Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിഷ സാരംഗ് 'നീലു'വായി ഉപ്പും മുളകിൽ തുടരും; മറിച്ചുണ്ടായ പ്രചരണങ്ങൾ സത്യസന്ധമല്ല: നിലപാട് വ്യക്തമാക്കി ഫേസ്‌ബുക്കിൽ പ്രതികരിച്ച് ഫ്‌ളവേഴ്‌സ് ടിവി; സീരിയൽ നടിയെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ആക്ഷേപം ഉയർന്നതോടെ പരമ്പരയുടെ സംവിധായകനെ ചാനൽ തെറിപ്പിച്ചേക്കുമെന്ന് സൂചന; പിന്നാലെ ഉണ്ണികൃഷ്ണനെതിരെ കേസും വന്നേക്കും; സോഷ്യൽ മീഡിയയും ഡബ്‌ള്യുസിസിയുമുൾപ്പെടെ വിഷയം ഏറ്റെടുത്തതോടെ മുഖം രക്ഷിക്കാൻ ശ്രീകണ്ഠൻ നായരും ചാനലും

നിഷ സാരംഗ് 'നീലു'വായി ഉപ്പും മുളകിൽ തുടരും; മറിച്ചുണ്ടായ പ്രചരണങ്ങൾ സത്യസന്ധമല്ല: നിലപാട് വ്യക്തമാക്കി ഫേസ്‌ബുക്കിൽ പ്രതികരിച്ച് ഫ്‌ളവേഴ്‌സ് ടിവി; സീരിയൽ നടിയെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ആക്ഷേപം ഉയർന്നതോടെ പരമ്പരയുടെ സംവിധായകനെ ചാനൽ തെറിപ്പിച്ചേക്കുമെന്ന് സൂചന; പിന്നാലെ ഉണ്ണികൃഷ്ണനെതിരെ കേസും വന്നേക്കും; സോഷ്യൽ മീഡിയയും ഡബ്‌ള്യുസിസിയുമുൾപ്പെടെ വിഷയം ഏറ്റെടുത്തതോടെ മുഖം രക്ഷിക്കാൻ ശ്രീകണ്ഠൻ നായരും ചാനലും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ടിവിയിലെ 'ഉപ്പുംമുളകും' പരമ്പരയിലെ നായിക നിഷ സാരംഗിനെ പീഡിപ്പിച്ചുവെന്ന ആക്ഷേപത്തിൽ സംവിധായകൻ ഉണ്ണികൃഷ്ണന് എതിരെ ഫ്‌ളവേഴ്‌സ് ടിവി നടപടി എടുത്തേക്കുമെന്ന് സൂചന. അതേസമയം, നടി ഉന്നയിച്ച പീഡന ആരോപണത്തിൽ നിഷയെ പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന് പ്രതികരിച്ച് ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് രംഗത്തെത്തി. ഇക്കാര്യം ഫേസ്‌ബുക്കിലൂടെയാണ് ചാനൽ അറിയിച്ചിരിക്കുന്നത്.

ചാനൽ നടത്തിയ പ്രതികരണം ഇപ്രകാരം:

'നിഷ സാരംഗ് 'നീലു'വായി ഉപ്പും മുളകിൽ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങൾ സത്യസന്ധമല്ല'

പ്രശസ്ത ചലച്ചിത്ര - ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന് ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ 'നീലു'വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനൽ മാനേജ്‌മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത്. - ഇതാണ് ചാനലിന്റെ ഔദ്യോഗിക പ്രതികരണം.

അതേസമയം, ഒരു ചാനൽ അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയ പീഡന വിവരത്തിൽ സ്ഥാപനമേധാവിയായ ശ്രീകണ്ഠൻനായരേയും ഭാര്യയേയും വരെ കണ്ട് പരാതി പറഞ്ഞെങ്കിലും അതിൽ ഒരു നടപടിയുമുണ്ടായില്ലെന്ന് വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെയാണ് ഇപ്പോൾ ചാനൽ അതിൽ വിശദീകരണവുമായി എത്തിയിട്ടുള്ളത്.

നടി തുടരുമെന്ന് വ്യക്തമാക്കുമ്പോഴും ആരോപണം നേരിടുന്ന സംവിധായകൻ ഉണ്ണികൃഷ്ണനെതിരെ എന്തു നടപടിയെടുത്തുവെന്നോ തൊഴിലിടത്തിലെ പരാതിയെന്ന നിലയിൽ പരിഗണിച്ച് പൊലീസിന് റിപ്പോർട്ട് ചെയ്‌തോ എന്നോ ഒന്നും ചാനലിന്റെ ഇപ്പോഴത്തെ പ്രതികരണത്തിൽ വ്യക്തമാക്കുന്നില്ല. എന്നാൽ ഉണ്ണികൃഷ്ണനെ പരിപാടിയുടെ സംവിധാന ചുമതലയിൽ നിന്ന് മാറ്റിയേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഉപ്പും മുളകും പരമ്പരയിലെ പ്രധാന കഥാപാത്രത്തെയാണ് നിഷ സാരംഗ് അവതരിപ്പിച്ചിരുന്നത്. നിഷയുടെ ആരോപണങ്ങൾ ചർച്ചയാവുകയും സിനിമാ മേഖലയിലെ നടിമാരുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ് ഉൾപ്പെടെ ചാനലിന് എതിരെ ശക്തമായ നിലപാടുമായി രംഗത്തുവരികയും ചെയ്തതോടെയാണ് ഇപ്പോൾ ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് തന്നെ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സംഭവം ചർച്ചയായതോടെ ചാനലിന് വലിയ കളങ്കമായി മാറിയിരിക്കുകയാണ് ഈ വിവാദം. ഇതോടെയാണ് ഇന്ന് രാവിലെ തന്നെ നിഷയുമായി ചർച്ച നടത്തിയെന്നും പരമ്പരയുടെ വരും ദിവസങ്ങളിലെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

വിവാദങ്ങളുടെ തുടക്കം ഇങ്ങനെ

സീരിയലന്റെ സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി നായിക നടി നിഷാ സാരംഗ് രംഗത്ത് എത്തിയതോടെയാണ് വിവാദത്തിന്റെ തുടക്കം. തുടർന്ന് ഫ്ളവേഴ്സ് ടിവിയുടെ ഫെയ്സ് ബുക്ക് പേജിൽ നിഷാ സാരംഗിന് അനുകൂലമായി കമന്റുകളെത്തുകയും സംവിധായകനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.

സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും, സംവിധായകന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്നും ആയിരുന്നു നിഷയുടെ വെളിപ്പെടുത്തൽ. സംവിധായകൻ ഉണ്ണിക്കൃഷ്ണൻ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താൻ അതിനെ വിലക്കിയിരുന്നു. ഉപ്പും മുകളും സീരിയിൽ അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാൾ ശല്യപ്പെടുത്തി. താൻ ഇക്കാര്യം ശ്രീകണ്ഠൻ നായർ സാറിനോടും ഭാര്യയോടും പറഞ്ഞു. തന്നെക്കുറിച്ച് ഇയാൾ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. സംവിധായകനെ അനുസരിക്കാതെ അമേരിക്കയിലേക്ക് പോയി അതുകൊണ്ട് ഉപ്പും മുളകിൽ നിന്നും തന്നെ മാറ്റി നിർത്തുകയാണെന്നാണ് തനിക്ക് കിട്ടിയ അറിവ്. എന്നാൽ ചാനൽ ഡയറക്ടറുടെ അടക്കം രേഖാ മൂലം അനുവാദം വാങ്ങിയാണ് ഞാൻ അമേരിക്കയിൽ നടന്ന അവാർഡ് ഷോയ്ക്ക് പോയതെന്നും നിഷ വിശദീകരിച്ചു.

താൻ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീയാണെന്ന് വാർത്ത കൊടുത്തു. സെറ്റിൽ ലിംവിഗ് ടുഗതർ എന്ന പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെയാണ് വിവാഹം കഴിച്ച വ്യക്തിയാണ് താൻ. പല മോശം പദങ്ങൾ ഉപയോഗിച്ചാണ് സംവിധാകൻ ആർട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. കാരണം പറയാതെയാണ് തന്നെ സീരിയിൽ നിന്നും പുറാത്താക്കിയതെന്നും നിഷാ സാരംഗ് പറയുന്നു. മദ്യപിച്ചാണ് സംവിധായകൻ സൈറ്റിൽ വന്നിരുന്നത്. ആത്മ സംഘടന തനിക്ക് ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

മുൻപ് ഉണ്ണികൃഷ്ണന്റെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നോട് വളരെ മോശമായി പുള്ളി പെരുമാറിയിട്ടുണ്ട്. ഞാനതിനെ ഭയങ്കരമായി എതിർത്തിട്ടുണ്ട്. എന്നാൽ എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും. മോശമായ വാക്കുകൾ ഉപയോഗിക്കും. എന്നോടിങ്ങനെ പറയരുതെന്ന് പല വട്ടം പറഞ്ഞിട്ടും കേട്ടിട്ടില്ല. മൊബൈലിലേക്ക് മെസേജുകൾ ഒക്കെ അയക്കും. സഹതാരമായ ബിജു സോപാനം പല തവണ ഇത് സംവിധായകനോട് ചോദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ല. പിന്നീട് എടി പോടി എന്ന് തുടങ്ങി മോശം വാക്കുകൾ വരെ വിളിക്കാൻ തുടങ്ങിയതോടെ ഞാൻ ശ്രീകണ്ഠൻ സാറിന് ഫോൺ ചെയ്ത് വിവരം പറഞ്ഞു. അദ്ദേഹം ഉണ്ണികൃഷ്ണനെ കണ്ട് വാർണിങ് കൊടുത്തു. അതിന് ശേഷം എന്നോട് ദേഷ്യമുണ്ട്. എങ്ങനെയൊക്കെ ഒരു സ്ത്രീയെ വേദനിപ്പിക്കാമോ അതുപോലെ ഒക്കെ വേദനിപ്പിച്ചിട്ടുണ്ട്. കരഞ്ഞു കൊണ്ടാണ് ഞാൻ മിക്ക ദിവസവും അഭിനയിച്ചിട്ടുള്ളത്.

ലൊക്കേഷനിൽ വെച്ച് പലതവണ സംവിധായകൻ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്. ലൊക്കേഷനിൽ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് പല തവണ പരാതി നൽകിയിരുന്നു. എം.ഡി താക്കീത് ചെയ്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. സംഘടനകളിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപ്പും മുളകും എനിക്ക് ഏറെ പ്രശസ്തി കിട്ടിയ പരിപാടിയാണ്. എന്നാൽ മാനസികമായി ഒരുപാട് വേദനിച്ചിട്ടുണ്ട്. കുടുംബത്തിന് വേണ്ടിയാണ് എല്ലാം സഹിച്ചത്. അവധി പോലും എടുക്കാതെ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഞാൻ. അച്ഛനില്ലാതെയാണ് ഞാൻ എന്റെ രണ്ട് മക്കളെ വളത്തിയത്. മൂത്ത മകളുടെ കല്യാണത്തിനും അവളുടെ പ്രസവത്തിനുമെല്ലാം വെറും മൂന്നു ദിവസമാണ് ഞാൻ അവധിയെടുത്ത് പോയത്. അവളുടെ പ്രസവം വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു.

കുഞ്ഞ് ഒരു മാസത്തിനോളം ഐ.സി.യുവിൽ ആയിരുന്നു. എന്നിട്ടും ഞാൻ കാരണം ആ പരിപാടിക്കൊന്നും സംഭവിക്കരുതെന്ന് കരുതി അഭിനയിച്ചു. എല്ലാം സഹിച്ച് ഞാൻ നിന്നത് എന്റെ കുടുംബത്തിന് വേണ്ടിയാണ്. ഞാൻ ജോലി എടുത്താലേ കാര്യങ്ങൾ മുന്നോട്ട് പോകുമായിരുന്നുള്ളൂ. എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കാനാണ് ഞാൻ എല്ലാം ക്ഷമിച്ചത്. എന്നോടുള്ള വൈരാഗ്യം എന്റെ കഥാപാത്രത്തോടും കാട്ടുകയാണ്. ആ സംവിധായകൻ ഉള്ളിടത്തോളം കാലം ആ സീരിയലിലേക്ക് തിരിച്ച് പോകാൻ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ സംവിധായകനിൽ നിന്ന് ഒരുതരത്തിലുമുള്ള മാനസിക പീഡനവും ഏൽക്കില്ലെന്ന് ചാനൽ ഉറപ്പ് നൽകണം, അങ്ങനെയാണെങ്കിൽ മാത്രം താൻ അഭിനയിക്കുമെന്നും നിഷ വ്യക്തമാക്കി.

ശ്രീകണ്ഠൻ നായരേയും പ്രതിക്കൂട്ടിൽ നിർത്തി മാലാ പാർവ്വതി

അതിനിടെ നിഷയ്ക്ക് പിന്തുണയുമായി അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവതിയും രംഗത്ത് വന്നു. ഇതോടൊപ്പം ഡബ്‌ള്യുസിസിയും. ജോലി നിഷേധിച്ചുകൊണ്ടാണ് ഇവരൊക്കെ പെൺകുട്ടികളോട് മോശമായി പെരുമാറുന്നതെന്നായിരുന്നു മാലാ പാർവതി ഉന്നയിച്ച ആക്ഷേപം. ഒരുപാട് കാലത്തെ സ്ട്രഗിൾ ആണ് നിഷ സഹിച്ചത്. പ്രമുഖരായ സുഹൃത്തുക്കൾ ഒന്നും നിഷയ്ക്കില്ല. രണ്ട് ദിവസം കഴിഞ്ഞാൽ ഇത് എല്ലാവരും മറന്നുപോകും. ആത്മാഭിമാനമുള്ള ഒരു കലാകാരിയാണ് നിഷ. ഞാനും ഇത്തരം ജീവിതാവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്. നിഷ ഇത്രയും ജനപ്രീതിയുള്ള ഒരു കലാകാരിയായിട്ടും നേരിടേണ്ടി വന്നത് ഇങ്ങനെ ഒരു അനുഭവമാണ്. ഫ്‌ളവേഴ്‌സ് ചാനലിന്റെ തലവൻ ശ്രീകണ്ഠൻ നായർ പരാതിപ്പെട്ട നിഷയോട് 'നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്തറിഞ്ഞാൽ ആരും വിളിക്കില്ല' എന്നാണ് പറഞ്ഞത്. മാധ്യമ രംഗത്തുള്ള സ്ത്രീകളുടെ വിഷയം ഗൗരവമായി ചർച്ച ചെയ്യുന്ന ഈ കാലത്താണ് ഒരു സ്ത്രീയുടെ വിഷയം വാർത്തകൾ ജനങ്ങളിലേക്കെത്തിക്കേണ്ട ഒരു ചാനൽ മൂടി വയ്ക്കുന്നത്. -ഒരു വെബ് സൈറ്റിനോട് മാലാ പാർവ്വതി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഫെയ്സ് ബുക്കിലും നിരന്തരമായി മാലാ പാർവ്വതി ഈ വിഷയത്തിൽ പ്രതികരിക്കുന്നുണ്ട്. ഇതോടെ സോഷ്യൽ മീഡിയ പ്രശ്നത്തിൽ സജീവമായി ഇടപെടുകയാണ്. 'ഞാനിന്നലേ നിഷയോട് സംസാരിച്ചു. സംവിധായകന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത നടിമാർ, ഒരു ഭാരമായി സംവിധായകർക്ക് മാറാറുണ്ട്.ഒരു ' പ്രയോജനവും ' ഇല്ലാത്ത വേയ്സ്റ്റ്'. പിന്നെ പരമ്പര എടുക്കുന്നതിന്റത്രേം തന്നെ താല്പര്യത്തോടെ പുച്ഛിക്കൽ ആരംഭിക്കും.ഇത് ഞാനും അനുഭവിച്ചിട്ടുള്ളതായതുകൊണ്ട് നിഷ പറഞ്ഞ ഓരോ വാക്കും എനിക്ക് വ്യക്തമായി ബോദ്ധ്യപ്പെട്ടു.നിഷ ചോദിക്കുകയാ- ' ചേച്ചി, ഞാനിത് പറഞ്ഞ് പോയതുകൊണ്ട് ഇനി ആരും വർക്ക് തരില്ലേന്ന്. ചാനൽ മേധാവി അങ്ങനെ പറഞ്ഞ് പോലും.'നമ്മൾ തമ്മിൽ' പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്ത് അറിഞ്ഞാൽ ആരും വിളിക്കില്ല പോലും ' .

പാവം നിഷ ! കൈരളിയിൽ നിന്ന് ശമ്പളം കിട്ടാതെ ഞാൻ രാജി വെച്ച്.. വല്ലാത്ത മാനസികാവസ്ഥയിൽ എന്ത് ചെയ്യുമെന്നറിയാതെ മറ്റൊരു ചാനലിൽ ജോലിക്ക് പോയി. ഒരാഴ്ച ജോലി ചെയ്തില്ല. ചാനൽ മൊതലാളിയെ സഹോദരനല്ലാതെ കണ്ട് തുടങ്ങിയാൽ.. ശമ്പളമല്ല കിട്ടാൻ പോകുന്നതെന്ന്. ജോലി രാജിവച്ച്.. എന്ത് ചെയ്യണമെന്നറിയാതെ വീട്ടിൽ വന്ന് കയറി. നിരാശതയിലേക്ക് കൂപ്പ് കുത്തി വീഴുന്നതിനിടയ്ക്ക് ജീവിച്ചിരിക്കാൻ വേണ്ടി പൊട്ടി കരഞ്ഞ്, പോകാറുണ്ടായിരുന്നു. അതേ കരച്ചിലാണ് ഞാൻ കേട്ടത്.അതേ മുഖമാണ് ഞാൻ നിഷയിൽ കണ്ടത്. ഒരു ചാനലും ഒരു സീരിയലും അല്ല നമ്മുടെ വിധി നിർണ്ണയിക്കുന്നത്,എന്ന് എനിക്ക് ഇന്ന് പറയാൻ പറ്റും. നിഷയോടൊപ്പം നിൽക്കണം' ഇതാണ് പാർവതി ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ.

ഉപ്പും മുളകും സീരിയൽ സംവിധായകൻ ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും നടി നിഷയ്ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്‌ളവേഴ്‌സ് ടി.വിയുടെ ഫേസ്‌ബുക്ക് പേജിൽ പ്രതിഷേധം. ശക്തമായത്. ഇതോടെയാണ് ഇപ്പോൾ നിഷയെ സീരിയലിൽ നിലനിർത്തുമെന്നും ഷൂട്ടിങ് കൊച്ചിയിൽ തന്നെ നടത്തുമെന്നും വ്യക്തമാക്കി ചാനൽ രംഗത്തെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP