ സംഘാടന ചുമതല. ഇതോടു കൂടി ഒളിമ്പിക്‌സിൽ ഇന്ത്യൻ മെഡൽ എന്ന മോഹവും ഉണർന്നു. ഇന്ത്യയുടെ പ്രതീക്ഷകൾ വെറുതെയായില്ല.1928ലെ ആസ്റ്റർഡാം ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീം സ്വർണം നേടി. ഇന്ത്യൻ ദേശീയ കായിക ഇനത്തിലെ സുവർണ്ണ മുന്നേറ്റങ്ങൾക്ക് തുടക്കമാകുന്നത് ഇന്ത്യൻ ഒളിമ്പിക്‌സ് ഗെയിമെന്ന ആശയത്തിന്റെ വിജയത്തിൽ നിന്ന് കൂടിയാണ്.

ലാഹോറും അലഹബാദും മദ്രാസും ന്യൂഡൽഹിയും കൊൽക്കത്തയിലുമായി ആദ്യ എട്ട് ഇന്ത്യൻ ഒളിമ്പിക്‌സ് ഗെയിമുകൾ. പിന്നീട് ഇന്ത്യൻ ഒളിമ്പിക്‌സ് ഗെയിമെന്ന പേരുമാറ്റാൻ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ തീരുമാനിച്ചു. ആങ്ങനെ ദേശീയതയ്ക്ക് പ്രാമുഖ്യം നൽകുന്ന നാഷണൽ ഗെയിംസായി ഇന്ത്യൻ കായിക മേള മാറി. ഒളിമ്പിക്‌സിന് പുറത്തുള്ള ഇന്ത്യൻ കായിക ഇനങ്ങളെ പ്രോൽസഹിപ്പിക്കുക കൂടി ലക്ഷ്യമിട്ടായിരുന്നു അത്. 1940ൽ നാഷണൽ ഗെയിംസ് അഥവാ ദേശീയ ഗെയിംസ് എന്ന പേരു മാറ്റവുമായി ബോംബെയിൽ ഒൻപതാമത് എഡിഷൻ അരങ്ങേറി. അതും സമ്പൂർണ്ണ വിജയമായിരുന്നു.

1946ൽ ലാഹോറിലായിരുന്നു പത്താമത് ഗെയിംസ് നടന്നത്. പിന്നീട് ഇന്ത്യ ഇംഗ്ലീഷ് കോളനി വാഴ്ചയിൽ നിന്ന് സ്വതന്ത്രമായി. ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാൻ അടർന്നു മാറി. അപ്പോഴും ദേശീയ ഗെയിംസിന് തടസ്സമുണ്ടാകാതിരിക്കാൻ രാജ്യത്തെ കായിക സംഘാടകർ ശ്രദ്ധിച്ചു. സ്വാതന്ത്ര്യ ലബ്ദിയുടെ തൊട്ടടുത്ത വർഷം 1948ൽ ലഖ്‌നൗവിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദേശീയ ഗെയിംസ് നടന്നു. നാല് വർഷത്തിന് ശേഷം മദ്രാസ് വേദിയായി. പിന്നീട് രാജ്യത്തിന്റെ കായിക മുന്നേറ്റത്തിന് എല്ലാ വർഷവും ഗെയിംസ് എന്ന ആശയവും സജീവമായി ചർച്ചകളിലെത്തി. അങ്ങനെ പരീക്ഷണാർത്ഥം 1953ലും 54ലും ഗെയിംസ് സംഘടിപ്പിച്ചു. എന്നാൽ വേണ്ടത്ര ഇടവേളയുണ്ടെങ്കിലേ കാര്യക്ഷമമായ സംഘാടനം നടക്കൂ എന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ തിരിച്ചറിഞ്ഞു. അങ്ങനെ വീണ്ടും രണ്ടു വർഷത്തിലൊരിക്കലേക്ക് കായിക മേളയുടെ സംഘാടനമെത്തി. സാധാരണ ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസുകളുടെ തയ്യാറെടുപ്പുകളെ ബാധിക്കാതെയാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കാറ്. അതുകൊണ്ട് തന്നെ പലപ്പോഴും രണ്ട് കൊല്ലത്തിലൊരിക്കലെന്ന സമയ ക്ലിപ്ത പാലിച്ചിട്ടില്ലെന്നതും വസ്തുതയാണ്.

മുപ്പത്തിനാല് ദേശീയ ഗെയിംസുകൾ കഴിഞ്ഞു. ഇതിനെ മൂന്ന് ഘട്ടമായി വിലയിരുത്തുന്നവരുണ്ട്. സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പുള്ള ഗെയിംസുകളാണ് ആദ്യത്തേത്. പിന്നീട് സ്വതന്ത്ര ഇന്ത്യയിലെ ഗെയിംസുകൾ. മൂന്നാം ഘട്ടത്തിൽ 1985 മുതൽ ഇന്ത്യയിലെ ഗെയിംസുകൾക്ക് ആധുനിക മുഖം വന്നു. 1982ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡ് ഓടെ രാജ്യത്തുടനീളം കായിക സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനും തിരിച്ചറിഞ്ഞു. 1987 മുതൽ മാറ്റം കണ്ടു തുടങ്ങി. കേരളമായിരുന്നു അതിന്റെ വേദി. അന്ന് തിരുവനന്തപുരത്ത് ദേശീയ ഗെയിംസ് എല്ലാ പ്രൗഡിയോടും കൂടി അരങ്ങേറി. അന്തർദേശീയ കായികതാരങ്ങളെ വാർത്തെടുക്കുകയാണ് ഒരോ ഗെയിംസും ലക്ഷ്യമിടുന്നത്. അത്‌ലറ്റിക്‌സിൽ ഒരു മെഡൽ എന്ന ഒളിമ്പിക്‌സ് സ്വപ്‌നം പൂവണഞ്ഞില്ലെങ്കിലും ഷൂട്ടിങ്ങിലും അമ്പയ്ത്തിലും ഗുസ്തിയിലും ബോക്‌സിങ്ങിലുമെല്ലാം ഒളിമ്പിക്‌സ് മെഡലെന്ന നേട്ടത്തിലേക്ക് രാജ്യത്തെ എത്തിച്ചത് ദേശീയ ഗെയിംസ് സംഘാടനത്തിലെ മികവ് തന്നെയാണ്. അത്യാധുനിക ഷൂട്ടിങ്ങ് റേഞ്ചുകളും അമ്പെയ്ത്ത് സംവിധാനങ്ങളും ഗെയിംസ് സംഘാടനത്തിലൂടെ രാജ്യത്തെ എല്ലാ കായികതാരങ്ങൾക്കും പ്രാപ്യമായി. ഒളിമ്പിക്‌സ് നിലാവാരം ഉറപ്പുവരുത്തുന്ന ദേശീയ ഗെയിംസ് സംഘാടക മികവ് തന്നെയാണ് ഇതിന് കാരണം.

ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയത് 26 മെഡലുകൾ മാത്രമാണ്. ഇതിൽ 9 സ്വർണ്ണവുമുണ്ട്. എട്ട് സ്വർണ്ണവും ദേശീയ കായിക ഇനമായ ഹോക്കിയിലൂടെ നേടിയത്. പുൽമൈതാനത്ത് ഹോക്കി കളിച്ചപ്പോൾ ഇന്ത്യയ്ക്കായിരുന്നു മേധാവിത്വം. പിന്നെ അത് ടർഫിലേക്ക് മാറി. അപ്പോൾ വേഗതയുമായി ഓസ്‌ട്രേലിയയെ പോലുള്ള രാജ്യങ്ങൾ മുന്നേറി. എൺപതുകൾക്ക് ശേഷവും ഇന്ത്യ പുൽമൊതനത്ത് തന്നെ ഹോക്കി സ്റ്റിക്കിൽ പന്തുതട്ടി. പിഴവ് എവിടെയെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യ തിരുത്തുകയാണ്. ദേശീയ ഗെയിംസ് എന്ന കായിക മേളയുടെ പ്രധാന സംഭാവനയും ഈ മേഖലയിൽ തന്നെയാണ്. ഇന്ന് ഏ്ഷ്യകപ്പിൽ ഇന്ത്യ ഹോക്കി കിരീടം നേടുന്നു. തിരിച്ചു വരവിന്റെ സൂചന നൽകുന്നു. ടർഫ് വിക്കറ്റുകളിലേക്ക് ഇന്ത്യ മാറിയതിന്റെ നേട്ടമാണ് ഇത്. 1985ന് ശേഷം ഇന്ത്യ ലക്ഷ്യമിട്ട കായിക ആധുനിക വൽക്കരണമെന്ന ദേശീയ ഗെയിംസ് തന്ത്രം ഫലിക്കുന്നതിന്റെ സൂചനയാണ് ഇത്.

1980 വരെ ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയത് 14 ഒളിമ്പിക്‌സ് മെഡലുകൾ. ഇതിൽ പതിനൊന്നും ഹോക്കിയിൽ. രണ്ടെണ്ണം ദേശീയ ഗെയിംസ് തുടങ്ങുന്നതിന് മുമ്പ് ബ്രിട്ടീഷുകാരൻ നോർമൻ പ്രിച്ചാർഡ് ഓടി നേടിയതും. ജിഡി യാദവ് ഗുസ്തിയിൽ 1952ൽ വെങ്കലും നേടിയതു മാത്രമാണ് ഇതിന് പുറത്തുള്ളത്. എന്നാൽ ദേശീയ ഗെയിംസുകളുടെ നിലവാരമുയർത്തൽ ഫലം കണ്ടു തുടങ്ങി. 1996ൽ അത്‌ലാന്റയിൽ ടെന്നീസിൽ ലിയാണ്ടർ പേസിന്റെ വെങ്കല മെഡൽ നേട്ടത്തിന് ശേഷം എല്ലാ ഒളിമ്പിക്‌സിലും ഇന്ത്യ വ്യക്തിഗത മെഡലുകൾ നേടുന്നു. 2000ൽ ഗുസ്തിയിൽ കർണ്ണം മല്ലേശ്ശേരി വെങ്കലവും 2004ൽ ഷൂട്ടിങ്ങിൽ റാത്തോഡ് വെങ്കലവും നേടി. 2008ൽ അഭിനവ് ബിന്ദ്ര സ്വർണ്ണവും വെടിവച്ചിട്ടതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യമെത്തിയാൽ ഇന്ത്യയ്ക്കും മികവ് തെളിയിക്കാൻ കഴിയുമെന്ന് ഉറപ്പായി.

ബേയ്ജിംഗിൽ ബോക്‌സിങ്ങിൽ വജേന്ദർ സിംഗും ഗുസ്തിയിൽ സുശീൽ കുമാറും വെങ്കലും നേടി. 2012ൽ മെഡൽ പട്ടികയിൽ ആറ് ഇന്ത്യക്കാർ എത്തി. ഷൂട്ടിങ്ങിൽ വിജയ് കുമാറും ഗുസ്തിയിൽ സുശീൽ കുമാറും വെള്ളി നേടി. ബാഡ്മിന്റണിൽ സൈന നെഹ് വാളും ബോക്‌സിങ്ങിൽ മേരി കോമും ഷൂട്ടി്ങ്ങിൽ ഗഗൻ നരംഗും ഗുസ്തിയില് യോഗേശ്വർ ദത്തും വെങ്കലും നേടി. ദേശീയ ഗെയിംസ് മുന്നോട്ട് വച്ച പദ്ധതികൾ ഫലം കാണുന്നതിന്റെ സൂചനയാണ് ഇത്. 1996ന് ശേഷം ഒളിമ്പിക്‌സുകളിൽ ഇന്ത്യ മെഡൽ നേട്ടം ഉയർത്തുകയാണ്. പിടി ഉഷയ്ക്കും മിൽഖാ സിംഗും പ്രതിഭകളായിരുന്നു. പക്ഷേ ലോകോത്തര നിലവാരമുള്ള ഒന്നും അവർക്ക് ഒരുക്കി നൽകാൻ ഇന്ത്യയ്ക്ക കഴിഞ്ഞിരുന്നില്ല. പയ്യേളി എക്‌സ് പ്രസിനും പറക്കും സിങ്ങിനും നഷ്ടമായ അത്‌ലറ്റിക്‌സിലെ ഒളിമ്പിക്‌സ് മെഡൽ എന്ന ലക്ഷ്യത്തിലേക്കാണ് ഓരോ ദേശീയ ഗെയിംസും അടുക്കാൻ ശ്രമിക്കുന്നത്.

ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പൂർണ്ണ സഹകരണമുറപ്പാക്കിയാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. ഒളിമ്പിക്‌സിൽ മെഡൽ എന്ന ലക്ഷ്യത്തോടെ തന്നെയാണ് സംഘാടനം. ലോക കായിക ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് അറിയിക്കുക. അതിലുപരി രാജ്യത്തുടനീളം അത്യാധുനിക കായിക അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു. കായിക സംസ്‌കാരം വളർത്തിയെടുത്ത് നമ്മൾ ഒന്നാണെന്ന ആശയമെത്തിക്കുക തന്നെയാണ് പ്രധാനം. അത്യാധുനിക സ്റ്റേഡിയങ്ങളും കായിക സൗകര്യങ്ങളും ഒരുക്കി ഗെയിംസിന്റെ നിലവാരം ലോകോത്തരമാക്കാനും തീരുമാനിച്ചു. ഈ ലക്ഷ്യത്തോടെ ദേശീയ ഗെയിംസിന്റെ നടത്തിപ്പ് കാലയളവിൽ മാറ്റങ്ങൾക്കും ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ തയ്യാറായി.

2002ലെ ഹൈദരാബാദിന് ശേഷം അഞ്ചു കൊല്ലത്തെ ഇടവേള ഗെയിംസിനെടുത്തു. ഇന്ത്യയുടെ വടക്ക്കിഴക്കൻ സംസ്ഥാനമായ ആസം മുപ്പത്തിമൂന്നാത് ഗെയിംസിന് വേദിയായി. ഒളിംമ്പിക്‌സിനെ അനുസ്മരിക്കും വിധമുള്ള സൗകര്യങ്ങളുമായി ഗുഹവാത്തിയിൽ മേള നടന്നു. രാജ്യത്തിന്റെ ഐക്യ സന്ദേശം കായിക മേളയിലൂടെ വടക്ക്കിഴക്കൻ മേഖലയിൽ എത്തി. ഗെയിംസ് സ്റ്റേഡിയത്തിലേക്ക് ആസമുകാർ ഒഴുകിയെത്തി. ലോകോത്തര നിലവാരമൊരുക്കി ഗെയിംസിന്റെ മുഖച്ഛായ മാറ്റുന്ന പ്രക്രിയയ്ക്കും തുടക്കമായി. 2011ലെ റാഞ്ചി ദേശീയ ഗെയിംസും അടിസ്ഥാന സൗകര്യ വികസനത്തിന്റെ നേർക്കാഴ്ചയായി. ഝാർഖണ്ഡിലും ലോകോത്തര കായിക സ്‌റ്റേഡിയങ്ങളും പരിശീലന സൗകര്യവുമെത്തി. ഇതിന്റെ തുടർച്ചയാണ് കേരളത്തിലെ മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിലും ലക്ഷ്യമിട്ടത്.

പരിസ്ഥിതിക്കൊപ്പം നീങ്ങുന്ന ഗെയിംസ് എന്ന ലക്ഷ്യമാണ് കേരളം മുന്നോട്ട് വച്ചു. അതു തന്നെയാണ് സ്‌റ്റേഡിയ നിർമ്മിതിയിലും മറ്റും കേരളം തുടക്കത്തിൽ പക്ഷേ എല്ലാം കുളമായി. ഗെയിംസ് വില്ലേജെന്ന അടിസ്ഥാന സങ്കൽപ്പം പോലും അട്ടിമറിച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 550 കിലോമീറ്ററോളം നീളുന്നതാണ് കേരളത്തിന്റെ ഗെയിംസ്. എന്നിട്ടും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ല. ഇനിയുള്ള ദിനങ്ങൾ നിർണ്ണായകമാണ്. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രതിനിധികൾ അടിസ്ഥാന സൗകര്യങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയാൽ ഗെയിംസ് തന്നെ നീട്ടിവയ്‌ക്കേണ്ടി വരും. അതുണ്ടാകില്ലെന്ന് കേരളത്തിലെ ഗെിയംസ് സംഘാടകർ ഉറച്ചു പറയുന്നു. എന്നാൽ മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് കായികതാരങ്ങളും. അതുകൊണ്ട് തന്നെ മുപ്പത്തിയഞ്ചാം ഗെംയിസ് ഈ രീതിയിൽ നടന്നാൽ അത് ചരിത്രത്തോടുള്ള നീതികേടുമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP